മറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്ര്യം

"എതോ ഒരു ഭാഗംകൊണ്ട് ദൈവത്തില്‍ വിശ്വസിക്കാന്‍ ഞാന്‍ ശീലിച്ചിട്ടുണ്ട്." ഇരുപത്തഞ്ചു വയസായപ്പോള്‍ മൂത്ത മകന്‍ എനിക്കെഴുതി. മതപഠനവും കൂദാശകളുമൊക്കെ പ്രാഥമികസ്കൂളിന്റെ ഭാഗമായിരുന്നതുകൊണ്ട് മതേതരത്വം (religious neutrality) അവനൊരു സ്വായത്താനുഭവമല്ലായിരുന്നു. പക്ഷേ, സ്ഥൈര്യലേപനത്തിന്റെ (confirmation) സമയമായപ്പോള്‍ (12 വയസ്സ്), അതവനെ സംബന്ധിച്ചിടത്തോളം അനാവശ്യമാണെന്ന് അവന്‍ തന്നെ തീരുമാനിച്ചു. നാട്ടിലെ രീതികള്‍ക്ക് വിപരീതമായി, അപ്പോള്‍ ഞങ്ങള്‍ താമസിച്ചിരുന്ന രാജ്യത്ത് പള്ളിക്കും അതിനോട് എതിരഭിപ്രായമില്ലായിരുന്നു. അവിടെ കൂദാശകള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരുന്നില്ല.

ഡെമോക്രസി, കമ്മ്യൂണിസം തുടങ്ങിയ മറ്റേത് social technic ഉം പോലെ  സമൂഹത്തെ നിയന്ത്രിക്കാനുള്ള ഒരുപാധിയല്ലേ മതവും എന്ന് മക്കള്‍ ചോദിക്കുമ്പോള്‍ അത് ശരിവയ്ക്കാന്‍ മാത്രമേ എനിക്ക് നിവര്‍ത്തിയുള്ളൂ. മാതാപിതാക്കളുടെ മതത്തില്‍ മക്കളും ഉള്‍പ്പെടണമെന്ന വാശി ബാലിശവും സങ്കുചിതവുമാണ്. സഹിഷ്ണുത എന്ന വാക്കിനര്‍ത്ഥം സ്വന്തം അഭിരുചിക്ക് ഇണങ്ങുന്നതും ഇണങ്ങാത്തതും മന:ക്ഷോഭം കൂടാതെ വീക്ഷിക്കാനും വ്യത്യസ്തതകളുടെ അനിവാര്യത അംഗീകരിക്കാനുമുള്ള സന്നദ്ധത, അതിനുള്ള കഴിവ്‌ എന്നാണ്. പക്ഷേ, നമ്മള്‍ മതസഹിഷ്ണുതയെന്ന വാക്കുപയോഗിക്കുമ്പോള്‍, അതില്‍ മിക്കപ്പോഴും, എന്റെ മതം മറ്റേതിലും മെച്ചം എന്ന  നേര്‍ത്ത യുക്തിഹീനതയുടെ ഉള്ളടക്കമുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ഈ വാക്കുപയോഗിച്ചിരിക്കുന്നതെല്ലാം സംശയമെന്യേ ഈയര്‍ത്ഥത്തിലാണ്. മറ്റ് വഴിയില്ലാത്തതുകൊണ്ട് ബാക്കിയുള്ളവരെ സഹിക്കുന്നതാണ് മിക്കവര്‍ക്കും സഹിഷ്ണുത, അല്ലാതെ പരസ്പര തുല്യതാബോധത്തിൽനിന്നും ബഹുമാനത്തില്‍നിന്നുമുദിക്കുന്ന വകവയ്പ്പല്ല. അതിനുള്ള ഒന്നാന്തരം ഉദാഹരണമാണ് മിശ്രവിവാഹത്തില്‍ കത്തോലിക്കാസഭയുടെ നിലപാട്. അന്യ മതസ്ഥരെ വിവാഹം കഴിക്കാം. പക്ഷേ, ഉണ്ടാകുന്ന കുഞ്ഞുങ്ങളെ കത്തോലിക്കാവിശ്വാസത്തില്‍ വളര്‍ത്തിക്കൊള്ളാം എന്ന് ഇരുവരും വാഗ്ദാനം ചെയ്യണം. ഇത് കള്ള (pseudo)സഹിഷ്ണുതയാണെന്നത് ആര്‍ക്കും വ്യക്തമാണല്ലോ.    

എന്റെ മതം തന്നെ മെച്ചപ്പെട്ടത് എന്നത് വെറും പിടിവാശിയാണ്. കാരണം, ഏതെങ്കിലും മതത്തില്‍ ജനിച്ചുവീഴുകയെന്നത് സ്വാഭാവികമല്ല. മനുഷ്യന്‍ വരുത്തിവയ്ക്കുന്നതാണതെങ്കിലും, ഏത്‌ മതത്തില്‍ ഒരാള്‍ ജനിക്കുന്നു എന്നത് തികച്ചും യാദൃശ്ചികമാണത്. അപ്പോള്‍, താന്‍ ജനനത്തിലൂടെ പരിചയപ്പെടാൻ ഇടയായ മതം ബാക്കിയുള്ളവയെക്കാളൊക്കെ ശ്രേഷ്ഠമെന്നത് ഒരു യുക്തിക്കും നിരക്കുന്നതല്ല. മറ്റേതൊരഭിപ്രായവും പോലെ (മതം = അഭിപ്രായം, കാഴ്ചപ്പാട്) മതവും ഒരു തിരഞ്ഞെടുപ്പിന്റെ ഫലമാകണം. അതിന് സ്വാതന്ത്ര്യമാവശ്യമാണ്. ബൌദ്ധികമായ ഉണര്‍വിനൊത്ത് അഭിപ്രായം മാറാനുള്ള സാഹചര്യം സൃഷ്ടിക്കാതെ മാനസികവികാസം സാദ്ധ്യമല്ല. എന്റെ മതം മറ്റേതിലും മെച്ചമെന്ന വീക്ഷണം അന്ധമാണ്. എല്ലാ തീവ്രവാദങ്ങള്‍ക്കുമടിസ്ഥാനം ഈയന്ധതയാണ്. കമ്മ്യൂണിസ്റ്റുകാരായാലും മതവിശ്വാസികളായാലും അവര്‍ പറയുന്നത് മാത്രമാണ് ശരിയെന്ന വാശി അന്ധതയാണ്. അവര്‍ക്കപ്പുറം ലോകമുണ്ടെന്ന് മറക്കുന്നതിനു തുല്യമാണത്.

