എന്നെ തേടിയുള്ള യാത്ര (3)

ഉപനിഷദീയം


ആത്മാവുമൊത്ത്   ഞാന്‍  നടക്കാനിറങ്ങി.  വഴിയില്‍ ശ്രദ്ധിച്ചവ കുറിച്ചുവച്ചു. അവയെ മറ്റാരെങ്കിലുമായി പങ്കുവയ്ക്കുവാന്‍ കൊതിച്ചു. ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരാളുണ്ടെങ്കില്‍, "എല്ലാം ചെന്നെത്തുകയും എല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന പൂര്‍ണതയില്‍ നീയും ഞാനുമുണ്ട്, വളരെ അടുത്തു തന്നെ" എന്ന് പറഞ്ഞുകൊണ്ട്  തുടങ്ങട്ടെ.

ഒരു മുട്ട വിരിയുന്നു, ഒരു പൂവ് വിടരുന്നു, ഒരു സ്നേഹമുദിക്കുന്നു: യഥാക്രമം ജീവന്‍, സൌന്ദര്യം, സൌരഭ്യം. ഇവിടെയെല്ലാം ആസ്വാദകനായി ആരോ അരികെയുണ്ട്, നാം കാണുന്നും അറിയുന്നും  ഇല്ലാത്തപ്പോഴും.  ഈ സൃഷ്ടിതാളങ്ങളെല്ലാം ആത്മ-ബ്രഹ്മസംയോഗത്തിന്റെ പ്രകടനങ്ങളാണ്. അതുകൊണ്ടാണ്  ഇവിടെയെല്ലാം ജീവോത്സവവും ആനന്ദവും അനുഭവവേദ്യമാകുന്നത്. 

ഹൃദയാഹ്ളാദത്തിലേയ്ക്കും സൌഹൃദത്തിലേയ്ക്കും നയിക്കുന്ന ഒറ്റ വഴിയേ ഉള്ളൂ - അദ്വൈതത്തിന്റേത് - എന്ന സത്യമാണ് ഉപനിഷത്തുകളിലൂടെ ഉരുത്തിരിയുന്നത്.  വ്യാഖ്യാനങ്ങള്‍ സഹായകമാകാമെങ്കിലും, മൂല്യവാക്യങ്ങളിലൂടെ പരതിനടന്നാല്‍, ചില  വെളിപാടുകള്‍ നമുക്കും ലഭ്യമാകണം എന്ന ധൈര്യമവലംബിച്ച്,  ഞാനും വായന തുടങ്ങി. പലയിടങ്ങളിലും സ്തബ്ധനായി നിന്ന്   വിചാരം പൂണ്ടു. നേരിട്ട്   ഇടപെടുന്നില്ലാത്തിടത്തും എനിക്കും നിനക്കും പങ്കുണ്ട്,  നന്മയായതും പുളകമണിയിക്കുന്നതും എവിടെയായിരുന്നാലും, അതു നമ്മുടേതുകൂടിയാണ്  എന്നൊക്കെയാണ്  ഉപനിഷദ്ജ്ഞാനത്തിന്റെ പൊരുള്‍ എന്നിടം വരെയെത്തി. ഇവ്വിധ ചിന്താകിരണങ്ങള്‍ ജീവിതസമസ്യകളില്‍ പ്രകാശവും ആത്മധൈര്യവും പകരുമെന്ന്  അനുഭവിച്ചറിയുകയും ചെയ്തു.

എന്നാല്‍,  ഉള്ളില്‍ ഗ്രഹിക്കുന്നവയും ആഗ്രഹിക്കുന്നവയും വര്‍ത്തമാനവൃത്തികളില്‍ കൊണ്ടുവരുവാന്‍ തടസ്സമേറുമ്പോള്‍, തിന്മയെപ്പറ്റി ബോധമുണരുന്നു. ഒഴുക്കാണ് നന്മയുടെയും പ്രകാശത്തിന്റെയും  പ്രഥമ ഗുണം. ഒഴുക്കിനെ തടയുന്നതെല്ലാം അഴുക്കാകുന്നു. അതുകൊണ്ടാണ്  പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെടാതെ, എന്റേത്,  നിന്റേത് എന്ന ചിന്ത ഉറച്ചുപോയിടത്ത്  മനുഷ്യത്വം മുരടിച്ചുപോകുന്നത്. "അയം നിജ: പരോവേതി ഗണനാ ലഘു ചേതസാം." (എന്റേത് അപരന്റേത്  എന്ന ചിന്ത ചെറിയ മനസ്സിന്റേതാണ്.) ഒരാള്‍ക്ക്‌ മാത്രമായി എന്തെങ്കിലും മാറ്റിവയ്ക്കുക നന്മയായി ഉപനിഷത്തുകള്‍ അംഗീകരിക്കുന്നില്ല. എന്നില്‍ വന്നുനിറയുന്നവ കവിഞ്ഞൊഴുകി അന്യരിലേയ്ക്കും പ്രവഹിക്കുമ്പോള്‍ മാത്രമേ സമ്പന്നതയും സന്തുഷ്ടിയും സംജാതമാകൂ. കൂട്ടിവയ്ക്കുക ആത്മനിഗ്രഹത്തിനു തുല്യമാണ്.

