യുക്തിഭ്രംശം കൊണ്ടുവരുന്ന ഭക്തിഭ്രമം

ഞങ്ങളെ സന്ദര്‍ശിച്ചിട്ടു തിരികെ പോകും വഴി എന്റെ ഒരു പരിചയക്കാരിയും മരുമകളും അരുവിത്തുറ, ഭരണങ്ങാനം, ചേര്‍പ്പുങ്കല്‍ എന്നീ മൂന്നിടങ്ങളില്‍ ഉള്ള പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചിട്ടാണ് പോയത് എന്ന് വിളിച്ചപ്പോള്‍ പറഞ്ഞു. ഒരു സ്ട്രോക്ക് വന്നശേഷം അത്ര സ്ഥിരതയില്ലാത്ത അമ്മായിയപ്പന്‍ കാണുന്നവരെയെല്ലാം തെറിവിളിയാണ്. അദ്ദേഹത്തിനു  സുഖമാകാനും പുലഭ്യം അവസാനിപ്പിക്കാനും വേണ്ടി പുതുമരുമകള്‍ ഒരു വലിയ തുക എല്ലായിടത്തും നേര്ച്ചയിട്ടെന്നും കൂട്ടുകാരി എടുത്തുപറഞ്ഞു. അവള്‍ വലിയ വിശ്വാസിയാണെന്ന കാര്യം കൃതാര്‍ത്ഥതയോടെയാണ് അറിയിച്ചത്.

വാസ്തവത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സഭയിലെ കള്ളപ്പണത്തിന്റെയും പുന്ന്യാളന്മാരുടെ ശക്തിയുടെയും ഉറവിടം എന്നത് വളരെ വ്യക്തമാണ്. ഒരിക്കല്‍ ആരോ എഴുതിയത് വായിച്ച ഓര്‍മ്മയുണ്ട്. അതിങ്ങനെയായിരുന്നു. വിശ്വാസം ഒരു ദാനവും വരവുമല്ലേ? ചോദ്യങ്ങളുയര്‍ത്താത്ത മനസ്സിനും ആശങ്കകള്‍ ആകുലപ്പെടുത്താത്ത ആത്മാവിനും സിദ്ധിക്കുന്ന ഒരു ഗുണമല്ലേ അത്? അമ്മൂമ്മക്കും അമ്മയ്ക്കും മകള്‍ക്കും തലമുറകളായി കിട്ടിയിട്ടുള്ള സഹജാവസ്ഥയല്ലേ അത്? വരവണ്ണം തെറ്റാത്ത വിശ്വാസത്തിന്റെ അവതാരമായി പഴയ നിയമത്തില്‍നിന്ന് അബ്രാഹാമിനെ പൊക്കിക്കാണിക്കാറുണ്ട്. എന്നാല്‍ അങ്ങേരുടേതിനെക്കാള്‍ ശുദ്ധമായ വിശ്വാസമല്ലായിരുന്നോ ഹവ്വായുടെ, മറിയത്തിന്റെ, മഗ്നലെനയുടേത്? ചരിത്രത്തില്‍ അവര്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ബൈബിള്‍കഥകളില്‍ നാമവരെ കാണുന്നത് ചോദ്യങ്ങളുയര്‍ത്താത്ത, ആശങ്കകള്‍ തീണ്ടാത്ത, വിശ്വാസത്തിന്റെ പ്രതിനിധികളായിട്ടാണ്. അറിവിന്റെ കനി പറിച്ചുതിന്നാല്‍ നിങ്ങള്‍ക്ക് ഗുണമേ വരൂ എന്ന് പാമ്പ് പറഞ്ഞപ്പോള്‍, ഹവ്വാ അതേപടി അതങ്ങ് വിഴുങ്ങി. മറിയത്തിന്റെ "അവിടുത്തെ ഇഷ്ടം നടക്കട്ടെ" എന്നത് അതിനേക്കാള്‍ ശക്തിയേറിയതായിട്ടല്ലേ വരച്ചുവച്ചിരിക്കുന്നത്? മഗ്ദലേന ഒട്ടുമേ മോശക്കാരിയായിരുന്നില്ലല്ലോ. അവളുടെ 'റബ്ബൂണി' ഉയര്‍ത്തെഴുന്നേറ്റു എന്ന ന്യൂസ്‌ പുള്ളിക്കാരി കമാന്നൊരക്ഷരം മിണ്ടാതെ ശരിവച്ചില്ലേ? വിശ്വാസം ദൈവത്തിന്റെ ദാനമാണെന്നാല്ലോ പോള്‍ എഴുതിയത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, മലയോടു മാറിപ്പോകാന്‍ പറഞ്ഞാല്‍, അത് മാറിപ്പോകും എന്നല്ലേ യേശുവും പറഞ്ഞത്? എന്റെ കുടുംബത്തിലും അയലത്തും ഉള്ള സ്ത്രീകളില്‍ ഏറിയ ഭാഗവും പള്ളി വിതച്ച വിശ്വാസങ്ങളില്‍ കല്ലുപോലെ ഉറച്ചവരാണ്. ഇവയില്‍ നിന്ന് ഒരാളെ ഇളക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ഘടനയില്‍നിന്നും അതിന്റെ പിണിയാളുകളില്‍നിന്നും  ഒരിക്കലും പ്രതീക്ഷിക്കാന്‍ വയ്യ. എന്നാല്‍ സ്രഷ്ടാവുമായി, ഒരിടനിലക്കാരന്റെ സഹായമില്ലാതെ, നേരിട്ട് ബന്ധപ്പെടാന്‍ കഴിയും, കഴിയണം, എന്നതാണല്ലോ യേശു നടപ്പിലാക്കിയ വിപ്ലവം. ബുദ്ധനും, മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റൊരു സമൂഹത്തില്‍, ഇതേ വിപ്ലവം കൊണ്ടുവന്നു. സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ സൃഷ്ടിക്ക് ഒരിടനിലക്കാരന്റെയും ആവശ്യമില്ല്ലാ എന്ന് ഊന്നിപ്പറയുകയും സ്വന്തം ജീവിതത്തില്‍ അത് നടപ്പാക്കി കാണിക്കുകയും ചെയ്ത യേശുവിനെത്തന്നെ ഇപ്പോള്‍ ക്രിസ്തുസഭകളെല്ലാം ഏറ്റവും വലിയ ഇടനിലക്കാരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്‌! സഭയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ യുക്തിഭ്രംശം ഇതാണ്.
 

0 comments: