Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

സുധയും ഞാനും

മുംബൈയിലെ ചർച്ച്ഗെയ്റ്റിൽനിന്ന് നാരിമാൻ പോയിന്റിലേയ്കൊരു കുറുക്കുവഴിയുണ്ട്‌. അവിടെ, പഴയകാല ബോംബെയിലെ ഒരു തിരുശേഷിപ്പായി അവശേഷിച്ചിരുന്ന പോലീസ് ബാരക്കിൽ പല ഓഫീസുകളും പ്രവർത്തിക്കുന്ന കാലമായിരുന്നത്. Association for Moral and Social Hygiene in India (AMSHI) അതിലൊന്നായിരുന്നു.

വേശ്യാവൃത്തിക്കും ലൈംഗിക രോഗങ്ങൾക്കുമെതിരെയുള്ള ബോധവത്ക്കരണത്തിനും ആവശ്യക്കാർക്ക് സൗജന്യ ചികിത്സക്കുമായി ഒരു ഡസനോളം ഡോക്ടർമാർ ചേർന്ന് നടത്തുന്ന സ്ഥാപനമായിരുന്നു AMSHI. അതിന്റെ ഓഫിസ് സെക്രെട്ടറിയായി ഞാൻ ജോലി നോക്കുന്ന കാലം!

പത്തുമുതൽ നാലു വരെ മാത്രമാണ് ജോലിസമയമെങ്കിലും, കിടക്കാനൊരു സ്ഥലത്തിനുംകൂടെ കൊടുക്കാനുള്ള വരുമാനമില്ലാതിരുന്നതുകൊണ്ട് എന്റെ രാത്രികളും ആ ഓഫീസിൽ തന്നെയായിരുന്നു എന്ന് പറയാം. മനശാസ്ത്രത്തിൽ ബി. എ. കഴിഞ്ഞ്, ജോലിസമയം കഴിഞ്ഞുള്ള ഇടവേളയിൽ പിജിക്ക് തയ്യാറെടുക്കാൻ പണിപ്പെടുകയായിരുന്നു ഞാൻ.
ഒത്തിരി പഠിക്കാനുണ്ട്, താമസിക്കുന്നിടത്ത്‌ യാതൊരു സൗകര്യവുമുണ്ടായിരുന്നില്ല. ഭാഗ്യത്തിന്, ഓഫീസിലിരുന്നു തന്നെ പഠിക്കാനുള്ള അനുവാദം കിട്ടി! രാത്രി മുഴുവൻ കെട്ടിടത്തിനു കാവൽ നിൽക്കുന്ന പോലീസുകാരെയും ഇക്കാര്യം ധരിപ്പിച്ചിരുന്നു. എന്നാൽ
പഠനം കഴിഞ്ഞ് നേരം വെളുപ്പിക്കുന്നത് അവിടെ മേശപ്പുറത്തൊരു പുതപ്പു വിരിച്ചു കിടന്നാണെന്ന കാര്യം ആരും അറിയുന്നുണ്ടായിരുന്നില്ല.
ഓഫീസിൻറെ തന്നെ ബാത്റൂം അകത്തുണ്ടായിരുന്നതുകൊണ്ട് കുളിയും അവിടെ തരപ്പെടുത്തി.

AMSHI യുടെ ഓഫീസെന്നു പറഞ്ഞാൽ പ്രധാനമായും ഒരു ഹാളും രോഗികളെ പരിശോധിക്കാനുള്ള മുറിയും ഓഫിസ് സെക്രെട്ടറിക്കുള്ള എഴുത്ത് സാമഗ്രികളും ടൈപ് റൈറ്റർ, ഫോൺ തുടങ്ങിയവയുമുള്ള ചെറിയ മുറിയും ആയിരുന്നു. ഹാളിൽ ഈടുറ്റ പുസ്തകങ്ങൾ, കൂടുതലും മെഡിക്കൽ ബുക്ക്സ്, അടുക്കിവച്ചിരിക്കുന്ന രണ്ടു വലിയ അലമാരകൾ, മീറ്റിംഗിനു വരുന്ന മാന്യാതിഥികൾക്കുള്ള സോഫകൾ. Havelock Ellis ൻറെ Studies in the Psychology of Sex, The Task of Social Hygiene തുടങ്ങിയ കൃതികൾ ഞാനാദ്യമായി കാണുന്നതും വായിക്കുന്നതും അവിടെവച്ചാണ്‌. തൊട്ടടുത്ത് ഒരു മറാഠി/ഹിന്ദി ലൈബ്രറിയായിരുന്നു. അത് ഉച്ചകഴിഞ്ഞേ തുറക്കൂ; ലൈബ്രറിയിൽ പുസ്തകങ്ങൾ എടുത്തുകൊടുക്കാൻ നില്ക്കുന്ന സുധയെന്ന് പേരുള്ള സുന്ദരി പെൺകുട്ടി ചായ മേടിക്കാൻ പോകുന്ന വഴിക്ക് എനിക്കൊരു നല്ല പുഞ്ചിരി സമ്മാനിക്കുമായിരുന്നു.

അഞ്ചു മണി കഴിഞ്ഞാൽ പുറത്തു ബാരക്കിൽ പൊലീസും, അകത്ത് നേരിയയൊരു സ്വരം പോലും കേൾപ്പിക്കാതെ വായനയിൽ മുഴുകിയ ഞാനുമേ ഉണ്ടാകുമായിരുന്നുള്ളൂ. അങ്ങനെ സസുഖം കഴിഞ്ഞിരുന്ന കാലത്ത് നടന്ന ഒരു സംഭവം കേട്ടോളൂ. ഒരു ദിവസം രാത്രി പത്തുമണി കഴിഞ്ഞുകാണും. ഞാനകത്തിരുന്ന് വായിക്കുകയാണ്. പുറത്ത് വലിയ ഒച്ചയും കാല്പെരുമാറ്റവും! ആരോ കതകിൽ തട്ടിയത് കൊണ്ട് ഞാൻ വാതിൽ തുറന്നു. പോലീസിനെയും കുറേ മറാഠികളെയും കണ്ട് ഞാൻ ഭയന്നുപോയി എന്ന് പറയാം. അന്ന് പതിവിനു വിപരീതമായി സുധ വീട്ടിലെത്തിയില്ല. അവളെ തിരക്കി വന്നവരായിരുന്നു അവർ എന്ന് മനസ്സിലായപ്പോഴാണ്‌ ശ്വാസം നേരെ വീണത്.
ബാരക്കിൽ എന്റെ മുറിയിൽനിന്ന് മാത്രം വെളിച്ചം കണ്ടതുകൊണ്ടാണ് അവരവിടെ വന്നതെന്നെനിക്ക് മനസ്സിലായി. വേറാരും അവിടില്ലെന്ന് ഞാൻ പറഞ്ഞിട്ടും അവർ ഹാളിൽ കടന്നു. അവിടെ കണ്ട കാഴ്ച എന്നെയും തെല്ലൊന്നുമല്ല അൽഭുതപ്പെടുത്തിയത്. ഒരു സോഫയിലിരുന്നു സുധമോങ്ങുന്നു!
ഏവരും അന്തംവിട്ടു നിന്നുപോയി!
മൺപാത്രത്തുണ്ട് പറ്റിപ്പിടിക്കുംപോലെ എന്റെ അണ്ണാക്ക് വരണ്ടുപോയി.
അവളെ വിളിച്ചിറക്കി അവർ ചോദ്യം ചെയ്തു തുടങ്ങി. സുധയുടെ അപ്പനായിരിക്കണം, ഒരാളെന്റെ അടുത്തു വന്ന് 'സബ് ഠീക് ഹേ സാബ്' എന്നു പറഞ്ഞിട്ട് അവളെയുംകൊണ്ട് സ്ഥലം വിട്ടു.

പിന്നീടൊരിക്കലും സുധ ലൈബ്രറിയിൽ ജോലിക്ക് വന്നിട്ടില്ല.
ഞങ്ങളുടെ പ്യൂൺ ലക്ഷ്മൺ പാണ്ഡെയാണ് പിന്നീടെന്നോടു പറഞ്ഞത്, 'സുധ ആപ് കെ പീച്ചെ ധീ (സുധ താങ്കളുടെ പിന്നാലെയായിരുന്നു)' യെന്ന്.
എന്നെ കാണുമ്പോഴൊക്കെയുള്ള ആ പാവം പെൺകുട്ടിയുടെ മധുരമായ ചിരിയുടെ അർഥവിതാനങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്തിയോ പരിജ്ഞാനമോ അതുവരെ പഠിച്ച മന:ശാസ്ത്രത്തിൽനിന്ന് എനിക്ക് കിട്ടിയിരുന്നില്ല.
ഒരു വാക്കുപോലും എന്നോടു ചോദിക്കുകയോ സംശയം തുടിക്കുന്ന കണ്ണൂകൾകൊണ്ട് എന്നെ തിരിഞ്ഞു നോക്കുകയോ പോലും ചെയ്യാതിരുന്ന ആ മറാഠികൾ ഇന്നുമെന്നെ വിസ്മയിപ്പിക്കുന്നു. അതിന്റെ കാരണം ആരുമെന്നോട് ഇന്നേവരെ പറഞ്ഞിട്ടുമില്ല, മാർഗ്ഗഭ്രംശികളുടെ സുവിശേഷമായ Havelock Ellisൻറെ കൃതികളിൽപ്പോലും ഞാനതിനുത്തരം കണ്ടെത്തിയുമില്ല.

അനുബന്ധം: കാലവും സ്ഥലവും മാറ്റുക. ഇന്നത്തെ കേരളത്തിൽ ഒരന്യസംസ്ഥാന തൊഴിലാളിക്കായിരുന്നു ഈ അനുഭവമുണ്ടായതെങ്കിൽ, അതെഴുതിവയ്ക്കാൻ അയാൾക്ക്‌ ജീവൻ ബാക്കിയുണ്ടാവുമായിരുന്നോ!

വെളിച്ചം അകലെയാണ്.

പെരുമാകുന്നേൽ കുഞ്ഞൂട്ടി എന്നേക്കാൾ ഒത്തിരി മൂത്തതായിരുന്നു. അയാളുടെ അനിയൻ അപ്പു എന്റെ കളിക്കൂട്ടുകാരനും. ഏതെങ്കിലും പാട്ടയും രണ്ടു കമ്പും കണ്ടെത്തി പറമ്പിൽകൂടെ നടന്ന് ചെണ്ടകൊട്ടായിരുന്നു ഞങ്ങളുടെ വിനോദം. അങ്ങനെ കളിച്ചു രസിച്ചു നടക്കവേ, ഒരിക്കൽ അപ്പു വന്ന് എന്നോട് പറഞ്ഞു, നാളെ ഞങ്ങൾ ചിത്തിരപുരത്തിനു പോകുവാ. ഒത്തിരി ദൂരെയാ, ഇനി അവിടെയാ താമസം. ഒരു പെരുന്നാളിന് പോകുന്ന കൌതുകമുണ്ടായിരുന്നു അവന്റെ മുഖത്ത്.

പെട്ടെന്നുള്ള ഈ തീരുമാനത്തിലേക്ക് നയിച്ച സംഭവങ്ങൾ നിരീക്ഷിച്ചറിയാനുള്ള പ്രായം എനിക്കോ അവനോ ഇല്ലായിരുന്നു. പയ്യെപ്പയ്യെ, നീണ്ട സമയത്തിനുശേഷം, ഓരോ തുമ്പു കിട്ടിക്കഴിഞ്ഞപ്പോഴാകട്ടെ, അക്കാര്യത്തിൽ എനിക്കൊന്നും ചെയ്യാൻ പറ്റാതെ പോയതിൽ മരണത്തോളം ദുഃഖം എന്നിൽ നിറഞ്ഞു. എല്ലാം അപ്പപ്പോളറിഞ്ഞിട്ടും ഒരു ചെറുവിരൽ പോലും ചലിപ്പിക്കാതിരുന്ന അന്നത്തെ എന്റെ മുതിർന്ന സഹജീവികളോടുള്ള പക എന്റെ മനസ്സിലിപ്പോഴും കെട്ടടങ്ങിയിട്ടില്ല.

അപ്പുവിന്റെയും എന്റെയും വീടുകളുടെ ഇടക്കുള്ള ഒരു കുന്നേൽ താമസിച്ചിരുന്നത് കുട്ടിപ്പരവനും കുടുംബവും. അടുത്തിടപഴകുന്ന നല്ല അയൽക്കാർ. കുട്ടിപ്പരവന്റെ ഒരു മോൾ, ജാനകി, കുഞ്ഞൂട്ടിയുമായി സഹകരിച്ച് പെട്ടെന്നൊരിക്കൽ ഒരമ്മയായി. അവളോട്‌ അതിന്റെ പേരിൽ അവളുടെ അപ്പൻ ചെയ്ത ക്രൂരകൃത്യങ്ങൾ ഇവിടെ പകർത്താൻ പറ്റില്ല. വീട്ടിൽ നിന്നിറക്കിവിട്ട, കൌമാരപ്രായം കഷ്ടിച്ച് കഴിഞ്ഞ, ആ പെണ്ണും അവളുടെ കുഞ്ഞും ഒരു കുടപ്പനയുടെ കീഴിൽ എങ്ങനെ, എത്രനാൾ അതിജീവിച്ചുവെന്നോ, അവൾക്ക് ഭ്രാന്തായപ്പോൾ എന്ത് സംഭവിച്ചുവെന്നോ അന്നൊന്നും ഞാനറിഞ്ഞില്ല. ജാതിയുടെയും മതത്തിന്റെയും അങ്ങേയറ്റം യാഥാസ്ഥിതികമായ അതിർത്തികൾക്കുള്ളിൽ ഒരു പരിഹാരം ഉണ്ടാക്കാനാവാത്ത ആ കാലത്ത്, നാണക്കേട്‌ സഹിക്കാനാവാതെയാണ് കുഞ്ഞൂട്ടിയുടെ വീട്ടുകാർ കൈകഴുകി
സ്ഥലംവിട്ടതെന്ന് അല്പം മുതിർന്നപ്പോൾ ഞാൻ മനസ്സിലാക്കി.

നാല്പതിൽപരം വർഷങ്ങൾക്കുശേഷം ഞാൻ അപ്പുവിനെ തിരക്കി ചിത്തിരപുരത്ത് ചെന്നു. കാണുകയും ചെയ്തു. കുഞ്ഞൂട്ടി അവിടെനിന്നും എവിടേക്കോ വിട്ടുപോയിരുന്നു. ചെറുപ്പകാലത്തെ ഒരവിവേകത്തിന്റെ പേരിൽ ജാനകിയും അവളുടെ കുഞ്ഞും ഉറുമ്പും പുഴുവുമരിച്ച് ജീവൻ വെടിയേണ്ടിവന്ന കഥ അപ്പുവെന്നോട് പറഞ്ഞു. ആ അറിവ് അന്നുമുതൽ ഒരു നീറ്റലായി എന്റെയുള്ളിൽ തുടരുന്നുണ്ട്. അവർക്ക് തുണയാകാൻ ആ കുഗ്രാമത്തിലെ ഭൂരിഭാഗം വരുന്ന ക്രിസ്ത്യാനികളിൽ ഏതെങ്കിലും ഒരാൾക്ക്‌ എന്തുകൊണ്ടായില്ല? രണ്ടു ജീവൻ നീറിനീറി പൊലിഞ്ഞപ്പോൾ ബന്ധപ്പെട്ടവരുടെയും അവിടുത്തെ മറ്റു നിവാസികളുടെയും മാനം തിരിച്ചുകിട്ടിയോ?

എന്റെ മുറ്റത്തിനു ചുറ്റും കണ്ട ജാതിയുടെയും മതത്തിന്റെയും ഇരുണ്ട നിഴലിന്റെ മറവിൽ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാതെ വിഷമിക്കുന്നത് ഈ അനുഭവത്തിലൂടെയാണ് ആദ്യമായി ഞാൻ തൊട്ടറിഞ്ഞത്. അന്ധകാരത്തിന്റെ തീവ്രതയിൽ അസ്തിത്വത്തിനു വേണ്ടി പൊരുതുന്ന ഇരുണ്ട രൂപങ്ങളായിരുന്നു അന്നത്തെ മനുഷ്യർ. ആ നിഴൽ രൂപങ്ങൾ ഒരു കൂരിരുട്ടായി നാടെങ്ങും ഉരുണ്ടുകൂടുന്നതാണ് ഇന്ന് ഞാൻ കാണുന്നത്.

സമൂഹമര്യാദകൾ തെറ്റിക്കുന്ന കുഞ്ഞൂട്ടിമാരും ജാനകിമാരും ഇന്നുമുണ്ട്. ഇന്ന് അവരാരുംതന്നെ പുഴുവരിച്ച് ചാകുന്നില്ലെങ്കിൽ, അതിനർഥം നമ്മൾ ഒട്ടേറെ മുന്നോട്ടുപോയിട്ടുണ്ടെന്നാണോ? വെളിച്ചം എവിടെയെന്നെനിക്കറിയാമായിരുന്നെങ്കിൽ! - അന്നത്തെപ്പോലെ ഇന്നും ഞാനാശിച്ചുപോകുന്നു.