Christmas Tree = ജീവദാരു

ക്രിസ്മസ്ദാരു എന്നൊരു വാക്കുണ്ടാക്കിയാല്‍ അതിന് Christmas treeയുമായി സ്വരങ്ങളില്‍ നേരിയ ബന്ധമെങ്കിലും ആരെങ്കിലും ശ്രദ്ധിക്കുമോ? ദാ-രു = t-r ...tree എന്ന മൂലമാത്രകളുടെ സാമ്യമെങ്കിലും കാണുക.

നിത്യഹരിത
ദാരുക്കളുടെ ശിഖരങ്ങളും ഇലകളും ചേര്‍ത്തുണ്ടാക്കുന്ന റീത്തുകളും മാലകളും പണ്ട് ഈജിപ്തുകാരും ചൈനാക്കാരും യഹൂദരും നിത്യജീവന്റെ വിഗ്രഹങ്ങളായി (സവിശേഷ അര്‍ത്ഥത്തില്‍ ഗ്രഹിക്കപ്പെടേണ്ടവ) വിശേഷാവസരങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഭാരതത്തിലും യൂറോപ്പിലും പണ്ടുമുതല്‍ മരങ്ങള്‍ ആരാധ്യവസ്തുക്കള്‍ ആയിരുന്നു. ശൈത്യകാലമാകുമ്പോള്‍ പക്ഷികള്‍ക്കുവേണ്ടി വീടിനു വെളിയിലും പിന്നീട് കുട്ടികള്‍ക്കായി അലങ്കരിച്ച് വീടിനകത്തും ഒരു കൊച്ചു മരം സ്ഥാപിക്കുക ആദ്യം സ്കാന്റിനേവ്യന്‍ രാജ്യങ്ങളിലും, തുടര്‍ന്ന് ജര്‍മനി, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിലും പതിവായി. ആദിമാതാപിതാക്കളുടെ ദിവസമായി ഡിസംബര്‍ 24 കൊണ്ടാടുമ്പോള്‍ കളിച്ചിരുന്ന ഒരു കഥയുടെ ഭാഗമായതോടെ ഇതിന് പറുദീസാമരം, നിത്യജീവന്റെ മരം എന്നീ അര്‍ത്ഥങ്ങള്‍കൂടി കൈവന്നു. അതാണ്‌ ഇന്നത്തെ ക്രിസ്മസ്ട്രീയായി പരിണമിച്ചത്‌.

മരത്തെ നിത്യജീവനുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്നത് ശാസ്ത്രീയമായും ശരിയാണെന്ന് ഇന്ന് നമുക്കറിയാം. മരങ്ങള്‍ ഭൂമിയുടെ പ്രമാണരേഖകളാണ്. അവ കാറ്റിലിളകുമ്പോള്‍ പ്രകൃതിയുടെ തനതായ രഹസ്യഭാഷയില്‍ ജീവന്റെ സന്ദേശങ്ങള്‍ അവയില്‍ കുറിച്ചിടപ്പെടുന്നു. ഓരോ ഇലയും അക്ഷരാര്‍ത്ഥത്തില്‍ ഒരു താളിയോലയാണ്. ഭൂഗര്‍ഭങ്ങളിലെയും ബഹിരാകാശത്തെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ നമ്മുടെ ഭാവിയും അവയില്‍ അന്തര്‍ലീനമായിരിക്കും. ഹൃദയത്തിന്റെ ഭാഷയറിയുന്നവര്‍ക്ക് മാത്രം അവ വായിച്ചെടുക്കാം. ഒരു മരത്തോടു ചേര്‍ന്ന് നില്‍ക്കുക, അതിനെ ആശ്ലേഷിക്കുക, അതിനോട് സംസാരിക്കുക, എന്നിട്ട് ഹൃദയം കൊണ്ട് ശ്രദ്ധിക്കുക. ദൈവികമായ അവബോധം അവയ്ക്കുമുണ്ടെന്നു നാം വേഗം തന്നെ തിരിച്ചറിയും. പക്ഷേ, ഒന്നുണ്ട്. മരങ്ങളുടെ തന്നെ നിഷ്ക്കളങ്കതയോടെ വേണം നാമതിന് ശ്രമിക്കാന്‍. തിമിംഗലങ്ങളും ഡോള്ഫിനുകളും സമുദ്രത്തിലെ ഗ്രന്ഥശാലകളായിരിക്കുന്നതുപോലെ മരങ്ങള്‍ ഭൂമിയുടെ ഗ്രന്ഥശാലകളാണ്. ഇവിടെ സംഭവിക്കുന്നതെല്ലാം തല്‍ക്ഷണം അവ അറിയുകയും കുറിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ട്. ആഗ്രഹത്തോടെ ചോദിച്ചാല്‍, നമുക്കവ പങ്കിട്ടുകിട്ടും. ദാരുവെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ദാനശീലന്‍ എന്നാണല്ലോ.

അന്യോന്യം ഒക്സിജനും കാര്‍ബണ്‍ ഡയോക്സൈഡും കൈമാറി മനുഷ്യനും മരവും പരസ്പരം പൂര്‍ത്തീകരിക്കുന്നു, പരസ്പരം ജീവനുപാധിയായിത്തീരുന്നു. എല്ലാ ജീവരൂപങ്ങളും ഇതില്‍ പങ്കാളികളാകുന്നുണ്ട് എന്നയറിവ് അവയോടെല്ലാം ബഹുമാനത്തോടെ പെരുമാറാന്‍ നമ്മെ പഠിപ്പിക്കേണ്ടതാണ്. ഒരു മരത്തെ തൊടുകയെന്നാല്‍ ഒരേ സമയം ആകാശത്തെയും ഭൂമിയെയും തൊടുകയാണ്. അതാകട്ടെ, ഒട്ടും നിസ്സാരമായ ഒരു കാര്യമല്ല.

തിരുപ്പിറവിയും ചില ഉദ്വേഗചിന്തകളും

അവതാരപുരുഷന്മാരുടെ ഏറ്റവും വലിയ നഷ്ടം അവരുടെ ശൈശവം മോഷ്ടിക്കപ്പെടുന്നു എന്നതാണ്. വലിയ കാര്യങ്ങള്‍ക്കായി മുന്‍കൂട്ടി നിശ്ചയിക്കപെട്ട്, അഭൌമികമായ ഏതോ മുന്‍‌കൂര്‍ തീരുമാനമനുസരിച്ച് ജന്മമെടുക്കുന്ന അവതാരശിശുവിന് ശൈശവത്തിന്റെയും കൌമാരത്തിന്റെയും എല്ലാ വശ്യതകളും കുറുമ്പുകളും നിരാകരിക്കപ്പെടുകയാണ്. ജീവിതത്തിന്റെ സമസ്ത സൌന്ദര്യവും അവരില്‍ നിന്ന് മോഷ്ടിക്കപ്പെടുന്നു എന്ന് വേണമെങ്കില്‍ പറയാം. ജ്ഞാനികളും മാലാഖാമാരും അത്ഭുതം കൂറുന്ന അയല്‍ക്കാരും, എന്തിന്, സ്വന്തം മാതാപിതാക്കളും ചേര്‍ന്ന് സ്വാഭാവികമായ വളര്‍ച്ചയുടെ ഗതി അവരില്‍ നിന്ന് മാറ്റിവിടുന്നു. വീഴ്ച്ചകളിലൂടെയുള്ള പഠനമാണ് ജീവിതമെങ്കില്‍, അതവര്‍ക്ക് അനുവദനീയമല്ല. അല്പമൊക്കെ വല്ല വീഴ്ചകളും വന്നു പിണഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ, ഭാവി ചരിത്രകാരന്മാര്‍ അതെല്ലാം തൂത്തുവെടിപ്പാക്കിക്കൊള്ളും. ഒരു ശിശുവിനെപ്പോലെ മലമൂത്രവിസര്‍ജനത്തിനുപോലും അവതാരപുരുഷന് അനുവാദമില്ല. ഇത്തരമൊരുണ്ണി എങ്ങനെ നമ്മുടെ സ്നേഹവാത്സല്യങ്ങള്‍ക്ക് പാത്രമാകുമെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല.



തിരിഞ്ഞു നോക്കുമ്പോള്‍, വ്യര്‍ത്ഥവും ശുഷ്ക്കവുമായ മനുഷ്യഭാവനകള്‍ എത്രയെത്ര നല്ല മനുഷ്യരുടെ ശൈശവത്തെ ഇല്ലായ്മ ചെയ്തിരിക്കുന്നു! എന്തുമാത്രം പാഴ്വാക്കുകള്‍ അതിനായി എഴുതപ്പെട്ടിരിക്കുന്നു. കൌമാരം പിന്നിടാത്ത മനുഷ്യക്കുരുന്നുകളെ കൂലിയില്ലാത്തൊഴിലാളികളാക്കി അവരുടെ അല്പ ജീവിതം നിഹനിക്കുന്നതിനു തുല്യമല്ലേ അവതാരമാരോപിച്ച് ഒരാളുടെ മനുഷ്യത്വം അപഹരിക്കുന്ന ഈ വിനോദവും? മനുഷ്യനായി ജനിച്ച്, മനുഷ്യനായി വളരാത്ത ഏതൊരാള്‍ക്കാണ് മനുഷ്യനെ ഉദ്ധരിക്കാന്‍ കഴിയുക? അങ്ങനെയെങ്കില്‍ പിന്നെ പരാശക്തിക്ക് ഈ നിയോഗം അവതാരോപാധിയില്ലാതെയും ആയിക്കൂടെ?

റ്റാക്കൂറിന്റെ ഗീതാഞ്ജലിയിലെ മനോഹരകാവ്യഖണ്ഡത്തില്‍ (*മുഴുവന്‍ വായിക്കാന്‍ അവസാനം കൊടുത്തിരിക്കുന്ന link കാണുക) കുറ്റപ്പെടുത്തുന്ന അനുഷ്ഠാനക്രിയകള്‍ - കൊന്തയുരുട്ടും മന്ത്രാലാപനങ്ങളും അറുത്ത പൂക്കളും കുന്തിരിക്കവും - ക്രിസ്തീയസമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടായിരിക്കണമെന്ന് ശ്രീ ജെയിംസ്‌ കോട്ടൂര്‍ പറയുമ്പോള്‍, അത് ശരിവയ്ക്കാതെ തരമില്ല. അത് ശക്തമായ തൂലികാപ്രയോഗമായിരുന്നു. അതുപോലെ, യേശുവിന്റെ പിറവിയുമായി ബന്ധപ്പെടുത്തി ഉണ്ടായിട്ടുള്ള മിക്ക കഥകളും വെറും ഐതിഹ്യങ്ങള്‍ മാത്രമാണെന്ന് എഴുതാനുള്ള ചങ്കൂറ്റം ക. സഭയുടെ തലവനായ ബെനെടിക്റ്റ് പതിനാറാമന് ഉണ്ടായത് അഭിനന്ദിനാര്‍ഹമാണ്. ക്രിസ്തുമസ് ഐതിഹ്യങ്ങള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു, മാലാഖാമാര്‍ ആട്ടിടയരോട് തിരുപ്പിറവിയുടെ സന്ദേശം അറിയിച്ചു, കഴുതയും മറ്റു മൃഗങ്ങളും നിന്നിരുന്ന ഒരു തൊഴുത്തില്‍ ഉണ്ണി പിറന്നു എന്നും മറ്റുമുള്ള കഥകള്‍ വെറും ഭക്തിഭാവനകളാകാനാണ് സാദ്ധ്യത എന്ന്. യേശുവിന്റെ കാലിത്തൊഴുത്തിലെ പിറവിയെ പഴയനിയമത്തിലെ ചില വാക്യങ്ങളുമായി ബന്ധപ്പെടുത്തി, അവിടെ പീഡിതരായ അന്നത്തെ മനുഷ്യര്‍ പ്രതീക്ഷിച്ചിരുന്ന രക്ഷകന്‍ തന്നെയാണ് യേശു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടന്നതായി പോപ്പ് പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ പരാമൃഷ്ട വാക്യങ്ങള്‍ (ഹബക്കുക്ക് 3,17/ഏശയ്യാ 1,3) ശ്രദ്ധിച്ച് വായിച്ചുനോക്കിയാല്‍ കൂടുതല്‍ ചിന്താക്കുഴപ്പമാണ് ഉണ്ടാവുക. കാരണം, അവതമ്മില്‍ ആകെയുള്ള ബന്ധമിത്രമാത്രം: നാടാകെ അനീതിയും അക്രമവും നിറയുമ്പോഴും, ദുഷ്ടന്‍ നീതിമാനെ വിഴുങ്ങുമ്പോഴും, കര്‍ത്താവ് രക്ഷക്കായി എത്തുന്നില്ല. അസ്സീറിയായിലെ നാഹും ആണ് അന്ന് ഭരിച്ചിരുന്നതെങ്കില്‍, റോമന്‍ അടിമത്തത്തില്‍ യഹൂദര്‍ നരകിച്ചിരുന്ന സമയത്താണ് യേശുവിന്റെ ജനനം. നാഹുമിന്റെ കാലത്ത്, ഒരു രക്ഷകന്‍ ഉടന്‍ വരും എന്ന് ഹബക്കുക്ക് എന്ന പ്രവാചകന്‍ ജനത്തെ ആശ്വസിപ്പിക്കുന്നതാണ് സന്ദര്‍ഭം. അതുമായി താരതമ്യം നടത്തി, യേശുവിനെ തങ്ങള്‍ കാത്തിരുന്ന രക്ഷകനായി സ്ഥിരീകരിക്കാനാണ് ലൂക്കായുടെ ശ്രമം എന്നാണു പോപ്പ് ബെനഡിക്റ്റ് സ്ഥാപിക്കുന്നത്. ഉദ്ദേശ്യം കൊള്ളാം, പക്ഷെ, അദ്ദേഹം ഉദ്ധരിക്കുന്ന വേദവാക്യങ്ങള്‍ ഇവിടെ അതിനു വഴങ്ങുന്നില്ലെന്നു മാത്രം. പഴയനിയമ/പുതിയനിയമ സംഭവങ്ങളെ തമ്മില്‍ ബന്ധിപ്പിക്കല്‍ സുവിശേഷകൃതികളില്‍ ധാരാളം കണ്ടെത്താനാവും എന്നത് സത്യമാണ്. ഉദാ. ഹബക്കുക്ക് 3,18 ലെ "എന്റെ രക്ഷകനായ ദൈവത്തില്‍ ഞാന്‍ സന്തോഷിക്കും" എന്നത് "എന്റെയാത്മാവ് എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു." എന്നാക്കി ലൂക്കാ 1,47 ല്‍ (മറിയത്തിന്റെ സ്തോത്രഗീതം) കാണാം. മനുഷ്യചരിത്രത്തില്‍ ഇവിടെ സമാനതകളുണ്ട് എന്നതു മാത്രമാണ് അതിന്റെ പിന്നിലെ യുക്തി.

ഇതൊക്കെയാണെങ്കിലും, മനുഷ്യരുടെ സംഗീതപരമ്പരകളില്‍ ഏറ്റവും മനോഹരമായ ചില സൃഷ്ടികള്‍ക്ക് ദൈവത്തിന്റെ മനുഷ്യാവതാരസങ്കല്പവും അതിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളും സ്രോതസ്സായിട്ടുണ്ട്. വിശേഷിച്ച്, യൂറോപ്പിലെ ഭാഷകളില്‍. Silent Night, Ave Maria എന്നിവ നല്ല ഉദാഹരണങ്ങളാണ്. അതുപോലെ, ശൈശവത്തിന്റെ വശ്യതയും മാതൃത്വത്തിന്റെ നിര്‍മ്മല മഹത്വവും നിറങ്ങളില്‍ കുടുക്കാന്‍ വിശ്വകലാകാരന്മാരെ ഉത്തേജിപ്പിക്കാനും ഈ ഭാവനക്ക് കഴിഞ്ഞിട്ടുണ്ട്. 

ഒരു വിയോജിപ്പ് കൂടി. എന്തുകൊണ്ടാണ് എല്ലാ അവതാരങ്ങളും പുല്ലിംഗമായിപ്പോകുന്നത്? അത് തന്നെ ഈ വിശ്വാസത്തിലെ കഴമ്പില്ലായ്മയെ സ്ഥിരീകരിക്കുന്നു. ജനനം വഴി ഒരാള്‍ അധഃകൃതനാകുന്നു എന്ന വക്രചിന്തപോലെ തന്നെ മ്ലേച്ഛമാണ് ജനനം മൂലം ഒരാള്‍ ആരാധ്യനാകുന്നു എന്ന വിശ്വാസവും. ഹിന്ദു അവതാരങ്ങളായാലും, തിബത്തുകാരുടെ ലാമാമാരാണെങ്കിലും, പുല്‍ക്കൂട്ടിലെ ഉണ്ണിയോ കത്തോലിക്കരുടെ ചില വിശുദ്ധരോ ആയാലും ശരി, യുക്തി ഇക്കാര്യത്തില്‍ ദാക്ഷിണ്യരഹിതമാണ്. 

ഇതുകൂടി പറയാതെ നിറുത്തുന്നത് ഭംഗിയല്ല. കാലിത്തൊഴുത്തിലെ ജനനവും മൂന്നു വര്‍ഷക്കാലത്തെ അദ്ഭുതചെയ്തികളും കാല്‍വരിയിലെ മരണവും പുനരുഥാനവുമൊന്നും ഇല്ലാതെതന്നെ യേശു എനിക്ക് എന്നും സംപൂജ്യനായ ഗുരുവും അവഗണിക്കാനാവാത്ത മാതൃകയും രക്ഷയാഗ്രഹിക്കുമ്പോള്‍ രക്ഷകനും വഴിയന്വേഷിക്കുമ്പോള്‍ വഴിയും ആണ്. അടിത്തട്ടു കാണാവുന്ന ഒരു നദിയിലേയ്ക്കിറങ്ങുന്നതു പോലെയാണ് ഞാന്‍ യേശുവിനെ കണ്ടെത്തിയത്. ഇരു കരയും കവിഞ്ഞ്, കനത്ത പാറകള്‍ക്കിടയിലൂടെ മന്ദമായി ഒഴുകുന്ന ഒരാറുപോലെ; മറ്റുറവകള്‍ അതിലേയ്ക്ക് ലയിച്ചുചേരുന്നു, ഇന്നലെത്തേപ്പോലെ ഇന്നും. ഇരു തീരത്തും പച്ചപ്പുള്ള കൂറ്റന്‍ മരങ്ങള്‍. ഓരോ ഉദയസൂര്യനും അസ്തമയവും അതിനെ സ്വര്‍ണ്ണപ്രഭയില്‍ മുക്കുന്നു. ഉത്ഭവമെവിടെയെന്നറിയാത്ത, ധാരാളിത്തത്തിന്റെ ധന്യതയായി അതൊഴുകിക്കൊണ്ടിരിക്കുന്നു.

അവന്‍ കാറ്റിനെതിരേ നടന്നു. അവന്റെ മേലങ്കി പറന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ അവനല്ലാതെ വേറൊരുത്തമപുരുഷന്‍ ഇല്ലായിരുന്നു. അപ്പോള്‍ അവന്റെ കൈയില്‍ കടന്നു പിടിക്കാനാവുക, അതെനിക്ക് പറുദീസയുടെ കുളിര്‍മ്മയാകുന്നു. തിരുവവതാരത്തിന്റെ മധുവൂറുന്ന കാല്പനികസുഖങ്ങളും ദൈവരാജ്യത്തിന്റെ മോടികളും വേണ്ടവര്‍ അവ പങ്കിട്ടെടുത്തുകൊള്ളട്ടെ. എന്നാല്‍, അവയൊന്നുമില്ലാതെ, ആരെക്കുറിച്ചോര്‍ക്കുമ്പോള്‍, എനിക്കാത്മാവില്‍ കാറ്റ്പിടിക്കുന്നുവോ, മറ്റെല്ലാം മറക്കാനാവുന്നുവോ, അതാണെനിക്ക്‌ യേശു. അവനാകുന്ന ജലാശയത്തിന്റെ ആഴത്തിലേയ്ക്കിറങ്ങുമ്പോള്‍, വെട്ടിത്തിളങ്ങുന്ന ജീവജലത്തിന്റെ നീലിമയില്‍ ഞാന്‍ അലിഞ്ഞില്ലാതാകുന്നു.

ശ്വാസോഛ്വാസം പോലെ

അറിവ് നടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്ന-
യല്പാര്‍ത്ഥങ്ങളും അര്‍ത്ഥമില്ലായ്മയും
കേട്ടാണ് ഞാന്‍ വളര്‍ന്നത്‌ -
ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നു വച്ചു.

അതിരില്ലാതെ സ്നേഹിച്ചയമ്മയാകട്ടെ
ഒന്നുംതന്നെ മിണ്ടിയിരുന്നില്ല.
കിട്ടാത്തതിനെപ്പറ്റിയും കിട്ടിയിട്ട് കൈവിട്ടു-
പോയതിനെപ്പറ്റിയും.

ഇത്രയും പറഞ്ഞു:
ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,
കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ
ഇഷ്ടവും നഷ്ടവും നോക്കരുത്.

"അന്യരെ നടുക്കാനല്ല,
സ്വയം നിവര്‍ന്ന് നടക്കാനാണ് നട്ടെല്ല്",
അച്ഛന്‍ പറഞ്ഞു;
നടന്നും കാണിച്ചു.

ആരോടുമൊന്നും മിണ്ടാതെ
കൂട് നെയ്യുന്ന കുരുവികളെ
നോക്കി ദിവസം മുഴുവന്‍
മുറ്റത്തെ മുരിങ്ങച്ചുവട്ടില്‍
ഞാനൊരു മണ്ടനായി
ചടഞ്ഞിരുന്നപ്പോൾ
അച്ഛന്‍ ചിരിച്ചതേയുള്ളൂ;

തല്ലിയില്ല.
മറ്റു കുട്ടികള്‍ ചെയ്യുന്നത് ചൂണ്ടിക്കാണിച്ചില്ല.
തന്നെത്തന്നെയും മുമ്പില്‍ നിറുത്തിയില്ല.
കൈയിലിരുന്ന 'മാതൃഭൂമി' എറിഞ്ഞുതന്നില്ല.

ഘോഷയാത്രക്കാര്‍ക്കാണ് പെരുവഴിയാവശ്യം,
തനിയേ നടക്കാന്‍ ഒറ്റയടിപ്പാതതന്നെ ധാരാളം.
നിങ്ങളുടെ പഴമകളില്‍ ഞാന്‍ ഒന്നും കാണുന്നില്ല,
ഒരിക്കല്‍ ഞാന്‍ പറഞ്ഞുപോയി.

അമ്മ നോക്കി നില്‍ക്കേ,
തോളിലൊന്നു തട്ടിയിട്ട്
പുറത്തേയ്ക്കുള്ള വാതില്‍ തുറന്ന്
അച്ഛനെന്നെ തള്ളിവിട്ടു.

ഞാനെന്തോ പറയാനോങ്ങിയപ്പോള്‍
അടുത്താരും ഇല്ലായിരുന്നു.
നടന്നു നടന്ന് ഞാനങ്ങ് മലയുടെ-
യുച്ചിയിലായിക്കഴിഞ്ഞിരുന്നു.

കൈവിടർത്തി കുരിശുപോലെ നിന്ന്
നീട്ടി ശ്വസിച്ചു. അത്രയും നിശ്വസിച്ചു.
ആകെയുണ്ടായിരുന്ന കള്ളിമുണ്ടും
അതോടേ എനിക്ക് ഭാരമായി.

അതഴിച്ചു ഞാന്‍ തലയില്‍ കെട്ടി.
അന്നുതൊട്ട് ഒരു കവചവും
ഞാനിഷ്ടപ്പെട്ടില്ല. ഒരു സഞ്ചിപോലു-
മില്ലാതെ കൈവീശി നടന്നു.

ആരോടും മത്സരിക്കാത്തയെന്നോട്
കയര്‍ക്കാനാരും വന്നില്ല.
ആർക്കുവേണ്ടിയുമൊന്നും
സൂക്ഷിച്ചുവയ്ക്കാന്‍ പറഞ്ഞില്ല.

ഓ, ജീവിതം ധന്യമാകാന്‍
എത്ര കുറച്ചു മതി!
അവയിലൊന്നുപോലും
ദേഹത്ത് ചുമക്കേണ്ടതുമില്ലെങ്കിലോ?

വായിച്ചെടുക്കേണ്ടതൊന്നും
ഒരു പുസ്തകത്തിലും
ആരോടെങ്കിലും പറയേണ്ടത്
മനസ്സിലും ഇല്ലെന്നറിയും.

കൈയിലൊന്നുമില്ലെങ്കില്‍ ഇഷ്ടപ്പെടാനും
ഇഷ്ടം ചോദിച്ചുവരാനും ആളില്ലാതാകും.
അപ്പോള്‍ വെറുതേ നടന്നു പോകുന്നത്
എത്ര സുഖകരം!

വഴി ചോദിക്കാന്‍പോലും
ഒരാള്‍ വേണ്ടെന്നു വരും.
കണ്ടതൊക്കെ എനിക്ക് ധാരാളം,
കേട്ടതൊക്കെ മതിയാവോളം.

എന്‍റെപോലും ഭാരം ഞാനറിയുന്നില്ല.
ശ്വാസോഛ്വാസം സ്വാതന്ത്ര്യമാണെങ്കിൽ
അതു ഞാനാണ്.
ഭാരമില്ലായ്മയാണ് ജീവിതം.

അങ്ങനെയിരിക്കേ ഞാൻ പെണ്ണുകെട്ടി -
പാരതന്ത്ര്യമെന്തെന്ന് ഞാനറിഞ്ഞു.

പുതിയ വിശുദ്ധര്‍

രഞ്ജിത്ത് ജി. കാഞ്ഞിരത്തില്‍  http://almayasabdam.blogspot.ch/search?updated-max=2012-12-01T04:30:00Z&max-results=10 

ഉന്നയിക്കുന്നത് വളരെ പ്രസക്തവും ന്യായയുക്തവുമായ ചോദ്യങ്ങളാണ്. വിശുദ്ധരെ നാമകരണം ചെയ്തെടുക്കുന്ന പരിപാടിതന്നെ ദുരുദ്ദേശ്യപരമാണ്. അവരെവച്ച് കാശുണ്ടാക്കുക എന്നതിനപ്പുറത്ത് ഒരൊറ്റ കാരണം അതിനു പിന്നിലില്ല. ഒരാള്‍ വിശുദ്ധനോ വിശുദ്ധയോ എന്നത് അയാളുടെ ജീവിതവുമായി നിരന്തരം ബന്ധപ്പെട്ട ഒരു സത്യമാണ്. അയാള്‍ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞും എന്നൊരു വ്യത്യാസം അതില്‍ വരാന്‍ പാടില്ല. ലോകത്തില്‍ അറിയപ്പെടുന്നുണ്ടോ ഇല്ലയോ എന്നതും അവരെ സംബധിച്ച് അര്‍ത്ഥമില്ലാത്ത ചിന്തയാണ്. ഭൂമിയിലുള്ളവര്‍ മരിച്ചയൊരാളെ ഒരു പദവി നല്‍കി ഉയര്‍ത്തിയിട്ട്, അയാളുടെ പടം വച്ചും രൂപമുണ്ടാക്കിയും കാട്ടിക്കൂട്ടുന്ന ബഹളമെല്ലാം സ്വര്‍ഗത്തില്‍ ഒരു നേരിയ ചലനം പോലുമുണ്ടാക്കാത്ത കൂത്തുകളാണ്. ഒരു തരിപോലും കൂടുതല്‍ സൌഭാഗ്യം അതുകൊണ്ട് ഒരു സ്വര്‍ഗ്ഗനിവാസിക്കും ഉണ്ടാകുന്നില്ല. ഇവിടെനിന്നുയരുന്ന മുഖസ്തുതികളുടെ കൂടുതല്‍ കുറവനുസരിച്ച്‌ ഇവരിലാരെങ്കിലും ദൈവം തമ്പുരാനെ സമീപിച്ച്, കുറേപ്പേര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ നേടിയെടുത്തുതരും എന്നൊക്കെ വളരെ ലളിതമായി ചിന്തിക്കുന്നവര്‍ ധാരാളമുണ്ടെങ്കിലും, അത് കാര്യങ്ങളുടെ നടത്തിപ്പ് ഭൂമിയിലെപ്പോലെയാണ് സ്വര്‍ഗത്തിലും എന്ന മിഥ്യാബോധത്തില്‍ നിന്നുളവാകുന്ന വിഡ്ഢിത്തമാണ്. മനുഷ്യഭാവനക്ക് ഭൂമിയിലോ അതിനു വെളിയിലോ യാതൊരു പരിധിയും ഇല്ലാത്തിടത്തോളം, ഇങ്ങനത്ത ക്രയവിക്രയങ്ങള്‍ നടക്കുന്നു എന്നതിനുള്ള "തെളിവുകളും" (അത്ഭുതങ്ങള്‍) തുടര്ന്നുണ്ടായിക്കൊണ്ടിരിക്കും. അതൊക്കെ മനുഷ്യന് ഉണ്ടാക്കാവുന്ന സംഗതികളാണ്. അങ്ങനെയാണ് നടക്കുന്നതും.

വിശുദ്ധിയെ അംഗീകരിക്കുന്നത് നല്ലതാണ്, മാന്യമാണ്, അതുതന്നെ വിശുദ്ധിയുടെ ലക്ഷണവുമാണ്. എന്നാല്‍ അത് വിശ്വാസവും സഹനവുമായി മാത്രം ബന്ധപ്പെടുത്തി ചുരുങ്ങിപ്പോകരുത്. ആരാണ് ഭാഗ്യവാന്മാര്‍ (വിശുദ്ധര്‍) എന്ന് മലയിലെ പ്രസംഗത്തില്‍ (മത്തായി 5, 1-11) യേശു അടിവരയിട്ടു പഠിപ്പിച്ചിട്ടുണ്ട്. ആത്മവിശുദ്ധിയുള്ളവര്‍, (അഹംഭാവമില്ലാത്തവര്‍), നീതിക്കുവേണ്ടി പൊരുതുന്നവര്‍, ഹതഭാഗ്യരോട് കരുണ കാണിക്കുന്നവര്‍, ഏതെങ്കിലും വിധത്തില്‍ നന്മയെ പ്രോത്സാഹിപ്പിക്കാനായി വേദന സഹിക്കേണ്ടി വരുന്നവര്‍, സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, അകാരണമായി പീഡിപ്പിക്കപ്പെടുന്നവര്‍, യേശുവിന്റെ ആദര്‍ശങ്ങള്‍ക്കു വേണ്ടി നില്‍ക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നവര്‍. ഇതൊക്കെയാണ് വിശുദ്ധിയുടെ അടയാളങ്ങള്‍ എങ്കില്‍, നമുക്ക് ചുറ്റും ഇത്തരം എത്രയോ പേരെ നാം കണ്ടെത്തുന്നു.  അവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ വിശുദ്ധരാണ്. പല പദവിക്കാരുടെ ഒരു പട്ടികയുണ്ടാക്കിയിട്ട് എതെങ്കിലുമൊരു പള്ളി അവരെ അതിലൊന്നില്‍ പേര് ചേര്‍ത്തോ എന്നത് ഒരു പ്രാധാന്യവുമില്ലാത്ത കാര്യമാണ്. തന്നെയല്ല, ജീവിച്ചിരിക്കുന്ന വിശുദ്ധര്‍ നമുക്ക് ചുറ്റും ആയിരക്കണക്കിന് ഉള്ളപ്പോള്‍, മരിച്ചവരില്‍ നിന്ന് ഏതാനും പേരെ തിരഞ്ഞു പിടിച്ച്, അളവില്ലാത്ത കാശ് കൊണ്ടുപോയി റോമായില്‍ കൊടുത്ത് അവര്‍ക്കായി ഒരു പുണ്യാള സര്ട്ടിഫിക്കറ്റുണ്ടാക്കിയ ശേഷം ആ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അതുണ്ടാക്കാന്‍ ചെലവാക്കിയതിന്റെ ലക്ഷമോ കോടിയോ മടങ്ങ്‌ വാരാനുള്ള പദ്ധതി കളിച്ചുവയ്ക്കുന്ന പരിപാടി ഏമ്പോക്കിത്തരമാണ്, നാണമില്ലാത്ത ലാഭക്കച്ചവടമാണ്. ആ കച്ചവടത്തിന്റെ കരുക്കളായി, മദര്‍ തെരേസ, അല്‍ഫോന്‍സാമ്മ, രാമപുരം കുഞ്ഞച്ചന്‍, ചാവറയച്ചന്‍ എന്നിങ്ങനെ ഏറെപ്പേരുടെ കൂടെ ഇപ്പോഴിതാ ഒരു നീലകണ്ഠപ്പിള്ള അഥവാ ദൈവസഹായം പിള്ളയും.

സ്വയം വിശുദ്ധിയിലേയ്ക്ക് എത്തിച്ചേരാന്‍ മനുഷ്യരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, വിശുദ്ധരെന്ന് ഏതാനും ചിലരെ മുദ്ര കുത്തിയിട്ട്, അവരെ വച്ച് പകല്‍ക്കൊള്ള നടത്തുന്ന അവിശുദ്ധിക്ക് ചുക്കാന്‍ പിടിക്കുന്ന സഭയെ അക്കാര്യത്തില്‍ എതിര്‍ക്കുന്നതും അസത്യത്തിനും അനീതിക്കും എതിരെയുള്ള പോരാട്ടമാണ്. വ്യക്തിപരമായ വിശുദ്ധിയെ അത്ഭുതപ്രകടനങ്ങളുമായി ബന്ധപ്പെടുത്തുന്നതില്‍ കച്ചവടതാത്പര്യമല്ലാതെ വേറൊന്നും കണ്ടെത്താനാവില്ല. കാരണം, താത്ത്വികമായി ഇവ രണ്ടും തമ്മില്‍ യാതൊരു ബന്ധവും ഇല്ലതന്നെ. സഭയുടെ ഏറ്റവും വലിയ ബൌദ്ധിക പാപ്പരത്തമാണ് ഈ പ്രവണതയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

അഴകും ആഴവും

http://almayasabdam.blogspot.ch/2012/11/blog-post_718.html

ഗഹനമായ വിഷയങ്ങള്‍ ഒന്നൊന്നായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന അല്‍മായശബ്ദം വാനയക്കാരുമായി, എന്തെന്നില്ലാത്ത ഒരു ചൈതന്യമായി എന്‍റെ കൊച്ചു മനസ്സില്‍  തെളിഞ്ഞു നില്‍ക്കുന്ന ഒരു ഐറണിയിലെ ഭംഗി പങ്കു വയ്ക്കാന്‍ മോഹം. വെളിപാടിന്റെ പുസ്തകത്തില്‍ നിന്നുള്ള "സൂര്യനെ വസ്ത്രമാക്കിയ സ്ത്രീ" എന്നൊരു പ്രയോഗമാണ് അതിനു നിദാനം. ഈ ക്ലാസിക് വചനം സങ്കല്‍പ്പിക്കുമ്പോള്‍തന്നെ ഉള്ളില്‍ ഒരു നിറവു തോന്നും എന്ന് ബോബിയച്ചന്‍ തന്‍റെ ഏറ്റവും പുതിയ കൃതിയില്‍ (മൂന്നാംപക്കം) പറയുന്നത് എത്ര സത്യമാണെന്ന് അത് വായിച്ച നാള്‍ മുതല്‍ എന്‍റെ മനസ്സിലുറച്ചു. പ്രകാശത്തെ വസ്ത്രമാക്കുക! ഇതിലും ആഴത്തില്‍ ഒരു കാര്യം ഭാഷയിലൂടെ എങ്ങനെ പറയാനാവും?

ഒളിഞ്ഞിരിക്കുന്നതിനെ വെളിപ്പെടുത്തുന്നതാണ് പ്രകാശം. പ്രകാശത്തെ വസ്ത്രമാക്കുകയെന്നാല്‍, അതിനര്‍ഥം ഒളിഞ്ഞിരിക്കുന്നതൊന്നും അവിടെ ഇല്ലെന്നുള്ളതിന്‍റെ ഏറ്റവും സുതാര്യമായ സ്ഥിരീകരണം തന്നെയാണ്. എപ്പോഴാണ് സ്ത്രീ ഏറ്റവും വശ്യയും സുന്ദരിയുമാകുന്നത്? തീര്‍ച്ചയായും, പുരുഷനല്ലാതെ വേറൊരുടയാടയും അവള്‍ക്കില്ലാതിരിക്കുമ്പോള്‍.. എന്നാല്‍ ആഴമുള്ള പുരുഷന്‍ ഉടയാടകള്‍ക്ക് അപ്പുറത്തേയ്ക്ക് കാണുന്നു. അതുകൊണ്ടാണ് സന്യാസിനിയുടെ കട്ടിയുള്ള ഉടുപ്പുകൊണ്ട് മൂടിയിരുന്ന ക്ലാരയെ കാണുമ്പോള്‍ ഫ്രാന്‍സിസ് പറയുമായിരുന്നു, ദൈവത്തിന്‍റെ കളങ്കരഹിതമായ സൃഷ്ടി എന്ന്. ഒരു പുരുഷന്റെ ആഴത്തിനിനു പിറകെ ഓടിയിറങ്ങിയ സ്ത്രീയിലെ അഴകിന്‍റെ ഉത്തമോദാഹരണങ്ങളാണ് മഗ്ദലെനയും ക്ലാരയും.

എന്നാല്‍, അഴകും ആഴവും രണ്ടാണോ? ദൈവത്തിന്‍റെ കരങ്ങള്‍ പുറത്തുകൊണ്ടുവന്ന അവസാനത്തേതും ഏറ്റവും കലാപരവുമായ സൃഷ്ടി സ്ത്രീയായിരുന്നുവെന്ന് ഉല്പത്തി പുസ്ത്തകം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സ്ത്രീയുടെ അഴകിനെ വെല്ലുന്നതൊന്നും ഈ ഭൂമിയിലില്ല എന്നുതന്നെയാണ് എല്ലാ പുരുഷന്മാരും അതിനെ മനസ്സിലാക്കേണ്ടത്. എന്നാല്‍ അവള്‍ക്ക് ആഴം നല്‍കാന്‍ പുരുഷന്‍ വേണമെന്ന് സ്ത്രീയും അറിഞ്ഞിരിക്കണം. സൃഷ്ടിയിലേയ്ക്ക് കണ്ണ് തുറന്ന സ്ത്രീ കണ്ടത് അവളുടെ ലോലമായ വശ്യതക്ക് ആഴമേകാന്‍ ഒരു പുരുഷന്‍ അവിടെയുണ്ട് എന്നാണ്. പക്ഷേ, അതിനവള്‍ അവനെ അനുവദിക്കേണ്ടിയിരുന്നു. അതുകൊണ്ടുതന്നെ ഒരു പുരുഷനെ തകര്‍ക്കാനും ഏതു സ്ത്രീക്കും നിഷ്പ്രയാസം സാധിക്കും - തന്നിലെ അഴകിനെ അവനില്‍ നിന്ന് ഒളിപ്പിച്ചാല്‍ മാത്രം മതി. അവയെ ആസ്വദിക്കാന്‍ അവനെ അനുവദിക്കാതിരുന്നാല്‍ മതി. എന്നാല്‍ ആസ്വദിക്കപ്പെടാത്ത അഴക്‌ കെട്ടുപോകും എന്നറിയാത്ത സ്ത്രീകള്‍ ദൈവത്തിനു തന്നെ അപമാനമാണ്. കാരണം, അവിടുത്തെ ഏറ്റവും വലിയ കലാസൃഷ്ടി അപ്പോള്‍ വൃഥാവിലാവുകയാണ്. 

ശരീരത്തേക്കാള്‍ പ്രധാനം അതിനെ മൂടുന്ന തുണികളും ആഭരണങ്ങളും ആണെന്ന തെറ്റായ ധാരണ നമ്മുടെ ആള്‍ക്കാര്‍ ഒരു വിശ്വാസം പോലെ കാത്തുസൂക്ഷിക്കുന്നു. ഒരിക്കലും നിലക്കാത്ത പരസ്യങ്ങള്‍ അവയെ ഊട്ടിപ്പോറ്റുന്നു. മനുഷ്യരെ ചൂഷണം ചെയ്തുകൊണ്ടിരിക്കാന്‍ വ്യവസായികള്‍ക്ക് വേണ്ടത് ഈ വിശ്വാസമാണ്. സ്ത്രീകള്‍ ബാഹ്യമായവയില്‍ ആകൃഷ്ടരായി സ്വന്തം അഴകിനെ മറക്കുന്നതാണ് എല്ലാ പീഡനങ്ങള്‍ക്കും ദുരുപയോഗങ്ങള്‍ക്കും ദാമ്പത്യക്ഷുദ്രതക്കും തകര്‍ച്ചക്കും കാരണമാകുന്നത്. മാര്‍ത്താ, മാര്‍ത്താ, നിന്റെ വ്യര്‍ഥ വ്യഗ്രതകള്‍ മറന്നിട്ട്, മറിയം ചെയ്യുന്നത് ശ്രദ്ധിക്കൂ, യേശു പറഞ്ഞു. അവള്‍ എന്‍റെയടുത്തിരുന്ന് അവളുടെയഴകിന് ആഴം കൂട്ടുന്നത്‌ കണ്ടു പഠിക്കൂ.

പാട്ടായാലും പ്രാര്ത്ഥനയായാലും കലയായാലും ഭക്ഷണമായാലും രുചിച്ചറിയാതെ ആസ്വദിക്കാനാവില്ല. ഒരിക്കലും നഷ്ടബോധം തോന്നുകയില്ലാത്ത ഒരു യുറ്റ്യൂബ് വീഡിയോ ആസ്വദിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.  
http://www.youtube.com/watch?v=gXDMoiEkyuQ

എപ്പോഴുമെന്നും നമ്മുടെ മുന്നില്‍തന്നെയുള്ള പ്രാകൃതിക സൌന്ദര്യങ്ങള്‍ കാണാനും രുചിക്കാനും അവയെപ്പറ്റി നിതാന്ത നന്ദിയോടെ ജീവിക്കാനും വേണ്ട ചില പ്രാഥമിക പാഠങ്ങള്‍ അവിടെയുണ്ട്. അഴക് അതിന്‍റെ ഏറ്റവും ആഴത്തില്‍ എപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അതിലെത്രമാത്രം ശരിക്കും നമ്മുടേതാകുന്നുണ്ട്?

ഹിരണ്മയം സത്യം

സത്യബോധം ശാന്തമായ നിസ്സംഗതയിലേയ്ക്കു കൊണ്ടെത്തിക്കും എന്ന കുറിപ്പ് വായിച്ച ഒരു സുഹൃത്ത് എഴുതിച്ചോദിച്ചു: "നമ്മുടെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച്, സത്യത്തിന്റെ മുഖവും മാറുകയില്ലേ? എപ്പോഴും ആയിരിക്കുന്നത് തന്നെയാണ് സത്യം എന്നു പറയുമ്പോള്‍, അത് മുഴുവന്‍ സത്യമാണോ?"

ഇതിനെങ്ങനെ ഒരുത്തരം പറയാം എന്നാലോചിച്ചിരിക്കേ, ഒരു വീഡിയോഫിലിം കാണാനിടയായി. വാനനിരീക്ഷണത്തില്‍ അല്പം താത്പര്യമുള്ളതുകൊണ്ട്, ഇത്തരം കാര്യങ്ങള്‍ ഇടയ്ക്ക് അയച്ചു തരുന്ന ഒരു ലിങ്ക് (One-minute Astromoner) ഉണ്ട്. പരാമൃഷ്ട ഫില്മിന്റെ ലിങ്കിതാ:
http://www.oneminuteastronomer.com/6992/video-solar-eclipse-november-13-2012/

അതില്‍ കാണുന്നത് നവംബര്‍ 13, 2012 ല്‍ സംഭവിച്ച സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. ഓസ്ട്രേലിയയുടെ വടക്കും തെക്ക് കിഴക്കന്‍ പസിഫിക് ഭാഗത്തും ഉള്ളവര്‍ക്ക് മാത്രമേ ഇത് ദൃശ്യമായിരുന്നുള്ളൂ. ഏറെ നേരംകൊണ്ട് സംഭവിച്ചത് സ്പീഡ് കൂട്ടിയാണ് ഫില്മില്‍ കാണിക്കുന്നത്. ആദ്യം തേങ്ങാപ്പൂള് പോലുള്ള ചന്ദ്രന്‍ സാവധാനം സൂര്യനെ മറച്ചുതുടങ്ങുന്നു. പൂണ്ണമായി മറയ്ക്കുമ്പോഴേയ്ക്ക് ക്വീന്‍സ് ലാന്റില്‍ നിന്ന് ഇരുള് ന്യൂസീലാന്റിലേയ്ക്ക് വ്യാപിക്കുന്നുണ്ട്. ഇത് നമ്മള്‍ കാണുന്നില്ല, പക്ഷേ, എഴുതിക്കാണിക്കുന്നുണ്ട്. സൂര്യനെ പൂര്‍ണ്ണമായി മറച്ച്, മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ ഇരുട്ടാക്കിയ ശേഷം, വീണ്ടും ചന്ദ്രന്‍ നീങ്ങിപ്പോകുമ്പോള്‍, പഴയതുപോലെ പ്രകാശം വന്നെത്തുന്നു.

ഈ ഉദാഹരണം നിത്യസത്യത്തെയും നമ്മുടെ ചെറുബുദ്ധികൊണ്ടുള്ള അതിന്റെ അല്പസ്വല്‍പ്പമായ ഗ്രാഹ്യത്തെയും താരതമ്യപ്പെടുത്താന്‍ പരാപ്തമായി എനിക്ക് തോന്നി. മഹാപ്രപഞ്ചത്തില്‍ കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഗോളങ്ങള്‍ തമ്മില്‍ നടക്കുന്ന പ്രതികരണങ്ങളില്‍ ഒരു മാറ്റവും ഇല്ലാതിരിക്കുമ്പോളും നമ്മുടെ കോണില്‍ നിന്ന് കാണുമ്പോള്‍, ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നതും വീണ്ടും തുറക്കുന്നതുമൊക്കെ സത്യമെന്ന് നാം കരുതുന്നു. അതെന്നാല്‍ ആകാശഗംഗയുടെ ഒരു വശത്തുനിന്നുകൊണ്ടുള്ള നമ്മുടെ പാര്‍ശ്വവീക്ഷണത്തിന്റെ ഫലമാണ്. അതില്‍ ഒരു സത്യവുമില്ല. നാം തേങ്ങാപ്പൂള് പോലെ കാണുമ്പോഴും, ചന്ദ്രന്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ തന്നെ വിഹായസില്‍ ഉണ്ടല്ലോ. പരമസത്യം ഇതുപോലെയാണ്. അതില്‍ ആദിയും അന്തിയും ഇടവേളകളുമില്ലാതെ ഒരേ അവസ്ഥയായിരിക്കുമ്പോളും അല്പനായ മനുഷ്യന്‍ അതിന്റെ ഒരംശം കാണാനിടവരുമ്പോള്‍ അതിന്റെ പ്രഭയാല്‍ ബോധമറ്റ്‌ വീഴുന്നു.

1920ല്‍ എഡ്വിന്‍ ഹബ്ള്‍ കണ്ടുപിടിച്ച തത്ത്വമാണ്, സൌരയൂഥങ്ങള്‍ നമ്മളില്‍ നിന്ന് എല്ലാ വശങ്ങളിലേയ്ക്കും അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് എന്നത്. Hubble’s Lawഅനുസരിച്ച്, 13.7 billion വര്‍ഷം മുമ്പ് നടന്ന ബിഗ്‌ ബാംഗ് മുതല്‍ നമ്മുടെ പ്രപഞ്ചം ഇങ്ങനെ വികസിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍, ആരെവിടെനിന്നു നോക്കിയാലും അത് പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദുവില്‍ നിന്നായിരിക്കും. പക്ഷേ, കാണുന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തവും.

ഇപ്പറഞ്ഞതുമായി അകന്ന ബന്ധമേ ഉള്ളൂവെങ്കിലും, ആദ്യ സ്ഫോടനത്തെയും പ്രപഞ്ചത്തില്‍ എന്തും ഏതും എപ്പോഴും മദ്ധ്യത്തിലാണെന്ന ശാസ്ത്രതത്ത്വവും ഗഹിക്കാന്‍ സഹായിക്കുന്ന ഒരു ലിങ്ക് കൂടി, താത്പര്യ മുള്ളവര്‍ക്കുവേണ്ടി, കുറിക്കുന്നു.
http://www.oneminuteastronomer.com/6949/where-is-the-center-of-the-universe/#more-6949

ശാന്തമായ നിസ്സംഗത, സമാശ്വസിപ്പിക്കുന്ന ശാന്തി

എന്താണ് സത്യം എന്ന് പീലാത്തോസിന് മുമ്പും പിന്‍പും മനുഷ്യന്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അയാളെപ്പോലെ തന്നെ ഒരുത്തരത്തിനായി അല്പം കാത്തിരുന്നു ശ്രദ്ധിക്കാന്‍ മാത്രം ക്ഷമയില്ലാത്തവരാണ് ഏറെയും. പക്ഷേ, കാത്തിരുന്നാല്‍ വന്നെത്തുന്ന ഒന്നല്ല സത്യം. അതിനൊരു കാരണം, സത്യം എന്നേ വെളിപ്പെടുത്തപ്പെട്ടു കഴിഞ്ഞു എന്നതാണ്. സംഗതി അല്പം താത്ത്വികമായിട്ടേ പറഞ്ഞുപിടിപ്പിക്കാനാവൂ. അതായത്, സത്യം എന്നത് അസ്തിത്വം തന്നെയാണ്. അത് ഉണ്ടായിക്കൊണ്ടിരിക്കുന്നതല്ല, എന്നും ഉള്ളതാണ്. അസ്തിത്വത്തെ സത്യവുമായി അഭേദ്യപ്പെടുത്തി വിചാരിക്കുമ്പോള്‍ പ്രപഞ്ചത്തെപ്പറ്റി ശാസ്ത്രം നിഗമിച്ചെടുത്തിട്ടുള്ള moment of singularity എന്നൊന്ന് ഇല്ലതന്നെ. ദൈവം എന്ന സാര്‍വത്രിക ശക്തി അനാദിയായിരിക്കുന്നതുപോലെ തന്നെ സത്യവും അനാദിയാണ്. ആ അസ്തിത്വം കാലത്തിനു മുമ്പുള്ളതാണ്‌. കാലത്തില്‍ കഴിയേണ്ടിവരുന്ന മനുഷ്യബുദ്ധിക്കാകട്ടെ, അനന്തതയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന അതിന്റെ കിരണങ്ങളെ ഉള്‍ക്കണ്ണുകൊണ്ട് ഇടയ്ക്കിടയ്ക്ക് തിരിച്ചറിയുക മാത്രമാണ് സാദ്ധ്യമാകുക.


സത്യമെന്നത് (അസ്തിത്വം) സമയത്തിനപ്പുറത്തുള്ളതും നിത്യവുമായതിനാല്‍, അതിനിപ്പുറത്ത് എത്ര പ്രപഞ്ചങ്ങളുണ്ടോ അവയൊക്കെയും നമ്മെപ്പോലെ മിഥ്യാസ്തിത്വങ്ങള്‍ മാത്രമാണ്. സത്യം അറിയുക എന്നതുകൊണ്ട്‌ മനസ്സിലാക്കേണ്ടത് ഇത്രമാത്രം. അനന്തത വരെ ഒന്നും പുതുതായി സംഭവിക്കുന്നില്ല. നാമനുഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി അനുഭവിക്കാനിരിക്കുന്നതുമായ ചെറുതും വലുതുമായ ഓരോ കാര്യവും പണ്ടുപണ്ടേ സംഭവിച്ചതിനെ ഓര്‍ത്തെടുക്കുക മാത്രമാണ്. അതുകൊണ്ട് ഒന്നിനും ഒരിക്കലുമൊരു മാറ്റവുമൊട്ട് ഉണ്ടാകുന്നുമില്ല. "ഓ, അതപ്പോള്‍ അങ്ങനെയാണ്, അല്ലേ" എന്ന ശാന്തമായ നിസ്സംഗതയാണ് സത്യത്തെ ഓരോ നിമിഷവുമറിയുക എന്നതുകൊണ്ട്‌ മനസ്സിലാക്കേണ്ടത്. നടക്കേണ്ടിയിരുന്നത് നടന്നില്ലെന്നും നടക്കരുതാത്തവ നടന്നെന്നുമൊക്കെ നമ്മള്‍ വിധി കല്പ്പിക്കുമ്പോള്‍, സത്യത്തെ അറിയുന്നതിന് പകരം നമ്മള്‍ സത്യത്തെ മോടി പിടിപ്പിക്കാന്‍ ഉദ്യമിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, എന്ത് സംഭവിക്കുമ്പോളും, സംഭവിച്ചു കഴിഞ്ഞതിനെത്തന്നെ നമ്മള്‍, സമയമെന്ന കണ്ണാടിയില്‍ വീണ്ടും ഒന്ന് കാണുക മാത്രമാണ്, ഒന്നും മാറ്റിമാറിക്കപ്പെടുന്നില്ല എന്നതാണ് സാരം. ഇത്രയും അംഗീകരിക്കാനായാല്‍, നിതാന്ത ശാന്തിയാണ് ഫലം.

ചുരുക്കിക്കുറിക്കട്ടെ: നിത്യമായത് ഉണ്ടെന്നും, സാരമായതെല്ലാം നിത്യമാണെന്നും അറിഞ്ഞുകഴിഞ്ഞാല്‍, അതാണ്‌ എല്ലാം. അറിവും അറിയുന്നവനും ഒന്നാകുന്ന അദ്ഭുതം അതാണ്‌. ഈ അറിവാകട്ടെ, ശാസ്ത്രം തരുന്നതല്ല, മറിച്ച്, ആത്മാവിന്റെ ഉണ്മതന്നെയാണ്.

ആശയപരമായി വിശദീകരിച്ചാല്‍, ഇത് ദ്വന്ദ്വം ഇല്ലാതിരിക്കുക എന്ന അവസ്ഥയാണ്. അത് ശാസ്ത്രത്തിന് ഒരിക്കലും സ്വീകാര്യമല്ല. കാരണം, കാര്യകാരണങ്ങള്‍ മാറ്റിവച്ചിട്ട് അതിനൊന്നും ചെയ്യാനാവില്ല. ഏതു കാരണത്തിനും ഒരു മുന്കാരണം വേണമെന്ന യുക്തി നിലനില്‍ക്കുവോളം, ആദികാരണം എന്നത് അശാസ്ത്രീയമാണ്. "ആയിത്തീരട്ടെ എന്ന് ദൈവം സങ്കല്പിച്ചപ്പോള്‍ അങ്ങനെയായി" എന്ന് ഉപനിഷത്തിലും ബൈബിളിലും കാണുന്നിടത്ത് ആദികാരണത്തെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ മുകളില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത് അതിനുമപ്പുറത്താണ്: കാരണസത്തയില്‍ നിന്ന് ഭിന്നമായി ഒരു കാര്യസത്തയും ഇല്ലെന്നുള്ള സ്ഥിരീകരണമാണ് സത്യത്തിന്റെ ഉള്ള്. അത് കണ്ടെത്തുന്നതാണ് ഒരിക്കലും ഒന്നുകൊണ്ടും ഹനിക്കപ്പെടാത്ത ശാന്തിക്ക് നിദാനം.

ശ്രീമാന്‍ അച്യുദാനന്ദനും ശ്രീമാര്‍ ആലഞ്ചേരിയും

മറ്റു തൊങ്ങലുകളൊന്നും  ചേര്‍ക്കാതെ തന്നെ ഇവര്‍ രണ്ടും ആരെന്ന് വായിക്കുന്നവര്‍ക്കറിയാം. പക്ഷേ, ഇവരുടെ പേരുകള്‍ ഒരുമിച്ചു പറയുക എന്നത് ദൂഷണമായി കാണുന്നവര്‍ വളരെയുണ്ടാവാം. ഈ പേരുകള്‍ എടുത്തുപയോഗിക്കുമ്പോഴും രണ്ടു വ്യക്തികളെ എന്നതിലുപരി അവര്‍ പ്രതിനിധാനം ചെയ്യുന്ന രണ്ട് പ്രസ്ഥാനങ്ങളെ മനസ്സില്‍ വച്ചുകൊണ്ടാണ് ഇതെഴുതുന്നത്. സത്യത്തില്‍, ആരുടേയും പ്രതിച്ഛായയെ തകര്‍ക്കാനല്ല, മറിച്ച്, കത്തോലിക്കാസഭക്ക് ഭൂഷണമായി ഭവിക്കും എന്ന് വിചാരിച്ചുകൊണ്ടു തന്നെയാണ് ഈ കുറിപ്പിന് മുതിരുന്നത്.

കേരളക്കരയിലെ സഭയെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും തമ്മില്‍ താരതമ്യപ്പെടുത്തി പലരും പലപ്പോഴും എഴിതിയിട്ടുണ്ട്. ഞാനും. ഇരു പ്രസ്ഥാനങ്ങളുടെയും അവയെ നയിക്കുന്നവരുടെയും സമാനതകള്‍ ഏറെയാണ് എന്നത് ഒരു തുറന്ന സത്യമാണ്. സത്യം എങ്ങനെയും വെളിച്ചത്തുവരും, അതിനായി ആരുമൊന്നും ചെയ്തില്ലെങ്കിലും.

സഭയുടെ പ്രാരംഭവും രണ്ടു നൂറ്റാണ്ടുകള്‍ക്കു ശേഷം അവള്‍ രാജകീയപ്രൌഢികളെ ആശ്ലേഷിച്ച് യേശുവിന്റെ വഴികളില്‍ നിന്ന് അകന്നു പോയതും, കാലാന്തരത്തില്‍ യൂറോപ്പില്‍ അവളുടെ ആത്മീയവും ഭൌതികവുമായ അധീശത്വം നഷ്ടപ്പെട്ടതും ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചു പറഞ്ഞുതന്നിട്ടുള്ള കഥയാണ്‌. ഇതെല്ലാമറിയാമായിട്ടും ഭാരതത്തിലെ സഭ സമയോചിതമായ ആത്മശോധനക്കോ കാര്യപ്രസക്തമായ നവീകരണങ്ങള്‍ക്കോ യാതൊരു സന്നദ്ധതയും കാണിക്കുന്നില്ല എന്നത് പരിതാപകരമാണ്. സഭയെ സംബന്ധിക്കുന്നിടത്തോളം ഈ പോക്ക് ആത്മഹത്യാപരവുമാണ്.
 
സോവിയറ്റ് കമ്യൂണിസത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം എന്ന ലക്ഷ്യം ഉപേക്ഷിക്കുകയും പാര്‍ലമെന്ററി ജനാധിപത്യം തങ്ങളുടെ ലക്ഷ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു മാറ്റം ഇന്ത്യയില്‍ പ്രാവര്‍ത്തികമായിട്ടുള്ള ഇടതുപക്ഷരീതികള്‍ക്ക് ആവശ്യമാകുന്നില്ലെങ്കിലും തങ്ങളുടെ അടിസ്ഥാന പ്രത്യയശാസ്ത്രത്തില്‍ ഒരു മാറ്റവും ആവശ്യമുള്ളതായി ഇവിടുത്തെ കമ്യൂണിസ്റ്റുകള്‍ക്ക് തോന്നിയിട്ടില്ല. പ്രത്യയശാത്രകാഴ്ചപ്പാടില്‍ അവര്‍ ഇപ്പോഴും അണികളുടെ മുമ്പില്‍ സവ്വാധിപത്യം തന്നെയാണ് തങ്ങളുടെ ലക്ഷ്യമായി കൊണ്ടുനടക്കുന്നത്. ഇതുവരെയുള്ള ശീലത്തിന്റെ ഫലമായി, അണികളില്‍ ഏറിയ ഭാഗത്തിനും തങ്ങളുടേതായ വിചിന്തനങ്ങളോ ആഗ്രഹങ്ങളോ ജനിക്കാന്‍ അനുവദിക്കാത്ത അത്ര അടിമത്തത്തിലാണ് അവര്‍ കഴിയുന്നത്‌. സാധിക്കുന്നിടത്തെല്ലാം തനി സ്റ്റാലിനിസ്റ്റ് കോപ്പികളായ തങ്ങളുടെ പ്രാദേശിക മൂപ്പന്മാരെ പിന്തുടരുക, അവര്‍ക്ക് "കീജെയ്" വിളിക്കുക എന്നതില്‍ കവിഞ്ഞൊന്നും അവരെക്കൊണ്ടാവില്ല തന്നെ. ഇതേ പ്രവര്‍ത്തന ശൈലിയിലാണ് മതനേതൃത്വവും വിശ്വാസികളായ ആട്ടിന്‍കൂട്ടങ്ങളെ നയിക്കുന്നത്. വിശ്വാസകാര്യങ്ങളില്‍ മാത്രമല്ല, രാഷ്ട്രീയ വിഷയങ്ങളിലും പോലും തനതായ ചിന്തകള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കാത്ത സ്ഥിതിവിശേഷമാണ് ഇന്നും സഭയിലുള്ളത്.

പാര്‍ട്ടിയില്‍ അംഗമായിരുന്നുകൊണ്ട്, തന്റേതായ മറ്റു വിധത്തില്‍ മുന്നോട്ടു പോകാന്‍ പറ്റാത്ത ഒരു സാഹചര്യത്തില്‍ എത്തിപ്പെട്ട അച്യുദാനന്ദന്‍ നാണംകെട്ടാണെങ്കിലും തന്റെ പിന്തിരിപ്പന്‍ (പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍) നടപടികളെപ്പറ്റി മാപ്പുപറയാന്‍ വരെ തയ്യാറായി. എതാണ്ടിതുപോലെ മാത്രമേ സഭയുടെ ഇടക്കിടക്കുള്ള മാപ്പുപറയലിനും അര്‍ത്ഥമുള്ളു. തല്ക്കാലത്തേയ്ക്ക് സ്വയം രക്ഷിക്കുക. കൈയും മുഖവുമൊന്നു കഴുകുക. കാരണം, ഇതെല്ലാം കഴിഞ്ഞും ഒരതിരുമില്ലാത്ത സാമ്പത്തിക, ലൈംഗിക ക്രമക്കേടുകളില്‍ മുങ്ങിക്കിടക്കുകയാണ് ഇന്നത്തെ സഭ. വത്തിക്കാനില്‍ ഒരു പോപ്പിന് ശേഷം മറ്റൊരാള്‍ സഭ ചെയ്തുകൂട്ടിയ അക്രമങ്ങള്‍ക്ക് ലോകത്തോട്‌ മാപ്പ് പറഞ്ഞു മടുത്തു. എന്നാല്‍ അതേ നികൃഷ്ടകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇന്ത്യയിലും ഇത് തന്നെ സംഭവിക്കുന്നു. ആത്മപാലകരില്‍ വിശ്വാസികള്‍ക്കുണ്ടായിരുന്ന എല്ലാ വിശ്വാസവും ബഹുമാനവും ഒന്നിനൊന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപചയങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നിട്ടും കുറ്റവാളികളെ നിയന്ത്രിക്കാനോ, തങ്ങളുടെ കഴിവുകേടിനെ ഏറ്റുപറയാനോ ഉള്ള എളിമയോ ആത്മധൈര്യമോ ഒരു മെത്രാനും ഇതുവരെ ഉണ്ടായിട്ടില്ല. തന്നെയല്ല, ചേരിപ്പോരുകള്‍ക്ക് പല സഭാവിഭാഗങ്ങളിലും ഒരു കുറവുമില്ല താനും.

അധികാരം കയ്യാളുന്ന ഒരു പാര്‍ട്ടിയുടെ നേതാക്കളും അനുയായികളും അധികാരദുര്‍വിനിയോഗത്തിലേയ്ക്കും അഴിമതിയിലേയ്ക്കും വഴുതിവീഴാന്‍ എമ്പാടും ഇടയുണ്ടെന്ന് കണ്ടിട്ടും അനുഭവിച്ചിട്ടും അത് തടയാന്‍ യാതൊരു ശ്രദ്ധയും ശ്രമവും ഇരു പ്രസ്ഥാനങ്ങളുടെയും നേതാക്കളില്‍ നിന്ന് ഉണ്ടാകുന്നില്ല എന്നതാണ് കേരളത്തിലെ ഇന്നത്തെ പരിതാപകരമായ അവസ്ഥ. തന്നെയല്ല, സ്വന്തം സ്ഥാനമാനങ്ങളെ സ്ഥിരീകരിച്ചുറപ്പിക്കാന്‍ വേണ്ടുന്നതൊക്കെ ഇവര്‍ സമയാസമയത്ത് കരുതി വയ്ക്കുന്നുണ്ട്‌ താനും.

പ്രതിപക്ഷത്തായിരുന്നപ്പോള്‍ പ്രദര്‍ശിപ്പിച്ച ആദര്‍ശമേന്മയോ പ്രതിരോധമനസ്സോ ഒന്നും സ്വര്‍ണ്ണത്താലത്തില്‍ അധികാരം വച്ചുകൊടുത്തപ്പോള്‍ അച്യുദാനന്ദന് ഇല്ലാതെപോയി. മാര്‍ ആലഞ്ചേരി സഭയുടെ ഉന്നതാധികാരത്തില്‍ എത്തിയപ്പോള്‍, വളരെ ക്രിയാത്മകമായ ഇടപെടലുകള്‍ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പകരം, ഏത്  മുന്‍ഗാമികളെയും പോലെ റോമായാത്രയും ഫോട്ടോയ്ക്ക് പോസ്സും മാത്രമായി അദ്ദേഹത്തിന്‍റെ സേവനവും തരംതാഴ്ന്നുപോയി. അധികാരവും സമ്പത്തും വിട്ടൊഴിയാന്‍ പുരോഹിതശ്രേണി അണുപോലും സന്നദ്ധമല്ലതാനും. അവരുടെ പൊയ്മുഖങ്ങളുടെ തണലില്‍ കഴിയുന്ന കുഞ്ഞാടുകള്‍ ഇപ്പോഴും മതതീവ്രതയുടെ കൂച്ചുവിലങ്ങില്‍ തന്നെ. അവരില്‍ ഏറിയ ഭാഗവും പരമ്പരാഗതമായി സ്വന്തം തലച്ചോര്‍ ഉപയോഗിക്കാന്‍ ത്രാണിയില്ലാത്തവര്‍ ആയിപ്പോയതിനാല്‍, ക്രിസ്തീയതയുടെ ചില തുരുത്തുകളില്‍ നിന്നും വീശുന്ന, യേശുവിന്റെ തനിമയെ ആശ്ലേഷിക്കാനും സ്വയം തിരുത്തലിനുമുള്ള ആഹ്വാനങ്ങളെ തന്റെടത്തോടെ സ്വാഗതം ചെയ്യാന്‍ പൊതുവേ അവര്‍ക്ക് ധൈര്യമുണ്ടാകുന്നില്ല.

അധികാരത്തിലെത്തുമ്പോള്‍ ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്ന കമ്യൂണിസ്റ്റുകാരെപ്പോലെ സഭാധികാരവും ഫാസിസ്റ്റ് ശെലിയിലേയ്ക്കാണ് മാറിക്കൊണ്ടിരിക്കുന്നത് എന്നത് ആര്‍ക്കും കാണാവുന്ന സത്യമാണ്. ഇത്തരം അധികാരവര്‍ഗ്ഗത്തിന്റെ മൂല്യസംഹിതകള്‍ ഒരിക്കലും സുവിശേഷത്തിന്റെ പാഠങ്ങളുമായി ഒത്തുപോകില്ല. സുഖലോലുപരായ ഇടയന്മാര്‍ ദരിദ്രരായ ബഹുപൂരിപക്ഷത്തോട് എങ്ങനെ യേശുവിന്റെ സദ്‌വാര്‍ത്ത പ്രഘോഷിക്കും? പക്ഷേ, ഇനിയും അധികദൂരം കബളിക്കപ്പെട്ടു കഴിയാന്‍ ജനം ആഗ്രഹിക്കുമെന്നു തോന്നുന്നില്ല. ബുദ്ധിയുപയോഗിച്ചും നല്ല വിശ്വാസികളും നല്ല മനുഷ്യരുമായി ജീവിക്കാമെന്ന് ജനം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്.

തന്റെ ബോധ്യങ്ങള്‍ക്കനുസാരം കാര്യങ്ങള്‍ നീക്കാന്‍ താനിടപെട്ട എല്ലായിടത്തും പാര്‍ട്ടിയിലെ മല്ലന്മാര്‍  വിലങ്ങുതടിയായപ്പോള്‍, കേരളത്തിലെ ധാരാളം നല്ല മനുഷ്യര്‍ ആഗ്രഹിച്ചു, അച്യുദാനന്ദന്‍ തന്റെ മുഖ്യമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് ഒരു നീതിമാനായി ജനസമക്ഷത്തേയ്ക്ക് തിരിച്ചുചെല്ലുമെന്ന്. അതുണ്ടായില്ല. വെറുതേ തന്റെയും അതിലുപരി കേരളത്തിന്റെയും അഞ്ചു കൊല്ലം അദ്ദേഹം പാഴാക്കിക്കളഞ്ഞു. തനിക്കു യേശുവിന്റെ മനസ്സിന്റെ ഒരംശമെങ്കിലും ഉണ്ടെങ്കില്‍, മാര്‍ ആലഞ്ചേരി, യേശുവിനെപ്രതി, താനെല്ലാര്‍ക്കും മീതെയാണെന്നു പ്രഖ്യാപിക്കുന്ന തന്റെ തങ്കക്കിരീടം ധരിക്കാന്‍ വിസമ്മതിക്കുകയെങ്കിലും ചെയ്യുമെന്ന് നിഷ്ക്കളങ്കരായ കുറേ യേശുസ്നേഹികളെങ്കിലും കൊതിച്ചു. അച്യുദാനന്ദന്റെ അഞ്ചു വര്‍ഷങ്ങള്‍ക്കു പകരം മുന്നോട്ടുള്ള തന്റെ ശിഷ്ടജീവിതം മുഴുവന്‍ ശ്രീ മാര്‍ ആലഞ്ചേരിക്കു ബാക്കിയുണ്ട്. ഒന്നുകില്‍ അത് മുഴുവന്‍ കളഞ്ഞു കുളിക്കാം. അല്ലെങ്കില്‍ താന്‍ യേശുവിനെ സ്നേഹിക്കുന്നുണ്ട് എന്ന് തെളിയിക്കാം. അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടോ, ആവോ!    

വഴിയാണ് ലക്ഷ്യം


അല്‍മായശബ്ദത്തിന്റെ സത്യജ്ജ്വാല മാസിക വായിക്കാന്‍ കൊടുക്കുമ്പോള്‍ ചില സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട്, എന്താ ചേട്ടാ, ഇതുകൊണ്ടൊക്കെ ഗുണം? ആരെങ്കിലുമുണ്ടോ ഇത് വായിച്ച്  മാറാന്‍ പോകുന്നു? മാറുമോ ഇല്ലയോ എന്ന് ചിന്തിക്കാന്‍ പോയാല്‍ ഒന്നും ചെയ്യാന്‍ തോന്നുകയില്ല. ശരിയെന്നു തോന്നുന്നത് ചെയ്യുക എന്നതാണ് കാര്യം. അതിനപ്പുറത്ത് ഒരു ലക്ഷ്യവും ആവശ്യമില്ല എന്നാണ് ഗീതാസാരം. പുറത്തൊരു ലക്ഷ്യമുള്ളപ്പോള്‍ നാം നമ്മെതന്നെ ആശ്രയിക്കുകയാണ്. അവിടെ, വിജയമോ തോല്‍വിയോ എന്നതിനുത്തരവാദി നമ്മള്‍ തന്നെ ആയിരിക്കും. അതിലും എത്രയോ ലളിതവും സുന്ദരവുമാണ് ലക്ഷ്യവും ആ ലക്ഷ്യത്തിലേയ്ക്കുള്ള വഴിയും ഒന്നാവുകയാണെങ്കില്‍. ഉദാഹരണത്തിന്, ആരോഗ്യം കാംക്ഷിച്ചോ, അതല്ല, വെറും ഒരു രസത്തിനു വേണ്ടിയോ നടക്കാന്‍ ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കുക - ഇത്രടം വരെ പോയി വരണം എന്ന ചിന്ത മനസ്സിലുള്ളതിലും ആസ്വാദ്യകരമായി നടത്തം അനുഭവപ്പെടുന്നത്, ങാ, മടുക്കുമ്പോള്‍ തിരിച്ചേക്കാം എന്ന സ്വാതന്ത്ര്യത്തോടെ പോകുമ്പോഴാണ്. താത്ത്വികമായി പറഞ്ഞാല്‍, ഇവിടെ വഴിയാണ് ലക്‌ഷ്യം. അതിനപ്പുറത്തേയ്ക്ക് മനസ്സ് പോകുന്നേയില്ല. അപ്പോള്‍ പുറത്തല്ല, ലക്ഷ്യം അകത്തുതന്നെയുണ്ട്‌. എന്നാല്‍, മനസ്സിനെ ഒരു ലക്ഷ്യത്തില്‍ ഉറപ്പിച്ചു കഴിഞ്ഞാല്‍ സംഭവിക്കുന്നതോ? അപ്പോള്‍, അവിടെയെത്താത്ത ഏതു പ്രവൃത്തിയും പാഴ്വേലയുടെ വിമ്മിട്ടത്തെയുണ്ടാക്കി മനസ്സിനെ അസ്വസ്ഥമാക്കുന്നു. നേരെ മറിച്ച്, വഴി തന്നെ ലക്ഷ്യമായാല്‍, അതിനര്‍ത്ഥം, ഓരോ കാല്‍വയ്പ്പിലും നാം ലക്ഷ്യത്തിലാണെന്നാണ്. തുടക്കംമുതല്‍ ലക്‌ഷ്യം നമ്മെ ഉള്‍ക്കൊണ്ടുകഴിഞ്ഞു എന്നാണ്; എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് തന്നെ, നമ്മെ സംബന്ധിച്ചിടത്തോളം, നമ്മള്‍ എത്തേണ്ടിടത്താണ് എന്നാണ്.
  
ജീവിതത്തിന്റെ ഏതു തുറയിലും അനാവശ്യമായ മാനസികാസ്വാസ്ഥ്യങ്ങളെ പാടേ ഉത്മൂലനം ചെയ്യുന്ന ലാളിത്യത്തിന്റെയും സന്തുഷ്ടിയുടെയും  ഈ കലാകൌശലം ആര്‍ക്കും പരിശീലിക്കാവുന്നതാണ്.

മതാദ്ധ്യയനത്തില്‍ കൃത്രിമം (2)

പുരോഹിതര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത സ്ഥാനം വിശ്വാസികളുടെ മനസ്സില്‍ ഉറപ്പിച്ചെടുക്കാനായി  മതാദ്ധ്യയനത്തില്‍ വരുത്തിയിട്ടുള്ള കൃത്രിമങ്ങളെപ്പറ്റി ഒരു കുറിപ്പ് അല്‍മായ ശബ്ദത്തില്‍ ഞാന്‍  നേരത്തെ എഴുതിയിരുന്നു. അതില്‍ ചൂണ്ടിക്കാണിച്ച വിവാഹത്തെപ്പറ്റിയുള്ള വളരെ തെറ്റായ ഭാഗം നാലാം ക്ലാസ്സിലെ പുസ്തകത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. (ജീവന്റെ നീര്‍ച്ചാലുകള്‍, താള് 76). ഈ കുറിപ്പ്  അതിന്റെ ബാക്കിയാണ്.

ഏതു ക്ലാസ്സിലെ വേദപാഠപുസ്തകം മറിച്ചു നോക്കിയാലും ഇത്തരം അസത്യതിരുകലുകള്‍ കാണാനുണ്ട്. അവയില്‍ ചിലത് ഇങ്ങനെ പോകുന്നു. പുസ്തകം - രക്ഷയുടെ പാതയില്‍ 5, താള് 90ല്‍, ജനത്തിനു വേണ്ടി കര്‍ത്താവിനു ബലിയര്‍പ്പിക്കാനും അവിടുത്തെ നാമത്തില്‍ അവരെ ആശീര്‍വദിക്കാനുമാണ് പുരോഹിതന്‍ നിയമിതനായത് എന്നെഴുതിയിരിക്കുന്നു. ഇസ്രായേലിനു ദൈവത്തോടുള്ള ബന്ധത്തിന്റെ പ്രതീകമായിരുന്നു പൌരോഹിത്യം എന്നാണു തുടക്കം.


ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ പാലായില്‍ നിന്ന് ഒരടുത്ത സുഹൃത്ത് വിളിച്ചു. സത്യജ്ജ്വാല കാണുന്നുണ്ട്. അതില്‍ വരുന്ന പല കാഴ്ചപ്പാടുകളും അംഗീകരിക്കാന്‍ വിഷമമുണ്ട്. നമ്മള്‍ പുരോഹിതരെ കാണുമ്പോള്‍ സ്തുതി പറയുന്നുണ്ടല്ലോ. അത് ദൈവത്തോടുള്ള ബഹുമാനത്തിന്റെ പ്രതീകമാണ്. രൂക്ഷമായ പുരോഹിതവിമര്‍ശനം ഗുണം ചെയ്യില്ല എന്നൊക്കെ എന്നെ സ്വല്പം ഉപദേശിച്ചു. പൌരോഹിത്യം എന്ന ഏര്‍പ്പാട് തന്നെ യേശുവിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണ് എന്ന് അറിയാത്തവരാണ് ഇങ്ങനെ വിഷമിക്കുന്നത്. സഭയെന്നാല്‍ പോപ്പും മെത്രാന്മാരും പുരോഹിതരുമാണ്, പഴയ നിയമത്തിലെ പൌരോഹിത്യത്തിന്റെ തുടര്‍ച്ചയാണിത് എന്നൊക്കെയുള്ള പച്ചക്കള്ളം ഒന്നാംക്ലാസ് മുതല്‍ കുഞ്ഞുങ്ങളുടെ തലയില്‍ അടിച്ചുകയറ്റിയിട്ടുള്ള വിശ്വാസമാണല്ലോ. ജനദ്രോഹപരമായിത്തീര്‍ന്ന ഈ പൌരോഹിത്യത്തെയും ദൈവത്തിനു സംപ്രീതനാകാന്‍ ബലി വേണം എന്ന പഴകിയ ധാരണയെയും സമൂലം നിരാകരിക്കുകയാണ് യേശു ചെയ്തത് എന്ന മങ്ങലേല്‍ക്കാത്ത സുവിശേഷസത്യം ഇവര്‍ മറച്ചുപിടിക്കുന്നു.

സഭാംഗങ്ങള്‍ എന്ത് ചെയ്യണമെങ്കിലും അതിനു വികാരിയുടെ അല്ലെങ്കില്‍ മറ്റൊരു വൈദികന്റെ ചീട്ടു വേണം എന്നുള്ള മിഥ്യാധാരണയില്‍ നിന്നാണല്ലോ, കഴിഞ്ഞ ദിവസം വായിക്കാനിടയായ, ചിക്കാഗോയില്‍ താമസിക്കുന്ന ജോമോന്‍ തുണ്ടത്തിലിന്റെ കല്യാണക്കുറിയുടേതുപോലുള്ള പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഈ നാട്ടില്‍ ഇത് നിത്യസംഭവവുമാണ്. വിവാഹമെന്നല്ല, പൌരോഹിത്യം ഉള്‍പ്പെടെയുള്ള മറ്റ് എല്ലാ കൂദാശകളും സഭയുടെ സൃഷ്ടിയാണെന്നും അവയിലൊന്നുപോലും യേശു സ്ഥാപിച്ചവയല്ലായെന്നും ഒക്റ്റോബറിലെ സത്യജ്ജ്വാലയില്‍ ശ്രീ റ്റി.റ്റി. മാത്യു തകടിയേല്‍ വ്യക്തമായി സംഗ്രഹിച്ചെഴുതിയിട്ടുണ്ട്. അത്തരം സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് ഇന്നും അത്രയെളുപ്പമല്ല. അത്ര ആഴമായിട്ടാണ് സഭ മനുഷ്യമനസ്സുകളെ അസത്യപാഠങ്ങള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു വിശ്വാസികള്‍ക്ക് ഒരിക്കലും ദൈവം തന്നിട്ടുള്ള, യേശു പഠിപ്പിച്ചിട്ടുള്ള, ആത്മാവിന്റെ സ്വാതന്ത്ര്യം അനുഭവിക്കാനാകുന്നില്ല. അതുകൊണ്ടു തന്നെയാണ് സഭയോടോത്തു പോകാന്‍ ആഗ്രഹിക്കുന്നവര്‍ അപകീര്‍ത്തിക്കും കൊള്ളയടിക്കും വീണ്ടും വീണ്ടും ഇരകളായിത്തീരുന്നത്.


പാലായില്‍ വച്ച് ഒക്ടോബര്‍ 27ന് കെ.സി.ആര്‍.എം. നടത്തിയ സ്ത്രീവിവേചനത്തെക്കുറിച്ചുള്ള സെമിനാറില്‍ മുഖ്യാതിഥിയായിരുന്ന സിസ്റ്റര്‍ മരിയ തോമസ്‌ എടുത്തുപറഞ്ഞ ഒരു കാര്യമിതാണ്‌ - സഭ എപ്പോഴും ഇടമുറിയാത്ത പാരമ്പര്യത്തെപ്പറ്റി വാചാലയായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, ബുദ്ധിയുള്ള മനുഷ്യന്റെ പ്രകൃതിക്ക് നിരക്കുന്നതല്ല ഇത്. പാരമ്പര്യം നല്ലതാണ്, അത് യുക്തിസഹവും മനുഷ്യര്‍ക്ക്‌ സ്വരുമയോടെയുള്ള ജീവിതത്തിനു സഹായകരവും ആയിരിക്കുവോളം. അങ്ങനെയല്ലാതെ വരുമ്പോള്‍, തിരുത്തി ചിന്തിക്കാനും പരമ്പരാഗതമായവയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും നമുക്കാകണം. മനുഷ്യര്‍ക്ക്‌ ഒരുപകാരവും ചെയ്യാത്ത കാര്യങ്ങളെ പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് കുത്തിപ്പൊക്കികൊണ്ടുവരിക (ഉദാ. മാത്തോമ്മാക്കുരിശ്) കുബുദ്ധികളുടെ നേരമ്പോക്കും അതുകൊണ്ടുതന്നെ അവഹേളനാര്‍ഹവുമാണ്.   

നിഷ്ക്കളങ്കതയുടെ വഴിയേ

ഒരു പരിഷ്ക്കാരവും പുലര്‍ന്നിട്ടില്ലാത്ത ഒരു ലോകത്തില്‍ പിറന്നുവീണ്, വെട്ടി നശിപ്പിച്ചിട്ടില്ലാത്ത ഒരു കാനനത്തില്‍ ദിനരാത്രങ്ങള്‍ കഴിച്ച്, മരച്ചില്ലകളിലൂടെ ചാടിനടന്ന്, വിശക്കുമ്പോള്‍ കിട്ടുന്നത് തിന്നും കുടിച്ചും കഴിയാന്‍വേണ്ടി ഒരു ജന്മംകൂടി കിട്ടിയിരുന്നെങ്കില്‍! എന്നിട്ട്, ഓര്‍ഹന്‍ പാമുക്ക് ആഗ്രഹിക്കുമ്പോലെ, ലോകത്തിന്റെ അപരിചിതമായ ഒരു കോണില്‍ ആരുടേയും ഓര്‍മ്മയില്‍പ്പെടാതെ, കനത്ത മഞ്ഞുപാളികള്‍ക്കിടയില്‍ മരിച്ചുകിടക്കാന്‍ ആയിരുന്നുവെങ്കില്‍! ഈ മനോഹര ലോകത്തിന്റെ വശ്യത എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നു.

എന്നെ പിടിച്ചിരുത്തുന്ന മറ്റൊരു വശ്യചിത്രമാണ്, അലഞ്ഞു നടന്നിരുന്ന നാടോടിയായ യേശുവിനെ അറിഞ്ഞ സ്ത്രീകളില്‍ ചിലര്‍ ഉറക്കെപ്പറഞ്ഞത്‌: "നിന്നെ ചുമന്ന വയറും നീ കുടിച്ച മുലകളും എത്ര സൗഭാഗ്യമുള്ളവ!" യേശുവിനെ അടുത്തറിഞ്ഞ ഓരോ സ്ത്രീയും താനവന്റെ അമ്മയായിരുന്നെങ്കില്‍ എന്ന കൊതി ഉള്ളില്‍ കൊണ്ടുനടന്നിരിക്കണം എന്നത് ന്യായമായ ഒരു ചിന്തയാണ്. ഈ വാക്യം തന്റെ കൃതിയില്‍ ഉദ്ധരിച്ച ഒരു വൈദികഗ്രന്ഥകാരന്‍ അതിങ്ങനെയാക്കി: "നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ പയോധരവും സൗഭാഗ്യമുള്ളത്." ഒരു സ്ത്രീയുടെ മുലകളെ മുലകള്‍ എന്നുതന്നെ വിളിക്കാന്‍ ഒരാള്‍ ലജ്ജിക്കുന്നതെന്തിന്? ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രതീകമായി വിശ്വാസികള്‍ അപ്പത്തെ കാണുന്നതിലും എത്രയോ മഹത്തരമാണ് ഒരു കുഞ്ഞ് നുണയുമ്പോള്‍ അതിന്റെ ഭക്ഷണമായി ഒരു സ്ത്രീയെ രൂപാന്തരപ്പെടുത്തുന്ന മുലകളുടെ അദ്ഭുതം! മുലകളുടെ യഥാര്‍ത്ഥ സൌന്ദര്യം അവയുടെ രൂപത്തിലല്ല, അവയുടെ ധര്‍മത്തിലാണ്. അതുകൊണ്ടാണ് യുവകാമുകിയുടെ മുലകളെ ആരാധിക്കുന്ന പുരുഷന്‍ അവളോടൊത്ത് പ്രായമാകാന്‍ ഭാഗ്യമുള്ളവനെങ്കില്‍, അതേ മുലകളെ അവയുടെ ചുക്കിച്ചുളിഞ്ഞ രൂപത്തിലും ഒട്ടും വികൃതമായി കാണാത്തത്. സ്ത്രീമാറിടത്തിന്റെ മാസ്മരികത അതിശക്തമാണ്. ഇനി ഞാനൊരു രഹസ്യം പറയട്ടേ? ഏതു പ്രായമെന്നില്ല, അനുരാത്രം തന്റെ മാറിടത്തോട് ചേര്‍ന്നുകിടന്നുറങ്ങാന്‍ ഭര്‍ത്താവിനെ അനുവദിക്കുന്നവള്‍ക്ക് ഒരു ഭയപ്പാടും വേണ്ടാ, അയാളുടെ വഴി നേരുള്ളതും നിഷ്ക്കളങ്കവുമായിരിക്കും.

യേശുവിന്റെ വശ്യതയുടെ ഭാഗമായിരുന്നു തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ചിരി. യേശു ചിരിക്കുന്നത് കണ്ടിട്ടുള്ള ഓരോ യുവതിയും അവനെ പ്രണയിച്ചിരിക്കണം. ചിരി എന്നത് മാംസരക്തങ്ങള്‍കൊണ്ട് സൃഷ്ടിക്കാവുന്ന ഏറ്റവും വലിയ കലയാണ്‌. വെറും പേശികളുടെ രൂപവിന്യാസമാണ് നിര്‍മ്മമമായ ഒരു മുഖത്തെ ചിരിയുടെ ഓളങ്ങളാല്‍ തലോടുന്നത്. എന്നാല്‍ ചിരിയില്‍ വശ്യത നിറയുന്നത് അക്കൂടെ ആന്തരികമായ നിഷ്ക്കളങ്കത കലരുമ്പോളാണ്. അപ്പോള്‍, യേശുവിനെപ്പോലെ നിഷ്ക്കളങ്കനായവന്റെ മുഖത്തെ ചിരിയുടെ ഭംഗി എത്രയവാച്യമായിരുന്നിരിക്കണം. യേശു ചിരിച്ചിട്ടില്ല, കരഞ്ഞിട്ടേയുള്ളൂ എന്ന് പീഡാനുഭവഭക്തിക്കാര്‍ പറഞ്ഞുപരത്താറുണ്ട്‌. അതൊട്ടും ശരിയല്ലെന്ന് എനിക്ക് തീര്‍ച്ച തോന്നുന്നു. ഞാനും കരയാറില്ല. കാരണം മറ്റൊന്നുമല്ല, എല്ലാം ദൈവഹിതമാണെങ്കില്‍, കരയുന്നതില്‍ എന്തര്‍ത്ഥം?എന്നിരിക്കിലും, ചിലയവസരങ്ങളില്‍ യേശു കരഞ്ഞിട്ടുണ്ടെന്നുള്ള സുവിശേഷകന്റെ സാക്ഷ്യം അവിശ്വസിക്കേണ്ടതില്ല.

ചിരിയുടെ ആരംഭം ചുണ്ടുകളിലോ കണ്ണുകളിലോ? അത്ര തീര്‍ച്ചയില്ല. തോമസ്‌ മന്‍ രചിച്ച വിഖ്യാതനോവല്‍ മാജിക് മൌണ്ടനില്‍ നായകന്‍ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ ചിരിക്കുന്നത് കണ്ണുകള്‍കൊണ്ടാണെന്ന് കണ്ടുപിടിക്കുന്നുണ്ട്. വികസിക്കുന്ന കണ്ണുകള്‍, മുഖത്തെ തൊലിയില്‍ ഏതാനും ഞൊറിവുകള്‍, ചില പേശീവികാസങ്ങള്‍, അല്പം രക്തമയം - ചിരി ജനിക്കുകയായി. അധികം ചിരിക്കുന്നവരുടെ പേശീചലനങ്ങള്‍ വാര്‍ദ്ധക്യത്തില്‍ മുഖത്തുണ്ടാവുന്ന ചുളിവുകളില്‍ നിലനില്‍ക്കുമെന്നും അതുകൊണ്ട് അവ മുഖകാന്തിയെ വര്‍ദ്ധിപ്പിക്കുമെന്നും കരുതുന്നവരുണ്ട്‌. കളങ്കമില്ലാത്ത മുഖത്തെ ചിരി ആത്മാവിന്റെ സ്പന്ദനമാണ്.

ചിരിക്കുന്നവനായോ കരയുന്നവനായോ യേശുവിനെ സ്നേഹിക്കാനുതകുന്ന ഒരൊറ്റ പള്ളിപ്രസംഗം ഞാന്‍ കേട്ടിട്ടില്ല. അച്ചന്മാരും ധ്യാനിപ്പീരുകാരും പറയുമ്പോള്‍ ദൈവപുത്രന് എന്ത് ശക്തിയാണ്, എന്തൊരു ത്യാഗശീലമാണ്! എല്ലാംകൊണ്ടും അസാധാരണന്‍. എന്നാല്‍ അസ്സാധാരണത്വം അകല്ച്ചയെയാണ് സൃഷ്ടിക്കുക. സത്യസന്ധമായ സ്നേഹത്തിനു പാത്രമാകുന്നതും ഉടമയാകുന്നതും സാധാരണത്വമുള്ളവരാണെന്ന് ശ്രദ്ധിച്ചാല്‍ കാണാം. എല്ലാംകൊണ്ടും അസ്സാധാരണനായ  ഒരു യേശുവിനെ വിളിച്ച് സ്തോത്രം, ആരാധന എന്ന് ആവര്‍ത്തിക്കുന്നയത്ര കപടത വേറെയില്ല. ആരാധന തോന്നുന്നതല്ല, മറിച്ച്, ഓര്‍ക്കുമ്പോള്‍ ഹൃദയം കുളിര്‍ക്കുന്നതാണ് സ്നേഹത്തിന്റെ ലക്ഷണം. വ്യാഖ്യാനിക്കാനും മോടിപ്പെടുത്താനും മോഹിപ്പിക്കുന്നതല്ല സ്നേഹം. മരണവും ഉത്ഥാനവും ഇല്ലാതെയും യേശുവില്‍ സൗന്ദര്യം കാണുന്നവരാണ് വാസ്തവത്തില്‍ അവിടുത്തെ സ്നേഹിക്കുന്നത്. തന്നെയല്ല, ഉയിര്‍ക്കുമെന്നു മുന്നറിവുള്ള ഒരാളുടെ മരണം എങ്ങനെയാണ് വേദനയുടെ ബലിയാകുന്നത്? ഉയിര്‍പ്പിലുള്ള വിശ്വാസം മരണത്തെ മനസ്സിലാക്കാന്‍ തടസമായിത്തീരുന്നു. ക്രിസ്തു ഉയിര്‍ത്തിട്ടില്ലെങ്കില്‍ നമ്മുടെ വിശ്വാസം വ്യര്‍ത്ഥമാണെന്നുള്ള പൌലോസിന്റെ മൊഴിയില്‍ കാതലില്ലെന്നു പറയാന്‍ എന്തിനു മടിക്കണം? 'വിശ്വാസത്തിന്റെ ഈ വലിയ രഹസ്യം' അല്പമെങ്കിലും സ്നേഹത്തിലേയ്ക്ക് നമ്മെ നയിക്കുന്നുണ്ടോ? നേരേ മറിച്ച്, വലിയ സ്നേഹത്തില്‍ കുടുങ്ങിപ്പോയവരെ ആര്‍ക്കും പിടികിട്ടാത്തത് അവരുടെ രഹസ്യത്തെ അവര്‍ ഒളിച്ചുവയ്ക്കാത്തതുകൊണ്ടാണ്. യേശുവും മഗ്ദലേനയും ഫ്രാന്‍സിസും ക്ലാരയും ഇക്കൂട്ടരില്‍ പെടുന്നു. നിഷ്ക്കളങ്കതയുടെ വഴിയേ നടന്നവരാണവര്‍.

ദൈവത്തിനെന്നപോലെ യേശുവിനും മറിയത്തിനും ഏറെ അസാധാരണത്വം കല്പ്പിച്ചരുളാന്‍ സഭ എന്തുമാത്രം പെടാപ്പാട് പെട്ടു! എന്തുമാത്രം രക്തം ഒഴുക്കി! ഏതെല്ലാം തീയോളജികള്‍ എഴുതിക്കൂട്ടി! എന്നാല്‍ അകത്തെ പാപ്പരത്തമാണ് ഇതെല്ലാം നല്‍കുന്ന പാഠം. ഉള്ളിലെ ദാരിദ്ര്യം വച്ച് നോക്കുമ്പോള്‍ മറ്റു ദാരിദ്ര്യങ്ങളെല്ലാം അനുഗ്രഹങ്ങളാണ്. ഇന്നത്തെ സഭയുടെ കാര്യത്തിലും അവളുടെ ഏറ്റവും വലിയ ദാരിദ്ര്യം യേശുവിനെ അറിയുന്നതില്‍ വന്ന പിശകാണ്. ഒരല്മായനെക്കാള്‍, അല്ലെങ്കില്‍ ഒരു കൂലിവേലക്കാരനെക്കാള്‍ മഹത്ത്വം ഒരു പുരോഹിതനോ ഒരു മെത്രാനോ ഉണ്ടെന്നു കരുതുന്ന സഭ യേശുവിനെ മനസ്സിലാക്കിയിട്ടില്ല. ഒരാളെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നത്ര അനന്യനാക്കുന്നതില്‍ ദൈവത്തിന്റെ കൈ കണ്ടെത്തുന്നവര്‍ ആത്മപ്രശംസക്ക് അടിപ്പെടുകയാണ് ചെയ്യുന്നത്. അഭിഷിക്തനാകുന്ന ഓരോ പുതിയ മെത്രാനും ഇത് ചെയ്യുന്നതായി കാണാം. കര്‍ദിനാളോ പോപ്പോ ആയാല്‍ പറയാനുമില്ല. ഇത്തരം താന്‍പോരിമകളാണ് ഇന്നത്തെ മെത്രാന്മാരെപ്പറ്റി അല്‍മായരുടെ മനസ്സില്‍ അവിശ്വാസം ജനിപ്പിക്കുന്നത്.

സുവിശേഷങ്ങളെല്ലാം കാണാതെ പഠിച്ചാലും സഭാപണ്‍ഡിതരുടെ ബൈബിള്‍ വ്യാഖ്യാനങ്ങള്‍ മുഴുവന്‍ വായിച്ചറിഞ്ഞാലും യേശുവിന്റെ സൂക്ഷ്മശബ്ദം കേള്‍ക്കുവാന്‍ സഭയുടെ ഹൃദയം പാകപ്പെടുന്നില്ലെങ്കില്‍ (ഫ്രാങ്ങ്സ്വാ മോറിയാക്) അതിന്റെ വശ്യത നഷ്ടപ്പെട്ടതുതന്നെ. ഉദാഹരണത്തിന്, ഒത്തിരിയാളുകളെ മരണത്തിനു വിട്ടുകൊടുത്ത് ചിലരെ മാത്രം രക്ഷിക്കുന്ന ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന സഭ നേര് പറയുന്നുണ്ടോ? നമ്മള്‍ വിചാരിക്കുന്നതല്ല മരണത്തിന്റെയും മറ്റു വേദനകളുടെയുമര്‍ത്ഥം എന്ന് എന്തുകൊണ്ട് അംഗീകരിച്ചുകൂടാ? എനിക്ക് ആഗ്രഹമുള്ളത് കിട്ടുമ്പോള്‍ അത് ദൈവാനുഗ്രഹമായി കാണുന്നതില്പരം അഹന്തയുണ്ടോ? നന്മയും തിന്മയും അളക്കുന്ന കോല് ഞാന്‍ ആകുന്നതാണ് ഇവിടത്തെ തെറ്റ്. ദൈവത്തിന്റെ അളവുകോലുകള്‍ നമ്മുടെ ഗ്രാഹ്യത്തിലല്ല എന്നാണ് യേശു പഠിപ്പിച്ചത്. കുറേപ്പേര്‍ക്ക് നന്മ, തിരഞ്ഞെടുപ്പ്, രക്ഷ എന്നൊക്കെയുള്ള ചിന്ത ദ്രവിച്ചുപോയ പഴയ നിയമത്തിലേതാണ്. അതിനു ഒരു സാധുതയും യേശു കല്‍പ്പിച്ചില്ല. പല ദൈവങ്ങളെ ആരാധിച്ചിരുന്ന വിഘടജാതികളില്‍ നിന്ന് ഏകദൈവത്തില്‍ വിശ്വസിക്കുന്ന ഒരു കൂട്ടം ഉരുത്തിരിഞ്ഞ കാലത്തെ മിഥ്യാബോധമായിരുന്നു അത്. അന്നത്തേതുപോലെ ഇന്നും സഭ അത് പഠിപ്പിക്കുകയും സ്വന്തം ദൈവത്തെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. 

ധ്യാനം




പ്രകൃതിയും പ്രപഞ്ചശക്തികളുമായി താദാത്മ്യപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉകാരപ്പെടുന്ന ഒരു ധ്യാനപ്രാര്‍ഥന   

ഭക്തിയും പരിസ്ഥിതിയും

ഈയിടെ അല്‍മായശബ്ദത്തില്‍ (www.almayasabdam.blogspot.com) ശ്രീ ജോസഫ് മാത്യു പോസ്റ്റ്‌ ചെയ്ത ഭക്തിയുടെ മനശാസ്ത്രം എന്ന ലേഖനത്തിന് അനുബന്ധമായി കരുതിയാണ് ഈ കുറിപ്പ്. വിശേഷിച്ച്, മനുഷ്യര്‍ ഭൂമിയെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍. പരിസ്ഥിതിയെപ്പറ്റി ആഴമായി ധ്യാനിക്കാതെ ആരോഗ്യകരമായ ഭക്തിയില്‍ വളരുക എന്നത് ഇന്ന് ചിന്തനീയമേയല്ല. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികള്‍ കണ്ടെത്താന്‍ നാം സുവിശേഷങ്ങളിലും ഗീതയിലും ഇന്ത്യയുടെ ഏറ്റവും വലിയ ആത്മീയവ്യക്തിത്വമായ ഗന്ധിജിയിലും അന്വേഷിച്ചാല്‍ മതി. ചരാചരങ്ങള്‍ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, തനിയെ വേറിട്ടൊരു അസ്തിത്വം ഒന്നിനും സാദ്ധ്യമല്ല എന്നത് അതിപുരാതനമായ ഒരു ഭാരതീയദര്‍ശനമാണ്. എല്ലാ പൂര്‍വ്വ സംസ്കാരങ്ങളിലും ഈ ചിന്തയുണ്ടായിരുന്നു. അതാകട്ടെ വളരെ ലളിതവുമാണ്. അവയവങ്ങളെല്ലാം ശരീരത്തിന്റെ ഭാഗമാണെന്നും അങ്ങനെയായിരുന്നാല്‍ മാത്രമേ അതിനു ശരിയായ ആരോഗ്യം നിലനിര്‍ത്താനാകൂ എന്നതുപോലെ, നാമോരോരുത്തരും ഈ മഹാപ്രപഞ്ചത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു, ജീവികളെല്ലാം അന്യോന്യം പങ്കുവയ്ക്കുക എന്നത് ഓരോന്നിന്റെയും അസ്തിത്വത്തിന്റെയും നിലനില്‍പ്പിന്റെയും കാതലാണെന്നും ഓര്‍ത്തുകൊണ്ടാല്ലാതെ അധികനാള്‍ മുന്നോട്ടുപോകാന്‍ പ്രകൃതിനിയമം അനുവദിക്കുകയില്ല. ഈ സ്വരച്ചേര്‍ച്ചയിലൂടെയാണ് ഓരോ ജീവനും പൂര്‍ണ്ണതയിലെത്തുന്നത്. അറിഞ്ഞോ അറിയാതെയോ വര്‍ദ്ധിതമായിക്കൊണ്ടിരിക്കുന്ന വ്യതിരിക്തത ഏതെല്ലാം വിനാശങ്ങളിലേയ്ക്കാണ് മനുഷ്യവര്‍ഗ്ഗത്തെ കൊണ്ടെത്തിക്കുന്നത് എന്ന് നാം കണ്ടുതുടങ്ങിയിരിക്കുന്നു.  

നമ്മുടെ ഇപ്പോഴത്തെ സഭാനേതൃത്വം ഈ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് എന്നതിന് തെളിവാണല്ലോ, പരിസ്ഥിതിക്ക് ദൂഷ്യം ചെയ്യുന്ന പ്രവൃത്തികള്‍ പാപമാണെന്നും അവയെപ്പറ്റി കുറ്റബോധം ഉണ്ടായി കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കേണ്ടവയാണെന്നും അടുത്ത കാലത്തുണ്ടായ KCBCയുടെ ഓര്‍മ്മപ്പെടുത്തല്‍. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ആഴമായ സന്ദേശം ഇതാണ്. ഭൂമിയും അവളുടെ ധാരാളിത്വവും നമുക്ക് മുന്‍തലമുറയില്‍ നിന്ന് കിട്ടിയിട്ടുള്ള വീതമല്ല, മറിച്ച്, ഭാവിയെലെ കുഞ്ഞുങ്ങളില്‍ നിന്ന് നാം താത്ക്കാലികമായ ഉപയോഗത്തിനായി കടംകൊണ്ടിട്ടുള്ളവയാണ്‌ എന്നതത്രേ. ഭൂമിയെ നാം കുറെ നാളത്തേയ്ക്ക് മാത്രം ഉപയോഗിക്കുന്ന വാടകവീടായും കണക്കാക്കാം. അതില്‍ നമ്മള്‍ കേടുപാടുകള്‍ വരുത്തിയാല്‍ ഒരു പക്ഷെ, വാട്കചീട്ടു പുതുക്കിത്തരാതിരിക്കാന്‍ ഉടമസ്ഥന് തീരുമാനിക്കാം. അശ്രദ്ധ ഗുരുതരമെന്ന് കണ്ടാല്‍, താമസക്കാരെ നേരത്തെ ഒഴിപ്പിക്കാനും വകുപ്പുണ്ട് എന്ന് നാം മറക്കാതിരിക്കുന്നത് നന്ന്. എന്റെ വീടും പറമ്പും എന്ന ചിന്തക്ക് പകരം ഭൂമി മുഴുവന്‍ നമ്മുടെ വീടാണ് എന്നുകരുതാന്‍ പഠിക്കുക എന്നതാണ് ഇക്കൊളജിയുടെ അന്തരാര്‍ത്ഥം.

ഇന്ന് സംഭവിക്കുന്നതോ? എല്ലാം കച്ചവടമായി മാറുകയാണ്. ധനമാണ് എവിടെയും ചാലകവസ്തു. 'സമാന്തര ലോകങ്ങള്‍' എന്ന കൃതിയില്‍ മാര്‍ കുരീലോസ്‌ മെത്രാന്‍ പറയുന്നു: Economy (ധനവിനിമയം) oikos (വീട്) nomos (നിയമം) എന്ന ഗ്രീക്ക് മൂലങ്ങളില്‍ നിന്നാണ് ഉണ്ടായത്. ഇക്കോണമി എന്നാല്‍ വീടിന്റെ (ഭൂമിയുടെ) കാര്യനിര്‍വഹണം ആയിരിക്കണം. അപ്പോള്‍ സാമ്പത്തികശാസ്ത്രം ഒരു മതേതര വിഷയമായിരിക്കാനാവില്ല. അത് ഈ ഭൂമിയുമായി, അതിന്റെ നീതിപൂര്‍വമായ നടത്തിപ്പുമായി, ബന്ധപ്പെട്ടിരിക്കണം. ഈ നീതിയാകട്ടെ, മനുഷ്യനെ മാത്രം ബാധിക്കുന്നവയല്ല, മറിച്ച്, പരിസ്ഥിതിയെ മൊത്തം കണക്കിലെടുക്കുന്ന ഒന്നായിരിക്കേണ്ടതുമുണ്ട്.

ഫാ. ബോബിജോസ് യേശുവിന്റെ മരുഭൂവിലെ ഉപവാസത്തിനും ധ്യാനത്തിനും ശേഷമുള്ള പിശാചിന്റെ മൂന്നു പ്രലോഭനങ്ങളെ ആഴമായി വ്യാഖ്യാനിച്ചിട്ടുണ്ട്. അപ്പോള്‍ യേശു തനിച്ചായിരുന്നു. എന്നാല്‍ മൂന്നു സുവിശേഷങ്ങളിലും അതെപ്പറ്റി പരാമര്‍ശമുണ്ട്. ഇങ്ങനെയൊരു അനുമാനം ശരിയാകാം: അതില്‍ വളരെ കാതലായ സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നതിനാല്‍, യേശുതന്നെ ശിഷ്യരോട് തന്റെ അനുഭവം പങ്കുവച്ചിട്ടുണ്ടാവണം. ഈ പ്രലോഭനങ്ങളെല്ലാം ദൂരെക്കാഴ്ച്ചയെ മറക്കാനും തൊട്ടടുത്തുള്ള നേട്ടങ്ങളെ തിരഞ്ഞെടുക്കാനുമുള്ള ആഹ്വാനങ്ങളാണ്. നീണ്ട ഉപവാസത്തിന് ശേഷം വിശന്നുവലഞ്ഞിരിക്കുന്ന യേശുവിന് കല്ലിനെ അപ്പമാക്കിക്കൂടേ എന്നായിരുന്നു അതിലൊന്ന്. എന്നാല്‍ അപ്പം അത്ര പെട്ടെന്ന് കൈയില്‍ വരുന്ന ഒന്നല്ല. കല്ല്‌ പൊടിഞ്ഞുണ്ടാകുന്ന പാറപ്പൊടി ലക്ഷക്കണക്കിന്‌ വര്‍ഷങ്ങളിലെ പരിണാമത്തിനു ശേഷമാണ് ഉര്‍വ്വരതയുള്ള മണ്ണായിത്തീര്‍ന്ന് അപ്പമുണ്ടാക്കാനുള്ള ധാന്യത്തെ വളര്‍ത്തുന്ന മൂലകമായിത്തീരുന്നത്. അതിന് നീണ്ട ക്ഷമയും കാത്തിരിപ്പും ആവശ്യമുണ്ട്. അതിനു തയ്യാറല്ലാത്തവരാണ് കാണുന്ന പാറയെല്ലാം പൊട്ടിച്ച് ഉടനടി കാശാക്കി മാറ്റാന്‍ നോക്കുന്നത്. ഇത്തരം കുറുക്കുവഴികള്‍ പ്രകൃതിയെ കൊല്ലുന്നു എന്നു മനസ്സിലാക്കുക ഓരോരുത്തരുടെയും ഭക്തിയുടെ ഭാഗമായിത്തീരണം. അത് മറക്കുന്നിടത്തു ആത്മീയതയില്ല എന്ന് യേശുവിന്റെ പെരുമാറ്റത്തില്‍ നിന്ന് നാമറിയണം. രാസവളങ്ങള്‍ ഉപയോഗിച്ച് ചുരുങ്ങിയ നേരംകൊണ്ട് അധികം വിളവുണ്ടാക്കുന്നതും ഇതേ രീതിയിലുള്ള മണ്ണിനോടുള്ള കയ്യേറ്റമാണ്. കീടനാശിനികള്‍ ഒരു കണക്കുമില്ലാതെ മണ്ണില്‍ ചേര്‍ക്കുന്നത് ഭൂമിയെ വിഷംകൊടുത്ത് കൊല്ലുന്നതിനു തുല്യമാണ്. ഭൂമിയും അവള്‍ പോറ്റുന്ന ജീവികളും മനുഷ്യനെ വിശ്വസിക്കുന്നു, എന്നാല്‍ നമ്മള്‍ ആ വിശ്വാസത്തെ വഞ്ചിച്ചുകൊണ്ട്, വിഷംകൊടുത്ത് അവയെ സാവധാനം കൊല്ലുക എന്നത് വളരെ ഹീനമായ പാപമാണ്.

താഴേയ്ക്ക് ചാടൂ, മാലാഖാമാര്‍ നിന്നെ താങ്ങിക്കൊള്ളും എന്ന് പിശാചു പറയുമ്പോള്‍, പ്രകൃതിനിയമത്തെ ലംഘിക്കാം, ഒന്നും വരാന്‍ പോകുന്നില്ല എന്നാണ്‌ അവന്‍ യേശുവിനെ പ്രലോഭിപ്പിക്കുന്നത്. കുറെ ചില്ലറ നേര്ച്ചയിട്ടിട്ട്, അല്ലെങ്കില്‍ ഒരു കുര്‍ബാന ചൊല്ലാന്‍ പണം കൊടുത്തിട്ട്, എന്റെ കാര്യത്തില്‍ ദൈവം പ്രകൃതിനിയമത്തെ വകവയ്ക്കാതെ ചില അത്ഭുതങ്ങള്‍ കാണിക്കണം എന്ന് ആവശ്യപ്പെടുന്നതും ഇത്തരം പ്രലോഭനത്തിനു വഴങ്ങുകതന്നെയാണ്. എല്ലാ പരിഷ്കൃതരാജ്യങ്ങളും കൈവെടിഞ്ഞ ആണവോര്‍ജ്ജ-സാങ്കേതികവിദ്യയുമായി കൂടംകുളം സ്റ്റൈലില്‍ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ അതിനുത്തരവാദികള്‍ പ്രതീക്ഷിക്കുന്നത്, നമ്മുടെ കാര്യത്തില്‍ ഒരദ്ഭുതം തന്നെ നടക്കും, ഇതിനു മുമ്പ് മറ്റു രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ ഒരാപത്തും ഇവിടെ ഉണ്ടാവില്ല എന്നല്ലേ? പരിസരത്തിനും മനുഷ്യര്‍ക്കും വിപത്താകുമെന്ന്‌ നന്നായി അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം സാഹസങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്ന അധികാരികള്‍ക്കെതിരെ എല്ലാ വിധത്തിലും പ്രധിരോധം സൃഷ്ടിക്കാന്‍ വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും കടമയുണ്ട്.

തന്നെ കുമ്പിട്ടാരാധിക്കുക എന്നാണ് യേശുവിനോട് മൂന്നാമതായി ശെയ്ത്താന്‍ പറഞ്ഞത്. പിശാചിനെയും അവന്റെ ആഡംബരങ്ങളെയും ഉപേക്ഷിക്കുന്നു എന്ന് (രക്ഷകര്‍ത്താക്കള്‍ വഴി) വാക്കുകൊടുത്തിട്ടാണ് ഓരോ കുഞ്ഞും ജ്ഞാനസ്നാനം ചെയ്യപ്പെടുന്നത്. സമ്പന്നതയുടെയും താത്ക്കാലിക സൌകര്യത്തിന്റെയും ഇത്തരം പ്രലോഭനങ്ങള്‍ക്കു സമ്മതം മൂളുമ്പോള്‍ അത് ഭൂമിയോടും സഹോദരങ്ങളോടും ഭാവിയിലെ കുഞ്ഞുങ്ങളോടും ചെയ്യുന്ന വഞ്ചനയാണെന്ന്, അത് തിന്മകള്‍ക്കു (പിശാചിനു) മുമ്പില്‍ മുട്ടുമടക്കുകയാണെന്ന് തിരിച്ചറിയുക ആത്മീയതയുടെ ഭാഗമാണ്. ഒരു കടിഞ്ഞാണുമില്ലാതെ, പരോക്ഷമായ തിന്മകളെയും പ്രത്യക്ഷമായ ആഡംബരങ്ങളെയും തിരഞ്ഞെടുത്ത്‌, സുഖലോലുപമായ ഒരു ജീവിതചര്യയെ മെനഞ്ഞെടുക്കാന്‍ മാടിവിളിക്കുന്ന റ്റി.വി. പരസ്യങ്ങള്‍ മണിക്കൂറില്‍ മുപ്പതു തവണയെങ്കിലും കാണുകയും അവയില്‍ ശ്രദ്ധ ചെലുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു താക്കീതുപോലും നല്‍കാന്‍ കഴിയാതെവരികയും ചെയ്യുന്ന വിശ്വാസികളെ കാര്യത്തിന്റെ ഗൌരവം പറഞ്ഞു ബോധ്യപ്പെടുത്താന്‍ പള്ളിയില്‍ ദൈവവചനം പ്രഘോഷിക്കുന്ന പുരോഹിതര്‍ എന്തുകൊണ്ട് അവസരം കണ്ടെത്തുന്നില്ല? അടിസ്ഥാന മൂല്യങ്ങള്‍ക്കു വിലയില്ലാതാകുമ്പോള്‍ പരിസ്ഥിതി നശിക്കും. പരിസ്ഥിതിബഹുമാനം തെല്ലും  ശീലിക്കാത്തവരുടെ ഭക്തി വെറും പുറംപൂച്ചാണ്.   

ഗീതയിലെ ഒരദ്ധ്യായം തന്നെ ഭക്തിയോഗത്തെപ്പറ്റിയാണ്‌. പാരിസ്ഥിതികമായ ധാരാളം കാഴ്ചപ്പാടുകള്‍ അതിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഭാരതീയര്‍ എന്ന നിലയില്‍ ഈ കാഴ്ചപ്പാടുകള്‍ സ്വാംശീകരിക്കാന്‍ നമുക്കും ആകണം. ഉദാ. പന്ത്രണ്ടാമദ്ധ്യായത്തില്‍ ഇങ്ങനെ വായിക്കാം.
              യേ തു ധര്മ്മ്യാ മൃതമിദം
              യഥോക്തം പര്യുപാസ തേ
              ശ്രദ്ധധാനാ മത്പരമാ:
              ഭക്താസ്തേ/തീവ മേ പ്രിയാ:
എന്നെത്തന്നെ പരമമായി കരുതി, ഈ ധര്മ്മ്യാമൃതത്തെ ഇപ്പറഞ്ഞതിന്‍പടി ആരെല്ലാം വേണ്ടുംവണ്ണം ഉപാസിക്കുന്നുവോ, ആ ഭക്തന്മാര്‍ എനിക്ക് ഏറ്റവും പ്രിയരാകുന്നു. സി. രാധാകൃഷ്ണന്‍ (ഗീതാദര്‍ശനം) ഇതിന്റെ അര്‍ത്ഥം ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ഭക്തി എന്നത് സാര്‍വ്വലൌകികമായ നൈസര്‍ഗ്ഗിക ധര്‍മ്മമാണ്. കാരണം, എല്ലാ ജീവനും പ്രപഞ്ചജീവനോട്‌ സഹാജാഭിമുഖ്യമുണ്ട്. ജീവന്റെ അടിസ്ഥാനപരമായ ശേഷിയാണ് പങ്കുവയ്ക്കാനുള്ള (സ്നേഹിക്കാനുള്ള) കഴിവ്. ഭക്തി അതിന്റെ ഒരു ഭാഗമാണ്. മനുഷ്യജീവി എന്ന നിലയില്‍ നമുക്കുള്ള ധര്‍മ്മം അനുഷ്ഠിച്ചാല്‍ നമുക്കാവശ്യമുള്ളതൊക്കെ വന്നോളും എന്ന മനസ്സുറപ്പാണ് വേണ്ടത്. അതുണ്ടായാല്‍, എല്ലാ ദാരിദ്ര്യവും അവസാനിക്കും. പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ആരുടേയും സ്വകാര്യസ്വത്തല്ല, ഉല്പന്നങ്ങളും സേവനങ്ങളും കച്ചവടച്ചരക്കാക്കരുത് എന്നാണു ഗീതയുടെ പാഠം. 

ജീവിതത്തില്‍ മനോസുഖവും ശാന്തിയും ആഗ്രഹിക്കുന്നെങ്കില്‍, അതിനു പ്രഥമപ്രധാനമായി വേണ്ട കാര്യം അകത്തും പുറത്തും സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ്. ഭൂമിയെ സംബന്ധിച്ചു പറയുമ്പോള്‍, കടലും മലകളും പുഴകളും വൃക്ഷങ്ങളും പക്ഷിമൃഗാദികളും അവരവരുടെ കൃത്യം നിര്‍വഹിക്കുന്നുണ്ട്. ഇവയെല്ലാം ഒന്നിനോടൊന്നു ബന്ധപ്പെട്ടു കിടക്കുന്നു. ആന്തരികമായ ഈ ബന്ധത്തെ തകര്‍ത്ത്, അസ്വാരസ്യമുണ്ടാക്കുന്നത് മനുഷ്യന്‍ മാത്രമാണ്. ഒരു മരത്തിന്റെ ഉദാഹരണം മാത്രമെടുത്താല്‍, അത് വെട്ടിമാറ്റപ്പെടുമ്പോള്‍, ചുറ്റുപാടുമുണ്ടായിരുന്ന തണല്‍ നഷ്ടപ്പെടുന്നു. നിലം ചൂടാകുന്നു. ആ വൃക്ഷത്തെ ആശ്രയിച്ചിരുന്ന പക്ഷികളും മറ്റനേകം ജീവികളും സ്ഥലംവിടുന്നു. മരത്തിന്റെ ഇലകളുടെയും പൂക്കളുടെയും കനികളുടെയും ഗന്ധം ഇല്ലാതാകുന്നു. മണ്ണില്‍ ആഴ്ന്നിറങ്ങി അതിന്റെ വേരുകള്‍ സ്ഥാപിച്ചിരുന്ന വായു- ജൈവോര്‍ജ്ജസഞ്ചാരങ്ങള്‍ നിലക്കുന്നു. സന്തുലിതമായിരുന്ന ആ ഇടം അസന്തുലിതമായ മറ്റൊരു ഇടമായി മാറുന്നു.

മറ്റൊരു പ്രധാന വിഷയത്തിലേയ്ക്ക് വരാന്‍, നമുക്ക് മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ ഓരോ മരത്തെയും ഓരോ മനുഷ്യസ്ത്രീയുമായി പകരംവയ്ക്കുക. കാരണം, ഓരോ സ്ത്രീയും പടര്‍ന്നു പന്തലിച്ച ഒരു മരംപോലെ തനിക്കു ചുറ്റും വിശാലമായ ഒരു പരിസ്ഥിയെ സൃഷ്ടിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ അഭാവം ഒരു ചെറിയ കുടുംബത്തില്‍ പോലും തീരാനഷ്ടങ്ങള്‍ക്ക് കാരണമാകും. സഭയിലും അതിലെ ഭക്തിക്കാര്യങ്ങളിലും നിലനിന്നുപോന്നിട്ടുള്ള പുരുഷപ്രാധാന്യം പാരിസ്ഥിതികമായി നോക്കിയാല്‍ അങ്ങേയറ്റം വികൃതവും പാപപങ്കിലവുമാണ്. പല പ്രവാചകന്മാരും ജ്ഞാനികളും ഗുരുക്കന്മാരും, എന്തിന്, മുഹമ്മദ്‌ നബിയും യേശു തന്നെയും, സ്ത്രീകളെ ഒപ്പം നിര്‍ത്തിയാണ് ജീവിതകലയുടെ സന്തുലിതാവസ്ഥക്കും പൂര്‍ണ്ണതക്കും കളമൊരുക്കിയത്. സൂഫിസത്തിന്റെ ഹൃദയം എന്ന കൃതിയില്‍ ഇ. എം. ഹാഷിം ഇത്തരം ഗുരുക്കന്മാരുടെ ഒരു നിരതന്നെ എണ്ണിപ്പറയുന്നുണ്ട്. എന്നാല്‍, ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റെയും  പരിണാമചരിത്രത്തില്‍ കൈമോശം വന്നുപോയ ഒരു പുണ്യമാണിത്. സ്ത്രീകള്‍ സഭയില്‍ അവഹേളിതരും നിഷ്ക്കാസിതരും ആയിത്തീര്‍ന്നു. പുരുഷാധിപത്യത്തിന്റെ ഈ പ്രവണതക്കെതിരെ എത്രമാത്രം വിമര്‍ശനമുണ്ടായിട്ടും, അതില്‍ ഭക്തിയുടെ പരിസ്ഥിതിയില്‍ സംഭവിച്ച ഒരു താളപ്പിഴയുണ്ടെന്ന് തിരിച്ചറിയാന്‍ ഇന്നും സഭാധികാരത്തിന്‌ സാധിച്ചിട്ടില്ല. ചരിത്രത്തിലുടനീളം, വിഖ്യാതരായിരുന്ന ധാരാളം മാന്യന്മാര്‍ കടുത്ത സ്ത്രീദ്വേഷികളായിരുന്നു. വി. അഗസ്റ്റിന്‍, വി. ജറം, വി. ക്ലെമെന്റ്, വി. അക്വീനാസ്, ലുതര്‍, റ്റെര്‍ടൂല്യന്‍, ജോണ്‍ വെസ്ലി തുടങ്ങിയവര്‍ അക്കൂട്ടത്തില്‍പെടും. ഇവരില്‍ സഭ വിശുദ്ധപദവി കൊടുത്തിട്ടുള്ളവരെ തിരഞ്ഞുപിടിച്ച്, ലിസ്റ്റില്‍ നിന്ന് പേര് വെട്ടേണ്ടതാണ്. കാരണം, സ്ത്രൈണവിരോധത്തിലൂന്നിയ ഏതെങ്കിലും ഭക്തിമാര്‍ഗ്ഗത്തിലൂടെ ആത്മവിശുദ്ധി അപ്രാപ്യമാണ്. അവരില്‍ എല്ലാവരും തന്നെ സത്യാന്വേഷികള്‍ ആയിരുന്നിരിക്കാം, പക്ഷെ, അവര്‍ കണ്ടെത്തിയതും മുറുകെപ്പിടിച്ചതും അര്‍ദ്ധസത്യങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവരെല്ലാം മതഭ്രാന്തരുമായിരുന്നു. ഇവരില്‍ ചിലരുടെ എഴുത്തുകളില്‍ കാണുന്ന സ്ത്രീവിദ്വേഷം നമ്മുടെ സര്‍വ്വ ഭാവനയെയും അതിശയിക്കുന്നതാണ്. അത്തരം ചിലത് താത്പര്യമുള്ളവര്‍ക്ക് ഈ ലിങ്കില്‍ വായിക്കാം.
http://www.biblewheel.com/forum/showthread.php?3349-Anti-Woman-Quotes-by-Church-Fathers  

പരിസ്ഥിതിയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഓര്‍ത്തെടുക്കേണ്ട മറ്റൊരു പ്രധാന കാര്യം മനുഷ്യരാശിക്ക് കൈമോശം വന്നുപോയ പ്രകൃതിയുടെ നിഗൂഡഭാഷയാണ്‌. പ്രകൃതിക്ക് ഒരു ഗൂഡാത്മകതയുണ്ട്. പ്രകൃതിയുടെ ഒരു കണ്ണിയായി കഴിഞ്ഞിരുന്നത്രയും കാലം മനുഷ്യനും അതില്‍ പങ്കുപറ്റിയിരുന്നു. തനതായ ഭാഷകള്‍ രൂപപ്പെടുത്തിയെടുക്കുന്നതുവരെ ജീവജാലങ്ങളുടെ മൌനഭാഷയുപയോഗിച്ച് അവനും മരങ്ങളും മൃഗങ്ങളും പക്ഷികളുമായി സംവദിച്ചിരുന്നു എന്നത് സ്വാഭാവികമാണ്. സാര്‍വത്രികവും ദൈവികവുമായ ഒരു തലം ആ ബന്ധത്തിലുണ്ടായിരുന്നു. പ്രപഞ്ചത്തിലുള്ള ബാക്കിയെല്ലാം ഇന്നും ഇങ്ങനെ പരസ്പരം സംവദിക്കുമ്പോള്‍, മനുഷ്യന്‍ മാത്രം ഒന്നും മനസ്സിലാക്കാനാവാതെ, സ്വന്തം വഴിക്ക് ചരിക്കുകയും അത് പ്രകൃതിക്ക് എതിരാവുകയും ചെയ്യുന്നു. പ്രാകൃതികമായ ഈ സംവാദനവിരുത് നാം തിരിച്ചുപിടിക്കണം. നമ്മുടെ ഇടപെടലുകള്‍ പ്രകൃതിയെ എങ്ങനെയെല്ലാം നോവിക്കുന്നു, മുറിപ്പെടുത്തുന്നു, കൊല്ലുന്നു എന്നൊക്കെ തിരിച്ചറിയാന്‍ അതാവശ്യമാണ്. പ്രപഞ്ചരഹസ്യങ്ങളുടെ ഉള്ളറിയുന്നതിലൂടെ മാത്രമേ അതിലൊളിഞ്ഞിരിക്കുന്ന വശ്യതയും മനോഹാരിതയും നാം അനുഭവിച്ചറിയുകയുള്ളൂ.      
 

   

മതാദ്ധ്യയനത്തില്‍ കൃത്രിമം


ചില ക്ലാസ്സുകളില്‍ പിള്ളേര്‍ ഉപയോഗിക്കുന്ന സീറോമലബാര്‍സഭയുടെ മതപാഠാവലി ഒന്ന് ഓടിച്ചു നോക്കുകയായിരുന്നു. അപ്പോഴതാ ഒമ്പതാം ക്ലാസിലെ "രക്ഷയുടെ പാതയില്‍" എന്ന പുസ്തകത്തില്‍ സാര്‍വത്രികസഭയുടെ ഔദ്യോഗിക പഠനത്തില്‍ (World Catholic Catechism) നിന്ന് വളരെ വ്യത്യസ്തവും അസത്യപരവുമായ ഒരു ഭാഗം തുന്നിപിടിപ്പിച്ചിരിക്കുന്നു. വിവാഹമെന്ന കൂദാശയെപ്പറ്റിയാണ് ഞാന്‍ കണ്ടെത്തിയ ജടിലീകരണം.

പരാമൃഷ്ട പുസ്തകത്തില്‍ നൂറാം താളില്‍ പറയുന്നത് ഇങ്ങനെ: "സഭയുടെ ഔദ്യോഗിക പ്രതിനിധിയും വിവാഹകൂദാശയുടെ കാര്‍മ്മികനുമായ പുരോഹിതന്റെ മുമ്പില്‍വച്ച് സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ വധൂവരന്മാര്‍ നടത്തുന്ന വിവാഹസമ്മതം സ്വീകരിച്ചുകൊണ്ട് പുരോഹിതന്‍ നടത്തുന്ന അശീര്‍വാദമാണ് വിവാഹമെന്ന കൂദാശയുടെ പരമപ്രധാനമായ കര്‍മം."

ഞാന്‍ പഠിച്ചിട്ടുള്ളത്, വിവാഹമെന്ന കൂദാശയില്‍, മറ്റ് കൂദാശകളില്‍നിന്ന് വ്യത്യസ്തമായി, അതിന്റെ കാര്‍മ്മികര്‍ വധുവും വരനുംതന്നെ ആണെന്നാണ്. സമൂഹം നിശ്ചയിച്ചിട്ടുള്ള പ്രായത്തിലെത്തിയവര്‍ രണ്ട് സാക്ഷികളുടെ മുമ്പില്‍വച്ച് അന്യോന്യം ഭാര്യാഭര്‍ത്താക്കന്മാരായി വാക്കുകൊടുത്ത്, പരസ്പരം സ്വീകരിക്കുന്നതോടെ അത് ഉത്തവാദിത്വമുള്ള ഒരു വാഗ്ദാനമായി. സിവിള്‍ അധികൃതരാല്‍ ഔദ്ദ്യോഗികമായി എഴുതി ചേര്‍ത്ത പത്രത്തില്‍ ഇരുകക്ഷികളും സാക്ഷികളും ഒപ്പിട്ടുകഴിഞ്ഞാല്‍ അതൊരു പ്രമാണവുമായി (civil contract). അതായത് വധൂവരന്മാര്‍ നടത്തുന്ന വിവാഹസമ്മതമാണ്, പുരോഹിതന്‍ നടത്തുന്ന അശീര്‍വാദമല്ല, വിവാഹമെന്ന കൂദാശയുടെ പരമപ്രധാനമായ കര്‍മം.

അങ്ങനെ വിവാഹച്ചടങ്ങിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ വധുവും വരനും ആയിരിക്കേ, അവര്‍തന്നെ കൂദാശയിലെ കാര്‍മ്മിരും ആണെന്ന്‌  സഭ പഠിപ്പിച്ചുകൊണ്ടിരിക്കേ, (The person who assists at a marriage is understood to be only that person who is present, asks for the manifestation of the consent of the contracting parties, and receives it in the name of the Church. - Catechism of the Cath. Church, Sec.2, Ch.3, Art.7) ഈ പഠനത്തിനെതിരായി, സംഭവസ്ഥലത്ത് നില്‍ക്കുന്ന വൈദികനാണ്, (പിടിപാടുള്ളവരാണെങ്കില്‍ മെത്രാനുമാകാം) അവിടെ കാര്‍മ്മികനെന്ന ഈ പാഠഭേദം എങ്ങനെയുണ്ടായി? ഇതല്പം അതിരുകടന്ന പണിയല്ലേ?

KCBC യുടെ ആശീര്‍വാദമുള്ള പാഠപുസ്തകങ്ങളാണിവ. പള്ളിയിലും പട്ടക്കാരന്റെ മുമ്പിലും നടത്താത്ത വിവാഹം അസാധുവാണെന്നു വരുത്തിത്തീര്‍ക്കാനും മറ്റെല്ലായിടത്തുമെന്നപോലെ വിവാഹത്തിലും പുരോഹിതന്റെ നിരന്തരസാന്നിദ്ധ്യം ഉറപ്പിക്കാനുമുള്ള ഒരു സൂത്രപ്പണിയല്ലേ ഈ അബദ്ധസിദ്ധാന്തത്തിനു പിന്നിലുള്ളത്? നിരുത്തരവാദപരമായ ഈ തെറ്റ് സമ്മതിക്കുകയും തിരുത്തുകയും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ ബാദ്ധ്യസ്ഥരാണ്‌..  

തോമസിന്റെ സുവിശേഷം


The Gospel according to Thomas

യേശുവിനെക്കുറിച്ചുള്ള കുറിപ്പുകളില്‍ ആദ്യത്തേത് എന്ന് കരുതപ്പെടുന്ന തോമസിന്റെ സുവിശേഷം 114 യേശു-വാക്യങ്ങളില്‍ ഒതുങ്ങുന്നു. ഇവയിലോരോന്നും ആത്മാവിനുള്ളില്‍ വികാസം നേടേണ്ട ആശയ-കടുകുമണികളാണെന്ന അര്‍ത്ഥത്തില്‍ ഓഷോ അവയെ വ്യാഖ്യാനിച്ചിട്ടുണ്ട്, "The Mustard Seed" (HarperCollins Publ.) എന്ന ഗ്രന്ഥത്തില്‍. ഈ  പുസ്തകത്തിന്റെ ഉപശീര്‍ഷകം The gnostic teachings of Jesus the Mystic എന്നാണ്. വടക്കേ ഈജിപ്തില്‍ 1945 ല്‍ കണ്ടെത്തിയ Nag Hammadi Text ന്റെ ഭാഗമായിട്ടാണ് തോമസിന്റെയും മഗ്ദലെനയുടെയും സുവിശേഷങ്ങള്‍ ലഭിച്ചത്. ഇവയുടെ ഉള്ളടക്കത്തില്‍ നിന്ന് വെളിപ്പെടുന്നത്, യേശു ഭൌതികാര്‍ത്ഥത്തില്‍ അല്ല, മറിച്ച്, നമ്മുടെ ആന്തരിക ലോകത്തിലെ വിപ്ലവകാരിയായിരുന്നു എന്നാണ്.
സഭ ഔദ്യോഗിക ദൈവവചനം എന്ന് സ്ഥാനംകൊടുത്ത മറ്റു നാല് സുവിശേഷങ്ങളില്‍ കാണുന്ന അത്ഭുതങ്ങളോ കുരിശുമരണമോ അതിനു മുമ്പുള്ള പീഡനമോ അത് കഴിഞ്ഞുള്ള ഉഥാനമോ ഒന്നും ഇവയിലോ ഇതുപോലുള്ള മറ്റു ആദ്യകാല കുറിപ്പുകളിലോ ഇല്ല. ചില വിശ്വാസികള്‍ കുറിച്ചിട്ട ഗുരുവിന്റെ അരുളുകള്‍ മാത്രമാണിവ. ഗ്രന്ഥകര്‍ത്താവിന്റെ പേരില്‍ ഒരു കാര്യവുമില്ല. അത് ഒന്നോ അധികമോ ആള്‍ക്കാര്‍ ആകാം. തന്നെയല്ല, കണ്ടമാനം കൈകടത്തലുകള്‍ നടത്തിയ കൃതികളാണ് ഈ ആദ്യ യേശു-കൃതികളും അതുപോലെ നാമിപ്പോള്‍ സുവിശേഷങ്ങളായി ആദരിക്കുന്ന ക്രിസ്തു-കൃതികളും. അന്നേരത്തെ ആവശ്യമനുസരിച്ച് അന്യരുടെ കുറിപ്പുകളില്‍ വ്യതിയാനം വരുത്തുക, ആധികാരികതക്കുവേണ്ടി അന്ന് അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്ന ഒരാളുടെ പേരില്‍ പകര്‍പ്പുകള്‍ ഉണ്ടാക്കുക എന്നതൊക്കെ അന്ന് സ്ഥിരം നടപ്പുള്ള കാര്യങ്ങളായിരുന്നു. അതിനാല്‍, തോമ്മായുടെ എഴുത്തിലും ഓരോ വിഭാഗക്കാരുടെ വിശ്വാസസംഹിതക്കനുസാരമായി വീണ്ടും വീണ്ടും മാറ്റങ്ങള്‍ വരുത്തി എന്നത് സംശയരഹിതമാണ്‌. പിന്നെപ്പിന്നെ, തല്‍പ്പര കക്ഷികളുടെ അധികാരത്തിനും വരുമാനത്തിനുമായുള്ള ആശയങ്ങളും സഭയുടെ "വിശുദ്ധ" ലിഖിതങ്ങളില്‍ കയറിക്കൂടിയിട്ടുണ്ട് എന്നോര്‍ത്തിരിക്കുന്നത് നന്ന്. എന്നിരുന്നാലും യേശു നല്‍കിയ ചില കാതലായ ചിന്തകള്‍ അവയിലൂടെ നമുക്ക് കൈവരുന്നുണ്ട്‌. തോമ്മായുടെ സുവിശേഷത്തില്‍ അവിടവിടെയായി ചിതറി കിടക്കുന്ന ചില പ്രധാന ആശയങ്ങള്‍ ഇവിടെ ബന്ധിപ്പിച്ചും സംഗ്രഹിച്ചും എടുത്തെഴുതുകയാണ്.


1. ഒരു വലിയ സസ്യമായി പൊട്ടിമുളച്ചു വളരേണ്ട കടുകുമണി പോലെയാണ് ദൈവരാജ്യം.
അത് സാക്ഷാത്ക്കരിക്കുവാന്‍ ഏകാന്തതയെ സ്നേഹിക്കുക.

2. വിശ്രാന്തി ആഗ്രഹിക്കുന്നവന്‍ നടപ്പുരീതികളുമായി മല്ലിടാന്‍ തയ്യാറാകണം - അതായത്, അവനവനോടുള്ള യുദ്ധം. എന്റെയുള്ളില്‍ ഈ  അഗ്നിയുണ്ട്. ഈ അഗ്നിയിടാനാണ് ഞാന്‍ വന്നത്.

3. നിങ്ങളുടെ ഉത്ഭവം എവിടെയെന്നു നിങ്ങള്‍ക്കറിയുമോ? പിന്നെയെന്തിനാണ് നിങ്ങളുടെ അന്ത്യത്തെപ്പറ്റി ആകുലരാകുന്നത്?

4. ഭൌതികമായവയില്‍ ഉറച്ചുപോകുന്നവന്‍ അവിടെത്തന്നെ മരിക്കുന്നു. ഈ ഭൂമിയില്‍ കൃഷി നടത്തി കടന്നുപോകേണ്ട വഴിയാത്രക്കാര്‍ മാതമാണ് നാം. ഫലത്തെ ഇഷ്ടപ്പെടുന്നവന്‍ അത് തരുന്ന മരത്തെ വെറുക്കരുത്.

5. നിന്റെ കണ്ണിന്റെ കൃഷ്ണമണി പോലെ അന്യനെയും കരുതുക. നീ വെളിച്ചം കണ്ടെത്തിയാല്‍ അത് മറ്റുള്ളവര്‍ക്കും പ്രകാശമാകട്ടെ. ജ്ഞാനത്തിന്റെ താക്കോല്‍ ലഭിച്ചവന്‍ അതൊളിച്ചുവയ്ക്കരുത്.

6.ഞാന്‍ പ്രകാശമാകുന്നു. സ്വയം പ്രകാശിച്ചവന്‍ കല്ലും തടിയും പോലും പ്രകാശമാക്കുന്നു.

7. മനുഷ്യരില്‍ വലിയവനായിരുന്നു യോഹന്നാന്‍. എന്നാല്‍ സ്വന്തം ഉള്ളിലെ ദൈവരാജ്യത്തെ (പ്രകാശത്തെ) അറിയുന്നവന്‍ അതിലും വലിയവനാകുന്നു.

8. രണ്ടു യജമാനന്മാരെ സേവിക്കുക, പഴയ തുരുത്തില്‍ പുതിയ വീഞ്ഞ് സൂക്ഷിക്കുക, പഴയ തുണിയോടു പുതിയത് തുന്നിച്ചേര്‍ക്കുക ഇവയൊക്കെ വിഡ്ഢികള്‍ ചെയ്യുന്നു.

9. സാഹോദര്യ സ്വരുമയുടെ മുമ്പില്‍ ഒരു മല പോലും വഴിമാറിത്തരും. 

10. ആത്മാവില്‍ ദാരിദ്ര്യം - എല്ലാം ഉപേക്ഷിക്കല്‍ - ആണ് എല്ലാം നല്‍കുന്നത്.

11. ഉപരിതലത്തെ ഗൌനിക്കുന്നതിനു പകരം ഉള്ളില്‍ തെരയുക, നിങ്ങള്‍ കണ്ടെത്തും. ആദ്യത്തെ അല്പം വെളിച്ചം പുളിമാവു പോലെ വികസിച്ച് എല്ലാം പ്രകാശപൂരിതമാക്കും.

12. കാത്തിരുന്നാല്‍ വരുന്നതല്ല ദൈവരാജ്യം. അത് എവിടെയും വ്യാപിച്ചിരിക്കുന്നു. കണ്ടെത്തുക മാത്രമാണ് വേണ്ടത്.

13. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം പണ്ടേ സംഭവിച്ചു കഴിഞ്ഞു. പൂര്‍ണമായ ചലനവും പൂര്‍ണമായ വിശ്രാന്തിയുമാകട്ടെ ജീവിതം. 

കടുകുമണി
ഓരോ കുരുവും ഒരാശ്ചര്യമാണ്. കുരുവിന്റെ മുഴുപ്പ് കുറയുന്തോറും ആശ്ചര്യത്തിന്റെ അളവ് കൂടുതലാണ്. അതായിരിക്കാം യേശു തന്റെ ഉപമയില്‍ വളരെ ചെറുതായ കടുകുമണിയെ തിരഞ്ഞെടുത്തത്. പക്ഷേ, നാം ശ്രദ്ധ കൊടുക്കുന്നില്ലെങ്കില്‍, ഓരോ ആശ്ചര്യചിഹ്നവും വളഞ്ഞുകുത്തി ഒരു ചോദ്യചിഹ്നമായി അവിടെ നില്‍ക്കും. അത് വീണ്ടും നിവരുക അത്ര നിഷ്പ്രയാസമല്ല. ഓരോ കുരുവും ഒരു ഗര്ഭപാത്രമാണ്. പൌലോസ് യേശുവിനെപ്പറ്റി പറയുന്നതുപോലെ, യുഗാരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ നിങ്ങള്ക്ക് വെളിപ്പെടുത്തിയിരിക്കുന്നു.  . . . ഈ രഹസ്യമാകട്ടെ, മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്നുള്ളത് തന്നെ. (കൊളോ. 1, 26-27) കേളി എന്ന കൃതിയില്‍ ഫാ. ബോബിജോസ് കട്ടിക്കാട്ട് ചൂണ്ടിക്കാണിക്കുംപോലെ  മതങ്ങളും പുരോഹിതരും കൂദാശകളും ധ്യാനകേന്ദ്രങ്ങളും എല്ലാം നമ്മോടു പറയുന്നത് പുറത്തു നാം കാണിക്കേണ്ട, ജപിക്കേണ്ട, ആര്‍ത്തുവിളിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ്. ഉള്ളിലൊരു ചക്രവാളമുഉണ്ടെന്ന് പഠിപ്പിക്കുവാന്‍ അവര്‍ തയ്യാറാവുന്നില്ല.
ഓരോ കുരുവിലും പ്രകൃതി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ആകാശത്തെയും ഭൂമിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചക്രവാളത്തെയാണ്. അവിടെയത് സുഷുപ്തിയിലാണ്, നീരും വായുവും അതിനെ തട്ടിയുണര്‍ത്തുംവരെ. ബോബിജോസ് തന്നെ പറയുമ്പോലെ, അതിനെ കുണ്‍ഡലിനി (മറഞ്ഞിരിക്കുന്ന ഊര്‍ജ്ജം) എന്നോ ഉറങ്ങുന്ന ബുദ്ധന്‍ എന്നോ വിളിക്കാം. നിസ്സാരമെന്നു തോന്നിപ്പിക്കുന്ന ഒരു കടുകുമണിയെ കൈയിലെടുക്കുമ്പോള്‍ (ആരെങ്കിലും ഒരു കടുകുമണിയായി കൈയിലെടുക്കാന്‍ മെനക്കെടാറുണ്ടോ!) അതില്‍ അനന്തമായ ജീവന്‍ ഒളിഞ്ഞിരിക്കുന്നു എന്ന് വിചാരിക്കാന്‍ നാം എന്നാണു പഠിക്കുക? അത് മുളപൊട്ടി വളര്ന്നാലോ? കൃസൃതിയും ആരവങ്ങളുമായി പക്ഷികള്‍ അതിന്റെ ശിഖരങ്ങളില്‍ ചാടിക്കളിക്കാന്‍ വരുന്നു.
ദൈവരാജ്യത്തെ ഒരു കടുകുമണിയോടു ഉപമിക്കാം എന്ന് പറയുന്നിടത്ത് യേശു എന്ന ഗുരുവിന്റെ കാവ്യഭാവന അതിന്റെ കൊടുമുടിയിലാണ്.