ഇനിയങ്ങോട്ട്

അത്മാവില്ലാത്തയക്ഷരങ്ങളാണ്
ഇനി ഞാനെഴുതുക.
സംതൃപ്തനായി പുരപ്പുറത്തു
കയറി നിന്ന് ഞാന്‍
ഉറക്കെപ്പറഞ്ഞിരുന്നു,
പ്രൌഢഭാവേന
ചെയ്തതും കണ്ടനുഭവിച്ചതും.

എന്നാലിനിമേല്‍ ആത്മാവില്ലാത്ത
സ്വരമായിരിക്കും ഞാന്‍ പുറപ്പെടുവിക്കുക.
അഭിലാഷങ്ങളുടെയാഹ്ളാദമെനി-
ക്കന്ന്യമായിരിക്കുന്നു.

ഒരിടവേളയില് മാടിവിളി-
ച്ചനുനയിക്കയു, മാനന്ദിപ്പിക്കയും
പിന്നെ കൈപിടിച്ചു വേര്പാടിന്റെ
യിരുട്ടിലുടെയാനയിക്കയും ചെയ്യുന്നതാര്?

ശീലത്തിന്റെ തൂലികയിനിയു-
മെന്റെ വിരലുകളെ ചലിപ്പിച്ചേക്കാം
വാക്കുകളില് മങ്ങിമറയുന്ന
നിലാവൊളി ഞാന്‍ കണ്ടേക്കാം

എന്നാലുമിനി ഞാന്‍ തണുത്തുറഞ്ഞ്
ആത്മാവില്ലാത്ത വരികളില് കുടുങ്ങിപ്പോകും.
ഓര്മകളെ കരുപ്പിടിപ്പിച്ച-
യനുഭവങ്ങള്‍ തന്നെ വേരറ്റുപോയാല്‍ 
സുഖദുഃഖങ്ങള്‍ക്ക് പിന്നെയെന്തര്ത്ഥം
സര്‍വ്വമിദം വ്യര്ത്ഥം!

ആത്യന്തിക സത്യങ്ങളില്ല
ആപേക്ഷികങ്ങളേയുള്ളൂ.
സൃഷ്ടി കഴിഞ്ഞ സ്രഷ്ടാവില്ല
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവനെയുള്ളൂ.

നശ്വരാഹ്ലാദങ്ങളാരെയും
അനശ്വരതയുടെയാലസ്യത്തിലേക്ക്
വഴികാണിക്കില്ല.
കലയും പ്രിയവും ചേര്ന്നാ-
ലെന്തും മോഹനമാണ്. എന്നാല്‍ 
തുംഗ ഗോപുരങ്ങളുടെയും
അടി തെന്നിയാല്‍ ബാക്കിയാവുന്നത്
പൊള്ളയായ ഒരു മുഴക്കം മാത്രം.

വിടന്മാരുടെ പ്രണയ/ഭക്തിഗാനങ്ങള്‍

ഇത്രമാത്രം പ്രണയ/ഭക്തിഗാനങ്ങള്‍ ആലപിക്കുന്ന, ശ്രവിക്കുന്ന, ഒരു ജനം കേരളത്തിലെപ്പോലെ മറ്റൊരിടത്തും കാണില്ല. കഥാവിഷയമാവശ്യപ്പെടുന്നില്ലെങ്കിലും ആയിരങ്ങള്‍ കേള്‍ക്കാനും പാടിക്കൊണ്ടു നടക്കാനുമിഷ്ടപ്പെടുന്ന ഗാനങ്ങള്‍ തിരുകിക്കയറ്റിയാലേ ഒരു സിനിമപോലും ഇവിടെ വിജയിക്കുകയുള്ളൂ. നമുക്കറിയാം, ഇവയെല്ലാം അപവാദമില്ലാതെ, പുരുഷന്മാരെഴുതി, പുരുഷഗായകര്‍ ഈണവും സ്വരവും നല്‍കി, മിനുക്കിയെടുത്തവയാണെന്ന്. ഇടക്കൊരു സ്ത്രീശബ്ദം വേണമെങ്കില്‍ അതും ആണുങ്ങള്‍ തീരുമാനിക്കുമ്പോലെയാകണം. ചുരുക്കത്തില്‍, മലയാളസിനിമകളിലെ പാട്ടുകളെല്ലാംതന്നെ ഒരു പുരുഷവിനോദമാണ്.

ഈ പാട്ടുകളിലെ പാദങ്ങളോരോന്നും സ്ത്രീമഹത്വത്തെക്കുറിച്ചും സ്ത്രീസൗന്ദര്യത്തെക്കുറിച്ചും പറയുന്നതിനപ്പുറം പറയാന്‍ ഒരു സാഹിത്യകൃതിയിലും ഒന്നുംതന്നെ കാണില്ല. എന്നാല്‍ ഒരു നിമിഷം ഇങ്ങനെയൊന്നാലോചിക്കൂ. മലയാളിയാസ്വദിക്കുന്ന ഗാനങ്ങളിലെ പദങ്ങള്‍, ഈണങ്ങള്‍, ഭാവങ്ങള്‍ ഒക്കെ മനസിലാക്കി ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരു വിദേശി ചിന്തിക്കാനിടയുള്ളതെന്തായിരിക്കാം? സ്ത്രീകളെ ഇത്രയധികമാരാധിക്കുന്ന, ബഹുമാനിക്കുന്ന, ലാളിക്കുന്ന, അഗാധമായി പ്രേമിക്കുന്ന ഒരു പുരുഷസമൂഹം ലോകത്ത് വേറൊരിടത്തും കാണില്ലെന്ന്. ശരിയല്ലേ? അത്ര കാവ്യസുന്ദരസങ്കല്പങ്ങളാണ് ഈ നാട്ടിലെവിടെയും ആവര്‍ത്തിച്ചു കേള്‍ക്കുന്ന പാട്ടുകള്‍ നിറയെ.

പക്ഷേ, അവരുണ്ടോ അറിയുന്നു, ജീവിതത്തോടടുക്കുമ്പോള്‍, സ്ത്രീകളോട് ഇത്രയപമര്യാദയായി, ചാപല്യത്തോടെയും ക്രൂരതയോടെയും, ഹുങ്കോടെയും പൈശാചികശക്തിയോടെയും പെരുമാറാന്‍ കഴിയുന്ന പുരുഷവര്‍ഗം ലോകത്ത് മറ്റൊരിടത്തും കാണില്ലെന്ന്! പ്രേമം ഗാനങ്ങളില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നിവിടെ. പ്രവൃത്തിയില്‍ അങ്ങനെയൊന്നുണ്ടെന്നും അതെന്തെന്നുമറിയുന്ന മലയാളിപുംഗവന്മാര്‍ എത്രയുണ്ട്? അത്ര നിസ്സാര വിലയേ സ്വന്തം ഭാര്യക്കുപോലും സാധാരണ മലയാളി കൊടുത്തുശീലിച്ചിട്ടുള്ളൂ എന്നതല്ലേ പച്ചസത്യം?

ശ്രീബുദ്ധന്‍ ബോധവാനായ ശേഷം, താനുപേക്ഷിച്ചുപോന്ന ഭാര്യയോട് ക്ഷമപറയാന്‍ ചെന്നുവെന്ന് കേട്ടിട്ടുണ്ട്‌. വിവാഹം മഹത്വമുള്ളതാണെന്ന ചിന്തയല്ല അദേഹത്തെ അതിനു പ്രേരിപ്പിച്ചത്. മറിച്ച്, വിരക്തിയും പ്രണയവുമെന്തെന്നു മനസ്സിലായപ്പോള്‍ അതിന്‍റെയര്‍ത്ഥം പറഞ്ഞുകൊടുക്കാന്‍ ആദ്യം തിരഞ്ഞെടുത്തത് നിഷ്ക്കരുണമദ്ദേഹം ഉപേക്ഷിച്ചുപോന്ന ഭാര്യയെയാണെന്നു മാത്രം. ഇതു പറഞ്ഞ് ശ്രീബുദ്ധനെ പ്രശംസിക്കുന്നവരുണ്ട്. ശ്രീനാരായണഗുരുവാകട്ടെ അതുപോലും ചെയ്തില്ല. ശ്രീരാമന്‍, ഭീമമായ ദുരഭിമാനത്താല്‍ പിടഞ്ഞ്, പൊതുജനത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി പാവം സീതയോടു ചെയ്തത് പൊറുക്കാനാവാത്തയനീതിയും സമാനതയില്ലാത്ത ക്രൂരതയുമല്ലെങ്കില്‍ പിന്നെന്താണ്? ബലഹീനയായ സ്ത്രീയോട് ഈ വിധത്തിലും പെരുമാറാമെന്നയബദ്ധധാരണ സൃഷ്ടിച്ച കഥാനായകനെ തങ്ങളുടെ ഇഷ്ടദേവനായി ഒരു ജനം കൊണ്ടാടുന്നുവെങ്കില്‍ അവരുടെ മന:സാക്ഷി അതിലൂടെ കളങ്കിതമായിത്തീരുന്നില്ലേ എന്ന് ചോദിക്കേണ്ടിവരുന്നു. അതിന്റെ മറുവശമല്ലേ, രാമായണകഥ സീതയിലൂടെ സ്ത്രീത്വത്തിന്റെ നിസ്സര്‍ഗസുന്ദരമായ ഭാവത്തെ പ്രത്യക്ഷപ്പെടുത്തുന്നു എന്നൊരു ഗുണപാഠം കൂടി ഭക്തിപാരവശ്യമുള്ളവര്‍ പറഞ്ഞുപരത്തിപ്പോപോരുന്നത്? ഭാരതീയരുടെ ചിന്താകാപട്യത്തിന്റെയേറ്റവും നല്ലയുദാഹരണമാണിത്. നമ്മുടെ വീരപുരുഷന്മാരും അതാരങ്ങളും ഇങ്ങനെയെങ്കില്‍, പിന്നെയെന്തുതരം ധാര്‍മ്മികത, ഏതുവിധത്തിലുള്ള പെരുമാറ്റം, സ്ത്രീക്കുനേരേ പുരുഷന്‍ പ്രാവര്‍ത്തികമാക്കണമെന്നാണ് പ്രതീക്ഷിക്കുക? വെറുതേയല്ല പ്രണയഗാനങ്ങളിലെ ഭക്തിയും പ്രേമവുമൊന്നും ഇന്ത്യാക്കാര്‍ അനുദിനജീവിതത്തില്‍ സ്ത്രീയോടു കണിക്കാത്തത്. വിദ്യാസമ്പന്നരും ചിന്തകരുമായ, പരസ്നേഹികളും സാമൂഹികപ്രവര്‍ത്തകരുമായ, എത്രയെത്ര മാന്യന്മാരെ നാം ചുറ്റും കാണുന്നു. ഇവരിലെത്ര പേര്‍ക്ക് മറ്റു സ്ത്രീകളെ പോയിട്ട്, സ്വന്തം ഭാര്യയെയെങ്കിലും സമനിലയില്‍ കാണാന്‍ കഴിയുന്നുണ്ട്? ഇവരെ സംബന്ധിച്ചിടത്തോളം കുടുംബത്തിനകത്തും പുറത്തുമുള്ള സകലതും എപ്പോഴും പുരുഷന്‍റെ ഏകപക്ഷീയ നിയന്ത്രണത്തിനുള്ളിലായിരിക്കണം. ഭാര്യയെന്നാല്‍, തനിക്ക് താഴെ, തന്നെയനുസരിച്ച്, തന്നെ തുണച്ച്, തന്‍റെ ഇഷ്ടഭക്ഷണമുണ്ടാക്കിയും തുണികഴുകിയും, തന്‍റെ മറ്റു ശാരീരികാവശ്യങ്ങള്‍ സാധിച്ചുകൊടുത്തുംകൊണ്ട് ഒതുങ്ങിക്കഴിയേണ്ട ജന്മമാണ്. ഭാര്യയെ മഹത്ജീവിയെന്ന് സാഹിത്യത്തില്‍ മാത്രമേ മലയാളി വിളിക്കാറുള്ളൂ എന്നതാണ് നഗ്നസത്യം. നാടനായാലും പ്രവാസിയായാലും, ഭാര്യയുടെ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുന്ന മലയാളികള്‍ വളരെ വിരളമായതിനാല്‍ സാധാരണ മലയാളിപുരുഷന്‍ വിടനാണെന്നു പറയാം. ഭാരതത്തിലെയും കേരളത്തിലെയും സ്ത്രീകളുടെ മഹത്തായ ത്യാഗങ്ങളെല്ലാം, രാമന്‍റെ കാലത്തെന്നപോലെതന്നെ ഇന്നും, പുരുഷന്റെ വൃത്തികെട്ട മുഖം രക്ഷിക്കാന്‍വേണ്ടി മാത്രമുള്ളതാണ്.

