ആര്‍ഭാടം


ഈശ്വരപ്രസാദം എല്ലായിടത്തുമുണ്ട്. തുറന്ന അസ്തിത്വമാണ് നമ്മുടേതെങ്കിൽ, ആത്മസുഖത്തോടെ ജീവിക്കാൻ അതുമതി. അതിനായി പ്രത്യേക കര്മ്മങ്ങളോ അനുഷ്ടാനങ്ങളോ അനുവര്‍ത്തിക്കേണ്ടതില്ല; സഹായത്തിന് ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല; അരൂപികളെ ഉണർത്തേണ്ടതില്ല. വെറുതേ സൂര്യപ്രകാശവും വായുവും കൊണ്ട് മാത്രം ജീവിച്ചുപോകുന്ന ജൈവാസ്തിത്വങ്ങൾ ധാരാളമുണ്ട്. സ്ഥൂലോര്‍ജ്ജത്തില്‍ നിന്ന് സൂക്ഷ്മോര്‍ജ്ജം വേര്‍തിരിച്ചെടുക്കാനും സൂക്ഷ്മോര്‍ജ്ജത്തെ സ്ഥൂലോര്‍ജ്ജമാക്കി ആവശ്യാനുസരണം മാറ്റാനും കെല്‍പ്പുള്ള സൂക്ഷ്മ ചക്രാകള്‍ ഓരോ മനുഷ്യരിലുമുണ്ട്. യോഗയില്‍ ഇതിനായുള്ള പ്രത്യേക മുറകളുമുണ്ട്. യാതൊരു ഖരഭക്ഷണവും കൂടാതെ അനേകം വര്‍ഷങ്ങള്‍ ജീവിച്ച മനുഷ്യരെപ്പറ്റി കേട്ടിട്ടുണ്ട്. (കാണുക: Autobiography of a Yogi – Sri Yogananda Paramahansa). നമുക്ക് ചുറ്റുമുള്ള ഐശ്വരീയമായ ഊർജ്ജത്തെ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍, ആർക്കും ആരോഗ്യത്തോടെ തുടരാനാവും. മനസ്സിന്റെ സഹായത്തോടെ ഒരു പാറക്കഷണത്തില്‍ നിന്നോ ഒരു പുൽ നാളത്തില്‍നിന്നോ പോലും നമ്മിലേയ്ക്ക് ഊര്ജ്ജത്തെ ആവാഹിക്കാന്‍ കഴിയും. നാം ഇപ്പോള്‍ കഴിക്കുന്നത്‌ തന്നെ ആവശ്യമായതിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ്. 

'ഉന്നതങ്ങളിലേയ്ക്കു മിഴികളെ ഉയര്ത്തുക', ആരാധനക്രമത്തിൽ ആവർത്തിച്ചുകേള്ക്കുന്ന ഒരാഹ്വാനമാണ്. നിന്നെ ഉയര്ത്തുക എന്നല്ല, നീ താഴെത്തന്നെ നിന്നിട്ട്, നിന്റെ മിഴികളെ ഉയർത്തുക എന്നാണ് - അതായത്, നമ്മുടെ കാലുകൾ  നിലത്തുറച്ചിരിക്കണം, എന്നാൽ കാഴ്ച മുകളിലേയ്ക്ക് ആയിരിക്കണം. ജീവതൃഷ്ണയെന്നാൽ ഉള്ളിൽ നിന്ന് വളരാനുള്ള അവേശമാണെന്നുള്ള ഉൾക്കാഴ്ച ആദ്യം കണ്ടെത്തിയത് ചാർൾസ് ഡാർവിൻ ആണ്. ഏകകോശജീവി സ്വയം വിഭജിച്ച്‌ വിഭജിച്ചാണ് ബഹുകോശ ജീവികൾ ഉണ്ടായതെന്നും ആ പരിണാമത്തിന്റെ ഇങ്ങേയറ്റത്താണ് മനുഷ്യന്‍ എന്നും തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പരിണാമ ചങ്ങലയിലെ ഒരു കണ്ണിയായി മനുഷ്യന്‍ ഇപ്പോഴും വളര്ന്നുകൊണ്ടേയിരിക്കുന്നു, . ആ വളര്ച്ച മുരടിക്കുന്നിടത്താണ് ആർഭാടത്തിന്റെ തുടക്കം എന്ന് ഞാന്‍ കരുതുന്നു.

ആവശ്യത്തെയും അത്യാവശ്യത്തെയും അനാവശ്യത്തെയും വേര്‍തിരിക്കാനുള്ള ശേഷി നഷ്ടപ്പെടുമ്പോൾ ആണ് ആര്‍ഭാടം നിത്യജീവിത്തില്‍ സ്ഥാനം പിടിക്കുന്നത്. നിലനില്‍പ്പിന് അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളുടെയും വസ്തുക്കളുടെയും സമാഹരണമാണ് ആര്‍ഭാടം എന്ന് പറയുന്നതില്‍ തെറ്റില്ല. ഇത് വിശദീകരണം ആവശ്യമില്ലാത്ത നിത്യാനുഭവമാണ്. മാനസ്സികമായി വാസ്തവത്തിൽ, ഏച്ചുവച്ച് പിടിപ്പിക്കുന്നവയുടെ അടിയിലാണ് കഴിയുന്നതെങ്കിലും, എല്ലാറ്റിനും മുകളിലാണെന്ന് താനെന്ന് അന്യരെക്കൊണ്ട് വിശ്വസിപ്പിക്കാൻ താത്പര്യമുള്ളവരല്ലേ അധികവും? ഈഗോ സാക്ഷാത്ക്കാരം പോലെ തന്നെ പോസിറ്റിവ് തിങ്കിംഗ് എന്ന സവിശേഷത ദുര്‍വ്യാഖ്യാനം ചെയ്താലും ആര്‍ഭാടത്തില്‍ ചെന്നെത്തും. വിഖ്യാതരായ പല ഇന്ത്യൻ യോഗികളും ഇന്ന് ആ വഴിയിലാണ്.

ജീവിതത്തെപ്പറ്റി നമ്മൾ എപ്പോഴും മറന്നുപോകുന്ന ഒരു സത്യമുണ്ട്. അതായത്, അതിന്റെ തൊണ്ണൂറു ശതമാനവും വിചാരങ്ങളും വികാരങ്ങളും മാത്രമാണെന്നത്. ചുറ്റുപാടുകളെപ്പറ്റിയും മനുഷ്യരെപ്പറ്റിയുമുള്ള നമ്മുടെ വിചാരണകളിലും അവയോടു തോന്നുന്ന വികാരങ്ങളിലും മുഴുകിപ്പോകുന്ന നമ്മൾ, ജീവിതത്തിന്റെ ശരിക്കുമുള്ള കാതലിനെ മറന്നുപോകുന്നു. ആ കാതലാകട്ടെ, ജീവിതത്തിന്റെ ഈ നിമിഷത്തിൽ ഉള്ളിൽ സൌഖ്യം അനുഭവിക്കുക എന്നതാണ്. ആ സൌഖ്യം കിട്ടാത്തവരാണ് ആഡംഭരവസ്തുക്കൾ സ്വന്തമാക്കുന്നതിലൂടെ അവനവന് പുറത്തുള്ള സന്തോഷത്തെ കണ്ടെത്താനും അത് കഴിവതും നീട്ടികൊണ്ടുപോകാനും ശ്രമിക്കുന്നത്. വാസ്തവത്തില്‍, വസ്തുക്കളായാലും പണമായാലും അനുഭൂതികളായാലും, ആവശ്യമില്ലാത്തവ സ്വസ്വത്തായി ശേഖരിക്കുന്നതിലൂടെ, അവ അപരനും കൂടി അവകാശപ്പെട്ടതാണെന്ന അടിസ്ഥാന പ്രപഞ്ച സത്യം ആര്‍ഭാടത്തില്‍ മുഴുകുന്നവര്‍ മറക്കുന്നു. ഈ സത്യം പങ്കുവെയ്ക്കാനാണ്, തന്റെ മെതിയടികൾ കഴുകുവാൻ ഗംഗയില്‍ നിന്നും ഒരു കപ്പു വെള്ളം മാത്രം ഗാന്ധിജി എടുത്തത്. നാം കരുതുന്നതുപോലെ ആര്‍ഭാടം തരുന്ന സന്തോഷം സ്ഥിരമല്ലാത്തതിനാൽ പുതിയ സന്തോഷത്തിനായി വീണ്ടും പുതിയവയെ തേടേണ്ടിവരുന്നു. ഈ പ്രവണതയെ പറ്റുന്നിടത്തോളം ചൂഷണം ചെയ്യുകയാണ് വ്യവസായത്തിന്റെയും കമ്പോളത്തിന്റെയും പണി. പണം കടമെടുത്തും കബളിപ്പിച്ചെടുത്തും ആക്രമിച്ച്‌ കൈവശപ്പെടുത്തിയും ആഡംഭരവസ്തുക്കൾ സ്വന്തമാക്കാനുള്ള തന്ത്രങ്ങൾ മെനയുന്നവരുടെ കഥകൾ മാത്രമേ ഇന്ന് ഭാരതത്തിൽ കേൾക്കാനുള്ളൂ. അക്കൂടെ പാറയട്ടെ, വിശ്വാസികൾ ദാനധർമ്മങ്ങളായി കൊടുക്കുന്നവ സ്വന്തയാവശ്യങ്ങൾക്കായി മാറ്റി വെയ്ക്കുന്ന പാതിരിമാരും മെത്രാന്മാരും, മനുഷ്യനെ സംരക്ഷിക്കാനുള്ള ദൈവത്തിന്‍റെ ശേഷിയെ സംശയിക്കുക മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും അധർമ്മം ചെയ്യുകയുമാണ്. സര്‍ക്കാരിന് കൊടുക്കേണ്ട നികുതി വെട്ടിക്കുന്നത് ഉള്‍പ്പെടെ അന്യായ മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിച്ച് ആര്‍ഭാടങ്ങള്‍ക്കു വേണ്ടി ആരു ചിലവാക്കിയാലും അതിന്റെ ഏതു ഘട്ടത്തിലാണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും ഇതില്‍ പങ്കാളികളാവുന്നു.

തന്നിൽ കാതലായിട്ടുള്ളതെന്തെന്നും കാതലല്ലാത്തതെന്തൊക്കെയെന്നും തിരിച്ചറിയുകയാണ് ധ്യാനം. കാതലല്ലാത്തത് കാതലാണെന്ന മിഥ്യാധാരണയാണ് എല്ലാ രോഗത്തിന്റെയും പിന്നിലുള്ളത്. രോഗമിലലാത്ത അവസ്ഥയാണ് യോഗം - ജീവിതത്തിന്റെ സമരസം മുറിയാതെ നില്ക്കുന്ന അവസ്ഥ. സുഖകരമായ ലയമാണ് യോഗം എന്ന് പറയാം. ശ്രുതിലയം, രസലയം, താളലയം എന്നിങ്ങനെ പോകുന്നു ലയങ്ങൾ. ശുദ്ധവായു നിരന്തരമായി ലഭിക്കുന്നിടത്ത് ധ്യാനനിഷ്ഠനാകുമ്പോൾ മനസ്സിനുണ്ടാകുന്ന ശാന്തിക്ക് നിർവാസനാലയം എന്ന് പറയും. അങ്ങനെയൊന്ന് എത്രപേർക്കറിയാം? സ്വജീവിതത്തിൽ എല്ലാ വിഷയത്തിലും സുവ്യക്തമായ കാഴ്ചപ്പാട് പുലര്ത്തുന്ന വ്യക്തിയെയാണ് ഭാരതീയ ദർശനങ്ങൾ ആരോഗ്യവാനായി കണക്കാക്കുന്നത്. അത് സാദ്ധ്യമാകുന്നത് തന്റെ വിചാരങ്ങളെയും വികാരങ്ങളെയും അവയുടെ ഉത്ഭവസ്ഥാനത്ത് വച്ചുതന്നെ അരിച്ചുപെറുക്കി സംശുദ്ധമാക്കാൻ ശ്രദ്ധിക്കുന്നവന് മാത്രമാണ്. പ്രശാന്തചിത്തതയാണ് അത്തരക്കാരുടെ ലക്ഷണം.  അവരാണ് ശരീരത്തിൽ ദൃഢതയും (യോഗം) മനസ്സിൽ സ്വസ്ഥതയും അനുഭവിക്കുന്നവർ. സ്വന്തം ശരീരകൂറിനിണങ്ങുന്നവ മാത്രം കഴിച്ചും പ്രകൃതിയോടിണങ്ങി പണിയെടുത്തും ഉത്സാഹത്തോടെ ജീവിക്കുന്നവര്ക്ക് ആർഭാടക്കാര്യങ്ങളിൽ രോഗസദൃശമായ അഭിവാഞ്ചയുണ്ടാവുക സാദ്ധ്യമല്ല.

ആർഭാടഭ്രാന്തുള്ളവർക്ക് അതേപ്പറ്റി കേട്ടാൽ കലികയറും. ഒരു കല്യാണാർഭാടത്തിന്റെ കാര്യം സൂചിപ്പിച്ചെഴുതിയതിന് എന്നെ തല്ലാൻ വന്നവരുണ്ട്. തല്ലു കഴിഞ്ഞും ആർഭാടം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല എന്നത് ഒരു തമാശയായി തുടരുന്നു. ഏറ്റവും വട്ടുപിടിച്ച ആർഭാടക്കാർ നാട്ടിൽ മാളികകൾ പണിയുന്ന മലയാളികളാണ് - നാടനും പ്രവാസിയും. രണ്ടാമത്തെ കൂട്ടർ, ഒരിക്കലും സ്ഥിരതാമസത്തിന് ഉപയോഗിക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെ, പടച്ചുവയ്ക്കുന്ന സൌധങ്ങൾ കണ്ടാൽ ഒരു ഗെയ്റ്റ് പുതുക്കിപ്പണിയാൻ പതിനെട്ടു ലക്ഷം എറിഞ്ഞുകളഞ്ഞ കമ്യൂണിസ്റ്റ് മന്ത്രി തോറ്റുപോകും. ഈ നിര്‍മ്മാണ ഭ്രമം കേരളീയരില്‍ ഏറെക്കൂടുതലാണെന്നു പറയാതെ വയ്യ. മകളുടെ കല്യാണസാരിക്ക് അമ്പതിനായിരം കൊടുത്തു എന്ന് പതുക്കെ പറഞ്ഞ് കോൾമയിർ കൊള്ളുന്ന തറവാടിത്തള്ളമാരുടെയെണ്ണം കൂടിവരുന്നു. കോടികളുടെ വജ്രവും സ്വർണവും ശരീരത്തിൽ തൂക്കി ഒരു ബൊമ്മപൊലെ ഇത്തരക്കാരുടെ പെണ്മക്കൾ അൾത്താരക്ക് മുന്നിൽ നിൽക്കുമ്പോൾ ആശീർവദിക്കാൻ നില്ക്കുന്ന മെത്രാനും രോമാഞ്ചം ഉണ്ടാവുമായിരിക്കും. അല്ലെങ്കിൽ പിന്നെ, ഇവിടുത്തെ ആഡംബരം മറു ലോകത്ത് പാരയായിരിക്കുമെന്ന സത്യം പറഞ്ഞുകൊടുക്കാന്‍ ഇവർ മടിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.

ആഡംഭരം ഭ്രാന്തിന്റെ ലക്ഷണമാണെന്നും സഭാമക്കൾ അതിനുവേണ്ട ചികിത്സ ചെയ്യണമെന്നും പറയാൻ പോപ്‌ ഫ്രാൻസിസ് ധൈര്യം കാണിക്കുന്നുണ്ട്. സഭക്ക് യേശുവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതിന്റെ എല്ലാ പ്രകടനങ്ങളിലും ആഡംഭരം സഭയിൽ നിന്ന് അപ്രത്യക്ഷമായേ ഒക്കൂ. സ്വന്തം തനിമ മറച്ചുവെച്ച് വേറെന്തോ ആയിത്തിരാന്‍, അല്ലെങ്കില്‍ മറ്റാരെയോ അനുകരിക്കാന്‍, വിഫലശ്രമം നടത്തുന്നവര്‍ക്ക് ജീവിതം നാടകമാണ്. യാഥാർഥ്യത്തെ അഭിമുഖീകരിക്കാന്‍ അത്തരം ഭീരുക്കൾക്ക് എങ്ങനെ കഴിയും?

0 comments: