ദാമ്പത്യനേട്ടം

മൂന്നര ദശാബ്ദദാമ്പത്യശേഷം
കെട്ട്യോള്‍ പറഞ്ഞു: കാന്താ,
ഒന്നു നില്‍ക്കൂ, എന്നിട്ട് ചൊല്ലൂ
എന്നെ കെട്ടിയതില്‍ നിന്റെ നേട്ടം?

വലിയ ഭാരമിറക്കിവയ്ക്കുമ്പോലെ 
അയാള്‍ പറഞ്ഞു: നേട്ടം മാത്രം -
നീ ചൊല്ലുമോരോ വാക്കും ഏറ്റം
വലിയ വിരക്തിയിലേയ്ക്കുള്ള
വഴി തുറക്കുന്നു, എനിക്കെപ്പോഴും.
അതെങ്ങനെ? ഏറിയ താല്പര്യത്തോടെ
അവള്‍ ചോദിച്ചു.

ചിന്തയില്‍ മുഴുകി അയാള്‍ പറഞ്ഞു:
നാമെല്ലാം വെറും കീടങ്ങളാണെന്നും
വിഡ്ഢിത്തമല്ലേ ഒരു കീടം മറ്റൊന്നിനോട്
തിമിര്‍ക്കുവതെന്നുമാണ് നിന്റെ-
യോരോ വാക്കുമെന്നെ പഠിപ്പിക്കുക.

എന്ത് കേട്ടാലും കാര്യമില്ലാത്ത പടാച്ചായി
തഴഞ്ഞുകളയാന്‍ ഇന്നെനിക്കാകുന്നു.
ഇതില്‍പ്പരം നേട്ടമെന്തുള്ളൂ, മനുഷ്യന്?
ഇതാണ് പ്രിയേ എന്റെ നിര്‍വൃതി.  ‌

ഇനി നിന്റെ നേട്ടം പറയൂ.
"ലക്ഷക്കണക്കിന്‌ പുരുഷപ്രജകളുണ്ടായിട്ടും
എന്റെ തലയില്‍ വന്നു കയറിയത്
ഈ ദുഷ്കീടമാണല്ലൊ' കടവുളേ!"

സ്വര്‍ഗം കിട്ടിയ വാശിയോടെ ഞാന്‍:

"മഹത്തായ സത്യം ചൊല്ലി നീ.
എന്റെ സര്‍വ്വഗ്രാഹ്യത്തിനു-
മപ്പുറത്തൊരു വെള്ളിവെളിച്ചം!
നന്ദി, നന്ദിയെന്നല്ലാതെ-
യോതുവതെന്തു ഞാന്‍, വേദാന്തീ!"

വിഹഗവീക്ഷണം

മേഘക്കീറുപോല്‍ മാരുതന്‍ചിറകില്‍ ‍
ലാഘവമായ് മെല്ലെ പറന്നും
താണുമുയര്‍ന്നും
കാണുക താഴത്തെ വിക്രിയകള്‍

മാനുഷമക്കടെ കോപ്രായങ്ങള്‍
മാറി മാറിയവര്‍ കെട്ടും
മാറാപ്പുകള്‍, മുഖംമൂടികള്‍
വാരിവാരിക്കൂട്ടുമുരുപ്പടികള്‍!

താഴേക്കിറങ്ങേണ്ടിവന്നാല്‍
താനേ, യരങ്ങില്‍നിന്നൊട്ടു മാറി
പിന്‍സീറ്റിലെങ്ങാനുമിരു-
ന്നീക്കളി കണ്ടൂറിച്ചിരിച്ചിടൂ

അതിലും രസമെന്തിരിപ്പൂ
മാലോകരേ, ജീവിതത്തില്‍?

വജ്രധൂളി


താപസമ്മര്‍ദ്ദങ്ങളേറെനാളേല്‍ക്കുകില്‍
മാറിടുമംഗതം പോലുമേ വൈരമായ്

കത്തിയെരിയുന്ന താരത്തിനുള്ളിലും
മിച്ചംവരുവതു വജ്രാര്‍ക്കമത്രേ
അഗ്നിശൈലങ്ങളാല്‍ ഭൂമിതന്നുള്‍ത്തടം
വജ്രഖനികളായ്ത്തീര്‍ന്നിടുന്നൂ ചിരാല്‍

വിരഹത്തിന്നത്ത്യുഗ്രതാപവും തീരാത്ത
മരണഭയത്തിന്റെയാമര്‍ദ്ദനങ്ങളും
നിശ്ചയം നിര്‍മ്മിക്കുമൊരു വജ്രധൂളിയെ-
യചിരേണയെന്‍ ലോല മാംസളഹൃത്തിലും.

E = mc² ജീവിതത്തില്‍


1969ല്‍ കേരളത്തില്‍ അത്ര പ്രചാരമില്ലായിരുന്ന ഒരു മാസികയില്‍ 'ചിന്തയും ജീവിതവും' എന്നൊരു കോളം 'സഞ്ജീവ്' എന്ന തൂലികാനാമത്തില്‍ ഞാനെഴുതിത്തുടങ്ങിയെങ്കിലും ഏതാനും പ്രതികള്‍ക്കുശേഷം അത് മുടങ്ങിപ്പോയെന്നാണ് ഓര്‍മ്മ. അന്നത്തെയെന്നെപ്പോലെ, യുവത്വത്തിലേയ്ക്ക് കാല്‍വയ്ക്കുകയും‍, അല്പമൊക്കെ ചിന്തിക്കാന്‍ കഴിയുമെന്ന് തോന്നിത്തുടങ്ങുകയും ചെയ്യുമ്പോള്‍, കാതലായ പലതും കണ്ടെത്തിയെന്നു ധരിച്ചുവശാകുന്നവര്‍ വിരളമല്ല. അവരെപ്പറ്റിയാകാം, ജീവിതത്തിന്റെ അര്‍ത്ഥം തിരയുന്നതോടെ ഒരാള്‍ മനോരോഗിയായിത്തീരുന്നു എന്ന് കീര്‍കെഗോര്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍, അദ്ദേഹത്തിന്‍റെ വാക്കുകളെ ഇങ്ങനെ പൂര്‍ത്തീകരിക്കാന്‍ തോന്നുന്നു: ജീവിതത്തിന് അതിന്റേതായ ഒരര്‍ത്ഥവുമില്ലെന്നു കണ്ടെത്തുന്നതോടെ, ഈ മനോരോഗം മാറുന്നു.

ആകാശഗോളങ്ങളുമായി എനിക്കും നിങ്ങള്‍ക്കും അഭേദ്യമായ ബന്ധമുണ്ട്.
കാരണം, സകലതിന്റെയും തുടക്കം ഒരൊറ്റ ബിന്ദുവില്‍ നിന്നാണ്. സമയം, ദൂരം, വേഗം എന്നൊക്കെയുള്ള പ്രതിഭാസങ്ങള്‍ തുടങ്ങിയത്  900 കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നാണ് ശാസ്ത്രമതം. കടലിന്റെയും മലയിടുക്കുകളുടെയും വിദൂരതയിലേയ്ക്കു നോക്കിയിരിക്കുമ്പോള്‍, എങ്ങനെയോ, നമ്മുടെയാദിയിലേയ്ക്ക് സഞ്ചരിക്കുന്ന ഒരനുഭൂതി കിട്ടും. ജീവിതത്തില്‍ ഒരു വിശാലവീക്ഷണം തരപ്പെടുത്താന്‍ ഈ ശീലം സഹായിക്കുമെന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഈ സത്യത്തിന്റെ വ്യാഖ്യാനമാകാം, മണ്ണുതിന്ന ശ്രീകൃഷ്ണന്റെ വായ്‌ തുറന്നു നോക്കിയപ്പോള്‍, യശോദ ഈരേഴുപതിന്നാല് ലോകങ്ങളും കണ്ടുവെന്ന് പറയുന്നത്. അവനവന്റെ ഉള്ളിലേയ്ക്ക് നോക്കാന്‍ പഠിക്കുന്നവന്‍ കാണുന്നത് തന്നെത്തന്നെയും അസ്തിത്വത്തെ മുഴുവനുമാണ് എന്ന നമ്മുടെ ജ്ഞാനികളുടെ കണ്ടെത്തലും ഈ അറുതിയില്ലാത്ത പൊരുളാണ് ഉള്‍ക്കൊള്ളുന്നത്.

900 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് വിവരണാതീതമായ സാന്ദ്രതയുള്ള ഒരു ബിന്ദുവിലായിരുന്നു, സര്‍വ്വ ഭൌതികാസ്തിത്വവും. അതില്‍നിന്നാണ് ഇന്ന് നമുക്കറിയാവുന്ന പ്രപഞ്ചത്തിന്റെ വിസ്ഫോടനം തുടങ്ങിയതെന്നാണ് കണക്കുകൂട്ടല്‍. ഈ വികാസം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെ
ന്നും വാനശാസ്ത്രം സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ നിരീക്ഷണമണ്ഡലത്തിനുള്ളില്‍ തുടക്കംപോലെ തന്നെ ഒടുക്കവും അസ്തിത്വത്തിന്റെ ഭാഗമാണ്. എല്ലാം ആദ്യബിന്ദുവിലേയ്ക്ക് തിരിച്ചുള്ള യാത്രയിലാണ് എന്നും പറയാം. ഇതിനെ ജീര്‍ണ്ണതയായി അനുഭവപ്പെടുന്നത് സ്ഥൂലപ്രപഞ്ചത്തിന്റെ സമയപരിധിക്കുള്ളില്‍ നില്‍ക്കുന്നവയുടെ മാത്രം നിയമമാണ്. നമുക്ക് സഹജമായ ഹൃസ്വദൃഷ്ടിയുടെ ഫലമാണത്. പ്രപഞ്ചത്തിലുള്ളതെന്തും, പുറപ്പെടുന്നിടത്തു തിരിച്ചെത്തുമെന്നതാണ് അസ്തിത്വത്തിന്റെ നിശ്ചിത നിയമമെങ്കിലും, അത് മനസ്സിലാക്കേണ്ടത്, ജീര്‍ണ്ണതയായിട്ടല്ല, മറിച്ച്, പരിണാമമായിട്ടാണ്; ഊര്‍ജ്ജം ദ്രവ്യമായും, ദ്രവ്യം ഊര്‍ജ്ജമായും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകസംഹാരിയായ കാലം ഞാന്‍ തന്നെയാണെന്ന് കൃഷ്ണന്‍ പറയുന്നത് ഈ ആശയത്തെ സ്ഥിരീകരിക്കുന്നതായി കാണാം. സമയത്തിനു 'a short history' മാത്രമേയുള്ളൂ. അതിനപ്പുറത്ത് timelessness ആണ്. കാണുന്നതും അനുഭവിക്കുന്നതുമെല്ലാം സമയത്തിനുള്ളില്‍ ഒതുക്കുക എന്നതു നമ്മുടെ സമയ-മണ്ഡലീയത്തിന്റെ പരിമിതികളിലൊന്നാണ്.  
 
ഒരു പ്രകാശരശ്മിയെ തൊടുത്തുവിട്ടാല്‍, അതെവിടെയവസാനിക്കും എന്ന് ചോദിക്കാം. അനന്ത വിഹായസില്‍, അനന്ത കാലത്തേയ്ക്ക് അതിനു സഞ്ചരിക്കാമോ? ഇല്ല, കാരണം, പ്രകാശത്തെ നിര്‍വിഘ്നം ഋജ്ജുരേഖയില്‍ പോകാന്‍ അനുവദിക്കാത്തത്ര ഗുരുത്വാകര്‍ഷണശക്തിയുള്ള തമോഗര്‍ത്തങ്ങള്‍ (dark matter) ഉള്‍ക്കൊള്ളുന്നതാണ് ബഹിരാകാശം. General Relativity Theory അനുസരിച്ച്, ഭീമാകാരമുള്ള ആകാശഗോളങ്ങളുടെ ഗുരുത്വാകര്‍ഷണം മൂലം പ്രകാശം വളയ്ക്കപ്പെടും. ഇങ്ങനെ വളഞ്ഞു വളഞ്ഞ്, അത് തിരിച്ചിടത്തുതന്നെ എത്തും.

 
മനുഷ്യനുള്‍പ്പെടെ ദ്രവ്യമാനമുള്ളയെ എന്തിനും ഇതുതന്നെ സംഭവിക്കുന്നു എന്ന് പറയാം. ജനനത്തോടെ നമ്മില്‍ അങ്കുരിക്കുന്ന അല്‍പബോധം, ചുറ്റുപാടുകളില്‍ നിന്ന് നമ്മെ വ്യത്യസ്തരാക്കുന്നു. ഈ ബോധമാണ് മനുഷ്യനെ സ്ഥൂലതയിലൂടെ കൊണ്ടുപോയി സൂക്ഷ്മതയിലേയ്ക്ക് നയിക്കുന്നത്. സാമാന്യബുദ്ധിക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം, സ്ഥൂലതയെ നിയന്ത്രിക്കുന്നത്‌ ത്രിമാനങ്ങളാണ്. നമ്മുടെ ഭൌതികമായ എല്ലാ അറിവിന്റെയും നിലവാരം നിര്‍ണ്ണയിക്കുന്നത് ഇവയാണ് (Newton). ചുരുക്കം ചിലര്‍, മേധയുടെ ശക്തിപ്രഭാവത്തിലൂടെ, ത്രിമാനങ്ങള്‍ക്കപ്പുറത്തു കടന്ന്, ത്രിമാനങ്ങളോട് കാലത്തെയും കൂടി ചേര്‍ത്തു ചിന്തിച്ച്, (Einstein) മനുഷ്യന്റെ അടിസ്ഥാനപരമായ അങ്കലാപ്പിനെപ്പറ്റി മനസ്സിലാക്കുന്നു. എന്നാല്‍, ഈ കാലബോധത്തെ മറികടന്ന്, ദ്രവ്യമയമായ വസ്തുബോധത്തില്‍ നിന്നുയരാനാകുന്നവര്‍, മനസ്സിന്റെ പരിമിതികളെ തോല്‍പ്പിച്ച്, (മുക്തി നേടി) ജ്ഞാനികളാകുന്നു. ഐന്‍ഷ്‌റ്റൈന്‍ (പൊതുവേ, ഐന്‍ സ്റ്റൈന്‍ എന്നാണെഴുതാറുള്ളതെങ്കിലും, ഐന്‍ഷ്‌റ്റൈന്‍ ആണ് ശരി, അതായത്, ജര്‍മന്‍ ഉച്ചാരണം.) കണ്ടെത്തിയ ആപേക്ഷികതാസിദ്ധാന്തങ്ങളിലൂടെ തെളിഞ്ഞുവന്നപ്പോഴാണ്, അതുവരെയുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകള്‍ക്ക് ആകാശത്തിന്റെ പരിസീമകളില്‍ യാതൊരു പ്രസക്തിയും ഇല്ലെന്നു വ്യക്തമായത്. അതായത്, ദെകാര്‍ത്തിന്റെയും ന്യൂട്ടന്റെയും കണ്ടെത്തലുകള്‍ പ്രപഞ്ചവിജ്ഞാനീയത്തിന്റെ ആദ്യപടികള്‍ മാത്രമായിരുന്നുവെന്നും, സൂക്ഷ്മപ്രപഞ്ചത്തെ ഭരിക്കുന്ന നിയമങ്ങള്‍ അനിശ്ചിതത്വത്തിന്റേതാണെന്നും ഉരുത്തിരിഞ്ഞു വന്നത്. പക്ഷേ, അത് അനിശ്ചിതമാണെന്നു തോന്നുന്നത്, സ്ഥൂലത്തില്‍ നിന്ന് കാലും മനസ്സും പറിക്കാനാകാത്തവര്‍ക്കാണ്. നമ്മുടെയൊക്കെ സ്ഥിതി അതാണല്ലോ. 

പൊതു ആപേക്ഷികതാസിദ്ധാന്തമെന്നു പറഞ്ഞാല്‍ എന്താണ്? അത് ചെയ്യുന്നത്, ഏത്‌ സംഭവത്തെയും അതിന്റെ തനതായ സ്ഥല-കാലബന്ധത്തില്‍ തളച്ചിടുകയാണ്. അതായത്, ഒരു സംഭവം അതില്‍ പങ്കുപറ്റുന്നവയുടെ സ്ഥലകാലാനുഭവത്തെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. പുറത്ത് നിന്നുകൊണ്ട് അതിനെ നിരീക്ഷിക്കുന്നയാള്‍ക്ക് അതിന്റെ കൃത്യമായ സ്ഥലവും കാലവും നിര്‍ണ്ണയിക്കാനാവില്ല. ഉദാ: ഒരു സിനിമയുടെ റീല്‍ തക്കതായ വേഗത്തിലും അതിന്റെ ഇരട്ടി വേഗത്തിലും ഓടിച്ചാല്‍ സ്ക്രീനില്‍ കാണുന്ന വ്യത്യാസം നമുക്കറിയാം. രണ്ടാമത്തേത് നമുക്ക് ഒരര്‍ത്ഥവും നല്‍കുന്നില്ല. സ്ഥൂല- സൂക്ഷ്മപ്രപഞ്ചങ്ങളില്‍ ഇതേപോലെ വ്യത്യസ്തമായാണ് സ്ഥലകാലങ്ങള്‍ പെരുമാറുന്നത് എന്ന് വേണമെങ്കില്‍ പറയാം. അതുപോലെ, ഭൂമിയിലെ സ്ഥലകാലമല്ല ഭൂമിക്കു വെളിയില്‍. പ്രകാശവേഗത്തെ വെല്ലുന്നതൊന്നും നമ്മുടെറിവിന്റെ പരിധിയില്‍ ഇല്ലെന്നാണ് ഐന്‍ഷ്‌റ്റൈന്റെ വാദം. ആ വേഗത്തെ മറികടന്നാല്‍, നിശ്ചലതയാണ് - അതായത്, വേഗമെന്നത് അപ്രസക്തമാകുന്ന അവസ്ഥ. അതോടേ, തുടക്കം, ഒടുക്കം എന്നിവ അര്‍ത്ഥമില്ലാത്ത സങ്കല്പങ്ങളായിത്തീരുന്നു. ഈ വിഷയം സാധാണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ എഴുതിയിട്ടുള്ള ഒരാള്‍ ആര്‍. ഗോപിമണിയാണ്. (പ്രപഞ്ചവും മനുഷ്യനും, ആകാശത്തിനുമപ്പുറം എന്നും മറ്റുമുള്ള അമ്പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായി ഉണ്ട്.) വസ്തുവെന്നത് ആത്യന്തിക വിശകലനത്തില്‍ അതിസൂക്ഷ്മമായ ഊര്‍ജ്ജമാണ്. ഇതെന്തെന്നുള്ള തിരച്ചിലാണ് ശാസ്ത്രത്തെ ക്വാണ്ടം ബലതന്ത്രത്തിലെത്തിച്ചത്. അതിന്റെ അങ്ങേയറ്റമാണ് തന്ത്രി-സിദ്ധാന്തം. String Theoryയെപ്പറ്റി താഴെയും അനന്തതയുടെ ചുരുളുകള്‍ എന്ന ലേഖനത്തിലും കൂടുതല്‍ പറയേണ്ടിവരും.


ന്യൂട്ടന്റെ 'സ്ഥിരപ്രപഞ്ചം' അത്രയൊന്നും സ്ഥിരമല്ലെന്ന് തെളിയിച്ചത്, വികിരണങ്ങളുടെ കണികസിദ്ധാന്തം അവതരിപ്പിച്ച മാക്സ് പ്ലാങ്കാണ്. വസ്തുവിന്റെ സൂക്ഷ്മതലത്തിലുള്ള ഊര്‍ജ്ജരൂപം എപ്പോഴും ക്വാണ്ടങ്ങളായിട്ടാണ് വികിരണം ചെയ്യപ്പെടുന്നത് എന്നദ്ദേഹം തെളിയിച്ചു. Quantum ലത്തീന്‍ വാക്കാണ്‌. ഉള്ളത്, അളവ്, പൊതി എന്നൊക്കെയാണ് വിവക്ഷ. Quantum mechanics explains the behaviour of matter and its interactions with energy on the scale of atoms and subatomic particles. വസ്തുവിന്റെ സൂക്ഷ്മരൂപം, അണുവിന്റെ തലത്തിലും അതിനപ്പുറത്തും, ഉള്ളിലെന്തെന്ന് വെളിപ്പെടുത്താത്ത 'പൊതി'കളാണ്. ഊര്‍ജ്ജത്തിന്റെ സൂക്ഷ്മഭാവം ഈ പൊതികളാണ് എന്നറിയാമെങ്കിലും, അതിന്റെ രൂപമെന്തെന്ന് ഇനിയും അത്ര വ്യക്തമായിട്ടില്ല. ഇവിടെ വ്യക്തതക്കു ശ്രമിച്ചവരില്‍ പ്രധാനി വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ് ആണ്. ഊര്‍ജത്തിന്റെ ഒരു രൂപമാണ് പ്രകാശം. ഈ പ്രതിഭാസത്തിനു കാരണം ഫോട്ടോണ്‍ ആണെന്നുമറിയാം. സൂര്യന്‍ എന്ന നക്ഷത്രത്തിലെ ഹൈഡ്രജന്‍ കത്തി ഹീലിയമായി മാറുമ്പോളാണ് ഫോട്ടോണ്‍ വിഗിരണം ചെയ്യപ്പെടുന്നത്. ഫോട്ടോണ്‍ ഒരേ സമയം കണമായും തരംഗമായും ചരിക്കുന്നു എന്ന കണ്ടെത്തലില്‍നിന്നാണ് ഹൈസെന്‍ബെര്‍ഗിന്റെ Uncertainty Principle (അനിശ്ചിതത്വ തത്ത്വം) ഉടലെടുത്തത്. ഇലെക്ട്രോന്‍ പോലുള്ള സബ്-അറ്റോമിക് കണങ്ങള്‍ പെരുമാറുന്നതും ഇങ്ങനെയാണ്. കണം എന്നത് ക്വാണ്ടംലോകത്തിന്റെ വസ്തുസ്വഭാവമാണെങ്കില്‍, തരംഗം എന്നത് അതിന്റെ ചലനസ്വഭാവമാണ്. എന്നാല്‍ എല്ലാ ഭാവനയെയും ശിഥിലമാക്കുന്നത്, ഈ തരംഗങ്ങള്‍ ശുദ്ധ ശൂന്യതയിലാണ് എന്നതാണ്. അപ്പോള്‍, ഈ പ്രപഞ്ചം ഒരേ സമയം ഉള്ളതും ഇല്ലാത്തതുമാണ്. കാരണം, quanta (quantum എന്ന വാക്കിന്റെ ബഹുവചനം) ഭൌതികമായ യാതൊരു വസ്തുസ്വഭാവവും ഉള്ളവയല്ല. അവ വസ്തുക്കള്‍ക്ക് ദ്രവ്യത്തിന്റെ തോന്നലുളവാക്കുന്ന വെറും സ്ഥല-കാലപ്രതിഭാസങ്ങള്‍ മാത്രമാണ്. ഭൌതികശാസ്ത്രത്തിന്റെ കണ്ടെത്തലാണ്, എല്ലാവും തന്മാത്രകളാല്‍ (molecules) നിര്‍മ്മിതമാണെന്നത്. തന്മാത്രകള്‍ അണുക്കളെ (atoms) ഉള്‍ക്കൊള്ളുന്നു. വലുപ്പമോ തൂക്കമോ ഇല്ലെന്നു തന്നെ പറയാവുന്ന അണുക്കള്‍ക്കുള്ളില്‍ ചീറിപ്പായുന്നതോ ക്വാണ്ട. അതുകൊണ്ടാണ് നേരത്തേ സൂചിപ്പിച്ചത്, വസ്തുക്കളെന്നത് ആത്യന്തികമായി സ്ഥല-കാലപ്രതിഭാസങ്ങളുടെ പ്രതിഫലനം മാത്രമാകുന്നു എന്ന്. 



തങ്ങളുടെ സാമാന്യബുദ്ധിക്കു ദഹിക്കാത്തവയാണെന്ന കാരണത്താല്‍ ഈ വിവരങ്ങള്‍ അസ്വീകാര്യമാണെന്ന് പറയുന്നവരാകാം ബഹുഭൂരിപക്ഷവും. എന്നാല്‍, ഇത്തരം ശാസ്ത്രീയ വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് അല്പം കൂടി വിശദീകരണം ലഭിക്കാന്‍ ആഗ്രഹം കാണും. അവര്‍ക്കായി സ്ട്രിംഗ് തീയറിയുടെ അന്തരാളങ്ങള്‍ ചുരുക്കിപ്പറയാം. പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങള്‍ (ഊര്‍ജ്ജങ്ങള്‍‍) ഇവയാണ്: ഗുരുത്വാകര്‍ഷണബലം - (gravitational force), വിദ്യുദ്കാന്തികബലം - (electro-magnetic force), പ്രോട്ടോണും ന്യൂട്രോനും തമ്മില്‍ ബന്ധിതമാക്കുന്ന ആണവബലം - (the strong atomic force), ഉറപ്പേറിയ ചില മൂലകങ്ങളിലെ പ്രോട്ടോണുകള്‍ വിഘടിച്ചുണ്ടാകുന്ന ശക്തികുറഞ്ഞ ആണവബലം - (the weak atomic force). ഇവയില്‍ അവസാനത്തെ മൂന്നും ചേര്‍ന്ന് atomic force എന്നറിയപ്പെടുന്നു. ഇതിന് തുല്യവും, എന്നാല്‍ നേര്‍ വിപരീതവുമാണ് ഗുരുത്വാകര്‍ഷണബലം. ഗുരുത്വാകര്‍ഷണബലം negative ആണെങ്കില്‍, ആറ്റത്തിന്റെ ശക്തി positive ആണ്. അകലുംതോറും കുറയുന്നു എന്നയര്‍ത്ഥത്തിലാണ് negative എന്ന് പറയുന്നത്. അങ്ങനെയായതിനാല്‍, ഇവ രണ്ടും പരസ്പരം നിരാകരിക്കുന്നതിനാല്‍, പ്രപഞ്ചത്തിലെ മൊത്തയൂര്‍ജ്ജം പൂജ്യമാണ്. സ്ട്രിംഗ് തീയറിയനുസരിച്ച്, സ്ഥല-കാല-വസ്തു-പ്രതിഭാസമെന്ന നിലക്ക് ഈ പ്രപഞ്ചം ശൂന്യമാണ്.

String theory യുമായി ബന്ധിപ്പിച്ച്, അല്പം കൂടി വെളിച്ചം വീശാന്‍ രണ്ടുപമകള്‍കൂടി കൊണ്ടുവരട്ടെ. അതില്‍ ആദ്യത്തേത്, പ്രപഞ്ചത്തെ ഒരു വയലിനോടുപമിക്കുകയാണ്. നാല് തന്ത്രികളാണ് വയലിനുള്ളത്. ഇവയിലോരോന്നും നമ്മള്‍ കണ്ട നാല് ബലങ്ങളാണെന്നു സങ്കല്‍പ്പിക്കുക. അവയില്‍ സര്‍ഗപ്രഭാവനായ ഒരു സംഗീതജ്ഞന്‍ വിരലോടിക്കുമ്പോള്‍, ഒരു സിംഫണിയിലെന്നപോലെ തരംഗങ്ങള്‍ ഉണ്ടാവുകയും അതില്‍നിന്ന് വസ്തുപ്രപഞ്ചം ഉദ്ഭൂതമാകുകയും ചെയ്യുന്നു. ശൂന്യത തന്നെയായ quanta എന്തെന്ന് മനസ്സിലാക്കാന്‍, അതിനെ നമുക്ക്  ഈ പറഞ്ഞ നാദപ്രപഞ്ചത്തിന്റെ സ്വ
രാഗമായി കണക്കാക്കാം. രാഗമില്ലാതെ സംഗീതമില്ല, പക്ഷേ, സംഗീതത്തില്‍ രാഗം അതിന്റെ സ്വഭാവഗുണം അറിയിക്കുന്നതല്ലാതെ, അതെന്തെന്നു വെളിപ്പെടുത്തുന്ന മറ്റൊന്നും അതിലില്ല. അതുപോലെയാണ് quantum mechanics എന്ന നിയമസംഹിതയും അവയുടെ അനുസാരവും.
        
E = mc²
എന്നത്  ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും പ്രഖ്യാതമായ ശാസ്ത്രസമവാക്യമാണ്. ശാസ്ത്രപുരോഗതിക്കു മാത്രമല്ല, ഒരു ഭൂഖണ്ഡത്തിലെ ലക്ഷക്കണക്കിനുള്ള ജീവജാലങ്ങളെ നിമിഷനേരം കൊണ്ട് ചുട്ടുകരിച്ചുകളയാന്‍ പോരുന്ന ന്യൂ ക്ലിയര്‍ ബോംബുകള്‍ക്കു വഴിതെളിച്ചതും ഈ സമവാക്യമാണ്. എന്താണ് ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന നിഗൂഢജ്ഞാനം എന്ന് അറിയുന്നവര്‍ ശാസ്ത്രജ്ഞരല്ലാത്തവരില്‍ വിരളമാണ്. മലയാളത്തില്‍ അത് വിശദീകരിക്കാന്‍ ഒരുമ്പെടുക എത്ര വിജയിക്കുമെന്ന് പറയാനാവില്ലെങ്കിലും, ഒന്നു ശ്രമിക്കുന്നത് ഈ വിഷയങ്ങളില്‍ കൂടുതല്‍ വിവരമുള്ളവര്‍ ക്ഷമിക്കുമെന്ന് കരുതാം. E = mc² ന്റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കിയാല്‍, നാമറിയുന്ന പ്രപഞ്ചത്തിന്റെയെങ്കിലും സൃഷ്ടിയുടെ അഗാധതയിലേയ്ക്കുള്ള ഒരെളിയ എത്തിനോട്ടമായിരിക്കും ഫലം എന്നത് തീര്‍ത്തുപറയാവുന്ന കാര്യമാണ്. ഐന്‍ഷ്‌റ്റൈന്‍ ആണ് ഇതിന്റെ ഉപജ്ഞാതാവെങ്കിലും, ഈ സമവാക്യത്തിലുള്കൊണ്ടിരിക്കുന്ന രഹസ്യത്തിന്റെ കണ്ടെത്തലിനു വളരെപ്പേരുടെ സംഭാവനയുണ്ട്. എന്താണ് ഈ അക്ഷരങ്ങളും അക്കവും ദ്യോതിപ്പിക്കുന്നത് എന്ന് ആദ്യം നോക്കാം.

ഏവരും എല്ലായിടത്തും ഉപയോഗിക്കുന്ന വാക്കാണ് ഊര്‍ജ്ജം. പക്ഷേ, എന്താണത്? ജോലി ചെയ്യാനുള്ള കഴിവ് എന്ന് പറയാം. എല്ലാ ചലനത്തിലും ഊര്‍ജ്ജോപയോഗമുണ്ട്. എല്ലാ ചലനവും ഊര്‍ജ്ജത്തെ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. 2 kg തൂക്കമുള്ള ഒരു പന്ത് 50 km വേഗത്തില്‍ എറിഞ്ഞാല്‍,
mass x velocity = 100 യൂണിറ്റ് ഊര്‍ജ്ജം സൃഷ്ടിക്കപ്പെടും എന്ന് ഐസക് ന്യൂട്ടന്‍ പറയുമ്പോള്‍, ലൈബ്നിറ്റ്സ് അത് m x v² = 5000 യൂണിറ്റ് ആണെന്ന്‌ വാദിക്കും. ആരാണ് ശരിയെന്നു എങ്ങനെ കണ്ടെത്താം? ഇവിടെയാണ്‌ Emilie du Châtelet എന്ന ഫ്രഞ്ച് ഫിസിസിസ്റ്റിന്റെ സേവനം ഐന്‍ഷ്‌റ്റൈന്‍ ഉപയോഗപ്പെടുത്തിയത്. അവരാകട്ടെ സഹപ്രവര്‍ത്തകനായിരുന്ന Willem 'sGravesande ന്റെ പരീക്ഷണങ്ങളെയാണ് ആശ്രയിച്ചത്. പരീക്ഷണം ഇങ്ങനെ: ആഴമുള്ള, അയഞ്ഞ കളിമണ്ണിലേയ്ക്കു ഒരമ്പെയ്യുക. അതെത്രമാത്രം താഴ്ന്നുപോയി എന്ന് തിട്ടപ്പെടുത്തുക. ഇരട്ടി സ്പീഡില്‍ വീണ്ടും എയ്യുക. E = mv ആണ് ശരിയെങ്കില്‍, രണ്ടാം തവണത്തേ ദൂരം ആദ്യത്തെതിന്റെ ഇരട്ടിയായിരിക്കണം. മൂന്നിരട്ടി വേഗത്തില്‍ തറയ്ക്കുന്ന അമ്പ്‌ മൂന്നിരട്ടി താഴേയ്ക്കിറങ്ങണം. എന്നാല്‍, അതല്ല സംഭവിച്ചത്. ഇരട്ടി വേഗത്തില്‍ അയക്കപ്പെട്ട അമ്പ്‌ നാലിരട്ടിയും, മൂന്നിരട്ടി വേഗത്തില്‍ വിട്ടയമ്പ്‌ ഒമ്പതിരട്ടിയും കളിമണ്ണിലേയ്ക്കിറങ്ങി! അങ്ങനെയെങ്കില്‍, E = mv² ആണ് ശരിയായ സമവാക്യം. പ്രകൃതിയിലെ അടിസ്ഥാനപരമായ ഒരു നിയമമാണിത്. അതാണ്‌ ഐന്‍ഷ്‌റ്റൈന്‍ തന്റെ സമവാക്യത്തിലും ഉപയോഗിച്ചത്.  ഇത്ര പ്രധാനമായ ഒരു കണ്ടെത്തലിനുടമയായ ആ സ്ത്രീരത്നത്തെ ശാസ്ത്രചരിത്രം, പക്ഷേ, വിസ്മരിക്കുകയാണ് ചെയ്തത്. ശാസ്ത്രജ്ഞരായി പേരെടുത്ത പുരുഷകേസരികള്‍ അവരുടെ കൂടെയും തനിച്ചും പ്രവര്‍ത്തിച്ച്, വലിയ കണ്ടെത്തലുകള്‍ നടത്തിയ സ്ത്രീകളോട് ഇങ്ങനെ പലപ്പോഴും അനീതി കാണിച്ചിട്ടുണ്ട്.

ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ വെറും
E = mv അല്ലാ, മറിച്ച്, E = mv² ആണ് പ്രകൃതിനിയമം എന്നതിന് നിത്യജീവിതത്തില്‍ നിന്നൊരു നല്ലയുദാഹരണമുണ്ട്. 20 km സ്പീഡില്‍ പോകുന്ന ഒരു കാറിന്റെ നേരേയിരട്ടി ഊര്‍ജ്ജമല്ല 40 km വേഗത്തിലോടുന്ന മറ്റൊരു കാര്‍ വഹിക്കുന്നത്. നാലിരട്ടിയാണ് അതിന്റെ ഊര്‍ജ്ജം. അതുകൊണ്ടാണ്, ആദ്യത്തെ വണ്ടി നിറുത്താന്‍ വേണ്ടിവരുന്ന ബ്രെയ്ക്കിന്റെയും ദൂരത്തിന്റെയും നാലിരട്ടി രണ്ടാമത്തെ വണ്ടി നിറുത്താന്‍ ആവശ്യമായി വരുന്നത്. ഈ അറിവില്ലാതെ പോകുന്നതോ അതിനനുസരിച്ച് പെരുമാറാത്തതോ ആണ് വളരെയേറെ അപകടങ്ങള്‍ക്ക് കാരണമായിത്തീരുന്നത്. ഈ തത്ത്വവും ഐന്‍ഷ്‌റ്റൈന്‍ പ്രകാശവേഗത്തെ (c) തന്റെ സമവാക്യത്തില്‍ ഉപയോഗിക്കാനുണ്ടായ വഴിക്കണക്കുകളും വിശദമായി പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് www.davidbodanis.com എന്ന ലിങ്ക് വളരെ പ്രയോജനപ്പെടും. ആധാരം: E = mc² - A Biography of the World's most famous Equation, David Bodanis, 2000, Macmillan.
 

ഐന്‍ഷ്‌റ്റൈന്റെ സമവാക്യത്തില്‍ v ക്കു പകരം c ആണ് ഉപയോഗിച്ചിരിക്കുന്നത്. velocity ക്കു പകരം അദ്ദേഹം അതിന്റെ ലത്തീന്‍, celeritas ആണ് തിരഞ്ഞെടുത്തത്. അങ്ങനെ ശാസ്ത്രത്തിലെ ഏറ്റവും പ്രധാന സമവാക്യം E = mc² ആയിത്തീര്‍ന്നു. E = ഊര്‍ജ്ജം, M = ദ്രവ്യമാനം, C = പ്രകാശവേഗം. ഊര്‍ജ്ജവും ദ്രവ്യവും തമ്മിലുള്ള സമാനതമൂലം, ചലനംകൊണ്ട് ഒരു വസ്തുവിന് കിട്ടുന്ന ഊര്‍ജ്ജം അതിന്റെ ദ്രവ്യമാനത്തെ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത് അതിഭീമമായി വര്‍ദ്ധിക്കുന്നത്, ദ്രവ്യം പ്രകാശവേഗത്തോടടുത്ത വേഗത്തില്‍ ചലിക്കുമ്പോളാണ്. ഒരു യൂണിറ്റ് ദ്രവ്യം സെക്കന്റില്‍ 3'00'000 km വേഗത്തില്‍ തോടുത്തുവിട്ടാല്‍, പുറത്ത് വരുന്നത്, E =  mc² സമാവാക്യമനുസരിച്ച്, 900'000'000 യൂണിററ് ഊര്‍ജ്ജമാണ്! എന്നാല്‍, ഭൌതികപ്രപഞ്ചത്തില്‍ ഒന്നിനും ഈ വേഗം സാദ്ധ്യമല്ല എന്ന് ഐന്‍ഷ്‌റ്റൈന്‍ പറയുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കേണ്ടതുണ്ട്. ഇവിടെ സ്റ്റീവന്‍ ഹോക്കിങ്ങിന്റെ വിശദീകരണം നമുക്ക് കടമെടുക്കാം. "പ്രകാശവേഗത്തിന്റെ 10% വേഗത്തില്‍ ഒരു വസ്തുവിന്റെ ദ്രവ്യമാനം 0.5% മാത്രമേ കൂടുന്നുള്ളൂ. സ്പീട് 90%  ആയാല്‍, ദ്രവ്യമാനം ഇരട്ടിക്കും. അതിലും വേഗം കൂടിയാല്‍, ദ്രവ്യവര്‍ദ്ധനവ്‌ അതിഭീമമാകും. അപ്പോള്‍ പിന്നെയതിന്റെ വേഗം കൂട്ടാന്‍, അതിഭീമമായ ഊര്‍ജ്ജം വേണ്ടിവരും. പ്രകാശത്തിന്റെ വേഗത്തില്‍ എന്തിനെയെങ്കിലും ചലിപ്പിക്കുക എന്നത് അസാദ്ധ്യമാണ്, കാരണം, അപ്പോഴേയ്ക്കും ദ്രവ്യമാനം അനന്തമാകുമെന്നത് മാത്രമല്ല, അനന്തമായ ഊജ്ജവ്യയം വേണ്ടിവരുമെന്നുമാണ് അതിനര്‍ത്ഥം. അതുകൊണ്ട്, പ്രകാശത്തിനോ, അതുപോലെ ദ്രവ്യമാനം ഒട്ടുംതന്നെയില്ലാത്ത തരംഗങ്ങള്‍ക്കൊ മാത്രമേ ആ വേഗത്തില്‍ സഞ്ചരിക്കാനാവൂ." (A brief History of Time, chapter 2)           


ഏത്‌ ദ്രവ്യവും ഘനീഭവിച്ച ഊര്‍ജ്ജമാണ്. തക്കതായ സാഹചര്യത്തില്‍ ഊര്‍ജ്ജം ദ്രവ്യമായി മാറും. അതാണ്‌ പ്രപഞ്ചസൃഷ്ടിയുടെ രഹസ്യം. ദ്രവ്യവും ഊര്‍ജ്ജവും രണ്ടായി മനസ്സിലാക്കപ്പെട്ടിരുന്ന ഒരാശയലോകത്തില്‍, ഒന്നു മറ്റൊന്നിലേയ്ക്ക് മാറുമെന്നും, മൊത്തമൂര്‍ജ്ജം എപ്പോഴും സ്ഥിരമാണെന്നുമുള്ള ഉള്‍ക്കാഴ്ച നവീനമായിരുന്നു. ത്രസിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാ ഊര്‍ജ്ജസംവിധാനമാണ് പ്രപഞ്ചമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെട്ടു. ദ്രവ്യവും ഊര്‍ജ്ജവും ഒന്നുതന്നെയാണെന്ന് ശാസ്ത്രലോകത്തെക്കൊണ്ട് അംഗീകരിപ്പിച്ചത് E = mc² എന്ന സമവാക്യവും അതിന്റെ സ്ഥിരീകരണത്തിനായി നടത്തിയ പരീക്ഷണങ്ങളുമാണ്.

ഊര്‍ജ്ജം പ്രകമ്പിതമാണ്. ഓരോ തന്മാത്രയും ഒരൂര്‍ജ്ജപ്രവാഹമാണ്. ഓം (ഓങ്കാരം) അല്ലെങ്കില്‍ വചനം ആണ് സൃഷ്ടിയുടെ മൂലകാരണം എന്ന് പണ്ടു മുതലേ ജ്ഞാനികള്‍ പറഞ്ഞുവച്ചതിന്റെ പൊരുളും ദൃശ്യവുമദൃശ്യവുമായതിന്റെയെല്ലാം ഉത്ഭവം ബ്രഹ്മത്തില്‍നിന്നാണെന്നു പറയുന്നതും ഒന്നുതന്നെയാണ്. പ്രകാശമായി നാമറിയുന്ന പ്രതിഭാസം പ്രപഞ്ചോര്‍ജ്ജത്തിന്റെ ഒരു ഭാഗം മാത്രമാണ്. മനുഷ്യചൈതന്യത്തെ സ്പര്‍ശിക്കുന്നതെല്ലാം പ്രകാശവുമായി ബന്ധപ്പെട്ടിരിക്കുന്നു, ബാഹ്യതലത്തിലും ആന്തരികതലത്തിലും. ബാഹ്യതലത്തില്‍ ജീവനുത്തരവാദി സൌരോര്‍ജ്ജമാണ്. ആന്തരിക ചൈതന്യമെന്നത് അവബോധമാണ്. അതിനുത്തരവാദി ആത്മപ്രകാശമാണ്. അതാണ്‌ അറിവ് എന്ന പദം കൊണ്ട് മനസ്സിലാക്കേണ്ടത്. ആദ്യ നോട്ടത്തില്‍ നാം കാണുന്ന ലോകം ദ്രവ്യാത്മകമാണ്. ഇതാണ് അറിവിന്റെ ഒന്നാമത്തെ തലം. അവിടെ (യഥാ) ഇന്ദ്രിയം 'കാണുന്നതിന്' അതിന്റെ ഉടമസ്ഥന്‍ 'കൊടുക്കുന്ന' അര്‍ത്ഥം - യാഥാര്‍ഥ്യം - താല്‍ക്കാലികമായ വ്യവഹാരത്തിനായി മാത്രമുള്ളതാണ്. അതില്‍ മൌലികതയൊട്ടുമില്ല. രണ്ടാമത്തെ തലത്തിലേയ്ക്ക് കടക്കുകയെന്നാല്‍‍, ദ്രവ്യമായതൊക്കെയും (ഖരം, ദ്രവം, പ്ലവം, വാതകം) സ്ഥായിയായ പ്രപഞ്ചോര്‍ജ്ജമാണെന്ന കണ്ടെത്തലാണ്. ദൃശ്യപ്രപഞ്ചത്തിന്റെ വിസ്തൃതി സ്ഥിരമാണെന്ന് ആദ്യം കരുതിയ ഐന്‍ഷ്‌റ്റൈന്‍ പോലും ‌പിന്നീട് സമ്മതിക്കേണ്ടി വന്നു, അതു നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്. പക്ഷേ, അതിലെ ഊര്‍ജ്ജത്തിന്റെ അളവ് എപ്പോഴും ഒന്നുതന്നെ; അതിന്റെ പ്രതിഭാസങ്ങള്‍ മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്. അറിവിന്റെ മൂന്നാമത്തെ തലത്തില്‍, ഊര്‍ജ്ജലോകത്തെയും മറികടന്ന്, ഉള്ളതെല്ലാം, ആത്യന്തികമായി, ബോധവും അതിന്റെ പ്രതിഭാസങ്ങളുമാണെന്ന തിരിച്ചറിവുണ്ടാകുന്നു. ഈ പറഞ്ഞവ മൂന്ന് വ്യത്യസ്ത പ്രപഞ്ചങ്ങളാണെന്നു വേണമെങ്കില്‍ കരുതാം. ഇവയില്‍‍, താഴത്തെ രണ്ട് തലങ്ങളില്‍ ഉറച്ചുപോകുന്നവര്‍ക്ക് അതിനപ്പുറത്തേയ്ക്ക് കടക്കുക അത്രയൊന്നും എളുപ്പമല്ല. അതിലും ഉയര്‍ന്ന വേറൊരു തലം ഉണ്ടെന്നു ചിന്തിക്കുകതന്നെ അവര്‍ക്കു പ്രയാസമാണ്. നാമോരോരുത്തരുമറിയുന്ന ലോകം അവരവരുടെ മാനസികാവസ്ഥയുടെ ഒരു വ്യാഖ്യാനമാണ്.

ഇനിയൊരു നിമിഷം നമുക്ക് അനുദിനജീവിതത്തിലേയ്ക്ക് വരാം. വസ്തുക്കളോടുള്ള അമിതമായ ഭോഗവാസന മനുഷ്യനെ ക്രൂരനും പിശാചുമാക്കി മാറ്റുന്നത് നിത്യവും നാം കാണുന്നു. മറുവശത്ത്‌, ഈ ലോകവും അതിലെ ഭൌതികാകര്‍ഷണങ്ങളും യഥാര്‍ത്ഥത്തില്‍ ശൂന്യതയുടെ ഭാവങ്ങളാണെന്നും ജനി-മൃതികള്‍ ജീവനെന്ന രഹസ്യത്തിന്റെ എതോ നിഴലുകള്‍ മാത്രമാണെന്നുമുള്ള ഉള്ളറിവ് നേടി, അവയോട് അകലം കാത്തുസൂക്ഷിക്കാനുള്ള വിവേകം ആര്ജ്ജിക്കുന്നവരെയും നാം കണ്ടുമുട്ടുന്നു. ധനത്തിനു നല്‍കുന്ന മുന്തൂക്കവും, അസൂയ, വെറുപ്പ്‌, ഭയം എന്നിവയിലേയ്ക്ക് നയിക്കുന്ന ലാഭക്കൊതിയും അങ്ങേയറ്റത്തെ അജ്ഞതയുടെ ഫലമാണെന്നു മനസ്സിലാക്കാന്‍, വേണമെങ്കില്‍, ഇതുവരെ നാം പഠിച്ച ശാസ്ത്രതത്ത്വങ്ങള്‍ സഹായകരമാകും.

എഡിറ്റിംഗ് - എഴുത്തിന്റെ ശോധനം

ശ്രീ എന്‍.പി. മുഹമ്മദിന്റെ ഉള്‍വെളിച്ചം എന്ന ലേഖനസമാഹാരത്തിന്റെ അവസാനത്തെയദ്ധ്യായം 'എഡിറ്റിംഗ്' എന്ന കലയെപ്പറ്റിയാണ്‌. പുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍, എനിക്ക് തോന്നിയത്, കഷ്ടം, ഈ പുസ്തകത്തിനും പ്രസിദ്ധീകരണത്തിനു മുമ്പ് എഡിററിംഗ് എന്ന ഭാഗ്യം സിദ്ധിച്ചില്ലല്ലോ എന്നാണ്.

തന്റെ രചന കഴിവുള്ള ഒരെഡിറ്റര്‍ക്ക് കൈമാറുംമുമ്പ്, എഴുത്തുകാരന്‍ തന്നെ ആശയങ്ങളുടെ ഒഴുക്ക്, ഭാഷാശുദ്ധി, വിനിമയത്തിലെ ലാളിത്യം എന്നിവയൊക്കെ ആവര്‍ത്തിച്ചുള്ള വായനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതൊക്കെ കഴിഞ്ഞും ബാക്കിയിരിക്കുന്ന കുറവുകളെ കണ്ടെത്തുകയാണ് എഡിറ്ററുടെ ജോലി. പലപ്പോഴും എഴുത്തിനേക്കാള്‍ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നത് എഡിറ്റിംഗ് ആയിരിക്കും. ഏതു കൃതിയും അമൂല്യമാകുന്നത് എഡിറ്റിംഗിലൂടെയാണ്.

അച്ചടിക്കുമുമ്പ് എത്രയാവര്‍ത്തി വായിച്ചാലും, ഒരെഴുത്തുകാരനും സ്വന്തം ഭാഷാവൈകല്യങ്ങളിലേയ്ക്ക് കൃത്യമായ ഉള്‍ക്കാഴ്ച കിട്ടുകയില്ല. അവിടെയാണ് ഒരെഡിറ്റര്‍ അനിവാര്യമാകുന്നത്. എഡിറ്റര്‍ക്ക് പുസ്തകമെഴുതിയ ആളെക്കാള്‍ നല്ല ഭാഷ വേണം; നിരൂപണശക്തിയും നയവും വേണം. അഹംഭാവിയായ എഴുത്തുകാരന്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി അയാളെ ബോദ്ധ്യപ്പെടുത്താനുള്ള തന്റേടം വേണം. അതിനായി അവരുടെ ആദരവും വിശ്വാസവും നേടാന്‍ കഴിയുന്നയാളായിരിക്കണം, എഡിറ്റര്‍. ഒരു കൊല്ലം മുഴുവനൊരുമിച്ചിരുന്ന് ഒരെഡിറ്ററും ഗ്രന്ഥകര്‍ത്താവും കൂടി ഒരു പുസ്തകത്തെ പ്രസിദ്ധീകരണയോഗ്യവും സുന്ദരവുമാക്കിയെടുത്ത കഥ പോലും വിദേശത്തുണ്ട്‌. പുസ്തകത്തെ സംശോധന ചെയ്യുന്നതിലൂടെ, അതിനായി, എഡിറ്റര്‍ക്ക് ഗ്രന്ഥകര്‍ത്താക്കളുമായി ഇടപെടേണ്ടി വരും. പുസ്തകത്തിന്റെ ഉള്ളടക്കത്തിന് ശക്തരൂപം നല്‍കുക എന്നതാണല്ലോ ലക്ഷ്യം.

ഇവിടെ എഴുത്തുകാരന്‍, കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്നപോലെ ഓരോന്നിറക്കുന്നു. സ്വന്തമായിരിക്കാം, തര്‍ജ്ജമയായിരിക്കാം; മുടക്കുന്ന പണം നഷ്ടമായ തോന്നല്‍ മാത്രമാണ് മിക്കപ്പോഴും വായനക്കാരന് ബാക്കി. ഉദാഹരണങ്ങള്‍ എത്ര വേണം? ദൈവത്തെ എങ്ങനെ അറിയാം (How to know God, Deepak Chopra, വിവ. പ്രമീളാ ദേവി, പ്രസാ. റോയി ഇന്റര്‍നാഷനല്‍ ഫൌണ്ടേഷന്‍) എന്ന കൃതി ഇംഗ്ലീഷില്‍ best seller ആണ്. അതിന്റെ മലയാളവിവര്‍ത്തനം വായിച്ചുതുടങ്ങുമ്പോള്‍ കാണാം എഡിറ്റിംഗിന്റെ പോരായ്മ. ഭാഷ മോശം, പ്രൂഫ്‌ റീടിംഗ് നടത്തിയതിന്റെ ഒരു മട്ടുമില്ല. ഡോ. ചെറിയാന്‍ ഈപ്പന്റെ പ്രസാധകക്കുറിപ്പിന്റെ ഒരു താളില്‍ തന്നെ ഒരു ഡസനില്‍ കൂടുതല്‍ ഭാഷാവൈകൃതങ്ങള്‍‍! അച്ചടിപ്പിശകുകള്‍ക്ക് എണ്ണമില്ല. ഇത്തരമനുഭവമുണ്ടായാലും, ഒരു നിരൂപകനും ഉള്ളതു പറയാനുള്ള ആര്‍ജജവം കാണിക്കാറില്ല. അന്യോന്യം പുകഴ്ത്തലാണ് ഏവരുടെയും പരിപാടി. എറിയ കൂറും തനതുപക്ഷീയമായിരുന്നെങ്കിലും, എഴുത്തുകാരോട് വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന ഒരാളുണ്ടായിരുന്നു - എം. കൃഷ്ണന്‍നായര്‍. അദ്ദേഹത്തിന്‍റെ വേര്‍പാടിന് ശേഷം, പൂച്ചയില്ലാത്ത വീട്ടിലെ എലികളെപ്പോലെ, ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ഇന്നാരെയും ഭയമില്ല! പ്രസാധകര്‍ക്കാകട്ടെ, വിറ്റഴിക്കാന്‍ കൊള്ളാവുന്ന കൃതികളുടെ എണ്ണം കഴിവത് കൂട്ടണമെന്നല്ലാതെ, മുദ്രണത്തില്‍ മേന്മ പുലര്‍ത്തണമെന്ന് അല്പമെങ്കിലും നിര്‍ബന്ധമുഉള്ളതായി തോന്നുന്നില്ല. ഉള്ളടക്കത്തിലും ഭാഷയിലും മുദ്രണത്തിലും മേന്മ്മ പുലര്‍ത്തുന്ന ഒരു കൃതി കൈയില്‍ കിട്ടിയിട്ടു നാളുകളായി. ആശയവിനിമയത്തേയും വായനയേയും സഹായിക്കുന്ന വിധത്തില്‍ വിരാമചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലും പ്രഗത്ഭരല്ല, മിക്ക മലയാളി രചയിതാക്കളും. എങ്ങനെ തട്ടിക്കൂട്ടിയതായാലും, എത്ര ബുദ്ധിമുട്ടി വാക്യങ്ങളുടെ ഉള്ളടക്കം കണ്ടെത്തേണ്ടി വന്നാലും, ഒരു പ്രതികരണവും അനുവാചകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാറില്ല എന്നതുകൊണ്ട്, ആര്‍ക്കും എന്തും ആകാമെന്ന രീതിയാണ് ഇന്ന് ഈ നാട്ടിലെ സാഹിത്യരചനയില്‍ പരക്കെ കാണുന്നത്. നല്ലയാശയങ്ങള്‍ പങ്കുവയ്ക്കാനുള്ളവര്‍ പോലും, ഇത്തരം അപാകതകള്‍ മൂലം, അവരുടെ കൃതികളെ വെറും രണ്ടാംതരത്തെക്കാള്‍ താഴ്ന്ന സൃഷ്ടിയാക്കിത്തീര്‍ക്കുന്നത് പരിതാപകരമാണ്. പലപ്പോഴും നമ്മുടെ പ്രഖ്യാതരായ എഴുത്തുകാരുടെ കൃതികള്‍ക്കുപോലും തനതായ സുകൃതം ഇല്ലാതെപോകുന്ന ദുരവസ്ഥ ശരിയായ എഡിറ്റിംഗില്ലാതെ അവ വെളിച്ചംകാണുന്നു എന്നതുകൊണ്ടാണ്.

വായനയില്‍ എന്നെ സ്ഥിരം അലട്ടുന്ന ചില കുറവുകള്‍ ഇവിടെ എടുത്തെഴുതുകയാണ്. ഇതിലൂടെ ഒന്നു കണ്ണോടിക്കുന്നത് ചിലര്‍ക്കെങ്കിലും ഉപകരിക്കാനിടയുണ്ട് എന്ന വിശ്വാസമാണതിനെന്നെ പ്രേരിപ്പിക്കുന്നത്. ഇവയില്‍ ഏറിയ ഭാഗവും പലപ്പോഴായി മുതിര്‍ന്നതും അല്ലാത്തവരുമായ എഴുത്തുകാര്‍ക്ക് നേരിട്ട് ഞാന്‍ കൈമാറിയിട്ടുള്ള കാര്യങ്ങളാണ്. ചിലരൊക്കെ നിര്‍ദോഷമായ എന്റെ കുറിപ്പുകള്‍ കണ്ടതായേ നടിച്ചില്ല. ഏതാനുംപേര്‍ നന്ദിയോടെ അവ സ്വീകരിച്ചു. രണ്ടും അപ്രസക്തമാണ്; ഭാഷ മേന്മയുള്ളതാകണം എന്നതാണ് പ്രധാനം. തങ്ങള്‍ക്കിഷ്ടമുള്ള ഗ്രന്ഥകര്‍ത്താക്കളും കോള (column)മെഴുത്തുകാരും ഒരു വാക്ക് അല്ലെങ്കില്‍ പ്രയോഗം തെറ്റിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, സാധാരണക്കാര്‍ അവയെ അനുകരിക്കുന്നു; തെറ്റായ ഭാഷാരീതികള്‍ അങ്ങനെ സ്ഥിരീകരിക്കപ്പെടുന്നു. ഇത് ഭാഷക്ക് വല്ലാത്ത ക്ഷീണമാണുണ്ടാക്കുന്നത്. തീരെ ബാലിശവും ദയനീയവുമായ ഭാഷാവികലതകള്‍ സൃഷ്ടിച്ചുവിടുന്നത് ഇന്നത്തെ സിനിമാ- റ്റി.വി.വ്യവസായങ്ങളിലെ അവതാരകരും അഭിനേതാക്കളുമാണ്. ബഹുജനവും വിവരമില്ലാത്ത എഴുത്തുകാരും അവരെ കോപ്പിയടിക്കുന്നു. അങ്ങനെ ശുദ്ധമായ ഭാഷ അന്യംനിന്നുപോകുമെന്നത് ഒരു സത്യമാണ്.

ഉദാഹരണങ്ങള്‍: ഭാഷാപ്രയോഗങ്ങളിലെ തെറ്റുകളെക്കാള്‍ തിരുത്താന്‍ പ്രയാസം അനുകരണഭ്രമത്തിലൂടെ ഉടലെടുക്കുന്ന ഭാഷാസങ്കരങ്ങളില്‍ വന്നുഭവിക്കുന്ന വൃത്തികേടുകളാണ്.

1. എങ്ങനെ വന്നുഭവിക്കുന്നു എന്നറിയില്ല, fees, buttons, drinks എന്നിങ്ങനെ കടമെടുത്ത ചില പദങ്ങള്‍ക്കുള്ള സാധാരണ ഉപയോഗം ഏകവചനത്തില്‍ മതിയാകുന്നിടത്തും ബഹുവചനം പറഞ്ഞാലേ ശരിയാകൂ എന്നൊരു ധാരണ പൊതുവേയുണ്ട്. പല 'fees' ഉദ്ദേശിക്കുന്നില്ലെങ്കില്‍, 'ഫീ' എന്ന ഏകവചനംകൊണ്ട് നിറുത്താം. ഒരൊറ്റ ബട്ടന്‍ തുന്നണമെങ്കിലും, 'ഈ ബട്ടന്‍സ് ഒന്നു പിടിപ്പിച്ചു തരാമോ എന്നേ ചിലര്‍ ചോദിക്കൂ!

2. column കോളം ആണ്. എന്ന് വച്ച്‌ , columnist കോളമിസ്റ്റ് ആകില്ല, കോളമ്നിസ്റ്റ് ആണ് ശരി. വളരെ വലിയ എഴുത്തുകാരെല്ലാം തന്നെ ഈ തെറ്റു വരുത്താറുണ്ട്. തിരുത്തിക്കൊടുത്തിട്ടും തെറ്റാവര്‍ത്തിക്കുന്നു. ശ്രീ ചാക്കോ കളരിക്കൽ മാത്രം കോളമ്നിസ്റ്റ് എന്ന് ശരിയായി എഴുതിയത് കണ്ടപ്പോൾ സന്തോഷം തോന്നി.

3. ഇംഗ്ലീഷ് ഭാഷയിലെ വിവേചക ഭേദകമായ 'the' ഭാഷാന്തരത്തിലും ഉച്ചാരണത്തിലും ദ, ദ്, ദി എന്നൊക്കെ തോന്നുംപോലെ ആക്കുന്നവര്‍ ഈ നിയമം ഓര്‍ത്തിരിക്കുന്നത് നന്ന്: സ്വരത്തിനും (vowel) h ക്കും പിന്നില്‍ 'the' നില്‍ക്കുമ്പോള്‍ ഉച്ചാരണം ദി. അല്ലാത്തിടത്തൊക്കെ ദ. 'ഫോര്‍ ദി പീപ്ള്‍', ബൈ ദി പീപ്ള്‍' എന്നൊക്കെ സിനിമയ്ക്ക് പേരിടുന്നവരെപ്പറ്റി ഒന്നും മിണ്ടാതിരിക്കുകയാണ് മെച്ചം. ഇംഗ്ലീഷ് 'th' ന്റെ ഉച്ചാരണം കേട്ടു പഠിക്കാതെ വശമാകില്ല. ഏതായാലും, ദയ, ദിക്ക് എന്നീ വാക്കുകളിലെ സ്വരമല്ലത്.

4. കോളമ്നിസ്റ്റ് പലര്‍ക്കും കോളമിസ്റ്റ് ആകുന്നതുപോലെ, ഫിസിസിസ്റ്റ് എന്ന വാക്ക് ഫിസിസ്റ്റ് എന്ന് ചുരുക്കുന്നവരും വിരളമല്ല.

5. saint സെയ്ന്‍റ് ആണെങ്കിലും, ഒരു പേരിനു പിന്നില്‍ നില്‍ക്കുമ്പോള്‍ സെന്‍റ് എന്നാണ് ഉച്ചാരണം. സെയ്ന്‍റ് പീറ്റര്‍ അല്ലാ, സെന്‍റ് പീറ്റര്‍, സെന്‍റ് ഫ്രാന്‍സിസ്, സെന്‍റ് മേരിസ് ചര്ച്ച് എന്നൊക്കെയാണ് ശരി.

6. അമച്വര്‍, അമച്ച്വറിഷ് ശൈലി എന്നൊക്കെ നിരൂപകരും അല്ലാത്തവരും കുറിക്കുന്നത് സാധാരണമാണ്. amateur എങ്ങനെ മലയാളിക്ക് എപ്പോഴും അമച്വര്‍ ആയിപ്പോകുന്നു എന്നാലോചിച്ചിട്ടുണ്ട്. എന്റെ നിഗമനമിങ്ങനെയാണ്. mature എന്ന വാക്കിന്റെ വിപരീതമാണിതെന്ന തെറ്റുധാരണയില്‍ നിന്നാകാം അമച്വറിന്റെ ഉദയം. പ്രൊഫെഷണല്‍ എന്നതിന്റെ വിപരീതമൊ അല്ലെങ്കില്‍ non professional എന്ന് സൂചിപ്പിക്കുന്നതോ ആണ് amateur. മലയാളത്തില്‍ അമറ്റ്ര്‍ എന്നെഴുതുന്നതാകാം ഏതാണ്ട് ശരി. തീര്‍ത്തും ശരിയായ ഉച്ചാരണം മലയാളത്തില്‍ എഴുതിപ്പിടിപ്പിക്കാനാവില്ലെങ്കില്‍‍‍, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷാപദങ്ങളെ മലയാളലിപിയിലാക്കാന്‍ ഒരുമ്പെടാതിരിക്കുകയല്ലേ മെച്ചം? ആശയവിനിമയത്തിനുതകുന്ന പദം ഭാഷയിലില്ലെങ്കില്‍, കടമെടുക്കുന്ന അന്യഭാഷാപദം ലത്തീന്‍ ലിപിയില്‍ തന്നെ എഴുതിയാല്‍ എന്താ ചേതം?

7. മിക്കവാറും വിദേശപദങ്ങളും നാമങ്ങളും മലയാളലിപിയില്‍ എഴുതിപ്പിടിപ്പിക്കുക ആയാസമുള്ള കാര്യമാണ്. എന്നാലും ചില എഴുത്തുകാര്‍ക്ക് അത് വലിയ ഹരമാണ്. ഹരം കൊള്ളാം, പക്ഷേ, എഴുതു‌ന്നത് മൂലഭാഷയിലെ ഉച്ചാരണവുമായി ഒരു സാമ്യവുമില്ലാത്തതായിപ്പോയാല്‍ വൃത്തികേടാണെന്നു തോന്നാത്തതാണ് കഷ്ടം. സംസാരത്തിലും എഴുത്തിലും മലയാളത്തിനിടക്ക് സര്‍വ്വസാധാരണമായി തിരുകിക്കയറ്റുന്ന പല ആംഗലപദങ്ങളും തീര്‍ത്തും വികലമായിട്ടാണ് ലിപിമാറ്റം ചെയ്യപ്പെടുന്നത് അല്ലെങ്കില്‍ ഉച്ചരിക്കപ്പെടുന്നത്. ഈ തെറ്റുകള്‍ ആരുമറിയാതെ ഇംഗ്ലീഷ്ഭാഷയുടെ ഉപയോഗത്തിലും ശരിയുടെ സ്ഥാനം പിടിക്കുന്നു എന്നത് ഒരു വലിയ ഭവിഷ്യത്താണ്. അക്ഷരമാലയില്‍ 'ട'യ്ക്ക് നാല് വ്യത്യസ്ത വ്യജ്ഞനരൂപങ്ങള്‍ ഉണ്ടായിട്ടും, മലയാളിക്ക്/ഇന്ത്യാക്കാരന്, ഇംഗ്ലിഷിലെ 't' യും 'd' യും വേണ്ടിടത്ത് വേണ്ടതുപോലെ ഉച്ചരിക്കാന്‍ സാധിക്കുന്നില്ല. 't' കൊണ്ടും 'w' / 'wh' കൊണ്ടും തുടങ്ങുന്ന ഒരു വാക്കും മലയാളി ശരിക്കല്ല ഉച്ചരിക്കാറ്. ഇതൊക്കെ ഒന്നുകൂടി വഷളാകുകയാണ് ലിപിമാറ്റത്തിലൂടെ. അതുകൊണ്ട്, താഴെ കൊടുക്കുന്ന ഉദാഹരണങ്ങളില്‍ വലയത്തിനുള്ളിലുള്ളത് ശരിയായതിന്റെ ഏതാണ്ട് അടുത്തുവരുന്നു എന്നു പറയാമെന്നേയുള്ളൂ.

ഐഡിയ (ഐഡീയ), ട്രേഡ് യൂണിയന്‍ (റ്റ്റെയ്ഡ് യൂണിയന്‍), സ്റ്റേറ്റ് (സ്റ്റേയ്റ്റ്), സേവ് (സേയ് വ്), കരിക്കുലം (ക്യരിക്യുലം), വാക്വം (വാക്യുഅം), ജ്യൂസ് - Jews, juice - രണ്ടും ജൂസ് ആണ്, കയോസ് (കെയ് യോസ്), മെമ്മയെര്‍ (മെമ്വാര്‍), ടേസ്റ്റ് (റ്റെയ്സ്റ്റ്), സ്പേസ് (സ്പേയ്സ്), ഷേവ് (ഷെയ് വ്), കാല്ക്കുലേറ്റര്‍ (കാല്ക്യുലേയ്റ്റര്‍), ഡോക്കുമെന്ററി (ഡോക്യുമെന്ററി), നയാഗ്രാ (നയാഗര), ജോമട്രി (ജിയൊമെട്രി), ജോഗ്രഫി (ജിയൊഗ്രഫി), അട്വക്കേറ്റ് (അഡ് വൊകെയ്റ്റ്), നാച്ചുറല്‍ (നാച്ചറല്‍), ഫെല്ലോ (ഫെലൊ), - രണ്ട് 'll' കാണുന്നിടത്തൊക്കെ 'ല്ല' ആവശ്യമില്ല! - buffello ബഫെലോ ആണ്, fellowship ഫെലൊഷിപ്‌. ഇവല്യൂഷന്‍ (ഇവലൂഷന്‍), സൊല്യൂഷന്‍ (സൊലൂഷന്‍), യേല്‍ യൂണിവേര്സിറ്റി (യെയ് ല്‍‍...), ഫോര്‍മുല (ഫോര്‍മ്യുല), ഗ്രേസ് മാര്‍ക്ക് (ഗ്രേയ്സ് മാര്‍ക്ക്), ഗ്രേറ്റ് (ഗ്രെയ്റ്റ്), വേസ്റ്റ് (വ്വേയ്സ്റ്റ്), പ്ലേറ്റ് (പ്ലേയ്റ്റ്), ക്ലാസ്മേറ്റ് (ക്ലാസ്മെയ്റ്റ്), ടീം മേറ്റ് (റ്റീംമെയ്റ്റ്), age ഏജ് (എയ്ജ്), ലൌ-ഹേറ്റ് (ലവ്-ഹെയ്റ്റ്), ഫ്രേം ചെയ്ത (ഫ്രെഇം), സ്റ്റാറ്റിസ്റ്റിക്സ്‌ (സ്റ്ററ്റീസ്റ്റിക്സ്), സെഞ്ചുറി (സെഞ്ച്വറി), ട്വിന്‍ ടവേര്‍സ് (റ്റ്വിൻ റ്റവേര്‍സ്), പേ വാര്‍ഡ്‌ (പേയ് വ്വാര്‍ഡ്‌), സര്‍ക്കുലേഷന്‍ (സെര്‍ക്യുലേയ്ഷന്‍), പോപ്പുലേഷന്‍ (പോഉപ്യുലെയ്ഷന്‍), ടൂത്ത് പേസ്റ്റ് (റ്റൂത്ത് പെയ്സ്റ്റ്), റീജിയണല്‍ (റീജണല്‍), റിലിജ്യന്‍ (റിലിജന്‍), റിലിജ്യസ് (റിലിജസ്‍), ഫോര്‍മുല (ഫോര്‍മ്യുല), ലേബര്‍ റൂം (ലെയ്ബര്‍ റൂം), friend ഫ്രെണ്ട് - ഫ്രണ്ട് (front) / itinerary ഇറ്റിനെററി (ഇറ്റിനറി അല്ല) / veterinary വെറ്റെറിനറി എന്നെഴുതണം (വെറ്റിനറി അല്ല). ഇങ്ങനെ പോയാല്‍ താളുകള്‍ നിറക്കാം.

ഇതിനകം തിരുത്തിയോ എന്നറിയില്ല, വയനാട്ടിലെ ഗവ. മൃഗചികിത്സാകേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ മുന്‍വശത്ത് ആനമുഴുപ്പില്‍ എഴുതിയിരുന്നു: "Vetinary College". അതിന് താഴെ, മലയാളത്തില്‍, "വെറ്റിനറി കോളേജ്" എന്നും! എന്താ പറയേണ്ടത്?

8. തെറ്റായ തഴക്കങ്ങള്‍: മുഖദാവില്‍ (ശരി: മുഖതാവില്‍), പൊടുന്നനവേ (ശരി: പൊടുന്നനെ), നിരാശ = ആശയില്ലാത്തവള്‍ / നിരാശത = ആശയില്ലാത്ത അവസ്ഥ / ഒഴിവുകഴിവ് (ശരി: ഒഴികഴിവ്). എത്തിച്ചേരുക എന്നയര്‍ത്ഥത്തില്‍ എത്തിപ്പെടുക, എത്തപ്പെടുക എന്നൊക്കെ എഴുതിക്കാണുന്നു. എത്തുപെടുകയാണ് ശരിയെന്നു ശബ്ദസാഗരം. പൊതുവെയും പ്രത്യേകിച്ചും എന്നെടുത്ത് പറയേണ്ടതില്ലെങ്കില്‍, പ്രത്യേകിച്ച് എന്നെഴുതിയാല്‍ ധാരാളം മതി. അതുപോലെ നിന്ന് എന്ന് മതിയാകുന്നിടത്ത് നിന്നും അരോചകരമാണ്. മറ്റൊന്നാണ്, ഒരാവശ്യവുമില്ലാതെ 'ഒരു'വിന്റെ തിരുകിക്കയറ്റല്‍. Why I'm not a Hindu എന്നതിന് മലയാളത്തില്‍ ഞാനെന്തുകൊണ്ട് ഹിന്ദുവല്ല എന്ന് മതി. ഞാനെന്തുകൊണ്ട് ഒരു ഹിന്ദുവല്ല എന്നതു ചീത്ത ശൈലിയാണ്. ഇംഗ്ലീഷില്‍ I'm a teacher എന്ന് പറയാം. പക്ഷേ, ഭാഷയില്‍ 'ഞാന്‍ റ്റീച്ചറാണ്' എന്ന് മതിയാവും. Food ലോകത്തെവിടെയും 'ഫൂഡ്' ആണ്. എന്നാല്‍, ഇന്ത്യയില്‍ അത് ഫുഡ് ആണ്, നീണ്ട Dr.-കൊമ്പുള്ളവര്‍ക്കുപോലും!

9. സര്‍വ്വസാധാരണമായിത്തീര്‍ന്നിട്ടുള്ള ഒരു തെറ്റാണ്, ഏകവചനശബ്ദമായ 'ഓരോ' കഴിഞ്ഞ് ബഹുവചനത്തിലുള്ള നാമപദം ഉപയോഗിക്കുക; ഓരോ കുട്ടികള്‍ക്കും, ഓരോ മന്ത്രിമാര്‍ക്കും എന്നിങ്ങനെ. ഒന്നുകില്‍ ഓരോ കുട്ടിക്കും അല്ലെങ്കില്‍ ഓരോരോ കുട്ടികള്‍ക്കും എന്നാകണം പ്രയോഗം.

10. വളരെ ആരോചകമാണ്, ഇതരഭാഷകളിലെ വ്യക്തി- സ്ഥലനാമങ്ങള്‍ ഓരോരുത്തരും തോന്നുമ്പോലെ എഴുതിവിടുന്നത്. ഇന്റെര്‍നെറ്റിന്റെ സഹായത്താല്‍ ആര്‍ക്കും മനസ്സുവച്ചാല്‍ ഇക്കാര്യത്തില്‍ വലിയ പോഴത്തങ്ങള്‍ ഒഴിവാക്കാം. എന്നിട്ടും, ഇരുത്തം വന്ന രചയിതാക്കള്‍ പോലും ഇക്കാര്യത്തില്‍ എന്തുകൊണ്ട് വളരെ അശ്രദ്ധരാണെന്നത് മനസ്സിലാകാത്ത സംഗതിയാണ്. വാക്കുകളും പേരുകളും ശരിയായി എഴുതേണ്ട വിധം (phonetic signs ഉള്‍പ്പെടെ) മാത്രമല്ല, ശരിയായ ഉച്ചാരണവും merriam-webster.com പോലുള്ള സൈറ്റുകളില്‍ ലഭ്യമാണ്. ഇക്കാര്യത്തില്‍ സഹായികളായി ഇന്ത്യയില്‍ ഇറങ്ങിയിട്ടുള്ള ഒരു കൃതിയും വിശ്വാസയോഗ്യമല്ല. ബന്ധപ്പെട്ട ഭാഷയില്‍ പ്രാവീണ്യമുള്ളവരെ സമീപിക്കുന്നതാണ് ഏറ്റം സുരക്ഷിതം. എന്നിരുന്നാലും, മിക്കവാറും തെറ്റായി മുദ്രണം ചെയ്യപ്പെട്ടുകാണുന്ന ഏതാനും ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. കണ്ടുവരാറുള്ള മോശമായ രീതികള്‍ക്ക് അറുതിയില്ലാത്തതിനാല്‍, അവയെ വിട്ടുകളഞ്ഞിട്ട്‌, മെച്ചപ്പെട്ട ഉച്ചാരണത്തോട്‌ കുറെയെങ്കിലും അടുത്തുവരുന്ന ലിപിമാറ്റം മാത്രം കുറിക്കുന്നു. ഇതിനൊന്നും പോകാതെ, മൂലഭാഷയില്‍ തന്നെ ഇവയെഴുതിയാല്‍, ആര്‍ക്കുമൊരു നഷ്ടവും വരില്ല.

ജര്‍മന്‍
Baach ബാഹ് Einstein ഐന്‍ ഷ്റ്റൈന്‍ Heisenberg ഹൈസെന്‍ബെര്‍ഗ് Fassbinder ഫാസ്ബിന്‍ഡര്‍ Nazi നാററ്സി Nietzsche നീററ്ഷെ Naomi Klein ക്ലൈന്‍ Weinberg വൈന്‍ബര്‍ഗ് Brecht ബ്രെഹ്ററ് Gugenheim ഗൂഗന്‍ഹൈം Gottfried Herder ഗോട്ട്ഫ്രീഡ് ഹെര്‍ഡര്‍ Goethe ഗ്എതെ Auschwitz ഔഷ്വിററ്സ് Thomas Mann റ്റോമസ് മന്‍ Günther Grass ഗ്യുന്തെര്‍ ഗ്രസ് Otto Frisch ഓട്ടോ ഫ്രിഷ്. ഭൂചലനം അളക്കുന്ന Richter Scale റിക്റ്റര്‍ അല്ല, റിഹ്ഷ്റ്റര്‍ സ്കെയ്ല്‍ ആണ്. അതുപോലെ, ഓര്‍മ്മശക്തി നഷ്ടപ്പെടുത്തുന്ന രോഗം ആല്‍ഷിമേഴ്സ് അല്ല, ആല്‍ററ്സ്ഹൈമെര്‍ (Alzheimer) ആണ്.

ഇംഗ്ലീഷ്

Thomas റ്റോമസ് Stephen സ്റ്റീവ്ന്‍ Rachel റെയ്ചെല്‍ Shakespear ഷെയ്ക്സ്‌സ്പിയര്‍

ഇറ്റാലിയന്‍, സ്പാനിഷ്, പോര്‍ടുഗീസ്
etc.

Giordano Bruno ജൊര്‍ദാനൊ ബ്രുണോ Garcia Marquez ഗര്‍സീയ മാര്‍കേ Juan Pablo ഹുആന്‍ പാബ്ലോ Jose Saramagu ഹൊസെ സരമാഗു. ഒക്റ്റാവിയൊ പാസിനെ ഒക്റ്റാവിയ (feminine name!) ആക്കുന്നവര്‍ വളരെയുണ്ട്.

ഫ്രഞ്ച്

ഇന്‍ഡോ-യൂറോപ്യന്‍ ഗോത്രത്തില്‍ പെട്ട ഭാഷകളില്‍ വച്ച്, വാക്കുകളോ പേരുകളോ മലയാളലിപിക്ക് ഒട്ടും തന്നെ വഴങ്ങാത്തത് ഫ്രഞ്ചാണ്. ഒരു നാണവുമില്ലാതെ നമ്മുടെ ചേട്ടന്മാര്‍ മലയാളത്തിലാക്കി കൊന്നുകളയുന്ന പ്രസിദ്ധമായ ഏതാനും നാമങ്ങളുടെ ശരിയായ ഉച്ചാരണം കുറിച്ചുതരാമോ എന്ന് ചോദിച്ചപ്പോള്‍, വളരെക്കാലമായി പരീസില്‍ താമസിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത് അതിനൊരുമ്പെടെണ്ടാ എന്നാണ്. സാഹിത്യവാരഫലത്തില്‍ എം. കൃഷ്ണന്‍ നായര്‍ ഏതാണ്ട് ഗര്‍വ്വോടെ കുത്തിക്കുറിച്ച ചില തിരുത്തലുകള്‍ കണ്ടിട്ട് സഹികെട്ട്, എം കൃഷന്‍ നായരുടെ പരന്ത്രീസ് കയ്യാങ്കളി എന്നൊരു നീണ്ട ലേഖനം ശ്രീ നാരാ(യണന്‍) കൊല്ലേരി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയിരുന്നു. താല്പര്യമുള്ളവര്‍ കാണുക: മാതൃഭൂമി, ഏപ്രില്‍ 17 - 23, 2005. അര നൂറ്റാണ്ടോളം ഫ്രാന്‍സില്‍ ജീവിച്ച ശ്രീ കൊല്ലേരി ഫ്രഞ്ച് സാഹിത്യത്തിലും കലകളിലും പ്രവീണനാണ്. ഫ്രഞ്ച് സിനിമയില്‍ sound engineer ആയിരുന്നു. ആ വിഭാഗത്തില്‍ ആദ്യത്തെ Caesar നേടി.

ആര്‍ടിസ്റ്റ്‌ നമ്പൂതിരിയുടെ വേരുകള്‍ എന്ന ആത്മകഥാക്കുറിപ്പില്‍ ഒരദ്ധ്യായം മാതൃഭൂമിയുടെ പ്രൌഢകാലത്തെപ്പറ്റിയാണ്. മഹത്തുക്കള്‍ ഒരേ കാലത്ത് ഒരുമിച്ച് വരുക അപൂര്‍വമാണല്ലോ. അന്നതായിരുന്നു നില - എന്‍.വി.കൃഷ്ണവാര്യര്‍, എം.റ്റി. വാസുദേവന്‍നായര്‍, വി.എം. നായര്‍, കെ.പി. കേശവമേനോന്‍... അവരില്‍ എം.വി. കൃഷ്ണവാര്യരെപ്പറ്റി അദ്ഭുതസംഗതിയായി പറഞ്ഞിരിക്കുന്നത്, ആവശ്യമെന്ന് തോന്നിയാല്‍, അദ്ദേഹം ഏവരുടെയും ഏത്‌ കുറിപ്പും മുദ്രണത്തിനു മുമ്പ് തിരുത്തുമായിരുന്നു എന്നാണ്. ജി. ശങ്കരക്കുറിപ്പിനെപ്പോലും! ഇന്നത്തെ ഒരു പത്രാധിപരും എഡിറ്ററും അത് ചെയ്യില്ല. ഫലമോ, സഹൃദയര്‍ക്കു തനി വിഡ്ഢിത്തങ്ങള്‍ വായിക്കേണ്ടിവരുന്നു. ഭാഷ മോശമെങ്കില്‍, ആളും മുഴുപ്പും നോക്കാതെ തിരുത്തണം. പൊതു നന്മക്കുവേണ്ടിയുള്ള കൈകടത്തലാണത്. പത്രാധിപര്‍ക്കും എഡിറ്റര്‍ക്കും അതിനുള്ള ചങ്കൂറ്റമില്ലെന്നാല്‍, ഭാഷ മുടിയും. എന്തും സഹിക്കേണ്ട മഹാമനസ്കത വായനക്കാര്‍ക്കുണ്ടാവരുത്. സുകൃതത്തിനു വേണ്ടിയുള്ള തിരുത്തലും ഒരു സുകൃതമാണ്, അമിത തന്റേടമല്ല. 'ഇതിനു വേണ്ട തിരുത്തല്‍ ചെയ്തിട്ടു പ്രസിദ്ധീകരിക്കുമല്ലോ' എന്ന് മഹാകവി ജി., കൃഷ്ണവാര്യര്‍ക്ക് അടിക്കുറിപ്പ് എഴുതുമായിരുന്നു പോലും. അതാണ്‌ മഹത്ത്വം. മഹത്തുക്കളുടെ കാലം കഴിഞ്ഞതുപോലെയുണ്ട്.

മാധവിക്കുട്ടി - കൂട്ടില്‍ കിടന്ന് ചത്ത കിളി

കേരളസമൂഹത്തിന്റെ ധാര്‍മ്മിക കപടതകളെ തുറന്നുകാട്ടുന്ന രീതിയിലുള്ള രചനയായിരുന്നു മാധവിക്കുട്ടിയുടേത്. ലൈംഗികതയെപ്പറ്റി ശരിയായ ധാരണയുള്ളവര്‍ വളരെ വിരളമാണെന്നും, അതുള്ളവരില്‍ ഏറിയ പങ്കും സ്ത്രീകളാണെന്നും, പുരുഷമേധാവിത്തവും, അതിന്റെ സ്വാര്‍ത്ഥതയും ഈ അറിവിന്റെ ഒരംശം പോലും സാര്‍ത്ഥകമാക്കാന്‍ സ്ത്രീയെ (ഭാര്യയെ, വിശ്വാസിയെ, സന്യാസിനിയെ) അനുവദിക്കുന്നില്ലെന്നുമുള്ള സമകാലിക യാഥാര്‍ത്ഥ്യത്തെ തന്റെ കഥകളിലൂടെയും ആത്മകഥാസ്പര്‍ശിയായ രചനകളിലൂടെയുമവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിന്നു. ഒരു റോസി തമ്പിയോ, എസ്. ശാരദക്കുട്ടിയോ, കെ.ആര്‍. മീറയോ ഇന്ന് മനസ്സിലാക്കുകയും കൊച്ചു കൊച്ചു കുറിപ്പുകളിലൂടെ വെളിപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ തന്നെ അല്പം പരുക്കന്‍ ഭാഷ്യങ്ങളായിരുന്നു 1960നോടടുത്ത നാളുകള്‍ മുതല്‍ മാധവിക്കുട്ടിയില്‍ നിന്ന് കേരളം കേട്ടുകൊണ്ടിരുന്നത്‌. എന്നാല്‍ ഈ വക കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ബോധമോ മേധയോ ഇന്നും കേരളപുരുഷാരത്തിനും ഒട്ടു മുക്കാലും സ്ത്രീജനത്തിനുപോലും ഇല്ലെന്നത് വെറും നഗ്നയാഥാര്‍ത്ഥ്യമാണ്. ഇങ്ങനെയുള്ളയൊരു സമുദായത്തിന് ഇങ്ങനെയൊരെഴുത്തുകാരിയെ വിലയിരുത്താനാവില്ലെന്നതും നാമംഗീകരിക്കേണ്ടിയിരിക്കുന്നു.

അവരുടെ കൃതികള്‍ വായിച്ചിട്ട് ഒരു 'ഞെട്ടല്‍' അഭിനയിക്കുക മാത്രമാണ് മലയാളികള്‍ ചെയ്തുകൊണ്ടിരുന്നത്. ദശാബ്ദങ്ങളോളം ഈ ഞെട്ടല്‍ തുടരുമ്പോള്‍, അതൊരു ഞെട്ടലേയല്ലായിരുന്നു, ഒന്നും തിരിയാത്തതിന്റെ ഒരു ഗോഷ്ടി മാത്രമായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ലൈംഗികതയെ മാധവിക്കുട്ടി കണ്ടത് ശരീരമര്‍ഹിക്കുന്ന ആനന്ദത്തിനുള്ള വഴിയായിട്ടാണ്. ദാമ്പത്യത്തില്‍ പോലും ഈ വഴി അജ്ഞതയുടെയും ഭയത്തിന്റെയും പുരുഷസ്വാര്‍ത്ഥതയുടെയും കീറാമുട്ടികള്‍ തടഞ്ഞുകളയുന്ന സ്ഥിവിവിശേഷമാണ് ഇന്നും ഈ സമൂഹത്തില്‍ നിലനില്‍ക്കുന്നത്.     

ഉച്ഛിഷ്ടം കഴിക്കുംപോലെ ഭാര്യാധര്‍മം നിര്‍വഹിക്കേണ്ടി വരുന്ന സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ക്ക് സ്നേഹമെന്തെന്നറിയില്ല; എന്റെ സ്നേഹത്തിനര്‍ഹനായ ഒരു പുരുഷനും ഭൂമിമലയാളത്തിലില്ല എന്നൊക്കെ അവര്‍ പറയുമ്പോള്‍, സ്ത്രീപുരുഷ ലൈംഗികതയുടെ വ്യത്യാസങ്ങളെയും അവയെ സ്വരുമിപ്പിക്കാനറിയുന്നവക്ക് അനുഭവേദ്യമായ ആനന്ദത്തെയും പറ്റിയാണ് മാധവിക്കുട്ടി സൂചിപ്പിക്കുന്നത്. ഈ ജീവിതം കൊണ്ടിത്രമാത്രം എന്ന കുറിപ്പില്‍, മാധവിക്കുട്ടി എഴുതി: "സ്നേഹമൊരു നദിയാണ്‌. ഇത്ര ഭാഗം വാത്സല്യം, ഇത്ര ഭാഗം പ്രണയം, ഇത്ര ഭാഗം സൗഹൃദം എന്ന് അതില്‍ വേര്‍തിരിക്കാനാവില്ല. ബന്ധങ്ങളില്‍ വച്ചേറ്റം തീവ്രമായതാണ് പ്രണയം, ഏറ്റവും ഭംഗിയുള്ളതും." അവരുടെ പ്രണയകഥകള്‍ വായിച്ചുരസിച്ച മലയാളികള്‍തന്നെ സ്വന്തം കുടുംബവട്ടത്തൊരു പ്രണയബന്ധമുണ്ടായാല്‍, ഇന്നും പരിഭ്രാന്തരാകുന്നു, കൊല നടത്തിപ്പോലും 'കുടുംബാഭിമാനം' കാത്തുസൂക്ഷിക്കാന്‍ ഒരുമ്പെടുന്നു. പ്രണയത്തെ വിലമതിക്കാനറിയാത്ത ഒരു സമൂഹവും നിലനില്‍ക്കില്ല.

ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ, പഴയ നിയമത്തിലാണ് പാട്ടുകളുടെ പാട്ട് എന്നപരനാമമുള്ള ഉത്തമഗീതം ഉള്‍പ്പെടുന്നത്. പുതിയ നിയമത്തില്‍ അത്തരമൊന്നില്ലാഞ്ഞാണ്‌, മിറിയം മഗ്ദലേനയുടെയും യേശുവിന്റെയും പേരില്‍ ചിലര്‍ കഥകളും മറ്റ് കലാസൃഷ്ടികളും ഉണ്ടാക്കിയത്. എന്നാല്‍, സഭക്ക് അതൊന്നും ഒട്ടും ഇഷ്ടമല്ല. സഭയും അതിലെ മനം കടുത്ത വിശ്വാസികളും, ശരീരത്തെപ്പോലെ, പ്രണയത്തെയും വെറുക്കുന്നവരാണ്.  

മാധവിക്കുട്ടിയുടെ മരണത്തോടനുബന്ധിച്ചുള്ള ഒരു കുറിപ്പില്‍, സക്കറിയ പറഞ്ഞതിങ്ങനെ: "കേരളത്തിലെ യാഥാസ്ഥിതിക സ്ത്രീവിഭാഗങ്ങള്‍ മാധവിക്കുട്ടിയുടെ പെണ്‍കാഴ്ചകളോട് അനഭിമതരായിരുന്നു. സ്ത്രീകളുടെ ശരീരത്തെപ്പറ്റിയും അതിന്റെ ലൈംഗികസാദ്ധ്യതകളെപ്പറ്റിയും അതുള്‍ക്കൊള്ളുന്ന സ്വാതന്ത്ര്യത്തെപ്പറ്റിയും മാധവിക്കുട്ടി സ്വീകരിച്ച നിലപാടുകള്‍  കേരളത്തിലെ ഇടതും വലതുമായ യാഥാസ്ഥിതികര്‍ക്ക് മനസ്സിലാക്കാവുന്നതിലപ്പുറമായിരുന്നു. കേരളത്തിലെ കപടപുരുഷത്വത്തിനു തന്നെ അവരുടെ ജീവിതം ഒരു സ്ഥിരം വെല്ലുവിളിയായിരുന്നു." സ്ത്രൈണലൈംഗികതയെക്കുറിച്ച് ആഴമായ അറിവുണ്ടായിരുന്ന നിത്യചൈതന്യയതി മാധവിക്കുട്ടിയെപ്പറ്റി പറഞ്ഞതും ശ്രദ്ധിക്കേണ്ടതാണ്: "നിത്യപ്രണയത്തിന്റെ രാജകുമാരിയായിരുന്നു അവര്‍. തന്റെ ഭഗ്നപ്രണയത്തിന്റെയും തീവ്രകാമാനകളുടെയും വിഫലമോഹങ്ങളെ അവര്‍ നിരന്തരം വെളിവാക്കികൊണ്ടിരുന്നു. 'എന്റെ കഥ' അങ്ങനെയൊന്നാണ്‌. എന്നാല്‍, അവര്‍ ചുരത്തിയ ഭാവനകള്‍ വേണ്ടപ്പെട്ടവരുടെ പോലും നൊമ്പരങ്ങള്‍ക്ക്‌ കാരണമാകുകയാണുണ്ടായത്. സ്വന്തമച്ഛന്‍ ശക്തമായ പ്രതിഷേധകൊടുങ്കാറ്റായും അമ്മ മൌനമായ പ്രാര്‍ത്ഥനയായും അവരെ തിരുത്താനാണ് ശ്രമിച്ചത്. ആമിക്ക് എഴുത്തിനപ്പുറമുള്ള ബാഹ്യലോകം പ്രശ്നമായിരുന്നില്ല. എഴുത്തിനകത്തവര്‍ തന്റേടിയുടെ രാജ്യത്തായിരുന്നു. പ്രണയിനികള്‍ക്ക് ഇങ്ങനെ ചില പദ്ധതികളുണ്ട്, എന്തിനെയും ഏതിനെയും നേരിടാമെന്ന തോന്നല്‍."

മരണശേഷം കമലാ സുറയ്യയെപ്പറ്റി ഇതിനോടകം വളരെയധികം പൊങ്ങച്ചങ്ങള്‍ രചിക്കപ്പെട്ടുകഴിഞ്ഞു. വളരെ യഥാതഥമായ ഒരു വിലയിരുത്തല്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചയമായും വായിക്കേണ്ട ഒരു നിരൂപണം എസ്. ശാരദക്കുട്ടി പെണ്‍വിനിമയങ്ങള്‍ എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്. 'വിശ്വസാഹിത്യകാരിയായ മാധവിക്കുട്ടി വെറുമൊരു കൌതുകവസ്തുവായി തരംതാഴ്ന്നുപോയതിന്റെ പിന്നിലെ പരിചിന്തനങ്ങള്‍' എന്ന് ഈ അദ്ധ്യായത്തെ വിലയിരുത്താന്‍ ഞാനാഗ്രഹിക്കുന്നു. ഈ രചന അവസാനിക്കുന്നതിങ്ങനെ: "സന്ദേഹങ്ങളോ അസ്വസ്ഥതകളോയില്ലാത്ത, ചോദ്യങ്ങളോ ഉത്തരങ്ങളോയില്ലാത്ത മാന്യരും സമര്‍ത്ഥരുമാണ് മലയാളികള്‍. അവര്‍ മാധവിക്കുട്ടിയേയും ഒരു മലയാളിയാക്കി." ഇത് വായിക്കുന്ന ഓരോ പുരുഷനും തലകുലുക്കി ഇതിന് 'ആമേന്‍' എന്ന് പ്രതിവചിക്കും. എന്നിട്ട് താനൊഴികെയുള്ള പുരുഷാരത്തെക്കുറിച്ച് അല്പം നിന്ദയോടെ ഒന്നിരുത്തി മൂളും.


അവരുടെ വലിയ ബോധം മലയാളികളുടെ ചെറിയ ബോധത്തില്‍ അദ്ഭുതങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നു എന്ന് പറയാം. "പോയപ്പോള്‍ അവര്‍ ചിരിച്ചിരിക്കണം. നിങ്ങള്‍ക്ക് മനസ്സിലാവൂല്ലാ, കുട്ടികളേ, എന്നായിരിക്കണം ആ ചിരി", അവരുടെ ഒരു കുടുംബസുഹൃത്തായിരുന്ന എന്‍.എല്‍. ബാലകൃഷ്ണന്‍ പറയുന്നു.
Comments by Inasu Thalak, Paris, France. poetinasu@gmail.com
15.11.2010
Hallo Zacharias,
your comments about Madahavikkutty's writings..........Well, during my Bombay days I used to visit her, she had a sahithyasadas in her home in which many Bombay writers/poets/journalists etc. participated. She was an artist in the true sense, somebody who believed that love was a many splendoured thing and to love, to be in love, etc. can be enriching to every human being. It was she who convinced me that loving (just being in love, feeling love for) a colleague's wife was not forbidden nor 'sin'. In fact, for love to be all encompassing, it should be innocent, devoid of all notion of the forbidden - that is freedom from all imposed notions about good and bad. She ventilated her true feelings in her writings. (Her English poems are better than her Malayalam prose. Her MY STORY's English original is a delight while its Malayalam version I found not so poignant.) Kamala was the one who published a few of my English poems of that period.


I am not so sure that most of the Kerala men are pure 'sex creatures' as some insinuate. Nor our women in general. According to me it all comes from our life style and the archetypes after which we are all fashioned. Who are the model spouses for Indians? Seeta and Rama. The couple Radha/Krishna is not portrayed as husband and wife, so not the ideal of a conjugal life. For the christians thirukkudumbam is pointed out as the model. (life together with null sex?)


The physical body is considered in common parlance as a source of trouble, vexation and wall-breaking. All religions are alike in this matter at least in practice. The smugness of the bourgeois classes, the caste bindings, the communitarian, segregationist feelings and belongings - all these hinder the common man from relishing his neighbour's charming looks/muscular beauty. At the same time we publish novels like FRANCIS ITTIKKORA and RATHIRADHYA. But talking about body and its functions, is still a hush-hush affair. Look into our periodicals which publish articles on conjugal life/sexual problems, etc. The photos that illustrate these writings are almost always those of the white men and women! When Sacharia was manhandled at Payyannur for having opined for a more liberal man-woman relationship in Kerala, you should have read all the outbursts from Azhikkode, DYFI Rajesh and the like, saying that it is in the West that such "moral depravity and laxism" exist. Not a single feminist voice was heard on the matter.


We still remain in tribes and clans, that is, each community/caste selfcentered and endogamous. Eg. Kottyam area being a dominant region where Charistians and Hindus live side by side, they do not really mix, I mean intermarry. Between the Knanaya, the Latins, the Orthodox, the Syromalabar and what have I, it is the same. There is no common malayalee culture based on our language, based on our lifestyle (food habits, dress, hairstyle, habitation, etc.) - rather we tend to look at the differences, differences of religious / communitarian belongings! Our politics, culture, litterature, all reflect this. It may be a pan-Indian phenomenon. That is why perhaps Nehru proposed notions like UNITY IN DIVERSITY and PEACEFUL COEXISTENCE. അതുകൊണ്ട് നമുക്ക് പ്രണയത്തെപ്പറ്റി എഴുതാനേ ആകുന്നുള്ളൂ, പ്രണയിക്കനാകുന്നില്ല. പെണ്ണിനും ആണിനുല്ല, ധൈര്യവും ഭാവനയും.


Madhavikkutty had herself admitted, Ente Katha contained more imagination than facts. She wrote beautifully about pranayam, but did not dare a break-out from the secure entourage in the name of  it! In any case, this is to be seriously investigated by social scientists. Why don't you take it up?

നീതിബോധമില്ലാതായാല്‍

വിശന്നു മരിക്കുന്ന ഒരു കുഞ്ഞിനു മുന്നില്‍ പുസ്തകത്തിനൊരു വിലയുമില്ല. (സാര്‍ത്ര്)
ദാഹിച്ചു മരിക്കുന്ന ഒരു മരത്തിനു മുന്നില്‍ ഒരു സംസ്കാരത്തിനും ഒരു മതത്തിനും വിലയില്ല. (പി.എന്‍.ദാസ്)
മനുഷ്യരുടെ ബഹളികള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ കുഴഞ്ഞുവീണു മരിക്കുന്ന ഒരാനയുടെ മുന്നില്‍ അഹിംസാ പാരമ്പര്യത്തിന്റെ സര്‍വ്വപുണ്യവും അഹന്തയും കപടമായിത്തീരുന്നു.
ചൂഷണം പതുക്കെപ്പതുക്കെയുള്ള കൊലയാണെന്ന്‌ പൂജ്യം എന്ന നോവലില്‍ സി. രാധാകൃഷ്ണന്റെ തുളച്ചുകയറുന്ന ഒരു നിരീക്ഷണമുണ്ട്. അന്ധവിശ്വാസങ്ങളിലൂടെയുള്ള അടിമത്തം, കോഴ, അയിത്തം, അഴിമതി എന്നതെല്ലാം മതത്തിന്റെ മറവിലും ഇന്ന് ധാരാളമായി നടത്തപ്പെടുന്ന കൊലകളാണ്. കൊല്ലുകയാണെന്ന് അറിയാതിരിക്കാന്‍, കൊലയാളികള്‍ രാമനാമവും യേശുനാമവും ജപിക്കുന്നു. വെട്ടിയോ കുത്തിയോ കൊല്ലുന്നവന് മരണശിക്ഷ കൊടുക്കാറുണ്ട്. പതുക്കെ കൊല്ലുന്നവര്‍ രക്ഷപ്പെടുന്നു. അടിമത്തത്തിന്റെ സുഖവും മതാന്ധതയും മൂലം, കൊലചെയ്യപ്പെടുന്നവര്‍ പോലും അതറിയുന്നില്ല.

തെറ്റുകാരനാണെങ്കില്‍ പോലും, നീതിപീത്തെ സമീപിക്കാന്‍ ഏത്‌ പൌരനും അവകാശമുണ്ട്‌. അതിനനുവദിക്കാതെ, എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ട, കിരാതരായ പോലീസ് സാഡിസ്റ്റുകര്‍ക്ക് ഒരു സഹജീവിയെ കൊല്ലാന്‍ കഴിയുന്ന ഈ നാട്ടില്‍ ഒരു മാനുഷികമൂല്യവും ബാക്കിയിരിപ്പില്ല എന്നാണര്‍ത്ഥം. സ്വന്തം കുഞ്ഞുങ്ങളേയും ഭാര്യയേയും വെറുക്കാതെ അവര്‍ക്കതിനാവുന്നതെങ്ങനെ? സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളേയും വെറുക്കുന്നവരുടെ സംസ്കാരം എന്തു സംസ്കാരമാണ്?

ഇതിന്റെയൊക്കെ തുടര്‍ക്കഥയാണ്‌ കാശ്മീരിലും ച്ഛത്തീസ്ഘട്ടിലും ച്ഛര്‍ഘണ്ടിലും മറ്റും കേന്ദ്രഗവര്‍ണ്മെന്റിന്റെ പട്ടാളം നടത്തുന്ന കൊലകള്‍. മന്ദബുദ്ധികളാണ് നമ്മുടെ നാട്ടില്‍ ഭരണമെന്ന നാടകം കളിക്കുന്നത്. തങ്ങളെ രക്ഷകരായി കണ്ട് ജനം അധികാരത്തിലേറ്റിയവര്‍തന്നെ അവരെ ചൂഷണം ചെയ്യുകയും അവരുടെ നാടിന്റെ സമ്പത്തെല്ലാം വിദേശ കുത്തകകള്‍ക്ക് വിറ്റഴിക്കുകയും ചെയ്യുന്നവരാണ് മരണശിക്ഷയര്‍ഹിക്കുന്ന രാജ്യദ്രോഹം ചെയ്യുന്നത്, അല്ലാതെ, കാഷ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നിട്ടില്ലെന്നു തെളിവ് സഹിതം പറയുന്നവര്‍ അല്ല. അരുന്ധതി റോയിയെപ്പോലുള്ളവര്‍ അങ്ങനെ ചെയ്യേണ്ടിവരുന്നത്, അവിടെ നടമാടുന്ന മനുഷ്യക്കുരുതികള്‍ക്ക് അറുതിവരുത്താന്‍ ആരും അകമറിഞ്ഞ് ശ്രമിക്കുന്നില്ല എന്നതുകൊണ്ടാണ്. ഉള്ള വിസ്തീര്‍ണ്ണം തന്നെ കൈകാര്യം ചെയ്യാനോ അവിടുത്തെ ജനത്തിനു നീതിനല്‍കാനോ കഴിയാത്ത അധികാരികളാണോ, കാശ്മീരുംകൂടി കൂട്ടിവച്ചുള്ള ഇന്ത്യയെ തിളക്കമുള്ളതാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പോകുന്നത്? അവനവന്റെ ശുഷ്ക്കാഭിമാനത്തിനായി അന്യന്റെ ജീവനിട്ടു കളിക്കുന്നവര്‍ എന്നും എല്ലായിടത്തുമുണ്ട്. അവരൊക്കെ രാജ്യദ്രോഹികളുമാണ്. അവരെ കഴുവിലേറ്റാന്‍ ആരുമില്ലെന്നതാണ് മനുഷ്യകുലത്തിന്റെ എന്നും തുടരുന്ന ശാപം.


കോമണ്‍വെല്‍ത് ഗെയിംസ് നടത്തി ഞെളിയുന്നതിനേക്കാള്‍ അത്യാവശ്യമായ ഏതെല്ലാം അടിയന്തിരാവശ്യങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് പറഞ്ഞുകൊടുത്താലേ ബൌദ്ധികതലത്തില്‍ പടുവൃദ്ധരായ നമ്മുടെ 'നേതാക്കള്‍ക്ക്' തിരിയുകയുള്ളോ? എന്താണിവരുടെ വളര്‍ച്ചാനിരക്കിന്റെ മാനദണ്ഡം? ഉള്ളവന്‍ വീണ്ടും ഉണ്ടാക്കുന്നതും, ഇല്ലാത്തവര്‍ വഴിയില്‍ തളര്‍ന്നുവീണു മരിക്കുന്നതുമാണോ? വിശപ്പ്‌ ഇവിടെ ചര്‍ച്ചാവിഷയമാകുന്നില്ല; കാരണം, വിശപ്പില്ലാത്തവരാണിവിടെ അധികാരത്തിന്റെ കസേരകളി നടത്തുന്നത്.       


അരുന്ധതി റോയിയും രാജ്യദ്രോഹവും എന്നൊരു എഡിറ്റോറിയല്‍ എസ്. ജയചന്ദ്രന്‍ നായര്‍ എഴുതിയിരിക്കുന്നത് ഇന്ത്യയെ സ്നേഹിക്കന്നവരെല്ലാം ഒന്നു വായിക്കണം. (മലയാളം വാരിക, നവ. 12, 2010 - malayalamvarikha.com).  "ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാനും മാനഭംഗം ചെയ്യപ്പെടാതിരിക്കാനും തടവിലാക്കപ്പെടുകയോ കൈനഖങ്ങള്‍ പിച്ചിച്ചീന്തപ്പെടുകയോ ചെയ്യാതിരിക്കാനും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു സംസാരിക്കുന്ന എഴുത്തുകാരെ നിശബ്ദരാക്കുന്ന രാജ്യം കരുണയര്‍ഹിക്കുന്നുവെന്നും" അവര്‍ പറയുന്നു. മലയാളം വാരികയുടെ അതേ ലക്കത്തില്‍ എസ്. ഗോപാലകൃഷ്ണന്റെ ആഴ്ച്ചപ്പാടുകള്‍ എന്ന കോളത്തിലും വിഷയം ഇത് തന്നെ. അരുന്ധതി പറഞ്ഞതില്‍ ഹൃദയം മുറിഞ്ഞ 'രാജ്യസ്നേഹികളോട്' കൊളമ്നിസ്റ്റ് ചോദിക്കുന്നു, "അരുന്ധതി റോയിയുടെ 'ദേശവിരുദ്ധ' പ്രസ്താവനയെയാണോ നിങ്ങള്‍ എത്തിര്‍ക്കുന്നത്, അതോ, അരുന്ധതിയെ ക്രൂശിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കീശകളില്‍ ഒളിച്ചിരിക്കുന്ന ആകാശചുംബികളായ രാജ്യദ്രോഹങ്ങളെയാണോ?  


പ്രതികരണങ്ങള്‍ 
1. അരുന്ധതി റോയിയുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെ. ഇന്ത്യ വിഭജിച്ചപ്പോള്‍ പാകിസ്ഥാന്‍ കാശ്മീരിനെ ആക്രമിച്ചു. അപ്പോള്‍ കാശ്മീര്‍ രാജാവ്‌ ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കി, മറ്റു നാട്ടുരജ്യങ്ങളെപ്പോലെ ഇന്ത്യയില്‍ ലയിച്ചു. ഇത് ചരിത്രസത്യമാണ്. കേരളത്തിന്റെ അത്ര വിസ്തീര്‍ണം പോലുമില്ലാത്ത കാശ്മീരിന് സ്വാതന്ത്ര്യം നല്‍കിയാല്‍ അത് നമ്മുടെ രാജ്യത്തിന്‌ എല്ലാക്കാലവും ഭിഷണിയായിരിക്കും. പാകിസ്ഥാന്‍ കാശ്മീരില്‍ ഇടപെടാതിരുന്നാല്‍ എല്ലാ പ്രശ്നങ്ങളും തീരും. ഇപ്പോള്‍ ചീനക്കും, പാകിസ്ഥാനും കാശ്മീര്‍ സ്വന്തമാക്കണം. അതിനുവേണ്ടിയുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ പറ്റില്ല. 
കാശ്മീരില്‍ പട്ടാളം നടത്തുന്ന ക്രൂരതകളെ ഞാന്‍ നീതീകരിക്കുന്നില്ല. പക്ഷേ, ഒരു ന്യുനപക്ഷം കശ്മീരികള്‍ പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നു. ഇവരെ കൈകാര്യം ചെയ്യാന്‍ അല്പം ബലപ്രയോഗം അല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഈ നാട്ടിലെ പോലീസിന്റെ ക്രൂരതകള്‍ കാണാന്‍ അന്യസംസ്ഥാനങ്ങളില്‍ പോകേണ്ട, നമ്മുടെ സാക്ഷരകേരളത്തില്‍ തന്നെ ഇത് ധാരാളം നടക്കുന്നുണ്ട്. നക്സല്‍ വര്‍ഗീസ്‌, രാജന്‍, ഉദയകുമാര്‍ കൊലക്കേസുകള്‍ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. അടുത്ത ദിവസം കോയമ്പത്തൂരില്‍ നടന്നതും പോലീസിന്റെ കയ്യാങ്കളി തന്നെ. അടുത്ത നാള്‍വരെ മുംബൈയില്‍ ഇത് സര്‍വസാധാരണമായിരുന്നു. md joseph, mumbai


2. എങ്കില്‍, 62 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം നാടിന്റെ ഒരു ചെറുഭാഗത്ത് സമാധാനം ഉണ്ടാക്കാന്‍ കഴിയാത്ത അര്‍ദ്ധനേതാക്കള്‍ കാഷ്മീര്‍ ഇന്ത്യയുടെ ഭാഗം, ഇന്ത്യയുടെ ഭാഗം എന്നുരുവിട്ടു നടക്കുന്നതെന്തുകൊണ്ട്? വേണ്ട ശക്തി പ്രയോഗിച്ചു കാര്യം നടത്തണം. എത്ര നാളാണ് ഒരു ജനത ഇങ്ങനെ ദുരിതം തന്നെ അനുഭവിക്കുന്നത്? സ്വന്തം ഭൂഭാഗം പ്രതിരോധിക്കാന്‍ ഒരു യു.എന്‍. സെക്യൂരിറ്റി കൌണ്‍സിലിന്റെയും ഒത്താശ വേണ്ടാ എന്ന് പറയാന്‍ ഇവിടെ അധികാരം കൈയ്യാളുന്നവര്‍ ധൈര്യം കാണിക്കണം. അവിടെ ഭൂരിപക്ഷം മുസ്ലിംങ്ങള്‍ ആണ്. പാക്കിസ്ഥാന്‍ ഉണ്ടായത് മതത്തിന്റെ പേരിലാണ്. എങ്കില്‍, ഈ മുസ്ലിങ്ങള്‍ക്കും സ്വയം തീരുമാനമെടുക്കാന്‍ അവസരം കൊടുക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അത് ചെയ്യണം. ഞാന്‍ അരുന്ധതിയോടൊപ്പം തന്നെ. z.nedunkanal

3. അങ്ങനെയെങ്കില്‍ മലപ്പുറത്തും ഒരു പുതിയ രാജ്യം അനുവദിക്കേണ്ടി വരും. കാശ്മീരിലെ ഭൂരിപക്ഷം മുസ്ലിംങ്ങള്‍ക്കും പാക്കിസ്ഥാനില്‍ ലയിക്കാന്‍ താത്പര്യമില്ല. ഇന്ത്യ വിഭജിച്ചത് ജിഹ്നയുടെ അഹന്തകൊണ്ടും, അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പിടിപ്പുകേടുകൊണ്ടും മാത്രമാണ്. മൌണ്ട്ബാറ്റന് ബ്രിട്ടന്റെ താല്പര്യം സംരക്ഷിക്കേണ്ടിയുമിരുന്നു. Dominic P.Germany

4. ഹാ.. ഹാ.. ഹാ!
ഞാന്‍ എന്റെ ബിരുദത്തിനു Political Science ആയിരുന്നു എടുത്തത്‌. കാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതിനെപ്പറ്റിയും പഠിക്കേണ്ടിയിരുന്നു. അതുകൊണ്ടാണ് അരുന്ധതിയുടെ തീയറിയോട് യോജിപ്പില്ലായെന്നെഴുതിയത് . ബുക്കര്‍ പ്രൈസ് കിട്ടിയതിന്റെ അഹന്ത അവര്ക്കുണ്ട്. ക്രിസ്ത്യന്‍ പിന്തുടതുടര്‍ച്ചാവകാശക്കാര്യം വാദിച്ചു ജയിച്ച Mary Roy യുടെ മകളല്ലേ? അപ്പോള്‍ അഹന്ത കുറച്ചു കൂടുതല്‍ കാണും. j.mannancheri, mumbai

അരുന്ധതി അഹന്തയ്ക്ക് കീഴ്പ്പെടുന്നു എന്നെനിക്കു തോന്നുന്നില്ല. ചരിത്രത്തില്‍ ഇടപെടാന്‍ ധൈര്യമവര്‍ക്കുണ്ട്. വെറും വാചാടോപമല്ല അവര്‍ എഴുത്‌ന്നത്. എഴുതപ്പെടുന്ന ചരിത്രം എപ്പോഴും വിജയികളുടെതാണ് എന്നത് മറക്കരുത്. ഇത് ഏത്‌ രാജ്യത്തും കാണുന്ന വസ്തുതയാണ്. തോല്‍ക്കുന്നവര്‍ക്ക് ചരിത്രമില്ല; ഉണ്ടോ എന്ന് തെരയാന്‍ അരുന്ധതിയെപ്പോലുള്ളവരേ ഉള്ളൂ.  ZN 

അരഞ്ഞാണമണിഞ്ഞ സുന്ദരി

കിണര്‍ പണ്ടുകാലംതൊട്ട്‌ ഭൂമിയുടെ അകിടെന്നോണം മനുഷ്യന് ജീവജലം നല്‍കിക്കൊണ്ടിരിക്കുന്നു. നദീതടങ്ങളെ ചുറ്റിപ്പറ്റി എന്നപോലെ, കിണറുകളെ ചുറ്റിപ്പറ്റിയും തലമുറകള്‍ ജീവിച്ചിട്ടുണ്ട്. ചില കിണറുകള്‍ മരിക്കാത്ത ഓര്‍മ്മകളുള്ളതാണ്. അതിലൊന്നാണ് സിക്കാറില്‍ ഇസ്രയേല്‍ ജനത്തിന്റെ ഗോത്രപിതാവ് ജേക്കബ്‌ തന്റെ മകന്‍ ജോസെഫിനു കൊടുത്ത വയലിലുള്ള കിണര്‍. അതിന്റെ വക്കത്തിരുന്നാണ്, യേശു യഹൂദര്‍ വെറുത്തിരുന്ന സമരിയാക്കാരില്‍ ഒരുവളോട് ആത്മീയതയുടെ രഹസ്യം വെളിപ്പെടുത്തുന്നത്. അതായത്, ദൈവത്തെ ആ മലയിലോ ഈ മലയിലോ (ആരാധനാലയങ്ങളില്‍) അല്ല, ഓരോരുത്തരുടെയും ഉള്ളിലാണ് തെരയേണ്ടത് എന്ന സത്യം. എന്നിട്ടും ലോകമാസകലം ഇന്നും മനുഷ്യര്‍ ദൈവത്തെത്തേടി പള്ളിയായ പള്ളികളെല്ലാം കയറിയിറങ്ങുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന ഒരു കിണറിന്റെ കഥയാണ്‌ ഇവിടെ കുറിക്കുന്നത്.


ഇന്ന് 12 ഫെബ്രുവരി 2009, വ്യാഴാഴ്ച. ഇന്നാണത് സംഭവിച്ചത്. മുപ്പതടിയാഴത്തില്‍, മനുഷ്യനും മരത്തിനും മൃഗത്തിനും  നുണഞ്ഞിറക്കാനുള്ള ഭൂമിയുടെകിട് അതാ ചുരത്തുന്നു! ഒരു മുലഞെട്ടില്‍നിന്നെന്നപോലെ, പല ധാരകളിലൂടെയതാ ഉറവകള്‍! ആരുമൊരിക്കലും ദാഹിക്കാതിരിക്കാന്‍, അമൃതിനേക്കാള്‍ കുളിര്‍മ്മയുള്ള നുര, ഇറ്റിറ്റുവീഴുന്ന പാല്‍ത്തുള്ളികള്‍. അത് തേടിയാണ് ഈ മൂന്നാഴ്ചകള്‍ ഞാനും മൂന്നു സഹായികളുംകൂടി മണ്ണ് മാന്തി ഇറങ്ങിച്ചെന്നത്. ഓരോ ഇഞ്ച് താഴുമ്പോഴും, അമ്മക്ക് നോവല്ലേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. തുടങ്ങുംമുമ്പേ, സ്ഥാനം കണ്ടയാള്‍ കുറ്റിയടിച്ചിടത്തു രാത്രിയില്‍ മുട്ടുകുത്തിനിന്ന്, ഭൂമിയുടെ മാറില്‍ മുത്തി ഞാന്‍ മന്ത്രിച്ചു, ക്ഷമിക്കൂ, നിന്നെ നോവിക്കാനല്ലിതൊന്നും, ദാഹം ശമിപ്പിക്കണേ. നിന്റെ മേനിയെ പിളര്‍ക്കുകയല്ലീ മകന്‍, നിന്റെ മുലകളെ തപ്പുകയാണ്‌. നിന്റെ ജലം ഞങ്ങള്‍ക്ക് പാലും തേനുമാകട്ടെ.


ഇന്നും പണി തുടരേണ്ടതുകൊണ്ട്, ആയുധങ്ങള്‍ ഉള്ളിലിട്ടിട്ടാണ് പണിക്കാര്‍ പോയത്. രാവിലെ നോക്കിയപ്പോള്‍ അഞ്ചടിയോളം വെള്ളം! വെള്ളത്തിന്റെ മേല്പ്പാളിയില്‍ തൊട്ടുവരെ ശുദ്ധമായ ഉറവ. ഉദാരവതിയായ വസുധക്കും പ്രണയിനിയായ സ്ത്രീയെപ്പോലെ മുകളിലും അവള്‍ക്കുള്ളിലും ആകാശവും അതിന്റെ നീലിമയും ഉണ്ടെന്ന് എത്ര വിരളമായിട്ടാണ്‌ മനുഷ്യനറിയുന്നത്! ഭൂമിയൊരു വലിയ ഗര്ഭപാത്രമാണ്. ഒരു കിണര്‍ രൂപപ്പെടുത്തുകയെന്ന അദ്ധ്വാനമുള്ള ജോലി, വയറ്റാട്ടി ചെയ്യുമ്പോലെ, കുഞ്ഞിനെ പുറത്ത് കൊണ്ടുവരാന്‍ സഹായിക്കുകയാണ്. ഭൂമി നിത്യം ഗര്‍ഭിണിയാണ്. ഓരോ ചെടിയിലൂടെയും, മൃഗത്തിലൂടെയും മനുഷ്യരിലൂടെയും അവള്‍ അനുക്ഷണം പ്രസവിച്ചുകൊണ്ടിരിക്കുന്നു.


പണി കഴിഞ്ഞ് കുളിച്ചുവന്നിട്ട് കൈയിലെടുത്തത് ബോബി ജോസ് കട്ടിക്കാടിന്റെ 'കേളി' എന്ന പുസ്തകമാണ്. അതില്‍ ആദ്യാദ്ധ്യായം തന്നെ 'കിണര്‍' എന്ന ശീര്‍ഷകത്തില്‍. ആണ്‍മനസ്സുകള്‍ക്ക് കോപ്പയുടെ ആഴമേയുള്ളൂ പലപ്പോഴും; സ്ത്രീയുടെതോ, യാക്കോബിന്റെ സിക്കാരിലുള്ള കിണറിനേക്കാള്‍ ആഴമുള്ളതാകാമെന്ന് ഗ്രന്ഥകര്‍ത്താവ്. തമ്മിലൊരുമിച്ചു കഴിയുന്നവരുടെ ആഴങ്ങള്‍ ഒരുപോലെയാകുന്നില്ലെങ്കില്‍, ഒരാള്‍ക്ക്‌ മറ്റാളെ മടുക്കും.


വെള്ളം കണ്ടതോടെ, ഒന്നു തേകിക്കഴുകിയിട്ട് ‌പണിക്കാര്‍ പോയി. ഇനിയാണ് മോടിപിടിപ്പിക്കല്‍. കിണര്‍ ഭംഗിയുള്ളതാക്കിത്തീര്‍ക്കുന്ന അദ്ധ്വാനമുള്ള പണി തനിയെ ചെയ്യാമെന്ന് വച്ചു. പുരോഗമിക്കുന്തോറും ഉത്സാഹം ഏറിവരികയായിരുന്നു. കിണറ്റിലെ ജലനിരപ്പ്‌ ദിനംതോറും ഉയരുന്നത് കാണുമ്പോള്‍, പറയാനാവാത്ത ചാരിഥാര്‍ത്ഥ്യം. വായുടെ വക്കിടിഞ്ഞു പോകാതിരിക്കാനും, മുകളിലേയ്ക്കുള്ള അരഭിത്തിയെ താങ്ങി നിറുത്താനുമായി ഏതാണ്ട് നാലടി ഉയരത്തില്‍ കരിങ്കല്ലുകൊണ്ട് ഒരരഞ്ഞാണവും അതിന് മുകളിലെ ഭിത്തിയും കെട്ടിയുണ്ടാക്കണം. ഇതിനകം, അടുത്ത് നില്‍ക്കുന്ന ജീവനുള്ള ഒരു സുന്ദരിയെപ്പോലെയായി, എനിക്ക് ഈ കിണര്‍. അവളെ അണിയിച്ചൊരുക്കുക ഒരു ഹരമായി. കല്ലും മണ്ണും കൊണ്ട് വിയര്‍ത്തുള്ള പണി എനിക്കിഷ്ടമാണ്. ശരീരത്തെ മാത്രമല്ല, മനസ്സിനെയും അത് ശുദ്ധീകരിക്കുന്നു. ഓരോ തരി മണ്ണും കല്ലും താഴേയ്ക്ക് വീഴുമ്പോള്‍, വലിയ ശബ്ദത്തില്‍ താഴെ ജലം പ്രതികരിക്കും. തനിയെനിന്ന് പണിയുമ്പോള്‍ മിണ്ടുന്നത് കല്ലിനോടും മണ്ണിനോടും വെള്ളത്തോടുമാണ്. കലാപരമായ ഒരു വലിയ സംരംഭംപോലെ അത് ഞാനാസ്വദിച്ചു. കല്ല്‌ കീറുക, അതിന്റെ മുഖം ചെത്തുക, സിമന്റുചേര്‍ത്ത് രൂപഭംഗിയോടെ വട്ടത്തില്‍ കെട്ടിയെടുക്കുക എന്നതെല്ലാം രസകരമായ നേരമ്പോക്കാണ്.


അരഞ്ഞാണം: അരയെ അണിയിക്കുന്നത്‌. കുഞ്ഞുങ്ങള്‍ക്കും സ്ത്രീകള്‍ക്കും അരഞ്ഞാണം ആഭരണമാകുന്നത് പൌരസ്ത്യരുടെയിടയിലാണ്. ആ ഭംഗി അവര്‍ അവരുടെ കിണറിനും നല്കാനാഗ്രഹിക്കുന്നു. മനുഷ്യരെപ്പോലെ കിണറിനും അരഞ്ഞാണം എന്നതൊരു മനോഹര സങ്കല്പമാണ്. കാരണം, കിണര്‍ വെറുമൊരു കുഴിയല്ല. തലകുത്തി നില്‍ക്കുന്ന ഒരു മരമാണ് ഓരോ കിണറും എന്നൊരു സങ്കല്പവുമുണ്ട്. കിണറിനടിയിലെ ഉറവകളും അവകൊണ്ട് നിറയുന്ന ജലശേഖരവും ഈ മരത്തിന്റെ ഉച്ചിപോലെയാണ്. അതിന്റെ വേരുകളോ എന്നാല്‍ ആകാശത്തിലാണ്. അങ്ങനെയെങ്കില്‍, അരഞ്ഞാണം വേണ്ട സ്ഥാനത്തു തന്നെ എന്ന് സങ്കല്പിക്കാന്‍ വിഷമമില്ല.


മനുഷ്യന്റെ ഉള്ള് അവന്റെ ശരീരത്തിലൂടെ പ്രതിഫലിക്കുന്നുണ്ട്. നീണ്ട കാലത്തെ നിരീക്ഷണങ്ങളിലൂടെ അത് വായിച്ചെടുക്കാന്‍ പഠിച്ചവരുണ്ട്. നല്ല വൈദ്യന്മാര്‍ ഈ കഴിവുള്ളവരാണ്. ഉദാ: നഖങ്ങളിലെ വെളുത്ത കുത്തുകള്‍ ആരോഗ്യക്കുറവിന്റെ സൂചനയാണ്; കറുത്ത പുള്ളികള്‍ രക്തത്തിലെ വിഷാംശത്തിന്റെയും. അതുപോലെ, ഭൂമിയുടെ ആന്തരിക

ഘടനയും ജലശേഷിയും മരങ്ങളെ നിരീക്ഷിച്ചു മനസിലാക്കാം. വഴിയച്ചന്‍ എന്നപരനാമമുണ്ടായിരുന്ന ഫാ. തോമസ്‌ വിരുത്തിയില്‍ ഈ വിഷയത്തില്‍ ചിലതൊക്കെ കുറിച്ചിട്ടിട്ടുണ്ട്‌. അവയില്‍ ചിലത് ഇങ്ങനെ: ഭൂമിക്കു തനതായ ഒരു പമ്പിംഗ് സിസ്റ്റമുണ്ട്. നിലത്തു വന്നുവീഴുന്ന വെള്ളം മലമുകളിലെത്തി ഉറവയായി വീണ്ടും താഴേയ്ക്കൊഴുകുന്നതും മരത്തിനു മുകളിലേയ്ക്ക് വെള്ളമെത്തുന്നതും ഇത് മൂലമാണ്. മറ്റ് വസ്തുക്കളിലെന്നപോലെ വള്ളത്തിന്റെ തന്മാത്രകളും നിത്യ ചലനത്തിലാണ്. ഈ ചലനത്തില്‍നിന്നാണ് റേഡിയേയ്ഷന്‍ ഉണ്ടാകുന്നത്. കല്ലിലും മണ്ണിലും ഇത് സംഭവിക്കുന്നുണ്ട്. ഈ കമ്പനോര്‍ജ്ജം വേരിലൂടെയും അന്തരീക്ഷത്തിലൂടെയും തടിയിലും ഇലകളിലുമെത്തുന്നു. Quantum principle തന്നെയാണ് ഇതിനു പിന്നിലും. ചെടിയുടെ മൂലലോമങ്ങളെ മണ്ണുമായി അതിനെ ബന്ധപ്പെടുത്തുന്ന ഫ്യൂസുകളായി കരുതാം. ഇപ്പറഞ്ഞ ഊര്‍ജ്ജപ്രസരണങ്ങള്‍ എല്ലാ ചെടിയിലും അതാതിന്റെ അടയാളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഫാ. വിരുത്തിയില്‍ പറയുന്നത്, ഭൂമി മരങ്ങളില്‍ photonic spray നടത്തുന്നുണ്ട് എന്നാണ്. തടിയില്‍ കാണുന്ന വെളുത്ത പൂപ്പലുകള്‍ അടിയിലുള്ള ജലത്തിന്റെ അളവും താഴ്ചയും തിട്ടപ്പെടുത്താന്‍ സഹായകരമാണെന്നാണ്. പത്തടി മുകളില്‍ കാണുന്ന പൂപ്പലിനര്‍ത്ഥം പ്രതലത്തില്‍ നിന്ന് പത്തടി താഴെ ശുദ്ധജലമുന്ടെന്നാണ്. അതുപോലെ, അടിയിലുള്ള പാറയുടെയും കല്ലിന്റെയും മണ്ണിന്റെയും ഘടനയും നിറങ്ങളും തടിയില്‍ കാണുന്ന ഫംഗസില്‍ നിന്ന് തിട്ടപ്പെടുത്താമത്രേ. അതുപോലെ, ഇലകളുടെ നിറവും താഴേയ്ക്കുള്ള ചായ് വുമൊക്കെ അടിയിലെ വെള്ളത്തിന്റെ തോതനുസരിച്ച് വ്യത്യസ്തമായിരിക്കും. ഒരു മരത്തിന്റെ വെള്ളം കൂടുതലുള്ള മണ്ണിന്റെ വശത്തെ ഇലകള്‍ക്ക് വിസ്താരം കൂടുതലും ഏറിയ പച്ചപ്പും കാണാം. അവ മറ്റവയെക്കാള്‍ താഴേയ്ക്ക് ചാഞ്ഞിരിക്കുകയും ചെയ്യും. നിസ്സാരമെന്നു നാം കരുതുന്ന വസ്തുക്കള്‍ തമ്മിലും ഊര്‍ജ്ജമാറ്റത്തിലൂടെ പരസ്പരം സ്വാധീനിക്കുന്നു എന്നര്‍ത്ഥം. നാമുള്‍പ്പെടെ എല്ലാം ചുറ്റുമുള്ള പ്രകമ്പനോര്‍ജ്ജത്തില്‍ കുളിച്ചാണ് നില്‍ക്കുന്നത്. വലിയ മരങ്ങള്‍ വലിയ ഊര്‍ജ്ജസംഭരണികളാണ്. മരങ്ങളോടുള്ള അടുപ്പംപോലും നമ്മിലെ ഊര്‍ജ്ത്തെ ധനാത്മകമായി നിയന്ത്രിക്കുന്നുണ്ട്.


കേരളത്തില്‍ എല്ലായിടത്തും ഉള്ളതോ എന്നറിയില്ല, ഏതായാലും ഇവിടങ്ങളില്‍ (മീനച്ചില്‍ താലൂക്) ഒരു കിണര്‍ കുഴിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഒരു മുഴുവന്‍ തേങ്ങാ പണിക്കാരോടൊപ്പം താഴേയ്ക്ക് കൊണ്ടുപോകും. ഭിത്തിയിലെ വിടവിലെവിടെയെങ്കിലും അത് സൂക്ഷിച്ചുവയ്ക്കും. ഉറവ കണ്ടാല്‍ അതാഘോഷിക്കുന്നത് പുതിയ വെള്ളത്തോടൊപ്പം ഈ തേങ്ങായുടെ പാലും ചേര്‍ത്ത് പായസം വച്ചാണ്. തെങ്ങ്, തേങ്ങാ എന്ന അദ്ഭുതങ്ങളോടും ഭൂമിയോടുമുള്ള ആദരവിനെയാണ് ഇത് കാണിക്കുന്നത്. തലകുത്തിനിന്ന് വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമായി കിണറിനെ കാണുന്ന സുന്ദരഭാവനയെപ്പറ്റി നേരത്തേ സൂചിപ്പിച്ചല്ലോ. ഓരോ കിണറ്റുവക്കത്ത്നിന്നും താഴേയ്ക്ക് നോക്കുമ്പോഴും മനസ്സ് ആകാശത്തിലേയ്ക്ക് ഉയരണം, ഭൂമിയുടെ മഹിമാവിലേയ്ക്കും. നിങ്ങള്‍ ഒരു കിണര്‍ കുഴിക്കുമ്പോള്‍, അത് നിങ്ങളിലേയ്ക്കും കുഴിഞ്ഞിറങ്ങട്ടെ.


അപ്സ്വന്തരമൃതം, അപ്സുഭേഷജം, അപാമുത പ്രശസ്തയേ. (ഋഗ്വേദം 1, 23,19.) ജലത്തിലത്രേ അമൃതത്വം, ജലത്തിലത്രേ ഔഷധം. അത്രയ്ക്കാണ് ജലത്തിന്റെ മഹത്ത്വം.