വിഭജനമാണ് , വേദനകള്‍ക്കെല്ലാം നിദാനമെന്ന് ഉപനിഷത്തുകള്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നു.  എല്ലാ ധര്‍മത്തിന്റെയും അന്തിമലക്ഷ്യം സംയോജനമാണ്. ഈ രഹസ്യത്തിലേയ്ക്ക് ഉള്‍ക്കാഴ്ച ലഭിക്കുന്നതോടെയാണ്  വിശുദ്ധിയുടെ ആരംഭം. ഈ വിശുദ്ധിയിലൂടെ ഭാവഭേദങ്ങളെല്ലാം ഒരേയൊരു പൂര്‍ണതയുടെ ഭാഗമായിത്തീരുന്നു. ഇപ്രകാരം വിഭാവനം ചെയ്യപ്പെടുന്ന പൂര്‍ണതയെയാണ്  ദിവ്യത അല്ലെങ്കില്‍ ദൈവം എന്ന സംജ്ഞകൊണ്ട്  മനസ്സിലാക്കേണ്ടത്.  ഈ ഏക ദൈവികത്വത്തില്‍നിന്നു വ്യതിചലിച്ച്  , ഇതിലല്ലെങ്കില്‍ മറ്റൊന്നിലാണ് നന്മ, മേന്മ, സന്തോഷം എന്നുള്ള വേര്‍തിരിവിനു വഴിപ്പെടുന്നതിനെയാണ് വിഗ്രഹാരാധനയായും പാപമായും ആത്മീയഗുരുക്കന്മാര്‍ അപലപിചിട്ടുള്ളത്. എല്ലാ വേദനകളുടെയും ഉദ്ഭവം ഈ വക വേര്‍തിരിവുകളിലാണ്. വേര്‍തിരിവുകളെ സൃഷ്ടിക്കുന്ന പ്രധാന ഘടകം നമ്മുടെ വല്ലാത്ത ശരീരാവബോധമാണ്  -  " ഞാന്‍ ഈ ശരീരമാണ് " എന്ന  അപക്വവും എന്നാല്‍ വിട്ടുമാറാത്തത്തതുമായ ചിന്തയാണ്.

എല്ലാ വേദനകളില്‍ നിന്നും മുക്തി തേടിയലഞ്ഞ പൂര്‍വസൂരികള്‍ നമുക്ക്  കാണിച്ചുതന്നതാണ്  ഉപനിഷത്തിന്റെ വഴി. അറിഞ്ഞവരുടെയടുത്തിരുന്ന്, ശ്രദ്ധിച്ചുകേട്ടു പഠിക്കുക എന്നാണല്ലോ ഉപനിഷത്ത് എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്.  അടുപ്പം അനുവദിക്കുക, അന്യോന്യമുരിയാടുന്ന വാക്കുകളുടെ അര്‍ത്ഥസാന്ദ്രതയിലേയ്ക്ക് അലിഞ്ഞിറങ്ങി അവയെ ഉള്‍ക്കൊള്ളുക എന്നതിലാകുന്നു അന്വേഷിയുടെ വിജയരഹസ്യം. രാഗാനുരാഗങ്ങളിലൂടെയുള്ള ലയവും ഒഴുക്കുമാണ് സ്നേഹം എന്ന്  പറയുമ്പോഴും,  ശരീരങ്ങളല്ല, ആത്മങ്ങളാണ്  ഇവിടെ കാര്യങ്ങള്‍ ഏറ്റെടുക്കുന്നത്. പരസ്പരം ഇതനുഭവിക്കുന്നവര്‍ പറയുന്നു: "നീ അടുത്തുള്ളപ്പോള്‍, എന്റെ ബുദ്ധിയും ഹൃദയവും ഒന്നായിത്തീരുന്നു. ഇവ രണ്ടുകൊണ്ടും ഞാന്‍ കെട്ടിപ്പുണരുന്ന നീയും ഞാനും മറഞ്ഞുപോയി, (ശരീരങ്ങള്‍ സൃഷ്ടിക്കുന്ന  ബന്ധനങ്ങളില്‍ നിന്നു സ്വതന്ത്രരായി) ആത്മാവില്‍ നാം ഒന്നായിത്തീരുന്നു."

തൈത്തിരിയോപനിഷത്തില്‍ ഭൃഗു എന്ന യുവാവ്  ബ്രഹ്മത്തെ തേടിയിറങ്ങുന്നു. അന്നം, മനസ്സ്, ജ്ഞാനം എന്നിവയൊക്കെയാണ്  ബ്രഹ്മം എന്ന് ധരിച്ചുവശായി, അയാള്‍ തന്റെ പിതാവും ഗുരുവുമായ വരുണന്റെ അടുത്തെത്തുമ്പോള്‍ , പോയി ഇനിയും തിരയുക എന്ന ഉപദേശവുമായി അവന്‍ തിരിച്ചയയ്ക്കപ്പെടുകയാണ്. അവസാനം, ആനന്ദമാണ് ബ്രഹ്മം എന്ന ബോദ്ധ്യത്തോടെ വരുമ്പോള്‍ മാത്രമാണ് , അച്ഛന്‍ സംതൃപ്തനാകുന്നത്. (തൈത്തി. III, അ.1-6)

ഈ പറയുന്ന ആനന്ദത്തിന്റെ  ഉറവിടമെവിടെ? അസ്തിത്വമെന്നത് വെറുമൊരു ജഡപ്രക്രിയ മാത്രമല്ല. ശ്രദ്ധിക്കുമെങ്കില്‍, "അതിനപ്പുറത്ത് എന്തുണ്ട്?" എന്ന് പ്രശ്നോപനിഷത്തില്‍ പിപ്പിലാദന്‍ എടുത്തെറിയുന്ന  ചോദ്യം നമ്മെയും അലട്ടുന്നുണ്ട്  എന്ന് നാം മനസ്സിലാക്കും. എല്ലാറ്റിലും ജീവന്‍ നിറച്ചുകൊണ്ടിരിക്കുന്ന ആത്മത്തെ നാം ഒരിക്കലും മുഴുവനായി ഉള്‍ക്കൊള്ളുന്നില്ലെങ്കിലും, അതിനുവേണ്ടിയുള്ള ഒരു ദാഹം നമ്മില്‍ എരിയുന്നുണ്ട്.  നിഷ്ക്കാമസുരഭിലമായ ഒരനുഭൂതിയുടെ രസം, അല്ലെങ്കില്‍ , ക്ഷണികവും അവ്യക്തവുമായ ഏതോ ആനന്ദത്തിന്റെ ആന്ദോളങ്ങള്‍ നമ്മെ തലോടുന്ന അസുലഭ നിമിഷങ്ങള്‍ നമുക്കുണ്ടാകാറില്ലേ? ഒരിക്കലും തീരാത്ത ഒരു ജ്ഞാനദാഹം നമ്മെ അലട്ടിക്കൊണ്ടിരിക്കുന്നു എന്നല്ലേ അതിനര്‍ത്ഥം? വിരാമമില്ലാതെ അത്  തുടര്‍ന്നിരുന്നെങ്കില്‍ , പണ്ടേ നാം ഈ പ്രപഞ്ചവുമായി ഒരഗാധവാത്സല്യത്തില്‍ ലയിച്ചുപോയേനേ. കാരണം, മനസ്സിനെ വിജ്രുംഭിപ്പിക്കുന്നതും ചിന്തയെ അലട്ടുന്നതും ബുദ്ധിയെ അതിശയിക്കുന്നതുംകൊണ്ട് നിറഞ്ഞിരിക്കുന്നു ഈ പ്രപഞ്ചം. എന്നാല്‍ ,  സ്നേഹമില്ലാതെ, ഇവയെ പരാമര്‍ശിക്കുന്ന ഒരറിവും നമ്മെ സായൂജ്യത്തിലെത്തിക്കുന്നില്ല. മനുഷ്യാനുഭവങ്ങളെ ദീപ്തമാക്കുന്നത് പുരുഷപ്രകൃതികളുടെ പരസ്പരാകര്‍ഷണവും തുടര്‍ന്നുണ്ടാകുന്ന സംയോജനവുമാണ്. ഏതെങ്കിലും തലത്തില്‍ ഇഷ്ടത്തിന്റെ തീപ്പൊരി ഊതി ജ്വലിപ്പിക്കാനാവില്ലെങ്കില്‍ ജീവതൃഷ്ണതന്നെ കെട്ടടങ്ങുന്നു.  "അനശ്വരതക്കുവേണ്ടിയുള്ള ഓട്ടമാണിത്. ലക്ഷ്യമില്ലാതെയല്ല നാം ഓടുന്നത്. കാറ്റിനോട് മുഷ്ടിയുദ്ധം നടത്തുകയല്ല നാം" എന്ന് പോള്‍ കൊറീന്ത്യക്കാര്‍ക്ക്  എഴുതിയത്   (1 കൊറീ. 9, 26-27)  ആത്മജ്ഞാനത്തിന്റെയും നിര്‍വ്യാജസ്നേഹത്തിന്റെയും വഴിയില്‍ അവരെ ഉത്തേജിപ്പിക്കാന്‍ വേണ്ടിയായിരുന്നുവല്ലോ.

"നിന്റെ അനന്തമായ സ്നേഹവായ്പിലൂടെ ഞാന്‍ എന്നെ കവിഞ്ഞുള്ളതിനെ അറിഞ്ഞു തുടങ്ങിയിരിക്കുന്നു" എന്നാണ് അഗാധമായ സ്നേഹത്തിലായവര്‍ അറിയാതെ തന്നെ അന്യോന്യം ഉരുവിട്ടുപോകുക. "നിന്റെ സാമിപ്യത്തിലെനിക്കു ലഭ്യമാകുന്നത്  കറകളഞ്ഞ ആനന്ദമാകുമ്പോള്‍,  എനിക്കത്  ബ്രഹ്മാനുനഭവമാണ്" എന്നാണ്  അതിനര്‍ത്ഥം. എല്ലാ തിരയലിന്റെയും ലക്ഷ്യം ഈ ആനന്ദമാണ്. സമുന്നതമായ, ഉണ്മയെ ആകെ നിറയ്ക്കുന്നയാനന്ദം എവിടെനിന്നു ലഭ്യമാകുന്നുവോ, അവിടെ ബ്രഹ്മസാന്നിദ്ധ്യമുണ്ട്.  നൈമിഷികമായിട്ടാണെങ്കില്‍ പോലും അപ്പോള്‍ നാം ബ്രഹ്മാംശങ്ങളായി സ്വയം തിരിച്ചറിയുന്നു. സര്‍വ്വതിനെയും ഉള്‍ക്കൊള്ളുന്ന പൂര്‍ണ്ണതയെ അല്പമെങ്കിലും രുചിച്ചറിയാതെ ആന്തരികാനന്ദം സാദ്ധ്യമല്ല.

ഇഷ്ടപ്പെടുന്നതുമായി ഒന്നായിത്തീരുന്നതോടെ, വിപരീതാര്‍ത്ഥങ്ങളും വ്യത്യസ്തതകളും തകര്‍ന്നുവീഴുന്നു. അല്പത്വങ്ങളില്‍ ഒതുങ്ങിപ്പോകുന്ന  ഇഷ്ടങ്ങള്‍ സ്വാര്‍ത്ഥതല്പരമാണെന്ന്  അവയെ അനുഗമിക്കുന്ന വേദനകള്‍ നമുക്ക്  സൂചന നല്‍കിക്കൊണ്ടിരിക്കും. സ്നേഹത്തെ ശുദ്ധീകരിക്കാനുള്ള വ്യഗ്രത ഇതില്‍നിന്നുളവാകണം. അദ്വൈതാനുഭവത്തിലേയ്ക്ക്  മറ്റൊരു  വഴിയില്ല. മണ്‍കട്ടയെ അറിഞ്ഞുകഴിഞ്ഞാല്‍ അതുകൊണ്ട് ഉണ്ടാക്കുന്ന എല്ലാറ്റിനെയും അറിയുന്നതിന് തുല്യമായി എന്ന് തുടങ്ങുന്ന അനുശാസനത്തിന്റെ അന്ത്യത്തിലാണ്  ഉദ്ദലകന്റെ വിശ്വപ്രസിദ്ധമായ "തത്  സത്യം, സ ആത്മാ, തത്ത്വമസി, ശ്വേതകേതോ," (അതാണ്‌ സത്യം, അതാണ്‌ ആത്മാവ്, നീ അതാണ്‌, ശ്വേതകേതൂ!) എന്ന സൂക്ഷ്മസത്യപ്രഖ്യാപനം നടക്കുന്നത്. (ച്ഛാന്ദോ. VI, 1, 2-6)
 ***                                         ***                                         ***
 താത്പര്യമുള്ള ഉപാസകര്‍ക്കായി മനോഹരമായ ഒരു പ്രാര്‍ത്ഥന ചുവടേ ചേര്‍ക്കുന്നു.
 (എന്റെ സുഹൃത്ത്  എം.ദേവാനന്ദിനോട്  കടപ്പാട്)


സച്ചിദാനന്ദ സ്വരൂപനായ സര്‍വ്വേശ്വരാ,   
അനാദിയും അഖണ്ഡവും പൂര്‍ണവും, സര്‍വ്വാതിശായിയെങ്കിലും    
അന്തര്യാമിയുമായ നിന്നെ ഞാന്‍ വന്ദിക്കുന്നു. ഓം ശാന്തി. 
യുഗയുഗാന്തരങ്ങളായി ഒളിഞ്ഞും തെളിഞ്ഞും പ്രകാശിക്കുന്ന നിന്റെ തേജസ്സിനെ ഞാന്‍ വന്ദിക്കുന്നു.
നിന്റെ കാല്‍പ്പാടുകളും കരവേലകളും എങ്ങുമെവിടെയും വിവേചിച്ചറിയുവാന്‍  എന്നെ സഹായിക്കൂ.
എന്റെ ജീവിതത്തിന് നേരും നെറിവും നല്‍കി അതിനെ സമ്പന്നമാക്കേണമേ.
നിന്റെ സ്വരത്തിന് എന്റെ ചെവിയും ഹൃദയവും തുറക്കേണമേ.
നീ മാത്രം എന്റെ മാതാവ്, നീ മാത്രം എന്റെ പിതാവ്
നീ മാത്രം എന്റെ വിദ്യ, നീ മാത്രം എന്റെ ധനം.
സമ്പത്തും പേരും ഞാനാഗ്രഹിക്കുന്നില്ല
നിന്റെ സാന്നിദ്ധ്യമാണ് എന്റെ സുഖം.

വന്ദേ സച്ചിദാനന്ദം വന്ദേ
വന്ദേ സച്ചിദാനന്ദം വന്ദേ
പൂര്‍ണം ഭവതു സര്‍വ്വേശാം
സര്‍വേ ഭവന്തു സുഖിന:
അസതോമാ സത്ഗമയ:
തമസോമാ ജ്യോതിര്‍ഗമയ:
മൃത്യോര്‍മാ അമൃതംഗമയ:
ഓം ശാന്തി! ശാന്തി! ശാന്തി!
(തുടരും)

എന്നെ തേടിയുള്ള യാത്ര (2)


എല്ലാം വേണ്ടതുപോലെ ആയിരിക്കുന്നു എന്ന അറിവാണ് ആനന്ദം.

ഈ ലേഖനത്തിന്റെ ആദ്യ ഭാഗത്ത്, ചേരുവകളും മറിമായങ്ങളും ഇല്ലാതെയുള്ള " ഞാന്‍ " എന്നാല്‍ എന്താണെന്നും അതിനെ അംഗീകരിക്കാനാവുക അനുദിനജീവിതത്തിന്  സാരാംശത്തെ സമ്മാനിക്കുന്ന ഒരു വലിയ നേട്ടം തന്നെയാണെന്നും കണ്ടു. എന്നാല്‍ നീണ്ട കാലത്തേയ്ക്ക്  ഒരാള്‍ ഞാന്‍ എന്ന ബിംബത്തിന്  ഇട്ടുശീലിച്ച മേയ്ക്കപ്പുകളൊക്കെ മാറ്റിയെടുക്കുക  അത്ര എളുപ്പമുള്ള കാര്യമല്ല. വളരെ ശാന്തമായി, നിശബ്ദതയില്‍, നിതാന്ത പരിശ്രമത്തിലൂടെ സ്വയം വിലയിരുത്താന്‍ കെല്പുള്ളവര്‍ക്ക്  മാത്രമേ അങ്ങനെയൊന്ന് സാദ്ധ്യമാകൂ. ' ഇതല്ല ഞാന്‍ , അതുമല്ല ഞാന്‍ ' എന്ന് വളരെ കൃത്യമായി നിരീക്ഷിച്ചു വേണം, ശരിക്കുള്ള ഞാന്‍ എന്താണോ, അതിനെ കണ്ടെത്താന്‍ . അങ്ങനെയൊരു ശ്രമം, മിക്കവരുടെ കാര്യത്തിലും,  ഭയപ്പെടുത്തുന്ന വലിയ ഒരു ഇല്ലായ്മയില്‍ ചെന്നവസാനിച്ച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ഇപ്പോള്‍ , ഇവിടെ " ഞാന്‍ " ആയിരിക്കുന്നതെന്തോ, അതില്‍ സംതൃപ്തി തോന്നാന്‍ അസാമാന്യ ഹൃദയശുദ്ധത ആവശ്യമുണ്ട്. അങ്ങനെ ശുദ്ധമാക്കിയെടുത്തതു മാത്രമേ അനന്തസത്യവും ശിവവും സുന്ദരവുമായതിന്റെ ഭാഗമാകാനുള്ള ഔന്നത്യം നേടുന്നുള്ളൂ.

ഏറ്റവും വലിയ അദ്ഭുതം എന്ത് ? സംശയത്തിനിടയില്ലാതെ പറയാം, അത്  അസ്തിത്വം തന്നെയാണ്. അസ്തിത്വത്തെ പല പല മുഖഭാവങ്ങളില്‍  കണ്ടുശീലിച്ച നമുക്ക്  ആത്യന്തികമായി അത് ഏകമായിരിക്കേണ്ടതുണ്ട്  എന്ന യുക്തി അംഗീകരിക്കുക അത്രയൊന്നും എളുപ്പമല്ല. തല്‍ക്കാലം, നമ്മുടെ ബുദ്ധിയുള്‍പ്പെടെ നമ്മുടെ അവബോധത്തില്‍ വരുന്നതൊക്കെയും  നമുക്കറിയാവുന്ന ഈ  പ്രപഞ്ചത്തിന്റെ ഭാഗമാണ്. അതില്‍ നമുക്ക്  മനസ്സിലാകാത്തതിനെ ദ്രവ്യമെന്നും, മനസ്സിലാകുന്നതിനെ ആത്മം അല്ലെങ്കില്‍ വെളിച്ചമെന്നും വിളിക്കാം. മൌലികമായ അര്‍ത്ഥത്തില്‍ , വെളിച്ചം എന്നാല്‍ , ഒന്നാമത്, ആയിരിക്കുക എന്ന സത്യം ഏറ്റവും വലിയ അദ്ഭുതമായും, രണ്ടാമത്, അത് ആ സത്യത്തെ കണ്ടെത്തുന്ന തന്നെയും ഉള്‍ക്കൊള്ളുന്ന സമഗ്രതയായും ഉള്ളില്‍ തെളിയുക എന്നാണ്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ , എന്റെ ഉണ്മയെ ഏതെങ്കിലും തരത്തില്‍ പരിമിതപ്പെടുത്തുന്ന എല്ലാ നിഴലുകളില്‍ നിന്നും സ്വതന്ത്രമായ അവസ്ഥയില്‍ അതിനെ ഉള്‍ക്കൊള്ളാനാവുക എന്നാണ്.  അങ്ങനെയൊരു ആന്തരീകാവസ്ഥയെ മങ്ങാത്ത വെളിച്ചം, അല്ലെങ്കില്‍  പരമമായ ആത്മബോധമെന്ന്  മനസ്സിലാക്കാം.  

സംശുദ്ധമായ ഈ  അവബോധത്തില്‍ എത്തിച്ചേര്‍ന്നാല്‍ , പിന്നെ മനസ്സില്‍ യാതൊരു തരത്തിലുളള  രൂപങ്ങളും ഉണ്ടാവില്ലെന്നു മാത്രമല്ല, സംശുദ്ധമായ അസ്തിത്വമല്ലാതെ ആകാരമുള്ള എന്തെങ്കിലും ഉണ്ട് എന്ന  ആശയം പോലും നിലനില്പ്പില്ലാതെ മറഞ്ഞുപോകും. ബാക്കിയാവുന്നത്  പ്രകാശം മാത്രം. ഒരു സ്വപ്നത്തിനു ശേഷം "ഞാന്‍ സ്വപ്നം കാണുകയായിരുന്നു" എന്നതിലെ "ഞാന്‍ " മാത്രം ബാക്കിയാകുന്നതുപോലെ, അവബോധമുണ്ടാവുമ്പോള്‍ , ബാക്കിയെല്ലാം അപ്രത്യക്ഷമായി, "ഞാന്‍ ആകുന്നു" എന്നതുമാത്രം നിലനില്‍ക്കുന്നു. അവിടെവരെ എത്തിയാല്‍ , ഞാന്‍ ആകുന്നു എന്നതും ഞാന്‍ എല്ലാമാകുന്നു എന്നതും ഒന്നുതന്നെയാണെന്ന്  യുക്തിയോടൊത്ത്  അന്തരാത്മാവും പറയുമ്പോള്‍ , അതു ശരിവയ്ക്കാന്‍ നമുക്കെളുപ്പമാകും. അല്ലാ, അതിന് നാം നിര്‍ബന്ധിതരാവും.  

ഞാനും എന്റേതും എന്നത്  വെറും മനോസൃഷ്ടിയാണ് എന്ന്  ഒരിക്കല്‍ അറിഞ്ഞുകഴിഞ്ഞാല്‍ , അതുതന്നെയാണ്  ആശാപാശങ്ങളില്‍ നിന്നും അവയുമായി ബന്ധപ്പെട്ട എല്ലാ ഭയങ്ങളില്‍നിന്നുമുള്ള രക്ഷയിലേയ്ക്കുള്ള പാത. ഞാനും എന്റേതും ഇല്ലെങ്കില്‍ , പിന്നെ എന്തുമായിട്ടാണ് എനിക്ക്  കെട്ടുപിണഞ്ഞു കിടക്കേണ്ടി വരിക? ഞാനും എന്റേതുമില്ലെങ്കില്‍ , പിന്നെ എന്താണ് ഞാന്‍ ഏതെങ്കിലുമൊരു ലക്ഷ്യത്തിലെത്താന്‍ വേണ്ടി ത്യജിക്കേണ്ടി വരിക? ഒന്നും. സമ്പൂര്‍ണ സ്വാതന്ത്ര്യമാണ്  ഈ തിരിച്ചറിവിന്റെ ഫലം. അതോടേ, എല്ലാറ്റിന്റെയും സ്രോതസ്സ്  ഒന്നുതന്നെയാണെന്നും എല്ലാം അതുതന്നെയാണെന്നുമുള്ള ബോധം ഉള്ളില്‍ തെളിഞ്ഞുനില്‍ക്കും. അതോടേ, അവനവനെപ്പറ്റിയുള്ള പരമമായ അറിവിലെത്തി എന്ന്  തീര്‍ത്തു പറയാം. സത്യമായ സത്യം ഒന്നാണെന്നും ബാക്കിയെല്ലാം, അതായത്, ശരീരവും മനസ്സും അവയുമായി ബന്ധപ്പെട്ടതൊക്കെയും - ഞാന്‍ അതാണ്‌, ഞാന്‍ ഇതാണ് എന്നു തോന്നിക്കുന്നതൊക്കെയും - അസത്യമാണെന്നും അറിയുക തന്നെയാണ് മോക്ഷം അല്ലെങ്കില്‍ പരമമായ മുക്തി. ഏകം സത്  എന്ന ഒരേയൊരു സത്യത്തിന്റെ തെളിമയില്‍ ബാക്കിയെല്ലാം അപ്രത്യക്ഷമാകുന്നു.   

ഏകവും അനാദിയുമായതിന്റെ ഭാഗമാണ് നാമോരോരുത്തരും, ഇവിടെയുള്ള ഓരോന്നും, എന്നയനുഭൂതിയാണ്  ഈ അറിവിലേയ്ക്കുള്ള  ആദ്യ പടി. അതുവരെ മാത്രമേ ജനനമരണങ്ങളെ നിര്‍മ്മിക്കുന്ന സമയത്തിന്റെയും സ്ഥലത്തിന്റെയും പരിമിതികള്‍ നമ്മെ ബാധിക്കുന്നുള്ളൂ. സമയത്തില്‍  കുരുത്തതിന് , അതില്‍ തുടരുവോളം, സമയാതീതമായതിനെ പൂര്‍ണമായി അറിയുക എന്നതു അസാദ്ധ്യമാണ്. ഞാന്‍ , എന്റേത് എന്നിവ സമയത്തില്‍ കുരുത്തവയാണ്. സമയത്തില്‍  കുരുത്തത്  സമയത്തോടെ ഇല്ലാതാകും. സമയബോധം തീരുന്നിടത്ത്‌ മനസ്സും, മനസ്സ്  തീരുന്നിടത്ത്‌  സമയബോധവും ഇല്ലാതാകണം. എല്ലാ ജീവജാലങ്ങളിലും അവയ്ക്ക് സമയത്തിലൂടെ കൈവന്ന അനുഭവങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്തുക അതിജീവനത്തിന്  ആവശ്യമാണ്‌. എന്നാല്‍ അതില്‍നിന്ന് , ഞാനും എന്റേതും എന്ന സ്വരൂപം ഉരുത്തിരിയുകയും അവ സ്ഥിരമാണെന്ന വ്യാജേന, ചുറ്റുമുള്ളതിനെയെല്ലാം തന്റെ സുഖദു:ഖങ്ങളുമായി താത്ക്കാലികമായി ബന്ധിക്കുകയും ചെയ്യുമ്പോള്‍ , ശരീരം എന്റെ അവിഭാജ്യഘടകമാണെന്ന തോന്നല്‍ ജനിക്കുന്നു. ജീവിതചുറ്റുപാടുകള്‍ക്കനുസരിച്ച്  ഓരോ വ്യക്തിയുടെയും സമയാസമയമുള്ള ജീവിതപരിവേഷവും വികാരങ്ങളും മാറിക്കൊണ്ടിരിക്കും. ഭൌതികമായവയുടെ (പഞ്ചഭൂതങ്ങളുടെ) ഒടുക്കത്തോടെ, വ്യക്തിതലത്തില്‍ ഉണ്ടായിരുന്നിന്റെയെല്ലാം അന്ത്യമായി എന്നാണ്  പ്രത്യക്ഷാനുഭവങ്ങള്‍ നമ്മെ ധരിപ്പിക്കുക. ശൂന്യമായ ഒരു അവ്യക്തത മാത്രമേ അതിനപ്പുറത്ത്  നമുക്ക്  സങ്കല്‍പ്പിക്കാനാവുന്നുള്ളൂ. ഇതില്‍നിന്നൊക്കെ ഒരു കാര്യം വ്യക്തമാണ്: ശരീരത്തിന്റെയും മനസ്സിന്റെയും ഇടപെടല്‍ നമ്മില്‍ ജീവന്റെ സ്രോതസ്സില്‍ നിന്നുള്ള വേര്പാടുണ്ടാക്കുന്നു. വ്യാജമായ  ആ  അസ്തിത്വത്തില്‍ നിന്ന്   മൌലികമായ    സ്രോതസ്സിലേയ്ക്ക്  തിരികെ ചെന്നെത്തണമെങ്കില്‍ , ഇപ്പോള്‍ത്തന്നെ ഞാന്‍ ഈ ശരീരമല്ല എന്ന ഉള്‍ക്കാഴ്ച ആവശ്യമായിത്തീരുന്നു. അങ്ങനെയൊരാവശ്യം വിട്ടുമാറാതെ തോന്നുന്നതുകൊണ്ടാണ് , മതങ്ങള്‍ രംഗത്ത്  വരുന്നത്. എന്നാല്‍ ,  നമ്മുടെ ശ്രദ്ധയില്‍ അകത്തും പുറത്തും, രൂപങ്ങളും നാമങ്ങളും പ്രഥമസ്ഥാനത്തു നിലനില്‍ക്കുവോളം ഒരു മതത്തിനും നമ്മെ രക്ഷിക്കാനാവില്ല. മതങ്ങളിലൂടെയോ അല്ലാതെയോ ഉള്ള ഏത്‌ വഴിയെടുത്താലും, മായാലോകത്തുനിന്ന്  രക്ഷപ്പെടുന്നത്, മനസ്സിന്റെ സൂത്രങ്ങളെ അറിയുകയും അവയെ മറികടക്കാന്‍ വഴികള്‍ കണ്ടെത്തുകയും ചെയ്യുന്നവര്‍ മാത്രമാണ്. എല്ലാ നല്ല ഗുരുക്കന്മാരും മനസ്സിനെ അസ്തിത്വത്തിന്റെ എതിരാളിയായി തിരിച്ചറിഞ്ഞ്,  അതിനെ കീഴ്പ്പെടുത്താനുള്ള വഴികള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് . സാധാരണ ഗതിയില്‍ , തീര്‍ത്തും താത്ക്കാലികമായവയെ നമ്മുടെ മൌലികമായ അസ്തിത്വവുമായി ബന്ധപ്പെടുത്തി, അവയെ അതിപ്രധാനമായി കാണാനും അവയുമായി ബന്ധം സ്ഥാപിക്കാനും നമ്മെ പ്രേരിപ്പിക്കുന്നത്  പഴയതിന്റെയെല്ലാം സ്റ്റോര്‍ ഹൌസ് ആയ മനസ്സും  ശരീരവുമാണ്. അതുകൊണ്ടാണ്  അവയെ കീഴടക്കാന്‍ ഗുരുക്കന്മാര്‍ ഉപദേശിക്കുന്നത്. മനസ്സിന്റെ മരണത്തിലാണ്  ജ്ഞാനത്തിന്റെ ജനനം എന്ന ഉള്ക്കാഴ്ചയില്‍ എല്ലാ ഗുരുക്കന്മാരും യോജിക്കുന്നു.



ഇതെങ്ങനെ സാദ്ധ്യമാകും? ആരംഭമുള്ളതിനെല്ലാം അവസാനവുമുട്ണ്ട്. ഞാനും എന്റേതും എന്നതാണ് എല്ലാ അപകര്‍ഷതക്കും അത്യാര്‍ത്തിക്കും പിന്നിലുള്ള എക ഘടകം. ഈ അസ്തിത്വത്തില്‍ എല്ലാം ചഞ്ചലമായതിനാല്‍ , അവയോടുള്ള ബന്ധം അനിശ്ചിതത്വത്തെയും ഭയത്തെയും ഉണ്ടാക്കും. ശരീരവും മനസ്സും നിലനില്‍ക്കുന്നത് ആഗ്രഹങ്ങളിലൂടെയാണ്. അത് അല്ലെങ്കില്‍ ഇത് എനിക്ക്  ഇല്ലെന്നുള്ള തോന്നലാണ് ആഗ്രഹങ്ങളെ സൃഷ്ടിക്കുന്നത്. വെറും താത്ക്കാലികമായ അനുഭവങ്ങള്‍ ഓര്‍മ്മകളെയും ഓര്‍മ്മകള്‍ തുടര്‍ഭാവനകളെയും ഭാവനകള്‍ പുതിയ  ആഗ്രഹങ്ങളെയും ഉണ്ടാക്കുന്നു. ഇവയില്‍ ഓരോന്നിനെയും തിരിച്ചറിഞ്ഞും അവയോടു വിരക്തി പരിശീലിച്ചും,  അസ്തിത്വത്തിന്റെ കാതലില്‍ ഞാനും ഉള്‍പ്പെടുന്നു എന്ന ഒറ്റ കാരണത്താല്‍ , ഞാന്‍ എല്ലാമാണ്, എനിക്കെല്ലാം ഉണ്ട് എന്ന പരമമായ സത്യത്തെ ഉള്‍ക്കൊള്ളുകയാണ്  പൂര്ണതയിലേയ്ക്കുള്ള ആദ്യത്തെ ചുവട്. അതുതന്നെയാണ്  നിത്യതയിലേയ്ക്കുള്ള വഴിയും. അതിലേ ചരിക്കാനാഗ്രഹിക്കുന്നവര്‍ അകത്തെ നിരന്തരം  വീക്ഷിച്ചുകൊണ്ടിരിക്കണം.    

അകം ഏകമാണ്. ബാഹ്യമാകട്ടെ, പലതാണ്. അതങ്ങനെ സംഭവിച്ചു? മനസ്സ് എന്നാണതിനുത്തരം. ജൈവപരിണാമത്തിലെ ഒരു പടിയായി രൂപപ്പെട്ടു വന്നതാണ് മനസ്സെന്ന ഉപകരണം. അനുഭവങ്ങളുടെ ഓര്‍മ്മകളെ സൂക്ഷിക്കാനുള്ള ഒരിടം. ഈ ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ പെരുമാറുക അതിജീവനത്തിനു ആവശ്യമായിരുന്നു. സംഭവങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും പേരിടാനും അവയെ പ്രതീകങ്ങളായി തരം തിരിക്കാനും മനസ്സ് സാവധാനം പഠിച്ചെടുത്തു. ആ വഴിയില്‍കൂടി സഞ്ചരിക്കവേ, വാക്കുകളും അവയെ കോര്‍ത്തിണക്കുന്ന ഭാഷകളും മനുഷ്യന്റെ കൈയില്‍ പ്രധാന ഉപകരണങ്ങളായിത്തീര്‍ന്നു. പ്രതീകങ്ങള്‍ പയ്യെപ്പയ്യെ വാസ്തവികതയുടെ സ്ഥാനം പിടിച്ചെടുത്തു. പ്രവര്‍ത്തിക്കാനുള്ളിടത്തും വാചകമടിച്ച് പിടിച്ചുനില്‍ക്കാനുള്ള കളികളും രംഗത്ത് വന്നു. വാക്കുകള്‍ കൊണ്ട്  സത്യത്തെ മറച്ചുവയ്ക്കുന്ന ശീലവും മനുഷ്യജീവിതത്തിന്റെ ഭാഗമായി. അങ്ങനെ, ഏറ്റവും കൂടുതല്‍ വികാരങ്ങളും ആശയങ്ങളും ബിംബങ്ങളും സൂക്ഷിക്കാനുള്ള ഒരു വലിയ സംഭരണിയായിത്തീര്‍ന്നു "ഞാന്‍ " . വ്യക്തിയുടെ അസ്തിത്വത്തിന്റെ ആണിക്കല്ലാണത്. ഓരോ നിമിഷവും മനസ്സില്‍ തെളിഞ്ഞുവരുന്നതു എന്റെ പ്രത്യക്ഷത്തെ വിപുലീകരിക്കുന്ന നിറക്കൂട്ടുകളും എന്റെ അസ്തിത്വത്തെ തകിടം മറിക്കാനിടയുള്ള ഭയങ്ങളുമാണ്. എന്നാല്‍ ഇവയില്‍ എത്രമാത്രം  യഥാര്‍ഥ്യവുമായി സ്വരുമപ്പെടുന്നു എന്ന്  വിവേച്ചിച്ചറിയാന്‍ കഴിയുന്നവര്‍ വിരളമാണ്. അവിടെയാണ് ജീവിതത്തിന്റെ ഈട് നിര്‍ണ്ണയിക്കപ്പെടുന്നത്.

"ഞാന്‍ " എന്നത്   ഒരു സാങ്കല്പിക സൃഷ്ടിയാണെന്നും അതിന്റെ സ്രോതസ്സെവിടെയെന്നും നാം കണ്ടു. അതുപോലെ തന്നെയുള്ള  മറ്റ്  സാങ്കല്‍പിക സൃഷ്ടികളാണ്   "നീ",  "അവര്‍ " എന്നിത്യാദികളും.  ഉണ്ടായിരുന്നതും ഉണ്ടാകാനിരിക്കുന്നതും എന്ന തരംതിരിവുതന്നെ സമയബന്ധിതമായവയ്ക്ക്  നിലനില്‍പ്പ്‌ സാദ്ധ്യമാക്കാന്‍ വേണ്ടി  മനസ്സ്  സൃഷ്ടിക്കുന്ന പ്രതിഭാസമാണ്. ഇതെല്ലാംകൂടി ഒറ്റ വാക്കില്‍ പറയുന്നതാണ്  മായ. ചുരുക്കിപ്പറഞ്ഞാല്‍ , ജനനമരണങ്ങള്‍ എന്ന അസത്യത്തില്‍ മുഴുകിപ്പോകുക എന്നാണ് മായയുടെ അര്‍ത്ഥം. 

അങ്ങനെയെങ്കില്‍ , സന്തോഷമോ ദുഖമോ ജനിപ്പിക്കേണ്ട  അനുഭവങ്ങളല്ല ജനനവും മരണവും. കാരണം, നിത്യമായതാകട്ടെ ശാശ്വതമാണ്  . അത് ജനിക്കുന്നില്ല, മരിക്കുന്നുമില്ല. എന്നാല്‍ ഈ ഭൂമിയില്‍ നാമവയെ സൂര്യോദയവും അസ്തമയവും പോലെയാണ്  അനുഭവിക്കുക.  എപ്പോഴും ഒരേപോലെ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യന്റെ ഹ്രസ്വാനുഭവമാണല്ലോ നിത്യവെളിച്ചത്തിനു പകരം ഉദിച്ചുയര്‍ന്നു മറയുന്ന സൂര്യനെ കാണാന്‍ നമുക്കിടവരുത്തുന്നത്. ശാശ്വതമായത്തിന്റെ  ഹ്രസ്വാനുഭവത്തില്‍ ഒതുങ്ങിപ്പോകുന്നതുമൂലമാണ്  ജനനമരണങ്ങളുടെ ഇടയ്ക്ക്  അറുതിയില്ലാത്ത നന്മതിന്മകളുടെ മായാപ്രപഞ്ചം നമ്മെ കഷ്ടപ്പെടുത്തുന്നത്  .  പരിമിതമായ ജീവനും ആ  ജീവന്റെ ഭാഗമായ അല്‍പബോധവും മാത്രം ആസ്വദിക്കുന്ന നാം അവയെ നിലനിര്‍ത്താന്‍വേണ്ടി രൂപങ്ങളും അവയ്ക്ക്  പേരുകളും ഉണ്ടാക്കുന്നുവെന്നും  അവയില്‍ കുടുങ്ങി കിടക്കുവോളം സമയാതീതമായതുമായി ബന്ധം സ്ഥാപിക്കുക ദുഷ്ക്കരമാണെന്നും കണ്ടുവല്ലോ. ഇവിടെ കര്‍മ്മഫലം (karma) എന്ന പദംകൊണ്ട് ലളിതമാക്കാന്‍ സാധിക്കുന്നവ പലതുമുണ്ട് . അതൊരു ധനാത്മക നിയമത്തിലേയ്ക്ക്  വിരല്‍ചൂണ്ടുന്നു എന്ന് പറയാം. നന്മതിന്മകളെ സന്തുലനമാക്കുന്ന ഒരു  തുലാശു പോലെയാണത്  പ്രവര്‍ത്തിക്കുക. സംഭവിക്കുന്നത്‌ എന്തുമാകട്ടെ, നമ്മെ വേദനിപ്പിക്കുന്നതോ നിരാശപ്പെടുത്തുന്നതോ നശിപ്പിക്കുന്നതോ പോലുമാകട്ടെ, അത് താത്ക്കാലികതയെ മറികടന്ന്, നന്മയിലേയ്ക്ക്  മാത്രമേ നയിക്കൂ എന്നതാണ് ആ നിയമം.  വരാനിരിക്കുന്ന ഒരു വര്‍ത്തമാനത്തില്‍ ,  ഭൂതകാലത്തിലെ  സകല  കടംകഥകളുടെയും കുരുക്ക്  ശുഭമായി അഴിക്കപ്പെടും എന്നാണതിനര്‍ഥം. പ്രകാശത്തിന്  ദ്രവ്യം തടസ്സമാകുമ്പോള്‍ സംഭവിക്കുന്നതെന്തോ, അതുതന്നെയാണ് ഞാന്‍ ഈ ശരീരമാണ് എന്ന തെറ്റുധാരണ അവബോധത്തെ കളങ്കപ്പെടുത്തുമ്പോള്‍ വ്യക്തിക്ക്  സംഭവിക്കുക. ആ ഇരുട്ടിനെ, ആ  കളങ്കത്തെ, തൂത്തു വൃത്തിയാക്കാന്‍ വഴിയൊരുക്കുന്നതാണ് കര്‍മ്മഫലം.  

എന്നെ തേടിയുള്ള യാത്ര തുടരട്ടെ. നമ്മുടെ പരിചിന്തനങ്ങള്‍ തത്ക്കാലം ഉപസംഹരിക്കാം. എല്ലാ സംഭവങ്ങളും സമഗ്രമായതുമായി സ്വരുമയിലാണ്. പലതായി കാണപ്പെടുന്നതൊക്കെയും അല്പബുദ്ധിയുടെ വിചിത്രകാഴ്ചകള്‍ മാത്രമാണ്.  നമുക്ക്  അസ്തിത്വം എന്നാല്‍ , 1. മഹദാകാശ - (matter - energy).  2. ചിദാകാശ  - (consciousness).  3. പരമാകാശ -  (pure spirit) എന്നതെല്ലാം ഉള്‍പ്പെടുന്നു. അതില്‍ വ്യക്തിത്വമായി നാം അനുഭവിക്കുന്നത്  മഹദാകാശം ചിദാകാശത്തില്‍ ഉണ്ടാക്കുന്ന   അടിസ്ഥാനമില്ലാത്ത ഒരു മുഴക്കം ആത്രമാണ്. അത്  being അല്ല, മറിച്ച് ഒരു തരം മായാരൂപം (existence) മാത്രമാണ്. കാരണം, ഏകമായിരിക്കുന്നത്  ഒരിക്കലേ സംഭവിക്കൂ, പലപ്പോഴായി സംഭവിക്കില്ല. അതുപോലെതന്നെ യുക്തിസഹമാണ്,  ഉള്ളത്  എന്നുമുണ്ടായിരുന്നു, എന്നുമുണ്ടായിരിക്കുകയും ചെയ്യും എന്നതും. ഇതാകട്ടെ, നമ്മെയും ഉള്‍പ്പെടുത്തിയുള്ള ഏക സത്യമാണ്.  (തുടരും)