യുവജനദ്രോഹം


 ഈ യുവജനദ്രോഹം കർശനമായി തടയണം

പൂര്ണമങ്ങെങ്കി,ലുണ്ടിങ്ങും
പൂര്ണം, പൂര്ണങ്ങള്‍ ചേര്ന്നീടില്‍
പൂര്ണംതന്നെ,യതില്നിന്നും
പൂര്ണം നീക്കുക ഹാ! പൂര്ണം!!

പൂര്ണം പൂജ്യമതായാലും
തത്ത്വം വ്യത്യസ്തമല്ലല്ലോ!
പൂര്ണം, പൂജ്യ, മനന്തത
മൂന്നും വ്യത്യസ്തമല്ലല്ലോ!!

എന്താണിത്തത്ത്വമെന്നോടി-
ന്നോതും തത്ത്വ?മതാരായ്‌കെ
'പൂര്ണം പൂജ്യവുമായ് നിന്നില്‍
പൂജ്യന്‍ ഞാന്‍ ' - നിത്യനോതുന്നു!!  (ജോസാന്റണി)

ശൂന്യതയുടെ ശക്തിവൈഭവം എന്ന പോസ്റ്റിനുള്ള ഒരു പ്രതികരണമായി എഴുത്തുന്നതാണെങ്കിലും ഇന്നത്തെ സഭാന്തരീക്ഷത്തിൽ നടമാടുന്ന ഒരു പാഴ് വേലയെപ്പറ്റി സൂചിപ്പിക്കേണ്ടതുകൊണ്ട് ഇതൊരു പ്രത്യേക പോസ്റ്റായി ഇടുന്നുവേന്നെയുള്ളൂ. 

മുകളിലുള്ള ജോസാന്റണിയുടെ കൊച്ചു കവിത വളരെ കൃത്യമായും സംക്ഷിപ്തമായും ഒരു സത്യം അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യഭാഷ ദുർബലമായതിനാൽ സനാതനമായവയെപ്പറ്റി എത്ര കുറച്ചു പറയുന്നുവോ അത്രയും കൂടുതൽ ശരി അതിൽ ഉണ്ടാവാനാണ് സാദ്ധ്യത. ഈ വാക്യം ഇങ്ങനെ നീട്ടി പറയുന്നതുകൊണ്ട്, കൂടുതൽ ശരിയും കുറച്ചു ശരിയും ഇല്ലെന്ന സത്യം തന്നെ ഇവിടെ മറയ്ക്കപ്പെട്ടിരിക്കുന്നു. സനാതനമായവയെന്നു പറഞ്ഞതും അധികമാണ്. കാരണം, സനാതനമായത് ഒന്നേയുള്ളൂ - അതാണ്‌ ഉണ്മ. അസ്തിത്വം, ആത്മാവ്, ദൈവം, സത്യം, ശൂന്യത - എല്ലാം അതുതന്നെ. ഒന്നുതന്നെ.

ഉണ്മയെ ഇതിലേതെങ്കിലും ഒന്നായി അനുഭവിക്കുന്നതിന് പൊതുവേ പറയുന്ന ഉപമ പ്രകാശമെന്നാണ്. പ്രകാശത്തെ നാം കാണുന്നില്ല. പ്രകാശിപ്പിക്കപ്പെടുന്നതിനെയേ നാം കാണുന്നുള്ളൂ. ശരിക്ക് ആലോചിച്ചു നോക്കൂ. പ്രകാശത്തിന്റെ രശ്മിയെ ഒരുക്കലും നാം കാണുന്നില്ല. എന്തെങ്കിലും പ്രകാശിതമാകുമ്പോൾ, അത് കണ്ടിട്ട്, ഹാ, അവിടെ പ്രകാശമുണ്ട് എന്ന് നാം തിരിച്ചറിയുന്നു. ആകാശത്തിൽ എപ്പോഴും സൂര്യരശ്മ്നിയുണ്ട്, എന്നാൽ ഏതെങ്കിലും പദാര്ഥത്തിൽ അത് തട്ടുന്നില്ലെങ്കിൽ നമുക്ക് പ്രകാശം ദൃശ്യമല്ല. ദൈവത്തെപ്പറ്റി അല്ലെങ്കിൽ ആത്മാവിനെപ്പറ്റി, അല്ലെങ്കിൽ ഉണ്മയെപ്പറ്റി  ഇത് തന്നെ പറയാം.

മൗനമെന്നും ശൂന്യതയെന്നും വിരക്തിയെന്നുമൊക്കെ പറയുന്നത് ആത്മാവിന്റെ പ്രതിഫലനം ഗോചരമാകുന്നതിനുള്ള പശ്ചാത്തലം എന്ന അർഥത്തിലാണ്.  അതുകൊണ്ടാണ് അത് ആധ്യാത്മികതയുടെ അടിത്തറയാകുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ന് ക്രിസ്തീയ സഭകളിൽ ശക്തിപ്രാപിച്ചുവരുന്ന വചനോത്സവങ്ങളും അഭിഷേകാഗ്നിയുമൊന്നും ആദ്ധ്യാത്മികതയെ ഒരു തരിപോലും വളർത്താത്തത്. അവയെല്ലാം സൃഷ്ടിക്കുന്നത് വെറും കോലാഹലമാണ്.
 
മേല്പറഞ്ഞ അർഥത്തിൽ ദൈവസാന്നിദ്ധ്യം രുചിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാതെ, സഭാനിയമങ്ങളും അനുഷ്ഠാനങ്ങളും ഹൃദിസ്ഥമാക്കാൻവേണ്ടി, സമയം കളയുന്ന വേദപാഠക്ലാസുകൾ അറിഞ്ഞുകൊണ്ടുള്ള യുവജനദ്രോഹമാണ് എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. സ്കൂൾ അവുധിക്കാലം പോലും അതിനായി കവർന്നെടുക്കുന്നത്‌ ശക്തമായി തടയണം.

"നേടുന്നതും നഷ്ടപ്പെടുന്നതും തമ്മിലുള്ള വ്യത്യാസം നിങ്ങളെ ഗ്രസിക്കുമ്പോൾ, എത്രമാത്രം നന്മ ചെയ്യുന്നവനായി നിങ്ങൾ സ്വയം കരുതിയാലും ശരി, അത് പാപമാകാൻ പോകുകയാണ്. ലാഭനഷ്ടങ്ങൾ തമ്മിലും വിജയപരാജയങ്ങൾ തമ്മിലും ജീവിതവും മരണവും തമ്മിലും ഒരു വ്യത്യാസവുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ, അപ്പോൾ മാത്രം, നിങ്ങൾ എന്ത് ചെയ്താലും അത് നന്മതന്നെയായിരിക്കും."
കര്മങ്ങളോട് ബന്ധപ്പെട്ടല്ല, മറിച്ച്, വ്യക്തിയുടെ ആന്തരിക പരിവർത്തനത്തോട് ബന്ധപ്പെട്ട് കിടക്കുന്ന ഈ കാഴ്ചപ്പാടാണ് ആദ്ധ്യാത്മികതയുടെ പൊരുൾ. നൂറു കണക്കിന് വർഷാവർഷം പുണ്യവാന്മാരെ പടുത്തുവിടുന്ന റോമായോ ഒരാളെക്കൂടെ നമുക്ക് കിട്ടിയാൽ കൊള്ളാമെന്ന് ആർത്തിയോടെ കാത്തിരിക്കുന്ന കേരളസഭയോ നൂറ്റാണ്ടുകളായിട്ടും ഈ കാഴ്ചപ്പാടിൽ എത്തിയിട്ടില്ല. എന്തെന്നാൽ, സഭ സദാ വാക്കുകളിൽ (വചനം) കുടുങ്ങിക്കിടക്കുകയാണ്. അത് അനുഭവത്തിലെത്തുന്നില്ല.(വച്ചന്പ്രഘോഷനത്തിന്റെ ഉസ്താദുമാർ പോലും വെറും പെണ്ണുപിടിയന്മാരായി മാറാൻ ഒട്ടും സമയം വേണ്ട!) ഭാരതീയർക്ക് ഇത് പറഞ്ഞുകൊടുത്തിരിക്കുന്നത് ഗീതയാണ്. കൃഷ്ണൻ അർജുനനെ യുദ്ധത്തിന് ഉദ്ധേജിപ്പിക്കുന്ന രംഗത്ത് ഇങ്ങനെ വായിക്കാം:
സുഖ ദുഃഖേ, സമേകൃത്വാ
ലാഭാ ലാഭൗന ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ
നൈനം പാപ മഹാപ്സ്യസി.
(ശ്ലോകം 38) 

0 comments: