Showing posts with label Philosophy. Show all posts
Showing posts with label Philosophy. Show all posts

ദൈവവും പ്രപഞ്ചവും നാമും (complete article)

"ദൈവവും മനുഷ്യനും - (21.10. 2015)

സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. ദൈവം തന്റെ സ്വന്തം ച്ഛായയിലും രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു എന്നത് മനുഷ്യമനസ്സിന്റെ അഹന്തയിൽ കുരുത്ത 'ദിവ്യ'(പടു) ചിന്തയാണ്. കാരണം, ദൈവത്തിന്റെ ച്ഛായയും രൂപവും മറ്റെന്തിനെങ്കിലും അതിനോടുള്ള സാദൃശ്യവും എന്താണെന്ന് ഒരുവിധത്തിലും അറിയാൻ കെല്പില്ലാത്തെ ഒരു കൃമിയാണ് ഇങ്ങനെ മാനസ്സികഭോഗം നടത്തുന്നത്. എത്ര സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇതെല്ലാം 'വേദ'പുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞാലും ഓക്കത്തരം സത്യമാവില്ല.
പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമല്ല എന്നുള്ള വാദം ശരിയാകാൻ പോകുന്നില്ല. പ്രപഞ്ചത്തിന്റെ അനന്തതകളിലെവിടെയോ ഇരുന്ന് നമ്മുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒരസ്സാധാരണ ശക്തി എന്ന് ദൈവത്തെപ്പറ്റിയുള്ള പൊതുകാഴ്ചപ്പാടിനെ വിലയിരുത്തുമ്പോൾ അതിൽ പ്രപഞ്ചസൃഷ്ടിയും ഉൾപ്പെടും. ആ ദൈവത്തിന് പല രാജ്യങ്ങളിലും പല മതങ്ങളിലും പല നാമങ്ങളാണ്, പല ഭാവങ്ങളാണ്. എന്നിരുന്നാലും പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമാണെന്ന കാര്യത്തിൽ ഭൂരിപക്ഷത്തിനും സംശയമില്ല. പക്ഷേ, പ്രപഞ്ചസൃഷ്ടിയുടെ ലക്ഷ്യം മനുഷ്യമനസ്സിന് ഉള്ക്കൊള്ളാനാകുമോ എന്നത് എന്നും സംശയാസ്പദമാണ്. അവനെ വളര്ത്തുന്ന പ്രകൃതിയിൽ മനുഷ്യൻ മാത്രം കാട്ടിക്കൂട്ടുന്ന വികൃതികൾ ശ്രദ്ധിക്കുമ്പോൾ, ദൈവത്തിന് ഈ വര്ഗ്ഗത്തിനുമേൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോയെന്നു ചോദിക്കേണ്ടിവരുന്നു. ദൈവവും മനുഷ്യനും തമ്മിൽ എന്തെങ്കിലും ബന്ധം വേണോ വേണ്ടയോ എന്നത് നമ്മൾ തന്നെ തീരുമാനിക്കേണ്ടിവരുന്നു. ആ തീരുമാനത്തെ അനുസരിച്ചിരിക്കും അവന്റെ ഈ ലോകത്തിലെ സന്തുഷ്ടി. ബുദ്ധചിന്തയൊഴിച്ചുള്ള (അതൊരു മതമല്ല) എല്ലാ മതങ്ങളും പരലോകത്തെപ്പറ്റി പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്നുണ്ടെങ്കിലും ഇതിനപ്പുറത്തുള്ള ഒരു ലോകത്തെ തത്ക്കാലം മറക്കുന്നതാണ് സന്തുഷ്ടമായ ജീവിതത്തിന് ഏറ്റവും ഉതകിയ വഴിത്താര. മറിച്ചുള്ളത് വെറും ജലരേഖയായി കലാശിക്കും."

ദൈവവും പ്രപഞ്ചവും നാമും 
മുകളിലത്തെ കുറിപ്പ് എഴുതിയിട്ട് ഇന്ന് (21.10. 2016) കൃത്യം ഒരു വർഷമാകുന്നു. ചിന്ത വികസിച്ചുകൊണ്ടിരിക്കുന്നു എന്നതിനാൽ ഇതിനോട് പലതും ചേർത്തെഴുതേണ്ടതുണ്ട് എന്ന ആഗ്രഹം കലാശാലാണ്. ദൈവമെന്താണെന്നും ലോകമെന്താണെന്നും ഒരിക്കൽ നമുക്ക് തോന്നുന്നത് - ആ തോന്നൽ എത്രകാലം നീണ്ടുനിന്നാലും - വീണ്ടും വീണ്ടും തിരുത്തേണ്ടിവരുന്നു. അവ്യക്തമായത് കൂടുതൽ വ്യക്തമായിത്തീരുന്ന ആ പ്രക്രിയയാണ് നമ്മെ മനുഷ്യരാക്കുന്നത്. ഈ മാനസ്സികപ്രക്രിയയിൽ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടിൽനിന്ന് അതൊരു ആന്തരികതയാണെന്ന സത്യം തെളിഞ്ഞുവരും. 

നമ്മൾ, നമ്മുടെ ലോകം, ഈ പ്രപഞ്ചംതന്നെ എന്താണെന്ന് നമുക്ക് തോന്നുന്നുവോ അതല്ല അത് എന്ന യാഥാർഥ്യത്തിലേക്കാണ് ആധുനികമായ ശാസ്ത്രീയാന്വേഷണങ്ങൾ നമ്മെ കൊണ്ടുചെന്നിരിക്കുന്നത്. അണു ഒരു വസ്തുവേയല്ല, മറിച്ചു്, ശൂന്യതയാണ് എന്നാണ് ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തൽ. എല്ലാം നിർമ്മിക്കപ്പെട്ടിരിക്കുന്നത് അണുക്കളും അവയുടെ ഉപകണങ്ങളുംകൊണ്ടാണെങ്കിൽ നമ്മൾ 'കാണുന്ന' പ്രപഞ്ചം ഒരു നിഗൂഢത തന്നെയാണ്. നിരന്തരം മാറിമറിഞ്ഞുകൊണ്ടിരിക്കുന്നതാണ് നമ്മുടെ പ്രപഞ്ചം. പരമമായ സത്യം ചിത്ത് ആണെന്നാണ് ഭാരതത്തിന്റെ തനതായ ഉപനിഷത് സംസ്‌കൃതിയിൽ നമ്മൾ കേട്ട് ശീലിച്ചിട്ടുള്ളത്. ആ ചിത്താകട്ടെ, സർവവ്യാപകവും സർവാന്തര്യാമിയുമായ, നമുക്ക് നേരിട്ട് ഗോചരമല്ലാത്ത, ബോധമാണ്. "രൂപം കാണുമ്പോൾ, കാണുന്നവൻ കണ്ണാണ്; കണ്ണിനെ കാണുന്നവൻ മനസ്സാണ്; മനസ്സിലെ രൂപാന്തരങ്ങളെ കാണുന്നവൻ അനശ്വര സാക്ഷിയായ ആത്മാവാണ്. ആത്മാവാകട്ടെ, കാണുന്നവനാണ്, കാണപ്പെടുന്നവനാകില്ല." (ദൃക് ദൃശ്യവിവേകം)

ഓർത്തിരിക്കുക: വേദാന്ത തത്ത്വചിന്തയിൽ ആത്മാവ്, പരമാത്മാവ്, ബോധം എന്നീ പദങ്ങൾക്ക് ഒരേ അർത്ഥമാണ് കല്പിക്കപ്പെട്ടിരിക്കുന്നത്. ആത്മാവായി ശരീരത്തെ വഹിക്കുന്നതും, പരമാത്മാവായി പ്രപഞ്ചത്തെ വഹിക്കുന്നതുമായ ഈ ഭാവത്തെയാണ് ഭാരതചിന്തയിൽ ബ്രഹ്മമെന്ന് വിളിക്കുന്നത്. (ശരീരത്തിൽ ആത്മാവ് കുടികൊള്ളുന്നു; പ്രപഞ്ചത്തിൽ പരമാത്മാവ് വസിക്കുന്നു എന്ന ചിന്തകൾ തലതിരിഞ്ഞതാണ്. അവയെ നേരേ തിരിച്ചിടേണ്ടതുണ്ട്.)

ദൃശ്യമായ എന്തിന്റെയും പിന്നിൽ അനിവാര്യമായി നിലനിൽക്കുന്ന അദൃശ്യമായതിനെ അംഗീകരിക്കാൻ ഭൗതികചിന്തക്ക് സാദ്ധ്യമല്ല. മതങ്ങളും ആ വഴിയിലൂടെ സഞ്ചരിച്ചതിന്റെ ഫലമാണ് ദൈവത്തെ നമുക്ക് വെളിയിലുള്ള ഒരു ശക്തിയായി കരുതാനും ആരാധിക്കാനും ഇടയാക്കിയെന്നത്. ശരിയായ ആദ്ധ്യാത്മികതയുടെ പാതയിലേക്കെത്തണമെങ്കിൽ ദൈവം ഒരു ബാഹ്യശക്തിയാണെന്ന കാഴ്ചപ്പാടിൽനിന്നും അതൊരു ആന്തരികബോധമാണെന്ന അറിവിലേക്കും അനുഭവത്തിലേക്കും നമുക്ക് മാറാൻ കഴിയണം. ബാഹ്യമായ എല്ലാ മതാനുഷ്ഠാനങ്ങളും വാച്യമായ പ്രാർത്ഥനാബാഹുല്യവും ഈ അറിവിന്റെ അഭാവംമൂലം വളർന്നുവന്നവയാണ്. ആന്തരികമായ ആത്മാന്വേഷണം ഇന്നത്തെ രീതിയിലുള്ള മതപരമായ എല്ലാ മദ്ധ്യവർത്തികളുടെയും ആവശ്യം ഇല്ലാതാക്കും; അവയെ തീർത്തും അസ്സാധുവാക്കും. നമ്മുടെയും ഈ ലോകത്തിന്റെയും ഉപരിതലത്തിൽ സ്ഥാനീയനായ ദൈവം എന്ന സങ്കല്പം (സ്വർഗ്ഗസ്ഥനായ പിതാവ്) പഴകിപ്പോയ മതചിന്തയുടെ സൃഷ്ടിയാണ്. ഇന്നത്തെ നമ്മുടെ മനസ്സിന് യോജിച്ചത്, നിരാകാരവും അദൃശ്യവും സർവാന്തര്യാമിയും സർവജ്ഞനുമായ ഒരു ദൈവമാണ്. മതചിഹ്നങ്ങളെല്ലാം പ്രാകൃതസങ്കല്പങ്ങളുടെ താത്‌ക്കാലിക ബിംബങ്ങൾ മാത്രമായിരുന്നു എന്നതാണ് വാസ്തവം. അറിവിന്റെയും ആന്തരികതയുടെയും മഹിമാവിലേക്കു വളരാൻ ഭയപ്പെടുന്നവരാണ് ഇന്നും അവയെ കെട്ടിപ്പുണർന്നുകൊണ്ടിരിക്കുന്നത്.

സംഘടിതമതങ്ങളുടെ മാറ്റമില്ലാത്ത സിദ്ധാന്തങ്ങളുടെയും ആഴമില്ലാത്ത വിശ്വാസപ്രമാണങ്ങളുടെയും ഊന്നലുകൾ ആത്മസാക്ഷാത്ക്കാരത്തിലേക്കു നയിക്കുകയില്ലെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ചാൽ മനസ്സിലാകും. എല്ലാം കാഴ്ചക്കും കാണിക്കലിനുമായി മാത്രമായുള്ള ഒച്ചപ്പാടുകളായി കെട്ടടങ്ങുമ്പോൾ ബാക്കിയൊന്നും നിലനിൽക്കുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ആന്തരികമായ ശൂന്യതയാണ് ഫലം. 

അസ്തിത്വമുള്ള എല്ലാറ്റിലും - ജൈവമോ അജൈവമോ,ചരമോ അചരമോ, ദൃശ്യമോ അദൃശ്യമോ ആയതിലെല്ലാം ദൈവം അല്ലെങ്കിൽ അനന്തബോധം നിറഞ്ഞിരിക്കുന്നു എന്ന ആന്തരികാനുഭവമാണ് ആദ്ധ്യാത്മികതയുടെ കാതൽ. പരമമായ അറിവാണിത്. മനുഷ്യന്റെ ശാസ്ത്രാന്വേഷണം തന്നെ ജൈവപരിണാമത്തിലൂടെ ഈ സത്യത്തിലേക്കാണ് വന്നുചേരുന്നത് എന്ന് പറയാം. ശാസ്ത്രം സത്യാന്വേഷണമാണെങ്കിൽ ആദ്ധ്യാത്മകത ആ സത്യത്തിന്റെ സാക്ഷാത്ക്കാരമാണ്. ഭൗതിക-നിരീശ്വരവാദികളും അജ്ഞേയതാവാദികളും ഈ വഴിത്താരയിൽനിന്ന് ഇടറിമാറുന്നത് എങ്ങനെയെന്നത് മറ്റൊരു വിഷയമായതിനാൽ ഇവിടെ പരാമർശവിധേയമാക്കുന്നില്ല.

ഈ ചിന്തകളുടെ തുടർച്ചയായി വീണ്ടുമൊരിക്കൽ വികസിപ്പിക്കാനുള്ള വിഷയങ്ങൾ ഇവിടെ കുറിക്കുക മാത്രമേ തത്ക്കാലം ചെയ്യുന്നുള്ളൂ.
1. ഒരൊറ്റ ആദിമാണുവിൽനിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തിൽനിന്ന് ഒരു പുതുജീവി വികസിക്കണമെങ്കിൽ രണ്ടിടത്തും ബോധവൃത്തി ഉണ്ടായിരിക്കണം.
2. ജീവനിൽനിന്നേ ജീവൻ വരൂ എന്നതിനാൽ അത് അനന്തമാണ്.
3. സത്ത = അസ്തിത്വം = ജീവൻ = ബോധം = പ്രകൃതി/ദൈവം
4. നമ്മെ സംബന്ധിച്ചിടത്തോളം ജനനവും മരണവും ജീവന്റെ അവസ്ഥാന്തരത്തിലേക്കുള്ള ഒരു വഴി മാത്രമാണ്. 
തുടരും.

ദൈവവും പ്രപഞ്ചവും നാമും എന്ന ലേഖനത്തിന്റെ തുടർച്ച -

ഭൗതിക ശാസ്ത്രജ്ഞാനം അനുമാനിക്കുന്നതുപോലെ ഒരൊറ്റ ആദിമാണുവിൽനിന്നു പ്രപഞ്ചം ഉരുത്തിരിഞ്ഞതുപോലെ ഒരേയൊരു ബീജാണ്ഡസങ്കലനത്തിൽനിന്ന് ഒരു പുതുജീവി വികസിക്കണമെങ്കിൽ രണ്ടിടത്തും പശ്ചാത്തലത്തിൽ ബോധവൃത്തി ഉണ്ടായിരിക്കണം.

ജീവശാസ്ത്രത്തിൽ വിഭേദനം (differentiation) എന്നൊരു പ്രക്രിയ ഉണ്ട്. (പി.കേശവൻനായരുടെ 'ആസ്തികനായ ദൈവം' എന്ന കൃതി കാണുക.) നമുക്ക് നമ്മുടെ മനുഷ്യാനുഭവം ഒന്ന് പരിശോധിക്കാം. എവിടെനിന്നാണ് ഒരു പുതിയ മനുഷ്യക്കുഞ്ഞുണ്ടാകുന്നത്? മാതാപിതാക്കൾ ആകെ ചെയ്യുന്നത് ഒരണ്ഡത്തെയും ഒരു ബീജത്തെയും സന്ധിപ്പിക്കുക എന്നത് മാത്രമാണ്. അങ്ങനെ ഉണ്ടാകുന്ന ഭ്രൂണം ഒരൊറ്റകോശ ജീവിയാണ്. അതിനുള്ള വാസസ്ഥലം മാത്രമാണ് ഗർഭാശയം. ആ ഏകകോശം വിഭജിച് രണ്ടായി, പിന്നെ നാലായി, എട്ടായി വളരുകയാണ്. ഇങ്ങനെ കോശങ്ങളുടെ എണ്ണം കൂടുന്നതുകൊണ്ട് മാത്രം ഒരു പുതിയ മനുഷ്യജീവി ഉണ്ടാവില്ല. ആയിരങ്ങളും ലക്ഷങ്ങളുമായി പെരുകുന്ന കോശങ്ങൾ ആംഗോപാംഗങ്ങളുള്ള ഒരു ജീവി ആയിത്തീരണമെങ്കിൽ ഇവയിൽ ഏതുകോശം ശരീരത്തിന്റെ ഏതവയവത്തിന്റെ ഏതുഭാഗമായി - ചർമം, അസ്ഥി, മജ്ജ, രക്തം, മാംസം, നാഡി, രോമം എന്നിങ്ങനെ - പ്രവർത്തിക്കാൻ തുടങ്ങണം എന്നത് ഓരോ കോശവും സ്വയം കൃത്യമായി അറിഞ്ഞിരിക്കണം. എവിടെനിന്നാണ് ഈ അറിവ് വരുന്നത്? ഈ അറിവുകൾ നൽകാൻ ഗര്ഭധാരണത്തിന് ശേഷം മാതാപിതാക്കൾ ഒന്നും ചെയ്യുന്നില്ല. അതിനർത്ഥം, ഈ കോശ സമൂഹങ്ങളുടെയെല്ലാം ഉദ്ദേശ്യം ആരംഭത്തിലെ ഭ്രൂണത്തിൽ തന്നെ ഉണ്ടായിരുന്നു എന്നല്ലേ? ജീവൽപ്രക്രിയയുടെ ഭൗതികാടിസ്ഥാനമായ ജീൻ വെറും രാസവസ്തുക്കൾകൊണ്ട് നിർമ്മിതമാണെങ്കിലും അതിൽ അറിവ് അല്ലെങ്കിൽ ബോധംകൂടെ ഉണ്ടെങ്കിലേ ഇന്നയിന്ന അവയവങ്ങൾ അതാതിന്റെ സമയത്ത് രൂപപ്പെടുവാൻ സാദ്ധ്യതയുള്ളൂ. അതായത്, എല്ലാ ജീവികളുടെയും ആവിർഭാവത്തിൽ നടക്കുന്നത് ബോധപൂർവമുള്ള വിഭേദനമാണ്. അതുകൊണ്ട് അത് ഭൗതികാതീതമാണ് എന്ന് സമ്മതിക്കാതെ പറ്റില്ല.
പ്രാചീനമായ ഭൗമാന്തരീക്ഷത്തിൽ ചില രാസപദാർത്ഥങ്ങൾ യാദൃശ്ചികമായി കൂടിച്ചേർന്നപ്പോൾ ഉണ്ടായ പ്രതിഭാസമാണ് ജീവൻ എന്ന ഭൗതിക കാഴ്ചപ്പാട് ശരിയാകാൻ പോകുന്നില്ല. ചില അമ്ലസൂപ്പുകളിൽ വൈദ്യുതിപ്രസരം നടത്തി ജീവന്റെ ആവിർഭാവം കണ്ടെത്തിയതായി പ്രചരിപ്പിക്കുന്നവർ ഉണ്ടെങ്കിലും ഉണ്മയിൽ നിന്നല്ലാതെ ഉണ്മ ഉണ്ടാവില്ല എന്നതുപോലെ, ജീവനിൽ നിന്നല്ലാതെ ജീവൻ ഉണ്ടാവില്ല എന്നതിൽ സംശയത്തിനു സ്ഥാനമില്ല.
നാം കാണുന്ന പ്രപഞ്ചത്തിന്റെ ഉത്ഭവവും ഇതേ യുക്തിക്ക് അധീനമാണ്. The big bang എന്ന സിദ്ധാന്തമനുസരിച്, അതിസാന്ദ്രമായിരുന്ന ഒരു ആദിമാണുവിൽനിന്ന് ഒരുഗ്രൻ പൊട്ടിത്തെറിയിലൂടെ രൂപംകൊണ്ടതാണ് ഈ മഹാപ്രപഞ്ചം എന്ന് പറയുമ്പോൾ അതിന്റെ സത്ത മുഴുവൻ ആ ആദിമാണുവിൽ ഉൾക്കൊണ്ടിരുന്നു എന്നുവേണം മനസ്സിലാക്കാൻ. അവിടെയില്ലാത്തത് പിന്നീട് ഉണ്ടാവാൻ ഒരു സാദ്ധ്യതയുമില്ല. ശൂന്യതയിൽ (അസത്തിൽ) നിന്ന് സത് ഉണ്ടാവില്ല. സത്തിൽ നിന്നേ സത് ഉണ്ടാവൂ. അങ്ങനെയെങ്കിൽ ഭാവി പരിണാമത്തിനുള്ള ബോധം ആ ആദിമാണുവിൽ സന്നിഹിതമായിരുന്നു എന്നത് സംശയാതീതമാണ്.
ഏറ്റവും മൗലികമായ സത്യത്തെയാണ് നാം സത്ത അല്ലെങ്കിൽ ഉണ്മ എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. "ജീവപരിണാമത്തിൽനിന്ന് ദശലക്ഷക്കണക്കിനു ജീവരൂപങ്ങൾ വികസിച്ചുവന്നിട്ടുണ്ട്. ഇങ്ങനെ രൂപംകൊണ്ട സസ്യ- ജന്തുവർഗങ്ങൾ ക്ഷീരപഥങ്ങളിലെ താരങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് നമുക്ക് തോന്നുമെങ്കിലും അവ തമ്മിൽ ഉണ്മയുടെ കാര്യത്തിൽ ഒരു വ്യത്യാസവുമില്ല. ഇവയുടെയെല്ലാം നിർമിതി ഒരേ മൂലഘടകങ്ങൾകൊണ്ടും അവക്ക് പിന്നിൽ പ്രവർത്തിക്കുന്ന ബോധപ്രക്രിയകൊണ്ടുമാണ് എന്നേ യുക്തിക്ക് അംഗീകരിക്കാനാവൂ. ഇവയിലെല്ലാം പ്രവർത്തിക്കുന്നത് അപാരമായ ജീവന്റെ ഊടും പാവുമാണ്. ഉപാണവകണമായ ഓരോ എലെക്ട്രോണിനും ബോധമുണ്ടെന്നും സ്ഥലകാല പരിധികൾക്കപ്പുറത്തേക്ക് ഒന്ന് മറ്റൊന്നിനെ അറിയുന്നുണ്ടെന്നുമാണ് ഏറ്റവും ആധുനികമായ ക്വാണ്ടം ഭൗതികത്തിന്റെ കണ്ടെത്തൽ." ജൈവപരിണാമത്തിന്റെ മുന്നോടിയായിട്ടുള്ള ദ്രവ്യപരിണാമം പ്രപഞ്ചാരംഭം മുതൽ ഉള്ളതാണെന്ന് മൂലകങ്ങളുടെ പാചകം എന്ന കൃതിയിൽ ശാസ്ത്രസാഹിത്യകാരനായ ജോർജ് ഗാമോവ് പറയുന്നു.
കണങ്ങളുടെ ഭാഗമായ പ്രോട്ടോണുകളും ന്യൂട്രോണുകളും നിർമിച്ചിരിക്കുന്നത് ക്വാർക്കുകൾ കൊണ്ടാണ്. അവക്കും ഏകകോശബാക്ടീരിയകൾ വിഭജിച്ചു രണ്ടാകുന്നതുപോലെ പെരുകാൻ കഴിയും. ഈ പ്രക്രിയയും ബോധത്താൽ നിയന്ത്രിക്കപ്പെടുന്നതായി വേണം കരുതാൻ. ബോധമുള്ളിടത്ത് ജീവനുണ്ട്. ജീവനില്ലാത്ത പല ഘടകങ്ങളുടെ ഏതോ സവിശേഷമായ കൂടിച്ചേരൽ വഴിയാണ് ജീവൻ പ്രപഞ്ചത്തിൽ വന്നുചേർന്നതെന്നുള്ള ചിന്ത യുക്തിസഹമല്ല. കാരണം, നേരത്തെ സൂചിപ്പിച്ചതുപോലെ, ഉണ്മയിൽ നിന്നേ ഉണ്മ ഉണ്ടാവൂ. കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, ഫോസ്ഫറസ്, സൾഫർ എന്നിവ കൂടിചേർന്നാണ് അമിനോ ആസിഡുകളും പഞ്ചസാരയും കൊഴുപ്പും ഉണ്ടായി അവയിൽനിന്നും ജീവന്റെ ആദിരൂപം ഉടലെടുത്തെന്ന് ഇനിയും പറയാം, എന്നാൽ ഇതൊക്കെ നമുക്ക് മനസ്സിലാവാത്ത വിധത്തിലുള്ള ബോധപ്രവർത്തനത്തിന്റെ പരിണതഫലമാണെന്നത് വിസ്മരിക്കാനാവില്ല. ജീവൻ എപ്പോഴും ഇവിടെ ഉണ്ടായിരുന്നു എന്നത് ഒരു ആദ്ധ്യാത്മക വീക്ഷണമാണ്; എന്നാൽ അത് ശാസ്ത്രീയമായും യുക്തിസഹമാണെന്ന് കൂടുതൽ ചിന്തകർ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു.
സത്ത = അസ്തിത്വം = ജീവൻ = ബോധം = പ്രകൃതി/ദൈവം എന്നത് അതിമനോഹരമായ ഒരു ചിന്തയാണ്. എന്നാൽ അതേസമയം അക്കൂടെ ഉത്തരമില്ലാത്ത ഒരേയൊരു ചോദ്യം എപ്പോഴും ഉയർന്നവരുന്നു - ആധുനിക ഭൗതികശാസ്ത്രത്തിലൂടെയും (ക്വാണ്ടം ഫിസിക്സ്) വേദാന്തത്തിലൂടെയും മതവിശ്വാസത്തിലൂടെയുമൊക്കെ ദൈവം, പ്രപഞ്ചം, മനുഷ്യൻ എന്നിവയെ ബന്ധിപ്പിച് അദ്വൈതവും ഏകം സത്തും ഒക്കെ കണ്ടെത്താം. എന്നാൽ അവിടെയെല്ലാം ഒഴിയാബാധയായി ഈ ഒരു പ്രശനം മനുഷ്യബുദ്ധിയെ അലട്ടുന്നു - എന്തുകൊണ്ട് ജൈവലോകത്ത് ഇത്രയധികം വേദനകൾ, എന്തുകൊണ്ട് ഇത്രമാത്രം ക്രൂരതകൾ? ഈ സമസ്യ വിലയേറിയ എല്ലാ നല്ല ബൗദ്ധിക കണ്ടെത്തലുകളെയും അനാകർഷകവും അസാധുവുമാക്കുന്നു. എക്കാലവും മനുഷ്യർ ഇതിനുത്തരം അന്വേഷിക്കുന്നു, എന്നാൽ ഇതുവരെ അതിൽ വിജയിച്ചിട്ടില്ല എന്നതാണ് സത്യം.

നിൻറെ സ്വരൂപം

നീ മറ്റെല്ലാവരിലുംനിന്ന് വ്യത്യസ്തനാണെന്ന് സ്വയം കരുതുന്നത് അഹത്തിന്റെ ഒരു രക്ഷാകവചം മാത്രമാണ്. നിന്റെ ദേഹീദേഹങ്ങൾ ആണ് നീ എന്ന ചിന്തയും അങ്ങനെത്തന്നെ. തന്നെപ്പറ്റി പറഞ്ഞും എഴുതിയും അന്യരെ ബോദ്ധ്യപ്പെടുത്താൻ ചിലതൊക്കെ ഉണ്ടെന്നു കരുതുന്നവൻ ആത്മീയപരിവേഷത്തെ പൂച്ചാക്കുകയാണ്. എകാന്തതയേയും സ്വകാര്യതയേയും നഷ്ടപ്പെടുത്തുന്ന പ്രശസ്തി അപടകത്തെ വിളിച്ചുവരുത്തുന്നു.

"എന്റെ ചിന്തയെ ക്രമീകരിക്കാനായാൽ മാത്രമേ എനിക്ക് വിലയുള്ളൂ. പ്രപഞ്ചത്തിന്റെ വിസ്തൃതി എന്നെ ഉൾക്കൊണ്ട്, അതിലെ ഒരു തരിമാത്രമായി ഞാൻ മാറുമ്പോഴും എന്റെ ചിന്തയിൽ അതിനെ ഉൾക്കൊള്ളാൻ എനിക്കാകുന്നു എന്നതാണ് എൻറെ  മഹിമ" (Blaise Pascal (Pensées).

ഒരു വ്യക്തി പ്രപഞ്ചത്തിലെ ഒരു വെറും ബിന്ദുവല്ല. മറിച്ച്, പ്രപഞ്ചം മുഴുവൻ അതിലുണ്ട്: അതിന്റെ അഗാധതയിൽ ജീവശാസ്ത്രപരവും വർഗ്ഗപരവുമായ വാസനകളെല്ലാം ഒളിഞ്ഞിരിപ്പുണ്ട്. അവയെ കണ്ടെത്തുകയും അതേ സമയം അവയെ മറികടക്കുകയും എന്നതാണ് ഈ ജീവിതത്തിന്റെ പരമമായ സന്തുഷ്ടി. ചിന്തയെ ക്രമീകരിക്കുക എന്നാൽ മനസ്സിനെ സ്വതന്ത്രമാക്കുക എന്നാണ്. സ്വന്തം തന്ത്രങ്ങളാൽ (സ്വന്തം തീരുമാനങ്ങളനുസരിച്ച്) നയിക്കപ്പെടുന്ന മനസ്സിന് പരിധികളില്ല. പണം, അധികാരം, ജനപ്രീതി എന്നിവകൊണ്ട് സംതൃപ്തമാകുന്ന മനസ്സ് വളർച്ചയില്ലാത്തതാണ്. കാരണം, അകത്തുള്ള ധന്യതയൊഴിച്ച് മറ്റെല്ലാം ഏതു സമയത്തും നഷ്ടപ്പെടാം. ആദ്ധ്യാത്മികതയുടെ ഏകാഗ്രതയിൽ മാത്രമാണ് ഈ തിരിച്ചറിവുണ്ടാവുക. അവിടെ മാത്രമേ 'ഞാൻ' ഇല്ലാതാകാനുള്ള സാദ്ധ്യതയുള്ളൂ. എകാഗ്രതയെന്ന ഏകാന്തതയിൽ മാത്രമേ ഒരാൾക്ക്‌ ഓർമകളുടെ ധാരാളിത്തത്തിൽനിന്ന് രക്ഷപ്പെടാനാവൂ.  ഇവിടെ ഓർമകളെന്നു വിവക്ഷിക്കുന്നത് പാരമ്പര്യമായ ഇന്നലെകൾക്ക് നമ്മിലുള്ള സ്വാധീനത്തെയാണ്. കാലാകാലങ്ങളായി നമ്മുടെ DNA ആർജ്ജിച്ച എല്ലാ അറിവുകളും അവനവൻറെ ജീവനഘട്ടത്തിലെ താത്ക്കാലികമായ വിദ്യാഭ്യാസവും അതില്പ്പെടും. ഇവയെല്ലാം ഒരാളുടെ അസ്തിത്വത്തിൽ ഉടനീളം വളരെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ഈ ശബ്ദങ്ങൾ നിലയ്ക്കണമെങ്കിൽ സ്ഥലകാലങ്ങൾ നിലയ്ക്കണം, താത്ക്കാലികമായിട്ടെങ്കിലും. കാലത്തിനു വെളിയിൽ ഇവയെല്ലാം രാവും പകലും പോലെ അപ്രത്യക്ഷമാകും. ഊർജ്ജം ഘനീഭവിക്കുന്നിടത്താണ് കാലവും സ്ഥലവും ഉണ്ടാകുന്നത്. അതായത്, ദ്രവ്യമാണ്‌ കാലത്തെ സൃഷ്ടിക്കുന്നത്. ഊർജ്ജവും ദ്രവ്യവും സ്ഥലകാലങ്ങളും ഉണ്മയുടെ പ്രത്യക്ഷഭാവങ്ങളാണ്. പ്രത്യക്ഷമെന്നാൽ നമ്മുടെ ബുദ്ധിക്ക് പ്രവർത്തിക്കാൻ വേണ്ടുന്ന ഭൌമമൗലികത. അതായത്, ആർക്കോ പ്രത്യക്ഷീഭവിക്കാവുന്ന ദ്രവ്യത്തിന്റെ ഒരവസ്ഥയാണത്. ഈ 'ആര്' ഇല്ലാതായാൽ പിന്നെയുള്ളത് ശുദ്ധമായ ഉണ്മയാണ്. അതിനെയാണ് വേദാന്തികൾ ആത്മീയമായ ശൂന്യതയെന്നു വിളിക്കുന്നത്. (ആത്മീയം = അവനവനെ ബാധിക്കുന്നത്). അങ്ങനെയൊരവസ്ഥ ഉണ്ടെന്നറിയാനും അവിടെയെത്താനും ഒരാൾ മറ്റെന്തിനെക്കാളുപരി തന്നെപ്പറ്റി അങ്ങേയറ്റം നിർഭയനായിരിക്കണം. അതിനുള്ള സാദ്ധ്യതയാണ് യഥാർഥത്തിൽ സ്നേഹമെന്ന് പറയുന്നത്. ഈ അർഥത്തിൽ അത് ഒരാളോടോ വസ്തുവിനോടോ തോന്നുന്ന ആകർഷണവും അതിന്റെ സഫലീകരണവുമല്ല. മറ്റു വാക്കുകളിൽ, ഈ സ്നേഹം എല്ലാറ്റിൽനിന്നുമുള്ള വിടുതലാണ്. അത് അങ്ങേയറ്റത്തെ സ്വാതന്ത്ര്യമാണ്. അത് എല്ലാ സ്ഥല-കാല പരിധികൾക്കും അപ്പുറത്താണ്. അത് കാലാതീതമാണ്. വ്യക്ത്യാതീതവുമാണ്. അതിന് ഓർമകളില്ല, അതുകൊണ്ട് മറവിയും. ഓർമയില്ലാത്തിടത്ത് നാശവുമില്ലല്ലോ.

ഭാഗം രണ്ട് 
തുടർച്ചയെ - ബന്ധങ്ങളുടെ, പാരമ്പര്യത്തിന്റെ, അനുകരണത്തിന്റെ, കലയുടെ, അറിവിന്റെ, അറിയപ്പെടുന്നതിന്റെ, അക്ഷരങ്ങളുടെ ... - ആഗ്രഹിക്കുന്നതാണ് ദുഃഖത്തിനാധാരം. ഈ പറഞ്ഞവയെല്ലാം മനുഷ്യമനസ്സിൽ മുദ്രണം ചെയ്യുന്നത്   പൊള്ളയായ തുടർക്കഥകളാണ്. മരണം ഈ തുടർക്കഥകളിലെ കാപട്യത്തിന്റെ അന്ത്യമാകുന്നതുകൊണ്ട് അത് മനോഹരമാണ്. മനോഹരമെന്നാൽ മനസ്സിന് ഹരം കൊണ്ടുവരുന്നത് എന്നതിനോടൊപ്പം മനസ്സിനെ ഹരിക്കുന്നത് - ഇല്ലാതാക്കുന്നത് - എന്നും ആണ്.

കാലപ്രവാഹം എന്നൊന്നില്ല. കാരണം, കാലം ചലനത്തെ കല്പിച്ചെടുക്കുന്ന മനസ്സിന്റെ സൃഷ്ടിയാണ്. അപ്പോൾ പ്രപഞ്ചം നമ്മിലൂടെ ഉരുത്തിരിയുന്നുവോ, അതോ നാം പ്രപഞ്ചത്തിലൂടെയോ എന്ന ചോദ്യം സയുക്തമാണ്. ഒരാളുടെ താഴെക്കൊടുത്തിരിക്കുന്ന അനുഭവം ശ്രദ്ധിച്ചു വായിക്കൂ. "എന്റെ ജീവിതത്തിലെ ഏറ്റവും അസ്സാധാരണമായ ഒരനുഭവം ഇങ്ങനെ: ഒരു മനുഷ്യൻ റോഡുപണി ചെയ്യുന്നതായി ഞാൻ കാണുന്നു. എന്നാൽ സൂക്ഷ്മവീക്ഷണത്തിൽ അത് ഞാൻതന്നെയായിരുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായി. അയാൾ ഉപയോഗിച്ചിരുന്ന കൂന്താലിയും ഞാനായിരുന്നു. അയാൾ ഉടച്ചിരുന്ന കല്ലും ഞാനായിരുന്നു. അവിടെ മൃദുവായി വീശിയിരുന്ന കാറ്റും ഞാൻ തന്നെ. അവിടെയൊരു പുൽത്തുമ്പിൽ കയറിയിറങ്ങുന്ന എറുമ്പും ചുറ്റും ചിലച്ചുകൊണ്ടിരുന്ന പക്ഷികളും ഞാനായിരുന്നു. ആ പക്ഷികളുടെ ശബ്ദംപോലും ഞാനല്ലാതെ മറ്റൊന്നുമായിരുന്നില്ല! അപ്പോൾ അവിടേയ്ക്കുവന്ന കാറും അതിന്റെ ഡ്രൈവറും മോട്ടോറും ചക്രങ്ങളും ഞാൻ തന്നെയായിരുന്നു. അവിടെനിന്നുകൊണ്ട് കാണാമായിരുന്ന പർവ്വതം എനിക്കുള്ളിലായിരുന്നു. ജീവനുള്ളതും ഇല്ലാത്തതുമെല്ലാം എനിക്കുള്ളിൽ!" 1922ൽ തനിക്കനുഭവപ്പെട്ട ആത്മീയോണർവിനെ ജെ. കൃഷ്ണമൂർത്തി വിവരിച്ചത് ഇങ്ങനെയായിരുന്നു. ഇങ്ങനെയൊരനുഭവം രമണ മഹർഷിക്കും ഒഷോയ്ക്കും സദ്‌ഗുരു Jaggi Vasudevനും ഉണ്ടായിട്ടുള്ളതായി അവർതന്നെ പറയുന്നുണ്ട്.

"കറുനീലപ്പുടവയിൽ
സുഗമനാം മയിലും നീ
ഇളം പച്ചത്തൂവലാട്ടും
ചെങ്കണ്ണൻ തത്തയും നീ
പിഞ്ചു കുഞ്ഞിന്നോമനത്തം
നിന്നുള്ളിൽ തുടിക്കുന്നു
കാലാന്തരങ്ങളും മഹാ
സമുദ്രങ്ങളും നീ ..."
('അന്ധന്റെ ആവൃതികൾ' - സ്വന്തം കവിതാസമാഹാരം, മൾബറി, 2000)

അറിവും അഹങ്കാരവും പരസ്പരവിരുദ്ധമാണ്. ചിന്തയും അറിവും ആവശ്യമേയില്ലാത്ത അവസ്ഥയാണ് ആത്മസാക്ഷാത്ക്കാരം. അവിടെയെത്തുമ്പോൾ, തനിക്കു മുമ്പിൽ കാണുന്നതെന്തോ അത് സത്യമായി ഒരാൾ തിരിച്ചറിയുന്നു. 'നീതന്നെയാണ് നിന്റെ സഞ്ചാലകശക്തി. നിന്റെ ഇച്ഛയെന്തോ, അതാണ്‌ നീ. നിന്റെ ഇച്ഛപോലെ നിന്റെ കർമം; നിന്റെ കർമംപോലെ നിന്റെ വിധിയും' എന്ന് കഠാേപനിഷത്ത്. "എല്ലാ തേടലുകളുടെയും ഒടുവിൽ നാം തുടങ്ങിയിടത്ത് വന്നുചേരുന്നു; അപ്പോൾ ആദ്യമായി നാം ആ സ്ഥലത്തെ അറിയുന്നു!" (റ്റി. എസ്. എലിയറ്റ്)

ഭാഗം മൂന്ന് 
മരണമെന്ന അന്ത്യാനുഭവത്തെ ഇപ്പോഴത്തെ നിമിഷത്തിലേക്ക് കൊണ്ടുവരുന്ന ഒരു കഴിവ് നിശിതാർത്ഥത്തിൽ ധ്യാനത്തിലൂടെ ആർജ്ജിക്കാവുന്നതാണ്. മരണം തലച്ചോറിന്റെ നാശമാണല്ലോ. ബോധത്തിന്റെ സ്ഥാനമായ തലച്ചോറാണ് മനുഷ്യന്റെ ഏറ്റവും വലിയ ഉപകരണം. എന്നാൽ അതേ സമയം, യഥാർഥ സ്വാതന്ത്ര്യത്തെ ഇച്ഛിക്കുന്നവർക്ക് അതൊരു ബന്ധനവുമാണ്. സഹസ്രാബ്ദങ്ങളുടെ തുടർച്ചയായ ഈ ബന്ധനത്തിൽനിന്നുള്ള വിടുതലാണ് മരണം. കാരണം, നമ്മൾ സ്വന്തമെന്നും വലുതെന്നും കരുതി സൂക്ഷിച്ചിരുന്നവയേയും (പേര്, പാരമ്പര്യം, സ്ഥാനം, സമ്പാദ്യം, ബന്ധങ്ങൾ, പ്രശസ്തി), അഭിമുഖീകരിക്കേണ്ടി വരരുത് എന്ന് ഭയപ്പെട്ടിരുന്നവയേയും (നഷ്ടം, വിരഹം, ദുഃഖം, വേദന) ആണ് മരണം പാടേ മായിച്ചുകളയുന്നത്. അതേ ഫലമുണ്ടാകും ബോധത്തിന്റെ നിരന്തര ധാരയെ നിലയ്ക്കാനനുവദിക്കുമെങ്കിൽ. കാരണം, 'ഞാൻ' എന്ന ഭാവവും അതോടനുബന്ധിച്ചുള്ള ഇച്ഛാശക്തി, അധികാരക്കൊതി, അഭിമാനക്ഷതം, വെറുപ്പ്,  ദുരാഗ്രഹം, അസൂയ എന്നിവയും ബോധത്തിലാണ് ഉടലെടുക്കുന്നതും നിലകൊള്ളുന്നതും. ഈ ബോധത്തെ പിടിച്ചുനിറുത്തി ശുദ്ധീകരിക്കലാണ് ധ്യാനം എന്നയവസ്ഥ. ധ്യാനത്തിലൂടെ എല്ലാ വിധത്തിലും മുക്തനാകുന്നവന് പ്രകൃതിയുടെ ഭാഷ വശമാകും. അതാണ്‌ മുകളിൽ കുറിച്ച കൃഷ്ണമൂർത്തിയുടെ അനുഭവം പഠിപ്പിക്കുന്നത്. ആ അവസ്ഥയിൽ കിട്ടുന്ന തിരിച്ചറിവിൽ ഭാര്യ ഭര്ത്താവിനും മറിച്ചും, ജോലി ഉദ്യോഗസ്ഥനും എന്നപോലെതന്നെ ഭക്തന്/ഭക്തക്ക് നിരന്തരം സംപ്രീതനാക്കി കൊണ്ടുനടക്കേണ്ട ദൈവവും അസ്വാതന്ത്ര്യമാണ് നല്കിയിരുന്നത് എന്ന് മനസ്സിലാകും. പ്രകൃതിയുടെ ഭാഷയറിയുമ്പോൾ, ആ ഭാഷയിൽ അനുവാദം ചോദിച്ചിട്ടല്ലാതെ, ഒരിലയെ അതിന്റെ ഔഷധാംശം ഉപയോഗിക്കാനായിപ്പോലും നാം മുറിച്ചെടുക്കില്ല. ഒരു ജീവനുമേലും നാം മേല്ക്കൊയ്മയോ അധികാരമോ ചെലുത്തുകയില്ല. എന്നാൽ വളരെ ആശ്ചര്യകരമായി തോന്നുന്നതെന്തെന്നാൽ, മനുഷ്യൻറെ ധർമശാസ്ത്രങ്ങളെല്ലാംതന്നെ മിണ്ടാപ്രാണികളോടുള്ള ക്രൂരതയെപ്പറ്റി മൗനം പാലിക്കുന്നു!

ശ്രീമതി സുഗതകുമാരിയുടെ കാവ്യസ്വത്വത്തെ ഹൃദ്യമായി അപഗ്രഥിക്കുന്ന ഒരു ലേഖനം 2016 ജനുവരി അവസാനത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയിട്ടുണ്ട്. അതിൽനിന്നൊരു ഭാഗം സംക്ഷിപ്തമായി താഴെ കൊടുക്കുന്നു: സകല ചരാചരങ്ങളുടെയും നിലനില്പിനെയും സമാധാനപരമായ സഹവർത്തിത്വത്തെയും സുസാധ്യമാക്കുന്ന ലോകാനുരാഗമാണ് ധർമം. ഈ ലോകാനുരാഗമാണ് പ്രപഞ്ചഘടനകളെ രജ്ഞിപ്പിക്കുന്ന മനുഷ്യനിലെ ശക്തിവിശേഷം. അത് സർവഭൂതസമഭാവനയാണ്. അതാണ്‌ മാനവസംസ്കാരത്തിന്റെ അന്തഃസത്ത. പരിപാലനയാണ് അതിന്റെ ധർമം. മനുഷ്യകർമം ധർമവിരുദ്ധമായാൽ സർവനാശമാകും ഫലം.

ഇന്നാകട്ടെ സ്വന്തം സുരക്ഷക്കായി എന്ന വ്യാജേന മറ്റു മനുഷ്യരെയും ഒരു സമൂഹത്തെത്തന്നെയും അകറ്റി നിറുത്തുകയും വേണ്ടിവന്നാൽ ഇല്ലാതാക്കുകയും ചെയ്യാനുള്ള പ്രവണത ഏറിവരികയാണെന്ന് നമുക്കറിയാം. മനുഷ്യന്റെ ഈ ധാർഷ്ട്യമാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും ലജ്ജാകരമായ ജീർണത. ദളിതർ, സവർണർ, സ്വദേശികൾ, പരദേശികൾ, അന്യസംസ്ഥാനക്കാർ, അഭയാർഥികൾ, സ്വന്തക്കാർ, അപരിചിതർ എന്നുതുടങ്ങി നൂറുനൂറു വേര്തിരിവുകളുടെ ഉപയോഗം ഒഴിവാക്കാനാവാത്ത ഒരവസ്ഥയാണ് ഇന്നുള്ളത്. വ്യത്യസ്തമായി ജനിക്കാനും ചിന്തിക്കാനും പ്രവർത്തിക്കാനും തങ്ങളുടെ ജീവിതസാഹചര്യങ്ങൾ ഇടയാക്കുന്നവരെ അസ്പൃശ്യരാക്കുന്ന രീതി അധമമാണ്. ഈ ഗ്രഹത്തിന് വെളിയിൽനിന്ന് മനുഷ്യരാശിയെ നിരീക്ഷിക്കുന്ന ഒരു ബുദ്ധിജീവിക്ക് മേല്പ്പറഞ്ഞ വ്യത്യസ്തതകൾ കണ്ണിൽപെടുകപോലുമില്ല. ബുദ്ധി വികസിച്ച ജീവികൾ ഈ പ്രപഞ്ചത്തിന്റെ പലേടങ്ങളിലും പരിണമിച്ച് ഉണ്ടായിട്ടുണ്ടാവാം. എന്നാൽ പരിണാമപ്രക്രിയ വച്ച് നോക്കിയാൽ നമ്മുടേതുപോലുള്ള മനുഷ്യവർഗ്ഗം ഈ ഭൂമിയിൽ മാത്രമേ ഉണ്ടാവാൻ സാദ്ധ്യത തെളിയുന്നുള്ളൂ. അങ്ങനെയെങ്കിൽ അന്യംനിന്നുപോകാൻ വളരെ സാദ്ധ്യതയുള്ള ഒരു കൂട്ടമാണ്‌ നമ്മുടേതും. അതുകൊണ്ട്, എത്ര വ്യത്യസ്തനെന്നു തോന്നിയാലും, ഓരോ മനുഷ്യവ്യക്തിയും അനന്യനും അനർഘനുമാണ്. സഹസ്രകോടി സൗരയൂഥങ്ങളിൽ ഒന്നിൽപോലും നമ്മിൽ ആരുടെയെങ്കിലും മറ്റൊരു കോപ്പി ഉണ്ടാവില്ല. അപ്പോൾ ആരെന്നുമെന്തെന്നും കരുതാതെ, ഓരോ വ്യക്തിയും അങ്ങേയറ്റത്തെ ബഹുമാനത്തിന് അർഹനാണ്. എന്നാൽ സ്വന്തം ധിഷണയിൽ മതിമറന്ന്, അന്യചരാചരങ്ങളെ ഉപഭോഗദൃഷ്ടിയോടെ കാണുന്ന മനുഷ്യന് വഴിതെറ്റുന്നു. പ്രകൃതിയിലെല്ലാം താളാത്മകവും സ്വതസിദ്ധവുമായ ചൈതന്യപ്രവാഹത്തിന്റെ ഭാഗമാണ്. സ്വയം താളബദ്ധമായിത്തീർന്ന് ഈ പ്രവാഹത്തെ കണ്ടെത്തി അതിൽ പങ്കുചേരാനനുവദിക്കുന്ന അന്തർമാപിനികൾ നമ്മിൽ പ്രവർത്തിക്കുന്നതിനെയാണ് ഐശ്വരസ്പർശം എന്ന് പറയാവുന്നത്.  

ഭാഗം നാല് 
ഈശ്വരൻ എന്ന് പറയുമ്പോൾ എന്താണ് പ്രത്യക്ഷമാക്കപ്പെടുന്നതെന്ന് നോക്കാം. സങ്കുചിതമായ അർഥത്തിൽ, "മനുഷ്യന് ഇപ്പോഴുള്ള ദൈവസങ്കല്പത്തിലേക്ക് നയിച്ച വഴികളിലേക്ക് കണ്ണോടിച്ചാൽ കാണുന്നതിതാണ്: നമ്മുടെ ദൃശ്യാനുഭവത്തിനപ്പുറത്ത് ഒളിഞ്ഞിരിക്കുന്ന കാരണങ്ങളുടെയെല്ലാം പിന്നിലെ ആദികാരണം എന്ന പൊതുനിഗമനമാണ് നമുക്ക് ദൈവം. അതിനൊരു ബഹുമാന്യസ്ഥാനം നല്കുമ്പോഴും, മനുഷ്യന് ഒരാന്തരിക മാർഗദർശിയായി അത് പരിണമിക്കുന്നില്ല. അതുവഴി സ്വന്തം അജ്ഞതക്കും ആത്മാന്ധകാരത്തിനും പേരിടുക മാത്രമാണ് നാം ചെയ്യുന്നത്." (Paul Heinrich Dietrich). അതുകൊണ്ടാണ്   "അദൃശ്യനായ ഒരു ദൈവത്തിന് ഉപാസന ചെയ്യുന്നതോടൊപ്പം മനുഷ്യൻ ദൃശ്യമായ പ്രകൃതിയെ ഉപദ്രവിച്ചുകൊണ്ടുമിരിക്കുന്നത്. അവൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിതന്നെയാണ് അവനാരാധിക്കുന്ന ദൈവം എന്ന് തിരിച്ചറിയാത്ത ഈ ജീവവർഗ്ഗമാണ് ഏറ്റവും കൂടിയ ബുദ്ധിഭ്രമത്തിന് വശംവദമായി പെരുമാറുന്നത്." (Herbert Reeves)

വിപുലമായ അർഥത്തിലാകട്ടെ, ആകാശം, സമുദ്രം, മണലാരണ്യം, വന്മരങ്ങൾ, സുന്ദരീസുന്ദരന്മാരായ നാനാജാതി ജീവജാലങ്ങൾ, മനുഷ്യർ ... ഇവയുടെയെല്ലാം ആകെത്തുകയാണ് ഈശ്വരൻ എന്ന് പറയാം. ഈശ്വരനെന്ന പ്രകാശത്തെ അന്വേഷിക്കുകയും വിശ്വപ്രപഞ്ചത്തിലെ മധുരോദാരഭാവങ്ങളെ കാണാതിരിക്കയും ചെയ്യുക കാപട്യമാണ് എന്ന് ജി. കൃഷ്ണമൂർത്തി പറഞ്ഞിട്ടുണ്ട്. ശരീരത്തിലെ ഓരോ ഭാഗത്തിനും അതിന്റെ കർത്തവ്യം അറിയാവുന്നതുപോലെ, പ്രപഞ്ചത്തിലെ ഓരോ കണികയ്ക്കും അതിന്റെ സ്ഥാനവും ചലനവുമറിയാം. അതാണ് പ്രപഞ്ചമനസ്സ്. പ്രപഞ്ചമനസ്സിന്റെ സ്വാവബോധമാണ് ദൈവം എന്ന സത്യം മറക്കുമ്പോൾ നമ്മൾ അരക്ഷിതരാകുന്നു. എന്തുകൊണ്ടാണ് ഗ്രഹങ്ങൾ അവയുടെ ഭ്രമണപഥത്തിൽനിന്ന് തെറിച്ചുപോകാത്തതും സൂര്യനിൽ ചെന്നിടിച്ച് ചാമ്പലാകാത്തതും? അവയുടെ ഭ്രമണം ഉളവാക്കുന്ന കേന്ദ്രപരാങ്മുഖശക്തി (centrifugal force) കാരണം. നമ്മിൽ പ്രവർത്തിക്കുന്ന centrifugal force ആണ് നമുക്ക് ഈശ്വരൻ.

നമ്മൾ തിരിച്ചറിയേണ്ടതും എന്നാൽ പൊതുവേ തിരിച്ചറിയാതെ പോകുന്നതുമായ മറ്റൊരു സത്യമുണ്ട്. അതിതാണ്: ജീവജാലങ്ങളുടെ സമത്വത്തെ അംഗീകരിക്കാത്ത ഏത് സ്വാതന്ത്ര്യവും ഈ ഈശ്വരസങ്കല്പത്തിന് നിരക്കുന്നതല്ല. പ്രപഞ്ചത്തിന്റെയും സമൂഹത്തിന്റെയും വ്യക്തിയുടെയും നിലനില്പിന് അനിവാര്യമായ പരക്ലേശവിവേകം സ്വായത്തമാകണമെങ്കിൽ വ്യക്തിമനസ്സ് എന്നപോലെ സമഷ്ടിമനസ്സും സംശുദ്ധമായിത്തീരണം.

മഹത്തായ മനസ്സെന്നു പറയുന്നത് ഏറ്റവും മൃദുലമായതാണ്. അത് വളരെ വേഗം കളങ്കിതമാകാം. ദിനപ്പത്രത്തിന്റെ അല്ലെങ്കിൽ റ്റിവിയുടെ മുമ്പിലിരുന്ന് അതിൽ പടച്ചുവിടുന്ന കോമാളിത്തരങ്ങൾ കണ്ടും കിംവദന്തികൾ കേട്ടും സമയം ചെലവഴിക്കുന്നവർ ആത്മശൂന്യതയിൽ ആണ്ടുപോകുകയാണ് ചെയ്യുന്നത്. ആൾക്കൂട്ടത്തിന്റെ ഉപരിപ്ലവതയിൽ പെട്ടുപോകുന്നതിലൂടെ അവരുടെ മനസ്സ് അശുദ്ധമാക്കപ്പെടുന്നു. പക്വമായ അവബോധത്തിലെത്താൻ വ്യക്തിക്കേ കഴിയൂ. കാരണം, ഓഷോ ഓർമിപ്പിക്കുന്നതുപോലെ, ജനക്കൂട്ടം പരത്തുന്നത് ഇരുട്ടും സംഭ്രാന്തിയുമാണ്.

പ്രപഞ്ചത്തിന്റെ സ്വായത്തമായ പരിണാമം കാഠിന്യത്തിൽ നിന്ന് ലോലതയിലേക്കും സങ്കീർണതയിൽ നിന്ന് സരളതയിലേക്കുമാണ്. എന്നാൽ ആധുനിക മനുഷ്യന്റെ കാര്യം നേരേ തിരിച്ചാണ്. സത്തയിൽ നാം മറ്റെല്ലാറ്റിനോടും ബന്ധപ്പെട്ടിരിക്കുന്നു എന്നറിയുമ്പോപോഴും അതിനനുസരണമുള്ള  ജീവിതോന്നമനത്തിന് ആ അറിവ് ഉത്തേജനമാകുന്നില്ല. അശുദ്ധമായ മനസ്സ് നിരന്തരം സർവസത്തസമഭാവനയെ നിഷേധിച്ചുകൊണ്ടിരിക്കും. ശുദ്ധമായ മനസ്സെന്നത് അധിക വായനയും യുക്തിവിചാരവും നടത്തുന്നവരുടേതല്ല. അത്തരക്കാരുടെ അതിബുദ്ധി കൂർമ്മതയുള്ളതായിരിക്കാം. പക്ഷേ, മൂർച്ചയുള്ളത് മൃദുലമായ സത്തയെ മുറിപ്പെടുത്തും, നശിപ്പിക്കും.

ഉപസംഹാരം: ആറ്റിങ്കരയിലിരുന്ന് കാലുകൾ വെള്ളത്തിലാഴ്ത്തി, ഒഴുക്കിനോടൊത്ത് അൽപനേരം മൂളിക്കൊണ്ടിരിക്കൂ. തലപുകഞ്ഞ് ഒന്നും പഠിക്കേണ്ടതില്ല; മനഃശുദ്ധിയുണ്ടായാൽ മതി. അപ്പോൾ അവിടെ നിറയേണ്ടത്‌ നിറയും എന്നാണ് ശ്രീബുദ്ധൻ കണ്ടെത്തിയത്.

ഹിരണ്മയം സത്യം

സത്യബോധം ശാന്തമായ നിസ്സംഗതയിലേയ്ക്കു കൊണ്ടെത്തിക്കും എന്ന കുറിപ്പ് വായിച്ച ഒരു സുഹൃത്ത് എഴുതിച്ചോദിച്ചു: "നമ്മുടെ ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച്, സത്യത്തിന്റെ മുഖവും മാറുകയില്ലേ? എപ്പോഴും ആയിരിക്കുന്നത് തന്നെയാണ് സത്യം എന്നു പറയുമ്പോള്‍, അത് മുഴുവന്‍ സത്യമാണോ?" 


ഇതിനെങ്ങനെ ഒരുത്തരം പറയാം എന്നാലോചിച്ചിരിക്കേ, ഒരു വീഡിയോഫിലിം കാണാനിടയായി. വാനനിരീക്ഷണത്തില്‍ അല്പം താത്പര്യമുള്ളതുകൊണ്ട്, ഇത്തരം കാര്യങ്ങള്‍ ഇടയ്ക്ക് അയച്ചു തരുന്ന ഒരു ലിങ്ക് (One-minute Astromoner) ഉണ്ട്. പരാമൃഷ്ട ഫില്മിന്റെ ലിങ്കിതാ:
http://www.oneminuteastronomer.com/6992/video-solar-eclipse-november-13-2012/

അതില്‍ കാണുന്നത് നവംബര്‍ 13, 2012 ല്‍ സംഭവിച്ച സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. ഓസ്ട്രേലിയയുടെ വടക്കും തെക്ക് കിഴക്കന്‍ പസിഫിക് ഭാഗത്തും ഉള്ളവര്‍ക്ക് മാത്രമേ ഇത് ദൃശ്യമായിരുന്നുള്ളൂ. ഏറെ നേരംകൊണ്ട് സംഭവിച്ചത് സ്പീഡ് കൂട്ടിയാണ് ഫില്മില്‍ കാണിക്കുന്നത്. ആദ്യം തേങ്ങാപ്പൂള് പോലുള്ള ചന്ദ്രന്‍ സാവധാനം സൂര്യനെ മറച്ചുതുടങ്ങുന്നു. പൂണ്ണമായി മറയ്ക്കുമ്പോഴേയ്ക്ക് ക്വീന്‍സ് ലാന്റില്‍ നിന്ന് ഇരുള് ന്യൂസീലാന്റിലേയ്ക്ക് വ്യാപിക്കുന്നുണ്ട്. ഇത് നമ്മള്‍ കാണുന്നില്ല, പക്ഷേ, എഴുതിക്കാണിക്കുന്നുണ്ട്. സൂര്യനെ പൂര്‍ണ്ണമായി മറച്ച്, മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ ഇരുട്ടാക്കിയ ശേഷം, വീണ്ടും ചന്ദ്രന്‍ നീങ്ങിപ്പോകുമ്പോള്‍, പഴയതുപോലെ പ്രകാശം വന്നെത്തുന്നു.

ഈ ഉദാഹരണം നിത്യസത്യത്തെയും നമ്മുടെ ചെറുബുദ്ധികൊണ്ടുള്ള അതിന്റെ അല്പസ്വല്‍പ്പമായ ഗ്രാഹ്യത്തെയും താരതമ്യപ്പെടുത്താന്‍ പരാപ്തമായി എനിക്ക് തോന്നി. മഹാപ്രപഞ്ചത്തില്‍ കോടിക്കണക്കിനു പ്രകാശവര്‍ഷങ്ങള്‍ അകലെ സ്ഥിതിചെയ്യുന്ന ഗോളങ്ങള്‍ തമ്മില്‍ നടക്കുന്ന പ്രതികരണങ്ങളില്‍ ഒരു മാറ്റവും ഇല്ലാതിരിക്കുമ്പോളും നമ്മുടെ കോണില്‍ നിന്ന് കാണുമ്പോള്‍, ഒന്ന് മറ്റൊന്നിനെ മറയ്ക്കുന്നതും വീണ്ടും തുറക്കുന്നതുമൊക്കെ സത്യമെന്ന് നാം കരുതുന്നു. അതെന്നാല്‍ ആകാശഗംഗയുടെ ഒരു വശത്തുനിന്നുകൊണ്ടുള്ള നമ്മുടെ പാര്‍ശ്വവീക്ഷണത്തിന്റെ ഫലമാണ്. അതില്‍ ഒരു സത്യവുമില്ല. നാം തേങ്ങാപ്പൂള് പോലെ കാണുമ്പോഴും, ചന്ദ്രന്‍ അതിന്റെ പൂര്‍ണ്ണരൂപത്തില്‍ തന്നെ വിഹായസില്‍ ഉണ്ടല്ലോ. പരമസത്യം ഇതുപോലെയാണ്. അതില്‍ ആദിയും അന്തിയും ഇടവേളകളുമില്ലാതെ ഒരേ അവസ്ഥയായിരിക്കുമ്പോളും അല്പനായ മനുഷ്യന്‍ അതിന്റെ ഒരംശം കാണാനിടവരുമ്പോള്‍ അതിന്റെ പ്രഭയാല്‍ ബോധമറ്റ്‌ വീഴുന്നു.

1920ല്‍ എഡ്വിന്‍ ഹബ്ള്‍ കണ്ടുപിടിച്ച തത്ത്വമാണ്, സൌരയൂഥങ്ങള്‍ നമ്മളില്‍ നിന്ന് എല്ലാ വശങ്ങളിലേയ്ക്കും അകന്നകന്നു പൊയ്ക്കൊണ്ടിരിക്കുകയാണ് എന്നത്. Hubble’s Law അനുസരിച്ച്, 13.7 billion വര്‍ഷം മുമ്പ് നടന്ന ബിഗ്‌ ബാംഗ് മുതല്‍ നമ്മുടെ പ്രപഞ്ചം ഇങ്ങനെ വികസിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയെങ്കില്‍, ആരെവിടെനിന്നു നോക്കിയാലും അത് പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദുവില്‍ നിന്നായിരിക്കും. പക്ഷേ, കാണുന്നത് ഓരോരുത്തര്‍ക്കും വ്യത്യസ്തവും.

ഇപ്പറഞ്ഞതുമായി അകന്ന ബന്ധമേ ഉള്ളൂവെങ്കിലും, ആദ്യ സ്ഫോടനത്തെയും പ്രപഞ്ചത്തില്‍ എന്തും ഏതും എപ്പോഴും മദ്ധ്യത്തിലാണെന്ന ശാസ്ത്രതത്ത്വവും ഗഹിക്കാന്‍ സഹായിക്കുന്ന ഒരു ലിങ്ക് കൂടി, താത്പര്യ മുള്ളവര്‍ക്കുവേണ്ടി, കുറിക്കുന്നു.
http://www.oneminuteastronomer.com/6949/where-is-the-center-of-the-universe/#more-6949

നിത്യസത്യമേ, നീയെവിടെയാണ്?

നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണ് യേശുവിന്റേതായി എഴുതപ്പെട്ടിരിക്കുന്ന വേദവാക്യം (യോഹന്നാൻ 8, 32). വാച്യാർഥത്തിലെടുത്താൽ അതൊരു വലിയ സദ്‌വാർത്തയാണ്. അതായത് എല്ലാവരും സത്യമെന്താണെന്ന് അറിയുകയും അതുവഴി സ്വാതന്ത്ര്യമെന്താണെന്ന് രുചിച്ചറിയുകയും ചെയ്യുമെന്ന്. എന്നാൽ അത് വളരെ വിരളമായി മാത്രം സംഭവിക്കുന്നതായിട്ടാണ് മനുഷ്യാനുഭവം. അതുകൊണ്ട്, ബൈബിൾ വാക്യങ്ങളുടെ കാര്യത്തിൽ പലപ്പോഴും കാണാറുള്ളതുപോലെ ഈ വാക്യത്തിലും അത്ര വ്യക്തതയില്ല എന്നു പറയേണ്ടിവരുന്നു. വാസ്തവത്തിൽ, ഉള്ളിലോ വെളിയിലോ നിലനിൽക്കുന്ന സത്യത്തെ ആര് കണ്ടെത്തുന്നുവോ, അയാൾ ആ തിരിച്ചറിവിലൂടെ, അതായത്, ആ സത്യത്തിലൂടെ സർവസ്വതന്ത്രനാകും എന്നല്ലേ അതിന്റെ പൊരുൾ? എങ്കിൽ പിന്നെ അത് അങ്ങനെത്തന്നെയങ്ങ് എഴുതരുതോ? അതായത്, സത്യമെന്തെന്ന് തെരയാനുള്ള കടമ ഓരോരുത്തർക്കും ഉണ്ട്. അത് ഗൌരവമായി എടുത്താൽ, ഒരു പക്ഷേ, നീ സത്യമെന്തെന്ന് കണ്ടെത്തിയെന്നു വരാം. അത് സംഭവിച്ചാൽ, അതിന്റെ ഫലമായി യഥാർഥ സ്വാതന്ത്ര്യമെന്തെന്നും നീ അനുഭവിച്ചറിയും. 

ഇവിടെ സത്യമെന്നത് ആരോരുമില്ലാതെ, അല്ലെങ്കിൽ ആരുടേതുമല്ലാതെ, അങ്ങനെ പ്രപഞ്ചമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന എന്തോ അല്ല. എന്തിനെയെങ്കിലും സംബന്ധിക്കുന്നതാണ് അത്. നമ്മെ സംബന്ധിച്ചിടത്തോളം സത്യമെന്നത് പ്രഥമപ്രധാനമായി നമ്മെ സംബന്ധിക്കുന്ന, അതായത് നമ്മുടെ അസ്തിത്വത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കും. ചോദ്യം ചോദിക്കാനുള്ള കഴിവാണ് നമ്മെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വേർതിരിക്കുന്നതും നമ്മെ മനുഷ്യരാക്കുന്നതും. ഏതൊരാളും ആദ്യമായി ചോദിക്കുന്ന ചോദ്യം താനാരാണ്, താനിവിടെ എന്ത് ചെയ്യുന്നു, എന്തിനായി അത് ചെയ്യുന്നു എന്ന് തുടങ്ങുന്നവയാണ്. താൻ അല്ലെങ്കിൽ ഞാൻ എന്നു പറയുമ്പോൾ അതിൽ ഞാൻ നിലനിൽക്കുന്ന പ്രപഞ്ചവും ഉൾപ്പെടും. ഞാനും എന്നെ ഉൾകൊള്ളുന്ന മറ്റ് അസ്തിത്വങ്ങളും എന്നിൽ വിസ്മയം ജനിപ്പിക്കുന്നതുകൊണ്ടാണ് ബുദ്ധി വികസിക്കുന്നതോടെ നമ്മൾ മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ ഉപജ്ഞാതാക്കളായിത്തീരുന്നത്. എന്നെപ്പറ്റി അറിയുന്നതിന്റെ ഭാഗമായി എന്റെ ഉദ്ഭവം, പരിണാമം, വികാസം, പ്രപഞ്ചത്തിന്‌ അതിലുള്ള പങ്ക് എന്നിവയെപ്പറ്റി കിട്ടുന്ന അറിവെല്ലാം ഞാൻ സമ്പാദിക്കുന്നു.

സഹസ്രകോടിക്കണക്കിന് ഗാലക്സികളും അതിലോരോന്നിലും പതിനായിരം കോടിയോളം നക്ഷത്രങ്ങളും ഉള്ള സ്ഥൂലവും സൂക്ഷമവുമായ പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവും നാം ആർജിക്കുന്നു. എന്നാൽ ഈ അറിവുകൾ ആരെയെങ്കിലും അസന്നിഗ്ദ്ധമായ സത്യത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നുണ്ടോ? എത്ര വിപുലവും ആഴമുള്ളതുമായ അറിവുണ്ടായാലും ഇതിലെല്ലാം ഒരു ലക്ഷ്യമുണ്ടെന്ന സ്ഥിരീകരണം ലഭ്യമല്ലെന്ന അനുഭവമാണ് കൂടുതൽ പേർക്കും ഉള്ളത്. മറിച്ച്, നമുക്കറിയാൻ കഴിയുന്ന പ്രപഞ്ചത്തിനും അതിനുള്ളിലെ നമ്മുടെ ബൗദ്ധികജീവിതത്തിനും നിശ്ചിതമായ ഒരു ലക്ഷ്യമുണ്ടെന്ന ധൈര്യം കൈവരിക്കുന്നവർ, അത് യുക്തിയിലൂടെയല്ല, മറിച്ച്, യുക്തിയെ മറികടന്നാണ് നേടുന്നത്. അങ്ങനെയെങ്കിൽ, മനുഷ്യനെ സംബന്ധിച്ച് സത്യം എപ്പോഴും കാണാമറയത്താണ്. അല്ല, കാണാമറയത്തെങ്കിലും സത്യം എന്നൊന്ന് ഉണ്ടെന്നു പറയാൻ നമുക്കെന്തവകാശം? അപ്പോൾ പിന്നെ നമ്മെ സ്വതന്ത്രരാക്കേണ്ട ആ സത്യം എന്തായിരിക്കും? അതെവിടെയാണ്?

എന്തായാലും നമ്മളും നമ്മുടെ പ്രപഞ്ചവും ഇവിടെയുണ്ട്. അതിനെ ചോദ്യം ചെയ്താൽ പിന്നെയൊന്നിനും അർഥമില്ലതന്ന. ഇത്ര ബ്രഹ്മാണ്‍ഡമായ ഒരു സംഭവം വെറും യാദൃശ്ചികതയായിരിക്കാമോ? ആയിരിക്കാമെന്നും തങ്ങൾ കണ്ടെത്തിയ സത്യം അതാണെന്നും സ്വയം ഉറപ്പുവരുത്തി അതിൽ കൂസലില്ലായ്മയുടെ ഒരുതരം സ്വാതന്ത്ര്യം അനുഭവിക്കുന്നവർ ഇന്ന് ഈ ലോകത്ത് ധാരാളമുണ്ട്. യാദൃശ്ചികതയുടെ ഇല്ലായ്മയിലേയ്ക്കു അഴിഞ്ഞ് ഒന്നുമല്ലാതായിപ്പോകുന്നതിൽ അവർക്ക് ഒരു പരിഭവവുമില്ല. അവർ അനുഭവിക്കുന്നത് അർഥമില്ലായ്മയുടെ സ്വാതന്ത്ര്യമാണ്. അതവരുടെ അവകാശമായി നാം വിട്ടുകൊടുക്കുക. ഓരോ ആത്മഹത്യയെയും, എന്തിന് , ഓരോ കൊലയും, ഇത്തരം അർഥമില്ലായ്മയുടെ വൈയക്തികമായ പ്രത്യക്ഷീകരണമായി വ്യാഖ്യാനിക്കാവുന്നതാണ്.

എന്നാൽ എല്ലാ വൈതരണികളെയും അതിലംഘിച്ച് അവിശ്രമം ജീവന്റെ അർഥം തേടുന്നവരും ഉണ്ടെന്ന് നമുക്കറിയാം. ഞാനും നിങ്ങളും അതിൽ പെടുന്നുണ്ടായിരിക്കണം. എന്തുകൊണ്ട്? 1370 കോടി വർഷങ്ങൾക്കു മുമ്പ്, പൂജ്യം വലിപ്പവും അനന്തമായ സാന്ദ്രതയുമുള്ള, എല്ലാ ദ്രവ്യവും എല്ലാ ഊര്ജ്ജവും ഉൾക്കൊള്ളുന്ന ഒരു പരമാണുവിന്റെ വൻസ്ഫോടനത്തിൽ ആരംഭിച്ച്, സഹസ്രകോടിക്കണക്കിന് ഗാലക്സികളും ഓരോ ഗാലക്സിയിലും സഹസ്രകോടിയിലധികം നക്ഷത്രങ്ങളുള്ള, ആയിരത്തിയഞ്ഞൂറു കോടി പ്രകാശവർഷങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന സ്ഥൂലപ്രപഞ്ചത്തിന്റെ അതിരുകളിലുള്ള ക്വാസാർ, പൾസാർ നക്ഷത്രങ്ങളെവരെ പരീക്ഷണനിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിവുള്ള മനുഷ്യൻ; സൂക്ഷ്മപ്രപഞ്ചത്തിൽ ക്വാണ്ടം ഭൗതികത്തിന്റെ കണ്ടുപിടുത്തങ്ങളിലൂടെ ഒരു മീറ്ററിന്റെ നൂറുലക്ഷം കോടിയിലൊരംശം മാത്രം വലിപ്പമുള്ള പ്രോടോണ്‍, ഇലക്ട്രോണ്‍ കണങ്ങളെവരെ അപഗ്രഥിക്കാനും പഠിക്കാനും പ്രാവീണ്യം നേടിയ മനുഷ്യൻ; പരിധിയില്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ അഭിവാഞ്ചയോടുകൂടിയ മനുഷ്യൻ, വെറും യാദൃശ്ചികതയുടെ ഒരുത്പന്നം മാത്രമാണെന്നും, പെട്ടെന്നൊരു നിമിഷത്തിൽ വീണ്ടും ഒരു നീർക്കുമിളപോലെ ഇല്ലായമയിൽ അമർന്ന് അപ്രത്യക്ഷമാകുമെന്നും കരുതാൻ വിസ്സമ്മതിക്കുന്നതുകൊണ്ടാണ് എവിടെയോ മറഞ്ഞിരിക്കുന്ന ജീവിതസത്യത്തെ തിരഞ്ഞ് നാം പുറപ്പെടുന്നത്. ആ സത്യത്തെ കണ്ടെത്തുന്നതോടെ സമാധാനവും സംതൃപ്തിയും സ്വാതന്ത്ര്യവും കൈവരുമെന്ന് നാം വിശ്വസിക്കുകയാണ്. എന്റെ അസ്തിത്വത്തിന്റെ ഉറവിടം എന്നിൽത്തന്നെ അല്ലെന്നറിയാവുന്ന ഞാൻ, ഈ അസ്തിത്വത്തിന് മൌലികമായ ഒരുകാരണവും അർഥവും ഉണ്ടെന്നു വിശ്വസിക്കാൻ നിർബന്ധിതനാകുന്നു എന്നതാണ് എന്നെ നയിക്കുന്ന യുക്തി. താത്ത്വികമായി ഒരാധാരം ഈ വിശ്വാസത്തിന് ഇല്ലെന്നറിഞ്ഞിട്ടും അതുപേക്ഷിക്കാനുള്ള ചങ്കൂറ്റം എനിക്കില്ല. എന്തെന്നാൽ, എനിക്കുചുറ്റും ഞാൻ അനുഭവിക്കുന്ന മനോഹാരിതക്കും ജീവസ്പന്ദനങ്ങൾക്കും എല്ലാ വിധ അഭിശപ്തതയെയും തിരുത്തുന്ന ധാർമികതക്കും ഉള്ള നീതിമത്ക്കരണം  എന്റെയീ അയുക്തിയിലാണെന്നു വരുന്നുവെങ്കിലും അതെന്നെ ഉത്തേജിതനാക്കുന്നു. അതില്ലാതെ സ്നേഹം കൊടുക്കലും വാങ്ങലും പോലും നിഷ്പ്രഭമായിത്തീരുന്നു. 

ഈ പറഞ്ഞുവന്നതിൽ അർഥമില്ലെങ്കിൽ, എന്തുകൊണ്ട് ഇല്ലായ്മക്കു പകരം ഉള്ളായ്മ? ഉള്ളായ്മ ലക്ഷ്യഭദ്രമായിരിക്കണം. എനിക്ക് ശക്തി പകരുന്ന ഏറ്റവും വലിയ കണ്ടെത്തൽ അതാണ്‌. മറ്റൊന്നും മനസ്സിലായില്ലെങ്കിലും, ഈ രക്ഷാവള്ളിയിൽ പിടിച്ച് എനിക്ക് ജീവന്റെ നൂല്പാലം കടന്നു പോകാനാകുന്നു. ആ പോക്കിൽ മുകളിലും താഴെയും ചുറ്റിലുമുള്ള എല്ലാ സമൃദ്ധിയും സൌന്ദര്യവും കണ്ടാനന്ദിക്കാനും അനുഭവിക്കാനും, അതേ സമയം അവയിൽനിന്ന് നിഷ്പക്ഷമായി അകന്നുനിൽക്കാനും എനിക്കാവുന്നു. അതുകൊണ്ടാണ് ഞാൻ ചെയ്യുന്നത് ഞാൻ ചെയ്യുന്നതും ഞാൻ ചെയ്യാത്തത് ചെയ്യാതിരിക്കുന്നതും. അതുകൊണ്ടാണ് എന്റെ ഉത്തരവാദിത്വം എന്നോടുതന്നെയാകുന്നത്. അതുകൊണ്ടാണ് എല്ലാം അതാതിന്റെ തോതിൽ നിലനിറുത്താൻ എനിക്കാകുന്നത്. ഈ മാനസികാവസ്ഥ എല്ലാ അർഥമില്ലായ്മയിലും എന്നെ താങ്ങുകയും നിരാശതയിൽനിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉപാധികൾക്കെല്ലാം നടുവിൽ നിരുപാധികമായിരിക്കുന്ന എന്തോ ഒന്ന്, അതിനെ ഞാൻ സത്യമെന്ന് വിളിക്കട്ടെ, അതാണ്‌ എന്റെയീ നിലപാടിനു പിന്നിൽ. ജീവിക്കാനെന്നപോലെ ഏതു നിമിഷവും മരണത്തിലൂടെ ഇല്ലാതാകുവാനും ഈ സത്യം എനിക്ക് കരുത്തായിത്തീരുന്നു. എന്നാലും, വാക്കുകളില്ലാതെ ഞാൻ ചോദിച്ചുകൊണ്ടിരിക്കുന്നു: എന്നെ സർവസ്വതന്ത്രനാക്കുന്ന നിത്യസത്യമേ, നീയെവിടെയാണ്?    

Read great comments at http://almayasabdam.blogspot.in/2015/03/blog-post_31.html      

പൂര്‍ണ്ണമല്ലാത്ത പൂര്‍ണ്ണത!

 


സമഗ്രത
"നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാകുവിൻ." യേശു അങ്ങനെ പറഞ്ഞിട്ടുണ്ടാവുമോ? സംശയമാണ്. ഉണ്ടെങ്കിൽ തന്നെ അത് വാച്യാർഥത്തിൽ എടുക്കാനാവില്ല. വിവർത്തനത്തിലും ആശയം കണ്ടമാനം മാറിപ്പോകാം. പൂർണതയും സമഗ്രതയും ഒന്നല്ല. ഞാൻ ഞാനാകുന്നത്‌ സമഗ്രതയിലൂടെയാണ്. നമ്മുടെ ഊർജ്ജം സമഗ്രതയുടെ ഭാഗമാണ്. പൂർണമാകുക എന്നത് മതാത്മകമായ ആശന്കയുള്ളവന്റെ, ഒരിക്കലും പൂർത്തീകരിക്കാത്ത, ലക്ഷ്യമാണ്‌. അത് ഭ്രാന്തിലേയ്ക്ക് നയിക്കും. ഒരു തിരക്കെങ്ങനെ മഹാസമുദ്രമാകാനാവുംഞാൻ-ഭാവമെന്ന വിഭ്രാന്തിയാണ് അതിനു പിന്നിൽ. അപ്പോൾ ചെയ്യാവുന്നത് ഇതാണ്. ചെയ്യുന്നതെല്ലാം അപൂർണമാനെന്നറിഞ്ഞു കൊണ്ട് അതെല്ലാം ആസ്വദിക്കുക. ഈ ലോകത്തിൽ അപൂർണമായതിനേ ഇടമുള്ളൂ എന്നങ്ങു സമ്മതിക്കുക. ഒരു തിര തിരയായിരുന്നുകൊണ്ടാണ് മഹാസമുദ്രത്ത്ന്റെ ഭാഗമാകുന്നത്. അതാണ്‌ സമഗ്രത. സമഗ്രതയെന്തെന്ന് മനസ്സിലാക്കുന്നത് ഈ ഭൂവിലെ ഏറ്റവും വലിയ നേട്ടമായി എണ്ണാം.

ഇന്നലെ, ഈസ്റ്ററിനു കഴിച്ചത് എന്നത്തേയും പോലെ തനി പച്ചക്കറി ഭക്ഷണം ആയിരുന്നിട്ടും വളരെക്കാലമായി ചെയ്യാതിരുന്ന ഒന്ന് സംഭവിച്ചു - രാത്രിയിൽ ശർദ്ദിച്ചു. ശരീരത്തിന് യോജിക്കാത്തെ എന്തോ അകത്തു കടന്നു എന്നാണ് അതിനർഥം. അതിനെ തള്ളിക്കളയാൻ എത്ര ശക്തമായ തീരുമാനമാണ് എന്റെ ശരീരം കൈക്കൊണ്ടത്! അകത്തുനിന്നും വേണ്ടാത്തതെല്ലാം പോകുന്നതുവരെ തള്ളിക്കളയൽ. എതിർക്കാനാവില്ല, അവിടെ ശരീരമാണ് തീരുമാനിക്കുന്നത്. നമ്മൾ വഴങ്ങണം. വേണ്ടത് ഉൾക്കൊള്ളുന്നതുപോലെ തന്നെ പ്രധാനമാണ് ശരീരത്തിന് വേണ്ടാത്തത് തള്ളുക എന്നതും.

നമ്മുടെ ശരീരം എന്നതുപോലെ, പ്രകൃതി മുഴുവനും ഒരു മഹാദ്ഭുതമാണ്. എന്തെല്ലാം സാധനങ്ങൾ ഭക്ഷണമായി നമ്മൾ അകത്തേയ്ക്ക് വിടുന്നു. അവയിൽനിന്ന് വേണ്ടത് അരിച്ചെടുത്ത് നമ്മുടെ രക്തവും മജ്ജയുമാക്കാൻ ശരീരത്തിനറിയാം. ഞാൻ കഴിക്കുന്ന ഒരു പഴം തന്നെ ഇതിനു മുമ്പ് മറ്റു പലരുടേയും ഭക്ഷണമായിരുന്നിട്ടുണ്ടാവാം. മനുഷ്യരുടെയും വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും ഭാഗമായിരുന്നതൊക്കെ വീണ്ടും സ്വാംശീകരിച്ചാണല്ലോ ഭൂമി അതിനെ വീണ്ടും പാറയുടെയും മണ്ണിന്റെയും നമ്മുടെയും സസ്യങ്ങളുടെയും ഭാഗമാക്കി, വീണ്ടും പൂവും കായുമായി തിരികെ തരുന്നത്. ആ പഴത്തിലെ ഊര്ജ്ജം സനാതനമാണ്. പലരൂപങ്ങളിൽ അത് വീണ്ടും വീണ്ടും പ്രത്യക്ഷമാകുന്നു. ഇതല്ലേ ജീവൻറെ ഏറ്റവും വലിയ വിസ്മയം? ഈ അൽപ ഊര്ജം വീണ്ടും ഭൂമിയെയും ജലത്തെയും രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നതുപോലെ ചരാചരത്തിലെ ഓരോ അംശവും പ്രവർത്തിക്കുന്നു. മൊത്തത്തിലുള്ള ഊർജ്ജത്തിന് ഒരു കുറവും വരുന്നുമില്ല. ഇന്നത്തെ അഴുക്കും ചെളിയും നാളത്തെ സ്വാദുള്ള ഭക്ഷണമായി നമ്മിലേയ്ക്ക് തിരിച്ചുവരുന്നു! അതുതന്നെ നമ്മുടെ ശുക്ലമായി ഒരു പുതിയ പിറവിക്കു കാരണമാകുന്നു. അതിരുകൾ കല്പിക്കാൻ നാമാരാണ്? ശിശു മനുഷ്യനിലേയ്ക്കും മനുഷ്യൻ വീണ്ടും മണ്ണിലേയ്ക്കും രൂപാന്തരപ്പെടുന്നു. സത്യത്തിൽ ജീവിതവും മരണവും ഒരേപോലെ സുന്ദരമാണ്. ഈ അറിവാണ് സമഗ്രതയുടെ കാതൽ. നമ്മൾ നമ്മുടെ ജീവിതമെന്നു കരുതുന്നത് പ്രാപഞ്ചിക സമഗ്രതയുടെ ഭാഗമാണ്. എല്ലാം നമ്മുടെയും ഭാഗമാണ് എന്നിരുന്നാലും പൂർണത വ്യക്തിയുടേതല്ല, സമഗ്രതയുടേതാണ്. സമഗ്രതയിൽ പൂര്ണത സ്ഥിതിചെയ്യുന്നു.

അനാത്മ
ബുദ്ധന്റെ കണ്ടെത്തലിൽ 'അനാത്മ' എന്നൊരു മനോഹര വാക്കുണ്ട്. ആത്മാവ് ഇല്ലായ്മ എന്നാണർഥം. സമഗ്രതയുടെ ധാരാളിത്തത്തിൽ 'ഞാൻ' അലിഞ്ഞില്ലാതാകുന്ന അവസ്ഥയാണത്. വ്യക്തിത്വത്തിലൊതുങ്ങാത്ത, ഒരു നിർവചനത്തിലും ഒതുങ്ങാത്ത, തരംതിരിവുകളിൽ ഞെരുങ്ങാത്ത, അനന്ത വിശാലമായ ഒരു ശൂന്യതയാണത് (all inclusive nothingness). നക്ഷത്രങ്ങളും ഗ്രഹങ്ങളും, മരവും പൂവും, പക്ഷികളും മൃഗങ്ങളും സ്വാഭാവികമായി അതിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യന് ബോധപൂർവം മാത്രമേ അങ്ങനെയാകാനാവൂ. അപ്പോൾ മാത്രമേ മേൽപ്പറഞ്ഞവയുടെ ധന്യമായ ശൂന്യാവസ്ഥയെ നമുക്ക് ഉള്കൊള്ളാനാവൂ. അപ്പോൾ നമ്മൾ ഇവയെയൊന്നും സ്വന്തമാക്കാൻ ആഗ്രഹിക്കുകയില്ല. അദ്വൈതമെന്ന സത്യം, ശൂന്യതയുടെ ഏകീഭാവം, ആ അനുഭവമാണ്, ആ കണ്ടെത്തലാണത്.
സമഗ്രത എന്നാൽ അതിരുകളില്ലായ്മയാണ്. അതിനപ്പുറത്തേയ്ക്ക് ഒന്നിനും വളരേണ്ട ആവശ്യമില്ല. ഞാൻ നിശബ്ദവും ശൂന്യവുമാകുമ്പോൾ, ശരീരവും ആത്മാവും എന്ന ദ്വന്ദ്വം ഇല്ലാതാകുമ്പോൾ നാം എന്താകുന്നുവോ അതാണ്‌ അനാത്മ.

വിത്തിലെ പരിപൂർണത 
(ഉറങ്ങിക്കിടക്കുന്ന ഒരു വിത്തിന്റെ ശക്തിയും സൌന്ദര്യവും ആസ്വദിക്കാൻ ഈ വീഡിയോ കാണുക. ശ്രീ മാത്യു തറക്കുന്നേലിനോട് കടപ്പാട്. 
https://www.facebook.com/video.php?v=882874915080082&set=vb.368333776534201&type=2&theater

ചക്കയുടെയും ഓമക്കായുടെയും ആഞ്ഞിലിക്കായുടെയുമൊക്കെ കാലമാണിത്. ഓരോ വർഷവും ഒരു പ്ലാവ് എത്ര ചക്ക, അതിലോരോന്നിലും എത്ര ചുളകളും ഓരോന്നിലും കുരുവും ആണുണ്ടാക്കുന്നത്. ഇങ്ങനെ ഓരോ സസ്യവും ചെയ്തുകൊണ്ടിരിക്കുന്നു. നമ്മൾ മനുഷ്യരും കോടിക്കണക്കിനു ബീജത്തെയും അണ്‍ഡത്തെയും സൃഷ്ടിക്കുന്നു. പ്രകൃതിയുടെ ധാരാളിത്തം ഏറ്റവും കൂടുതൽ ഇക്കാര്യത്തിലാണ്. ഓരോ ചക്ക മുറിക്കുമ്പോഴും, ഓരോ പേരയ്ക്ക തിന്നുമ്പോഴും ഇതൊക്കെ കാണുമ്പോൾ, എന്തുകൊണ്ട് നമ്മുടെ ഭാവനയും ചിന്തയും പ്രപഞ്ചത്തോളം വികസിക്കുന്നില്ല? ഒന്നാലോചിച്ചാൽ ഓരോ സസ്യവും അതിന്റെ ഓരോ കുരുവും അതിനുള്ള സന്ദർഭമൊരുക്കുന്നുണ്ട്.

വിത്ത്‌ - ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അദ്ഭുതമാണത്. കാരണം, ആദിയും അന്ത്യവും അതിൽ സമ്മേളിക്കുന്നു. അതുകൊണ്ട് അത് പൂർണമാണ്, പൂർണമായതിനാൽ അത് ആനന്ദമാണ്. സ്വര്ഗരാജ്യം (പരിപൂർണത) ഒരു കടുകുമണി പോലെയാണെന്ന് യേശു. എന്തൊരുൾക്കാഴ്ച! പ്രപഞ്ചത്തിലെ ഓരോ ജീവനും ചീരപ്പൂവിലെ കണ്ണിൽ പെടാനില്ലാത്ത ആയിരക്കണക്കിന് അരികളെപ്പോലെ ഓരോ കുരുവിൽനിന്നുണ്ടായവയാണ്. അതിലോരോന്നും സമഗ്രതയെ, പരിപൂർണതയെ ഉള്ളിൽ വഹിക്കുന്നതുകൊണ്ടാണത് സാദ്ധ്യമാകുന്നത്. വഹിക്കുന്നു എന്നാൽ അതുതന്നെയാണത് എന്ന് മനസ്സിലാക്കണം.
ക്രിസ്തു 'ഞാൻ' എന്ന് പറയുന്നിടത്തെല്ലാം 'നീ' എന്ന ഉള്ളർഥമുണ്ട് എന്ന് ധരിച്ചാലേ സുവിശേഷരഹസ്യം പിടികിട്ടുകയുള്ളൂ. ഞാൻ വഴിയാണ്, ജീവനാണ്, സത്യമാണ് എന്ന വചനംപോലെ അദ്ദേഹത്തിൻറെ കടുകുമണിയുടെ ഉപമ വിഖ്യാതമാണ്. സ്വർഗരാജ്യം ഒരു കടുകുമണിപോലെയാണെന്ന്! നീയാണ് ഈ കടുകുമണി എന്നാണ് യേശു ഉദ്ദേശിച്ചത്. ഈ പ്രപഞ്ചത്തിലല്ലെങ്കിൽ അടുത്തതിൽ ഈ വിത്ത്‌ അനന്തമായി പ്രഫുല്ലമാകേണ്ടതുണ്ട്. ഇവിടെ സമയം ആപേക്ഷികമാണ്, വേണമെങ്കിൽ തീർത്തും ഉപേക്ഷിക്കാവുന്നതാണ്. ഒരു കുരുവിനെ സമയത്തിൽനിന്നു വേർപെടുത്തി ചിന്തിക്കുമ്പോഴേ അതിൻറെ പരിപൂര്ണതയുടെ അർഥം വെളിപ്പെട്ടു കിട്ടൂ. ഇപ്പോൾ പൂർണമല്ലാത്തത് ഒരിക്കലും പരിപൂർണമല്ല, ആവുകയുമില്ല. വിത്തിലെ ഊര്ജ്ജത്തിന്റെ സമഗ്രത, അനന്തമാകാനുള്ള അതിന്റെ സാദ്ധ്യത എപ്പോഴും ഒരേപോലെയാണ്. അത് സമയപരിധിയെ അതിലംഘിക്കുന്നതാണ്. ഓരോ വിത്തുംപോലെ, സമഗ്രതയുടെ ഭാഗമാകുക, ആയിരിക്കുക എന്നതാണ് നമ്മുടെയും പൂര്ണത. അത് ഇന്ന്, ഇപ്പോൾ, ഇവിടെയായിരിക്കണം എന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. അതു സംഭവിക്കുന്നതുവരെ അതിന് ഒരർഥവുമില്ല. ഈ തിരിച്ചറിവ് ഉണ്ടാകുന്നില്ലെങ്കിൽ, ഈ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കിൽ, അതിന്റെ അഭാവം ജന്മാന്തരങ്ങൾ വരെ നീളാം. ജീവമുകുളത്തെ ഉള്ളിൽ ഞെരുക്കുന്ന ഒരു വിത്തായി തുടരാം. ജന്മാന്തരങ്ങൾ എന്നത് വേണമെങ്കിൽ പാടേ ഉപേക്ഷിക്കാവുന്ന, ആപേക്ഷികമായ സമയത്തിന്റെ കണക്കാണ്. അതാകട്ടെ സ്ഥിരം നിലനില്ക്കുന്ന ഒരു പ്രലോഭനവുമാണ്‌. അതിൽ വീണാൽ പെട്ടു. അപ്പോൾ ഭാവിയും ഭൂതവും ഒരുപോലെ ഇടതടവില്ലാതെ നമ്മെ സമഗ്രതയിൽനിന്നകറ്റി നിർത്തും. മിക്കവാറും ഏവരും വീണുപോകുന്ന വല്ലാത്ത ഒരു കെണിയാണത്.

ഓരോ കുരുവിനെയും കൈയിലെടുത്തു ലാളിക്കുക. അത്രക്ക് മനോഹരമാണത്. അവയിലോരോന്നും പരിപൂർണതയുടെ തനി പകർപ്പാണ് എന്ന് തിരിച്ചറിയുക ഒരാഹ്ലാദമാണ്. ഈ ആഹ്ലാദം ഉള്ളിൽ കൊണ്ടുനടന്നവനാണ് യേശു. താനൊരു വിത്താണെന്ന് ഓരോരുത്തരും അറിയുന്നതാണ് ധ്യാനം. ധ്യാനം ഒരദ്ഭുതമാണ്.

എങ്കിൽ നമുക്ക് തുടങ്ങിയിടത്തേയ്ക്ക് പോകാം. "നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാകുവിൻ." ഒരു പക്ഷേ, യേശു അങ്ങനെത്തന്നെ പറഞ്ഞിട്ടുണ്ടാവണം.


സാക്കിന്‍റെ ലേഖനങ്ങള്‍ സൂക്ഷിച്ചു വായിക്കേണ്ടതാണ്. ഒരു കൌതുകത്തിനു വായിച്ചു തുടങ്ങുന്നവരും സൂക്ഷിച്ചില്ലെങ്കില്‍ ആ കെണിയില്‍ വീഴും. യേശു വി. ഗ്രന്ഥത്തിലൂടെ പറയുന്ന എല്ലാ വചനങ്ങളും വളരെ ആഴമുള്ളതാണ്. അതിന്‍റെ ആഴം കണ്ടേ മടങ്ങൂവെന്ന വാശി എടുക്കുന്നവന്‍ അത് മനസ്സിലാക്കി തീരുമ്പോഴേക്കും, അവന്‍റെ സമയവും തീര്‍ന്നിരിക്കും. വചനം നമ്മെ ആഴത്തിലേക്ക് കൊണ്ടുപോകുന്നില്ലെങ്കില്‍ നമ്മുടെ ശ്രമം അറിവില്‍ ഒടുങ്ങുകയെ ഉള്ളൂ. പക്ഷെ, ഇതാണ് ആഴം എന്ന് പറഞ്ഞുകൊണ്ട് അനേകരെ ഏതൊക്കെയോ ഗുഹകളിലേക്ക് നയിക്കുന്നവരെ ഗുരുക്കന്മാര്‍ എന്ന് വിളിക്കുന്നിടത്ത് സാക്കിനെപ്പോലുള്ള ക്രാന്ത ദര്‍ശികളും വേണം. പൂര്‍ണ്ണതയും പൂര്‍ണ്ണമല്ല എന്ന് പറയാന്‍ ധൈര്യം വേണം!
കൊച്ചു കുട്ടികള്‍ ഇലഞ്ഞിപ്പൂക്കള്‍ ശ്രദ്ധാപൂര്‍വ്വം പെറുക്കിയെടുത്ത്, അതിലും ശ്രദ്ധാപൂര്‍വ്വം മാല കോര്‍ക്കുന്നത് പോലെ അദ്ദേഹം കൊരുത്തെടുത്ത ഈ കൊച്ചു സുവിശേഷം പരത്തുന്ന ഗന്ധം ഒരിക്കലും മങ്ങാനിടയില്ല. വായിക്കുന്ന ആര്‍ക്കെങ്കിലും ഒരു വിഭ്രാന്തി അനുഭവപ്പെടുന്നെങ്കില്‍ ഉറപ്പ് - നിങ്ങള്‍ക്കത് മനസ്സിലായി.

ശൂന്യതയുടെ ശക്തിവൈഭവം

 ശൂന്യതയുടെ ശക്തിവൈഭവം




ജെയ്സണ്‍ എന്ന് പേരുള്ള വളരെ സ്മാർടായ ഒരനന്തിരവൻ എനിക്കുണ്ട്. ആൾക്കാരെ കളിയാക്കാൻ അവനൊരു നമ്പർ ഇറക്കാറുണ്ട്‌. ഒർക്കാപ്പുറത്ത് വല്ല മുറിയുടെയും വാതുക്കലോ, വരാന്തയിലോ, കല്ലുപാകിയ മുറ്റത്തോ കക്ഷി ചത്തതുപോലെ കിടക്കും. ആദ്യം കാണുന്നവർ ശരിക്കും ഭയപ്പെടും. ചിലപ്പോൾ അവൻ കാനഡയിൽ ഒരു പെരുവഴിയിൽ ഇങ്ങനെ കിടക്കുന്ന ഫോട്ടോ നിങ്ങൾക്ക് അയച്ചു കിട്ടും!

ഇതിപ്പോൾ മനസ്സിൽ വന്നത് ഞാനെഴുതാൻ പോകുന്ന വിഷയത്തിന് പറ്റിയ ഒരുദാഹരണം ആണ് എന്നതുകൊണ്ടാണ്. ബോധപൂർവം ഒരു ശവമായി രൂപാന്തരപ്പെടാൻ ശ്രമിച്ചു നോക്കുക. ഒരു ശവമെന്നപോലെ കട്ടിലിലോ നിലത്തോ കൈകാലുകൾ വിരിച്ചോ ഒടിച്ചോ കിടക്കുക. ശ്വസിക്കുന്നുണ്ടെന്നതുപോലും മറക്കുക. അവയവങ്ങളിൽ 
ഒരൂർജ്ജവും ഇല്ലാത്ത അവസ്ഥയിലെത്തുക. പരിസരങ്ങൾ മറക്കുക. ബന്ധങ്ങളും സ്ഥാനങ്ങളും മറക്കുക. നിങ്ങൾ ആരെന്നുള്ള സകല അടയാളങ്ങളും മറക്കുക. ആ നിലയിൽ കുറേ നേരം കഴിയാനാകുമെങ്കിൽ, അല്പനേരംകൊണ്ട്, ഊർജ്ജസംഭരണിയായ ഒരു വിത്തായി നിങ്ങൾ മാറും. ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ശവാസനത്തിന്റെ ഈ പതിപ്പ് അഞ്ചു മിനിറ്റ് നേരം പരീക്ഷിക്കുക. ക്ഷീണമെല്ലാം പമ്പകടക്കും.

ശൂന്യതയുടെ ശക്തിയാണ് ഇവിടെ നാം കണ്ടെത്തുന്നത്. എന്തേ 'അപൂർണമായ പൂർണത' എന്നെഴുതി എന്ന് ഇതിനു മുമ്പത്തെ കുറിപ്പ് വായിച്ച ചിലർ ചോദിച്ചു. സൗന്ദര്യസമ്പന്നമായ ഈ ആവാസസ്ഥലത്ത് എങ്ങനെയെങ്കിലും കഴിഞ്ഞുകൂടി ഒഴിഞ്ഞുപോകാനുള്ളവരല്ല നമ്മൾ. സംസാരസാഗരത്തിൽ പെട്ടുപോയെങ്കിൽ, ഒരു പരിവർത്തനം അത്യന്താപേക്ഷിതമാണ്. ആ പരിവർത്തനത്തിന്റെ രാസവിദ്യ അറിഞ്ഞിരിക്കേണ്ടതുണ്ട്. എവിടെയാണ് തുടങ്ങുക?
(ഉറങ്ങിക്കിടക്കുന്ന ഒരു വിത്തിന്റെ ശക്തിയും സൌന്ദര്യവും ആസ്വദിക്കാൻ ഈ വീഡിയോ കാണുക. ശ്രീ മാത്യു തറക്കുന്നേലിനോട് കടപ്പാട്. 
https://www.facebook.com/video.php?v=882874915080082&set=vb.368333776534201&type=2&theater

അസ്തിത്വത്തോട് ഉവ്വ് എന്ന് പറയാൻ പഠിക്കുകയാണ് തുടക്കം. ശരി, അതങ്ങനെയാണ് എന്ന് ഏതു സാഹചര്യത്തിലും പറയാനാകുക എകീകരണത്തിന്റെ പാതയുടെ തുടക്കമാണ്. 'തഥാത' എന്ന വാക്കുകൊണ്ട് ബുദ്ധൻ ഉദ്ദേശിക്കുന്നത് ഇതാണ്. അംഗീകരിക്കാനാവാത്തപ്പൊഴും അവിടെ സംഘർഷമില്ല. ഏത്  അപൂർണതയെയും പൂർണതയിലെത്തിക്കുന്നത് ഈ മനോഭാവമാണ്. കാരണം, സമഗ്രതയിൽ ആരും ആരുമായും പോരാട്ടത്തിലല്ല. സഭവിക്കുന്നതെന്തുമാകട്ടെ, അതുമായി നിങ്ങൾ സ്വരുമയിലാകുകയാണ്. ഇപ്പോൾ നിങ്ങൾ എന്തിനെ അഭിമുഖീകരിക്കുന്നുവൊ, അതാണ്‌ നിങ്ങളുടെ ലക്‌ഷ്യം. അതിനപ്പുറത്തേയ്ക്ക് നോക്കുന്നതേയില്ല. അപ്പോൾ, അതെ എന്ന് പറയാൻ നിങ്ങൾക്ക് ഒന്നും ചെയ്യേണ്ടതില്ല.

ബോധോദയം സംഭവിക്കുക എന്നത് ഒരു വലിയ സംഭവമല്ല. അത് തീര്ത്തും സ്വാഭാവികമായിരിക്കേണ്ടതാണ്. അസ്തിത്വത്തിന്റെ യാഥാർഥ്യം കണ്ടെത്തുക എന്നേ അതിനർഥമുള്ളൂ. അത്രയേ ബുദ്ധനും യേശുവും ചെയ്തുള്ളൂ. അവരുടെ മുമ്പിലേതുപോലെ തന്നെയാണ് യാഥാർഥ്യം നമ്മുടെ മുമ്പിലും. അത് വകവയ്ക്കുന്ന നിമിഷത്തിൽ ബോധോദയമായി.

ഒന്നും നിർവചിക്കരുത്. വാക്കുകൾ ആരെയും വഴിതെറ്റിക്കും. ഒരു പൂവിൻറെ മുൻപിൽ ചെന്ന് നിന്ന് പൂവെന്നു പറഞ്ഞാൽ അതോടെ പൂവവിടെ ഇല്ലാതാകും. അപ്പോൾ ഉള്ളത് പൂവെന്ന വാക്കുമാത്രം. ഒരു യഥാർഥ പ്രപഞ്ചോപാസകൻ ഒരു പൂവിന്റെ സമീപത്ത് ഒരു പൂവായിത്തീരുയാണ് ചെയ്യുക. ഒരു മരത്തിന്റെയടുത്ത് ഒരു മരവും ഒരാദിവാസിയുടെയടുത്ത് ഒരാദിവാസിയും. അതിരുകൾ ഇല്ലാതാകുന്നു എന്നാണത്തിനർഥം. ഒന്നിനെയും ഊര്ജമില്ലാത്ത വാക്കുകളിലേയ്ക്കു താഴ്ത്തരുത്‌. മൌനമാണ് യഥാർഥ്യത്തിന്റെ ഉള്ള് എന്ന് മനസ്സിലാക്കാൻ അതേയുള്ളൂ വഴി. വാക്കുകൾ അതിരുകളെ നിർമിക്കുമ്പോൾ മൌനം അതിരുകളെ അതിലംഘിക്കുന്നു. നമ്മുടെ അതിരുകൾ നമ്മൾ അഭിമുഖീകരിക്കുന്നവയെയും ബാധിക്കും. മറിച്ചും. അതിരുകൾ ഇല്ലാത്ത അവസ്ഥക്കാണ്‌ അദ്വൈതം എന്ന് പറയുന്നത്. 

ഏകത്വം എന്ന  വാക്ക് തന്നെ ദ്വൈതമായതിന്റെ ഭാഗമാണ് എന്നാണ് ഓഷോ ലോജിക്. ദ്വൈതമില്ലെങ്കിൽ പിന്നെങ്ങനെ ഏകത്വം? അതുകൊണ്ട് ഹൈന്ദവചിന്തയിൽ ഏകത്വം എന്ന വാക്കിന്റെ ഉപയോഗമില്ല. ശ്രീ ശങ്കറിന് ബ്രഹ്മാണ്ഡം രണ്ടല്ലാത്ത അദ്വൈതമാണ്. അദ്ദേഹം ഒരിക്കലും ഒന്ന് എന്ന് പറയില്ല. "ഒന്നേയുള്ളൂ എന്നെനിക്ക് പറയാനാവില്ല, അങ്ങേയറ്റം പറയാനാവുന്നത് രണ്ടില്ല എന്നാണ് ." ആകെ ഒന്ന് മാത്രമേ ഉള്ളൂവെങ്കിൽ നമുക്കെങ്ങനെ ഒന്നെന്ന് പറയാനാവും? ഒന്ന് അർഥപൂർണമാകണമെങ്കിൽ രണ്ടെങ്കിലും ഉണ്ടായിരിക്കണം.  അതിനാണ് ശങ്കരൻ മനസ്സില്ലാമനസോടെ അദ്വൈതം എന്ന വാക്ക് ഉപയോഗിച്ചത്. വാസ്തവത്തിൽ, വാക്കുകൾ ഒരിക്കലും ശരിയായ അർത്ഥത്തെ ഉൾക്കൊള്ളുന്നില്ല. 

'ഞാൻ' ഇല്ലാത്തപ്പോൾ ഉണ്ടാകുന്ന ശൂന്യത, ഒന്നും പറയാത്തപ്പോൾ സംഭവിക്കുന്ന മൌനം എല്ലാത്തിനെയും ഏകീകരിക്കുന്നു. ഭാഷയ്ക്ക്‌ വാക്കുകൾ വേണം. സമൂഹത്തിന് ഭാഷയും. സമൂഹത്തിന്റെ ഭാഗമായിരിക്കാൻ വേണ്ടുന്ന അനിവാര്യമായ ഒരു സാങ്കേതികത മാത്രമാണ് ഭാഷ. ഇവയെയെല്ലാം മറികടക്കുമ്പോഴാണ് നാം നമ്മിലെത്തുന്നത്. തുടക്കത്തിൽ പറഞ്ഞുതുടങ്ങിയ ശവാസനത്തിന്റെ രീതി അതിനു സഹായിക്കുന്നതുകൊണ്ടാണ് ഊർജ്ജം സംഭരിക്കപ്പെടുന്നത്‌.
ഒരു ശിശുവിനെപ്പോലെ ആകുക (യേശുവിന്റെ ഏറ്റവും സുന്ദരമായ ചൊല്ല്) എന്നാൽ എല്ലാം വിസ്മരിച്ച് ഭാഷയില്ലാതെ ശൂന്യമാകുക എന്നാണ്. അനന്തതയുടെ ഒരു കിരണം മാത്രമാകുക. അതിൽ നിലയുറപ്പിച്ചാൽ പ്രകാശത്തിൽ കുളിച്ചു നില്ക്കുക എന്നാണ്. കാരണം, ഞാൻ എന്ന തോന്നൽ ഇരുട്ടുണ്ടാക്കും. ഞാൻ ആണ് എറ്റവും വലിയ ബഹളം. ബഹളത്തിൽ കാണാനും കേൾക്കാനുമാവില്ലല്ലോ. അധികമായാൽ ബോധം തന്നെ മറയും. പൂർണമായത്‌ ശൂന്യമാണ് എന്നത് ചിലര്ക്ക് മാത്രമുണ്ടാകുന്ന ഒരു തിരിച്ചറിവാണ്. അതുവരെ അപൂർണമായ പൂർണതയാണുള്ളത്. എന്നാൽ പരമമായ ശൂന്യതയിൽ പരിപൂർണത കാത്തിരിക്കുന്നുണ്ട് എന്നതാണ് നാമറിയാൻപോകുന്ന സത്യം.

ബുദ്ധന്മാർ മാത്രമേ ഈ സത്യം മനോഹരമായി പറയുന്നുള്ളൂ. അവർ പറയുന്നു, ആത്മാവില്ലെന്ന്. അതിരുകൾ ഇല്ലാത്തിടത്ത് ആത്മാവ് എങ്ങനെ നിലനില്ക്കും? അതിരുകൾ ഇല്ലാത്തപ്പോൾ മനസ്സ് പൂർണമായും നിശ്ശബ്ദമാണ്. പിന്നെയെങ്ങനെ 'ഞാൻ' നിലനില്ക്കും? എല്ലാ വ്യതിരിക്തതയും അടയാളങ്ങളും എന്നെ നിർവചിക്കാനുള്ളവയാണ്. ഓരോ ഞാനും കോലാഹലത്തിന്റെ സൃഷ്ടാവാണ്. സാധാരണക്കാരനായിരിക്കുക എന്ന് ചുവാൻസു പറയുന്നതിന്റെ അർഥം ഒരു തരത്തിലും സ്വയം നിർവചിക്കരുത് എന്നാണ്; എപ്പോഴും ഇഴുകി ചേരാൻ തയ്യാറായി, ഒഴുകുന്ന അതിരുകളോടെ ജീവിക്കുക; ഓരോന്നും സ്വയമേവ മുഴുവൻ സത്തയേയും തന്നിലൊതുക്കുന്നു എന്ന് അറിയുംവരെ. അപൂർണമായതെല്ലാം പൂർണമാണ് എന്ന് വെളിപ്പെടുത്തുന്ന  ശക്തിവൈഭവമാണ് ശൂന്യത. 

  • മർത്യഭാഷ ദുർബലമായതിനാൽ സനാതനമായവയെപ്പറ്റി എത്ര കുറച്ചു പറയുന്നുവോ അത്രയും കൂടുതൽ ശരി അതിൽ ഉണ്ടാവാനാണ് സാദ്ധ്യത. ഈ വാക്യം ഇങ്ങനെ നീട്ടി പറയുന്നതുകൊണ്ട്, കൂടുതൽ ശരിയും കുറച്ചു ശരിയും ഇല്ലെന്ന സത്യം തന്നെ ഇവിടെ മറയ്ക്കപ്പെട്ടിരിക്കുന്നു. സനാതനമായവയെന്നു പറഞ്ഞതും അധികമാണ്. കാരണം, സനാതനമായത് ഒന്നേയുള്ളൂ - അതാണ്‌ ഉണ്മ. അസ്തിത്വം, ആത്മാവ്, ദൈവം, സത്യം, ശൂന്യത - എല്ലാം അതുതന്നെ. ഒന്നുതന്നെ.

    ഉണ്മയെ ഇതിലേതെങ്കിലും ഒന്നായി അനുഭവിക്കുന്നതിന് പൊതുവേ പറയുന്ന ഉപമ പ്രകാശമെന്നാണ്. പ്രകാശത്തെ നാം കാണുന്നില്ല. പ്രകാശിപ്പിക്കപ്പെടുന്നതിനെയേ നാം കാണുന്നുള്ളൂ. ശരിക്ക് ആലോചിച്ചു നോക്കൂ. പ്രകാശത്തിന്റെ രശ്മിയെ ഒരുക്കലും നാം കാണുന്നില്ല. എന്തെങ്കിലും പ്രകാശിതമാകുമ്പോൾ, അത് കണ്ടിട്ട്, ഹാ, അവിടെ പ്രകാശമുണ്ട് എന്ന് നാം തിരിച്ചറിയുന്നു. ആകാശത്തിൽ എപ്പോഴും സൂര്യരശ്മ്നിയുണ്ട്, എന്നാൽ ഏതെങ്കിലും പദാര്ഥത്തിൽ അത് തട്ടുന്നില്ലെങ്കിൽ നമുക്ക് പ്രകാശം ദൃശ്യമല്ല. ദൈവത്തെപ്പറ്റി അല്ലെങ്കിൽ ആത്മാവിനെപ്പറ്റി, അല്ലെങ്കിൽ ഉണ്മയെപ്പറ്റി ഇത് തന്നെ പറയാം.

    മൗനമെന്നും ശൂന്യതയെന്നും വിരക്തിയെന്നുമൊക്കെ പറയുന്നത് ആത്മാവിന്റെ പ്രതിഫലനം ഗോചരമാകുന്നതിനുള്ള പശ്ചാത്തലം എന്ന അർഥത്തിലാണ്. അതുകൊണ്ടാണ് അത് ആധ്യാത്മികതയുടെ അടിത്തറയാകുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ന് ക്രിസ്തീയ സഭകളിൽ ശക്തിപ്രാപിച്ചുവരുന്ന വചനോത്സവങ്ങളും അഭിഷേകാഗ്നിയുമൊന്നും ആദ്ധ്യാത്മികതയെ ഒരു തരിപോലും വളർത്താത്തത്. അവയെല്ലാം സൃഷ്ടിക്കുന്നത് വെറും കോലാഹലമാണ്.

    മേല്പറഞ്ഞ അർഥത്തിൽ ദൈവസാന്നിദ്ധ്യം രുചിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കാതെ, സഭാനിയമങ്ങളും അനുഷ്ഠാനങ്ങളും ഹൃദിസ്ഥമാക്കാൻവേണ്ടി, സമയം കളയുന്ന വേദപാഠക്ലാസുകൾ അറിഞ്ഞുകൊണ്ടുള്ള യുവജനദ്രോഹമാണ് എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. സ്കൂൾ അവുധിക്കാലം പോലും അതിനായി കവർന്നെടുക്കുന്നത്‌ ശക്തമായി തടയണം.  
  • ഇത്, അത്, പരമാര്‍ത്ഥം



    ഇത്, അത്, പരമാര്‍ത്ഥം

    ഇതെന്റെ വ്യക്തിപരമായ ഒരു നിരീക്ഷണമാണ്. ക്രിസ്തീയ മതതത്ത്വങ്ങളില്‍ ആഴമായ അറിവ് നേടിയിട്ടുള്ള ആദ്ധ്യാത്മിക ഗുരുക്കന്മാര്‍ പോലും ഏറെനാള്‍ അവര്‍ പരിശീലിച്ച മതാവബോധങ്ങളില്‍നിന്ന് വ്യതിചലിച്ച് വിശ്വാസികളുടെ മനസ്സില്‍ തെറ്റിദ്ധാരണകള്‍ വരുത്തിവച്ചുകൊണ്ട് വഴിമാറി നടക്കുന്ന സംഭവങ്ങള്‍ കുറവല്ല. എന്നാല്‍ ഹൈന്ദവേതര മതബോധനകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണ നല്‍കാന്‍ മടിക്കുന്ന, ഭാരതീയ തത്ത്വചിന്തയെക്കുറിച്ചുള്ള അറിവുകള്‍ സ്വമേധയാ സ്വായത്തമാക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുള്ള വ്യക്തികള്‍ അവരുടെ അവബോധങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ് പതിവ്. ക്രിസ്തീയ ദൈവശാസ്ത്രത്തില്‍ ഇല്ലാത്തയേതോ മികവും തികവും ഹൈന്ദവ പ്രസ്ഥാനത്രയത്തില്‍ (ഉപനിഷത്തുകള്‍, ഭഗവദ്ഗീത, വേദാന്തസൂത്രം*) ഉണ്ടെന്നല്ലേ ഇതിന്റെ സാരം? എന്റെ വഴിക്ക് ഞാനും വര്‍ഷങ്ങളോളം ഈ രണ്ടാമത്തെ വഴിയേ സഞ്ചരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പരമമായ സത്ത, ആത്മാവ്, സത്യം എന്ന സനാതന മൂല്യങ്ങളെപ്പറ്റി ജീവപരിപോഷിതവും അതേ സമയം ക്രിസ്തുമതസിദ്ധാന്തങ്ങളില്‍ പ്രത്യക്ഷമായി കാണാത്തതുമായ എന്തെങ്കിലും അറിവുകള്‍ ലഭ്യമായതില്‍ ആഹ്ലാദിക്കാമെങ്കില്‌, അതിനുള്ള എല്ലാ പുണ്യവും മുന്‍ചൊന്ന മൂന്നു ചിന്താസരണികളുമായി ബന്ധപ്പെട്ടതാണെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്.

    ക്രിസ്തുമതത്തില്‍ ദൈവമെന്നും പുണ്യമെന്നും മോക്ഷമെന്നുമൊക്കെ പറയുമ്പോള്‍ വളരെയധികം ഓജസ് ചിതറിപ്പോകുന്നത്‌ അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സഗുണദിവ്യത്വം സമയദേശസങ്കല്‍പ്പങ്ങളിലൂടെയാണ് അറിയപ്പെടുന്നത് എന്നതുകൊണ്ടാണ്. ഉപനിഷത്തിന്റെ ഭാഷയില്‍ അങ്ങനെയൊരു കുറവ് കടന്നുകൂടുന്നില്ല. അവിടെ ഭൂതം, വര്‍ത്തമാനം, ഭാവി എന്ന വിവേചനങ്ങള്‍ ഈശ്വരീയതയേയും തദ്വാരാ നമ്മെയും ബാധിക്കുന്നേയില്ല. കാരണം, അതില്‍, എല്ലായിടത്തും എപ്പോഴും അതിന്റെ പൂര്‍ണതയില്‍തന്നെ ആയിരിക്കുന്ന ചൈതന്യം നിര്‍ഗുണബ്രഹ്മമാണ്. അത് എന്നിലെന്നപോലെ ഞാന്‍ കാണുന്നതും ബന്ധപ്പെടുന്നതുമായ എല്ലാറ്റിലും ഒരുപോലെയാണെങ്കില്‍, എന്താണ് പിന്നെയെന്നെ അലട്ടാനുള്ളത്? ആ ചൈതന്യത്തിന് വിട്ടുവിട്ട് ഓരോന്നിലും ആയിരിക്കാനാവില്ല എന്ന ബോധ്യം വന്നുകഴിഞ്ഞാല്‍, ഓരോ നിമിഷവും, ഇപ്പോള്‍ ഇവിടെ അനുഭവവേദ്യമായ മോക്ഷമായിത്തീരുന്നു. അന്വേഷണങ്ങളുടെ അവസാനമാണത്.

    മനഃശാസ്ത്രപഠനത്തിന്റെ ഭാഗമായി പല പാശ്ചാത്യ/പൌരസ്ത്യ ചിന്തകരെ അറിഞ്ഞിട്ടുണ്ടെങ്കിലും രണ്ടു വശത്തുനിന്നും എന്റെ മനസ്സിനിണങ്ങിയ ഓരോരുത്തര്‍ എറിക് ഫ്രൊം (Erich Fromm), നിത്യചൈതന്യയതി എന്നിവരാണ്. ഭാഷയില്‍ ത്  ജീവന്റെ ശബ്ദമാണെന്നും മനഃശാസ്ത്രത്തില്‍ ഏറ്റവും പ്രധാനമായി വരുന്ന ഒരു വിവക്ഷ 'ഇത്' എന്നുള്ളതാണെന്നും യതി കണ്ടെത്തിയിട്ടുണ്ട്. (ഈശാവാസ്യോപനിഷത്ത് - വ്യാഖ്യാനം). 'ഇത്' എന്നതിനെ അനുഗമിക്കുന്ന ചോദനകളാണ് ഇതെന്ത്, ഇതെന്തുകൊണ്ട്, ഇതെവിടെനിന്ന് തുടങ്ങിയവ. സ്ഥലത്തിലും കാലത്തിലും വസിക്കുന്ന നമുക്ക് 'ഇത്' (വേദാന്തഭാഷയില്‍ ഞാനും നീയും 'ഇത്' ആണ്. ത്വം എന്ന വിവക്ഷയില്‍ ഞാനും നീയും ഉള്കൊള്ളുന്നുണ്ട്.) ഉടനടി സ്ഥലകാലങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരന്വേഷണമായി മാറും. നാമറിയാതെതന്നെ നമ്മുടെ മേധ മനഃനശാസ്ത്രത്തില്‍ നിന്ന് ദര്‍ശനശാസ്ത്രത്തിലേയ്ക്ക് ചാടും. കാരണം, ഇതെന്താണെന്നു പറയണമെങ്കില്‍ 'അത് വേണം. (അത് = തത് = സത് =സത്തയുള്ളതെല്ലാം). ഇതിനെയും അതിനെയും കൂട്ടിയിണക്കി, ഇത് അതാണ്‌ എന്ന് പറയുന്നിടത്ത് വേദാന്തസാരം നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞു. സത്യമായി അനുഭവപ്പെടുന്നതെല്ലാം സത് ആണ്.** അതുതന്നെയാണ് തത്. ഇനിയാണ് ഉപനിഷദ്ഭാഷയുടെ അനന്തസൌന്ദര്യം വെളിപ്പെടുന്നത്. തത് ത്വം ആണെന്നുള്ള ഒറ്റ സത്യത്തിലേയ്ക്ക് എടുത്തുചാടി തത്ത്വമസി (തത് ത്വം അസി = നീ അത് ആണ്) എന്ന് മനസ്സിലാക്കുമ്പോള്‍ ആത്മശാസ്ത്രവും തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും എല്ലാം ഒരൊറ്റ അറിവായി സംഗ്രഹിക്കപ്പെടുകയാണ്.

    ഇതില്‍ നിന്നൊക്കെ വ്യക്തമാകുന്ന ഒരു കാര്യം, ഭാഷയിലെ ചില ശബ്ദങ്ങള്‍ക്ക്‌ ദേശത്തെയും കാലത്തെയും ഉല്ലംഘിക്കാനുള്ള കഴിവുണ്ട് എന്നതാണ്. സ്വരങ്ങളും വ്യഞ്ജനങ്ങളും ചേര്‍ന്ന് നമ്മുടെ ഭാഷയിലെ ശബ്ദങ്ങളെ രൂപപ്പെടുത്തുന്ന അദ്ഭുതം എത്ര വശ്യമാണ്! ഈ ലേഖനത്തിലൂടെ സംഭവിക്കുന്നതുപോലെ, എഴുത്ത് എന്ന ഉപാധിവഴി എന്റെ മനസ്സ് എത്രയോ ദൂരെയുള്ള മറ്റു മനസ്സുകളുമായി സംവദിക്കുന്നു. കാരണം, വാക്കിലെ സന്ദേശം വൈദ്യുതിപോലെ ഊര്‍ജ്ജവാഹിനിയായിത്തീരുന്നു.
    ഇതൊന്നു  ശ്രദ്ധിക്കുക. ചലിക്കാന്‍ സമയം (time is defined as space between experiences) വേണം. അവസാനമുള്ളതിനേ സമയമുള്ളൂ. ചലിക്കാന്‍ ഇടം വേണം. പരിമിതിയുള്ളതിനേ ഏതെങ്കിലും ഇടത്തില്‍ ചലിക്കാനാവൂ. പൂര്‍ണവും സര്‍വ്വവ്യാപിയുമായതിന് ചലനമോ മാറ്റമോ ഇല്ല. ഈ അര്‍ത്ഥങ്ങളെല്ലാവും ഉള്‍ക്കൊള്ളുന്ന, ഭാഷയിലെ ഏറ്റവും സാന്ദ്രതയേറിയ ശബ്ദം ത്ത്വം (ത് + ത്വം) ആണ്. ഉണ്മയായ ഉണ്മയെല്ലാം തത് ആണെന്ന് പറയുമ്പോള്‍, ഛാന്ദൊക്യോപനിഷത്തിലെ തത്ത്വമസി എന്ന മഹാവാക്യം എല്ലാ അറിവിന്റെയും അറിവായിത്തീരുന്നു. ത്വം അല്ലാത്തതെല്ലാം തത് ആണ് എന്നല്ല, മറിച്ച്, ത്വം, തത്, സത് - ഇവ മൂന്നും ഒന്നുതന്നെ എന്നാണ് ഈ മഹാവാക്യത്തിന്റെ സമ്പൂര്‍ണമായ അര്‍ത്ഥം; അതാണ്‌ പരമാര്‍ത്ഥം - എന്തിനും ഏതിനും ആത്യന്തികമായി കൊടുക്കാവുന്ന അര്‍ത്ഥം.

    ഈ തത്ത്വം ഉള്ളില്‍ തെളിഞ്ഞാല്‍ മാത്രമേ നമ്മുടെ അകതാരില്‍ സൌന്ദര്യം പോലും ആസ്വാദ്യകരമാകുകയുള്ളൂ. ഒരു നിമിഷത്തേയ്ക്കാണെങ്കില്‍ ഒരു നിമിഷത്തേയ്ക്ക് മനസ്സിനെ അഹത്തില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് വലിച്ചടുപ്പിക്കുകയും അത്രയും നേരം മനസ്സിന് ഹരം പകരുകയും ചെയ്യാനാവുന്നതെന്തോ, അത് സുന്ദരമാണ്. അത് മറ്റൊന്നിലോ മറ്റൊരാളിലോ ആണ് എന്ന തോന്നലുളവാക്കുവോളം അത് സൌന്ദര്യത്തിന്റെ മികവിലെത്തുകയോ മനസ്സിനെ പൂര്‍ണ ഹരത്തില്‍ കൊണ്ടെത്തിക്കുകയോ ചെയ്യുന്നില്ല. രണ്ടെന്നുള്ള ചിന്തയുദിക്കാതെ, "ഹാ, സുന്ദരം!" എന്ന അനുഭവമുണ്ടാകുന്നത് എപ്പോഴോ, അപ്പോള്‍ മാത്രമാണ് സൗന്ദര്യാസ്വാദനം സംഭവിക്കുന്നത്‌. എന്നാല്‍, ആദ്യത്തെ പടിവരെ മാത്രമേ മിക്കവരും എത്തുന്നുള്ളൂ. അതുകൊണ്ടാണ് നല്ലതെന്ന് തോന്നുന്നതിന്റെയൊക്കെ പടങ്ങളും (stills) ചലച്ചിത്രങ്ങളും (movies) എടുത്തു സൂക്ഷിക്കണമെന്ന ആഗ്രഹം ജനിക്കുന്നത്. അതിനപ്പുറത്തെ തലത്തിലാകട്ടെ, സൗന്ദര്യത്തെ നാം ആവാഹിക്കുകയാണ്. അത് നമ്മിലാണ്. അത് നഷ്ടപ്പെടുമെന്ന ഭയത്തിന് അപ്പോള്‍ അടിസ്ഥാനമില്ല. അതുകൊണ്ട് സൂക്ഷിച്ചുവയ്ക്കാന്‍ അതിന്റെ പടം വേണ്ടിവരുന്നില്ല. സൗന്ദര്യദായകമായി അനുഭവിച്ചത് എന്റെതന്നെ ഭാഗമാണെന്നും ഞാന്‍ അതിന്റെ ഭാഗമാണെന്നുമുള്ള അറിവില്‍ അത് അങ്ങനെത്തന്നെ ആയിക്കഴിഞ്ഞു എന്നതാണ് വ്യത്യാസം. അതാകട്ടെ വളരെ സാരമായ ഒരു വ്യത്യാസം തന്നെയാണ്.

    സംസാരവും നിത്യവര്‍ത്തമാനവും 
    നാം വാരിക്കൂട്ടിയും പിടിച്ചുപറിച്ചും വയ്ക്കുന്ന ഒന്നിലും സത്യത്തില്‍ നാം സൌന്ദര്യം കാണുന്നില്ല എന്നത് ഒരു വലിയ  സത്യമാണ്. താത്ക്കാലികമായ ഉപഭോഗതൃഷ്ണ മാത്രമാണ് അതുകൊണ്ട് പോഷിപ്പിക്കപ്പെടുന്നത്. അതുപോലെതന്നെയാണ് മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നത്‌. അടുത്തുള്ളവര്‍ തമ്മില്‍ മാതമല്ല, എത്ര ദൂരെയായിരുന്നാലും ഇഷ്ടമുള്ളപ്പോഴെല്ലാം തമ്മില്‍ ബന്ധപ്പെടാനുള്ള ഉപാധികള്‍ക്ക് ഇന്നൊരു കുറവുമില്ല. എന്നാല്‍ ബന്ധങ്ങള്‍ മനുഷ്യരെ പലപ്പോഴും തെറ്റിദ്ധാരണയിലും അതൃപ്തിയിലും കൊണ്ടെത്തിക്കുന്നു. കാഴ്ചപ്പാടുകളും താത്പര്യങ്ങളും വ്യത്യസ്തമാകുന്നതാണ് ഇതിനു കാരണം. അറുതിയില്ലാത്ത ഈ മാതിരി ദ്വൈതം കൊണ്ട് ദുഖഃപൂരിതമായിരിക്കുന്ന ലോകത്തെയാണ് സംസാരം എന്ന് പറയുന്നത്. സംസാരത്തെ മറികടക്കാമോ? കടക്കാം എന്ന സദ്‌വാര്‍ത്ത തരുന്നത് വേദാന്തമാണ്. അതിനുള്ള വഴി മുമ്പ് സൂചിപ്പിച്ച അറിവിന്റെ അറിവാണ്. ആരേയും ഒന്നിനേയും വെളിയില്‍ നിറുത്താതിരിക്കുക, ഭാവിയും ഭൂതവും ഈ വര്‍ത്തമാനത്തില്‍ തന്നെയുണ്ട്‌ എന്നയറിവ് സ്വാഭാവികമായിത്തീരുക എന്നതാണ് ഒരാള്‍ ഈ അറിവിലെത്തി എന്നതിന്റെ തെളിവ്. അയാള്‍ക്ക് നീയും ഞാനും അവരും വ്യവഹാരഭാഷയില്‍ മാത്രം നിലനില്‍പ്പുള്ള അസത്യങ്ങളാണ്. സത്യത്തില്‍ ഒന്നും തന്നില്‍നിന്ന് അന്യമാകുന്നില്ല. വെട്ടിപ്പിടിക്കാനും സൂക്ഷിച്ചു വയ്ക്കാനുമുള്ള ആര്‍ത്തിക്കോ വ്യക്തിപരമായ പരാതികള്‍ക്കോ അയാളുടെ മനസ്സില്‍‍ ഒട്ടും ഇടമില്ല. അനുഗ്രഹങ്ങള്‍ക്കായുള്ള അര്‍ത്ഥനയോ യാചനയോ ഒരിക്കലും അയാള്‍ക്ക്‌ ഒരാവശ്യമായി തോന്നുകയില്ല. തത്ര കോ മോഹഃ കഃ ശോകഃ? അവിടെ (സച്ചിദാനന്ദത്തില്‍) എന്ത് മോഹം, എന്ത് ശോകം?

    * ബാദരായണന്റെ ബ്രഹ്മസൂത്രത്തെ നാരായണഗുരു ചുരുക്കി പുനരാവിഷ്ക്കരിച്ചതാണ് വേദാന്തസൂത്രം.

    ** നിര്‍മ്മലമായ ഉണ്മ സമയബന്ധിതമാകുന്നതാണ് (becoming, happening) സംസാരം. വസിക്കുക, വസ്തു, വാസ്തു, അവസ്ഥ, എന്നീ വാക്കുകള്‍ ഉണ്ടായത് Indo-German ശബ്ദമായ  Wesen ല്‍ നിന്നാണ്.  അസ്തിത്വവാദികളുടെ Dasein-ലെ Sein (Being) നു പകരം ഹൈഡെഗര്‍ ഉപയോഗിക്കുന്ന വാക്ക് Anwesen ആണ്. അതിനര്‍ത്ഥം arriving to Wesen എന്നാണ്. ഈ Wesen ഉം നമ്മുടെ  സത് ഉം ദ്യോതിപ്പിക്കുന്നത് ഉണ്മയെയാണ്. സംസ്കൃതത്തില്‍ സത്യം എന്ന ശബ്ദം കിട്ടുന്നത് സത് + ത്വം + നയന (സ-ത-യ) എന്നിവ ചേരുമ്പോഴാണ്; സത്, ത്വം എന്നിവയുടെ സ്വരുമയാണ് സത്യം. സത് കൈവിട്ടുപോകുന്നതാണ് (സത്തുപോകുക/ചത്തുപോകുക) മരണം.

    വിശ്വരൂപദര്‍ശനം

    വിശ്വരൂപദര്‍ശനം


    ജീവന്റെ വൈവിദ്ധ്യമേറിയ വളര്‍ച്ചയെപ്പറ്റി വളരെയധികം അറിയാമെന്നു ഭാവിക്കുന്ന നാം വളരെ നീണ്ട സമയത്തിലൂടെയുള്ള അതിന്റെ പരിണാമദശയിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഒരു വലിയ ചോദ്യം മുമ്പില്‍ കാണും: തന്റെ ദിവ്യത്വത്തിനു മുമ്പില്‍ കുമ്പിട്ടുനില്‍ക്കാന്‍ പോരുന്ന നമ്രതയും ഭാവനയുമുള്ള ഒരു ജീവസമൂഹത്തെ വാര്‍ത്തെടുക്കാന്‍ ദൈവമെന്തേ ഇത്രയും വൈകിയത്? എത്രയോ തവണ ഈ ഭൂമിയില്‍ വംശനാശങ്ങള്‍ ഉണ്ടായി. 440 ദശലക്ഷം വര്ഷം മുമ്പ്, ഒര്‍ഡോവിഷന്‍ കാലഘട്ടത്തില്‍, അതിശൈത്യം മൂലം 25% സമുദ്രജീവികള്‍ ചത്തൊടുങ്ങി. 370 ദശലക്ഷം വര്ഷം മുമ്പ്, ഡിവോനിയന്‍ കാലഘട്ടത്തില്‍, 19%; 245 ദശലക്ഷം വര്ഷം മുമ്പ്, പെര്‍മിയന്‍ കാലഘട്ടത്തില്‍, ഭൂപാളികളുടെ സ്ഥാനവ്യതിയാനം (plate tectonic) മൂലം 54%; 65 ദശലക്ഷം വര്ഷം മുമ്പ്, ക്രിറ്റെഷ്യസ് കാലഘട്ടത്തില്‍, ദിനോസറുകള്‍ ഉള്‍പ്പെടെ 17% ജീവജാലങ്ങള്‍ക്ക് എന്നിങ്ങനെ  വീണ്ടും വംശനാശം വന്നു. പൊട്ടിയൊഴുകിയ ലാവയോ ഭൂമിയുമായി കൂട്ടിയിടിച്ച വാല്‍നക്ഷത്രമോ ഇവയില്‍ അവസാനത്തെ അത്യാഹിതത്തിന് കാരണമായി എന്ന് ഊഹിക്കപ്പെടുന്നു. ഇതെല്ലാം ഏതാണ്ട് 3,00,000,000 കൊല്ലം മുമ്പ് തുടങ്ങിയ ജീവന്റെ സാവധാനമുള്ള പരിണാമപ്രക്രിയയെ സാരമായി മന്ദീഭവിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ കാലാവസ്ഥയുടെ വലിയ വ്യതിയാനം മൂലമോ, അണുശക്തിയുടെ ദുരുപയോഗം കൊണ്ടോ, മുമ്പുണ്ടായ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മനുഷ്യവംശം ഒട്ടാകെത്തന്നെ നശിച്ചുപോയേക്കാം. ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത് മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉത്ഭവമോ വളര്‍ച്ചയോ നിലനില്‍പ്പോ സൃഷ്ടാവായി നാം ആരാധിക്കുന്ന പരാശക്തിക്ക് ഒരു വിഷയമേയല്ല എന്നല്ലേ?

    നമ്മെപ്പോലെ അസ്തിത്വബോധമുള്ള ജീവികളില്ലായിരുന്നെങ്കില്‍ ദൈവം എങ്ങനെയായിരിക്കുമായിരുന്നു എന്നൊരു പ്രശ്നം ന്യായമായും ഉന്നയിക്കാവുന്നതാണ്. സംശയം വേണ്ടാ, അപ്പോഴും പരംപൊരുള്‍  സച്ചിദാനന്ദം തന്നെയായിരിക്കാനേ സാദ്ധ്യതയുള്ളൂ. പരിണാമത്തിലൂടെ നമ്മള്‍ അസ്ഥിത്വബോധവും അതേത്തുടര്‍ന്ന് ഈശ്വരബോധവുമുള്ള ജീവികളായിത്തീര്‍ന്നതുകൊണ്ട്, വ്യത്യസ്തമായ ദൈവസങ്കല്പങ്ങളിലൂടെ ഏകദൈവസങ്കല്പത്തില്‍ എത്തിച്ചേര്‍ന്നു എന്നതാണല്ലോ വാസ്തവം. ഈ ഏക ദൈവസത്തയെയാണ് പരമമായ സമ്പൂര്‍ണതയായി നമ്മള്‍ മനസ്സിലാക്കുന്നത്. പക്ഷേ, അതിനാല്‍ത്തന്നെ ഈ സംപൂര്‍ണ്ണതയെ സംബന്ധിച്ചിടത്തോളം മറ്റൊരസ്തിത്വമോ (സൃഷ്ടിയോ) അതിന്റെ ആരാധനയോ ഒരാവശ്യമായി വരുന്നില്ല. അങ്ങനെയെങ്കില്‍, ദൈവാസ്തിത്വബോധവും അതില്‍നിന്നുളവാകുന്ന ദൈവാരാധന, ദൈവസ്നേഹം എന്നീ മനോവൃത്തികളും സൃഷ്ടികള്‍ എന്ന നിലയില്‍ നമ്മുടെ മാത്രം ആവശ്യമാണെന്നു കാണാം. അങ്ങനെ നോക്കുമ്പോള്‍ ഭക്തിമാര്‍ഗം എന്ന് വിശേഷിക്കപ്പെടുന്ന ജീവിതചര്യ മനുഷ്യന്റെ ഏകപക്ഷീയമായ ഒരു കണ്ടെത്തലാണ്. ഇത്തരം വ്യക്തിഗത കണ്ടെത്തലുകളാണ് പലപ്പോഴും മതങ്ങള്‍ തമ്മിലും വിശ്വാസങ്ങള്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമാവുന്നത്. അതിലൊന്നും ദൈവത്തിന് യാതൊരു പങ്കുമില്ല എന്നതല്ലേ യുക്തി നമുക്ക് ഓതിത്തരുന്ന സത്യം? 

    സമ്പൂര്‍ണ സത്ത എന്നയര്‍ത്ഥത്തില്‍ ഈശ്വരന്‍ നിര്‍ഗുണബ്രഹ്മമാണ്. അത് പക്ഷേ, അല്പനായ മനുഷ്യന് അപ്രാപ്യമായതിനാല്‍ ഭക്തിയുടെ വിഷയം സഗുണബ്രഹ്മമാണ്. സഗുണബ്രഹ്മം സത്-രജസ്-തമസുകളുടെ സങ്കലനമായ മനുഷ്യന്റെ സങ്കല്പലോകത്തിലെ ഈശ്വരനാണ്. നഗ്നമായ അര്‍ത്ഥത്തില്‍, മാനുഷികമായ ഭാവനകളുടെ വിപുലീകരണം മാത്രമാണ് ദൈവത്തില്‍ നാം ആരോപിക്കുകയും ആരാധിക്കുകയും ചെയ്യുന്ന എല്ലാ ഗുണങ്ങളും. ഇക്കാര്യത്തില്‍ ഒരു മതവും വ്യത്യസ്തമല്ല. തന്നെ ബോധപൂര്‍വം ആരാധിക്കുന്ന ഒരു ജീവവൃന്ദത്തെ സംരക്ഷിക്കുക ദൈവത്തിന് അനിവാര്യമായിരുന്നെങ്കില്‍ അത് ദൈവത്തെപ്പോലെതന്നെ അനാദിയായ ഒരാവശ്യമായിരുന്നിരിക്കണം.

    പക്ഷേ, മറിച്ചാണ് സുവ്യക്തമായ നമ്മുടെ ജീവിതാനുഭവം. ദൈവാരാധന മനുഷ്യന്റെയാവശ്യമാണ്‌, ഈശ്വരന്റെയല്ല. നിര്‍ഗുണമായതിനു ആരാധനയാവശ്യമില്ല എന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ സ്വന്തം പ്രതിച്ഛായ 
    ദൈവത്തിന്റെതന്നെ പ്രതിച്ഛായയാണെന്ന് സ്വയം വിശ്വസിപ്പിച്ചുകൊണ്ട് അതിനെ ആരാധിച്ചുതുടങ്ങുന്നു. പക്ഷേ, എന്നെങ്കിലും അതവരെ മടുപ്പിക്കും. അപ്പോഴാണ്‌ ഒരുവനില്‍ താന്മഹിമയ്ക്കപ്പുറത്ത് കടക്കണമെന്ന ആഗ്രഹമുദിക്കുന്നത്. അതിനെ സാക്ഷാത്ക്കരിക്കാനാണ് അവന്‍ ദൈവത്തില്‍ മാനുഷികവും അമാനുഷികവുമായ ഗുണങ്ങള്‍ ആരോപിച്ചുതുടങ്ങുന്നത്. വിശ്വാസവും ഭക്തിയും ഈ ആഗ്രഹത്തിന്റെ ഉത്പന്നങ്ങളാണ്. ഏതേതു ദേവതാരൂപത്തെ ഭക്തന്‍ ദൃഢവിശ്വാസത്തോടെ പൂജിക്കുന്നോ, അത് അവനില്‍ ഉറയ്ക്കുന്നു; നമ്മുടെ സ്ഥിരചിന്ത എപ്രകാരമോ, നാം അപ്രകാരമായിത്തീരുന്നു. അതുകൊണ്ടാണ് ചിന്ത എത്ര പുരോഗമിച്ചാലും, നവീകരണേച്ഛ എത്രമാത്രം ശക്തമായാലും, ഏതെങ്കിലും മതസമൂഹത്തിനുള്ളില്‍ത്തന്നെ തുടരുന്നവരുടെ ദൈവസങ്കല്പത്തിനോ പ്രാര്‍ത്ഥനാരീതിക്കോ എന്തെങ്കിലും മാറ്റം വരിക എന്നത് അത്ര വളരെ ദുഷ്ക്കരമായി അനുഭവപ്പെടുന്നത്. 

    സുഖദുഃഖങ്ങളുടെ അനുഭവത്തില്‍ നിന്നാണ് പാപബോധം, ശിക്ഷ, ബലി, രക്ഷ (മോക്ഷം) എന്നീ മനോദര്‍ശനങ്ങള്‍ ഉരുത്തിരിയുന്നത്. എന്നാല്‍ ഇത്തരം വിശ്വാസങ്ങളെ അസ്വാരസ്യങ്ങളായി കരുതുന്നവരും ധാരാളമാണ്. അവരാണ് അദമ്യമായ ജിജ്ഞാസ എന്ന ഗുണമുള്ളവര്‍. അടിസ്ഥാനപരമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താന്‍ യുക്തിക്ക് മുന്‍ഗണന നല്‍കാതെ പറ്റില്ല. യുക്തിയിലൂടെ ജീവന്റെ ഉത്പത്തിയെ തേടി ശാസ്ത്രം ഇന്നും കഷ്ടപ്പെടുന്നു. എന്നാല്‍ വേദാന്തദര്‍ശനത്തില്‍ സജീവം നിര്‍ജീവം എന്നോ സുഖദുഃഖങ്ങളെന്നോ ഉള്ള വേര്‍തിരിവിന് അര്‍ത്ഥമില്ല. ഇത് മര്‍മ്മപ്രധാനമായ ഒരു കാഴ്ചപ്പാടാണ്. ജീവനില്ലാത്തതായി പ്രപഞ്ചത്തില്‍ ഒന്നുമില്ല എന്നാണ് ഗീതാപാഠങ്ങളുടെ ഉള്‍പ്പൊരുള്‍. അതിലെ യുക്തി ലളിതമാണ്. പഞ്ചഭൂതങ്ങള്‍ സജീവമല്ലെങ്കില്‍ അവയില്‍ നിന്നുടലെടുക്കുന്ന ശരീരങ്ങളില്‍ ജീവന്‍ എവിടെനിന്ന്? ഓരോ പരമാണുകണവും ഓരോ ജീവകോശവും പ്രവര്‍ത്തിക്കുന്നത് 'ബുദ്ധി'യുള്ളതുപോലെയാണ്. ഇവയുടെ താത്ക്കാലിക കൂട്ടങ്ങളെയാണ് ജീവികളായി നാം കാണുന്നത്.

    സത്യത്തില്‍ ഇത് ഒരു വിശദീകരണവും ആവശ്യപ്പെടുന്നില്ല. മനുഷ്യഭ്രൂണത്തെ തന്നെ വീക്ഷിച്ചാല്‍ മതി ഇത് മനസ്സിലാക്കാന്‍. ബീജാണ്ഡസങ്കലനത്തിനു ശേഷം വിഘടിച്ചുപെരുകുന്ന ഓരോ കോശാണുവിനും അതിന്റെ സ്ഥാനവും പരസ്പരബന്ധവുമനുസരിച്ച് എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് അതിന്റേതായ അറിവുണ്ടായിരിക്കണം. അല്ലെങ്കില്‍ ഒരു സിക്താണ്ഡവും (zygote) പൂര്‍ണ്ണ വളര്‍ച്ചയിലെത്തുകയില്ല. വിത്തുകളില്‍നിന്ന് സസ്യങ്ങള്‍ രൂപപ്പെടുകയില്ല. ഓരോ കോശത്തിലും അന്തര്‍ലീനമായ ഈ സഹജബോധമാണ് എല്ലാ വളര്‍ച്ചയുടെയും നിലനില്‍പ്പിന്റെയും രഹസ്യം. രണ്ടു ലൈംഗികകോശങ്ങള്‍ ചേര്‍ന്ന് സിക്താണ്ഡമാകുന്നതും അത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അംഗവൈവിദ്ധ്യങ്ങളുടെ സുന്ദരസമുച്ചയമായ ഒരു പൂര്‍ണ മനുഷ്യജീവിയാകുന്നതും ഓരോ കോശത്തിലും അതിന്റെ സ്ഥാനത്തെയും കടമയെയുംപറ്റിയുള്ള ഈ ആന്തര്‍ബോധം സ്ഥിതിചെയ്യുന്നതുകൊണ്ടാണ്. തേനീച്ച, ഉറുമ്പ് തുടങ്ങിയ ജീവസമൂഹങ്ങള്‍ വളര്‍ന്നു പെരുകുന്നത് അതിലെ ഓരോ അംഗത്തിനും എപ്പോള്‍ എന്തു ചെയ്യണമെന്ന്‍ സഹജമായ ഉള്‍ബോധമുള്ളതുകൊണ്ടാണ്. ഒരു സസ്യത്തിന്റെ ഏതു ഭാഗത്ത് എപ്പോള്‍, എങ്ങനെ പുതിയ തളിര്‍പ്പുകള്‍, പൂക്കള്‍, കായ്കള്‍ എന്നിവ ഉണ്ടാകണമെന്ന് സാഹചര്യത്തിനും കാലാവസ്ഥക്കുമനുസരിച്ച് ഓരോ കോശവും അറിയുന്നുണ്ട്. എന്തിന്റെയും ഓരോ അണുവിലും ഇരിക്കുന്നത് പരമാത്മാവ്‌തന്നെയാണ് എന്ന് സാരം. പ്രപഞ്ചത്തെ മൊത്തത്തില്‍ ബാധിക്കുന്ന ഒരു സൂക്ഷ്മസത്യമാണിത്. ചരാചരങ്ങളില്‍ ചേതന ഞാനാകുന്നു (ഭൂതാനാസ്മി ചേതനാ - അ. 10,ശ്ലോ. 22) എന്ന ഗീതാവാക്യംകൊണ്ട് അര്‍ത്ഥമാക്കുന്നത് ഈ സത്യമാണ്. ഈ സത്യത്തെപ്പറ്റി സ്വയം അവബോധത്തിലെത്തുക എന്നത് മനുഷ്യന്റെ മാത്രം കഴിവായിരിക്കാം.

    ജീവന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ നിന്ന് ചില പാഠങ്ങള്‍ നമുക്ക് സംഗ്രഹിച്ചെടുക്കാം. കാലാകാലങ്ങളില്‍ കാതലായ വംശനാശങ്ങള്‍ ഉണ്ടായിട്ടും, ആദിജീവന്റേതടക്കമുള്ള എല്ലാ വാസനകളും നമ്മില്‍ കുടികൊള്ളുന്നുണ്ട്. ഒരു ജീവരൂപവും അപ്പാടേ ഇല്ലാതായിട്ടില്ല. അവയുടെയെല്ലാം വാസനകളുടെ ഒരംശം പുതിയ തലമുറ കൈപ്പറ്റിയിട്ടുണ്ടാവണം; ഈ വാസനാപരിണാമത്തില്‍നിന്നായിരിക്കണം ജീവപരിണാമം തന്നെ സാദ്ധ്യമാകുന്നത്. മനുഷ്യന്റെ ജീവാവസ്ഥയില്‍ ആത്മസ്വരൂപാഭിമുഖ്യം എന്ന വാസനാപരിണാമവും ഉള്‍പ്പെടുന്നുണ്ട്. ഈ വാസനാമിശ്രണമാണ് ബഹുസ്വരങ്ങളായ വിശ്വാസങ്ങളായി പ്രകടമാകുന്നത്.

    ദൃശ്യപ്രപഞ്ചം നിലനില്‍ക്കുന്നത് ഉല്പത്തി, പരിണാമം, നാശം എന്ന പ്രഹേളികകളിലൂടെയാണ്. ഇവയെല്ലാം ഒരു മഹാസ്മരണ ക്രമേണ ഉണര്‍ന്നു വരുന്നതുപോലെയാണെന്ന് നിത്യചൈതന്യ യതി പറയുമായിരുന്നു. ഇവയില്ലെങ്കില്‍ സ്ഥലവും സമയവുമില്ല. സ്ഥലവും സമയവും അനുഭവിക്കുന്ന നമുക്ക് അനാദിയെന്ന ഒരവസ്ഥയോ ആത്യന്തിക സമയം (അനനുസ്യൂതി - discontinuity) എന്ന സമയാന്ത്യമോ ചിന്തനീയമേയല്ല. ഓരോ ജീവിയിലുമെന്നല്ല, അചേതനവസ്തുക്കളില്‍ പോലും അതുവരെയുള്ള പരിണാമവികാസത്തിന്റെ ഒരു മഹാസ്മരണ ആവസിക്കുകയും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് സംശുദ്ധമായ വേദാന്തദര്‍ശനം. ഗീത പ്രപഞ്ചത്തെ മനുഷ്യശരീരവുമായി താരതമ്യം ചെയ്യുന്നുണ്ട് (അ. 13, ശ്ലോ. 14). പ്രപഞ്ചം മൊത്തത്തില്‍ ഒരു ഏകകമായി പ്രവര്‍ത്തിക്കുന്നു എന്നാണതിലെ വിവക്ഷ. പ്രപഞ്ചശരീരത്തിലെവിടെയും ജീവാത്മാവിന്റെ സാന്നിദ്ധ്യം നിറഞ്ഞിരിക്കുന്നു എന്നുതന്നെയാണ് അതിനര്‍ത്ഥം. സജീവം, നിര്‍ജ്ജീവം എന്ന വിഭജനം വേദാന്തദര്‍ശനത്തിലില്ല. വലുതും ചെറുതും എന്ന വ്യതാസവും ഇല്ല. ജീവകോശങ്ങളുടെ കാര്യത്തിലെന്നപോലെ, അണുഘടകങ്ങളോ അണുക്കളൊ തന്മാത്രകളൊ ഗ്രഹങ്ങളോ താരാപഥങ്ങളൊ ഒന്നുമേ ഒന്നില്‍ നിന്ന് ഒന്ന് വേര്‍പെട്ടല്ല നിലകൊള്ളുന്നത്. ആദികന്ദത്തിലെന്നപോലെ ഓരോ അണുവിലും ബ്രഹ്മാണ്ഡമിരിക്കുന്നു എന്നുതന്നെ നമുക്ക് നിശ്ചയിക്കാം. ആദിസ്പന്ദമെന്ന ബീജത്തിന്റെ നാഭിയില്‍ നിന്ന് വിരിഞ്ഞുയരുന്ന ഒരു പൂവ് പോലെയാണ് ഓരോ പിറവിയും. പുരാണങ്ങളില്‍ എന്നപോലെ ബൈബിളിലും നിറഞ്ഞു നില്‍ക്കുന്ന, പലപ്പോഴും ബാലിശമായ, ഈശ്വരചിത്രീകരണങ്ങളില്‍ നിന്ന് അത്യന്തം വ്യത്യസ്തമാണ് ഗീതയുടെ പതിനൊന്നാം അദ്ധ്യായത്തില്‍ നമുക്ക് കിട്ടുന്ന വിശ്വരൂപദര്‍ശനം.  

    വ്യക്തിജീവന് പ്രപഞ്ചജീവനുമായുള്ള ഹൃദയബന്ധത്തെയാണ് ഗീത ശരിയായ ഭക്തിയായി കണക്കാക്കുന്നത്. ഈ ധന്യചിന്ത യേശു പല സന്ദര്‍ഭങ്ങളിലും പങ്കുവയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തന്റെ ശിഷ്യരിലോ അവരില്‍ നിന്ന് ഉരുവാര്‍ന്ന ക്രിസ്തുമതത്തിലോ അത് വേരാഴ്ന്നു വളര്‍ന്നില്ല എന്നത് ദുഃഖകരമാണ്. ചരാചരങ്ങളും പരമ്പൊരുളും രണ്ടു തലങ്ങളില്‍ ആണെന്ന ഒരു ധാരണ യഹൂദപാരമ്പര്യമുള്ള മതങ്ങളുടെ അടിസ്ഥാനപരമായ അറിവില്‍ നികത്താനാവാത്ത ഒരു ന്യൂനതയായി അവശേഷിക്കുന്നു. മിക്ക മതങ്ങളിലെയും ഭക്തി ഉറപ്പിച്ചിരിക്കുന്നത് ഈ ദ്വന്ദ്വത്തിലാണ്. എന്നാല്‍ ഗീതയാകട്ടെ, ഈശ്വരഭക്തിയോടൊത്ത് മറ്റെന്തിനോടെങ്കിലും വൈരം (തരംതിരിവ്) അംഗീകരിക്കുന്നില്ല. അനുദിനജീവിതത്തില്‍ നാനാവിധത്തിലും നാനാവര്‍ണങ്ങളിലും ആകൃതികളിലുമായി ആയിരക്കണക്കിലുള്ള എന്റെ ദിവ്യരൂപങ്ങള്‍ കണ്ടുകൊള്‍ക എന്നാണ് ഗുരുത്വമുള്ള ജിജ്ഞാസുവിന് കിട്ടുന്ന സാരോപദേശം. ചരിക്കുന്നത് ഭക്തിമാര്‍ഗ്ഗത്തിലൂടെയോ ജ്ഞാനമാര്‍ഗ്ഗത്തിലൂടെയോ ആകട്ടെ, എളിമയുള്ള സത്യാന്വേഷിക്ക് അത് ഏറെ സ്വീകാര്യവുമാണ്.

    1. As response to the article, Dr. Joseph Mathew Angadiyil, author of the book "In search of the Divine" wrote:

      I went through your reflections. On the whole, your observation are right. Bhakti is man's need. The immediate 'object' of Bhakti is Saguna Brahma; and different religions attribute different gunas to Brahma.But the ultimate goal of bhakti (and also karma) is Nirguna brahma. The fact is that faced with the experience of contingency (brokenness, tragedies) man will invariably turn to bhakti. Contingency is built into the very nature of man (Heidegger). This means that the very 'need' for bhakti is inborn. It is not a psychological need; it is ontological.

      You mentioned that living beings like man counts for nothing for God. You may say this from the point of view of jnanamarga, but not of bhakti. A man in the bhakti will never say ,'Man counts for nothing for God." On the other hand, he will say, 'I am the beloved of God.' It is no 'opium,' please. Which statement is correct? Of course, both.

      What about jnana? Is it also man's need? Is not this 'need' too inborn, as bhakti?

      Zach:
      I don't at all concede to it. That Heidegger has said so means nothing.

      JM:
      The 'need' for bhakti is just another form of the need for jnana; just as the need for jnana is ontological, so is need for bhakti. It is a form of seeking brahma; I mean saguna brahma.

      Zach:
      No friend, there's no ontological need in man for bhakthi. Besides,the object of Bakthi, the Saguna Brahma, is man's own creation and therefore only psychological.

    2. Your statement "Saguna Brahma is man's own creation and therefore non-existent." Response, "yes and no." Joseph Mathew: Consider: You are human being; may be described as rational animal or Dasein. But you are the father of your sons. Is the 'father' your family's creation, and so non-existent? Yourself as rational animal and as father are the same, but from two points of view. You are 'really' a father. So are nirguna and saguna brahmans--from two points of view.

      Zach: Which would actually mean that both nirguna and saguna are from man's view point. God and his essence are beyond man's comprehension. We only assume that there should be such a supreme Being, without being able to grasp what its real nature is. Our measuring rods are so limited, that the unlimited is beyond our limits.
    3. വളരെ ശ്രദ്ധാപൂര്വ്വം തയ്യാറാക്കിയ സാക്കിന്‍റെ ഈ ലേഖനം, അറിയാന്‍ ആഗ്രഹിക്കുന്നവര്ക്ക് ഒരു മുതല്ക്കൂട്ട് തന്നെയാണ്. ഞാനൊരു ശങ്കരാചാര്യരായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു! ഈ ലേഖനത്തില്‍ പോരായ്മകള്‍ കാണുന്നുണ്ടെങ്കില്‍ നമ്മുടെ മനസ്സിലാക്കലിന്‍റെ പോരായ്മയെ അത് സൂചിപ്പിക്കുന്നുള്ളൂവെന്നാണ് എനിക്ക് തോന്നുന്നത്. ചര്ച്ച, കേന്ദ്ര ആശയമായ വിശ്വരൂപത്തെപറ്റി തന്നെയാവട്ടെ, അല്ലാതെ കൃത്യമായും എത്ര വര്ഷങ്ങള്ക്കു് മുമ്പാണ് ജിവന്‍ ഇവിടെ ഉടലെടുത്തതെന്നതിനെപ്പറ്റിയാവരുത്. ക്ലോണിംഗ് ശാസ്ത്രമനുശരിച്ച്, ഒരു മഹാവൃക്ഷത്തിന്റെത ഒരു കോശത്തില്‍ നിന്നും അതുപോലെ മറ്റൊരു വൃക്ഷം വളര്ത്തിയെടുക്കാം. ആ കോശത്തില്‍ ഉള്ള ചോദനകള്‍ ഒണ്ടോളോജിക്കള്‍ ആണോ സൈക്കൊളോജിക്കല്‍ ആണോ എന്ന് കൃത്യമായി നമുക്ക് വേര്തിരിക്കാനാവുമോ? സൈക്കൊളജി തന്നെ ആണാണോ പെണ്ണാണോ എന്ന് നാം ഉറപ്പിച്ചിട്ടില്ല.

      യശ:ശരീരനായ ഫാ. ദയാനന്ദ് IMS, അദ്ദേഹത്തെ കാണാന്‍ വരുന്ന അക്രൈസ്തവരോട് ബൈബിള്‍ വായിക്കാന്‍ പറയുമായിരുന്നു, വരുന്നത് ക്രിസ്ത്യാനികള്‍ ആണെങ്കില്‍ ഉറപ്പായും ഗീഥയും നിര്ദ്ദേശിക്കുമായിരുന്നു. ഗീഥയെ ഒരു ശാസ്ത്രമായിട്ടും ബൈബിളിനെ ഒരു സംഗ്രഹമായിട്ടും കാണാനാണ് എനിക്കിഷ്ടം. അത് അങ്ങിനെതന്നെയാണെന്നു പറയാനുള്ള തന്‍റെടം പക്ഷെ എനിക്കില്ല താനും, കാരണം സൂക്ഷിച്ചു നോക്കിയാല്‍ ബൈബിള്‍ വെറും സംഗ്രഹമല്ലെന്നും കാണാം. സക്കറിയാസ് സാറിന്‍റെ ലേഖനം ക്രിസ്ത്യാനികള്‍ വായിക്കരുതെന്നാണ്‌ എന്‍റെ അഭിപ്രായം. തമാശക്ക് വേദാന്തം വായിച്ചും, അതിന്‍റെ വിമര്ശനങ്ങള്‍ ആസ്വദിച്ചും രസിച്ച പലരും ഇപ്പോള്‍ പള്ളിയില്‍ പോകാറില്ല. ഇതില്‍ മെത്രാന്മാരുമുണ്ട്, വൈദികരുമുണ്ട്, അല്മായരുമുണ്ട്... സാക്കുമുണ്ട്.

    4. പ്രിയമുള്ള മറ്റപ്പള്ളി സഹോദരാ, ഞാന്‍ പള്ളിയില്‍ കയറ്റം നിറുത്തിയത് ഇന്നോ ഇന്നലെയോ അല്ലെങ്കില്‍ ചില ഹൈന്ദവ കൃതികള്‍ വായിച്ചതുകൊണ്ടോ അല്ല. പള്ളിയില്‍ നിന്നോ പട്ടക്കാരില്‍ നിന്നോ ആത്മാവിനുതകുന്ന എന്തെങ്കിലും ലഭിച്ചതായി എനിക്ക് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല. പ്രാര്ത്ഥനയുടെ യാതൊരരൂപിയും ഒരു പള്ളിക്കുള്ളിലും ഞാന്‍ കണ്ടെത്തിയിട്ടില്ല. തന്നെയല്ല അവിടെ കാണുന്ന ബാലിശമായ അലങ്കാരപ്പണികളും ആരാധനയെന്നും പറഞ്ഞു കാണിക്കുന്ന ഗോഷ്ടികളും ദൈവവുമായി മനുഷ്യനെ എങ്ങനെ ബന്ധിപ്പിക്കും എന്ന് എനിക്ക് ഒരിക്കലും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അപ്പോള്‍ പിന്നെ അങ്ങോട്ട്‌ പോയിട്ടെന്തു കാര്യം എന്ന് കരുതി അത് വേണ്ടെന്നു വച്ചു, അത്ര തന്നെ. അതുകൊണ്ട് ഗുണമല്ലാതെ ഒരു കോട്ടവും ഉണ്ടായതായി എനിക്കറിവില്ല താനും. പള്ളികളിലല്ല ദൈവത്തെ തിരയേണ്ടത് എന്ന് യേശു പറഞ്ഞതൊക്കെ പിന്നീട് ഞാന്‍ സന്തോഷത്തോടെ വായിച്ചറിഞ്ഞ സുവിശേഷങ്ങളാണ്. സുവിശേഷങ്ങള്‍ മനസ്സിരുത്തി വായിക്കുന്ന ആരും സത്യത്തില്‍ നമ്മുടെ പള്ളികളില്‍ കയറുക സാധ്യമല്ല. അതിനു പകരം കേട്ടത് മാത്രം എന്നും വീണ്ടും പള്ളികളില്‍ ചെന്ന് കേള്‍ക്കുന്നവര്‍ക്ക് മുമ്പേ ഗമിക്കും ഗോവു തന്റെ പിമ്പേ എന്ന് പറയുമ്പോലെ പോയി വരാമെന്നെ യുള്ളൂ. അങ്ങോട്ടും ഇങ്ങോട്ടുമുള്ള വഴിക്ക് പോലും അവര്‍ ദൈവത്തെ അഭിമുഖീകരിക്കാനുള്ള സാധ്യതയും വിരളമാണ്.