അത്തിമരത്തിലെ വേദാന്തം


ഈ ഞാനും എനിക്ക് ചുറ്റുമുള്ളതും സത്യത്തില്‍ ഉള്ളതാണോ, അതോ, ഇതെല്ലാം ആരുടെയോ സ്വപ്നമാണോ? ഈ സംശയം വച്ചുപുലര്‍ത്തിയിരുന്നവര്‍ എന്നുമുണ്ടായിരുന്നു. റെനെ ദെക്കാര്‍ത്ത് എന്ന ഫ്രഞ്ച് ചിന്തകനും അക്കൂട്ടത്തില്‍പ്പെടുന്നു. പടിഞ്ഞാറ് തത്ത്വചിന്തക്ക് അടിക്കല്ലിട്ടത് അദ്ദേഹമാണല്ലോ. അടിക്കല്ലിടുന്നത് ഉറച്ച നിലത്താകണമെന്നതുകൊണ്ട്, അത് തേടി അദ്ദേഹം ചെന്നെത്തിയത് "ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്" എന്ന യുക്തിയിലാണ്. എന്നാല്‍, പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയോടെ അമ്പത്തിനാലാമത്തെ വയസില്‍ മരണമടഞ്ഞ അദ്ദേഹത്തെക്കാള്‍ ഉള്‍ക്കാഴ്ച തെളിഞ്ഞവര്‍, സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ്, ഹിമാലയത്തിന്റെ താഴ്വരകളിലെ ഗുഹകളിലിരുന്ന്, അതിലും ശരിയായിരിക്കാനിടയുള്ള വേറൊരു യുക്തിയില്‍ എത്തിയിരുന്നു. "ഞാനും എന്റെ അനുഭവജ്ഞാനവും സ്ഥിരതയില്ലാതെ പാറിപ്പറക്കുന്ന ഏതോ ചിന്താതരംഗങ്ങളുടെ സൃഷ്ടിയാണ്, അതുകൊണ്ട് ഞാനില്ല, എന്നെ ചുറ്റിപ്പറ്റിയുള്ളതുമില്ല." പോരെ പൂരം! ഭൂഗോളത്തിന്റെ കിഴക്കും പടിഞ്ഞാറും മനുഷ്യബുദ്ധി സഞ്ചരിച്ചത് നേരേ എതിര്‍ധ്രുവങ്ങളിലേയ്ക്കാണ്! ഇന്ന് എല്ലാ ജീവിതവ്യാപാരങ്ങളിലും നാം പടിഞ്ഞാറന്‍ ബുദ്ധിക്കൊത്തവിധം പെരുമാറുന്നു. അതായത് ഞാനും എന്റെ ലോകവും അപ്പടി യഥാര്‍ത്ഥമാണെന്ന ബോധ്യത്തോടെ. 'കിറുക്കു'പിടിച്ച ചുരുക്കം ചിലര്‍ മാത്രം ഋഷികളുടെ കണ്ടെത്തലാണ് സത്യമെന്ന ബോദ്ധ്യത്തോടെ, മായയെന്ന ആഴക്കടലിലൂടെ, ഏത്‌ സമയത്തും തകരാവുന്ന ജീവിതവഞ്ചി തുഴയുന്നു. എന്നാല്‍ അവര്‍ക്കതില്‍ ഭയമില്ല. കാരണം, വഞ്ചി തകര്‍ന്നാല്‍ വീഴുന്നത് ആഴക്കടലിലേയ്ക്കാണ്, പരമമായ സത്യം എന്ന ആഴക്കടലിലേയ്ക്ക്. മായയെന്തെന്ന് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇത്രയേയുള്ളൂ: ഞാനും ഇന്ദ്രിയേന ഞാനനുഭവിക്കുന്നതും, താല്‍ക്കാലികമായ ഏതൊ ബുദ്ധിഭ്രമത്തിന്റെ പ്രത്യക്ഷങ്ങള്‍ മാത്രമാണ്.

ഭാരതത്തിന്റെ തനതു കണ്ടെത്തലായ വേദാന്തമനുസരിച്ച്, പരമമായ സത്തയുടെ ഏതോ പ്രച്ഛന്നഭ്രമത്തില്‍പ്പെടുന്നു അഹവും (ഞാന്‍) അതിന്റെ അനുഭവലോകവും. എന്നെത്തന്നെ ഞാന്‍ ഭ്രമമായി തിരിച്ചറിയുന്നത് വിദ്യയും തിരിച്ചറിയാതിരിക്കുന്നത് അവിദ്യയുമാണ് എന്നാണ് വേദാന്തപാഠം. 

നാമും നമ്മുടെ വ്യക്തിത്വങ്ങളും തീര്‍ത്തും ഭ്രമാത്മകമാണെങ്കില്‍, വ്യക്തികളെന്ന നിലക്ക് നാം നേടുന്ന അറിവുകളും ഭ്രമാത്മകമാണ്. പക്ഷേ, ഈ ഭ്രമത്തിനും വേണമല്ലോ ഒരാധാരം? അത് പ്രച്ഛന്നമാണ്, എന്നാണ് വേദാന്തവ്യാഖ്യാനം. ഒരു പൂവിന്റെ നിറം മഞ്ഞയാണെന്നോ ചുകപ്പാണെന്നോ പറയുന്നത് അസ്തിത്വതലത്തില്‍ തികച്ചും അയാഥാര്‍ഥ്യമാണെന്നതുപോലെ (കാരണം, നിറങ്ങളെ കാണുന്നത് കണ്ണിന്റെയും തലച്ചോറിന്റെയും ചില ഒത്തുകളികളിലൂടെയാണ്.) അയാഥാര്‍ഥ്യമാണ് ഞാനുണ്ട് എന്ന് പറയുന്നതും. നിത്യജീവിതത്തില്‍ നമുക്കുപകരിക്കുന്ന സത്യമെന്നത്, ഓരോരുത്തരും എന്തിനെയെങ്കിലുംപറ്റി നടത്തുന്ന വ്യാഖ്യാനം മാത്രമാണ്. അവയെല്ലാം വ്യക്തിപരവും ആപേക്ഷികവുമാണ്. പരമമായ സത്യം നമ്മുടെ ഐന്ദ്രികലോകത്തിന്റെ പരിധിയിലല്ലതന്നെ. നിറത്തിന്റെ കാര്യം തന്നെയെടുക്കുക. ഞാന്‍ കാണുന്ന പച്ചനിറം തന്നെയാണ് എന്റെ സുഹൃത്ത് കാണുന്ന പച്ചയും എന്നതിന് ഒരു സ്ഥിരീകരണവും സാധ്യമല്ല. അതങ്ങനെയാണെന്ന്‌ ഇരുവരും ധരിച്ചുവയ്ക്കുന്നത്, ജീവിതത്തെ സുഗമാമാകാന്‍ വേണ്ടിയുള്ള ഒരൊത്തുതീര്‍പ്പ് മാത്രമാണ്. ഇത് തന്നെ മറ്റ് മാനുഷിക സത്യങ്ങളെപ്പറ്റിയും പറയാം. ഓരോ അറിവും ഓരോരുത്തരുടെയും സ്വന്തമാണ്. വ്യക്തിഗതമായ അറിവുകള്‍ വേദത്തില്‍ പെടുന്നു. വേദാന്തമാകട്ടെ, ഇത്തരം അറിവുകളുടെ കാതലില്ലായ്മയെപ്പറ്റിയുള്ള ബോധമാണ്. അതായത്, വേദങ്ങളുടെ അറുതി, അവയ്ക്കപ്പുറത്തുള്ളത്.

ഏതാണ്ട് മൂന്ന് വര്‍ഷമേ ആയുള്ളൂ, ഞാനൊരു അത്തിച്ചെടി നട്ടിട്ട്. അവള്‍ ശക്തിയാര്‍ജ്ജിച്ചു വളര്‍ന്ന്, ഇതിനോടകം ഒരു സുന്ദരിയായിരിക്കുന്നു. വിരിഞ്ഞു പടര്‍ന്ന ശിഖരങ്ങള്‍ നിറയെ കടുംപച്ച പൊതിഞ്ഞ, വിസ്തൃതിയേറിയ, വട്ടയിലകള്‍. മുറ്റത്തിന്റെ ഒരു നല്ല ഭാഗത്തവള്‍ കുളിര്‍മ്മയുടെ നിഴല്‍ വിരിച്ചിരിക്കുന്നു. ഒരാഴ്ചയായി എനിക്കൊരു തോന്നല്‍, ഇവള്‍ ഋതുമതിയാകേണ്ട സമയമായില്ലേ, എന്നായിരിക്കുമോ അത്? എന്റെ തോന്നല്‍ വളരെ ശരിയായിരുന്നു. രണ്ട് ദിവസം മുമ്പ് (17.2.2012) പെട്ടെന്നാണ് ഞാനത് കണ്ടത് - ഏറ്റവും താഴെ, മണ്ണോടു തൊട്ട്‌ അതാ ഒരിളംതണ്ടും അതില്‍ കൊച്ചു കായ്കളും! തായ്ത്തടിയില്‍, പലേടത്തായി വീണ്ടും മുലഞെട്ടുപോലെ വേറെയും മുകുളങ്ങള്‍. ജീവന്റെ ഈ പ്രഫുല്ലത അവിരാമം സാദ്ധ്യമാക്കുന്ന ഈ ഭൂമി എത്ര കരുണാമയി! എന്തൊരു ധാരാളിത്തം! എന്റെ അത്തിമരത്തോടെനിക്ക് വല്ലാത്തയൊരു സ്വരുമയും സ്നേഹവും തോന്നി. ഈ ആഹ്ലാദത്തോടെയാണ് ഞാന്‍ ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തെക്കാള്‍ ഉന്മേഷം അവളുടെ സാമീപ്യത്തില്‍ ലഭിക്കുമെന്നറിഞ്ഞ്, എഴുന്നേറ്റുപോയി, ഏറെ നേരം വീണ്ടും ഞാനവളുടെ അടുത്തിരുന്നു. 


ചിന്തകള്‍ വന്നും പോയുമിരുന്നു. എന്താണ് ഈ അടുപ്പത്തിന്റെയര്‍ത്ഥം? അത്തിയെന്നു പേരുള്ള, വട്ടയിലകളുള്ള, ഉരുണ്ട കായ്കളുണ്ടാകുന്ന ഈ മരത്തിന്റെയും എന്റെയും സാന്നിദ്ധ്യം ഇഴുകിച്ചേരുന്നതിലെ നിര്‍വൃതിയാണോ അത്? ഞാന്‍ നട്ടുവളര്‍ത്തിയില്ലെങ്കിലും, ഈ സസ്യത്തെപ്പോലെ മറ്റെന്തും ഏതും ഈ ഭൂമിയില്‍ ജനിച്ചുവളരുന്നില്ലേ. ഞാനും അങ്ങനെ വളര്‍ന്നുവന്നതല്ലേ? അപ്പോള്‍പിന്നെ ഈ മമതയുടെ പൊരുളെന്താണ്? 

ഈ ഭൂമിയില്‍ ഒരിടത്തും അത്തി എന്നൊരു സസ്യം ഇല്ലെന്നു കരുതൂ. പക്ഷേ, ആരോ ഒരാളുടെ കൈയില്‍ എവിടെനിന്നോ ഒരേയൊരു കുരു കിട്ടി - അത്തിപ്പഴത്തിനുള്ളില്‍ അടുക്കിയിരിക്കുന്ന കടുകുമണിപോലുള്ള ആയിരത്തിലേറെ അരികളില്‍ ഒന്ന്. അയാളത് കുഴിച്ചിട്ടു. അത് മുളച്ചുവളര്‍ന്ന്, പുഷ്പിണിയായി. ആയിരക്കണക്കിന് കായ്കള്‍ അതില്‍ വിളഞ്ഞു. അവയെല്ലാം കിളികളും മറ്റ് വാഹകരും വഴി പലേടത്തും ചെന്നുവീണ് മണ്ണിലായി, എല്ലാ അരികളും കിളിര്‍ത്തു. അവയെല്ലാം വീണ്ടും എണ്ണമില്ലാത്തത്ര അത്തിപ്പഴങ്ങള്‍ക്കും അവയിലെ എണ്ണിയാലൊടുങ്ങാത്ത അരികള്‍ക്കും ജന്മം നല്‍കി. അങ്ങനെ, ഭൂമിയെ നിറക്കാന്‍മാത്രം അത്തിമരങ്ങള്‍ ഉണ്ടായി. അവയെ ഒന്നും തടയാനില്ലെങ്കില്‍, ഓരോ ചെടിയുടെയും മൃഗത്തിന്റെയും കാര്യത്തില്‍, ഇതുതന്നെ സംഭവിക്കും. അപ്പോള്‍, പരിധിയില്ലാത്ത ഈ വര്‍ദ്ധനവിനുള്ള ആദികാരണം എവിടെയായിരുന്നു? ആദ്യത്തെ ആ ഒറ്റ കുരുവില്‍, എന്നേ ഉത്തരമുള്ളൂ. അതായത്, പിന്നീട് വരാനിരുന്നതിന്റെയെല്ലാം വളര്‍ച്ചയുടെയും വികാസത്തിന്റെയും ജീവചൈതന്യം ആ ഒറ്റ ആദ്യകുരുവില്‍ നിക്ഷിപ്തമായിരുന്നു. അതില്‍ നിന്ന് മുളച്ച ആദ്യത്തെ ഒറ്റ ചെടിയുടെ ചൈതന്യം മാത്രമല്ലായിരുന്നു അതിലുണ്ടായിരുന്നത് എന്നാണതിനര്‍ത്ഥം. അത്രയപാരമായത് ഇത്ര നിസ്സാരമായതില്‍ ആരും കാണാതെ ഒളിഞ്ഞിരിക്കുക എന്നത് എങ്ങനെ വിശദീകരിക്കും? അതിനാണ് അന്തര്‍ലീനമായ ബോധാവസ്ഥ എന്ന് പറയുന്നത്. ബോധാവസ്ഥയിലല്ലാതെ, ജൈവാവസ്ഥയില്‍ ഇങ്ങനെയൊരു നിക്ഷേപം അസാദ്ധ്യമാണ്. ഈ ചിന്തയുടെ തുടര്‍ച്ചയായി നമുക്ക് തീര്‍ത്തുപറയാം, ജീവജാലത്തിന്റെയെല്ലാം സത്ത ആദ്യത്തെ ഒറ്റ ജൈവകോശത്തില്‍ പ്രച്ഛന്നബോധമായി ഉള്‍ക്കൊണ്ടിരുന്നു എന്ന്. ചരാചരങ്ങളുടെ ഇന്നത്തെ വികസിത രൂപത്തില്‍നിന്ന് നാം പടിപടിയായി പിന്നോട്ടുപോയാല്‍, ബോധത്തിന്റെ ആ ഒരൊറ്റ ബിന്ദുവില്‍ ചെന്ന് നില്‍ക്കും - അതിസാന്ദ്രമായ ഒരൊറ്റ ബിന്ദുവില്‍. അതിനെ നമുക്കു പരാശക്തിയെന്നോ അനന്തബോധമെന്നോ ദൈവമെന്നോ ഒക്കെ പേരിട്ടു വിളിക്കാം. ഒരു പേരും അനുയോജ്യമല്ലാത്തതിനാല്‍, വേദാന്തികള്‍ അതിന് 'തത്' (അത്) എന്ന് മാത്രം പറയുന്നു. എല്ലാറ്റിന്റെയും തുടക്കം അവിടെയാണെന്നും, അത് അനന്തമായ ചൈതന്യമാണെന്നും ആര്‍ക്കും സമ്മതിക്കാതിരിക്കാനാവില്ല. എല്ലാ ജ്ഞാനത്തിന്റെയും കാതലിതാണ്: ദൃശ്യവും അദൃശ്യവുമായ എല്ലാം ഒന്നുതന്നെ എന്നയറിവ്. 

ഞാനെന്ന വ്യക്തി, അല്ലെങ്കില്‍ എണ്ണമറ്റ, വ്യത്യസ്തമായ, അസ്തിത്വങ്ങള്‍ ഇല്ലെന്നു പറയുന്നതും എല്ലാ അസ്തിത്വവും ഒന്നുതന്നെയാണ് എന്ന് പറയുന്നതും ഒരേ അര്‍ത്ഥത്തിലാണ്. ഏകം സത് എന്ന് വേദാന്തം പറയുന്നതിന്റെ പൊരുള്‍ പിടികിട്ടിയാല്‍ മാത്രമേ ഇത് മനസ്സിലാകൂ.

എന്റെ മുറ്റത്തെ അത്തിമരത്തോടെനിക്ക് എന്തെന്നില്ലാത്ത ഒരടുപ്പവും അഭിനിവേശവും തോന്നുമ്പോള്‍, അത് മറ്റൊന്നുമല്ല, ഈ പരാശക്തിയോടുള്ള അവാച്യമായ ബന്ധം തന്നെയാണത്. ആദിയില്ലാത്ത എന്റെ ആദിയിലേയ്ക്കുള്ള ഒരു തിരിച്ചുപോക്കാണത്. അതുകൊണ്ടല്ലേ അതിനിത്ര വശ്യതയും?

മൌനസുന്ദരം!

മൌനസുന്ദരം! സന്തുഷ്ടമായ ജീവിതത്തെ ഏറ്റവും നന്നായി വാഴ്ത്താനുള്ള പദങ്ങളാണിവ. സ്വന്തം ജീവിതാനുഭവങ്ങളെപ്പറ്റി  ഇങ്ങനെ പറയാനായാല്‍, എല്ലാമായി. അങ്ങനെയുള്ളയൊരാള്‍ക്ക് ചില ഗുണങ്ങള്‍ സ്വായത്തമെന്നപോലെയാണ്. ഉദാ: ഒന്നിലും എടുത്തുചാടാതിരിക്കുക, അധികം ചെയ്തുകൂട്ടാനുള്ള ആഗ്രഹമില്ലാതിരിക്കുക, അത്യാവശ്യമില്ലാത്തവ ആഗ്രഹിക്കാതിരിക്കുക, ചെയ്യേണ്ടവ തന്നെ പതിയെ ചെയ്യുക എന്നതൊക്കെ. ഈ ഗുണങ്ങള്‍ ജീവിതത്തെ ലളിതസുന്ദരമാക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എങ്ങനെയെന്നു നോക്കാം.

ആധുനിക സാങ്കേതികകണ്ടുപിടുത്തങ്ങള്‍ നമുക്ക് വലിയ സ്പീഡും അതോടൊപ്പം വളരെ ഒഴിവുസമയവും തരുന്നുണ്ട്. സ്പീഡ് കൂടുന്നത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഉപകരിക്കുമെന്നത്‌ ശരിയാകാം. പക്ഷേ, ചെയ്യുന്നതെന്തും അറിഞ്ഞും അനുഭവിച്ചും ആയിരിക്കണമെന്നത് തടയാനും ഇത് കാരണമാകാം. ഇന്ന് മനുഷ്യന്റെ ജീവിതം മുഴുവന്‍ സ്വിച്ചുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒന്ന് ഓഫ്‌ ചെയ്യുമ്പോള്‍ മറ്റൊന്ന് നമ്മള്‍ ഓണ്‍ ആക്കിയിരിക്കും. അതിന് അധികം ശ്രദ്ധ വേണ്ടിവരുന്നില്ല. എന്നാല്‍, ഒന്ന് നാം മറക്കുന്നു. അതായത്, അത്യാവശ്യത്തിനു ശ്രദ്ധയില്ലാതെ ചെയ്തുപോകുന്നതൊന്നും നമുക്ക് ആസ്വദിക്കാനാവില്ല എന്നത്. അക്കൂടെ, പോക്കറ്റിലും ചെവിയിലും ഒക്കെയായി കൊണ്ടുനടക്കാവുന്ന സങ്കീര്‍ണ്ണ ഉപകരണങ്ങള്‍ നാമറിയാതെ നമ്മില്‍ നിന്ന് നമ്മെ അപഹരിക്കുകയാണ്. iPhone ഉപകാരപ്രദമാണ്, എന്നാല്‍ അതിന്റെ നിരന്തരമായ ഉപയോഗം പ്രകൃതിയിലെ സ്വരങ്ങളെ കാലക്രമേണ നമുക്ക് അപരിചിതങ്ങളാക്കാം. അറിവുശേഖരവും ലോകമൊട്ടുക്ക് കൂട്ടായ്മയും ഇന്റര്‍നെറ്റ്‌ വഴി ഇന്ന് സാദ്ധ്യമായിരിക്കുന്നു. എന്നാല്‍, ആവശ്യത്തിലധികം ബന്ധങ്ങളെയും അവ സൃഷ്ടിക്കുന്നു. Facebook, Twitter, Orkut തുടങ്ങിയവയിലേയ്ക്കുള്ള നിലക്കാത്ത ക്ഷണങ്ങള്‍ നിരസ്സിക്കാനറിയാതെ വരുമ്പോള്‍, ചിലന്തിവലയില്‍ പെട്ടുപോയ പറവയെപ്പോലെയാകുന്നു നമ്മുടെ വ്യക്തിത്വം.
ഇന്നത്തെ ചുറ്റുപാടുകളില്‍, നമ്മുടെ പ്രവര്‍ത്തനങ്ങളെ സാവധാനമാക്കുക എന്നത് മനപ്പൂര്‍വം പരിശീലിക്കേണ്ട ഒരു ഗുണമായി കാണേണ്ടതുണ്ട്. സാവകാശമില്ലാതെ ചെയ്തുപോകുന്നവ നമ്മെ ഒരിടത്തും നിലയുറക്കാത്ത ഒരു പരുവത്തിലെത്തിക്കുമെന്നത് തീര്‍ച്ചയുള്ള കാര്യമാണ്. ആന്തരികമായ വിശ്രാന്തിയില്ലാതെ വരുമ്പോള്‍, നമുക്ക് തന്നെ നാം കൈവിട്ടുപോകുന്നു. കാരണം, എന്തിന്റെയുമെന്നപോലെ, നമ്മുടെയും ഉള്ളിന്റെയുള്ള് വിശ്രാന്തിയാണ്. വിശ്രാന്തിയില്ലാത്തിടത്ത്‌ ഉള്ളില്ല എന്നും പറയാം. ഭൌതികമായവ്യ്ക്ക് ആയിരിക്കാനുള്ള അവസ്ഥയെ space  എന്ന് വിളിക്കുന്നതുപോലെ, ആത്മാവിന്റെ, അഭൌമമായതിന്റെ, അസ്തിത്വത്തിനുള്ള condition ആണ് മൌനം അല്ലെങ്കില്‍ വിശ്രാന്തി. space എന്താണോ അതുപോലെതന്നെ മൌനവും ഒരു വസ്തുവല്ല, ഒരവസ്ഥയാണ്. ഈ വരികള്‍ വായിക്കുമ്പോള്‍ അവയ്ക്ക് അര്‍ത്ഥം ഉണ്ടാക്കുന്നത്‌ വായനക്കാരന്റെയുള്ളിലെ മൌനമാണ്. അതില്ലാതെ വാക്കുകള്‍ വെറും സ്വരമോ കടലാസിലെ വരകളോ മാത്രമാണ്. ഈ ലോകം മുഴുവന്‍ ഇത്തരം തുടര്‍സ്വരങ്ങളും വരകളുമാണ്. അവയ്ക്ക് അര്‍ത്ഥം നല്‍കുന്നത് നമുക്കുള്ളിലെ മൌനമാണ്.

 ഏത്‌ തരത്തിലുള്ള ആസ്വാദനവും, ഓരോന്നിനുമുള്ളിലുള്ള സാന്ദ്രമായ, ധന്യമായ, ഈ മൌനത്തെ കണ്ടെത്തുകയല്ലാതെ മറ്റൊന്നുമല്ല. അങ്ങനെയാണ് മുമ്പിലുള്ളതെന്തോ അതുമായി നാം താദാത്മ്യം പ്രാപിക്കുന്നത്. പ്രൌഢമായ ആകാരമുള്ള ഒരു മരത്തിന്റെ മുമ്പില്‍ നിന്ന് അതിന്റെ ഗാംഭീര്യം അനുഭവിക്കുക എന്നാല്‍ എന്താണ്? എങ്ങനെയോ അതിന്റെ ജീവോര്‍ജ്ജം നമ്മിലേയ്ക്ക് പ്രവഹിക്കാന്‍ അനുവദിക്കുക എന്നല്ലേ അതിന്റെയര്‍ത്ഥം? എന്തുകൊണ്ടാണ് ഒരു പൂവിന്റെ സാമീപ്യം നമ്മെ ആഹ്ലാദിപ്പിക്കുന്നത്? തീര്‍ച്ചയായും, അതിന്റെ രൂപവും ഗന്ധവും മൃദുത്വവും നിറങ്ങളുമെല്ലാം നമ്മുടെ ആത്മാവിന്റെ ഭാഗമായിത്തീരുന്നതായി തോന്നുന്നതുകൊണ്ട്. അത് അന്യന്റെ തോട്ടത്തിലാണല്ലോ, അറുത്തെടുക്കാന്‍ എനിക്കാവില്ലല്ലോ തുടങ്ങിയ സ്വാര്‍ത്ഥചിന്തകള്‍ അലട്ടുവോളം, ഒരു പൂവും നമ്മെ വശീകരിക്കാന്‍ പോകുന്നില്ല. എന്റെ ആത്മാവിന്റെയുള്ളില്‍ വിരിയാത്ത ഒരു പൂവിനേയും എനിക്ക് ആസ്വദിക്കാനാവില്ല എന്നതാണ് അതിനര്‍ത്ഥം. ജീവിതത്തിലെന്നെങ്കിലും സ്നേഹത്തില്‍ നമ്മെ കുടുക്കിയ ഒരാളെപ്പറ്റിയുള്ള ഓര്‍മ്മ നമ്മെ ആനന്ദിപ്പിക്കുന്നത് എപ്പോഴാണ്, അല്ലെങ്കില്‍ എന്തുകൊണ്ടാണ്? ഒരുമിച്ചിരുന്നു പങ്കുവച്ച കഥകള്‍ ഓര്‍ക്കുമ്പോഴാണോ? ഇപ്പോള്‍ അവന്‍/അവള്‍ അടുത്തില്ലല്ലോ എന്ന ചിന്തയില്‍ മനസ്സ് വിരഹനോവനുഭവിക്കുമ്പോഴാണോ? അതോ, അവന്റെ/അവളുടെ വശ്യമായ അംഗവിഹാരങ്ങള്‍ ഭാവനയില്‍ ഇക്കിളികളെ ഉണര്‍ത്തുമ്പോഴാണോ? ഒരിക്കലുമല്ല. മറിച്ച്, ഒരിക്കല്‍ അവള്‍/അവന്‍ എന്റെയാത്മാവിന്റെ മൌനതീരങ്ങളില്‍ കുളിര്‍മ്മയുടെ സാന്നിദ്ധ്യമായിരുന്നു എന്നതുകൊണ്ടാണ്. ആത്മാവുകള്‍ തമ്മില്‍ തൊട്ടറിയുന്നത് മൌനത്തിന്റെ കരവലയങ്ങളിലാണ്, അവിടെ മാത്രമാണ്. 

വിശ്വസിക്കാനാവില്ലെങ്കിലും, ഭാഷയും ചിന്തയും നമ്മെ അന്യോന്യം അകറ്റുന്നു. എവിടെയും എല്ലാറ്റിലും, മൌനമാണ് ഒരുമിപ്പിക്കുന്ന ഘടകം. എന്ത് സംഭവിച്ചു, എന്ത് സംഭവിക്കും എന്നതൊക്കെ ആത്മാവിന്റെ ലാഘവത്വത്തെ നശിപ്പിക്കുന്നു. അനശ്വരതയാണ് ആത്മാവിന്റെ സൌന്ദര്യം. അതാണ്‌ ഒരുമിച്ചനഭവിക്കുന്ന മൌനത്തിലൂടെ, ഹൃദയത്തിന്റെ ഭാഷയിലൂടെ, യഥാര്‍ത്ഥ പ്രേമികള്‍ പരസ്പരം കണ്ടെത്തുന്നത്. അതുകൊണ്ടാണ് ഏറ്റുവും വലിയ സംഗീതാസ്വാദകരാകാനും അവര്‍ക്കാകുന്നത്.           

അങ്ങനെയെങ്കില്‍, സംഗീതത്തിന്റെ ആത്മാവെന്താണ് എന്ന ചോദ്യം അസ്ഥാനത്തല്ലല്ലൊ? വളരെ കഴിവുള്ള ചെറുപ്പക്കാര്‍ വിസ്മയകരമായ കൃതകൃത്യതയോടെ പാടുന്നത് റിയാലിറ്റി ഷോകളില്‍ നാം കാണുന്നു. എന്നാല്‍ അവിടെ സംഗീതം ആസ്വദിക്കപ്പെടുന്നില്ല, കേള്‍ക്കപ്പെടുന്നേയുള്ളൂ, അല്ലെങ്കില്‍, കാണപ്പെടുന്നേയുള്ളൂ. സംഗീതത്തിന്റെ സാരാംശം മുഴുവന്‍ ചുറ്റും വിലസുന്ന നര്‍ത്തകരുടെ കാടന്‍ ചലനങ്ങളും സ്റ്റേയ്ജിലെ നിറപ്പകിട്ടും ചിതറിച്ചുകളയുകയാണ് ചെയ്യുന്നത്. എന്തെന്നാല്‍,  സംഗീതം കണ്ണിന്റെയും കാതിന്റെയും അനുഭവമല്ല, ആത്മാവിന്റേതാണ്. ചിന്തയും കാഴ്ചയും ആത്മാനുഭവത്തെ അസ്സാദ്ധ്യമാക്കുമെന്നു പറഞ്ഞു. സ്വരരാഗങ്ങള്‍ താളലയമായി ആത്മാവില്‍ തൊടണമെങ്കില്‍ അവ മൌനത്തില്‍ പൂണ്ടിരിക്കണം. സംഗീതത്തിന്റെ കാതല്‍ മൌനമില്ലാതെ നിലനില്‍ക്കില്ല എന്നുതന്നെ. 

ഗ്രിഗോറിയന്‍ സംഗീതം എന്തെന്ന് അറിയുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടാവും, അതില്‍ വാദ്യോപകരണങ്ങളുടെ ഉപയോഗം നന്നേ കുറവാണ്. നിറഞ്ഞൊഴുകുന്ന ഒരു നദി പോലെ ഘനഗംഭീരമായ സ്വരങ്ങള്‍ തമ്മില്‍ ലയിച്ച് ചുറ്റും വ്യാപിക്കുന്ന അനുഭവമാണ് അതിന്റേത്. ഇന്നും, നമ്മുടെ നാട്ടില്‍ പോലും, ഈ ശൈലിയില്‍ ആകൃഷ്ടരായവര്‍ അതുപയോഗിച്ചുള്ള സംഗീതരചന നടത്തുന്നുവെന്ന് ഈയിടെ പരിചയപ്പെട്ട ഒരു പാലാക്കാരന്‍ സുഹൃത്ത് വെളിപ്പെടുത്തി.* സംഗീതത്തിലെ മൌനത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കാനും അല്പമായെങ്കിലും എഴുതാന്‍ ശ്രമിക്കാനും അദ്ദേഹമാണ് ഉത്തേജനമായത്. അങ്ങനെയാണ് ഞാന്‍ Eckhart Tolle യുടെ Stillness Speaks എന്ന പുസ്തകം പുനര്‍വായനക്കെടുക്കുന്നത്..** നമ്മുടെ മനസ്സിന്റെ ഒച്ചപ്പാടുകളില്‍ നിന്ന് രക്ഷനേടാന്‍ ഒരു വഴിയേയുള്ളൂ - പ്രകൃതിയെ കണ്ടു പഠിക്കുക - എന്നദ്ദേഹം പറയുന്നു. ചിന്തകളുടെയും ഓര്‍മ്മകളുടെയും, ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളുടെയും സങ്കീര്‍ണ്ണസാഗരത്തില്‍ നിന്ന് പുറത്ത് കടക്കണമെങ്കില്‍, പാറകളും പര്‍വ്വതങ്ങളും മരങ്ങളും മൃഗങ്ങളും ഏറ്റവും അധികം ചെയ്യുന്നതെന്തോ അത് നാമും ചെയ്യാന്‍ പഠിക്കണം - വെറുതേയിരിക്കുക, വിശ്രാന്തിയെന്തെന്നു കണ്ടെത്തുക. ഒരു കല്ലിനെയോ ചെടിയെയോ ജീവിയെയോ ശ്രദ്ധിക്കുക എന്നാല്‍, അതിനെപ്പറ്റി ചിന്തിക്കുക എന്നല്ല, വെറുതേ അതിന്റെ സാന്നിദ്ധ്യത്തെപ്പറ്റി ബോധമുണരുക എന്ന് മാത്രമാണ്. അത് മാത്രം മതി, അതിന്റെയും നമ്മുടെയും അസ്തിത്വം ഒന്നാണെന്നും അത് തന്നെയാണ് ഉണ്മയുടെ മഹത്വമെന്നുമുള്ള തിരിച്ചറിവുണ്ടാകാന്‍ എന്ന് റ്റോളെ എഴുതുന്നു. മൌനമായി ഏതൊന്നിന്റെയും സാന്നിദ്ധ്യത്തെ ശ്രദ്ധിക്കുമ്പോള്‍, അതിന്റെ ഉണ്മ, ആത്മാവ്, നമ്മുടേതുമായി താദാത്മ്യം തേടുന്നു, കണ്ടെത്തുന്നു. അതിന്റെ ധന്യമായ വിശ്രാന്തി നമ്മുടേതായിപ്പരിണമിക്കുന്നു. അനന്യമായ ഒരു പാരസ്പര്യം ഉടലെടുക്കുന്നു. കാരണം, അസ്തിത്വത്തിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി, മനുഷ്യരെപ്പോലെ, ഇവയൊന്നും യുദ്ധത്തിലല്ല, മറിച്ച്, അങ്ങേയറ്റം ഐക്യത്തിലാണ്. അതുകൊണ്ടുതന്നെ മൌനസുന്ദരമായ ഒരനുഭൂതിയില്‍  നമ്മെ കൊണ്ടെത്തിക്കാന്‍ അവയ്ക്കാകുന്നു.        

അവനവനായിരിക്കുന്നതില്‍ സന്തുഷ്ടി കണ്ടെത്തുക എന്നതാണ് നാം പ്രകൃതിയില്‍ നിന്ന് പഠിക്കേണ്ടത്. അതില്ലാത്തതാണ് മനുഷ്യന്റെ എല്ലാ വ്യഗ്രതകള്‍ക്കും കാരണം. അവന്റെ വ്യഗ്രത മുഴുവന്‍ സ്വന്തമല്ലാത്ത ഭാവവും ഭംഗിയും അന്യര്‍ക്ക് മുമ്പില്‍  പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കുക എന്നതിലാണ്. ഒരിക്കലും തീരാന്‍ സാദ്ധ്യമല്ലാത്ത കഷ്ടപ്പാട് തന്നെയാണത്. അതുകൊണ്ടുതന്നെ ആന്തരികമായ വിശ്രാന്തിയുടെ നേരിയ അനുഭവം പോലും അത്തരക്കാര്‍ക്ക് കൈവരുന്നില്ല. ആസ്വാദനശേഷിയുടെ ആദ്യ നിബന്ധന തന്നെ സ്വയം അംഗീകരിക്കാനാവുക എന്നതാണ്.  ഒരു നല്ല ഉദാഹരണമാണ് മനുഷ്യന്റെ ഏറ്റവും ആത്മാര്‍ത്ഥ സുഹൃത്തായ നായക്ക് അതിന്റെ യജമാനനോടുള്ള ബന്ധം. തന്റെ എല്ലാ ശ്രദ്ധയും യജമാനന്റെ സേവനത്തിനായി ഉഴിഞ്ഞു വയ്ക്കാന്‍ അതിനെ പ്രേരിപ്പിക്കുന്നത് അതിന്റെ സ്വായത്തമായ, ഒട്ടും സ്വാര്‍ത്ഥത കലരാത്ത, നന്ദിയും സ്നേഹവും നിരന്തരമായ കേളീഭാവവുമാണ്. യജമാനന്‍ ആകുലനോ വിഷാദിയോ സന്തുഷ്ടണോ എന്നതൊന്നും നായയുടെ സേവനത്തെ ബാധിക്കില്ല. നല്ല ഉറക്കത്തിലും അവന്റെയുള്ളില്‍ യജമാനന്റെ നന്മയാണ്, അയാളോടുള്ള അടുപ്പവും വിശ്വാസവുമാണ് പ്രഥമം. മുറ്റത്ത് ഗാഢനിദ്രയില്‍ ആണ്ടുകിടക്കുന്ന എന്റെ പട്ടി ഞാനുണ്ടാക്കുന്ന കാലൊച്ചയൊ മറ്റ് സ്വരമോ കേട്ടാല്‍ കണ്ണൊന്നു തുറക്കുകയോ ചെവി കൂര്‍മ്പിക്കുകയോ പോലുമില്ല. എന്നാല്‍ മറ്റാരെങ്കിലുമാണ് നടന്നടുക്കുന്നത് എങ്കില്‍ അവനത് ക്ഷണത്തില്‍ തിരിച്ചറിയുകയും ചെയ്യും. അതാണ്‌ മൌനസാന്ദ്രമായ ശ്രദ്ധയില്‍ നിന്ന് രൂപംകൊള്ളുന്ന താദാത്മ്യം. 

മിക്ക മനുഷ്യര്‍ക്കും ഇത് സ്ഥിരപരിശ്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട ഗുണമാണ്. എന്നാല്‍, മനുഷ്യനൊഴിച്ചുള്ളതിനെല്ലാം ഈ സംശുദ്ധി, ഈ നിഷ്ക്കളങ്കത സ്വാഭാവികമാണ്. പ്രകൃതിയുമായി അത്തരമൊരു പാരസ്പര്യം കണ്ടെത്തിയ ചുരുക്കം ചിലര്‍ക്ക് ഒന്നിനോടും ഭയമില്ലാതാകുന്നതു ശ്രദ്ധേയമാണ്. ഇതിന് ഒന്നാന്തരം ഉദാഹരണമായിരുന്നു ചട്ടമ്പിസ്വാമികള്‍. വന്യമൃഗങ്ങളും ക്ഷുദ്രജീവികളും അദ്ദേഹത്തിന്‍റെ സാമീപ്യം തേടിയിരുന്നു പോലും. സസ്യങ്ങളോടും മൃഗങ്ങളോടും എറുമ്പുകളോട് പോലും അദ്ദേഹം സുഹൃത്തുക്കളോടെന്നപോലെ സംസാരിക്കുകയും അവയ്ക്ക് അദ്ദേഹത്തെ മനസ്സിലാകുകയും ചെയ്തിരുന്നു. വി. ഫ്രാന്‍സിസും അങ്ങനെയായിരുന്നല്ലോ. പ്രകൃതിക്ക് പൊതുവായ ഒരു ഭാഷയുണ്ടെന്നല്ലേ ഇതിനര്‍ത്ഥം? വാക്കുകള്‍ ആവശ്യമില്ലാത്ത ഒരു ഭാഷ. സാന്ദ്രസുന്ദര മൌനം എന്നതിനെ വിളിക്കാം.

The deep calls to the deep. Ps. 42,7 
വരാനിരിക്കുന്ന ലോകത്തിന്റെ നിഗൂഡതയാണ് മൌനം. 
സംസാരമാകട്ടെ ഈ ലോകത്തിന്റെ ഉപകരണവും. 
ഉത്സാഹത്തോടെ അന്വേഷിക്കുന്നവര്‍ പലരുമുണ്ട്, 
പക്ഷേ, നിതാന്ത നിശബ്ദതയില്‍ നിലനില്‍ക്കുന്നവര്‍ മാത്രമാണ് 
കണ്ടെത്തുന്നവര്‍. 
(നിനവേയിലെ ഇസഹാക്ക്)

* ജോജോ, Vayalil Spices,   ** Yogi Impressions, Mumbai, 2003