കുറേ നാള്‍ ഒരിടത്ത് തളച്ചിട്ടിട്ട്‌ മറ്റൊന്ന് തിരഞ്ഞെടുക്കാനനുവദിക്കുന്നതിലും മെച്ചം ആദ്യം തന്നെ തുറന്നുവിട്ടിട്ട് വേണ്ടതേതെന്നു സ്വയം കണ്ടെത്താനുള്ള സാഹചര്യമനുവദിക്കുകയാണ്. അതാണ്‌ വിവരമുള്ള മാതാപിതാക്കള്‍ മക്കളോട് ചെയ്യേണ്ടത്. കുരുന്നുഹൃദയങ്ങളില്‍ ഒരു മതത്തിന്റെ മാത്രം വിശ്വാസങ്ങള്‍ അടിച്ചുറപ്പിക്കുന്ന രീതി രാക്ഷസീയം തന്നെയാണ്. അതാണ്‌ ഇന്ന് Sunday school എന്ന നിര്‍ബന്ധ മതബോധനത്തിലൂടെ കത്തോലിക്കാപ്പള്ളികള്‍ ചെയ്യുന്നത്. സ്കൂളുകളില്‍ മതത്തിനല്ല, ധാര്‍മ്മികതക്കാണ് ഊന്നല്‍ കൊടുക്കേണ്ടത്. ഇന്ന് സണ്ടേസ്കൂളുകളിലും ഖുറാന്‍സ്കൂളുകളിലുമൊക്കെ നടക്കുന്നത്, വിശ്വാസത്തിനായി മരിക്കാന്‍ തയ്യാറുള്ള ചാവേര്‍പ്പടയെ സൃഷ്ടിച്ചെടുക്കുകയാണ്. ഇതില്‍പ്പരം ബുദ്ധിഹീനതയും അരക്ഷിതാവസ്ഥയും വേറെ ഉണ്ടോ! നിഷ്പക്ഷമായ ബുദ്ധിയാണ് ഓരോ മതത്തിന്റെയും മക്കള്‍ ഉപയോഗിക്കുന്നതെങ്കില്‍, തങ്ങളുടെ വിശ്വാസമാണ് മറ്റ് ഏതിനെക്കാളും മെച്ചമെന്ന് ഇവര്‍ക്കെല്ലാം ഒരേ സമയം എങ്ങനെ ഉറപ്പിച്ചു പറയാനാകുന്നു എന്നത് വിചിത്രം തന്നെയല്ലേ? ഈ ഉറപ്പിച്ചു പറയലാണ് ഓരോ മതബോധനക്ലാസ്സിലും നടക്കുന്നതെന്നതില്‍ എന്തു സംശയമാണുള്ളത്? എതിരഭിപ്രായങ്ങളെയും വിമതസ്വരങ്ങളെയും കണ്ണടച്ചെതിര്‍ക്കുന്നതിലൂടെയാണ് സ്വേച്ഛാധികാരികള്‍ ഉണ്ടാകുന്നത്.

അനന്തബോധം

ഒരു മഴത്തുള്ളിയില്‍ എല്ലാ ഉറവകളും അരുവികളും ജലപതനങ്ങളും തടാകങ്ങളും ആഴികളും ഉള്‍ക്കൊള്ളുന്നു. ഏറ്റവും ചെറുതില്‍ അതിന്റെ ഏറ്റവും വിശാലമായ ഭാവ്യതയെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രകൃതിയുടെ വലിയ രഹസ്യം. ഭൌമവും ആത്മീയവുമായ ഒരു മഹാപ്രപഞ്ചത്തിലെ സൂക്ഷ്മകണ്ണികളാണ് നാമോരോരുത്തരും എന്ന ബോധം നമ്മുടെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കേണ്ടതാണ്. അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നെല്ലാം മോചനം തരുന്ന അറിവാണത്. എല്ലാ നന്മയുടെയും തുടക്കമാണത്.

നിസ്സാരമെന്നു നാം കരുതുന്ന ഓരോ കുരുവിലും, ഒരു മരമല്ല, ഇനിയങ്ങോട്ട്, അതില്‍നിന്നുണ്ടാകാന്‍ പോകുന്ന കോടിക്കണക്കിനു മരങ്ങളും ഉള്‍കൊള്ളുന്നുവെന്നു പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ അത് സത്യമാണ്. അത് മുളക്കുമ്പോള്‍ പുറത്തേയ്ക്ക് വരുന്ന കുരുന്നിലകള്‍ - ഇനി വരാനിരിക്കുന്ന അതിന്റെയെല്ലാ തലമുറകളെയും വാരിപ്പുണരുന്ന രണ്ടിളം കൈകള്‍ - അതിന്റെ ആത്മാവിന്റെ പ്രത്യക്ഷീകരണമാണ് . നമ്മുടെ ഭാഷയില്‍ മുകുളം എന്നാല്‍ ആത്മാവെന്നും അര്‍ത്ഥമുണ്ട്.

ഇങ്ങനെ തന്നെയാണ് ഓരോ മനുഷ്യക്കുഞ്ഞും. ഈ സത്യം മനസ്സില്‍ വച്ചുകൊണ്ട്, ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെ അംഗവിന്യാസങ്ങളും, ആത്മഭാവങ്ങളും പോലും ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെതന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. ആനന്ദമെന്തെന്നു അപ്പോഴേ നാമറിയൂ.

ചുരുങ്ങിയ വാക്കുകളില്‍ മുകളില്‍ കുറിച്ചത് വ്യക്തമായിട്ടില്ലെങ്കില്‍, ഈ വിശദീകരണം കൂടി വായിക്കാം. ഈ ഭൂമിയില്‍ ഒരിടത്തും കടുക് എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കടുകുമണി കിട്ടി. അയാളത് കുഴിച്ചിട്ടു. അത് മുളച്ചു. വളര്‍ന്ന്, പുഷ്പിച്ചു. ആയിരക്കണക്കിന് കടുകുമണികള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം വീണ്ടും മണ്ണിലായി, എല്ലാം കിളിര്‍ത്തു, എല്ലാം വീണ്ടും എണ്ണമില്ലാത്തത്ര കടുകുമണികള്‍ക്ക് ജന്മം നല്‍കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍ മാത്രം കടുകുചെടികള്‍ ഉണ്ടായി. ഓരോ സസ്യത്തിന്റെയും മൃഗത്തിന്റെയും കാര്യത്തില്‍, അവയെ ഒന്നും തടയാനില്ലെങ്കില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിന് ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കടുകുമണിയില്‍ എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ കുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്കു തീര്‍ത്ത്‌ പറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ ബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികാസരൂപത്തില്‍നിന്ന് നാം പടിപടിയായി പിറകോട്ടു പോയാല്‍, ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്‍ക്കും - അതിസാന്ദ്രമായ ഒറ്റ ബിന്ദുവില്‍. അതിനെ നമുക്കു പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. എന്നാല്‍, എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ.

ചിന്താപഥം പുറന്താള്‍

ഒരു മഴത്തുള്ളിയില്‍ എല്ലാ ഉറവകളും അരുവികളും ജലപതനങ്ങളും തടാകങ്ങളും ആഴികളും ഉള്‍ക്കൊള്ളുന്നു. ഏറ്റവും ചെറുതില്‍ അതിന്റെ ഏറ്റവും വിശാലമായ ഭാവ്യതയെ ഉള്‍ക്കൊള്ളിക്കുക എന്നതാണ് പ്രകൃതിയുടെ വലിയ രഹസ്യം. ഭൌമവും ആത്മീയവുമായ ഒരു മഹാപ്രപഞ്ചത്തിലെ സൂക്ഷ്മകണ്ണികളാണ് നാമോരോരുത്തരും എന്ന ബോധം നമ്മുടെ കാഴ്ചപ്പാടുകളെ ആകെ മാറ്റിമറിക്കേണ്ടതാണ്. അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നെല്ലാം മോചനം തരുന്ന അറിവാണത്. എല്ലാ നന്മയുടെയും തുടക്കമാണത്.

മുകുളം എന്നാല്‍ ആത്മാവാണ്. നിസ്സാരമെന്നു നാം കരുതുന്ന ഓരോ കുരുവിലും, ഒരു മരമല്ല, ഇനിയങ്ങോട്ട്, അതില്‍നിന്നുണ്ടാകാന്‍ പോകുന്ന കോടിക്കണക്കിനു മരങ്ങളും ഉള്‍കൊള്ളുന്നുവെന്നു പറഞ്ഞാല്‍ അതു വെറും സത്യമാണ്. അത് മുളക്കുമ്പോള്‍ പുറത്തേയ്ക്ക് വരുന്ന കുരുന്നിലകള്‍ - ഇനി വരുന്ന അതിന്റെയെല്ലാ തലമുറകളെയും വാരിപ്പുണരുന്ന രണ്ടിളം കൈകള്‍ - അതിന്റെ ആത്മാവിന്റെ പ്രത്യക്ഷീകരണമാണ് . ഇതുതന്നെയാണ് ഓരോ മനുഷ്യക്കുഞ്ഞും. ഈ സത്യം മനസ്സില്‍ വച്ചുകൊണ്ട്, ഒരു കുഞ്ഞിന്റെ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കുക. അതിന്റെ അപ്പന്റെയും അമ്മയുടെയും മാത്രമല്ല, പല തലമുറകള്‍ പിന്നിലുള്ളവരുടെ അംഗവിന്യാസങ്ങളും, ആത്മഭാവങ്ങളും പോലും ആ ഇളം ശരീരവും അതിലെ ബോധവും വളര്‍ച്ചയിലുടനീളം ഒന്നിനൊന്നു തെളിമയോടെ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന ആ വിസ്മയം നമ്മെ വശീകരിക്കുന്നില്ലെങ്കില്‍ പിന്നെയെന്താണ് നാം കാണുന്നത്? കണ്ണില്‍പ്പെടാനില്ലാത്ത രണ്ട് സൂക്ഷ്മകോശങ്ങളില്‍ ഒളിച്ചുവച്ചിരുന്ന ഭൂതവും ഭാവിയും മുഴുവന്‍ ആ കുഞ്ഞില്‍ സ്വരുമിപ്പിക്കുന്ന ആ അനന്തബോധത്തിന്, ചിന്തിക്കാതെതന്നെ, നാം അടിപ്പെട്ടുപോകുന്ന അവബോധത്തിന്റെ ഒരവസ്ഥ വന്നുചേരണം. ആനന്ദമെന്തെന്നു അപ്പോഴേ നാമറിയൂ.

Notice of publication

അവബോധത്തിലേയ്ക്ക്  

സക്കറിയാസ് നെടുങ്കനാലിന്റെ അവബോധത്തിലേയ്ക്ക് എന്ന കൃതി 2011 സെപ്റ്റംബര്‍ അവസാനത്തോടെ വെളിച്ചം കാണും. താത്പര്യമുള്ളവര്‍ക്ക് തപാല്‍ച്ചെലവുള്‍പ്പെടെ 80 രൂപയ്ക്ക് ഇന്ത്യയിലും 18 Euro യ്ക്ക് യൂറോപ്പിലും ലഭ്യമാക്കുന്നതായിരിക്കും. അതിന്റെ രണ്ട് താളുകള്‍ താഴെ പകര്‍ത്തുന്നു.

മുന്നുര
ഈ കൃതിയുടെ ഉള്ളടക്കത്തെ ചിന്താപഥം, ഭാവ്യതാപഥം എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു: ആദ്യത്തേത് അധികം വിശദീകരണമാവശ്യപ്പെടുന്നില്ല. ജീവിതത്തെ സമ്പുഷ്ടവും സന്തുഷ്ടവുമാക്കിത്തീര്‍ക്കാന്‍ ഏവരും സ്വാഭാവികമായി ആഗ്രഹിക്കുകയും അതിനായി ചിന്താശക്തിയെ കഴിവതും പ്രയോഗിക്കുകയും ചെയ്യും. ആദ്യഭാഗത്തുള്ള വിചിന്തനങ്ങള്‍ ചിന്താലോകത്തിലേയ്ക്കുള്ള ചില എത്തിനോട്ടങ്ങളാണ്. ചിന്താലോകത്തിന്റെ ഉപാധി സത്യ(truth)മായതിനാല്‍, ഇവിടെ, പ്രത്യക്ഷമല്ലെങ്കില്‍ കൂടി, ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള സത്യാന്വേഷണമാണ് നടത്തിയിരിക്കുന്നതെന്ന് പറയാം. 

ഭാവ്യതാപഥമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്പം വിവരിച്ചുപറയേണ്ടിയിരിക്കുന്നു. ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത. തന്റെ ഇരുപത്തെട്ടാമത്തെ വയസ്സില്‍ എം.പി.പോള്‍ എന്ന മലയാളത്തിന്റെ പ്രഗത്ഭപുത്രന്‍ പ്രപഞ്ചം, നിയതി, സത്ത എന്നീ വിഷയങ്ങളെക്കുറിള്ള അതിഗഹനമായ കണ്ടെത്തലുകള്‍ അതിസരളമായി കുറിച്ചിട്ടിടത്ത് (ആസ്തിക്യവാദം) ഇങ്ങനെയുമുണ്ടായിരുന്നു. ഒരു വസ്തുവിന്റെ സത്തയേക്കാള്‍ മൌലികവും നിത്യവുമായ ഒരു തത്ത്വമാണ് അതിന്റെ ഭാവ്യത. കാരണം, എന്തെങ്കിലും ഉണ്ടാകുന്നതിന് മുമ്പ് അതുണ്ടാവാന്‍ പാടുള്ളതായിരിക്കണം. സംഭാവ്യമായതേ ഭവമാകൂ. പക്ഷേ, ഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല. അവബോധം സംഭാവ്യമാണെന്നതിനുള്ള ഉദാഹരണങ്ങള്‍ ബുദ്ധന്‍, യേശു, രമണമഹര്‍ഷി, നാരായണഗുരു തുടങ്ങിയവരുടെയും അത്രയൊന്നും അറിയപ്പെടാത്ത മറ്റ് പലരുടെയും ജീവിതമാതൃകകളിലൂടെ നമുക്കുമുന്നിലുണ്ട്. അവരുടേതിനു സമാനമായ ഔന്നത്യമൊന്നും മോഹിക്കാതെതന്നെ അവബോധത്തിന്റെ പ്രകാശകിരണങ്ങള്‍ ഏറ്റുവങ്ങാനാവുന്ന സൌഭാഗ്യത്തിലേയ്ക്കുള്ള ചില ചൂണ്ടുപലകകള്‍ ഈ കൃതിയുടെ ഭാവ്യതാപഥത്തില്‍ കാണാനാവുമെന്നു താല്പര്യപ്പെടുകയാണ്. ജീവിതസൌന്ദര്യം വികസ്വരമാവുകയെന്നാല്‍, വിചാരമണ്ഡലത്തില്‍ കണ്ടെത്തുന്ന സത്യത്തിലൂടെ കടന്നുചെന്ന് വാസ്തവികമണ്ഡലത്തില്‍ അവബോധമെന്ന സത്തയിലേയ്ക്ക് നാം പ്രവേശിക്കുകയെന്നാണ്. അത് സംഭവിക്കുന്നില്ലെങ്കില്‍, എത്ര വിപുലമായ സത്യാന്വേഷണവും, ജീവിതം തന്നെയും, നിഷ്ഫലമായിരിക്കും.

സക്കറിയാസ് നെടുങ്കനാല്‍ 
പെരിങ്ങുളം (via പൂഞ്ഞാര്‍)
കോട്ടയം ജില്ല - 686582
Tel. 9961544169 / 04822 271922   e-mail: znperingulam@gmail.com
 



പകരക്കുറിപ്പ് 
ഗ്രന്ഥലോകത്തോ അല്ലാതെയോ പ്രശസ്തി നേടിയ ഒരാളുടെ അവതാരികയുണ്ടെങ്കില്‍ പുസ്തകം വിറ്റഴിയാന്‍ സാദ്ധ്യതയേറും എന്നൊരു ധാരണയുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ കഴിവിനെ ഉള്ളതിലും അല്പംകൂടി പൊലിപ്പിച്ചുകാണിക്കുക മാത്രമല്ല, കൃതിയുടെയുള്ളടക്കത്തെയും വ്യാജം ചേര്‍ത്ത് പുകഴ്ത്തി, വിപണിയെ സഹായിക്കാന്‍ മടിക്കാത്ത അവതാരകര്‍ ഉണ്ടെന്നതും സത്യമാണ്. അവതാരിക വായിച്ചതുകൊണ്ട് വാങ്ങിപ്പോയ പല പുസ്തകങ്ങളും നിരാശതക്ക് കാരണമായിത്തീര്‍ന്നയനുഭവം എന്നെപ്പോലെ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവണം. അവബോധത്തിലേയ്ക്ക് എന്ന ഈ പുസ്തകത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിക്കരുതെന്നുള്ളയാഗ്രഹത്താല്‍, ആരോടെങ്കിലും എഴുതിവാങ്ങിയ ഒരവതാരിക ഒഴിവാക്കുകയാണ്. പകരം, വായനക്കൊരുത്തേജനമായി ഈ കുറിപ്പ് ചേര്‍ക്കുന്നു.*
 
ദൈവത്തെ ഒന്ന് ഇന്റെര്‍വ്യൂ ചെയ്യാനായിരുന്നെങ്കില്‍ എന്നോര്‍ത്തുകിടന്ന് ഒന്ന് മയങ്ങുമ്പോഴാണ്‌ ആ സ്വരം കേട്ടത്: "കടന്നു വരൂ, നമ്മോടൊരഭിമുഖത്തിനുള്ള താത്പര്യം തോന്നുന്നുണ്ടല്ലേ?"

കര്‍ത്താവേ, അപ്പുറത്ത് സാക്ഷാല്‍ ദൈവംതമ്പുരാന്‍!

"അങ്ങേയ്ക്ക് സമയമുണ്ടെങ്കില്‍", ഞാനൊന്ന് പരുങ്ങി. 

"അനന്തതയാണ് നമ്മുടെ സമയം. അതെല്ലാറ്റിനും തികയും." ഒരു ചെറുപുഞ്ചിരിയോടേ ദൈവം പറഞ്ഞു. "നിനക്കെന്താണ് നമ്മോട് ചോദിക്കാനുള്ളത്?"


"ഞങ്ങള്‍ മനുഷ്യരെപ്പറ്റി അങ്ങേയ്ക്കെന്തൊക്കെയാണ്  വളരെ പുകിലായി തോന്നുന്നത്?" അവസരത്തിനൊത്തുയര്‍ന്ന്, ഞാന്‍ ആദ്യചോദ്യം തൊടുത്തുവിട്ടു.

ദൈവം മൊഴിഞ്ഞു: "അതേ, മക്കളേ, കുഞ്ഞുങ്ങളായിരിക്കുമ്പോള്‍, വിരസതകൊണ്ട് നിങ്ങള്‍ വളരാന്‍ തിടുക്കം കൂട്ടും. എന്നാല്‍, അതുകഴിഞ്ഞ്, വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാകാന്‍  കൊതിക്കും. പണമുണ്ടാക്കാന്‍ ആരോഗ്യം പണയപ്പെടുത്തും; എന്നിട്ട്,  കളഞ്ഞുകുളിച്ചയാരോഗ്യം വീണ്ടെടുക്കാനായി ഉണ്ടാക്കിയ പണമെല്ലാം ചെലവാക്കും. ഭാവിയെപ്പറ്റി ആകാംക്ഷയോടെ ചിന്തിച്ചിരുന്ന് ജീവിതത്തില്‍ അതുമില്ലാ ഇതുമില്ലാത്തവരായി അവസാനിക്കും. ഒരിക്കലും മരിക്കില്ലെന്നപോലെ കഴിഞ്ഞുകൂടിയിട്ട്, ഒട്ടും ജീവിച്ചില്ലെന്നപോലെ മരിക്കും."


ഒരിടവേളക്ക് ശേഷം പതുക്കെ, എന്റെ രണ്ടാം ചോദ്യം: "പിതാവെന്ന നിലയ്ക്ക്, എന്തൊക്കെ പാഠങ്ങളാണ് അങ്ങ് ഞങ്ങള്‍ക്ക് തരാനാഗ്രഹിക്കുന്നത്?"


എല്ലായിടത്തേയ്ക്കും വ്യാപിക്കുന്ന ഒരു മഹാമന്ദഹാസത്തോടെ  ദൈവം പറഞ്ഞുതുടങ്ങി: "സ്നേഹിക്കാന്‍ പഠിക്കൂ. നിങ്ങളില്‍നിന്നു പുറത്തേയ്ക്കൊഴുകുന്ന ഒരു പ്രകാശധാരയായിരിക്കട്ടെ അത് . ഇങ്ങോട്ട് സ്നേഹം വാങ്ങാന്‍ ആര്‍ക്കുമാവില്ല. സ്നേഹിക്കപ്പെടാനനുവദിക്കുക മാത്രമേ സാദ്ധ്യമാകൂ. നിങ്ങള്‍ക്കെന്തുണ്ട് എന്നതല്ല, നിങ്ങളെന്തായിരിക്കുന്നു എന്നതാണ് പരമപ്രധാനം. താരതമ്യവും അനുകരണവും ഒരിക്കലും ഗുണം ചെയ്യില്ല; ജീവിതാന്ത്യത്തില്‍ നാം ചോദ്യം ചെയ്യുക വ്യക്തിയെയാണ്, കൂട്ടത്തെയല്ല. ഏറ്റവും കൂടുതല്‍ സമ്പാദിച്ചവനല്ല, ഏറ്റവും കുറച്ചാവശ്യമുള്ളവനാണ് സന്തുഷ്ടന്‍. അന്യരില്‍ ഒരു മുറിവുണ്ടാക്കാന്‍ ഒരു നിമിഷം മതി; അത് കരിയാനോ, വര്‍ഷങ്ങള്‍ വേണ്ടിവരും. ഒരേ വസ്തുവിനെ ഒരിക്കലും രണ്ടുപേര്‍ ഒരേതരത്തില്‍ കാണുന്നില്ല. അതുകൊണ്ട്, വിട്ടുവീഴ്ചകള്‍ വളരെ വേണ്ടിവരും. മറ്റൊരാളെപ്പറ്റി എല്ലാമറിഞ്ഞിട്ടും അയാളെ ഇഷ്ടപ്പെടുന്നതാണ് യഥാര്‍ത്ഥ സ്നേഹം. അന്യര്‍ നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുന്നു എന്നതുപോലെ പ്രധാനമാണ്, അവനവനോട് സ്വന്തം തെറ്റുകള്‍ ക്ഷമിക്കാനാവുകയെന്നതും."


ഓരോ വാക്കും ശ്രദ്ധിച്ചികേട്ടിരുന്ന എന്നില്‍ ഒരിക്കലുമില്ലാത്ത ശാന്തി വന്നുനിറഞ്ഞു. ഈ സംഭാഷണത്തിനും മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിപൂണ്ട്, എത്രനേരമെന്നറിയാതെ ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നു.
ആ നേരമെല്ലാം, "ഇരുപത്തിനാല് മണിക്കൂറും ഞാനിവിടെയുണ്ട്; എന്നെ ഒന്ന് വിളിക്കുക മാത്രമേ നീ ചെയ്യേണ്ടതുള്ളൂ" എന്ന കരുണാമയമായ സ്വരം അവിടെ മാറ്റൊലിക്കൊണ്ടിരുന്നു.
                    
ആ സ്വരം വീണ്ടും വീണ്ടും പിടിച്ചെടുക്കാനുള്ള ഒരെളിയ യത്നമാണ് ഈ പുസ്തകം.

സക്കറിയാസ് നെടുങ്കനാല്‍ 


*Aruna Kapur of Kolkata കുഷ്വന്ത് സിംഗിന് അയച്ചുകൊടുത്ത ഒരു കുറിപ്പിന്റെ (High on Waves) സ്വതന്ത്രാവിഷ്ക്കാരം. - Gods and Godmen of India, Kushwant Singh, Harper Collins, New Delhi.  

മുന്നുര

മുന്നുര

ഈ കൃതിയുടെ ഉള്ളടക്കത്തെ ചിന്താപഥം, ഭാവ്യതാപഥം എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു: ആദ്യത്തേത് അധികം വിശദീകരണമാവശ്യപ്പെടുന്നില്ല. ജീവിതത്തെ സമ്പുഷ്ടവും സന്തുഷ്ടവുമാക്കിത്തീര്‍ക്കാന്‍ ഏവരും സ്വാഭാവികമായി ആഗ്രഹിക്കുകയും അതിനായി ചിന്താശക്തിയെ കഴിവതും ഉപയോഗിക്കുകയും ചെയ്യും. ആദ്യഭാഗത്തുള്ള വിചിന്തനങ്ങള്‍ ചിന്താലോകത്തിലേയ്ക്കുള്ള ചില എത്തിനോട്ടങ്ങളാണ്. ചിന്താലോകത്തിന്റെ ഉപാധി സത്യ(truth)മായതിനാല്‍, ഇവിടെ, പ്രത്യക്ഷമല്ലെങ്കില്‍ കൂടി, ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള സത്യാന്വേഷണമാണ് നടത്തിയിരിക്കുന്നതെന്ന് പറയാം.  

ഭാവ്യതാപഥമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്പം വിവരിച്ചുപറയേണ്ടിയിരിക്കുന്നു. ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത. തന്റെ ഇരുപത്തെട്ടാമത്തെ വയസ്സില്‍ എം.പി.പോള്‍ എന്ന മലയാളത്തിന്റെ പ്രഗത്ഭപുത്രന്‍ പ്രപഞ്ചം, നിയതി, സത്ത എന്നീ വിഷയങ്ങളെക്കുറിള്ള അതിഗഹനമായ കണ്ടെത്തലുകള്‍ അതിസരളമായി കുറിച്ചിട്ടതോടൊപ്പം ഇങ്ങനെയുമുണ്ടായിരുന്നു. ഒരു വസ്തുവിന്റെ സത്തയേക്കാള്‍ മൌലികവും നിത്യവുമായ ഒരു തത്ത്വമാണ് അതിന്റെ ഭാവ്യത. കാരണം, എന്തെങ്കിലും ഉണ്ടാകുന്നതിന് മുമ്പ് അതുണ്ടാവാന്‍ പാടുള്ളതായിരിക്കണം. സംഭാവ്യമായതേ ഭവമാകൂ. പക്ഷേ, ഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല. അവബോധം സംഭാവ്യമാണെന്നതിനുള്ള ഉദാഹരണങ്ങള്‍ ബുദ്ധന്‍, യേശു, രമണമഹര്‍ഷി, നാരായണഗുരു തുടങ്ങിയവരുടെയും അത്രയൊന്നും അറിയപ്പെടാത്ത മറ്റ് പലരുടെയും ജീവിതമാതൃകകളിലൂടെ നമുക്കുമുന്നിലുണ്ട്. അവരുടേതിനു സമാനമായ ഔന്നത്യമൊന്നും മോഹിക്കാതെതന്നെ അവബോധത്തിന്റെ പ്രകാശകിരണങ്ങള്‍ ഏറ്റുവാങ്ങാനാവുന്ന സൌഭാഗ്യത്തിലേയ്ക്കുള്ള ചില ചൂണ്ടുപലകകള്‍ ഈ കൃതിയുടെ ഭാവ്യതാപഥത്തില്‍ കാണാനാവുമെന്നു താല്പര്യപ്പെടുകയാണ്. ജീവിതസൌന്ദര്യം വികസ്വരമാവുകയെന്നാല്‍, വിചാരമണ്ഡലത്തില്‍ കണ്ടെത്തുന്ന സത്യത്തിലൂടെ കടന്നുചെന്ന് വാസ്തവികമണ്ഡലത്തില്‍ അവബോധമെന്ന സത്തയിലേയ്ക്ക് നാം പ്രവേശിക്കുകയെന്നാണ്. അത് സംഭവിക്കുന്നില്ലെങ്കില്‍, എത്ര വിപുലമായ സത്യാന്വേഷണവും, ജീവിതം തന്നെയും, നിഷ്ഫലമായിരിക്കും.


സക്കറിയാസ് നെടുങ്കനാല്‍ 
പെരിങ്ങുളം (via പൂഞ്ഞാര്‍)
കോട്ടയം ജില്ല - 686582
Tel. 9961544169 / 04822 271922   e-mail: znperingulam@gmail.com

പകരക്കുറിപ്പ്


പകരക്കുറിപ്പ് 
ഗ്രന്ഥലോകത്തോ അല്ലാതെയോ പ്രശസ്തി നേടിയ ഒരാളുടെ അവതാരികയുണ്ടെങ്കില്‍ പുസ്തകം വിറ്റഴിയാന്‍ സാദ്ധ്യതയേറും എന്നൊരു ധാരണയുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ കഴിവിനെ ഉള്ളതിലും അല്പംകൂടി പൊലിപ്പിച്ചുകാണിക്കുക മാത്രമല്ല, കൃതിയുടെയുള്ളടക്കത്തെയും വ്യാജം ചേര്‍ത്ത് പുകഴ്ത്തി, വിപണിയെ സഹായിക്കാന്‍ മടിക്കാത്ത അവതാരകര്‍ ഉണ്ടെന്നതും സത്യമാണ്. അവതാരിക വായിച്ചതുകൊണ്ട് വാങ്ങിപ്പോയ പല പുസ്തകങ്ങളും നിരാശതക്ക് കാരണമായിത്തീര്‍ന്നയനുഭവം എന്നെപ്പോലെ ചിലര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവണം. അവബോധത്തിലേയ്ക്ക് എന്ന ഈ പുസ്തകത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിക്കരുതെന്നുള്ളയാഗ്രഹത്താല്‍, ആരോടെങ്കിലും എഴുതിവാങ്ങിയ ഒരവതാരിക ഒഴിവാക്കുകയാണ്. പകരം, വായനക്കൊരുത്തേജനമായി ഈ കുറിപ്പ് ചേര്‍ക്കുന്നു.*
 
ദൈവത്തെ ഒന്ന് ഇന്റെര്‍വ്യൂ ചെയ്യാനായിരുന്നെങ്കില്‍ എന്നോര്‍ത്തുകിടന്ന് ഒന്ന് മയങ്ങുമ്പോഴാണ്‌ ആ സ്വരം കേട്ടത്: "കടന്നു വരൂ, നമ്മോടൊരഭിമുഖത്തിനുള്ള താത്പര്യം തോന്നുന്നുണ്ടല്ലേ?"

കര്‍ത്താവേ, അപ്പുറത്ത് സാക്ഷാല്‍ ദൈവംതമ്പുരാന്‍!

"അങ്ങേയ്ക്ക് സമയമുണ്ടെങ്കില്‍", ഞാനൊന്ന് പരുങ്ങി. 

"അനന്തതയാണ് നമ്മുടെ സമയം. അതെല്ലാറ്റിനും തികയും." ഒരു ചെറുപുഞ്ചിരിയോടേ ദൈവം പറഞ്ഞു. "നിനക്കെന്താണ് നമ്മോട് ചോദിക്കാനുള്ളത്?"


"ഞങ്ങള്‍ മനുഷ്യരെപ്പറ്റി അങ്ങേയ്ക്കെന്തൊക്കെയാണ്  വളരെ പുകിലായി തോന്നുന്നത്?" അവസരത്തിനൊത്തുയര്‍ന്ന്, ഞാന്‍ ആദ്യചോദ്യം തൊടുത്തുവിട്ടു.

ദൈവം മൊഴിഞ്ഞു: "അതേ, മക്കളേ, കുഞ്ഞുങ്ങളായിരിക്കുമ്പോള്‍, വിരസതകൊണ്ട് നിങ്ങള്‍ വളരാന്‍ തിടുക്കം കൂട്ടും. എന്നാല്‍, അതുകഴിഞ്ഞ്, വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാകാന്‍  കൊതിക്കും. പണമുണ്ടാക്കാന്‍ ആരോഗ്യം പണയപ്പെടുത്തും; എന്നിട്ട്,  കളഞ്ഞുകുളിച്ചയാരോഗ്യം വീണ്ടെടുക്കാനായി ഉണ്ടാക്കിയ പണമെല്ലാം ചെലവാക്കും. ഭാവിയെപ്പറ്റി ആകാംക്ഷയോടെ ചിന്തിച്ചിരുന്ന് ജീവിതത്തില്‍ അതുമില്ലാ ഇതുമില്ലാത്തവരായി അവസാനിക്കും. ഒരിക്കലും മരിക്കില്ലെന്നപോലെ കഴിഞ്ഞുകൂടിയിട്ട്, ഒട്ടും ജീവിച്ചില്ലെന്നപോലെ മരിക്കും."


ഒരിടവേളക്ക് ശേഷം പതുക്കെ, എന്റെ രണ്ടാം ചോദ്യം: "പിതാവെന്ന നിലയ്ക്ക്, എന്തൊക്കെ പാഠങ്ങളാണ് അങ്ങ് ഞങ്ങള്‍ക്ക് തരാനാഗ്രഹിക്കുന്നത്?"


എല്ലായിടത്തേയ്ക്കും വ്യാപിക്കുന്ന ഒരു മഹാമന്ദഹാസത്തോടെ  ദൈവം പറഞ്ഞുതുടങ്ങി: "സ്നേഹിക്കാന്‍ പഠിക്കൂ. നിങ്ങളില്‍നിന്നു പുറത്തേയ്ക്കൊഴുകുന്ന ഒരു പ്രകാശധാരയായിരിക്കട്ടെ അത് . ഇങ്ങോട്ട് സ്നേഹം വാങ്ങാന്‍ ആര്‍ക്കുമാവില്ല. സ്നേഹിക്കപ്പെടാനനുവദിക്കുക മാത്രമേ സാദ്ധ്യമാകൂ. നിങ്ങള്‍ക്കെന്തുണ്ട് എന്നതല്ല, നിങ്ങളെന്തായിരിക്കുന്നു എന്നതാണ് പരമപ്രധാനം. താരതമ്യവും അനുകരണവും ഒരിക്കലും ഗുണം ചെയ്യില്ല; ജീവിതാന്ത്യത്തില്‍ നാം ചോദ്യം ചെയ്യുക വ്യക്തിയെയാണ്, കൂട്ടത്തെയല്ല. ഏറ്റവും കൂടുതല്‍ സമ്പാദിച്ചവനല്ല, ഏറ്റവും കുറച്ചാവശ്യമുള്ളവനാണ് സന്തുഷ്ടന്‍. അന്യരില്‍ ഒരു മുറിവുണ്ടാക്കാന്‍ ഒരു നിമിഷം മതി; അത് കരിയാനോ, വര്‍ഷങ്ങള്‍ വേണ്ടിവരും. ഒരേ വസ്തുവിനെ ഒരിക്കലും രണ്ടുപേര്‍ ഒരേതരത്തില്‍ കാണുന്നില്ല. അതുകൊണ്ട്, വിട്ടുവീഴ്ചകള്‍ വളരെ വേണ്ടിവരും. മറ്റൊരാളെപ്പറ്റി എല്ലാമറിഞ്ഞിട്ടും അയാളെ ഇഷ്ടപ്പെടുന്നതാണ് യഥാര്‍ത്ഥ സ്നേഹം. അന്യര്‍ നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കുന്നു എന്നതുപോലെ പ്രധാനമാണ്, അവനവനോട് സ്വന്തം തെറ്റുകള്‍ ക്ഷമിക്കാനാവുകയെന്നതും."


ഓരോ വാക്കും ശ്രദ്ധിച്ചികേട്ടിരുന്ന എന്നില്‍ ഒരിക്കലുമില്ലാത്ത ശാന്തി വന്നുനിറഞ്ഞു. ഈ സംഭാഷണത്തിനും മറ്റെല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിപൂണ്ട്, എത്രനേരമെന്നറിയാതെ ഞാന്‍ കണ്ണടച്ചിരിക്കുകയായിരുന്നു.
ആ നേരമെല്ലാം, "ഇരുപത്തിനാല് മണിക്കൂറും ഞാനിവിടെയുണ്ട്; എന്നെ ഒന്ന് വിളിക്കുക മാത്രമേ നീ ചെയ്യേണ്ടതുള്ളൂ" എന്ന കരുണാമയമായ സ്വരം അവിടെ മാറ്റൊലിക്കൊണ്ടിരുന്നു.
                    
ആ സ്വരം വീണ്ടും വീണ്ടും പിടിച്ചെടുക്കാനുള്ള ഒരെളിയ യത്നമാണ് ഈ പുസ്തകം.

സക്കറിയാസ് നെടുങ്കനാല്‍ 


*Aruna Kapur of Kolkata കുഷ്വന്ത് സിംഗിന് അയച്ചുകൊടുത്ത ഒരു കുറിപ്പിന്റെ (High on Waves) സ്വതന്ത്രാവിഷ്ക്കാരം. - Gods and Godmen of India, Kushwant Singh, Harper Collins, New Delhi.