ദ്രവ്യലോകത്തെ മാത്രം
പഠനവിഷയമാക്കിയിരുന്ന ഭൌതികശാസ്ത്രവും, ഒരമ്പതു വര്‍ഷമായി അതിന്റെ
കടുംപിടുത്തത്തില്‍ അയവ് വരുത്തേണ്ടിവന്നിരിക്കുന്നു. അതായത്,
ദൃശ്യപ്രപഞ്ചത്തില്‍ പോലും ബോധത്തിന്റെ സ്ഥാനം അംഗീകരിക്കാതെ മുന്നോട്ടു
പോകാനാവില്ലെന്ന വഴിയിലേയ്ക്കാണ് അതിപ്പോള്‍ തിരിഞ്ഞു കഴിഞ്ഞിരിക്കുന്നത്.
തങ്ങളുടെ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നതെല്ലാം ഒരേയൊരു
ഊര്‍ജ്ജത്തിന്റെ വ്യത്യസ്തഭാവങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍
അംഗീകരിച്ചുകഴിഞ്ഞു. ഇന്ദ്രിയങ്ങളിലൂടെ കണ്ടറിയുന്ന ദ്രവ്യലോകം മാത്രമാണ്
പരമാര്‍ത്ഥം (അസ്തിത്വത്തിന്റെ പൊരുള്‍) എന്ന് വിശ്വസിച്ചുകൊണ്ട്,
അതിലുറച്ചുനില്ക്കുക വാസ്തവത്തില്‍ പക്വമാകാത്ത ഒരു മനസ്സിന്റെ
ഭ്രമമാണെന്നാണ് അതിനര്‍ത്ഥം. കാരണം, ഐന്ദ്രികമായ കാഴ്ച, മുമ്പ്
പറഞ്ഞതുപോലെ, അവിടെ നമുക്ക് മുമ്പില്‍ സത്യത്തിലുള്ളതിന്റെ കാഴ്ചയല്ല,
ഉള്ളതായി തോന്നിപ്പിക്കുന്നതിന്റെ കാഴ്ച മാത്രമാണ്. യാഥാര്‍ഥ്യമെന്ന
ശബ്ദത്തിന്റെ ശരിയായ ഈ അര്‍ത്ഥം മനസ്സിലാക്കാതെ, അല്ലെങ്കില്‍ അത്
മറന്നുകൊണ്ട്, അതിന് സത്യമെന്ന പരിവേഷം നല്‍കുക ജീവിതത്തിലെ ഏറ്റം വലിയ
വീഴ്ചയാണ്.
ശ്രുതിയുടെ രണ്ട് പാരമ്പര്യങ്ങളുണ്ട് - വേദവും
വേദാന്തവും. അജ്ഞാനിക്കുവേണ്ടിയുള്ള ഉക്തിയാണ് വേദം. വേദാന്തമാകട്ടെ,
വേദങ്ങളുടെ അറുതിയാണ്, അതായത്, വേദങ്ങള്‍ള്‍ക്കുമപ്പുറത്തുള്ളതാണ്.
ഇതാകട്ടെ ജ്ഞാനിക്കുവേണ്ടിയുള്ളതും. ഉപനിഷത്തുകള്‍ ഇതില്‍പെടുന്നു.
ജ്ഞാനിക്ക് ദ്രവ്യം നിലവിലില്ല, ബോധവും അതിന്റെ ചൈതന്യവും മാത്രമേയുള്ളൂ.
ദ്രവ്യലോകത്തെ വിശകലനം ചെയ്താരംഭിച്ച ആധുനിക ശാസ്ത്രചിന്ത ദ്രവ്യമല്ലാതെ
മറ്റൊന്നും കണക്കിലെടുത്തില്ല. ബോധമെന്നത് ദ്രവ്യത്തിന്റെ ഒരുപോത്പന്നം
മാത്രമായിട്ടാണ് അതില്‍ കരുതപ്പെട്ടത്. എന്നാല്‍, വിശ്ലേഷണം ചെയ്യുന്തോറും
ശാസ്ത്രനിഗമനത്തിലുണ്ടായിരുന്ന ദ്രവ്യം വാസ്തവത്തില്‍ അവിടെയില്ലെന്ന
അപ്രതീക്ഷിതമായ സത്യത്തിലേയ്ക്കാണ് ശാസ്ത്രം കണ്ണുതുറന്നത്. ദ്രവ്യമായി
കാണപ്പെടുന്നയെന്തും വിഭജിച്ചു വിഭജിച്ചു ചെന്നാല്‍ വീണ്ടും
ചെറുതാക്കാനാവാത്ത കണിക (atom) യിലെത്തുമെന്നും ദ്രവ്യാത്മകമായ
എല്ലാരൂപവിന്യാസങ്ങളുടെയും ഉള്ളിന്റെയുള്ള് ആറ്റമാണെന്നുമുള്ള അറിവ്
ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ഈ ആറ്റത്തെയും പിളര്‍ക്കാമെന്നും
അപ്പോള്‍ പുറത്താകുന്ന ഊര്‍ജ്ജം വിസ്മയിപ്പിക്കുംവിധം അതിശക്തമാണെന്നും
ആറ്റംബോംബിന്റെ കണ്ടുപിടുത്തം വ്യക്തമാക്കി. E = mc² സമവാക്യമാണ് ബോംബിന്റെ
നിര്‍മ്മിതിയിലേയ്ക്ക് നയിച്ചത്. ആത്യന്തികമായി എല്ലാവും ഊര്‍ജ്ജമാണെന്ന
വലിയ കണ്ടെത്തലില്‍ മനുഷ്യന്‍ അല്പമല്ല അഹങ്കരിച്ചത്. പക്ഷേ,
വിചാരിച്ചതുപോലെ, അത് അറിവിന്റെ അവസാനമായിരുന്നില്ല. ഊര്‍ജ്ജത്തിലേയ്ക്ക്
ആഴത്തില്‍ കടന്നുചെന്നാല്‍ അതും അപ്രത്യക്ഷമായിട്ട്, ബോധം മാത്രം
ബാക്കിയാവും എന്നത് ഭാരതത്തിലാണ് ആദ്യം കണ്ടുപിടിക്കപ്പെട്ടത്!
അസ്തിത്വത്തിന്റെ അത്യഗാധത്തിലേയ്ക്കുള്ള ഈ കുതിപ്പ് നമ്മിലെ
ബോധത്തിനല്ലാതെ മറ്റൊന്നിനും സാധ്യമല്ലാതാനും. മാക്സ് പ്ലാങ്ക്,
ഐന്‍ഷ്റ്റൈന്‍, ഹൈസെന്‍ബര്‍ഗ് എന്നിവര്‍ വേദാന്തഭാഷയോട് ഏറ്റവും
അടുത്തുവന്ന ശാസ്ത്രജ്ഞരാണ്. നമ്മുടെ ദൃഷ്ടിയിലുള്ളതോ, ശാസ്ത്രത്തിലൂടെ
എത്തിപ്പിടിക്കാവുന്നതോ അല്ല അസ്തിത്വത്തിന്റെ മൌലികത എന്നാണ് അവരും അവസാനം
മനസ്സിലാക്കിയത്.
ജീവിതം ലൈംഗികോര്‍ജ്ജമാകുന്നു എന്നൊരു
കൃതിയില്‍ (അ. 7, താളുകള്‍ 203...) ബോധവും ബോധാവസ്ഥയും എന്താണെന്ന്
വ്യക്തമാക്കാന്‍, ബുദ്ധന്റെ കണ്ടെത്തലില്‍ ഊന്നി, ഓഷോ ശ്രമിക്കുന്നുണ്ട്.
അതു മനസ്സിലാക്കാനുള്ള 'ക്ലൂ' ഇതാണ്: അറിവിന്റെ ആദ്യത്തെ രണ്ടുതലത്തിലും
ബോധത്തിന് വെറുതേ സാക്ഷിയായി നിലകൊള്ളാനാവും. അതിങ്ങനെ വിശദീകരിക്കാം.
ഐന്ദ്രികതലത്തില്‍ ഞാന്‍ എന്റെ ശരീരമാണ്. പക്ഷേ, എന്റെ ശരീരത്തെപ്പറ്റി
'എനിക്കു' ബോധമുണ്ട്. 'എനിക്ക്' എന്റെ ശരീരത്തെ കൈകാര്യം ചെയ്യാം. അതായത്, ഈ
'ഞാന്‍' എന്റെ ശരീരമല്ല; അല്ലെങ്കില്‍, അതു മാത്രമല്ല. അപ്പോള്‍, എന്റെ
ശരീരവും എന്റെ ബോധവും രണ്ടാണ്. അതോടൊപ്പം, എനിക്ക് മനസ്സ്
എന്നൊന്നുണ്ടെന്നും എനിക്കറിയാം. എന്റെ മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ
നിരീക്ഷിക്കുന്ന അതെന്തോ, അത് എന്നില്‍നിന്ന് - എന്റെ ശരീരത്തില്‍ നിന്നും
മനസ്സില്‍ നിന്നും - വ്യത്യസ്തമായ എന്തോ ആണ്. ശരീരത്തിന് സ്വയമറിയാനാവില്ല.
മനസ്സിനും സ്വയം നിരീക്ഷിക്കാനാവില്ല. എന്നാല്‍, എനിക്കു ചിന്തിക്കാനും,
ചിന്തിക്കാതിരിക്കാനും, ചിന്തയെ എന്തിലേയ്ക്കുവേണമെങ്കിലും
തിരിച്ചുവിടാനുമൊക്കെയാവും. ചരുക്കിപ്പറഞ്ഞാല്‍, ശരീരത്തിനും
മനസ്സിനപ്പുറത്തുള്ള ഒരു ശക്തികൂടി എന്നിലുണ്ട്; അതിലൂടെയാണ് ഇതൊക്കെ
എനിക്കു സാധ്യമാകുന്നത് എന്ന് സമ്മതിക്കാതെ തരമില്ല. ശരീരത്തെയും
മനസ്സിനെയും നിരീക്ഷിക്കുന്ന ഈ മൂന്നാമത്തെ തലമാണ് ബോധം. സത്യത്തില്‍, ഈ
സാക്ഷീഭാവമാണ് എന്റെ കാതല്‍. അതാണ് ഞാന്‍. അതാണ് ആത്മാവ് അല്ലെങ്കില്‍
മുകുളം. മുകുളത്തിന് ആത്മാവെന്നും അര്‍ത്ഥമുണ്ട്. എന്നിലുള്ള
ബാക്കിയെല്ലാറ്റിനും സാക്ഷിയാകാന്‍ കഴിയുന്ന ഒരു ശക്തിയാണ് ഈ ബോധം.
ഞാനെന്താണ് എന്ന ചോദ്യത്തിനു, 'നേതി, നേതി', അതല്ല, അതല്ല, എന്ന്
പറഞ്ഞുപറഞ്ഞ് ഏറ്റവും അവസാനം ബാക്കിയാവുന്നതെന്തോ, അതാണ് ബോധം. മനുഷ്യനിലെ
ഈ ആത്മബോധം, അല്ലെങ്കില്‍ മുകുളം, വികസിച്ചുവളരണമെങ്കില്‍, തോടുപൊട്ടിച്ച്
അത് വെളിച്ചത്തിലേയ്ക്കു വരണം. ഈ തോട് ഏത് മനുഷ്യനും സഹജമായ,
അവന്റെ/അവളുടെ അധികമായ അഹംഭാവമാണ്. അതാണ് ഊര്‍ജ്ജത്തിന്റെയൊഴുക്കിനെ
തടഞ്ഞുവയ്ക്കുന്നത്. അഹന്തയെ മറികടന്നൊഴുകാന്‍ തുടങ്ങുന്ന ഉള്ളിലെയൂര്‍ജ്ജം
മറ്റ് അസ്തിത്വങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെയാണ് മൌലികമായ
ആനന്ദം കൈവരുന്നത്. ഈ താദാത്മ്യം എന്തിനോടുമാകാം. പ്രണയപൂര്‍വ്വം തന്നോട്
ചേരുന്ന ഒരു വ്യക്തിയോടാകാം, ജീവികളോടാകാം, പുഴയോടും, വൃക്ഷത്തോടും
പ്രകാശത്തോടുമൊക്കെയാകാം. നിരന്തരം സ്വന്തം സത്തയെയും ചുറ്റുപാടുകളെയും
നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക്, അത് ജീവനെന്ന അത്യുദാത്തമായ അദ്ഭുതത്തോടാകാം.
സാധാരണ ജീവിതത്തില്‍ നിന്ന്
ഒരുദാഹരണമെടുക്കാം: നമ്മുടെയോ, അയല്‍വക്കത്തെയോ ഒരു കുഞ്ഞിന്റെ നിഷ്കളങ്ക
മുഖത്തേയ്ക്കു ശ്രദ്ധയോടെ നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും
മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെയും ആകാരസവിശേഷതകളും ചേഷ്ടകളും
ആത്മഗുണങ്ങളും പോലും, ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം
ഒന്നിനൊന്നു തെളിമയോടെ പ്രത്യക്ഷീകരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം
നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്?
കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന
ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്,
ചിന്തിക്കാതെ തന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ
വന്നുചേരണം. കറകളഞ്ഞ ആനന്ദമെന്തെന്ന് അപ്പോഴേ നാമറിയൂ.
'ഒരു കടുകുമണിയോളം വിശ്വാസം' എന്നൊരു
വേദവാക്യശകലമുണ്ട്. ഒരു കടുകുമണിയിലുള്ളത് അസ്തിത്വത്തിന്റെ ഒരു ബോധകണമാണ്.
അതതിലുള്ളതുകൊണ്ടാണ്, മണ്ണും വെളിച്ചവും കിട്ടുമ്പോള്‍, ഭൂമിയും സൂര്യനും
അതിന് പോഷണവും സംരക്ഷണവും വാഗ്ദാനം ചെയ്യുമ്പോള്‍, മറ്റൊരു സഹായവുമില്ലാതെ,
അതില്‍നിന്ന് ഭാവനാതീതമായ ഒരദ്ഭുതസസ്യം ഇരുകൈയും നീട്ടി അതിസാഹസത്തോടെ
പുറത്തേയ്ക്കുചാടുന്നത്. തടസങ്ങള്‍ ഇല്ലാതിരുന്നാല്‍, തുടര്‍ന്നങ്ങോട്ട്,
ഭൂമിയെ സ്വവംശത്താല്‍ നിറയ്ക്കാനുള്ള ശക്തിയതിനുണ്ട്. കായ്പൊട്ടി
ചിതറിവീഴുന്ന ഓരോ കുരുവിലും, കാറ്റ് വഹിച്ചുകൊണ്ടുപോകുന്ന അതിലോലമായ
വിത്തുകളിലുമെല്ലാം, ജീവന്റെ ഈ ബോധശക്തി അന്തര്‍ലീനമായി
ഒളിഞ്ഞിരിപ്പുണ്ട്. കാലാകാലത്തോളം, ഏത് കാലാവസ്ഥയിലും സാഹചര്യത്തിലും
എങ്ങനെ അതിജീവിക്കണമെന്ന സൂത്രങ്ങളെല്ലാം മുന്‍കൂട്ടി അതില്‍
സംഭരിചിട്ടുണ്ട്. ഇല്ലെങ്കിലതിന് തലമുറകളിലേയ്ക്കുള്ള
തുടര്‍ച്ചയുണ്ടാവില്ല. അതങ്ങനെയല്ലായിരുന്നെങ്കില്‍, വരാനിരിക്കുന്ന എല്ലാ
തലമുറയ്ക്കും ആവശ്യമായ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രഹസ്യങ്ങള്‍
അടുത്തതിലേയ്ക്കും അത് അതിനടുത്തതിലേയ്ക്കും
പകര്‍ന്നുകൊടുക്കാനാവില്ലല്ലോ. എന്നാല്‍ അതാണ് നമുക്ക് ചുറ്റും നിരന്തരം
സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഏത് പ്രാണിയിലും - ഏത് കുരുവിലും,
ഏതണ്ഡത്തിലും, ഏത് ബീജത്തിലും - ഒളിഞ്ഞിരിക്കുന്ന ഈ ശക്തി അനന്തബോധമല്ലാതെ
പിന്നെയെന്താണ്?
പരിശുദ്ധിയുടെയും സമ്പൂര്‍ണതയുടെയും
ഈയൊരംശം - സാരാംശം - തരവ്യത്യാസമില്ലാതെ, ഏറ്റക്കുറച്ചിലില്ലാതെ, എല്ലാ
അസ്തിത്വത്തിലും, എല്ലാ നേരത്തും ഉണ്ടെന്ന് ബോദ്ധ്യമാവുമ്പോള്‍,
എല്ലാവുമായി ഒരു സമഭാവന, തന്മയീഭാവം, നമ്മില്‍ വന്നുചേരുന്നു. അതുതന്നെയാണ്
അവബോധം, സംശുദ്ധമായ ജ്ഞാനമെന്ന പ്രകാശം. എല്ലാ വായനയും പഠനവും, ചിന്തയും
ധ്യാനവും ഇതിലേയ്ക്ക് നയിക്കണം. അതാണ് തിരിച്ചുവരവ് അല്ലെങ്കില്‍
പരാവൃത്തി എന്ന് ജ്ഞാനികള്‍ വിളിക്കുന്ന ആത്മജ്ഞാനത്തിന്റെ വെളിച്ചം.
അസ്തിത്വത്തിന്റെ ഈ മഹാരഹസ്യത്തിലെത്തുകയെന്നത്, ജ്ഞാനപ്രകാശം ഒരന്വേഷിയുടെ
ഉള്ളില്‍ തെളിയുന്ന ഏത് നിമിഷവും സംഭവിക്കാം. ഒന്നോര്‍ത്തുനോക്കൂ,
അയ്യായിരം വര്‍ഷംമുമ്പ് ഇത് ഭാരതത്തിലുള്ള ചിലര്‍ക്ക് സാധിച്ചു. എന്നാല്‍,
ആധുനിക ഭൌതിക ശാസ്ത്രത്തിന് ഊര്‍ജത്തിന്റെ അങ്ങേയടിത്തട്ടില്‍ ബോധമാണെന്ന
സത്യം അംഗീകരിക്കുക അത്രയെളുപ്പമല്ല. കാരണം, അതിന് കാര്യകാരണങ്ങളിലൂടെയും വിശ്ലേഷണങ്ങളിലൂടെയും ക്രമബദ്ധമായേ
മുമ്പോട്ട് സഞ്ചരിക്കാനാവൂ. എന്നാല്‍, ഹൃദയത്തിന് ഈ സമയകടമ്പയില്ല. അത്
സത്യത്തിലേയ്ക്ക് നേരിട്ട് എടുത്തുചാടുകയാണ് ചെയ്യുക. മിക്കവര്‍ക്കും
അതിനായി പല ജന്മങ്ങള്‍ കാത്തിരിക്കേണ്ടിയും വരാം. ആര്‍ക്കും
പ്രവചിക്കാനാവത്തത്ര അനിശ്ചിതമായ സമയമെന്നേ 'ജന്മങ്ങള്‍'കൊണ്ട്
അര്‍ത്ഥമാക്കുന്നുള്ളൂ.
ഈ വിഷയത്തില്‍ അല്പം കൂടി
വ്യക്തതയുണ്ടാകാന്‍, (ഓഷോയുടെ പ്രഭാഷണങ്ങളില്‍ കണ്ടെത്തിയ) താഴെപ്പറയുന്ന
പരിചിന്തനത്തിനു സാധിക്കുമെന്ന് തോന്നുന്നു. ദ്രവ്യാത്മകമായ ഈ ലോകം
നിലവിലുണ്ടെന്ന ധാരണ നമ്മെ കീഴടക്കുന്നത്, 'നാം' അവിടെയുണ്ടെന്നുള്ള സത്യം
നമ്മള്‍ മറക്കുമ്പോഴാണ്. അല്ലെങ്കില്‍, 'നാം' അവിടെ ഇല്ലാത്തതുപോലെ
പെരുമാറുന്നതുകൊണ്ടാണ്. ഇതില്‍ 'നാം' അല്ലെങ്കില്‍ 'ഞാന്‍' എന്ന്
പറയുന്നത്, നേരത്തേ സൂചിപ്പിച്ചതുപോലെ, ആന്തരികത അല്ലെങ്കില്‍
ആത്മസത്തയെപ്പറ്റിയാണ്. ആത്മസത്ത ശരീരവുമായി താദാത്മ്യം
പ്രാപിക്കാനിടയായാല്‍, ശരീരം മുന്‍കൈ നേടുന്നു. അപ്പോള്‍ ആത്മസത്ത
ദ്രവ്യാത്മകമായവയുടെ നിഴലില്‍ മറഞ്ഞു നില്‍ക്കേണ്ടിവരുന്നു. ശരീരം അതിന്റെ
ഭാവങ്ങളെ സൃഷ്ടിക്കുമ്പോള്‍, പരമാര്‍ത്ഥമായത് നിഗൂഢമെന്നപോലെയും
ഭ്രമാത്മകമായത് അസ്ഥിത്വമുള്ളവയെപ്പോലെയും കാണപ്പെടും. അതായത്, ഉള്ളത്
ഇല്ലാത്തതുപോലെയും ഇല്ലാത്തത് ഉള്ളതുപോലെയും, കാണപ്പെടുക; അതുതന്നെയാണല്ലൊ
മായ.
ഒരുപക്ഷേ, പരമപ്രധാനമായ ഈ വിഷയത്തില്‍
അല്പംകൂടി വെളിച്ചംവീശാന്‍, സ്വപ്നമെന്ന നിത്യാനുഭവം സഹായിക്കും. ഉണര്‍ന്നു
കഴിയുമ്പോള്‍ മാത്രമാണ് സ്വപ്നം സ്വപ്നമാണെന്ന് നാമറിയുക.
കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നം യാഥാര്‍ഥ്യമായിട്ടാണ് നാമനുഭവിക്കുക. ആ
സമയത്ത് ഉണര്‍ച്ചയിലെ കാര്യങ്ങള്‍ ആരുമോര്‍ക്കുന്നില്ല. നമ്മുടെ
സ്വപ്നാനുഭവങ്ങള്‍ ഉണര്‍ച്ചയിലുള്ളവയെക്കാള്‍ തീവ്രമായതുകൊണ്ടാവാം ഇങ്ങനെ
സംഭവിക്കുന്നത്. അതുകൊണ്ടുതന്നെയാവണം, ഉണര്‍ന്നിരിക്കുന്നുവെന്നു നാം
കരുതുന്ന സമയത്തും സ്വപ്നാനുഭവത്തിന് ഓര്‍മയില്‍ നിലനില്ക്കാനാകുന്നത്.
ഒന്നുകൂടി വിശദീകരിച്ചാല്‍ - സ്വയംബോധം (awareness)
വരുമ്പോള്‍, അതായത്, ഞാനിവിടെയുണ്ട് എന്നുള്ള ബോധം വരുമ്പോള്‍, സ്വപ്നം
മാഞ്ഞുപോകുന്നു. അതിനര്‍ത്ഥം, സ്വപനത്തിലെ സംഗതികള്‍ക്ക് സത്യത്തിന്റെ
പ്രതീതി വരുന്നത്, 'ഞാന്‍' അപ്പോള്‍ അവടെയില്ലാത്തതുകൊണ്ടാണ് എന്നാണ്. ഈ
തത്ത്വത്തെ ഇനി 'ഉണര്‍ജീവിത'ത്തിലേയ്ക്ക് കൊണ്ടുവരൂ. സാധാരണ
ജീവിതവൃത്തികളില്‍ 'ഞാന്‍' അവിടെയില്ല! ഉള്ളത്, ഒരുതരം അര്‍ദ്ധബോധവും
അതിന്റെ വെറും തഴക്കങ്ങളുമാണ്. എപ്പോള്‍ ഞാന്‍ വീണ്ടും ജീവിതത്തിലേയ്ക്ക്
പൂര്‍ണബോധമായി തിരിച്ചെത്തുന്നുവോ, അപ്പോള്‍ മാത്രമാണ്,
ഐന്ദ്രികാനുഭവങ്ങള്‍ വെറും ഭ്രമങ്ങളാണെന്ന തിരിച്ചറിവുണ്ടാകുന്നത്.
അതായത്‍, അവബോധമുണര്‍ത്തുന്ന പ്രകാശം അന്തരാത്മാവില്‍ വീഴുന്ന ആ
ക്ഷണത്തില്‍, ഐന്ദ്രികമായവ നിഴലുകളെന്നോണം അപ്രത്യക്ഷമാകും.
ഈ കണ്ടെത്തലിന് ജീവിതത്തിലെവിടെയും
സാധുതയുണ്ട്, വളരെ വ്യക്തമായി, മനുഷ്യബന്ധങ്ങളില്‍. കാരണം, മനസ്സിന്റെ
പ്രവര്‍ത്തനവും സമാനമാണ്. പാരസ്പര്യങ്ങളും വൈപരീത്യങ്ങളും ഇടകലര്‍ന്നു
കിടക്കുന്നു. അപ്രതീക്ഷിതങ്ങളായ സ്വന്തം പ്രതികരണങ്ങള്‍പോലും ചിലപ്പോള്‍
നമ്മെ പരിഭ്രമിപ്പിക്കാറും അന്ധാളിപ്പിക്കാറുമില്ലേ? എണ്ണിയാലൊടുങ്ങാത്ത
ക്ഷിപ്രപ്രതികരണങ്ങള്‍ ഒന്നോടൊന്നു ചേര്‍ന്നാണ് ഓരോ നിമിഷത്തിലും നമ്മുടെ
പ്രവൃത്തികള്‍ രൂപംകൊള്ളുന്നത്. പ്രകാശതരംഗങ്ങള്‍ പോലെ, വൈകാരിക
തരംഗങ്ങളും ജന്മംകൊള്ളുന്നതും ചലിക്കുന്നതും ബോധപ്രക്രിയക്ക്
അതീതമായിട്ടാവാം. അതുകൊണ്ട് self knowledge 90%വും മിഥ്യാബോധമാണെന്നതാണ്
വാസ്തവം. തരംഗവ്യതിയാനങ്ങളുടെ സമുദ്രത്തിലാണ് ഓരോ ചിന്തയും അതിനോട്
ചേര്‍ന്ന ചേഷ്ടകളും സംഭവിക്കുന്നത്. ജീവിതത്തെ മുമ്പോട്ട്
കൊണ്ടുപോകാന്‍, ഓരോ സന്ദര്‍ഭത്തിനുമിണങ്ങുന്നത്, പരിചയംകൊണ്ട് നാം
ഏതാണ്ടൊന്നു കണക്കാക്കിയെടുക്കുന്നു എന്നുമാത്രം.
അബോധത്തിന്റെ അസ്വാരസ്യങ്ങളെന്നപോലെ,
അവബോധത്തിന്റെ താല്‍ക്കാലികമായിട്ടെങ്കിലുള്ള മിന്നലാട്ടങ്ങളും
എല്ലാവര്‍ക്കുമുണ്ട്. എന്നാലവ അവിടെയും ഇവിടെയുമായി വന്നുപതിച്ചിട്ട്,
ചിതറിപ്പോകുകയാണ്. നമുക്ക് ചുറ്റും നാമനുഭവിക്കുന്ന നന്മയും, കരുണയും,
സ്നേഹവും; നാം കണ്ടെത്തുന്ന നിര്‍വൃതിയുടെ നിമിഷങ്ങളും
സൌന്ദര്യവശ്യതകളുമെല്ലാം അല്പാല്പമായ അവബോധത്തിന്റെ കിരണങ്ങളാണ്. സ്വയം
ഊതിവീര്‍ക്കുന്ന അഹത്തിന്റെ നിഴലില്‍ ഇവയെല്ലാം അടുത്ത നിമിഷം
മങ്ങിപ്പോകാറാണ് പതിവ്. എപ്പോഴും, ആരെയും എന്തിനെയും 'ഞാന്‍', 'എന്റെ',
'എനിക്കു', 'എന്നോട്' എന്നിത്യാദി അളവുകോലുകൊണ്ട് തട്ടിച്ചുനോക്കുന്ന
വെപ്രാളത്തില്‍, ബോധപ്രക്രിയയെ അഹത്തിന്റെ അതാര്യത തടഞ്ഞുനിര്‍ത്തുന്നു
എന്ന് ചുരുക്കം. അതുകൊണ്ട് മേല്പ്പറഞ്ഞ മിന്നലാട്ടങ്ങള്‍ നമ്മെ കാര്യമായി
സ്പര്‍ശിക്കുംമുമ്പ് മങ്ങിമറയുകയാണ്.
അറിവ് പ്രകാശമാണെന്ന് എല്ലാ ജ്ഞാനികളും
പറയുന്നു. അതെന്തുകൊണ്ടെന്നറിയാന്‍ പ്രകാശത്തെപ്പറ്റിയുള്ള ചില
നിരീക്ഷണങ്ങള്‍ സഹായകരമാകും. വീശിയെറിഞ്ഞ ചൈനാവലപോലെ എല്ലാറ്റിലും
ചെന്നുവീഴുന്ന എന്തോ ആയിട്ടാണല്ലോ പ്രകാശം പരക്കുന്നത്. പക്ഷേ, ശരിക്കും
അതിസൂക്ഷ്മമായ കണാംശങ്ങള്‍ (photons) ഒന്നോടൊന്നു ചേര്‍ന്ന്
തരംഗരൂപത്തിലാണ് പ്രകാശം, സെക്കന്റില്‍ ഏതാണ്ട് മൂന്നു ലക്ഷം കി.മീ. എന്ന
വേഗത്തില്‍, സഞ്ചരിക്കുന്നത്. ഭൌതികപ്രപഞ്ചത്തിലെ ഏറ്റവും കൂടിയ ഈ
വേഗത്തില്‍ പ്രസരിക്കുന്നതിനാല്‍, ഒരൊഴുക്കായിട്ടാണ് നാം പ്രകാശത്തെ
അനുഭവിക്കുന്നതെങ്കിലും, ഓരോ ഫോട്ടോണിനും അതിന്റേതായ കനവും വേഗവുമുണ്ട്. E =
mc² എന്ന സമാവാക്യമനുസരിച്ച്, സെക്കന്റില്‍6.626/1033 joule ആണ് ഒരു
ഫോട്ടോണിന്റെ ഊര്‍ജ്ജം എന്ന് കണക്കാക്കിയിരിക്കുന്നു (നിത്യജീവിതത്തിലെ
ശാസ്ത്രം, സി. രാധാകൃഷ്ണന്‍) . തരംഗവ്യതിയാനം അതിന്റെ ഊര്‍ജ്ജത്തിലും
തദ്വാരാ അളവിലും മാറ്റം വരുത്തും. അതിന്യൂനമാണെങ്കിലും, ഭാരമുള്ളതിനാല്‍
ഫോട്ടോണ്‍ തട്ടുന്നിടത്ത്, ആനുപാതികമായ ആഘാതവുമുണ്ടാകും. പക്ഷേ, ഏത്
ചെറുപ്രാണിക്കും താങ്ങാവുന്നത്രയേ അതുള്ളൂ എന്നതിനാല്‍ നാമതറിയുന്നില്ല.
വെയില്‍ കായുമ്പോള്‍ ദേഹത്തെല്ലായിടത്തുമായി പതിയുന്ന സൂര്യപ്രകാശം
ഒറ്റയടിക്ക് ഒരുമിച്ച് ഒരു ബിന്ദുവില്‍ അനുഭവപ്പെട്ടാല്‍, ഒരു
വെടിയുണ്ടയേക്കാള്‍ മാരകമായിരിക്കുമത്. ലേയ്സര്‍ രശ്മി ഇങ്ങനെ
സാന്ദ്രീകരിച്ച പ്രകാശമാണല്ലോ. പ്രകാശത്തിന്റെ കാര്യത്തിലെന്നപോലെ,
അവബോധത്തിന്റെ രശ്മികള്‍ സുതാര്യമായും സുസ്ഥിരമായും ഉള്ളില്‍
പതിയാനനുവദിച്ചാല്‍, ഉണ്ടാകുന്നയാഘാതം - ആനന്ദത്തിന്റെയനുഭവം - തമസായി,
അന്ധകാരമയമായി നമുക്കുള്ളില്‍ അടിഞ്ഞുകൂടിയിട്ടുള്ളതിനെ ഒക്കെയും
തകര്‍ത്തുകളയാന്‍ പോരുന്നത്രയായിരിക്കും.
ഇതുവരെ പറഞ്ഞതെല്ലാം സംഗ്രഹിക്കുന്ന ഈശോവാസ്യോപനിഷത്തിലെ ഒരു ശ്ലോകത്തില്‍ ഒരുനിമിഷം നമുക്ക് ശ്രദ്ധ ചെലുത്താം.
യസ്തു സര്‍വാണി ഭൂതാനി / ആത്മന്യേവാനുപശ്യതി / സര്‍വ ഭൂതേഷു ചാത്മാനം / തതോ ന വിജുഗുപ്സതേ.
അര്‍ത്ഥം: സര്‍വഭൂതവുമാത്മാവില്‍ / ആത്മാവിനെയുമങ്ങനെ /സര്‍വഭൂതത്തിലും കാണു- / ന്നവനെന്തുള്ളൂ നിന്ദ്യമായ്?
കോട്യാനുകോടി ശബ്ദതന്മാത്രകളും ഘ്രാണതന്മാത്രകളും സ്പര്‍ശതന്മാത്രകളും
രൂപതന്മാത്രകളും ഒരു ഗാനമേളയിലെ സ്വരലയം പോലെ ഇണങ്ങി മനസ്സിന്റെ നിര്‍വൃതി
ആയിത്തീരുമ്പോള്‍, വസ്തുഭേദങ്ങളെല്ലാം അപ്രത്യക്ഷമായി, കാണുന്നതെല്ലാം
സൌന്ദര്യലഹരിയായി ഭവിക്കുന്നു. അപ്പോള്‍ മനസ്സില്‍ ലഹരി ഉണ്ടാവുകയല്ല,
മറിച്ച്, മനസ്സ് ലഹരിയായി മാറുകയാണ്. ആ സ്ഥിതിയെപ്പറ്റി ഋഷികള്‍ പറയുന്നത്
പരമപ്രേമം എന്നാണ്. വിഷയബന്ധിതമായ സ്നേഹമല്ല അത്. "സര്‍വഭൂതേഷു
ആത്മാനം"എന്നാല്‍, വെറുപ്പ് ഒട്ടും അവശേഷിക്കാത്ത അദ്വൈതം ആണത്. എല്ലാ
ഭൂതങ്ങളെയും സ്വന്തം ആത്മാവായിട്ടു തന്നെ കാണുന്ന അവസ്ഥയാണത്. അത്
ദൈവികമാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
“വി. ഗ്രന്ഥത്തിന്റെ ആധികാരികത സഭയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അതുപോലെ, അതിന്‍റെ ആധികാരിക വ്യാഖ്യാനവും സഭാധികാരത്തിനു വിധേയമാണ്. മാത്രമല്ല, വിശുദ്ധ ഗ്രന്ഥവ്യാഖ്യാനത്തിനു ആഴത്തിലുള്ള പഠനവും ആവശ്യമാണ്. ബൈബിള്‍ എഴുതപ്പെട്ട ഭാഷകളും കാലദേശങ്ങളും സംസ്കാരങ്ങളും എല്ലാം മനസ്സിലായാലെ വചനം വ്യാഖ്യാനിക്കാന്‍ കഴിയുകയുള്ളൂ.”
ഒരു മനുഷ്യന് എങ്ങിനെ ഇത് പറയാന്‍ കഴിയുന്നുവെന്നു ഞാന്‍ അത്ഭുതപ്പെട്ടു പോയി. ബള്‍ബു കണ്ടുപിടിച്ച എഡിസന്‍റെ കുടുംബക്കാര്ക്ക് മാത്രമേ ഇലക്ട്രിസിറ്റിയെപ്പറ്റി സംസാരിക്കാന്‍ അവകാശമുള്ളൂവെന്നു പറയുന്നതുപോലെയേയുള്ളിത്. ഡാന്‍ ബ്രൌണ്‍ നീണ്ട പന്ത്രണ്ടു സംവത്സരങ്ങളിലെ ഗവേഷണങ്ങള്ക്കും, പഠനങ്ങള്ക്കും ശേഷമാണ് ‘ഡാവിഞ്ചി കോഡ്’ എഴുതിയത്. വചനങ്ങളുടെ പശ്ചാത്തലം അറിയാനേ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമുള്ളൂ. വചനങ്ങളുടെ അര്ഥം മനസ്സിലാക്കാന്‍ പുറത്തേക്കല്ല, ഉള്ളിലേക്കാണ് പോവേണ്ടത്. അതാവട്ടെ, കമ്മറ്റി കൂടി തീരുമാനിക്കേണ്ടതല്ല താനും. അനേകം മത ഗ്രന്ഥങ്ങള്‍ ലോകത്തുണ്ട്. ഒന്നിനുമില്ലാത്ത ഒരു ദുര്‍വിധിയാണോ ബൈബിളിനുള്ളത്? സ്നേഹിതരെ, വചനം ഒരു പുസ്തമാക്കണമെന്നു പോലും യേശു പറഞ്ഞിട്ടില്ലെന്നോര്ക്കുക.
ഒരു മഴത്തുള്ളിയില്‍ എല്ലാ ഉറവകളും അരുവികളും ജലപതനങ്ങളും തടാകങ്ങളും ആഴികളും ഉള്‍ക്കൊള്ളുന്നു. ഏറ്റവും ചെറുതില്‍ അതിന്റെ ഏറ്റവും വിശാലമായ ഭാവ്യതയെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രകൃതിയുടെ വലിയ രഹസ്യം. ഭൌമവും ആത്മീയവുമായ ഒരു മഹാപ്രപഞ്ചത്തിലെ സൂക്ഷ്മകണ്ണികളാണ് നാമോരോരുത്തരും എന്ന ബോധം നമ്മുടെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കേണ്ടതാണ്. അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നെല്ലാം മോചനം തരുന്ന അറിവാണത്. എല്ലാ നന്മയുടെയും തുടക്കമാണത്.
ഇതിനു വിശദീകരണമായി ഒരുദാഹരണം കൂടി. ഈ ഭൂമിയില്‍ ഒരിടത്തും കടുക് എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കടുകുമണി കിട്ടി. അയാളത് കുഴിച്ചിട്ടു. അത് മുളച്ചു. വളര്‍ന്ന്, പുഷ്പിച്ചു. ആയിരക്കണക്കിന് കടുകുമണികള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം വീണ്ടും മണ്ണിലായി, എല്ലാം കിളിര്‍ത്തു, എല്ലാം വീണ്ടും എണ്ണമില്ലാത്തത്ര കടുകുമണികള്‍ക്ക് ജന്മം നല്‍കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍ മാത്രം കടുകുചെടികള്‍ ഉണ്ടായി. ഓരോ സസ്യത്തിന്റെയും മൃഗത്തിന്റെയും കാര്യത്തില്‍, അവയെ ഒന്നും തടയാനില്ലെങ്കില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിന് ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കടുകുമണിയില്‍ എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ കുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്കു തീര്‍ത്ത് പറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ ബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികാസരൂപത്തില്‍നിന്ന് നാം പടിപടിയായി പിറകോട്ടു പോയാല്‍, ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്‍ക്കും - അതിസാന്ദ്രമായ ഒറ്റ ബിന്ദുവില്‍. അതിനെ നമുക്ക് ആത്മാവെന്നോ പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. എന്നാല്‍, എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ. ദൈവം ആത്മാവാണെന്ന് രണ്ടു വാക്കില്‍ പറഞ്ഞ് യേശു എല്ലാ അറിവിനെയും സംഗ്രഹിച്ചു.