ഇതൊക്കെത്തന്നെ ഒരു മാറ്റവുമില്ലാതെ മലയാളികളുടെ ഭക്തിഗാനങ്ങളെപ്പറ്റിയും പറയാം. ഇത്രയും പൊള്ളത്തരം നിറഞ്ഞ ഒരേര്‍പ്പാട് വേറെയില്ല. നിരര്‍ത്ഥകമായ കാല്‍പനിക പദങ്ങള്‍ കുത്തിനിറച്ച പാട്ടുകളുടെ കാസെറ്റുകള്‍ മലയാളികളുള്ളിടത്തെല്ലാം ഉണ്ടാക്കി വില്‍ക്കപ്പെടുന്നത് ലോറിക്കണക്കിനാണ്. മൂഢവിശ്വാസങ്ങളുടെ അന്ധമായ പ്രകടനങ്ങളല്ലാതെ, ദയാവായ്പ്പിനായുള്ള താണുകേണലല്ലാതെ മറ്റൊന്നുമവയിലില്ല. 'പാലാഴി'പോലെ വീട്ടിലും വണ്ടിയിലും പ്രാര്‍ത്ഥനക്കൂട്ടായ്മകളിലും മുഴങ്ങുന്ന ഇത്തരം ബാലിശഗാനങ്ങളില്‍ തിരുകിവച്ചിരിക്കുന്ന ദൈവദാസ്യത്വവും ദൈവസ്നേഹവികാരങ്ങളും അര്‍പ്പണബോധവുമൊന്നും, പക്ഷേ, ഇതൊക്കെ എഴുതിക്കൂട്ടുന്നവര്‍ക്ക്പോലും ജീവിച്ചു കാണിക്കാനാവുന്നതല്ല. പൊതുവേ പറഞ്ഞാല്‍, നമ്മുടെ മിക്കവാറും സിനിമകളുടെ നിലവാരം അമ്പേയിടിച്ചുകളയുന്ന വില കുറഞ്ഞ മിമിക്രിയില്‍പെടുന്നു ഇതൊക്കെ എന്നു കരുതിയാല്‍ മതി. വളിപ്പുനിറഞ്ഞ നേരമ്പോക്ക് ഒരു ജനതയുടെ ഇഷ്ടവിനോദമായിത്തീര്‍ന്നിരിക്കുന്നതുതന്നെ അശുഭമാണ്. മിമിക്രിയും വളിച്ച സീരിയലുകളും മാത്രം കണ്ടു രസിച്ചു വളരുന്ന ജനം മഹത്വവും മേന്മയുമുള്ളതൊന്നും ജീവിതത്തില്‍ തെരയുന്നില്ലെങ്കില്‍ അതിലെന്തദ്ഭുതം?