ഗീതഗോവിന്ദവും ഉത്തമഗീതവും

ഈ ലേഖനം വായിക്കുന്നതിലും മെച്ചം, മാനസികതടസം തോന്നാത്ത സ്വസ്ഥമായ ഒരു വേളയില്‍  ഉത്തമഗീതവും (ബൈബിളിലെ 'പാട്ടുകളുടെ പാട്ട്' എന്ന പുസ്തകം) ജയദേവനെഴുതിയ ഗീതഗോവിന്ദവും ആദ്യന്തം ഒന്ന് വായിക്കുകയാണ്. ഭാരതത്തിലെ ക്രൈസ്തവയിടയന്മാരുടെ അഭീഷ്ടമനുസരിച്ചാണെങ്കില്‍ നല്ല വിശ്വാസികള്‍ വായിക്കാനോ പരിചയപ്പെടാനോ ശ്രമിക്കരുതാത്ത ഒരു പുസ്തകമാണ് ആദ്യത്തേത്. (രണ്ടാമത്തേതിന്റെ കാര്യം പറയുകയും വേണ്ടാ.) എന്നാല്‍ വിദേശങ്ങളില്‍ അതിന്റെ ധാരാളം പഠനങ്ങള്‍ കണ്ടെത്താം.* ഏതാണ്ട് ആറു വര്‍ഷങ്ങള്‍ക്കുമുമ്പ്, പുതിയ നിയമത്തിന് ഒരു ഉത്തമഗീതം എന്ന എന്റെയൊരു കൊച്ചു രചന, സ്വയം ആവശ്യപ്പെട്ടതനുസരിച്ച്, മുതിര്‍ന്ന ഒരു പെണ്‍കുട്ടിക്ക് വായിക്കാന്‍ കൊടുത്തു. വീട്ടില്‍വച്ച് അതു കാണാനിടയായ അവളുടെയമ്മ, അന്നുതന്നെയെന്നെ വിളിച്ച്‌, മകള്‍ക്ക് ഇനിയെന്തെങ്കിലും വായിക്കാന്‍ കൊടുക്കുന്നത് കര്‍ശനമായി നിരോധിച്ചു. സത്യത്തെ ഭയക്കുന്ന അച്ഛനമ്മമാരും ധാര്‍മ്മികാപ്പോസ്തലരും നമ്മുടെയിടയില്‍ എണ്ണത്തില്‍ ഏറിവരുന്നതേയുള്ളൂ, കുറയുന്നില്ല. അശ്ലീലം ആദ്യം മനസ്സിലാണ് ജനിക്കുന്നതെന്നറിയാത്ത ഇത്തരക്കാര്‍ ഒരിക്കലും തുറക്കാന്‍ ധൈര്യപ്പെടാത്ത താളുകള്‍ ബൈബിളില്‍പോലും ഉണ്ടെന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്!

മേല്‍പ്പറഞ്ഞ കൊച്ചു പുസ്തകത്തില്‍ ആമുഖമായി ചേര്‍ത്തിരുന്നതാണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം. കാലാകാലങ്ങളില്‍ ദൈവം മനുഷ്യര്‍ക്ക്‌ നല്‍കിയിട്ടുള്ള സന്ദേശങ്ങളാണ് ബൈബിളിന്റെ വഹിക്കുന്നതെന്ന് വിശ്വസിക്കുന്നവര്‍ക്കും അവയുടെ അന്തരാത്ഥങ്ങള്‍ ഗ്രഹിക്കുവാന്‍, അടുത്ത കാലംവരെ, പുരോഹിതരുടെ വ്യാഖ്യാനങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. എന്നാല്‍, പഴയനിയമത്തിലെ ഈയൊരുപുസ്തകം ഔദ്യോഗിക വ്യാഖ്യാതാക്കള്‍ക്കുപോലും എന്നുമൊരു തലവേദനയായി വേറിട്ടുനിന്നു. കാരണം, സാമാന്യ സാമുദായികചട്ടങ്ങളെ കവിഞ്ഞൊഴുകുന്ന വൈകാരികതയും നഗ്നമായ ശാരീരികയടുപ്പത്തിന്റെ സ്വാതന്ത്ര്യവും ഉത്തമഗീതത്തിന്റെ പൊതുശൈലിയാണ്. അവയെ ലൈംഗികതക്കുനേരെയുള്ള ക്രിസ്തുമതത്തിന്റെ സങ്കുചിതമനോഭാവവുമായി എങ്ങനെ പൊരുത്തപ്പെടുത്തും എന്നയങ്കലാപ്പ് എന്നും വലുതായിരുന്നു. ഈ കൃതിയെ നിര്‍വചിച്ചുനിര്‍വീര്യമാക്കാനുള്ള ശ്രമം തുടരെയുണ്ടായിട്ടുമുണ്ട്. ഉദാഹരണത്തിന്, ഇസ്രയേലും യഹോവയും തമ്മില്‍, അല്ലെങ്കില്‍, ഭാവിയിലെ ക്രിസ്തുവും തന്റെ ആത്മീയമണവാട്ടിയായ സഭയുംതമ്മിലുള്ള അടുപ്പത്തിന്റെ പ്രതീകമായി ഉത്തമഗീതത്തിലെ കാമദ്യോതകമായ പരാമര്‍ശങ്ങളെ മയപ്പെടുത്തിയെടുക്കുന്ന രീതി സഭയിലെ വ്യാഖ്യാതാക്കള്‍ക്ക് ഇന്നും പ്രിയങ്കരമാണ്.
  
എന്നാല്‍, മനുഷ്യപ്രകൃതിയോടും നൈസ്സര്‍ഗികമായ ജീവിതമാനങ്ങളോടും ബൌദ്ധികമായ ആര്‍ജ്ജവം പുലര്‍ത്തുന്ന ചിന്തകരാകട്ടെ, ഈ രചനയെ വിലയിരുത്തുന്നത്, പ്രകൃതിദത്തമായ ലൈംഗികതയുടെയും അനുരാഗത്തിന്റെയും ഉദാത്തമായ ഉത്ഘോഷങ്ങളായിട്ടുതന്നെയാണ്. ഇസ്രയേലില്‍ നിത്യോപയോഗത്തിലിരുന്ന പ്രേമഗീതങ്ങളുടെ സമാഹാരമാണ് പാട്ടുകളുടെ പാട്ട്. പ്രണയമെന്ന വികാരം മനസ്സിനെ ഹരംപിടിപ്പിക്കുന്ന ഒരു ദൈവദാനമാണ്. അതിനെ തടയുകയോ, വ്യാഖ്യാനിച്ചു നശിപ്പിക്കുകയോ അരുത്, അതിലേര്‍പ്പെട്ടു നിര്‍വൃതിയടയുന്നവരെ നിയമച്ചങ്ങലകളിട്ടു ബന്ധിക്കരുത് എന്ന സന്ദേശമാണ് ഉത്തമഗീതത്തിന്റെ പൊരുള്‍ എന്ന് സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനായിരുന്ന പ്രൊഫെസര്‍ ഹെര്‍ബെര്‍ട്ട് ഹാഗ് നിരന്തരം വാദിച്ചിരുന്നു. സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് അടിമയാകാതെ, ആത്മസൌന്ദര്യത്തോട് സമുദ്ഗമനോഭാവമുള്ള മനസ്സുകള്‍ക്ക് മാത്രമേ ഉത്തമഗീതത്തിലെ ഹൃദയരാഗങ്ങളുടെ താളവും ലയവും ആസ്വദിക്കാനാവൂ.

വൈവാഹികജീവിതചര്യകളിലൊതുങ്ങാത്തതും അനുദിന സ്ത്രീപുരുഷബന്ധങ്ങളില്‍ കാംക്ഷിക്കേണ്ട രഹസ്യഭാവചട്ടങ്ങളെ പാലിക്കാന്‍ ഒട്ടും കൂട്ടാക്കാത്തതുമായ പ്രേമ- വാത്സല്യപ്രകടനങ്ങള്‍ ഈ ഗാനങ്ങളില്‍ സമൃദ്ധമായുണ്ട്. ഉദാഹരണത്തിന്,

എന്റെ പ്രിയന്‍ തന്റെ ഉദ്യാനത്തിന്റെ
സുഗന്ധതടങ്ങളിലേക്കിറങ്ങിപ്പോയി.
ഞാന്‍ എന്റെ പ്രിയന്റേതാണ്,
എന്റെ പ്രിയന്‍ എന്റേതും. (6: 2-3)

പ്രേമഭാജനം തന്നെയാണിവിടെ ഉദ്യാനമായി നിനക്കപ്പെടുന്നത്. സുമേറിയരും ഈജിപ്തുകാരും ഇത്തരമുപമകള്‍ ധാരാളം  ഉപയോഗിച്ചിരുന്നു. സ്ഥിരസഹവാസത്തിന്റെ വിരസതയോ, സന്തതിവ്യഗ്രതകളോ അലട്ടാത്ത കലര്‍പ്പില്ലാത്ത പരസ്പരാസ്വാദനത്തിന്റെയനുഭൂതി മാത്രമാണ് ഇവിടെ വിവക്ഷ. ലജ്ജയുടെ വേലിയേറ്റങ്ങളില്ലാത്ത, അടുക്കാനുമകലാനുമനുവദിക്കാത്ത സങ്കല്പമതിലുകളില്ലാത്ത, അനുരാഗത്തിന്റെ ലാവണ്യസീമകളില്‍ സര്‍വസ്വാതന്ത്ര്യമനുഭവിക്കുന്നവരാണ് ഉത്തമഗീതത്തിലെ നായകനും നായികയും. ഉദാഹരണത്തിന്, ഇങ്ങനെ:

ഈ ഭൂവിലലഞ്ഞു തിരിയും ഹിമകണങ്ങളേയും
ഇല്ലായ്മയില്‍ നിന്നൊളിഞ്ഞുനോക്കും പുല്ലോലയേയും
പ്രകാശവര്‍ഷങ്ങള്‍ പിന്നിട്ടുവരും കിരണങ്ങളേയും
സ്വരുമിപ്പിച്ച്, ഇന്ദ്രനീലത്തിന്റെ പ്രതിഭയേകി
എന്മിഴികളിലൂടെയത് നിന്റെയന്തരാത്മാവി-
ലെത്തിച്ച് ആനന്ദതരംഗങ്ങളെയുണര്‍ത്തുന്ന
ഈ അശരീരതേജസ്സേത്‌ ? അതെന്ത്?
അത് നമ്മെയോ, നാമതിനെയോ തെരയുന്നത്,
അന്യോന്യം നാമടുക്കുമ്പോള്‍?

മഴവില്ല് പോലെ വന്നെന്തിനെന്‍
മിഴികളെ നീ കവര്‍ന്നെടുത്തു?
ചുണ്ടുകള്‍ കൂമ്പിച്ചലിപ്പിച്ചെന്തിനെന്‍
ചങ്കിനെ നീ മാടിവിളിച്ചു?
എന്റെ ചുംബനപ്പാടുകള്‍ ഗുഹാമനുഷ്യന്റെ
ശിലാലിഖിതങ്ങള്‍ പോലെ നിന്റെയാത്മാവില്‍
മായാമുദ്രയാകട്ടെ.

ഒരു ഗീതം മാത്രമാണുത്തമഗീതമായത്,
ഒരു പാട്ട് മാത്രമാണ് പാട്ടുകളുടെ പാട്ടായത്‌,
ഒരു നീ മാത്രമാണ് എന്റെ നീയായത്! (പുതിയ നിയമത്തിന് ഒരു ഉത്തമഗീതം, സക്കറിയാസ് നെടുങ്കനാല്‍ )   

മറ്റൊരു കാര്യം ശ്രദ്ധയില്‍പെടുന്നത്, ഉത്തമഗീതത്തിലുടനീളം സ്ത്രീയാണ് ശക്തിയേറിയവള്‍, പ്രണയത്തെ നയിക്കുന്നവള്‍, എന്നതാണ്. 
എന്റെ ആത്മപ്രിയനെ രാത്രിയില്‍
ഞാന്‍ ശയ്യയില്‍ തെരഞ്ഞു, കണ്ടില്ല.
പുറത്തു നിന്ന് അവനെ പിടികൂടി
ഞാന്‍ കിടപ്പറയില്‍ കൊണ്ടുവന്നു. (3:1-4)
അത്യാഹ്ലാദത്തോടെ ഞാനവന്റെ നിഴലിലിരുന്നു.
അവന്റെ ഫലം എനിക്ക് നന്നേ രുചിച്ചു. (2:3)
 
പുരുഷമേധാവിത്തം കര്‍ശനമായി നിലവിലിരുന്നയൊരു യാഥാസ്ഥിതിക സമുദായത്തില്‍ സ്ത്രീക്ക് ഇത്രമാത്രം സ്വാതന്ത്ര്യവും തന്റേടവും അനുവദിച്ചുകൊടുക്കുന്ന മറ്റൊരു കൃതി ബൈബിളില്‍ ഇല്ലതന്നെ. സുദൃഢമായ അനുരാഗത്താല്‍ രണ്ട് വ്യക്തികള്‍ ബന്ധിതാരാകുമ്പോള്‍ ചുറ്റുപാടുകളെയും സാമാന്യ സാമൂഹികമര്യാദകളെയും വിഗണിച്ചുപെരുമാറുക സ്വാഭാവികമാണ്. ഭൂരിപക്ഷസമ്മര്‍ദ്ദങ്ങളെ വകവയ്ക്കാത്ത ശക്തിയും തേജസും അനുരാഗത്തിനുണ്ട് എന്ന് അതിപുരാതനമായ ഒരു സമൂഹം ഉത്തമഗീതത്തിലൂടെ പ്രത്യക്ഷമായി അംഗീകരിക്കുകയാണ്. നിയമങ്ങള്‍ മനുഷ്യനെ സ്വതന്ത്രനാക്കുന്നില്ലെങ്കില്‍, അവയ്ക്ക് സാധുതയില്ല. സമുദായക്കെട്ടുറപ്പിന്റെ മറവില്‍ മനുഷ്യര്‍ വച്ചുപുലര്‍ത്തുന്ന ചട്ടങ്ങളും ശീലങ്ങളും എപ്പോഴും വ്യക്തിഗതമായ ശ്രേയസ്സിന് ഗുണംചെയ്യണമെന്നില്ല. ഉന്നതിയിലേക്കുള്ള ഉത്ഥാനത്തിനു തടസ്സമുണ്ടാകുന്നതെന്തും ശ്രേഷ്ഠമല്ലെന്നുറപ്പിച്ചു പറയാം. ആത്മാവ് മാത്രമല്ല, ശരീരവും ദൈവദാനമാണെന്നും, അതുകൊണ്ടുതന്നെ, അത് പാവനവും, വ്യക്തിയുടെ സമഗ്രവികസനത്തിന് ഉപാധിയാണെന്നുമുള്ള മൌലികതത്ത്വം അംഗീകരിക്കാത്ത ചട്ടങ്ങളും വിലക്കുകളും ദോഷമേ ചെയ്യൂ. തങ്ങളുടെ ചിന്തയിലും എഴുത്തിലും ഇത്തരം കടമ്പകള്‍ ചാടിക്കടന്ന വിശുദ്ധര്‍ ഏറ്റവും തീവ്ര ശരീരവിരോധിയായ കത്തോലിക്കാസഭയിലുമുണ്ടായിരുന്നു. മെതില്‍ഡെ മാഗ്ദെബുര്‍ഗ് (Methilde Magdeburg) തന്റെ ആത്മീയമണവാളന്‍ യേശുവിനോടു പറയുന്നു:
നിന്റെ ഹൃദയാഭിലാഷങ്ങള്‍ നീയെന്തിനു വെടിയണം?
എന്റെയാത്മാവിന്റെയാവൃതിയിലും
എന്റെ മാംസളഹൃത്തിലും വിരുന്നൂട്ടി
ഉമ്മവച്ച് നിന്നെ ഞാന്‍ സന്തോഷിപ്പിക്കാം.


സ്വയം ഒരു സ്ത്രീയായി സങ്കല്‍പ്പിച്ചുകൊണ്ട്, കുരിശിന്റെ യോഹന്നാന്‍ (St. John of the Cross) ദൈവവുമായുള്ളയടുപ്പത്തെ ഇങ്ങനെ ചിത്രീകരിക്കുന്നു:
പൂത്തുലഞ്ഞുനിന്ന എന്റെ ഹൃദയനന്ദനത്തില്‍ കിടത്തി
മയില്‍‌പ്പീലികൊണ്ട് വീശി ഞാനവനെ ഉറക്കി.
അവന്റെ മുടിയിലൂടെ ഞാന്‍ വിരലോടിച്ചു.
അവന്റെ വലതുകരമെന്നെ തടവി.
ഞാന്‍ ആനന്ദലഹരിയിലാണ്ടു.
ലോകത്തെ മറന്ന്, ധവളലില്ലിപ്പൂക്കളുടെ 
മെത്തയില്‍ ഞങ്ങള്‍ ആശ്ലേഷിച്ചുകിടന്നു. 

മനുഷ്യന്റെ അത്യഗാധവും അതിസുന്ദരവുമായ അന്തരംഗങ്ങളെ ഭാവാത്മകമായി ചിത്രീകരിക്കുന്ന ഉത്തമഗീതമാണ് അവരുടെ ഈ ഭാവനകള്‍ക്ക് സ്രോതസ്സായിത്തീര്‍ന്നത്. എന്നാല്‍, ഇത്തരം ആധ്യാത്മികസായൂജ്യമല്ല ഗീതഗോവിന്ദത്തിലെ രാധയുടെ ഭജനലക്ഷ്യം. യഥാര്‍ത്ഥ കാമുകിയാണവള്‍. അതിനുചേരുന്ന തികച്ചും വാസ്തവികമായ സ്ഥൂലസങ്കല്പങ്ങളാണ് അവളുടേത്‌. പൂര്‍ണ്ണമായി തന്റെയിംഗിതത്തിനു വിധേയനാകുന്ന കൃഷ്ണനെയാണവള്‍ തേടുന്നത്. അതില്‍ വിട്ടുവീഴ്ചയില്ല. സ്നേഹത്തിന്റെ സ്നിഗ്ദ്ധവികാരങ്ങള്‍ക്ക് സ്ത്രീ ഒരു കൂസലുമില്ലാതെ  വിധേയയാകുന്നതിന്റെ ഏറ്റവും മനോഹരമായ ദര്‍പ്പണമായി രാധയെ കണക്കാക്കാം. ഒരു രാധയെ കണ്ടെത്തിയിട്ടില്ലാത്ത പുരുഷജീവിതവും, ഒരു കൃഷ്ണനെയറിഞ്ഞിട്ടില്ലാത്ത സ്ത്രീജീവിതവും ഒരിക്കലും പൂര്‍ണ്ണമല്ല.


ബ്രഹ്മചാരിയും സന്യാസിയുമായിരുന്ന നിത്യചൈതന്യയതി ഗീതഗോവിന്ദത്തിനൊരു സുന്ദരവ്യാഖ്യാനം (പ്രേമവും ഭക്തിയും) എഴുതിയിട്ടുണ്ട്. മനുഷ്യചേതനയുടെ വ്യത്യസ്തഭാവങ്ങളെപ്പറ്റി ആഴമുള്ളയറിവും അംഗീകാരവുമുള്ള ജ്ഞാനിയായിരുന്നു അദ്ദേഹം. കാമികള്‍ വിരഹാവസ്ഥയിലായിരിക്കുമ്പോഴും ശൃംഗാരത്തെയുപേക്ഷിക്കാതെ, അതിനെ വിപ്രലംഭമായി അനുഭവിക്കുന്നു. അതും പ്രേമാസ്വാദനത്തിന്റെ വകഭേദമാണ്. ഭരതനാട്യത്തില്‍ വിപ്രലംഭശൃംഗാരമെന്നൊരു വിഭാഗംതന്നെയുണ്ട്‌.

മേല്‍പ്പറഞ്ഞതിന് ഗീതഗോവിന്ദത്തില്‍നിന്നൊരുദ്ധാരണവും യതിയുടെ വ്യാഖ്യാനവും ഇതാ:
"പണ്ട് രാധയുമായി ക്രീഡിച്ചിരുന്നത് കൃഷ്ണനോര്‍ക്കുന്നു. അവളുടെ അംഗസ്പര്‍ശത്തിലൂടെയനുഭവിച്ചിട്ടുള്ള ശൃംഗാരരസം തുടരുന്നതായി അയാള്‍ സങ്കല്‍പ്പിക്കുന്നു. അവളുടെ മുഖസരോജത്തിന്റെ സൌരഭ്യം ഉള്ളിലനുഭവിക്കുന്നു. അടുത്തെന്നപോലെ അവളെ മനസ്സില്‍ കാണുകയും ശൃംഗാരോദ്വീപകമായ വാക്കുകള്‍ കേള്‍ക്കുകയുംകൂടി ചെയ്യുന്നു."

ബോധവുമബോധവും പിണഞ്ഞു നില്‍ക്കുന്നിടത്ത് ബുദ്ധിയുടെ പ്രതിരോധശക്തി കരുത്തുള്ള ന്യായങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ പൂര്‍വസ്മരണതന്നെ രസിപ്പിക്കുന്നുണ്ടെന്ന് കൃഷ്ണന്‍ നുണപറഞ്ഞിട്ടും അയാളുടെ വിരഹവ്യഥ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കവിയും കാമുകനും ഭ്രാന്തനും തമ്മില്‍ വ്യത്യാസമില്ലെന്ന് വിജ്ഞന്മാര്‍.

യേശുവിനോടുള്ള സ്നേഹത്താല്‍ കിറുക്കുപിടിച്ച പൌലൂസ് പറഞ്ഞു:
"ഞാന്‍ വിചാരിച്ചു, ഞാനാണ് ആദ്യം നിന്നെ സ്നേഹിച്ചതെന്ന്‍. പിന്നീടാണെനിക്ക് മനസ്സിലായത്‌, അതിലുമെത്രയോ മുമ്പ്തന്നെ നീയെന്നെ സ്നേഹിക്കയാലാണ് നിന്നിലേക്ക്‌ ഞാനിത്രയേറെ ആകൃഷ്ടനായിപ്പോയതെന്ന്."  

ഇതേ വാത്സല്യം രാധയും പ്രകടിപ്പിക്കുന്നു.
പതതി പതത്രേ വിചലതി പതേ
ശങ്കിത ഭവതു പയാനം
രചയതി ശയനം സചകിത നയനം
പശ്യതി നവ പന്ഥാനം.
വിവ: പക്ഷികളുടെ ചിറകുകളിളകുമ്പോഴും മരങ്ങളുടെയിലകള്‍ ചലിക്കുമ്പോഴും നിന്റെ വരവാണെന്ന് വിചാരിച്ച് ഞാന്‍ ശയ്യ തയ്യാറാക്കുകയും വഴിയിലേക്ക് ചഞ്ചലനയനങ്ങളോടെ നോക്കിയിരിക്കയും ചെയ്യുന്നു. - ഗീതഗോ. അഞ്ചാം സര്‍ഗം.
          
ഈ രണ്ട് ഗീതങ്ങളിലും ശൃംഗാരരസമാണ് മുന്തിനില്‍ക്കുന്നത്. മറ്റെല്ലാ രസങ്ങളും അതിന്റെ രൂപാന്തരങ്ങളാണ്. രസനിരൂപണം (ലാവണ്യശാസ്ത്രം) അടിസ്ഥാനമാക്കി ഇതത്രയും വ്യാഖ്യാനിച്ച യതി സ്നേഹകാമാദികള്‍ക്കു ജീവിതത്തിലുള്ള അതിപ്രാധാന്യത്തെപ്പറ്റി ഊന്നിപ്പറയാന്‍ മടിക്കുന്നില്ല.  ഇത് ഹിന്ദുസംസ്കാരത്തിന്റെ മാത്രം വിചാരധാരയല്ല. ആത്മീയതയുടെ തുംഗഗോപുരങ്ങള്‍ കയറിയിറങ്ങിയ ക്രിസ്തീയ വിശുദ്ധരില്‍ പലരും ഗീതഗോവിന്ദശൈലിയില്‍ ദൈവവുമായുള്ള ബന്ധത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ദൈവാനുരാഗത്തിലോ മനുഷ്യാനുരാഗത്തിലോ സ്വാനുഭവമില്ലാത്തവര്‍ക്ക് ഈ ഭാവങ്ങള്‍ മനസിലാവില്ല. ദൈവത്തിന്റെ ചെറുപുഷ്പം എന്നറിയപ്പെടാനാഗ്രഹിച്ച ലിസ്സ്യൂവിലെ തെരേസയും കുരിശിന്റെ യോഹന്നാനും മറ്റും കുറിച്ചിട്ടിട്ടുള്ള വിരഹരോദനങ്ങളും ഈശ്വരനിലെ മാതൃത്വത്തോട് രാമകൃഷ്ണപരമഹംസര്‍ നടത്തുന്ന തേങ്ങലുകളും രാധയുടെ വിഭ്രാന്തികളുമെല്ലാം നിഷ്കളങ്കസ്നേഹത്തിന്റെയും വിരഹവേദനയുടെയും മനുഷ്യഭാവങ്ങള്‍ തന്നെ. 

ആത്മക്ഷതമറിഞ്ഞിട്ടില്ലാത്തവരോട്, ഹൃദയത്തിന്റെ നൊമ്പരം മനസ്സിലാകാത്തവരോട്, സഹാനുഭൂതിയുടെയുറവിടം തുറന്നിട്ടില്ലാത്തവരോട്, ഞാനെങ്ങനെ പറയും, എന്റെ ഹൃദയത്തിലൊരു തീമലയുണ്ടെന്ന് ? (ജലാലുദ്ദീന്‍ റൂമി).

സ്നേഹിക്കുന്നതുമായി ഒന്നാകുക - അതുതന്നെയാണ് ഏറ്റം പരിശുദ്ധമായ അവബോധം.
ത്വമസി മമ ഭൂഷണം
ത്വമസി മമ ജീവനം
ത്വമസി മമ ഭാവജലധി രത്നം. (ഗീതഗോ.)

ചുറ്റും പൂങ്കാവുകള്‍ തളിര്‍ക്കുന്നതും, കളകണ്ഡഗീതം പുളകോത്മകാരിയാവുന്നതും, ആകാശനീലിമ കമനീയമായ മേല്ക്കട്ടിയായി സുവര്‍ണ്ണതാരങ്ങളെക്കൊണ്ടു തിളങ്ങുന്നതും ഉള്ളിന്റെയുള്ളില്‍ എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന പ്രേമഹര്‍ഷമുണ്ടായിരിക്കുമ്പോള്‍‍‍ മാത്രമാണ്. മറ്റെന്തെല്ലാമുണ്ടായിരുന്നാലും സ്നേഹരഹിതമായിരിക്കുന്നിടം ശൂന്യമത്രേ.

ദൈവത്തോടുള്ളതോ സഹജീവിയോടുള്ളതോ ആകട്ടെ, എല്ലാ സ്നേഹഗീതങ്ങളുടെയും പൊരുളൊന്നുതന്നെ: എനിക്ക് മറ്റൊന്നും വേണ്ടാ, നിന്നെമാത്രം സമൃദ്ധമായി സമ്മാനിക്കുക.

Das Hohenlied, 1986,
 Zur Liebe befreit, 1998
 Bensingerverlag, Zürich

കാഴ്ചയുള്ളയന്ധന്‍

കൃഷ്ണന്‍കുട്ടി ഇന്നെവിടെയാണോ! 2007 ഏപ്രിലില്‍ അത്മാവിലലിവുനിറഞ്ഞ ഈയന്ധനെ പരിചയപ്പെടുമ്പോള്‍ അദ്ദേഹം ഉപജീവനത്തിനായി റെയില്‍വേ ബോഗികളില്‍ പാട്ട് പാടി നടക്കുകയായിരുന്നു. (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ താഹ മാടായി).


കൃഷ്ണന്‍കുട്ടി അമ്മയെ കണ്ടിട്ടില്ല, കേട്ടിട്ടേയുള്ളൂ. അമ്മയെനിക്കു ശബ്ദമാണ് എന്നദ്ദേഹം. അമ്മ പാടിക്കൊടുത്ത പാട്ടുകളാണ് അയാള്‍ക്ക് കാഴ്ചയായത്, ജീവന്റെ അപ്പമായത്. ആത്മാവിന്റെ ഭാവനയാണെനിക്ക്‌ കാഴ്ച എന്ന് പറയുന്നയദ്ദേഹം ഭാവനക്കുള്ള അസംസ്കൃതവസ്തുക്കള്‍ കണ്ണുള്ളവരുടെ ഭാഷയില്‍ നിന്നെടുക്കുന്നതാവാം. വെളുപ്പെന്തെന്നറിയാതെതന്നെ അതിനെ പരിശുദ്ധിയുമായി കൃഷ്ണന്‍കുട്ടി ബന്ധപ്പെടുത്തുന്നു. പരിശുദ്ധിയും അതിന്റെ തീവ്രതയും ഒരന്ധനെങ്ങനെയാണ് വേര്‍തിരിച്ചറിയുക, സ്പര്‍ശനത്തിലൂടെയല്ലാതെ?


പകലും രാത്രിയുമോ? പകലാകുമ്പോള്‍ ഹൃദയത്തിലൊരു പ്രകാശമനുഭവപ്പെടും എന്നദ്ദേഹം പറയുന്നു. പ്രകാശത്തിനായുള്ള തേങ്ങല്‍ ഏതൊരു ജീവിക്കുമുണ്ട്. കണ്ണിന്റെയുത്ഭവംതന്നെ പരിണാമശ്രേണിയില്‍ ഒരു വലിയ വിസ്ഫോടനമായിരുന്നിരിക്കാം. വെളിയില്‍ പ്രകാശമുണ്ടായിരുന്നതുകൊണ്ടാണ് കാഴ്ചക്കുള്ള ഇന്ദ്രിയമായി കണ്ണ് വികസിച്ചുവന്നത്. കാഴ്ചയില്ലാത്തയൊരു ജന്തുലോകത്തെ സങ്കല്‍പ്പിച്ചു നോക്കൂ. പ്രകാശത്തെ എങ്ങനെയെങ്കിലും ആഗിരണംചെയ്യാന്‍ കഴിയാതെവന്നിരുന്നെങ്കില്‍ ജീവപരിണാമം വഴിമുട്ടിപ്പോയേനെ. സസ്യങ്ങള്‍ക്ക് photosynthesis പോലെതന്നെ ജീവദായകമാണ്, പൊതുവേ പറഞ്ഞാല്‍, ജീവികള്‍ക്കെല്ലാം കാഴ്ചക്കുള്ള കഴിവ്.


അന്ധന്റെ മാനസികാവസ്ഥയിലെ പ്രധാനഭാവം ശോകമാണ്, ശബ്ദമെനിക്ക് രൂപമാണെങ്കില്‍, സ്പര്‍ശമാണെനിക്ക്‌ വികാരം. ആത്മാവിന്റെ നന്മകളും തിന്മകളും ഇവ രണ്ടിലൂടെയും തിരിച്ചറിയാന്‍ എനിക്കാകും എന്നൊക്കെ കൃഷ്ണന്‍കുട്ടി പറയുമ്പോള്‍ കണ്ണുള്ള നാം എളിമയോടെ ശ്രദ്ധിച്ചുപോകും. ഇതിലൊക്കെയഗാധമാണ് ഇനി പറയുന്നത്. ആത്മാവില്‍ ദുഃഖമനുഭവപ്പെടാന്‍ കഴിയുന്നവര്‍ക്ക് കാഴ്ചയുമൊരു ദുഃഖമാണ്.' അനുതാപവുമുള്ളവര്‍ നിത്യേനയെന്തെല്ലാം കണ്ട് കരയേണ്ടിവരുന്നുവെന്നത് ഈ അന്ധനെങ്ങനെയറിഞ്ഞു! ഇദ്ദേഹത്തേക്കാള്‍ എത്രയോ സമൂലമായ കുരുടത്തം ബാധിച്ചവരാണ് അദ്ദേഹത്തിനുചുറ്റും തുറന്ന കണ്ണുകളുമായി വട്ടംകറങ്ങുന്നത്‌! എത്ര കണിശമാണ് ആത്മാവില്‍ പ്രകാശമുള്ള ഈയന്ധന്റെ കണ്ടെത്തലുകള്‍!

അന്ധന്റെ ലോകത്തെപ്പറ്റി ഞാന്‍ പലപ്പോഴും ആലോചിച്ചിരുന്നിട്ടുണ്ട്. അതെന്ത് കഴിവാണെന്ന് ധരിച്ചാണ്, ജന്മനാ അന്ധരായവര്‍ കാഴ്ച്ചയെയാഗ്രഹിക്കുന്നത്? മറ്റുള്ളവര്‍ക്ക് കാണാമെന്നും, അതെങ്ങനെയുള്ളയനുഭവമാണെന്നും അവര്‍ എങ്ങനെ മനസിലാക്കും? ഒരു വിചാരം ഇങ്ങനെ. മനുഷ്യന്‍ പഞ്ചഭൂതനിര്‍മ്മിതിയാണ്‌. ഇവയിലോരോന്നിനെയും തൊട്ടറിയാനുള്ള 'വിരലുകളായി' ഇന്ദ്രിയങ്ങളെ കരുതാം. ഇന്ദ്രിയത്തിന്റെ നിര്‍വചനം തന്നെ ആത്മാവിന്റെയടയാളം എന്നാണ്. ഇന്ദ്രിയമിന്ദ്രലിംഗം എന്നുണ്ട് ഭാരതീയ മനശാസ്ത്രത്തില്‍. (ഇന്ദ്രന്‍ = ജീവാത്മാവ്, ലിംഗം = അടയാളം).  ജീവാത്മാവ് എന്നത് ശരീരത്തില്‍നിന്നകന്നയെന്തോ ആണെന്ന് കരുതേണ്ടതില്ല. ആ തരംതിരിവ് ക്രിസ്തുമതപാരമ്പര്യവും പാശ്ചാത്യസംസ്കാരവുംകൂടി ഉണ്ടാക്കിയതാണ്. ദേഹത്തിലിരിക്കുന്നതും ദേഹസൃഷ്ടിയില്‍ ഘടകങ്ങളായതുമെല്ലാം ജീവാത്മാവുതന്നെ. ഇവയിലോരോ ഘടകത്തെയും വേര്‍തിരിച്ചറിയാന്‍ ഇന്ദ്രിയങ്ങള്‍ ഉപകരണങ്ങളായിത്തീരുന്നു. അതുകൊണ്ടവ തനതായും പൊതുവായും വര്‍ത്തിക്കുന്നു. ഓരോയിന്ദ്രിയവും ഓരോ വിഷയത്തെ തേടുന്നു. ചെവി സ്വരത്തെ, മൂക്ക് ഗന്ധത്തെ, നാവ്  രസത്തെ, സ്പര്‍ശം സുഖത്തെ എന്നപോലെ കണ്ണ് രൂപത്തെ എന്നാണ് ഭാരതീയപഠനത്തില്‍. ഇവിടെയല്പം വിയോജിക്കേണ്ടി വരുന്നു. രൂപം സ്പര്‍ശത്തിലൂടെയുമാകാം. കണ്ണ് തേടുന്നത്, വ്യക്തമായും വെളിച്ചത്തെയാണ് - തേജസിനെ, ആകാശത്തെ, ദ്യോവിനെ, ദിവ്യതയെ, ദൈവത്തെ. കാരണം, വെളിച്ചമെന്നാല്‍ ഇതെല്ലാമാണ്. ഇശ്വരന്‍ തന്നെയാണ് പ്രകാശം. മാംസളമായ കണ്ണില്ലാതെയും ഈ തേടല്‍ ഫലപ്രദമാകാമെന്ന് മനുഷ്യചരിത്രം സാക്ഷ്യംനല്‍കുന്നുണ്ട്. ഏറ്റവും പ്രശസ്തിനേടിയ ഉദാഹരണം ഹെലന്‍ കെല്ലറാണ്‌. കൃഷ്ണന്കുട്ടിയെന്ന റെയില്‍വെഗായകനും അതുതന്നെ സാക്ഷ്യപ്പെടുത്തുന്നു, അതായത്, ആത്മാവിലാണ് തേജസ്സിന്റെയുറവിടമെന്ന്. കാഴ്ച വെറും ഭൌതികമായവയില്‍ തളയ്ക്കപ്പെടുമ്പോള്‍, അത് അന്ധതയ്ക്കു തുല്യമാണ്. വിദൂരങ്ങളെ കീഴടക്കുന്ന കാഴ്ചയാണ് ജ്ഞാനം.


ആകാശത്തിനെന്നപോലെ, കാഴ്ചയുടെ വിഷയത്തിനതിരുകളില്ല. ആത്മാവിന്റെ ഭവനയാണെനിക്ക്‌ കാഴ്ച എന്ന് ജ്ഞാനിയായ ഈ അസാധാരണ സഹോദരന്‍ പറയുന്നതില്‍ ഈയര്‍ത്ഥം ഒളിഞ്ഞിരിപ്പുണ്ട്. അതുകേട്ട്, കണ്ണുള്ള നമ്മള്‍ അന്ധാളിച്ചുപോകുന്നു (അന്ധാളിക്കുക = അന്ധതയില്‍ എരിഞ്ഞടിയുക).


പഞ്ചഭൂതങ്ങളിലൊന്നായി ആകാശത്തെയുള്‍പ്പെടുത്തിയ നമ്മുടെ പൂര്‍വികരുടെ ഉള്‍ക്കണ്ണിന്റെ ശോഭയെത്ര പ്രശംസനീയം! ആകാശം സൂക്ഷ്മമാണ്‌, മറ്റേതൊക്കെ സ്ഥൂലവും. വ്യക്തിയിലെ ലാളിത്യം, നൈര്‍മ്മല്യം, കരുണ എന്നിവയൊക്കെ അകാശത്തിന്റെ അര്‍ത്ഥവിതാനത്തില്‍ പെടുന്നു. 

ഞങ്ങള്‍ക്ക് അറിവ് പകര്‍ന്നുതരൂ എന്നപേക്ഷിച്ചുചെന്ന നാട്ടുകാരോട് മണ്ണൂരിലെ കടച്ചികൊല്ലന്‍ പറഞ്ഞു: നിങ്ങളുടെ കണ്ണുകള്‍ കളഞ്ഞിട്ടു വരൂ എന്ന്! കാരണം, ആത്മപ്രകാശത്തിന്റെ ഒരു തരിയെങ്കിലും ഉള്ളില്‍വന്നു തട്ടിയിട്ടുള്ളവര്‍ പിന്നെയൊരിക്കലും സ്വന്തം കണ്ണുകളെ വിശ്വസിക്കുകയില്ല. എല്ലാ വിജ്ഞാനശാഖകളിലെയും ഗുരുക്കന്മാര്‍ പ്രഘോഷിക്കുന്ന സത്യമാണിത്. അറിവാരാഞ്ഞവന്റെ വ്യര്‍ത്ഥത, അതാണ് ജീവിതം.

അന്ധനായ്‌ പിറന്നതില്‍ ഖേദിച്ചിരുന്നു ഞാ-
നിന്ന് നീയെന്റെയും സ്വന്തമാകും വരെ.
നിന്‍ചാരേ തങ്ങവേ മാറുന്നെന്നിന്ദ്രിയ-
മോരോന്നുമേകാഗ്രനേത്രങ്ങളായ്.
നിന്റെയിന്ദ്രിയങ്ങളെന്റേതാകുമ്പോ-
ളായിരം കണ്ണുള്ള വിഷ്ണുവാകുന്ന ഞാന്‍.

(അന്ധന്റെയാവൃതികള്‍, സ.നെടുങ്കനാല്‍ - മള്‍ബറി 2000)

തിമിരം ബാധിച്ചവര്‍

ചുറ്റും വിന്യസിക്കപ്പെടുന്ന ജീവിതഭാവങ്ങളില്‍നിന്ന് മനുഷ്യരെന്തുകൊണ്ടാണ് തീര്‍ത്തും ലളിതമായ പാഠങ്ങള്‍പോലും കാണാതെപോകുന്നത്?  
കേള്‍ക്കുന്നതും വായിക്കുന്നതുമെല്ലാം പണ്ടത്തേതിലും വ്യഥയുള്ള വാര്‍ത്തകളാണ്. ഭയാനകമായ അന്തരീക്ഷത്തിലാണ് മിക്ക രാജ്യങ്ങളിലും ജനം ജീവിക്കുന്നത്. ചെറുത്തുനില്പിന് ശേഷിയുള്ള ഇന്ത്യപോലും ഹൃസ്വദൃഷ്ടികളും അത്യാഗ്രഹികളും മന്ദബുദ്ധികളുമായ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദിത്തംമൂലം രാജ്യത്തെ ഉപഭോഗകമ്പോളത്തിനും സാമ്രാജ്യത്വത്തിനും അടിമവയ്ക്കുന്നു. പ്രകൃതിയില്‍ നിന്നു ദാനമായി, ഏവര്‍ക്കുമായി, ലഭ്യമാകുന്നവയെങ്കിലും സ്വാര്‍ത്ഥതയില്ലാതെ പങ്കുവെയ്ക്കപ്പെടേണ്ടതാണെന്ന സത്യം ഇന്നൊരിടത്തും അംഗീകരിക്കപ്പെടുന്നില്ല. ഖനനക്കമ്പനികളുടെ ലാഭക്കൊയ്ത്തിനായി ആട്ടിയോടിക്കപ്പെടുന്ന പാവങ്ങള്‍ക്കും അത്മാഭിമാനമുണ്ടെന്ന് മന്മോഹനും ചിതംബരത്തിനെന്തേ തിരിയാത്തത്? കോവിലനെപ്പോലെ, ആദിവാസിസ്ത്രീകളുടെ നഗ്നവയറുകള്‍ കാണുമ്പോള്‍, അവരുടെ വിശപ്പിനെക്കുറിച്ചോര്‍ക്കാന്‍ നമ്മുടെ മന്ത്രിമാര്‍ക്കെന്തുകൊണ്ടാകുന്നില്ല? സ്വന്തം ജനതക്കെതിരെ, എന്ത് കാരണംപറഞ്ഞാണെങ്കിലും, ആരെ വിരട്ടാനാണെങ്കിലും, പട്ടാളത്തെയുപയോഗിക്കുന്നയധികാരികള്‍ രാജ്യസേവകരോ ജനദ്രോഹികളോ? അതിനുത്തരം അതറിയേണ്ടവരൊഴിച്ചുള്ള  ഏത്‌ സാധാരണ പൌരനുമറിയാം. തിമിരം ബാധിച്ചവരാണ് ഇന്ന് കേന്ദ്രത്തിലും കേരളമുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും  അധികാരക്കസേരകളില്‍ ബലംപിടിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത്മുഴുവന്‍ അവര്‍ക്കുള്ളതാണെന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. അത് കൊള്ളയടിക്കാന്‍വേണ്ടി മണ്ണിന്റെ മക്കളെ മരണത്തിന്റെ താഴ്വരകളിലേക്ക് തുരത്തുന്ന നേതാക്കള്‍ ആരുടെ നേതാക്കളാണ്?
ഭോപാല്‍ദുരന്തം നടന്നിട്ട് കാല്‍നൂറ്റാണ്ടിനു ശേഷം, അര്‍ഹതപ്പെട്ടവരില്‍ ഭൂരിഭാഗവും മണ്ണടിഞ്ഞുകഴിഞ്ഞപ്പോള്‍, സ്വന്തം നാടിന്റെതന്നെ ന്യായപീഠം ഹൃദയമില്ലാത്ത വിധി പ്രസ്താവിച്ചതിന്റെ പേരില്‍, പ്രധാനമന്ത്രിയും കൂട്ടരും സഹതാപത്തിന്റെ മുതലക്കണ്ണീരുമായി, ഇതുവരെയില്ലായിരുന്നയലിവോടെ, പുതിയ പ്രസ്താവനകളിറക്കുന്നത് ആരെ ബോധ്യപ്പെടുത്താനാണ്? ഇത്രയും വൈകിപ്പിച്ചിട്ട്, ഇനി Anderson-നെ പിടിക്കാന്‍ പോകാതെ, രാജ്യത്തിനകത്തുള്ള ജനദ്രോഹികളെ തൂക്കിലേറ്റാനാണ് അതിന് നിയോഗിക്കപ്പെട്ടവര്‍ യത്നിക്കേണ്ടത്! ഇരുട്ടിനേക്കാള്‍ ഭയാനകം കുരുടതയാണ്.

സ്മൃതിയും വിസ്മൃതിയും

ജീവിതാനുഷ്ഠാനമായി കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന് ഒരു ബുദ്ധഗുരു നിര്‍ദേശിച്ചത്‌, നിനക്ക് മുമ്പും പിമ്പുമുള്ള പതിനായിരം വര്‍ഷത്തിന്റെ കാഴ്ചവട്ടത്തിനപ്പുറത്തുള്ള പ്രപഞ്ചത്തെ നിത്യവും സങ്കല്‍പ്പിക്കുക എന്നാണ്. അങ്ങനെ ചെയ്യാന്‍ശ്രമിച്ചുകൊണ്ട് സമ്പൂര്‍ണവിസ്മൃതിയില്‍ അലിയുകയാണ് തന്റെ ലക്ഷ്യമെന്നു അല്പം വേദാന്തിഭാവത്തില്‍ ചുള്ളിക്കാട് കുറിച്ചിരുന്നത്‌ വായിച്ചു.

ഈ മാനസികവ്യായാമം സാധ്യമാണോ, ആവോ? അത്രയും മുമ്പോട്ടോ പിമ്പോട്ടോ കല്പനാശക്തിയെ ധനാത്മകമായി ചലിപ്പിക്കാന്‍ ഒരാള്‍ക്ക്‌ കഴിയുമോ? തന്നെയല്ല, അതിന്റെ ആവശ്യമെന്താണ്? വെറും അമ്പത് വര്‍ഷത്തെ കാഴ്ചവട്ടം മതി, മനുഷ്യര്‍ വിസ്മൃതിയിലേക്ക് തള്ളപ്പെടുന്നത് കാണാന്‍. ജീവിച്ചിരിക്കുമ്പോളെന്നപോലെ മരണശേഷവും സ്വന്തം പേരും നേട്ടങ്ങളും ഓര്‍മ്മിക്കപ്പെടാനായി, ഏറ്റവും ജാഗ്രതയോടെ, അറിയാവുന്ന മാര്‍ഗങ്ങളൊക്കെ താണ്ടുന്നവര്‍പോലും ഏതാനും കൊല്ലങ്ങള്‍ക്കപ്പുറം ഓര്‍മ്മിക്കപ്പെടുന്നില്ലായെന്നതാണ് അനുദിനസത്യം. അതിനപ്പുറത്തേക്ക് ഉണ്ടെങ്കില്‍തന്നെ, അത് ഏറ്റവുമടുത്ത കുറേപേരാല്‍ മാത്രം. തന്നെയല്ല, അന്യ മനസ്സുകളില്‍ തന്നെപ്പറ്റിയുള്ളയോര്‍മ്മ കുറേനാളേക്ക് തുടരുന്നതുകൊണ്ട് മരിച്ചയാള്‍ക്കെന്തുണ്ട് നേട്ടം? ഓര്‍ക്കുന്നവര്‍ക്ക് അതു വൈകാരികമായ ഒരു തുടര്‍ച്ചയാകാം എന്നത് ശരിതന്നെ. അതിന്റെ ഗുണവും അവര്‍ക്ക് തന്നെ, ഓര്‍ക്കപ്പെടുന്നവര്‍ക്കല്ല. മരണം ഏവര്‍ക്കും നിത്യവിസ്മൃതിയിലേക്കുള്ള യാത്ര തന്നെയാണ്, ആരൊക്കെ എന്തെല്ലാം ചെയ്താലും. അനുഭവവും യുക്തിയും അതാണ്‌ സ്ഥിരീകരിക്കുന്നത്.


ഇഹലോകജീവന്റെ പുസ്തകത്തില്‍ സുഖദു:ഖങ്ങളുടെ താളുകളാണ് ഓര്‍മ്മകള്‍. ആസ്വാദ്യകരമായ ഓര്‍മ്മകളുള്ളവര്‍ ഭാഗ്യവാന്മാര്‍/-വതികള്‍. അഫ്ഗാനിസ്ഥാനിലെ ബാമിയാന്‍ ഗുഹകളില്‍, പ്രകാശവുമാകാരവും സംയോജിപ്പിച്ച്, പഴമക്കാര്‍ കോറിയിട്ട ചുവര്‍ചിത്രങ്ങള്‍പോലെ ഹൃദ്യമായ അനുഭൂതികളെ ഹൃദയഭിത്തികളില്‍ ചാലിച്ച്ചേര്‍ക്കാനാകുന്നവര്‍  ഭാഗ്യവാന്മാര്‍/-വതികള്‍.


ഉദാഹരണത്തിന്:
നിഷ്ക്കളങ്ക ശിശുത്വങ്ങള്‍ കതിരിടാനും വളര്‍ന്നു വലുതാകാനുമുള്ള വിസ്താരമില്ലെങ്കില്‍  ഈ പ്രപഞ്ചം ശൂന്യവും നിര്‍ജീവവുമായിരുന്നേനേ. എന്നാല്‍, ഭാഗ്യത്തിന് അത് സജീവവും സമ്പന്നവുമാണ്. സ്നേഹം കണ്ടെത്തിയ ആത്മപ്പിറാവുകളായി എണ്ണമറ്റ അരിയബാല്യങ്ങള്‍ അതിന്റെ പ്രാന്തങ്ങളിലെവിടെയൊക്കെയോ പറന്നുനടക്കുകയും കുസൃതിക്കൌമാരങ്ങള്‍ പിന്നിട്ട്, യുവമിഥുനങ്ങളായി കൈ കോര്‍ത്തുപിടിച്ച അവരുടെയുള്ളില്‍ രാഗലയമുയരുകയും, അത് ചുറ്റുവട്ടത്തെ പ്രകമ്പിതമാക്കുകയും ചെയ്യുന്നു.
സ്നേഹസമ്പന്നതയുടെ രക്ഷാവലയത്തിലമര്‍ന്ന് അവര്‍ എണ്ണമില്ലാത്ത പുനര്‍ജന്മങ്ങളെ കൊതിക്കുന്നു.

അവയിലൊന്ന്, എനിക്ക് പ്രവേശനമരുളിയ ഒരു ഹൃദയകവാടം, അകലത്തായിരിക്കുമ്പോഴും, വാതിലില്ലാത്ത സക്രാരിയായി, എനിക്കായി തുറന്നിരിക്കുന്നു, അതിന്റെയകത്തും പുറത്തും അഷ്ടബന്ധമിട്ട്, എന്റെ നാമം മുദ്രിതമായിരിക്കുന്നു എന്ന വിശ്വാസം എനിക്ക് അനശ്വരതയുടെ ഒരു നുറുങ്ങാണ്.


ഇങ്ങനെയൊക്കെ ഉള്ളിലറിഞ്ഞും അനുഭവിച്ചും ജീവിക്കുക. ബാക്കിയൊക്കെയും വിസ്മരിക്കപ്പെടും.

ബുദ്ധന്റെ ചിരി

സംഗീതത്തിലെ മൌനം എന്ന കുറിപ്പില്‍ (ഭാഗം 2) മൌനത്തിന്റെയിടവേളകള്‍ എന്നൊരു പ്രയോഗമുണ്ട്. ഗാനം സ്വരബദ്ധമാണെങ്കിലും അതിന് സാക്ഷാത്കരിക്കപ്പെടാന്‍ മൌനമാവശ്യമാണ്. അതുതന്നെയാണ് ഒരു ബുദ്ധന്റെയും ഒരു യേശുവിന്റെയും കാതല്‍. ബുദ്ധനാകുക എന്നതൊരു വഴിയല്ല, അതൊരു ലക്ഷ്യവുമല്ല, മറിച്ച്, ഒരു യോഗമാണ്. അതു സംഭവിച്ചുകൊണ്ടിരിക്കുന്നയൊന്നാണ്. സംഭവിച്ചു കഴിഞ്ഞതുമാണ്. അതനുഭവിക്കുകയെന്നത് അങ്ങേയറ്റം ധൈര്യമാവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. അതനുഭവിച്ചുകൊണ്ടിരിക്കുന്നയാള്‍ക്ക് ഒരു പുസ്തകത്തിന്റെയും കുറിപ്പിന്റെയുമാവശ്യമില്ല. അതെപ്പറ്റിയൊന്നും പറയാനുമുണ്ടാവില്ല. പറയാനോങ്ങുന്തോറും അതു ക്ളിഷ്ടമായിത്തീരുകയേയുള്ളൂ. കാരണം, അതു തീര്‍ത്തും വ്യക്തിപരമായ ഒരനുഭവമാണ്. ബുദ്ധത്വത്തിലേയ്ക്ക് ഒരു സ്വാഭാവിക ചായ്വില്ലാത്തവരോട് അതെപ്പറ്റി പറഞ്ഞിട്ടും ഫലമൊന്നുമില്ല.


ബുദ്ധാനുഭവം സംതൃപ്തിയുടേതാണ്. ചുറ്റും എന്ത് കേള്‍ക്കുന്നു, എന്ത് സംഭവിക്കുന്നു എന്നത് അവിടെ ബാധകമാകുന്നില്ല. കാരണം, സ്വന്തമായ അളവുകോലുകള്‍ എറിഞ്ഞുകളഞ്ഞവനാണ് ബുദ്ധന്‍. വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നതിനാല്‍, തിന്മയെന്നയിരുട്ട് അയാളെ ബാധിക്കുന്നില്ല. താനെന്താണോ, അതായിരിക്കുന്നതില്‍ ഭയമില്ലാത്തവനാണ് ബുദ്ധന്‍. അയാള്‍ക്ക്‌ മുടികറുപ്പിച്ച് ചെറുപ്പമാകേണ്ടതില്ല; മുഖംമൂടിധരിച്ച്  മാന്യനാകേണ്ടതില്ല. അയാളുടെ മൂല്യം അന്യരുടെ വിലയിരുത്തലിലും വിധിയിലുമല്ല.


ആചാരങ്ങളോ അനാചാരങ്ങളോ, പദവിയോ അംഗീകാരങ്ങളോ വേണ്ടാത്ത സര്‍വസ്വതന്ത്രനാണ് ബുദ്ധന്‍. ഒരുവനെ ഇതെല്ലാമാക്കുന്ന, ഈ നിലയിലെത്തിക്കുന്ന, മൌനം എന്നാലെന്താണ്? അവബോധത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ മൌനം ധനാത്മകമാകുന്നുള്ളൂ. അല്ലെങ്കില്‍, അതു മനുഷ്യനെ ശിഥിലീകരിച്ചുകളയും. ശവശരീരത്തിന്റെ മൌനം നിങ്ങളെ ശവമാക്കുന്നു. എന്നാലൊരു പൂവിന്റെ മൌനം നിങ്ങളെ ഒരു പൂവാക്കും എന്ന് ഓഷോ പറയുന്നു. അതു സൌന്ദര്യത്തിന്റെ സവിശേഷതയാണ്. സമയബോധമുദിപ്പിക്കാതെ സുഗന്ധം പരത്തുക എന്നതാണത്.


ബുദ്ധന് മരിച്ചിടത്തും അടക്കിനും പോകാനാവില്ല. മരിച്ചവര്‍ മരിച്ചവരെ അടക്കട്ടെ എന്നാണു യേശുവും പറഞ്ഞത്! അയാള്‍ കല്യാണത്തിന്റെ കവടിയാട്ടങ്ങളെയവഗണിക്കുന്നു, മാമ്മോദീസ, ആദ്യകുര്‍ബാന തുടങ്ങിയ പൊറാട്ട്നാടകങ്ങളെപ്പറ്റിയോര്‍ത്തു ചിരിക്കുന്നു.


നമുക്കേവര്‍ക്കും പറ്റുന്ന തെറ്റെന്താണ്, ഏറ്റം വലിയ തെറ്റ്? നമ്മള്‍ സ്നേഹത്തെപ്പറ്റി ധാരാളം പഠിക്കുന്നു, സ്നേഹിക്കുന്നില്ല; പ്രേമത്തെപ്പറ്റി വാദിക്കുന്നു, പ്രേമിക്കുന്നില്ല; മൌനത്തെപ്പറ്റി വായിക്കുന്നു, മുനി (മൌനമുള്ളവന്‍‍) യാകുന്നില്ല; ദൈവശാസ്ത്രചര്‍ച്ചകള്‍ കേട്ടിരിക്കുന്നു, ദൈവികതയോടടുക്കുന്നില്ല; ജീവിതത്തെപ്പറ്റി നിറുത്താതെ  വിശകലനം ചെയ്യുന്നു, ജീവിക്കാന്‍ മറക്കുന്നു! അറിവല്ലാ ആവശ്യം, അവബോധമാണ്. അവബോധമെന്നാല്‍, വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുക എന്നാണ്. നിഷ്ക്കളങ്കത അതിന്റെ പാരമ്യത്തില്‍, കളങ്കമില്ലാത്തയവസ്ഥ മാത്രമല്ല,  കളങ്കമറിയാത്തയവസ്ഥയുമാണ്. അതാണ്‌ ശിശുവിന്റെത് - നന്മതിന്മകളെ വേര്‍തിരിക്കേണ്ടാത്ത സ്ഥിതിവിശേഷം. ഉടനെ നാം യേശുവിനെയോര്‍ക്കുന്നു. അവബോധത്തിലെത്തിയവര്‍ എന്നയര്‍ത്ഥത്തില്‍, ബുദ്ധനെന്നും യേശുവെന്നും പറഞ്ഞാല്‍ ഒന്നുതന്നെയാണ്.



തെരഞ്ഞെടുപ്പില്ലാത്ത അവസ്ഥയാണ് ശൈശവം. ഭൌതിക ജീവിതത്തില്‍ ശൈശവം ക്ഷണികമാണ്. എന്നാല്‍ ആ സ്ഥിതിവിശേഷം അന്ത്യംവരെ നീട്ടിക്കൊണ്ടുപോകുകയാണ് ബുദ്ധന്‍ ചെയ്യുന്നത്. ഇന്ന് നമ്മുടെയിടയില്‍ ഏത്‌ കുഞ്ഞും കഴിവതും വേഗം നന്മതിന്മകളുടെ മരത്തില്‍ കയറാന്‍ പഠിച്ചെടുക്കും. കാരണം, അങ്ങനെയാണ് നാമവരെ വളര്‍ത്തുക. എന്നാല്‍, ശൈശവത്തെ ശീലമാക്കിയവനാണ് ബുദ്ധന്‍. അവന് ഇഹലോകപരലോകവ്യത്യാസമില്ല. 

മതങ്ങളെല്ലാം മത്സരിച്ച് മനുഷ്യരില്‍ പരലോകചിന്തകള്‍ കുത്തിനിറയ്ക്കുകയാണ്. അതു മ്ലേശ്ചവും മനംമടുപ്പിക്കുന്നതുമാണ്. ഈ ലോകം വിലയില്ലാത്തതോ കഷ്ടതരമോ ആകുമ്പോഴാണ് പരലോകത്തെ സൃഷ്ടിക്കേണ്ടിവരുന്നത്. പരലോകമെന്ന കാമന ഭയചികിതരുടെയും തെണ്ടികളുടെയും പോരുളില്ലാത്ത സ്വപ്നമാണ്. നാളെയ്ക്കുവേണ്ടി വിശ്വാസിയെക്കൊണ്ട് ഇന്ന് സഹിപ്പിക്കുക എല്ലാ മതത്തിലേയും രഹസ്യരസതന്ത്രമാണ്.


ജീവിതത്തെ സഹനത്തിലൂടെ തള്ളിനീക്കിയവരാണ് വിശുദ്ധര്‍ എന്ന് പള്ളിയും ഭക്തിക്കാരും പഠിപ്പിക്കുന്നത് ശുദ്ധ ഭോഷ്ക്കാണ്. ആത്മവിശുദ്ധി അത്തരം വിഡ്ഢിത്തമല്ല. അവബോധത്തില്‍ കാമനകളില്ല, സങ്കല്പങ്ങളില്ല എന്നതുപോലെ സഹനത്തിനായുള്ളയഭിലാഷങ്ങളുമില്ല.

മിക്ക മതത്തിലും വിശ്വാസിക്ക് ദൈവമൊരു വ്യക്തിയാണ്, എന്നാല്‍, ജ്ഞാനിക്ക് അതൊരു സാന്നിധ്യമാണ്. വ്യക്തിയെന്ന വാക്ക് തന്നെ ഒന്നുചേരല്‍ അനുവദിക്കുന്നില്ല. individuum - indivisible - ഒറ്റക്കുള്ള നില്പിനെ കുറിക്കാനുള്ളതാണ്. ജ്ഞാനം, നേരേ മറിച്ച്, അറിയുന്നയാളും അറിയപ്പെടുന്നതും ഒന്നാകലാണ്.


അവബോധത്തിലെത്താമോ, ബുദ്ധനാകുക സാധ്യമാണോ  എന്നറിയാന്‍ ഒരു വഴിയുണ്ട്. ഈ നിമിഷം എനിക്ക് സുഖം തരുന്നുണ്ടോ എന്നന്വേഷിക്കുക. റ്റി.ജെ.എസ്. ജോര്‍ജ് എഴുതിയ "ഘോഷയാത്ര "യില്‍ അവസാനമൊരു ചോദ്യമുണ്ട്. ആകുന്നതെല്ലാം വെട്ടിപ്പിടിച്ചയാള്‍ക്കും സ്വന്തമെന്നുപറയാന്‍ എന്താണുള്ളത്? പ്രവാസികളോടുള്ള ഈ ചോദ്യത്തിന് അദ്ദേഹം തന്നെ നിര്‍ദേശിക്കുന്ന ഉത്തരമിങ്ങനെ: ഒരു നാട്, ഒരു ഭാഷ, ഒരു മനസ്സാക്ഷി. പക്ഷേ, ഭൂരിപക്ഷത്തിനും ഇവയൊക്കെ കൈവന്നിരുന്നെങ്കില്‍ എന്ന ഒരു തേങ്ങല്‍മാത്രം ബാക്കിയാവുന്നു എന്നതാണ് സത്യം. കാരണം, കുറേക്കാലം തങ്ങിയ പുറംനാട്ടില്‍നിന്നു തിരെകെപ്പോരാന്‍ മനസ്സുറക്കുന്നവര്‍തന്നെ വിരളം. തിരിചെത്തുന്നവരിലധികവും ഇവ മൂന്നും നഷ്ടപ്പെട്ടവരോ, ഇവയൊന്നും ആവശ്യമില്ലെന്ന് തീരുമാനിച്ചവരോ ആണ്. അത് പോകട്ടെ, നാട്ടില്‍തന്നെ ജീവിതമല്‍പ്പിടുത്തം നടത്തി ലാഭം കൊയ്യുന്നവരില്‍ എത്രപേര്‍ക്ക് ശാശ്വതസുഖമെന്തെന്നറിയാം? നശ്വരമായ ഈ ജീവിതത്തില്‍ ശാശ്വതമായത്‌ കണ്ടെത്താനാവില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. എന്നാലും  നശ്വരമായത് നശ്വരമാണെന്ന തിരിച്ചറിവ് എപ്പോഴുമെന്നോണം മനുഷ്യരില്‍ നിന്ന് മറഞ്ഞിരിക്കുന്ന ഒരു സത്യമാണ്.  ബുദ്ധിസ്ഥിരതയിലേക്കുള്ള തുടക്കം പക്ഷേ, അതിലാണ്. നശ്വരതയെ അംഗീകരിക്കാനാവുമ്പോള്‍ അല്പസുഖങ്ങള്‍ നമുക്ക് തൃപ്തിയേകാന്‍ കെല്പുള്ളവയായിത്തീരുന്നു. എത്ര നിസ്സാരമാണെന്നു തോന്നിപ്പിക്കുന്നതും മഹത്തരമാണെന്നും ഓരോ നിമിഷവും ആസ്വദിക്കുകയെന്നത് മാത്രമാണ് കലയേയും ബുദ്ധിയേയും ബന്ധിപ്പിക്കുന്നതെന്നും കണ്ടെത്തുന്നവര്‍ ആര്‍ത്തികള്‍ക്കടിമയാവില്ല. ഏത്‌ സുഖത്തെയും കൊല്ലുന്ന ദുര്‍ഗുണമാണ് ആര്‍ത്തി. ദരിദ്രര്‍ ധനികരെക്കാള്‍ ശുദ്ധഹൃദയരും ശുഭാപ്തിയുള്ളവരും സന്തുഷ്ടരുമായിരിക്കുന്നത് അവരിലെ ബുദ്ധഗുണം മൂലമാണ്. ‌


താന്‍ ചെയ്തുകൊണ്ടിരിക്കുന്നത്, ചെന്നെത്തിയ അവസ്ഥ, സുഖദായകമാണോ എന്ന് സ്വയം ചോദിക്കാന്‍തന്നെ മിക്കവരും ഭയപ്പെടുന്നു. കവിതാരചന സുഖംതരുന്നോ എന്ന ചോദ്യത്തിനു കവി കുഞ്ഞിരാമന്‍നായര്‍ അക്കിത്തത്തിന് കൊടുത്തയുത്തരം അതീവസുന്ദരമായിരുന്നു. ഈ കഥയും റ്റി.ജെ.എസ്. ജോര്‍ജ് പറയുന്നുണ്ട്. "ഈ ചോദ്യം പലവട്ടം ഞാന്‍ പനിനീര്‍ പൂവിനോട് ചോദിച്ചതാണ്, ധനുമാസത്തിലെ കുയിലിനോട് ചോദിച്ചതാണ്, ചന്ദ്രോത്സവത്തിലെ കടലിനോടു ചോദിച്ചതാണ്: ഈ വിരിയല്‍ സുഖമാണോ? ഈ രാഗലഹരി സുഖമാണോ? ഈ വേലിയേറ്റം സുഖമാണോ? എപ്പോഴും ഒരേ ഉത്തരം: അതേ, ഇത് സുഖമാണ്, ഇത് മാത്രമാണ് സുഖം!" കവി കുഞ്ഞിരാമന്‍നായരോട് പനിനീര്‍മൊട്ടു പറഞ്ഞതുതന്നെയാണ് വയലിലെ ലില്ലിപ്പൂവ് യേശുവിനോടു പറഞ്ഞത്. അതു ശ്രവിക്കാന്‍ കഴിയുകയെന്നതാണ് ബുദ്ധത്വം. അതുകൊണ്ട് ബുദ്ധന്മാര്‍ എപ്പോഴും ഉള്ളില്‍ ചിരിച്ചുകൊണ്ടിരിക്കുന്നു.