Shvaasochvaasam pole

അറിവ് നടിച്ചിരുന്നവര്‍ ഉരുവിട്ടുനടന്ന-
യല്പാര്‍ത്ഥങ്ങളും അര്‍ത്ഥമില്ലായ്മയും
കേട്ടാണ് ഞാന്‍ വളര്‍ന്നത്‌ -
ദൈവത്തോട് മിണ്ടാന്‍ വാക്കുകള്‍ വേണ്ടന്നു വച്ചു.

അതിരില്ലാതെ സ്നേഹിച്ചയമ്മയാകട്ടെ
ഒന്നുംതന്നെ മിണ്ടിയിരുന്നില്ല.
കിട്ടാത്തതിനെപ്പറ്റിയും കിട്ടിയിട്ട് കൈവിട്ടു-
പോയതിനെപ്പറ്റിയും.

ഇത്രയും പറഞ്ഞു:
ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല,
കിട്ടിക്കൊണ്ടിരിക്കുന്നതേയുള്ളൂ
ഇഷ്ടവും നഷ്ടവും നോക്കരുത്.

"അന്യരെ നടുക്കാനല്ല,
സ്വയം നിവര്‍ന്ന് നടക്കാനാണ് നട്ടെല്ല്",
അച്ഛന്‍ പറഞ്ഞു;
നടന്നും കാണിച്ചു.

ആരോടുമൊന്നും മിണ്ടാതെ
കൂട് നെയ്യുന്ന കുരുവികളെ
നോക്കി ദിവസം മുഴുവന്‍
മുറ്റത്തെ മുരിങ്ങച്ചുവട്ടില്‍
ഞാനൊരു മണ്ടനായി
ചടഞ്ഞിരുന്നപ്പോൾ
അച്ഛന്‍ ചിരിച്ചതേയുള്ളൂ;

തല്ലിയില്ല.
മറ്റു കുട്ടികള്‍ ചെയ്യുന്നത് ചൂണ്ടിക്കാണിച്ചില്ല.
തന്നെത്തന്നെയും മുമ്പില്‍ നിറുത്തിയില്ല.
കൈയിലിരുന്ന 'മാതൃഭൂമി' എറിഞ്ഞുതന്നില്ല.

ഘോഷയാത്രക്കാര്‍ക്കാണ് പെരുവഴിയാവശ്യം,
തനിയേ നടക്കാന്‍ ഒറ്റയടിപ്പാതതന്നെ ധാരാളം.
നിങ്ങളുടെ പഴമകളില്‍ ഞാന്‍ ഒന്നും കാണുന്നില്ല,
ഒരിക്കല്‍ ഞാന്‍ പറഞ്ഞുപോയി.

അമ്മ നോക്കി നില്‍ക്കേ,
തോളിലൊന്നു തട്ടിയിട്ട്
പുറത്തേയ്ക്കുള്ള വാതില്‍ തുറന്ന്
അച്ഛനെന്നെ തള്ളിവിട്ടു.

ഞാനെന്തോ പറയാനോങ്ങിയപ്പോള്‍
അടുത്താരും ഇല്ലായിരുന്നു.
നടന്നു നടന്ന് ഞാനങ്ങ് മലയുടെ-
യുച്ചിയിലായിക്കഴിഞ്ഞിരുന്നു.

കൈവിടർത്തി കുരിശുപോലെ നിന്ന്
നീട്ടി ശ്വസിച്ചു. അത്രയും നിശ്വസിച്ചു.
ആകെയുണ്ടായിരുന്ന കള്ളിമുണ്ടും
അതോടേ എനിക്ക് ഭാരമായി.

അതഴിച്ചു ഞാന്‍ തലയില്‍ കെട്ടി.
അന്നുതൊട്ട് ഒരു കവചവും
ഞാനിഷ്ടപ്പെട്ടില്ല. ഒരു സഞ്ചിപോലു-
മില്ലാതെ കൈവീശി നടന്നു.

ആരോടും മത്സരിക്കാത്തയെന്നോട്
കയര്‍ക്കാനാരും വന്നില്ല.
ആർക്കുവേണ്ടിയുമൊന്നും
സൂക്ഷിച്ചുവയ്ക്കാന്‍ പറഞ്ഞില്ല.

ഓ, ജീവിതം ധന്യമാകാന്‍
എത്ര കുറച്ചു മതി!
അവയിലൊന്നുപോലും
ദേഹത്ത് ചുമക്കേണ്ടതുമില്ലെങ്കിലോ?

വായിച്ചെടുക്കേണ്ടതൊന്നും
ഒരു പുസ്തകത്തിലും
ആരോടെങ്കിലും പറയേണ്ടത്
മനസ്സിലും ഇല്ലെന്നറിയും.

കൈയിലൊന്നുമില്ലെങ്കില്‍ ഇഷ്ടപ്പെടാനും
ഇഷ്ടം ചോദിച്ചുവരാനും ആളില്ലാതാകും.
അപ്പോള്‍ വെറുതേ നടന്നു പോകുന്നത്
എത്ര സുഖകരം!

വഴി ചോദിക്കാന്‍പോലും
ഒരാള്‍ വേണ്ടെന്നു വരും.
കണ്ടതൊക്കെ എനിക്ക് ധാരാളം,
കേട്ടതൊക്കെ മതിയാവോളം.

എന്‍റെപോലും ഭാരം ഞാനറിയുന്നില്ല.
ശ്വാസോഛ്വാസം സ്വാതന്ത്ര്യമാണെങ്കിൽ
അതു ഞാനാണ്.
ഭാരമില്ലായ്മയാണ് ജീവിതം.

അങ്ങനെയിരിക്കേ ഞാൻ പെണ്ണുകെട്ടി -
പാരതന്ത്ര്യമെന്തെന്ന് ഞാനറിഞ്ഞു.