പ്രൊഫൈല്‍

മറ്റാരേയുംപോലെ മുഖമ്മൂടിക്കുപിന്നില്‍
ഒളിച്ചിരിക്കുന്നവനാണ് ഞാനും.
അത് പൊക്കി ആരെങ്കിലും നോക്കിയാല്‍
നാണിച്ചു നാണിച്ചു ഞാനുരുകിപ്പോകും. 

മടിച്ചു മടിച്ചു  ഞാനെഴുതുന്നതെന്തും
അധികമധികമാളുകള്‍ വായിക്കണമെന്ന്
ആരുമറിയാതെ കൊതിക്കുന്ന
മഹാവിരാഗിയാണ് ഞാന്‍.  

അര്‍ഹിക്കാത്ത പുകഴ്ത്തലിന്റെ
ഓറാ  പുറമെയും
അര്‍ഹിക്കുന്ന നാണത്തിന്റെ നനവ്‌
ഉള്ളിലും എന്നെ മഥിച്ചുകൊണ്ടിരിക്കുന്നു.      

ഏവരോടും കരുണ പ്രസംഗിക്കുന്ന ഞാന്‍
സ്വന്തം തൊലിയില്‍ ചെളി പുരളാതെയും
ഉള്ള ഫ്രീറ്റൈം കുറഞ്ഞു പോകാതെയും
നിത്യജാഗ്രത പുലര്‍ത്തുന്നു.

എന്റെയിഷ്ടവിനോദങ്ങളില്‍ ചിലവ:
തിരിച്ചു തോണ്ടാന്‍ കെല്‍പ്പില്ലാത്തവരെ
നീണ്ട തോട്ടിയിട്ടു കുത്തിവലിക്കുക,
ഉത്തരമില്ലാത്ത ചോദ്യമെറിഞ്ഞ് മനസ്സ് മുറിക്കുക.
അന്യന്റെ കണ്ണിലെ പൊടി-
യെനിക്കു വല്ലാത്ത ശല്യമാണ്.
എന്റെ കണ്ണിലെ തടി - അതെനിക്ക്
ഫൂ! പുല്ലാണ്.

ഈ വരികള്‍ എന്നെപ്പറ്റിയല്ല,
ഇത് വായിക്കുന്നവരെപ്പറ്റിയാണ്.
എന്നെപ്പറ്റി ഇങ്ങനെയെഴുതിയാല്‍ 
പിന്നെയെന്നെ ആരു ശ്രദ്ധിക്കാന്‍?

കാപ്പിപ്പൂവ്

പെട്ടെന്നാണ് കൌമാരം വ-
ന്നെത്തിനോക്കിയത്.
വീടിനു താഴെ ഈണ്ടിയില്‍ ചവുട്ടി-
ക്കയറാവുന്ന കാപ്പിമരങ്ങള്‍ 
ചില്ലകളെല്ലാം നിറഞ്ഞു പൂക്കുന്ന ചെടി!
ഹാ,യെന്‍ സര്‍വ്വാസ്വാദന-
ശേഷിയും കവരുന്ന ഗന്ധം!
കരിയിലപ്പിടകളും അടക്കാ-
ക്കുരുവിയും, ചെമ്പനെന്ന-
യെന്റെ ഇഷ്ടനായയും
കുളിര്‍ക്കുന്നു മന-
മി
ന്നുമതോര്‍ക്കുമ്പോള്‍. 

സ്വാര്‍ത്ഥ ത - പുരോഹിതരുടെ സഹജഭാവം.

കാര്യങ്ങള്‍  തെളിഞ്ഞുവരുന്നത് വളരെ വൈകിയാണ്. നാം അതിരുകടന്നു വിശ്വസിക്കുന്നവര്‍ നമ്മെക്കൊണ്ട് കാര്യം കാണുകയും അത് വഴി നമ്മെ സാരമായി ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍, അത് നാം അറിയുന്നേയില്ലെങ്കില്‍, തെറ്റ് ഇരട്ടി ഗൌരവമുള്ളതാകുന്നു. അച്ചന്മാരെന്നു പറയുന്നവര്‍, വിശേഷിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും കണ്ണില്‍, ഒരിക്കലും ചതിക്കില്ലാത്തവരാണ്. അങ്ങനെയുള്ളവര്‍ വല്ലാതെ ചതിച്ചു എന്ന് ഒരിക്കല്‍ അറിയുമ്പോള്‍ എന്തായിരിക്കും സ്ഥിതി!
എന്റെ അനുഭവം കുറിക്കട്ടെ. സ്ക്കൂളില്‍ ഒന്നാന്തരം വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. മിഡില്‍ സ്ക്കൂളില്‍ നിന്ന് TC യും വാങ്ങി മാന്നാനത്തുള്ള സെന്റ്‌ എഫ്രേംസ് ഹൈസ്കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ അവിടെയുള്ള ബോര്‍ഡിങ്ങില്‍ തങ്ങേണ്ടിവന്നു. കാര്യങ്ങളൊക്കെ നന്നായി മുന്നേറി.

അസിസ്റ്റന്റ്‌ ബോര്‍ഡിംഗ് റെക്ടര്‍ (ഫാ. റുഡോള്‍ഫ്) പുസ്തകമെഴുത്തുകാരനായിരുന്നു. എന്റെ കൈയ്യക്ഷരം ഒന്നാന്തരം. അച്ഛനെഴുതുന്ന പുസ്തകങ്ങള്‍ പ്രിന്റിങ്ങിനു കൊടുക്കാന്‍ മാന്യുസ്ക്രിപ്റ്റ്  തയ്യാറാക്കുന്നതിന്, വായിച്ചെടുക്കാന്‍ പറ്റാത്ത കൈപ്പടയില്‍ അച്ചനെഴുതുന്നതെല്ലാം എന്നെ ഏല്പിക്കും. ആ കാലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച ആദര്‍ശബാലന്‍ തുടങ്ങിയ സാമാന്യം വലിയ കൃതികള്‍. പലപ്പോഴും താളുകള്‍ എഡിറ്റു ചെയ്തു ശേഷം വീണ്ടും എഴുതണം. എന്റെ പഠനസയമെല്ലാം ഇങ്ങനെ നഷ്ടപ്പെടുന്നതില്‍ അച്ഛന് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടായില്ല! അച്ഛനല്ലേ ആവശ്യപ്പെടുന്നത്, പറ്റില്ലെന്ന് പറയാമോ? തന്നെയല്ല, കൈയ്യക്ഷരത്തെ പുകഴ്ത്തി ഇടയ്ക്കിടയ്ക്ക് സോപ്പിടുമ്പോള്‍ പക്വതയില്ലാത്ത ഏത്‌ കിട്ടിയും വീണുപോകില്ലേ? ക്ലാസില്‍ ഞാന്‍ പുറകോട്ടായി. വളരെ കഷ്ടിച്ചാണ് ഞാന്‍ SSLC നേടിയത്. ഞാനന്ന്‍ തോറ്റുപോയിരുന്നെങ്കിലോ? ഫസ്റ്റ്ക്ലാസ്സോടെയോ റാങ്കോടെയോ ജയിച്ച് ഒന്നാന്തരം ഉപരിപഠനത്തിനു വഴിയുണ്ടായിരുന്ന എന്റെ ഭാവിതന്നെ ഇയാള്‍ മാററിക്കുറിച്ചു.  

എത്ര സ്വാര്‍ത്ഥമതികളാകാം ഈ വൈദികര്‍ എന്നതിന് മറ്റൊരുദാഹരണം. ബോര്‍ഡിംഗ് റെക്റ്റര്‍ക്ക് (ഫാ. ക്ലെയോഫാസ്) അതിരാവിലെ എഴുന്നേറ്റു കുര്‍ബാന ചൊല്ലണം. അതിന് സഹായിക്കാന്‍ അച്ചന്‍റെ രണ്ടുമൂന്നു പൂച്ചക്കുട്ടികളെ നാല് മണിയാകുമ്പോള്‍ തട്ടിവിളിച്ച്‌ എഴുന്നേല്‍പ്പിക്കും. അക്കൂടെ ഞാനുമുണ്ട്. ഞങ്ങള്‍ കുര്‍ബാന കഴിഞ്ഞ് വരുമ്പോളാണ് ബാക്കി കുട്ടികള്‍ എഴുന്നേല്‍ക്കുക. ഉറക്കം ശരിയാകാത്ത ഞങ്ങളിരുന്നു പഠിക്കാന്‍ ശ്രമിച്ചാലും പറ്റില്ല. thoongitthuങ്ങിയിരിക്കും. മൂന്ന് വര്‍ഷം ഇതായിരുന്നു കളി. അന്ന് ഇതിന്റെയൊന്നും ഭവിഷ്യത്തുകള്‍ അറിഞ്ഞിരുന്നില്ല. എത്ര ക്രൂരമായിട്ടാണ് ഈ പാതിരികള്‍ ഞങ്ങള്‍ കുഞ്ഞുങ്ങളെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി ദുരുപയോഗിച്ചിരുന്നത്!            

സ്വാര്‍ത്ഥത പുരോഹിതരുടെ കൂടെപ്പിറപ്പാണ്. അവരുടെ ട്രെയിനിംഗ് അങ്ങനെയാണ്. മനുഷ്യരെല്ലാം അവരുടെ സേവനത്തിനായി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാണ്. എന്റെയടുത്തുള്ള പള്ളിയിലെ ചെറുപ്പക്കാരനായ വികാരി ചെയ്യുന്നത് കേട്ടോടൂ. സ്കൂളില്ലാത്ത ദിവസങ്ങളില്‍ അടുത്തുള്ള വീടുകളിലെ കുട്ടികളെ വിളിച്ച്‌ ഓരോ പണി കൊടുക്കും. പിള്ളേരല്ലേ, അവര്‍ക്കും രസം. പക്ഷേ, ഇയാള്‍ അറിയുന്നുണ്ടോ, മാതാപിതാക്കളുടെ ആവലാതികള്‍? വീട്ടില്‍ പലതുമുണ്ട് മക്കളുടെ സഹായത്തോടെ ചെയ്തു തീര്‍ക്കേണ്ടവ. പിള്ളേര്‍ പള്ളിമുറിയിലും ചുറ്റുവട്ടത്തുമാണ്, ദിവസം മുഴുവന്‍. എന്തു ചെയ്യാന്‍? പറഞ്ഞാല്‍ അച്ഛന്‍ പിണങ്ങിയാലോ? പയ്യെപ്പയ്യെ കുട്ടികള്‍ ഇതൊരു ലാക്കായി കാണും, വീട്ടില്‍ നിന്ന് രക്ഷപ്പെടാം, അച്ചന്‍റെ നിഴലില്‍ നല്ല കുട്ടി ചമഞ്ഞുനടക്കാം. മാതാപിതാക്കള്‍ ഇതെന്നോട് നേരിട്ട് പറഞ്ഞിട്ടുള്ളതാണ്.