സ്തോത്രക്കാഴ്ച

നല്ലനല്ല വാക്കുകള്‍ മെനഞ്ഞെടുത്ത് അത് സാധാരണ ഭാഷണത്തിന്റെ ഭാഗമാക്കാന്‍ കാരിസ്മാറ്റിക് കാര്‍ക്ക് നല്ല വശമാണ്. സ്തോത്രക്കാഴ്ച എന്ന വാക്കെടുക്കൂ. അത് ചുമ്മാ ഒരു നേര്ച്ചയല്ല, വണ്ടിയിലെ കിളികള്‍ കാണിക്കവഞ്ചിയില്‍ എറിയുന്ന തുട്ടല്ല, അര മണിക്കൂര്‍ കൊണ്ട് കുര്‍ബാനപ്പുസ്തകം ഒരാവര്‍ത്തി വായിക്കുന്നതിന് അച്ചന്റെ പോക്കറ്റില്‍ വീഴുന്ന വെറും അമ്പത് അല്ലെങ്കില്‍ നൂറുരൂപാ നോട്ടല്ല, മറിച്ച്, സാക്ഷാല്‍ ദൈവസ്തോത്രത്തിനായി എഴകളായ പാപികള്‍ മനംനൊന്തും മനസ്സറിഞ്ഞും കൊടുക്കുന്ന അല്പം ഈടുള്ള കറന്‍സിയാണ്‌. അന്നന്ന് കിട്ടുന്ന അഭിഷേകവും (ഇതെന്തു കുന്തമാണെന്ന് ചോദിക്കരുത്) ഉള്ളിലെരിയുന്ന അഗ്നിയും കൈവരാന്‍പോകുന്ന (എന്തേരെയെന്നു ആരറിയുന്നു!) അനുഗ്രഹങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഒരഞ്ഞൂറിന്റെ നോട്ടുപോലും നിസ്സാരമല്ലേ? ഇടത്തും വലത്തും ഇരിക്കുന്നവര്‍ അഞ്ഞൂറിടുമ്പോള്‍ അത് കാണുന്നവന്‍ ആയിരം ഇടും. ഒരു chain reaction. ഈ ഒറ്റ വാക്ക് ഉണ്ടാക്കിയെടുത്തതിന്റെ ഫലം കോടികളായി വട്ടായിയും കല്ലറങ്ങാട്ടും ചാക്കില്‍ കെട്ടി കൊണ്ടുപോകും. മനുഷ്യരെ വഞ്ചിക്കാന്‍ (പ്രബുദ്ധരാക്കാന്‍) ഒരൊറ്റ നല്ല വാക്കുമതി. ഇതിനാണ് വിശുദ്ധ വാഗ്സാമര്‍ഥ്യമെന്നു പറയുന്നത്. അഭിഷേകാഗ്നിതന്നെ വെറുമൊരു വാക്കല്ല, ആയിരം മെഗാവാട്ടിന്റെ ഒരു കാന്തമാണ്. കേള്‍ക്കുന്നവര്‍ കേള്‍ക്കുന്നവര്‍ നെട്ടോട്ടമാണ്, ഇതെന്തെന്ന് അനുഭവിച്ചറിയാന്‍. എത്ര ആയിരം മലയാളികളാണ്, ലോകത്ത് മറ്റൊരിടത്തും ഇല്ലാത്ത ഈ അഗ്നിയുമായി വൈകീട്ട് വീട്ടില്‍ ചെല്ലുന്നതും സ്വന്തം മക്കളെ അന്യര്‍ക്കു കാഴ്ച്ചവച്ച്, നഷ്ടപ്പെട്ട സ്തോത്രക്കാഴ്ചപ്പണം തിരിച്ചു പിടിക്കാന്‍ വഴി തേടുന്നതും! 

0 comments: