ചൊവ്വാദോഷം എന്നൊന്നില്ല

http://almayasabdam.blogspot.ch/2013/08/blog-post_22.html

വന്ദ്യനായ ഒരു ഹിന്ദു തന്നെ ഹിന്ദുക്കൾ വ്യാപകമായി വിശ്വസിക്കുന്ന ഒരു കാര്യം അടിസ്ഥാനമില്ലാത്തതാണെന്ന് പറയുന്നത് അസ്സാധാരണമാണ്. ഇങ്ങനെയൊരു പ്രസ്താവന, ഏതു വെല്ലുവിളിക്കും എതിരെ, വിവരമുള്ള ഒരു സ്വാമി തന്നെ നടത്തുമ്പോൾ ഇതുവരെ ചിന്തിക്കാതിരുന്നവർ ചിന്തിച്ചു തുടങ്ങും. അടിസ്ഥാനമില്ലാത്ത ഇത്തരം എത്രയോ വിശ്വാസങ്ങളാൽ നയിക്കപ്പെടുന്നവർ ഹിന്ദുവിശ്വാസികളുടെ കൂട്ടത്തിൽ മാത്രമല്ല ക്രിസ്ത്യാനികളുടെ ഇടയിലും ഉണ്ട് എന്നത് പരക്കെ അറിവുള്ള കാര്യമാണ്. എന്നാലും ഒരു ക്രൈസ്തവ പുരോഹിതനും അവയിലെ അസത്യം പുറത്തുകൊണ്ടുവരാൻ ധൈര്യം കാണിക്കുന്നില്ല. അല്മായരിൽ ആരെങ്കിലും അതിനു തുനിഞ്ഞാൽ അയാളെ വിവരംകെട്ട യുക്തിവാദിയായി മുദ്രകുത്തും, ഒറ്റപ്പെടുത്തും. ഈയിടെയാണ് ഫാ. ജോസ് വെട്ടിക്കാട്ട് അസ്സീസി മാസികയിലെ ഒരു ലേഖനത്തിൽ വളച്ചു ചുറ്റി പറഞ്ഞത്, മരിച്ചവര്ക്ക് വേണ്ടിയുള്ള ഒപ്പീസുകളിൽ വലിയ കാര്യമൊന്നും അവരുടെ സ്വന്തക്കാരു പോലും കാണുന്നില്ല, എന്നിട്ടും വെറും ശീലത്തിന്റെ ബലത്തിൽ അതൊക്കെ അങ്ങനെ അങ്ങ് നടത്തുന്നു എന്ന്. മരിച്ചവരെയും പൂർവികരെയും ബഹുമാനിക്കുന്നത്‌ ഒരു കാര്യം, എന്നാൽ അവരുടെ പേരിൽ ആണ്ടോടാണ്ട് പള്ളിയിലും വീട്ടിലും ഓരോ ചടങ്ങ് നടത്തിയും അച്ചന്മാർക്ക് കാശു കൊടുത്ത് അവരെ സ്വർഗത്തിൽ എത്തിക്കാൻ ശ്രമിക്കുന്നതുമൊക്കെ മറ്റൊന്ന്. കാലം ചെല്ലുന്തോറും ആരുടെയെങ്കിലും ആണ്ട് എല്ലാ മാസവും ആഘോഷിക്കേണ്ടി വരിക അത്ര സുഖമുള്ള കാര്യമല്ല. ഒന്ന് ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിറുത്താനും മേല. "ഞാനിങ്ങെത്തി, ഇനി എന്റെ പേർക്കുള്ള കുര്ബാന നിറുത്തിക്കോ" എന്ന് പറയാൻ ആരുമൊട്ടു വന്നതായി കേട്ടിട്ടുമില്ല. പത്തിരുപതു വര്ഷം കഴിഞ്ഞിട്ടും മരിച്ചുപോയ വല്യപ്പന്റെ ആത്മശാന്തിക്കായി കുർബാന ചൊല്ലിച്ചുകൊണ്ടിരിക്കുക എന്നുവച്ചാൽ അത്ര ഭീകരമായ എന്തോ ഒക്കെ ചെയ്തു കൂട്ടിയിട്ടാണ്‌ അദ്ദേഹം പോയത് എന്ന് മക്കൾ വിശ്വസിക്കുന്നു എന്നല്ലേ അർത്ഥം? എന്റെ ബന്ധുക്കളെല്ലാം നല്ലവരായി മരിച്ചു, സ്വർഗത്തിൽ നേര്ട്ടു തന്നെ എത്തി എന്ന് വിശ്വസിക്കുന്നതുകൊണ്ട്‌ ആർക്കു വേണ്ടിയും ഇതുവരെ ഒരു കുര്ബാനയോ ഒപ്പീസോ ഞാൻ ചൊല്ലിച്ചിട്ടില്ല.

മുഹൂര്ത്തം, രാഹുകാലം എന്നിവ നോക്കുന്ന രീതി ഇപ്പോൾ ക്രിസ്ത്യാനികളും പരക്കെ ചെയ്തുപോരുന്നു. വേളാങ്കണ്ണിയിലും മറ്റും പോയി തല മുട്ടയടിച്ച് നേര്ച്ച തീര്ക്കുന്നതുപോലെ ഓരോന്ന് ഹിന്ദുക്കളിൽ നിന്ന് അനുകരിക്കാൻ ഇപ്പോൾ ധാരാളം പേര് തയ്യാറാകുന്നുണ്ട്. അനുകരിക്കാനാണെങ്കിൽ വേറെ എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട്. ദിവസവും രണ്ടു നേരമെങ്കിലും ഗായത്രി മന്ത്രം ആലപിക്കുന്നത് അതിലൊന്നാണ്.

നല്ലവനായ ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമാണ് പല അന്ധാചാരങ്ങളുടെയും രീതി നോക്കിയാൽ. ശാസ്ത്രീയമായ കാഴ്ചപ്പാടുകൾ അത്ര വ്യാപകമാല്ലാതിരുന്ന കാലത്ത്, പല ഭയങ്ങളും അകറ്റാൻ സാധാരണക്കാർ പൂജാരികളുടെയും വെളിച്ചപ്പാടുകളുടെയുമൊക്കെ സഹായം തേടിയിരുന്ന രീതി ഇന്നത്തെ സമൂഹത്തിൽ തുടരുന്നത് ലജ്ജാകരമായ അജ്ഞതയുടെ ലക്ഷണമാണ്. അറിവുള്ളവർ അതിനു കൂട്ട് നില്ക്കുകയോ അത് വഴി പണം പിടുങ്ങാൻ ശ്രമിക്കുകയോ ചെയ്യുന്നത് കൊടും വഞ്ചനയാണ്. ദൈവത്തിന്‌ പണമാവശ്യമില്ല, അതുകൊണ്ട് ക്ഷേത്രങ്ങളില്‍ പണം നല്‍കാതെ സമൂഹത്തിലെ നല്ലകാര്യങ്ങള്‍ക്ക്‌ വേണ്ടി ആ പണം ഉപയോഗിക്കാൻ സ്വാമി സന്ദീപ്‌ ചൈതന്യ പറയുന്നത് കേട്ടെങ്കിലും അങ്ങനെ തങ്ങളുടെ പള്ളികളിലും വിളിച്ചുപറയാൻ ധാരാളം ക്രൈസ്തവ വൈദികർ മുന്നോട്ടു വരട്ടെ.