ഒരു ശതമാനം സത്യം?

ഒരു ശതമാനം സത്യം?


താൻ പഠിച്ചതും പറയുന്നതും എഴുതുന്നതും സംശയമററ സത്യമാണെന്ന് വിശ്വസിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്:

നമ്മെ വലയം ചെയ്യുന്ന electromagnetic spectrum മിന്റെ 1% മാത്രമേ നാം കാണുന്നുള്ളൂ; acoustic spectrum ത്തിന്റെ 1% മാത്രമേ കേക്കുന്നുള്ളൂ. ഇത് വായിച്ചുകൊണ്ടിരിക്കുന്നയാൾ സെക്കന്റിൽ 220 km വേഗത്തിൽ വിണ്‍ഗംഗയിലൂടെ പറന്നുകൊണ്ടിരിക്കുകയാണ്.

നിന്റെ 90% കോശങ്ങൾ അവയുടേതായ microbial DNAയെ  വഹിക്കുന്നുണ്ട്. അവയാകട്ടെ 'നിന്റെ' ഭാഗമേയല്ല. 
നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങിൽ ഉള്ളതിൽ (48) രണ്ടു കുറവാണ് നമ്മുടെ കോശങ്ങളിലുള്ള ക്രോമസോമുകൾ. നിന്റെ ശരീരത്തെ നിർമ്മിക്കുന്ന കണികകളിൽ ഓരോന്നും  99.9999999999999999% ശൂന്യമാണ്. അവയിലൊന്നുപോലും ജനിച്ചപ്പോൾ നിന്റെ ഭാഗമല്ലായിരുന്നു. അവയെല്ലാം അതിവിദൂര നക്ഷ്രത്രങ്ങളിൽ രൂപംകൊണ്ടവയാണുതാനും.

നമ്മുടെ കണ്ണുകളിലുള്ള conical photo receptors കാരണമാണ് നമ്മൾ മാരിവില്ലിനെ കാണുന്നത്. അവയില്ലാത്ത ജീവികൾക്ക് ആ ആനുഭവമില്ല. അതായത്, നമ്മൾ മഴവില്ലിനെ കാണുകയല്ല, ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അവിടെയും electromagnetic spectrum മിന്റെ 1% മാത്രമാണ് നാം കാണുന്നത്. നമ്മുടെ മറ്റു ഇന്ദ്രിയങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് വാസ്തവം! സത്യമെന്ന് കരുതി നമ്മൾ മുറുകെപ്പിടിക്കുന്നതിൽ ഒരു ശതമാനം സത്യമുണ്ടെങ്കിൽ, നമ്മൾ ഭാഗ്യമുള്ളവരാണ്.

സാക് പറയുന്നത് കേട്ടാല്‍ ഞെട്ടാതിരിക്കാനാവില്ല. അണു-പരമാണു തലത്തില്‍ നമ്മുടെ ജീവകോശങ്ങള്‍ വിഭജിക്കപ്പെട്ടാലും ബാക്കി കിട്ടുക ശൂന്യത മാത്രം. ഒരു സെക്കണ്ടില്‍ ഒരു ലക്ഷത്തിയെന്പത്തിയാറായിരം കി.മീ. വേഗത്തില്‍ സഞ്ചരിക്കുന്ന കണികകളെ ഉപയോഗിച്ചിട്ടും ഇന്നേവരെ സ്വന്തം പ്രകാശം ഭൂമിവരെ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അത്ര അകലെ നക്ഷത്രങ്ങളുള്ള ഈ മഹാപ്രപഞ്ചത്തില്‍, മനുഷ്യന്‍ ഒന്നുമല്ലായെന്നു പറയേണ്ടതുണ്ടോ? എങ്കിലും നാം ഈ പ്രപഞ്ചത്തിന്‍റെ ഒത്ത മദ്ധ്യത്തിലാണ്, നമുക്ക് ചുറ്റുമാണ് എല്ലാം ചലിക്കുന്നത്‌; നമുക്കുവേണ്ടിയാണ് എല്ലാം സൃഷ്ടിക്കപ്പെട്ടത്, നാമാണെല്ലാത്തിനെയും പരിപാലിക്കേണ്ടതും. ഇത് മനസ്സിലാക്കിയവന്‍ ഒന്നും എഴുതാറുമില്ല, പറയാറുമില്ല...കഷ്ടം!

എങ്കിലും നാം ചെറുതാണെന്ന് ആരു പറഞ്ഞു? ബഹുദശലക്ഷം ജീവകോശങ്ങള്‍ സംയമനത്തോടെ, ചിട്ടയോടെ, ഒത്തൊരുമിച്ചു പ്രവര്ത്തിക്കുമ്പോഴേ ഒരു ചെറുവിരല്‍ പോലും നമുക്കനക്കാന്‍ സാധിക്കൂ. ഇതിനേക്കാള്‍ വലിയ അത്ഭുതം എന്ത്? ഒരു ദിവസം ഈ കൊച്ചു യന്ത്രം അറുപതിനായിരം ചിന്തകള്‍ കൈകാര്യം ചെയ്യുന്നുവെന്നാണ് കണക്ക്. ശരാശരി പതിനായിരം വാക്കുകളും നാം ഒരുദിവസം ഉശ്ചരിക്കുന്നു (നൂറിലൊന്നു ഉചിതമായിരുന്നെങ്കില്‍!). പക്ഷെ, നാം ഒന്നും കൊണ്ടുവന്നിട്ടുമില്ല... കൊണ്ടുപോകുന്നുമില്ല. നാം ആര്‍ക്ക് വേണ്ടിയാണോ സമ്പാദിച്ചത് അവര്‍ അത് അനുഭവിക്കുമെന്നു നമുക്കുറപ്പുമില്ല. എങ്കിലും നാം യുദ്ധ ചെയ്യുന്നു, ശ്വസിക്കുന്ന വായുവിനെ ചൊല്ലി, കുടിക്കുന്ന വെള്ളത്തെ ചൊല്ലി.

ഈ യുദ്ധം ഇല്ലെങ്കില്‍ പ്രപഞ്ചം എവിടെ? ഇത് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കില്‍ പറുദീസാ അന്വേഷിച്ചു ആരെങ്കിലും പോകുമായിരുന്നോ? ഈ വൈവിദ്ധ്യത്തിലാണ് സൌന്ദര്യം, ഈ വൈവിദ്ധ്യമാണ് ദൈവവും.

  1. ഇന്ദ്രീയാനുഭൂതികളിൽക്കൂടി ഇല്ലാത്തത് പലതും ഉള്ളതായി തോന്നും. പലരും അവിടെയുമിവിടെയുമായി മാതാവ് പ്രത്യക്ഷപ്പെട്ടത് കണ്ടെന്ന് അവകാശപ്പെടുന്നു. മാതാവിന് ഒളിച്ചും പാത്തും പള്ളികളിലും ഗ്രോട്ടൊവുകളിലും പ്രത്യക്ഷപ്പെടാതെ ഏതെങ്കിലും മുക്കവകുടിലിൽ വരരുതോ. നമ്മുടെ അറിവ് പൂജ്യമാകുമ്പോഴാണ് ഒരു ശതമാനക്കാർ പറ്റിപ്പുമായി രംഗത്ത് വരുന്നത്. 

    വാസ്തവികത എന്ന് യഥാർഥത്തിൽ ഉണ്ടോ? മരണശേഷം ജീവന്റെ ഏതെങ്കിലും പരമാണുവെങ്കിലും ജീവിക്കുമോ? ജീവിക്കുന്ന നാം എതോ മിഥ്യാലോകത്തിൽ മരണശേഷം ജീവിതമുണ്ടെന്നും വിശ്വസിക്കുന്നു. ജീവിതം തന്നെ വാസ്തവമാണെന്ന് നാം വിചാരിക്കുന്നതല്ലാതെ എന്താണ് തെളിവ്? ഈ ചിന്തകളും ക്ളിപ്തമായിയുള്ളതാണ്. കൃത്യമായിട്ട്
    ഒരു കാലത്തിനപ്പുറത്തേക്കും ആ ചിന്തകളെ വ്യാപരിപ്പിക്കുവാനും സാധിക്കുകയില്ല. നാമെല്ലാം ഈ ലോകത്തിലെ ക്ഷണികങ്ങളായ യാത്രക്കാർ മാത്രം. മനുഷ്യനിനിയും വിധിക്കപ്പെട്ടിരിക്കുന്നത് വേദനകളുടെ നരകമോ സുഖങ്ങളുടെ സ്വർഗമോ? മതം പഠിപ്പിക്കുന്ന ഈ സത്യത്തിൽ എത്ര ശതമാനം ശരിയുണ്ട്? എല്ലാം ആത്മാവെന്ന ചൈതന്യം. ശരിയെന്നും പറയുന്നു. തെറ്റെന്നും പറയുന്നു. ശരിയെങ്കിൽ എത്ര ശതമാനം? 

    ഇന്ദ്രിയങ്ങളിൽക്കൂടി മനുഷ്യന് സ്വയംബോധം ഉണ്ടായിരുന്നില്ലായെങ്കിൽ മൃഗങ്ങളും അവനും തമ്മിൽ ഉറ്റതോഴരായി ജനന മരണമറിയാതെ ജീവിക്കാമായിരുന്നു. നെറ്റിപ്പട്ടംകെട്ടിയ അമ്പലത്തിലെ കൊലകൊമ്പൻ ആനയെപ്പോലെ പള്ളികളിലും കപ്പേളകളിലും മറ്റൊരു കൊലകൊമ്പനായ മനുഷ്യൻ പട്ടത്തിൽ തൊപ്പിയും മയിൽപ്പീലിയും ചാർത്തി കൈകകളിൽ അംശവടിയും പിടിച്ച് അനുഗ്രഹിക്കുമ്പോൾ അയാള് ചിന്തിക്കുന്നത് സ്വർഗത്തിന്റെ താക്കോൽ സൂക്ഷിപ്പുകാരൻ താനെന്നാണ്.
    മിഥ്യയാണെങ്കിലും സത്യമെന്ന് അയാൾ പറയും. കേൾക്കുന്നവൻ സത്യമെന്നും കരുതും.

    മനുഷ്യനും ജീവജാലങ്ങളും കോട്യാനുകൊടി ജീവന്റെ പരമാണുക്കളെ വഹിച്ചുകൊണ്ടുനടക്കുന്ന തുഴയുന്ന ഒരു കെട്ടുവള്ളം പോലെയാണ്. ദൈവത്തിനും സൃഷ്ടിക്കുമിടയിൽ ദൃഷ്ടിഗോചരമല്ലാത്ത അനേക പദാർഥങ്ങൾ ഉണ്ട്. അവകളിൽ പല വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. നാമെല്ലാം വിഭിന്നങ്ങളായ പദാർഥങ്ങൾകൊണ്ട്(മാംസം, എല്ലുകൾ, ഞരമ്പുകൾ) സൃഷ്ടിക്കപ്പെട്ട ഒരോ റോബോട്ടുകളാണ്. ഇതെല്ലാം സൃഷ്ടിച്ചവനെ ശാസ്ത്രജ്ഞനായ ദൈവമെന്നു വിളിച്ചോളൂ. ഇല്ലെങ്കിൽ ദൈവത്തെ പ്രീതിപ്പെടുത്തുവാൻ നിത്യമെന്ന് പറഞ്ഞുകൊള്ളൂ. അതീന്ദ്രിയങ്ങളിൽ മാത്രം കാണപ്പെടുന്ന ഈ നിത്യതയിലും എത്ര സത്യമുണ്ട്? 

    നാം ഓരോരുത്തരും കംമ്പ്യൂട്ടറിലെ ബൈനറിതത്ത്വങ്ങളായ റാമിനു (Ram) തുല്ല്യമാണ്. കമ്പ്യൂട്ടറിനുള്ളിലെ ഡേറ്റാപോലെ മനുഷ്യനുള്ളിലും അറിവിന്റെ ഫയലുകൾ അടുക്കിവെച്ചിട്ടുണ്ട്. കാണപ്പെടാത്ത എതോ ശക്തിവിശേഷങ്ങളായ ചൈതന്യം മനുഷ്യശരീരത്തിൽ ഒളിഞ്ഞിരുപ്പുണ്ട്. കുഞ്ഞായിരിക്കുമ്പോൾമുതൽ ഒർമ്മകളായി തലച്ചോറിൽ കുടിവാസം ഉണ്ട്. തലച്ചോറിൽ ശേഖരിച്ചുവെച്ചിരിക്കുന്ന വിചാരങ്ങൾ മുഴുവനും നമ്മുടെ സ്വന്തമല്ല. ഒന്നിന് പുറകെ ഒന്നായി നമ്മിലുള്ള ചൈതന്യം ചിന്തകളായി രൂപാന്തരം ഭാവിക്കുന്നു.

    നമുക്ക് യുക്തമെന്നു തോന്നുന്ന അറിവ് ആ പാനപാത്രത്തിൽനിന്നും സ്വീകരിക്കുകയോ തിരസ്ക്കരിക്കുകയോ ചെയ്യാം. വൈദ്യുതി നിലച്ചാൽ കമ്പ്യൂട്ടറിനുള്ളിലെ മെമ്മറിയും നിലയ്ക്കും. കംപ്യൂട്ടറുകൾ വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്നുവെങ്കിൽ മനുഷ്യൻ സ്വാഭാവികമായ പ്രകൃതിയുടെ ശക്തികിരണങ്ങളിൽ പ്രവർത്തിക്കുന്നു. നാം അതിനെ ആത്മാവെന്നു വിളിക്കുന്നു. ആത്മാവെന്നു പറയുന്നതും വൈദ്യുദിപോലെ ശൂന്യമാണ്. നിരത്തി വെച്ചിരിക്കുന്ന മനുഷ്യനിലെ അറിവുകൾ നിന്നുപോയാൽ ഈ ചൈതന്യം നമ്മിൽനിന്ന് വിട്ട് മറ്റൊരിടത്ത് കുടിയേറുമെന്ന് വേദശാസ്ത്രികൾ തർക്കിക്കുന്നു. തെറ്റെന്നു യുക്തിയുള്ളവൻ പറയും. ശരിയോ തെറ്റോ? മരണത്തിനുശേഷം ആരും ആ ചൈതന്യത്തിൽ ജീവിക്കുന്നില്ല. ഈ ആത്മാവെന്ന ചൈതന്യത്തിന് വെറും കളിക്കാനുള്ള കളിപ്പാട്ടമാണ് നമ്മുടെ ശരീരം.

    ജനിച്ചുവീണ കുഞ്ഞിന്റെ മനസ്സിൽ ഉണ്ടായിരുന്നത് ഇന്ന് നമുക്കില്ല. ജീവിതയാത്രയിൽ പലതും മറന്നുപോവും. ഇന്ന് നമ്മുടെയുള്ളിൽ കാണുന്നതും നാളെ ഉണ്ടായിരിക്കുകയില്ല. ബുദ്ധിയിലും പെരുമാറ്റത്തിലും മാറ്റം വരും. അതുകൊണ്ടാണ്, മരണകരമായ അപകടത്തിൽനിന്ന് കഷ്ടി രക്ഷപ്പെടുന്നവർ വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാവുന്നത്. അറിവ് ഒന്നായിരുന്നത് വീണ്ടും പൂജ്യമാകാം.
    ReplyDelete
  2. ഓരോ ഖണ്ഡികയിലും ആശയങ്ങൾ നിറഞ്ഞിരിക്കുന്ന ജോസെഫിന്റെ ഈ കമെന്റ് പലതവണ വായിച്ചു. "നമ്മുടെ അറിവ് പൂജ്യമാകുമ്പോഴാണ് ഒരു ശതമാനക്കാർ പറ്റിപ്പുമായി രംഗത്ത് വരുന്നത്." ഇതിന് തെളിവായി എന്തുമാത്രം ഉദാഹരണങ്ങളാണ് അനുദിനം നമ്മെ തേടിവരുന്നത്. അമ്പലത്തിൽ പോകാൻ, കല്യാണത്തിനു പോകാൻ, ചന്തയിൽ പോകാൻ ദൂരെയാത്രക്ക് ഒക്കെ വെവ്വേറെ വണ്ടികൾ ഉള്ള, അലക്കിത്തേച്ചു ഗൾഫ് സെന്റും പൂശി നടക്കുന്ന ഒരു 'സാറി'നെ അറിയാം. രാത്രിയിൽ അങ്ങേർക്ക് ഉറക്കം കുറവാണ്. അയല്ക്കാരന്റെ അതിരിലെ സർവെക്കല്ലു മാന്തിയെടുത്ത് രണ്ടടി അപ്പുറത്തേയ്ക്ക് കുഴിച്ചിടുകയാണ് ജോലി. "നാമെല്ലാം ഈ ലോകത്തിലെ ക്ഷണികങ്ങളായ യാത്രക്കാർ മാത്രം." എന്ന് ജോസഫ് മാത്യു അയാളോട് പറഞ്ഞാൽ തിരിയുമോ. ഈ പറഞ്ഞ യോഗ്യന്റെ അധികം മാറിയല്ലാതെ മറ്റൊരു സാറ്, അസ്സൽ സ്കൂൾ സാറ്, കുറെക്കാലം മുമ്പ് അയൽക്കാരൻ കൂലിപ്പണിക്കാരന്റെ ഇമ്മിണി സ്ഥലം കെട്ടിയെടുത്താണ് സ്വന്തം വീട്ടിലേയ്ക്ക് വണ്ടി കേറ്റാൻ വഴിയുണ്ടാക്കിയത്. "എടാ ചെറ്റേ, ഇന്ന് രാത്രിക്ക് ഞാൻ നിന്റെ ആത്മാവിനെ തിരിച്ചെടുത്താൽ നിന്റെ പുത്തൻ വഴികൊണ്ട് നിനക്കെന്തു ഗുണം?" എന്ന് ദൈവം ചോദിക്കുന്നത് അയാള് കേട്ടില്ല. ഒരു വണ്ടി പോലും പുത്തൻ വഴിയേ ഉരുട്ടുന്നതിനു മുമ്പ് അയാളെ വിളിച്ചു. പോകാതിരിക്കാൻ പറ്റുമോ? ജോസഫ് എഴുതിയതുപോലെ "അതുകൊണ്ടാണ്, മരണകരമായ അപകടത്തിൽനിന്ന് കഷ്ടി രക്ഷപ്പെടുന്നവർ വീണ്ടും കുഞ്ഞുങ്ങളെപ്പോലെയാവുന്നത്. ഉണ്ടായിരുന്നത് എല്ലാം വീണ്ടും പൂജ്യമാകാം" എന്ന് ഇവന്മാരെ ഓർമ്മിപ്പിക്കാനുള്ള ദുർഗതി എനിക്കുണ്ടായി. ഒന്നും മനസ്സിലാക്കാനുള്ള സുബുദ്ധി അവർക്ക് ഇല്ലാതെപോയി എന്നത് 100% സത്യമായിത്തീർന്നു.

0 comments: