ചുമ്മായിരിക്കുക, ധ്യാനത്തിലാവുക!

ചുമ്മായിരിക്കുക, ധ്യാനത്തിലാവുക!


ധ്യാനത്തിന്റെ മറ്റൊരു പോസ്റ്റ്‌ ആയി ഇടണമെന്ന് സുഹൃത്തുക്കൾ ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് അങ്ങനെ ചെയ്യുന്നു. വളരെയധികം പേരെ ആകര്ഷിക്കുന്ന വിഷയമായി മാറിയിരിക്കുന്നു ധ്യാനം. 


ചെയ്യാനാവാത്ത കാര്യങ്ങളെക്കുറിച്ച് പറഞ്ഞു പറഞ്ഞ് സ്വയം മറക്കുകയാണ് മനുഷ്യർ മിക്കപ്പോഴും ചെയ്യുന്നത്. അവക്ക് മുന്നിൽ പറച്ചിലിന്റെ ഒരു മല വന്നുപൊങ്ങി ഇരുവരെയും മറയ്ക്കുംവരെ ഓരോന്ന് പറഞ്ഞിരിക്കുന്നവരുണ്ട്. ചില ധ്യാനപ്രസംഗകർ പോലും അങ്ങനെയുണ്ട്. കേട്ടിരിക്കാൻ നല്ല രസം, പക്ഷേ, എല്ലാം കഴിയുമ്പോൾ, മനസ്സിൽ സൂക്ഷിക്കാൻ കൊള്ളാവുന്നതൊന്നും ബാക്കിയുണ്ടാവില്ല. ഇങ്ങനെ ലോകത്തിന്റെ മാലിന്യങ്ങളെല്ലാം പങ്കുവയ്ക്കുന്ന മാദ്ധ്യമങ്ങളും റ്റി.വി.യും റേഡിയോയും സമയത്ത് കിടന്നൊന്ന്  ഉറങ്ങാൻ പോലും മനുഷ്യരെ സമ്മതിക്കുകയില്ല. ചവറ്റുകൊട്ട ചികയുന്നതല്ലാതെ മറ്റൊന്നിനും നേരമില്ലാത്തവരായി മാറിയിരിക്കുന്നു മനുഷ്യർ. 

അതിനു പകരം, കുറേ നേരം ചുമ്മായിരിക്കാൻ പറഞ്ഞാൽ ആർക്കാണ് പുരികം ഉയരാത്തത്. എന്നാൽ, ചുമ്മായിരിക്കുകയും ചുമ്മായിരുന്ന് ചുറ്റും നോക്കി എത്ര ചെറുതിനെയും വലുതിനെയും കൌതുകത്തോടെ കാണാനുമാണ് നാം ശീലിക്കേണ്ടത്‌, ആദ്ധ്യാത്മീയതയും ഭൌതികതയും തമ്മിലുള്ള വ്യത്യാസം ആ വാക്കുകളിൽ മാത്രമാണെന്ന് അറിയുംവരെ. അപ്പോൾ ആത്മീയവാദികളും ഭൌതികവാദികളും ഇല്ലാതാകും. വിശ്വാസങ്ങൾ തമ്മിൽ സംഘർഷം അനാവശ്യമാകും. ക്യാരിസ്മാറ്റിക്കുകാരുടെ കച്ചവടം ആർക്കും വേണ്ടെന്നു വരും.


സർവ്വ ചരാചരങ്ങളും അവയുടേതായ ധ്യാനാവസ്ഥയിലാണ് കഴിയുന്നത്‌.  വളരുന്തോറും സഹജമായ അങ്ങനെയൊരു ബോധം നഷ്ടപ്പെടുന്ന ഒരേയൊരു വസ്തു മനുഷ്യനാണ്. അതുകൊണ്ട്, സ്വാഭാവികമായ ധ്യാനമില്ലാത്ത ഒരേയൊരു ജീവി മനുഷ്യനാണ്. അതുകൊണ്ടാണ് നമ്മൾ മനഃപ്പൂർവം ധ്യാനിക്കാൻ പഠിക്കേണ്ടിവരുന്നത്.

പ്രകൃതിയെ വെട്ടിയും കീറിയും വിഷം കൊടുത്തും നശിപ്പിച്ചിട്ട് വയറു നിറയ്ക്കുന്ന ഒരേയൊരു ജീവിയും മനുഷ്യനാണ്. ലോകമാലിന്യങ്ങൾ തന്നെ അയവിറക്കിക്കൊണ്ടിരിക്കുന്ന മനസ്സുകൾ അടിക്കടി വിഷലിപ്തമാകുന്നതുപോലെ വിഷമടിഞ്ഞ ഭക്ഷണം ശരീരത്തെയും നശിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ ഏറ്റവും രൂക്ഷമായ പ്രശ്നം. ഉപവാസം, മാനസിക തലത്തിലും ശാരീരിക തലത്തിലും, ധ്യാനത്തിന് ഒരുപാധിയാകേണ്ടത് എന്നത്തേക്കാളും ഇന്നാണ്. അനാവശ്യ ചുമടുകൾ ഇറക്കിവയ്ക്കുക എന്നതാണ് ഉപവാസത്തിന്റെ അർത്ഥം. നിത്യേന വിഴുപ്പലക്കുന്നവരും വിഴുപ്പു ചുമക്കുന്നവരും ധ്യാനിക്കാൻ പഠിക്കുകയില്ല. ശരീരത്തിനും ആത്മാവിനും കൊള്ളരുതാത്ത അറിവും ആഹാരവും ആശയങ്ങളും ആഗ്രഹങ്ങളും സമ്പാദ്യങ്ങളുടെ പട്ടികയും മനസ്സിൽ കുത്തിനിറച്ചുകൊണ്ട് നടക്കുകയാണ് ആധുനിക സമൂഹത്തിലെ മിടുക്കന്മാർ. അവർക്ക് ജീവാത്മാവും പരമാത്മാവും മനസ്സിന്റെ ഉപരിതലത്തിൽ മാത്രം നിഴൽ പരത്തുന്ന വിഭ്രാന്തികൾ മാത്രമായി ഒതുങ്ങിപ്പോകുന്നതിൽ എന്തുണ്ട് വിസ്മയിക്കാൻ?


ഇന്നത്തെ ആധുനിക വിദ്യകളെല്ലാം മനുഷ്യനെ മനുഷ്യനല്ലാതാക്കിത്തീർക്കുന്നു എന്നത് ഒരു സത്യമാണ്. സ്വന്തം ആകൃതിയിലും കാഴ്ചയിലും തൃപ്തിവരാതെ, ഇല്ലാത്ത 'മോടി'യുണ്ടാക്കാൻ വേണ്ടി സമയവും ശരീരവും പാഴാക്കുന്ന ഏക ജീവിയും മനുഷ്യൻ തന്നെ. മനുഷ്യജന്മം എന്തോ പവിത്രവും അനന്യവുമായ അവസ്ഥയായി ചിത്രീകരിക്കുന്നതിലൂടെ അതിന്റെ സ്വാഭാവികതയും പ്രകൃതിയോടുള്ള അഭേദ്യ ബന്ധവും നിരാകരിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ, അങ്ങനെയല്ല, മറ്റ് ഏത് അസ്തിത്വവും പോലെയേ ഉള്ളൂ നമ്മുടേതും എന്നംഗീകരിക്കാനുള്ള എളിമ കൈവരുന്നത് ധ്യാനത്തിലൂടെയാണ്. സ്വന്തം പ്രകൃതത്തിലേയ്ക്ക് തിരിച്ചെത്തുന്നതാണ് ധ്യാനം.

ജിവിതം അതിസങ്കീർണ്ണമായ ഒരു കീറാമുട്ടിയല്ല, നിഷ്ക്കളങ്കമായ ഒരു പാറിക്കളിക്കലാവണം. മനസ്സിൽ ശേഖരിച്ചിട്ടുള്ള അറിവുകൾക്കപ്പുറത്തെത്തിയാലേ ഈ നിഷ്ക്കളങ്കതയിൽ എത്താനാവൂ. വെറുതേ കുറേനേരം ചുമ്മായിരുന്നു ശീലിക്കണം. സുഖം, സ്നേഹം, സ്വസ്ഥത, ആനന്ദം ഒക്കെ അപ്പോൾ സാദ്ധ്യമായിത്തീരും. മൌനമായി ഇരുന്ന്, കാണുന്നതിനെ അലിവോടെ, സ്നേഹത്തോടെ നോക്കുക. ഒരു തരത്തിലുള്ള വിധിയും നടത്തരുത്. എല്ലാറ്റിനും അതിന്റേതായ ഊര്ജ്ജമുണ്ട്. അത് നമ്മിൽ അലിഞ്ഞു ചേരാനനുവദിക്കുക. ഉറക്കത്തിലും വിശപ്പിലും ചുറ്റുപാടിൽ നിന്ന് ആരോഗ്യദായകമായ ഊര്ജ്ജം സ്വീകരിക്കാം. പ്രപഞ്ചത്തിനു പൊതുവായ ഒരു ലയം ഉള്ളതുകൊണ്ടാണത്. ആ ലയത്തിൽ നിന്ന് സ്വയം പിന്മാറിനിന്നാൽ നമ്മെ സഹായിക്കാൻ പ്രകൃതിക്ക് സാദ്ധ്യമല്ലാതായിത്തീരും. എന്നാൽ ആ ലയത്തിലേയ്ക്ക് തിരികെച്ചെന്നാൽ, ജാതിമതലിംഗഭേദങ്ങളില്ല, ഭൂതഭാവിചിന്തകളില്ല, ആകാംക്ഷകളില്ല. എല്ലാ ജീവികളും നിരന്തരം അനുഭവിച്ചുകൊണ്ടിരിക്കുന്ന 'സ്വാതന്ത്ര്യം ഇപ്പോൾ, ഇവിടെ' എന്നയവസ്ഥയിലായിത്തീരും നമ്മളും.

0 comments: