അനുരാഗത്തിന്റെ ഹയറഗ്ളിഫുകള്‍


ഹൃസ്വദൃഷ്ടിയാം  ഞാനെന്നുടെ
നിസ്വമായ്  മങ്ങിയ നേത്രങ്ങളെ
മെല്ലെയടുപ്പിച്ചവള്‍ക്കു നേരേ-
യനര്‍ഘമാമൊരു താളെന്നപോല്‍

കടുംകല്ലായ്  കിടന്നയെന്‍ കിടില- 
ജീവനിലെവിടെയോ തന്‍ വിരലിന്‍
തുമ്പുകൊണ്ടാദ്യമായവള്‍ കോറി -
"ഇഷ്ടമാണിഷ്ടമാണെനിക്കു നിന്നെ" 

പിന്നെയെന്നെ കളിമണ്‍കട്ടപോല്‍
തേച്ചു മയംവരുത്തി നാവുകൊണ്ടതില്‍
നിക്ഷേപിച്ചു തങ്കസ്വരൂപങ്ങളനവധി
- ആനന്ദത്തിനിനിയെന്തുവേണം?

പരസ്പരം ചൊല്ലിയതൊക്കെ
സഹസ്രനാമം പോലല്ലികളിട്ട്
ഹരമാര്‍ന്നിതളിച്ചതും പിന്നെയതി-
ലൊരു തേന്‍കണമായവള്‍  കിനിഞ്ഞതും

അവളുടെ കണ്ണിമകള്‍  മെല്ലെ തുടിച്ചതും
നാസാരന്ധ്രങ്ങള്‍ ഹര്ഷിച്ചതും
കണ്ടതേ ഇയന്നൂ ഭാവകല്പനക-
ളെന്നുള്ളില്‍ ഹയറഗ്ലിഫുകളായി*

ഈജിപ്തരുടെയോജസ്സേറും പുരാ-
ചിത്രലിപിതന്നഴകോടെയെന്നില്‍
ചിരകാലയോര്‍മ്മകളുറഞ്ഞുകൂടി -
ഒരു മലര്‍വാടിയായെന്‍ മാനസം

നശ്വരത്തെയനശ്വരവും
ഭിജ്ഞനെയഭിജ്ഞനുമാക്കുമീ-
മൃതധാരക്കു, ഹാ, നന്ദി 
ശുഭേ, യെന്‍ പ്രിയദര്ശനീ!

* Hieroglyph: ഈജിപ്തുകാരുടെ പുരാതന  ചിത്രലിഖിതം.


എന്നെ തേടിയുള്ള യാത്ര (4)

'ഞാന്‍' ഗീതയില്‍ 

എന്നെ  തേടിയുള്ള യാത്ര വളരെ ദുര്‍ഘടമാണ്, അതുകൊണ്ട്  തത്സ്വരൂപം (ആദിയും അന്ത്യവുമില്ലാത്ത ഏക അസ്തിത്വത്തിന്റെ അവിഭാജ്യഘടകമാണ്  എന്റെ സ്വത്വം എന്ന സത്യം) കണ്ടെത്തുന്നവര്‍  തുശ്ചമെന്നല്ല, തീരെ വിരളമാണെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കാരണം, ഈ ലേഖനത്തില്‍ അന്യത്ര പറഞ്ഞമാതിരി, ജീവിതവ്യാപാരങ്ങളിലെല്ലാം,  "ഇതു 'ഞാന്‍' അല്ല, അതും 'ഞാന്‍' അല്ല" എന്നു നിഷേധിച്ചു് നിഷേധിച്ചു്, ഒടുവില്‍ തള്ളുവാന്‍ തരമില്ലാതെ തനിയെ ശേഷിക്കുന്ന ‘അറിവ്’ എന്തോ, അതാകുന്നു ‘ഞാന്‍’. ഈ അറിവിനെയാണ് ആദ്ധ്യാത്മവിദ്യ എന്ന് ഗീതയില്‍ പറയുന്നത്. അതനുസരിച്ച് മനുഷ്യരില്‍ രണ്ട് 'ഞാനുകള്‍ ' ഉണ്ട്. ഒന്ന് ഇന്ദ്രിയമനോബുദ്ധികളുടെ ഉത്പന്നമായ 'ഞാന്‍'. മറ്റേത് പരമാത്മസ്വരൂപമായ 'ഞാന്‍'. ആദ്യത്തേത്  പ്രാപഞ്ചിക ഞാന്‍ ആണ്. അതാണ്‌  സംസാരദുഖങ്ങള്‍ക്ക്  കാരണമാകുന്നത്. എന്നാല്‍ , അതിനെ ഉപയോഗിച്ചുവേണം രണ്ടാമത്തേതിലേയ്ക്കുള്ള വഴിയിലെത്താന്‍.. ഇവ രണ്ടിന്റെയും ലയനത്തെയാണ് ഉപനിഷത്തുകള്‍ മുക്തി എന്ന് വിളിക്കുന്നത്‌.

ഗീതയുടെ പാഠങ്ങള്‍ വളരെ ലളിതവും അതേ സമയം അത്യഗാധവുമാണ്. വെറും വായനകൊണ്ട്‌ ആരും അതിന്റെയാഴം അറിയുകയില്ല. അതുകൊണ്ടാണ്  എണ്ണമറ്റ വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഇവയില്‍ സി. രാധാകൃഷ്ണന്‍ എഴുതിയ ഗീതാദര്‍ശനം (ഹൈടെക് ബുക്സ്, കൊച്ചി, 2011) അത്യുത്തമവും സാധാരണക്കാരന് പോലും വായിച്ചു മനസ്സിലാക്കാവുന്നതുമാണ്. ഇത്രയും നല്ലയൊരു കൃതി അടുത്ത കാലത്തെങ്ങും എന്റെ കൈയില്‍ വന്നുപെട്ടിട്ടില്ല. എങ്ങുമെന്നുമുള്ള മനുഷ്യജീവിതത്തിനുള്ള കൈപ്പുസ്തകമായി ആര്‍ക്കും ഗീതയെ അടുത്തറിയാന്‍ വേണ്ടി ഗ്രന്ഥകര്‍ത്താവ്  ഇതില്‍ നടത്തിയിരിക്കുന്നത്  അപാരമായ അധ്യയനമാണ്. 

വേദാന്തമാണ്  ഗീത അവതരിപ്പിക്കുന്ന ദര്‍ശനം. വേദാന്തസാരം നാല് ലളിതമായ ചോദ്യോത്തരങ്ങളില്‍ ഒതുക്കാമെന്ന്  ശ്രീ രാധാകൃഷ്ണന്‍..  അവയെ ഇങ്ങനെ സംഗ്രഹിക്കാം. ഒന്ന്: ഇത്രയും വലുതും സങ്കീര്‍ണ്ണവും എന്നും മാറിക്കൊണ്ടേ ഇരിക്കുന്നതുമായ ഈ പ്രപഞ്ചത്തിനു പിന്നില്‍ ഒരിക്കലും മാറാത്ത ഒരു അധിഷ്ഠാനശക്തി ഉണ്ടെന്ന് കരുതുന്നതല്ലേ യുക്തി? അതേ എന്നേ സാമാന്യബുദ്ധിക്ക് പറയാനാവൂ. രണ്ട്: ആ ശക്തി എങ്ങാണ്ടോ ഇരിക്കുന്നുവെന്നോ, അതോ പ്രപഞ്ചത്തിലെങ്ങും വ്യാപിച്ചിരിക്കുന്നുവെന്നോ കരുതേണ്ടത്?  സര്‍വ്വവ്യാപി എന്ന് തന്നെ പറയേണ്ടി വരും. മൂന്ന്: അപ്പോള്‍ ഈ പ്രപഞ്ചത്തിന്റെ ഭാഗമായ നാമും അതില്‍ത്തന്നെയല്ലേ നിലനില്‍ക്കുന്നത്? വീണ്ടും അതേ എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. നാല്: എങ്കില്‍, നമ്മില്‍ ബാക്കിയുള്ളതൊക്കെ (ശരീരമനോബുദ്ധികള്‍ ) നശിക്കുമെന്നിരിക്കെ, നാശരഹിതമായ യഥാര്‍ത്ഥ നാം അതുതന്നെയല്ലേ? അത് മാത്രമല്ലേ? ഇവിടെയും അതേ എന്നറിയുന്നതോടെ, വേദാന്തത്തിന്റെ കാതലായ "അത് നീയാണ്" എന്നിടത്തു നാം എത്തുന്നു. ഒരു പടി കൂടിയേ വേണ്ടു, എന്റെ ആത്മാവിന് (ഇക്കാണായ ഞാനല്ല) 'അയമാത്മാ ബ്രഹ്മ' എന്ന അവബോധത്തിലെത്താന്‍...              
         
നേരത്തേ സൂചിപ്പിച്ച  രണ്ട് 'ഞാനുകള്‍ ' ക്കിടക്കുള്ള, അപ്പുറത്തേയ്‌ക്കുള്ള  കാഴ്ചയെ തടയുന്ന, അവ്യക്തതയുടെ മതിലാണ്  മായ.  ഈ ലോകത്തെയോ അതിലെ ജീവിതത്തെയോ നിഷേധിക്കാതെ തന്നെ, എന്ന് മാത്രമല്ല, അവയെ ആത്മസാക്ഷാത്ക്കാരത്തിന്  ഉപാധിയാക്കിക്കൊണ്ടുതന്നെ,  ഈ മതിലിനെ മറികടക്കുക എന്നതാണ്  ആത്മവിദ്യയുടെ സാരം. ആപേക്ഷിക സത്യങ്ങളെ വേര്‍തിരിച്ചറിയാനുള്ള വിവേകമാണത്. ഗീതയുടെ ദൃഷ്ടിയില്‍ ഭൌതികമെന്നും ആത്മികമെന്നും രണ്ട് ലോകങ്ങളില്ല; ഒരേയൊരു ലോകമെയുള്ളൂ. അതിലെ യോഗക്ഷേമത്തിന്റെ താക്കോലാണ് 'ഞാന്‍ അതാകുന്നു' എന്ന അവബോധം.      

സമയബദ്ധനായ ഞാന്‍
'അതല്ല  ഞാന്‍' എന്ന്  പറയാവുന്നതെല്ലാം സ്ഥലകാലങ്ങളുടെ (space and time) നിമ്മിതികളാണ്. വാസ്തവത്തില്‍ ക്ഷണികമായ നമ്മുടെ ഈ അസ്തിത്വത്തിന്റെ കാതല്‍തന്നെ ഈ രണ്ട് സങ്കല്പ പ്രതിഭാസങ്ങളോടുള്ള നമ്മുടെ അടിമത്തമാണ്‌ . അങ്ങനെ നോക്കുമ്പോള്‍, സപ്തധാതുമയമായ സ്ഥൂലദേഹമല്ല ‘ഞാന്‍’. ശബ്ദസ്പര്‍ശരൂപരസഗന്ധമെന്ന പഞ്ചവിഷയങ്ങള്‍ യഥാക്രമം അറിയുന്ന ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ ജ്ഞാനേന്ദ്രിയങ്ങളും ‘ഞാന്‍’ അല്ല. വചനം, ഗമനം, ദാനം, മലവിസര്‍ജ്ജനം, ആനന്ദിക്കല്‍ എന്നീ അഞ്ചു പ്രവൃത്തികളും നടത്തുന്ന വാക്ക്, പാദം, പാണി, പായു, ഉപസ്ഥം എന്നീ കര്‍മ്മേന്ദ്രിയപഞ്ചകവും ‘ഞാന്‍’ അല്ല. ശ്വസനാദി പഞ്ചപ്രവൃത്തികളും നടത്തുന്ന പ്രാണാദി പഞ്ചവായുക്കളും ‘ഞാന്‍’ അല്ല. ഇവയോടൊപ്പം, ഓര്‍മ്മകളുടെ തുടര്‍വിചാരങ്ങളില്‍ നമ്മെ തളച്ചിടുന്ന മനസ്സും ‘ഞാന്‍’ അല്ല എന്ന് നാം നേരത്തേതന്നെ കണ്ടതാണ്. യഥാര്‍ത്ഥത്തില്‍ മനസ്സാണ് മേല്‍പ്പറഞ്ഞ ഓരോന്നും വഴി നമ്മെ സ്ഥലകാലങ്ങളുമായി ബന്ധിപ്പിക്കുന്നത്. അതുകൊണ്ടാണ്  മനസ്സിനെ നിര്‍വീര്യമാക്കാതെ പരമമായ മുക്തിയിലേയ്ക്ക്  ഒരാളും എത്തുകയില്ലെന്ന്  ജെ. കൃഷ്ണമൂര്‍ത്തിയും ഓഷോയും നിസര്‍ഗദത്ത മഹാരാജയും അതുപോലെ മറ്റ്  ജ്ഞാനികളും  നിരന്തരം പഠിപ്പിച്ചുകൊണ്ടിരുന്നത്  . 
         
സമയത്തിന്റെ അഴിയറയിലേയ്ക്കാണ് ഓരോ അമ്മയും തന്റെ കുഞ്ഞുങ്ങളെ പെറ്റിടുന്നത്. ഞാന്‍ ജനിക്കുന്ന നിമിഷം മുതല്‍ എന്നെ ബാധിക്കുന്ന കണക്കുകൂട്ടലുകളെല്ലാം സമയബന്ധിതങ്ങളാണ്. പതിയെ ദിനംപ്രതി വളരുന്ന എന്റെ ശരീരം, അതിന് ഇടമുണ്ടാക്കുന്ന എന്റെ കുടുംബം, ബന്ധുക്കള്‍ , സുഹൃത്തുക്കള്‍, എനിക്ക് കിട്ടുന്ന വിദ്യാഭ്യാസം, ഞാന്‍ ചെയ്യുന്ന  ജോലി, ഉണ്ടാക്കുന്ന സമ്പത്ത്, ആര്‍ജ്ജിക്കുന്ന ബഹുമതികള്‍, ദുഷ്പേരുകള്‍, എന്ന് വേണ്ടാ, ഇത്തരം നൂറു കൂട്ടം വിശേഷണങ്ങളുടെ, അല്ലെങ്കില്‍ അടയാളങ്ങളുടെ ആകെത്തുകയായി മാറുന്നു, ഞാന്‍. സമയം നെയ്തുണ്ടാക്കുന്ന ഈ വലിയ വലയില്‍ എന്റെ സത്യസ്വരൂപം ഞെരുക്കപ്പെടുകയാണെന്നറിയാതെ, ഈ അടയാളങ്ങള്‍ക്ക് ഞാന്‍ അമിതപ്രാധാന്യം കല്‍പ്പിച്ചുകൊടുക്കുന്ന ഒരു തഴക്കം എനിക്ക് സ്വന്തമായിത്തീരുന്നു. അങ്ങനെ വെറും പൊതിയാടകള്‍ ഞാനാണെന്ന മിഥ്യക്കു  ഞാന്‍ അടിമയായിത്തീരുന്നു.
           
മനസ്സിന്റെ മേല്‍നോട്ടത്തില്‍, സമയത്തിനു നാം അടിപ്പെടുന്നതിന് ഒരതിരും ഇല്ലെന്നുള്ളതാണ്  മനുഷ്യജന്മത്തിന്റെ ദയനീയത. അല്പമെങ്കിലും സത്യസന്ധമായ  ആത്മനിരീക്ഷണം സാധിക്കുന്നവര്‍ക്ക്  നിഷ് പ്രയാസം കണ്ടുപിടിക്കാവുന്ന ഒന്നുണ്ട്: നമ്മുടെ ജീവിതവ്യവഹാരങ്ങളില്‍ തൊണ്ണൂറ്റൊന്‍പത് ദശാംശം ഒന്‍പതും ഞാനല്ലാത്ത കാര്യങ്ങളെ എന്റെ അവിഭാജ്യഘടകമായി കരുതിയാണ് ഞാന്‍ പെരുമാറുന്നത്. എന്റെ സംസാരം, പെരുമാറ്റം, ഉടയാടകള്‍ , ചമയങ്ങള്‍  എന്നിവയിലൂടെ എന്നെ എങ്ങനെ ഉള്ളതില്‍ കൂടുതല്‍ പൊലിപ്പിച്ചു കാണിക്കാം, എന്നെപ്പറ്റിയുള്ള അന്യരുടെ അഭിപ്രായം എങ്ങനെ മെച്ചപ്പെടുത്താം, ഞാന്‍ പോലും ഉണ്ടെന്ന് കരുതാത്ത ആന്തരികവും ബാഹ്യവുമായ ഗുണങ്ങള്‍ എനിക്കുണ്ടെന്ന് എങ്ങനെ അന്യരെ തെറ്റിധരിപ്പിക്കാം തുടങ്ങിയ പരോക്ഷവും അറു പൊള്ളയുമായ ലക്ഷ്യസാദ്ധ്യത്തിനുള്ള സൂത്രധാരണത്തിലാണ് എപ്പോഴും മനസ്സിന്റെ വ്യാപനം. ഇവയും മുകളില്‍ എണ്ണിപ്പറഞ്ഞ ജന്മാടയാളങ്ങളും കൂടിച്ചേര്‍ന്ന്  മെനഞ്ഞുണ്ടാക്കുന്ന വ്യാജന്  -  അഹംഭാവത്തിന്   -  സര്‍വ്വാസ്തിത്വത്തില്‍ ഭാഗഭാക്കായ എന്റെ തത്സ്വരൂപത്തോട്  ഒരു തരിപോലും സാമ്യമില്ല. ഈ സത്യം ഗ്രഹിക്കുമ്പോള്‍ മാത്രമേ സത്യത്തിലുള്ള  സ്വരൂപദര്‍ശനമുണ്ടാകൂ എന്ന്  രമണമഹര്‍ഷിയെപ്പോലുള്ള ജ്ഞാനികള്‍ കട്ടായം പറഞ്ഞിട്ടുണ്ട്. വേദാന്തകൃതികളില്‍ ആവര്‍ത്തിച്ചുപയോഗിക്കാറുള്ള  കയറിന്റെയും പാമ്പിന്റെയും ഉപമയെടുത്താല്‍, കയര്‍ പാമ്പാണെന്നുള്ള തെറ്റിധാരണ നീങ്ങാതെ കയര്‍ കയര്‍ തന്നെയാണെന്നുള്ള ബോദ്ധ്യം ഉണ്ടാകാത്തതുപോലെ, കല്പിതമായ അഹംബോധം നശിച്ചാലല്ലാതെ അധിഷ്ഠാനമായ സ്വരൂപദര്‍ശനം ഉണ്ടാവില്ല. 

മനസ്സിനെ അറിയുക  
അധിഷ്ഠാനമായ സ്വരൂപദര്‍ശനം ഉണ്ടാവാന്‍ എന്താണ്  അന്വേഷി ചെയ്യേണ്ടത്? ഇത്രമാത്രം -  എന്റെ നിര്‍വ്യാജസത്തക്ക്  ഉതകാത്ത സകല അറിവിനും എനിക്ക് ചേരാത്ത സകല പ്രവൃത്തികള്‍ക്കും കാരണമാകുന്ന  മനസ്സിനെ അടക്കുക എന്നതാണ്  അത്. അതിന്  ആദ്യം മനസ്സ്  എന്താണെന്നറിയണം. സ്വരൂപദര്‍ശനത്തില്‍നിന്നു നമ്മെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ മനസ്സ്  ഒരു വസ്തുവാണോ? അതിനൊരു രൂപമുണ്ടോ? സമയമെന്താണെന്നു വിവരിക്കാമോ എന്ന ചോദ്യത്തിന്  സെന്‍റഗസ്റ്റിന്‍ പറഞ്ഞത്  സമയത്തെ സൃഷ്ടിക്കുന്ന  മനസ്സിനെപ്പറ്റിയും തുലോം ശരിയാണ്. "അതെന്താണെന്ന്  എനിക്കറിയാം, പക്ഷേ, അതെന്താണെന്ന്  പറയാന്‍ എനിക്കാവുന്നില്ല."  മനസ്സെന്നാല്‍ ആത്മസ്വരൂപത്തിലുള്ള ഒരു അതിശയശക്തിയാണെന്ന്  പറയാം. അത് സകല വിചാരങ്ങളെയും സങ്കല്‍പ്പിക്കുന്നു. എന്നാല്‍ , വിചാരങ്ങളെല്ല‍ാം നീക്കിനോക്കിയാല്‍ മനസ്സ്  എന്ന്  പ്രത്യേകിച്ചൊരു പദാര്‍ത്ഥമില്ലതാനും. അതുകൊണ്ട്  മനസ്സിന്റെ സ്വരൂപം വിചാരം തന്നെ. ഓര്‍മ്മകളിലാണ്  മനസ്സിന്റെ അസ്തിത്വം. ഓര്‍മ്മ നശിക്കുന്നിടത്തു പിന്നെ മനസ്സില്ല. മനസ്സില്ലാത്തിടത്ത് ജഗത്തുമില്ല. കാരണം, സങ്കല്‍പ്പമാത്രങ്ങളല്ലാതെ ജഗത്തെന്നു വേറെയൊരു പദാര്‍ത്ഥമില്ല. നല്ല  ഉറക്കത്തില്‍ വിചാരങ്ങളുമില്ല, ജഗത്തുമില്ല; ജാഗ്രല്‍സ്വപ്നങ്ങളില്‍ വിചാരങ്ങളും ജഗത്തും ഉണ്ട്. എട്ടുകാലി എങ്ങനെയോ തന്നില്‍നിന്നുണ്ടായ നൂല്‍നൂറ്റ് വീണ്ടും അതു തന്നില്‍ പ്രതിസംഹരിക്കുന്നുവോ അതുപോലെതന്നെ മനസ്സും തന്നില്‍നിന്നു പ്രപഞ്ചത്തെ തോന്നിപ്പിച്ചു വീണ്ടും തന്നില്‍ത്തന്നെ ഒതുക്കുന്നു എന്ന് രമണമഹര്‍ഷി ഒരുപമ പറഞ്ഞിട്ടുണ്ട്.  (ഞാന്‍ ആരാണ് ? – രമണമഹര്‍ഷി)
            
കുറേക്കൂടി വ്യക്തമായ ഭാഷയില്‍ , സി. രാധാകൃഷ്ണന്‍ മനസ്സിനെ ഇങ്ങനെ വിവരിക്കുന്നു. "സുഖദു:ഖങ്ങളുടെ മുന്നനുഭവങ്ങള്‍ വാസനകളായി മനസ്സില്‍ ശേഷിക്കുന്നു. അവയില്‍നിന്ന് മുളയ്ക്കുന്ന കൊതിപ്പിക്കുന്ന ചിത്രങ്ങളാണ് സങ്കല്‍പ്പങ്ങള്‍ . സങ്കല്പങ്ങളില്‍നിന്ന് വികാരങ്ങളും വികാരങ്ങളില്‍ നിന്ന്  ആഗ്രഹങ്ങളും ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ ചിന്തകളായി രൂപാന്തരപ്പെടുന്നു. ഈ വക ചിന്തകളാണ്  കാമ്യകര്‍മ്മങ്ങളായിത്തീരുന്നത്.  ഈ കര്‍മ്മങ്ങള്‍ സ്വാര്‍ത്ഥത്തില്‍ അധിഷ്ഠിതവും കടപ്പാടുകള്‍ ഇല്ലാത്തവയുമാണ്. ഇത്തരം കര്‍മ്മങ്ങളുടെ ഫലങ്ങളുമായി  ബന്ധപ്പെട്ടു പുതിയ വാസനകളുടെ വിത്തുകള്‍ ഉണ്ടാകുന്നു. അചിരേണ, ഈ വിത്തുകള്‍ മുളച്ചുണ്ടാകുന്ന കളകള്‍ ആത്മബോധം എന്ന വിളയെ മൂടി മറയ്ക്കുന്നു."  (ഗീതാദര്‍ശനം താ. 38)   
           
മനസ്സിലുദിക്കുന്ന എല്ലാ വിചാരങ്ങളിലുംവച്ച്   ആദ്യമുണ്ടാകുന്നത്  ‘ഞാന്‍’ എന്ന വിചാരമാകുന്നു. പ്രാപഞ്ചിക ഞാന്‍ ആണിവിടെ വിവക്ഷ. ഇതുദ്ഭവിച്ചതിന്  ശേഷമേ അനേകങ്ങളായ മറ്റു വിചാരങ്ങള്‍ ഉണ്ടാകുകയുള്ളൂ. ‘ഞാന്‍’ എന്ന ബോധം ഉളവായതിന്റെ ശേഷമേ ‘നീ', 'അവന്‍/അവള്‍ ’ മുതലായ വ്യതിരിക്തതകള്‍ ഉണ്ടാകുകയുള്ളൂ. എന്നാല്‍ നവജാതശിശുവിന്റെ കാര്യത്തില്‍ ഞാന്‍ എന്ന ബോധത്തിന് മുമ്പ് തന്നെ നീ (സംരക്ഷണത്തിന്റെ സ്നേഹസാന്നിദ്ധ്യമായ അമ്മ) എന്ന ബോധം ഉണ്ടാകുന്നു എന്നത് ഒരപവാദവും സൃഷ്ടിയുടെ അദ്ഭുതവുമാണ് . മനസ്സ് ആത്മസ്വരൂപത്തില്‍ നിന്നു പുറത്തുവരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്. അതുകൊണ്ട് ജഗല്‍ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല; സ്വരൂപജ്ഞാനം പ്രകാശിക്കുമ്പോള്‍  ജഗല്‍ഭ്രമവുമില്ല. (ജഗത്  എന്നത്  ഒരു ഭ്രമം മാത്രമാണെന്ന വിചാരം ഏതാനും വരികളില്‍ വിശദമാക്കാനാവില്ല. അവസാനം കൊടുത്തിരിക്കുന്ന ലിങ്ക്  ശ്രദ്ധിക്കുക.) മനസ്സിന്റെ സ്വഭാവത്തെ  നിരന്തരമായി നിരീക്ഷിച്ചുകൊണ്ടിരുന്നാല്‍ , അതിന്റെ സ്വരൂപത്തെക്കുറിച്ച് സ്വയം ബോധവല്‍ക്കരിച്ചുകൊണ്ടിരുന്നാല്‍ , ‍ മനസ്സ് ബലഹീനപ്പെട്ട് മൃതപ്രായമായിക്കൊകൊള്ളും. അപ്പോള്‍ സ്വമേധയാ  ആത്മസ്വരൂപം തെളിഞ്ഞുവരും. മനസ്സെപ്പോഴും ഒരു സ്ഥൂലവസ്തുവിനെ ആശ്രയിച്ചേ നില്‍ക്കുകയുള്ളൂ; തനിച്ചു നില്‍ക്കാവുന്ന ഒരു രൂപം അതിനില്ലല്ലോ. അങ്ങനെയുള്ള  ഈ  മനസ്സിനെ എങ്ങനെ അടക്കാം എന്നതുതന്നെയായിത്തീരണം ശരിയായ എന്നെ തെരയുന്നവന്റെ പരമപ്രധാനമായ  അന്വേഷണം. ‘ഞാന്‍ ആര്’ എന്ന വിചാരത്താല്‍ മാത്രമേ മനസ്സടങ്ങൂ. ‘ഞാന്‍ ആര്’ എന്ന ചിന്ത എന്റെ യഥാര്‍ത്ഥ എതിരാളിയായ അഹത്തെ ചുറ്റിപ്പറ്റിയുള്ള  മറ്റുചിന്തകളെയെല്ല‍ാം നശിപ്പിച്ച്‌,  ചുടലക്കൊള്ളിപോലെ ഒടുവില്‍ അതും നശിക്കും. പിന്നീട് ബാക്കിയാവുന്നത്  സ്വരൂപദര്‍ശനമായിരിക്കും.

ധ്യാനം മനസ്സിനെതിരെയുള്ള ആയുധം
ഞാന്‍ ആരാണെന്നുള്ള വിചാരം സദാകാലവും ഉണ്ടാകുവാനുള്ള ഉപായമെന്ത്? മനസ്സിന്റെ വിക്ഷേപങ്ങളുടെ അവസാനം കാണുവാന്‍ യത്നിക്കാതെ അവ ആര്‍ക്കാണ് ഉണ്ടായതെന്ന് വിചാരിക്കണം. എത്ര വിചാരങ്ങളുണ്ടായാലും, ഓരോരോ വിചാരവും ഉദിക്കുമ്പോള്‍ തന്നെ ജാഗ്രതയോടെ അത് ആര്‍ക്കാണുണ്ടായതെന്ന് വിചാരിച്ചാല്‍ ‘എനിക്ക്’ എന്ന് തോന്നും. ഈ ‘ഞാന്‍ ആര്’ എന്ന് വിചാരിച്ചാല്‍ , മനസ്സ് തന്റെ പിറവി എവിടെയോ അവിടേയ്ക്ക് തിരിച്ചുപോകും. ഇങ്ങനെ പരിചയിച്ചു ശീലിച്ചാല്‍ മനസ്സിന് തന്റെ പിറപ്പിടത്തില്‍ ഉറച്ചുനില്‍ക്കുവാനുള്ള ശക്തി ക്ഷയിക്കും. അതോടെ  സാവധാനം എല്ല‍ാം ശിവാത്മകമായിത്തീരും. 
         
മനസ്സിനെ നിഗ്രഹിക്കുക എന്ന്  ഗുരുക്കന്മാര്‍ പറയുമ്പോള്‍, ചിന്തകളുടെ നിരന്തര പ്രയാണത്തെ അടക്കുക എന്നാണര്‍ത്ഥം. മനസ്സിനെ പൂര്‍ണമായും അടക്കുക അസ്സാദ്ധ്യമാണെന്നു അതിന് ശ്രമിചിട്ടുള്ളവര്‍ക്ക്  പെട്ടെന്ന് ബോദ്ധ്യമാകും. എന്റെ ധാരണയില്‍ , അവരുദ്ദേശിക്കുന്നത് ഇത്രയേയുള്ളൂ - ചെയ്യുന്നത്  എന്തുതന്നെയായാലും ‘ഞാന്‍’, 'എനിക്ക്'  എന്ന അഹങ്കാരം നീക്കിയിട്ടുവേണം ചെയ്യുവാന്‍. ഓരോ പ്രവൃത്തിയിലും , ഇത് എന്റെ അഹത്തിന്റെ വര്ദ്ധനക്കായിട്ടാണോ അല്ലെയോ എന്നതിനെപ്പറ്റി സത്യസന്ധമായ നിരീക്ഷണം ഉണ്ടായിരിക്കുക എന്നതാണ്  അതിനുള്ള കര്‍മ്മപദ്ധതി. ഈ  അദ്ധ്യാത്മവിചാരമല്ലാതെ മനസ്സടക്കുന്നതിനു വേറെ തക്കതായ ഉപായമൊന്നുമില്ല. പ്രാണായാമം പോലുള്ള  മറ്റുപായങ്ങളെക്കൊണ്ട്‌ പിടിച്ചുനിറുത്തിയാലും അല്പനെരത്തേയ്ക്ക്  അടങ്ങിയതുപോലെയിരുന്നിട്ട്  അത്  വീണ്ടും ഉദിക്കുമെന്നത്  തീര്‍ച്ചയാണ്. പ്രാണന്‍ അടങ്ങിനില്ക്കുന്നതുവരെ മനസ്സും അടങ്ങിയിരുന്നിട്ട്, പ്രാണന്‍ ചലിക്കുവാന്‍ തുടങ്ങിയാല്‍ മനസ്സും വാസനാനുകൂലമായി അലയുവാന്‍ തുടങ്ങും. കാരണം, മനസ്സിന്റെയും പ്രാണന്റെയും പിറപ്പിടമൊന്നുതന്നെയാണ്. വിചാരംതന്നെ മനസ്സിന്റെ സ്വരൂപം. ‘ഞാന്‍’ എന്നതാണ് മനസ്സിലെ ആദ്യത്തെ വിചാരം എന്ന് പറഞ്ഞുവല്ലോ? അതുതന്നെ അഹങ്കാരം. 
            
സത്യസന്ധമായി 'എന്നെ' തേടുന്നവര്‍ മനസ്സില്‍ എപ്പോഴെല്ലാം എങ്ങനെയെല്ലാം വിഷയവാസന ഇരിക്കുന്നുവോ ആപ്പോഴെല്ലാം ‘ഞാന്‍ ആരാണ്’ എന്ന വിചാരണ ചെയ്തുകൊണ്ടിരിക്കുക എന്നതാണ്  ധ്യാനം. ഒരുവന്‍ സ്വരൂപത്തെ പ്രാപിക്കുന്നതുവരെ നിരന്തരമായി സ്വരൂപസ്മരണ നടത്തുന്നുവെങ്കില്‍ അതുമാത്രം മതി. വിചാരങ്ങള്‍ വന്നുകൊണ്ടിരിക്കേ അപ്പോഴപ്പോള്‍‍ അവയെല്ല‍ാം ഉത്പ്പത്തിസ്ഥാനത്തുതന്നെ വിചാരണകൊണ്ടു നശിപ്പിക്കണം. കോട്ടയ്ക്കുള്ളില്‍ ശത്രുക്കള്‍ ഉള്ളകാലംവരെ അവര്‍ അതില്‍നിന്നു പുറത്തേക്ക് വന്നുകൊണ്ടിരിക്കും; വന്നുകൊണ്ടിരിക്കുമ്പോഴെല്ലാം വരെ തുരത്തിക്കൊണ്ടിരുന്നാല്‍ കോട്ട കൈവശപ്പെടും. 
             
മനസ്സില്‍ ഒരു ചിത്രവും ഉണ്ടാകരുത് എന്ന് ഇതിനത്ഥമില്ല. ഭാവനയും പ്രതിഭയും കര്മ്മനിര്‍വഹണത്തിന്  അനിവാര്യമാണ്. ചെയ്യേണ്ടവ കൌശലത്തോടെ ചെയ്യാനും ആത്മാവിനെ തെരയാനും അറിയാനും ഇവ രണ്ടും ആവശ്യമാണ്‌. ബാലിശമായ വൈകാരിക സങ്കല്പങ്ങളില്‍ ആയിരിക്കരുത് ഇവയുടെ വേരുകള്‍ എന്നേയുള്ളൂ. ആണോ എന്ന്  പരിശോധിച്ചുകൊണ്ടിരിക്കുന്നതാ്  ധ്യാനം.     
         
ധ്യാനത്തിന്  അനിവാര്യമായ ഘടകമാണ്  മൌനം എന്ന് പറയാറുണ്ടല്ലോ. എന്തുകൊണ്ട് എന്നറിയാന്‍  സ്വരൂപത്തിന്റെ പ്രകാരം എന്താകുന്നു എന്നോര്‍ത്താല്‍ മതി. അഹന്ത അല്ലെങ്കില്‍ ഞാനെന്ന വിചാരം അല്‍പംപോലുമില്ലാത്ത അവസ്ഥതന്നെയാകുന്നു സ്വരൂപം. യഥാര്‍ത്ഥമായിട്ട് ആത്മസ്വരൂപം ഒന്നേയുള്ളൂ. ജഗത്ത്, ജീവന്‍, ഈശ്വരന്‍ എന്നതൊക്കെ ആ ഒന്നില്‍ സംഭവിക്കുന്ന  കല്‍പ്പിതങ്ങളാകുന്നു. ഇവ മൂന്നും ഒരുകാലത്ത് തോന്നും, ഒരുകാലത്ത് മറയും. എല്ലാ കല്പിതങ്ങളും മറഞ്ഞുപോകുന്ന അവസ്ഥയ്ക്കാണ്  മൗനമെന്നു പറയുന്നത്. അവിടെ സ്വരൂപം തന്നെ ജഗത്ത്, സ്വരൂപം തന്നെ ഞാന്‍, സ്വരൂപം തന്നെ ഈശ്വരന്‍, എല്ല‍ാം ശിവരൂപം. 
         
ബദ്ധനായിരിക്കുന്ന താന്‍ ആരാണെന്ന് ആലോചിച്ച്  യഥാര്‍ത്ഥസ്വരൂപത്തെ അറിയുകയാണല്ലൊ മുക്തി. മുക്തിയിലേയ്ക്ക് അടുക്കുന്നവന്റെ ചില  ലക്ഷണങ്ങള്‍ കൂടി കുറിച്ചിട്ട് ഈ വിചിന്തനങ്ങള്‍ ഇന്നത്തേയ്ക്ക് സമാപിപ്പിക്കാം. മനസ്സ്  സ്വയം തിരിച്ചറിയുമ്പോള്‍, അല്ലെങ്കില്‍ മനസ്സ്  മേധക്കു വഴങ്ങുമ്പോള്‍ ആനന്ദമാണ്  ഫലം. ഈ ആനന്ദം ഐന്ദ്രികമല്ല, ബൌദ്ധികമാണ്. തന്നില്‍തന്നെ ഉള്ളതാകയാല്‍ , മറ്റാര്‍ക്കുമതിനെ തരാനോ തടയാനോ ആവില്ല. വായനയിലൂടെയോ ഗുരുവിലൂടെയോ കൈവന്ന ആത്മജ്ഞാനത്തെ അനുഭവമാക്കി മാറ്റാനുള്ള അനുഗ്രഹം ലഭിച്ചവന്  തന്നെപ്പറ്റിയോ ലോകത്തെപ്പറ്റിയോ സത്യശങ്ക ഉണ്ടാവില്ല. മാനാപമാനങ്ങളില്‍ അയാളുടെ ബുദ്ധി പതറില്ല. ഇവ രണ്ടും വെറും തോന്നലുകളാണെന്നും, തന്നെ ബാധിക്കുന്നവയല്ലെന്നും അറിയാനുള്ള വിവേകമാണ്  അതിന് പിന്നിലുള്ളത്. ഇഷ്ടാനിഷ്ടങ്ങളും സുഖദു:ഖങ്ങളും നിരുപദ്രവകരമായ  ഒരു പരിധിക്കപ്പുറത്തേയ്ക്ക്  വളരാന്‍ ഈ വിവേകം അനുവദിക്കില്ല.    
       
പല നല്ല കൃതികളും ഒരുമിച്ചിരുന്നു വായിക്കുകയും സംസ്കൃതമുള്‍പ്പെടെയുള്ള ഭാഷകളില്‍ അവഗാഹം നേടാന്‍ സഹകരിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഒരാത്മസഖി നല്ല ശ്ലോകങ്ങള്‍ മന:പാഠമാക്കാനും എന്നെ നിര്‍ബന്ധിച്ചിരുന്നു. അങ്ങനെ പഠിച്ച ഒരു ശ്ലോകം ഇവിടെ ഏറ്റവും ആപ്തമായി ഭവിക്കുന്നു എന്നത് കൃതജ്ഞതയോടെ ഓര്‍ത്തുകൊള്ളട്ടെ.
സര്‍വഭൂതസ്ഥമാത്മാനം
സര്‍വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സര്‍വത്ര  സമദര്‍ശന:  (ഗീത, 6,1)
       
അര്‍ത്ഥം: എല്ലാറ്റിലും സമത്വം ദര്‍ശിക്കുന്ന യോഗയുക്തമായ സ്വത്വത്തോടുകൂടിയവന്‍ താന്‍ എല്ലാ ഭൂതങ്ങളിലും ഇരിക്കുന്നതായും അതേസമയം എല്ലാ ഭൂതങ്ങളും തന്നില്‍ ഇരിക്കുന്നതായും കാണുന്നു.

അങ്ങനെ, ഈശാവാസ്യമിദം സര്‍വം എന്നും, മറിച്ചും, ഉള്ളില്‍ ഗ്രഹിച്ചുകഴിഞ്ഞാല്‍ എത്തേണ്ടിടത്തെത്തി എന്ന് സര്‍വ്വശാന്തതയില്‍ സമാശ്വസിക്കാം. എന്നെ തേടിയുള്ള  ഈ യാത്രയില്‍ ഇവിടെവരെ എന്നോടൊത്ത്‌  ഉണ്ടായിരുന്ന പലര്‍ക്കും തീര്‍ച്ചയായും  ധാരാളം ചോദ്യങ്ങള്‍ ബാക്കി കാണും. അവയില്‍ പലതിനും, ശാസ്ത്ര  വീക്ഷണത്തിലൂടെ, ഭാഗികമായെങ്കിലും ഉത്തരം നല്‍കാനുതകുന്ന ഒരു വീഡിയോ താഴെക്കാണുന്ന ലിങ്കില്‍ ലഭ്യമാണ്.
(On the mystery of consciousness - Deepak Chopra)
(തുടരും)