അറിയുമോ, ഈ യേശുവിനെ?

ക്രൈസ്തവ മാതാപിതാക്കള്‍ ജന്മം തന്നെങ്കിലും അവരുടെ മതത്തോടു കൂറ് പുലര്‍ത്താന്‍ ഞാനൊരിക്കലും നിര്‍ബന്ധിതനായിട്ടില്ല. ആദര്‍ശശാഠൃവും വിശ്വാസവും ഒരുപോലെ ശക്തിക്ഷയത്തിനേ ഉതകൂ; രണ്ടും യാഥാ൪ത്ഥ്യത്തില്‍ നിന്നോടിയൊളിക്കലാണ്, യാന്ത്രികമായിത്തീരുകയാണ് എന്നതാണ് എന്റെ കണ്ടെത്തല്‍. അതുകൊണ്ട്, യേശുവിനെ പുറത്ത് നിന്നുകൊണ്ട് അറിയുന്നവനായിട്ടാണ് ഞാനിതെഴുതുന്നത്. കൂട്ടുകൂടാനും ഇടയ്ക്കു പിണങ്ങാനുമനുവദിക്കുന്ന ഒരു യുവസുഹൃത്താണ് എനിക്ക് യേശു. ദൈവപുത്രന്റെ 'ഗമ'യൊരിക്കലും അദ്ദേഹത്തിന് ഞാന്‍ അനുവദിച്ചുകൊടുത്തിട്ടില്ല. ഒരു രക്ഷകനോടുള്ള നന്ദിയുടെ കടമയും എനിക്ക് തോന്നിയിട്ടില്ല. ചോരയും നീരുമുള്ള മനുഷ്യപുത്രനായിട്ടാണ് ഞാന്‍ അദ്ദേഹത്തെയറിഞ്ഞിട്ടുള്ളത്. യേശുവേ സ്തോത്രം, യേശുവേ ആരാധന എന്നാവര്‍ത്തിച്ചുകൊണ്ട്‌ ചില 'കാരിസ്മാറ്റിക്' പ്രഘോഷകര്‍ നിന്ന് തുള്ളുന്നത് കാണുമ്പോള്‍, ഇതെന്തു തമാശയെന്നേ ഞാന്‍ കരുതാറുള്ളൂ.  എന്നാല്‍ മനുഷ്യാത്മാവിനെ ശക്തിപ്പെടുത്തുകയും ചിറകുകളേകി അതിനെ പറക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു മാന്ത്രികനോടുള്ള വിസ്മയകരമായ അടുപ്പം എനിക്കു യേശുവിനോടുണ്ട്. അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തിന്റെ വശ്യതയും ഈ കൂട്ടുകെട്ടിലുണ്ട്. ഇത്രയും സ്വകാര്യതയുടെ ഉദാരത എനിക്കനുവദിക്കാനാകാത്തവര്‍ ഈ ലേഖനം വായിച്ചിട്ട് കാര്യമില്ല.


അടിത്തട്ടു കാണാവുന്ന ഒരു നദിയിലേയ്ക്കിറങ്ങുന്നതു പോലെയാണ് ഞാന്‍ യേശുവിനെ കണ്ടെത്തിയത്. ഇരു കരയും കവിഞ്ഞ്, കനത്ത പാറകള്‍ക്കിടയിലൂടെ മന്ദമായി ഒഴുകുന്ന ഒരാറുപോലെ; മറ്റുറവകള്‍ അതിലേയ്ക്ക് ലയിച്ചുചേരുന്നു, ഇന്നലെത്തേപ്പോലെ ഇന്നും. ഇരു തീരത്തും പച്ചപ്പുള്ള കൂറ്റന്‍ മരങ്ങള്‍. ഓരോ ഉദയസൂര്യനും അസ്തമയവും അതിനെ സ്വര്‍ണ്ണപ്രഭയില്‍ മുക്കുന്നു. ഉത്ഭവമെവിടെയെന്നറിയാത്ത, ധാരാളിത്തത്തിന്റെ ധന്യതയായി അതൊഴുകിക്കൊണ്ടിരിക്കുന്നു.


അവന്‍ കാറ്റിനെതിരേ നടന്നു. അവന്റെ മേലങ്കി പറന്നു. ആകാശത്തിനും ഭൂമിക്കുമിടയില്‍ അവനല്ലാതെ ആരുമില്ലായിരുന്നു. അപ്പോള്‍ അവന്റെ കൈയില്‍ കടന്നു പിടിക്കാനാവുക, അതെനിക്ക് പറുദീസയുടെ കുളിര്‍മ്മയാകുന്നു. ദൈവരാജ്യത്തിന്റെ മോടികള്‍ വേണ്ടവര്‍ അത് പങ്കിട്ടെടുത്തുകൊള്ളട്ടെ. ആരെക്കുറിച്ചോര്‍ക്കുമ്പോള്‍, എനിക്കാത്മാവില്‍ കാറ്റ്പിടിക്കുന്നുവോ, മറ്റെല്ലാം മറക്കാനാവുന്നുവോ, അതാണെനിക്ക്‌ യേശു. അവനാകുന്ന ജലാശയത്തിന്റെ ആഴത്തിലേയ്ക്കിറങ്ങുമ്പോള്‍, വെട്ടിത്തിളങ്ങുന്ന വെള്ളത്തിന്റെ നീലിമയില്‍ ഞാന്‍ അലിഞ്ഞില്ലാതാകുന്നു.


ഇത്ര വശ്യമായ വ്യക്തിപ്രാഭവമുള്ള യേശുവിന്റെ ഒട്ടുംതന്നെ പുരുഷസൌന്ദര്യമില്ലാത്ത രൂപങ്ങളും പടങ്ങളുമാണ് ചെറുപ്പം മുതല്‍ പള്ളികളിലും മിക്ക ക്രിസ്തീയ വീടുകളിലും ഞാന്‍ കണ്ടിട്ടുള്ളത്. മനുഷ്യരുടെ പാപങ്ങള്‍ മാത്രം ഓര്‍ത്തു നടന്നിരുന്ന 'ദൈവപുത്രന്‍' ഒരിക്കലും ചിരിച്ചിട്ടില്ലെന്നൊക്കെ ഒരു കാലത്ത് സഭയിലെ തീവ്രവാദികള്‍ പറഞ്ഞുതന്നിരുന്നു. അങ്കിക്ക് പുറത്ത്, രക്തമൊലിക്കുന്ന അല്ലെങ്കില്‍ തീനാളമുള്ള ചങ്കുമായി, ഏതാണ്ടൊരു സ്ത്രൈണഭാവം പൂണ്ട 'തിരുഹൃദയത്തിന്റെ' പടം കാണുമ്പോഴൊക്കെ 'ഇതല്ലല്ലോ സുവിശേഷത്തിലെ യേശു' എന്ന് ഞാന്‍ വളരെ നീരസത്തോടെ ഓര്‍ത്തിരുന്നു. വളരെക്കാലം മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഒരാഗ്രഹമാണ്, ആണത്തം തുളുമ്പുന്ന, സുസ്മേരവദനനായ, യേശുവിന്റെ ഒരു ചിത്രം വരക്കണമെന്നത്. മൂന്നു വര്‍ഷം മുന്‍പ് അതു സംഭവിച്ചു. നാലഞ്ചു ദിവസമെടുത്ത്, എന്റെ ഭാവനയിലുണ്ടായിരുന്ന യേശുവിന്റെ മുഖം ഓയില്‍പെയ്ന്റുകൊണ്ട് ഞാന്‍ കാന്‍വാസില്‍ പകര്‍ത്തി. വിരിഞ്ഞുവരുന്ന ഒരു മന്ദഹാസത്തിന്റെ പരിമളവും ആത്മാവിന്റെ ഉള്ളറകള്‍വരേയെത്തുന്ന നോട്ടവുമുള്ള ഒരു ചെറുപ്പക്കാരന്‍ യഹൂദന്റെ മുഖം. എന്തൊരു വശ്യത, ആ കണ്ണുകളില്‍! എനിക്കഭിമാനം തോന്നി. എന്നെപ്പോലെ സ്വന്തം യേശുവിനെ മനസ്സില്‍ സങ്കല്‍പ്പിച്ചിരുന്നവര്‍ വേറെയുമുണ്ടായിരുന്നു എന്നതിന് തെളിവാണ് സക്കറിയയുടെ ഒരു പുസ്തകച്ചട്ടയില്‍ കണ്ട, പൊട്ടിച്ചിരിക്കുന്ന യേശുവിന്റെ മുഖം. അതുപോലെ ധാരാളം ചിത്രീകരണങ്ങള്‍ ഇപ്പോള്‍ ഇന്റെര്‍നെറ്റിലും കണ്ടെത്താന്‍ കഴിയും.



എന്നാല്‍ പടം മാത്രമല്ല മാറേണ്ടത്. യേശുവിനെപ്പറ്റി പള്ളിയില്‍ നിന്നും ധ്യാനപ്രഘോഷകരില്‍ നിന്നും മറ്റും കിട്ടുന്ന ധാരണയും സുവിശേഷങ്ങളില്‍ നാം കണ്ടുമുട്ടുന്ന യേശുവും തമ്മില്‍ വല്ലാത്ത അന്തരമുണ്ട്. ഇതൊരു പുതിയ കണ്ടെത്തലൊന്നുമല്ല. ബൈബിള്‍ പഠനം ഒരു സ്വതന്ത്ര വ്യവഹാരമായിത്തീര്‍ന്ന നാള്‍മുതല്‍ എണ്ണമറ്റ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്, യേശുവിന്റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ മനസ്സിലാക്കാന്‍. ഈ ലേഖനവും അത്തരമൊരു ശ്രമമാണ്. പലയെഴുത്തുകാര്‍ അതിലെനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം തന്നിട്ടുണ്ടെങ്കിലും, എനിക്കേറ്റവുമുപകരിച്ചത്, Peter de Rosaയുടെ രചനയാണ്. (Der grosse Mythos, Drömer Knaur, 1991, München)

സുവിശേഷഗ്രന്ഥങ്ങളിലൂടെ ഉരുത്തിരിയുന്നത് വിശ്വാസയോഗ്യമായ യേശുച്ചരിത്രമാണെന്ന്‌ വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. എഴുതപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വൈരുദ്ധ്യാത്മകവുമായ ഒരു കൃതിയാണ് ബൈബിള്‍ എന്നറിയാത്തതുകൊണ്ടാണത്. ഉത്തമ വിശ്വാസിയയായ എന്റെയൊരു സുഹൃത്ത് തന്റെ പെണ്മക്കളെ ഒരു നല്ല ശീലം പഠിപ്പിച്ചു: ദിവസവും ബൈബിളിലെ ഒരദ്ധ്യായം വായിക്കുക. ഒന്നര വയസ്സിന്റെ പ്രായവ്യത്യാസം മാത്രമുള്ള അവരിരുവരും മുഴുവന്‍ പുസ്തകവും ഒരുവട്ടം വായിച്ചു. രണ്ടാം തവണ സംഭവിച്ചതെന്തെന്നോ? ആരോണ്‍ വടി നിലത്തിട്ടതേ, അതു സര്‍പ്പമായി മാറിയതും, ഇസ്രായേല്‍ജനത്തിന്റെ രക്ഷക്കായി കടല്‍ രണ്ടായി വിഭജിച്ചതും എത്തിയതോടെ, മൂത്തവള്‍ സംശയം ചോദിച്ചു തുടങ്ങി. ഇതൊക്കെ സംഭവ്യമാണോ, സത്യമാണോ? ഏതായാലും, അവള്‍ വായന നിറുത്തി. ഇളയവളാകട്ടെ, വച്യാര്‍‍ത്ഥങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ, അവയൊക്കെ വളരെ രസമുള്ള കഥകളും കവിതകളുമായി വീണ്ടും ആസ്വദിച്ചുതന്നെ വായിച്ചുകൊണ്ടിരുന്നു. ബൈബിള്‍ സാവധാനം അവള്‍ക്കൊരു സാഹിത്യകൃതിയായി മാറുകയായിരുന്നു. അതുതന്നെയാണ് സത്യവും. ബൈബിളിന്റെ പഴയതും പുതിയതുമായ ഭാഗങ്ങള്‍ ചരിത്രകൃതികളല്ല, സാഹിത്യകൃതികളാണ്. അങ്ങനെയെടുത്താല്‍ അവ വായിക്കുക രസകരമാണ്. അവയുടെ ഉള്ളടക്കത്തെ അങ്ങനെത്തന്നെ ദൈവനിവേശിതവും അക്ഷരാര്‍ത്ഥത്തിലെടുക്കേണ്ടവയുമായി കരുതിയിരുന്ന കാലം പണ്ടേ കടന്നുപോയി. 

ദൈവവചനമായി യഹൂദര്‍ കരുതിപ്പോരുന്ന ഹീബ്രൂ ബൈബിള്‍ തന്നെയായിരുന്നു ഏതാണ്ട് ആദ്യനൂറ്റാണ്ടിന്റെ പകുതിവരെ ക്രിസ്ത്യാനികളുടെയും ഏക മതഗ്രന്ഥം. ആ സമയത്തോടടുത്തോ, അതിന് ശേഷമോ എഴുതപ്പെട്ട അനേകം സുവിശേഷകൃതികളില്‍ നാലെണ്ണവും, അപ്പോസ്തലരുടെ  പ്രവൃത്തികള്‍ എന്ന രചനയും, അവരുടെ 21 കത്തുകളും, വെളിപാട് എന്ന എഴുത്തും ഉള്‍പ്പെടുന്നതാണ് പതുക്കെപ്പതുക്കെ സഭയുടെ അടിസ്ഥാന വേദഗ്രന്ഥമായിത്തീര്‍ന്ന പുതിയ നിയമം. മേല്‍പ്പറഞ്ഞവയ്ക്ക് സമാനമായി ധാരാളം രചനകള്‍ വെളിച്ചം കണ്ടെങ്കിലും, അവയില്‍ നിന്ന്, അപ്പസ്തോലിക പാരമ്പര്യത്തോട് യോജിക്കുന്നവയെ തിരഞ്ഞെടുത്ത്, ഔദ്യോഗികമായ വേദഗ്രന്ഥസമാഹാരമുണ്ടാക്കിയത് നാലാം നൂറ്റാണ്ടോടുകൂടി മാത്രമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക - Abington Dictionary of Living Religions). 

ഡിസംബര്‍ 24, 2006 ലെ മാതൃഭൂമി വാരികയില്‍ ഡോ. ജേക്കബ്‌ നാലുപറയിലിന്റെ ഒരു ലേഖനമുണ്ടായിരുന്നു. അപ്പോക്രിഫാ സുവിശേഷങ്ങളെപ്പറ്റിയുള്ള ഈ വളെരെ നല്ല രചനക്ക് മുഖവുരയായി ഇങ്ങനെ കൊടുത്തിരുന്നു. "ഔദ്യോഗിക സുവിശേഷങ്ങള്‍ക്ക് വെളിയിലേയ്ക്ക് യേശുവിന്റെ വ്യക്തിത്വത്തെ വളര്‍ത്തുന്നുണ്ട്, നിഗൂഢഗ്രന്ഥങ്ങളായി അറിയപ്പെടുന്ന അപ്പോക്രിഫാ സുവിശേഷങ്ങള്‍. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ക്രിസ്തീയതയുടെ ആത്മാവിനെയുള്‍ക്കൊള്ളുന്ന ഈ സുവിശേഷങ്ങളുടെ വായന ക്രിസ്തുവ്യക്തിത്വത്തെ വൈവിധ്യവത്ക്കരിച്ചുകൊണ്ട്, മഹത്വവത്ക്കരിക്കുന്നതിനോടൊപ്പം യൂദാസിനെയും മഗ്ദലന മറിയത്തെയും കുറിച്ചുള്ള പരമ്പരാഗത വിശ്വാസങ്ങളെ അട്ടിമറിക്കുന്നുമുണ്ട് ... ... യേശു സ്ത്രീകള്‍ക്ക് നല്‍കുന്ന കേന്ദ്രസ്ഥാനത്തെ ഇവ ഉറപ്പിക്കുന്നു." ലേഖകന്‍ പരാമര്‍ശിക്കുന്ന മഗ്ദലന മറിയത്തിന്റെ, പത്രോസിന്റെ, ഫിലിപ്പിന്റെ, യൂദാസിന്റെ, തോമസിന്റെയൊക്കെ സുവിശേഷങ്ങള്‍ ഒരു കാലത്ത് ഉപയോഗത്തിലിരുന്നുവെന്നും ഈ കൃതികളിലൊന്നുപോലും രചിച്ചത് സൂചിതയായ/സൂചിതനായ വ്യക്തിയല്ലെന്നും ഗ്രഹിക്കണമെങ്കില്‍, സുവിശേഷഗ്രന്ഥരൂപീകരണത്തിന്റെ രീതിയും ചരിത്രവും മനസ്സിലാക്കേണ്ടതുണ്ട്. ഡോ. നാലുപറയില്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, യേശുവിന്റെ ഭൌമികജീവിതം സുവിശേഷങ്ങളായി പരിണമിച്ചതിന്റെ ചരിത്രഗതി നാം അറിഞ്ഞിരിക്കേണ്ടതാണ്. 

ശാസ്ത്രീയ രീതികള്‍ അനുസരിച്ചുള്ള ബൈബിള്‍പഠനം കഴിഞ്ഞ അമ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. മൂല കൃതികളെ അതിസൂക്ഷ്മമായി വിശകലനം ചെയ്തും, അവയില്‍ ഉപയോഗിച്ചിരുന്ന ഭാഷാശൈലി, സാഹിത്യരൂപങ്ങള്‍ എന്നിവയെ അപഗ്രഥിച്ചും, രചനയുടെ കാലം, കര്‍ത്താവ് അല്ലെങ്കില്‍ കര്‍ത്താക്കള്‍ ആര് എന്നിവ കണ്ടെത്തിയുമാണ് ഇത് സാധ്യമാക്കുന്നത്. തത്ഫലമായി, അതുവരെ മുറുകെപിടിച്ചിരുന്ന പല നിഗമനങ്ങളേയും ചോദ്യംചെയ്യാന്‍ ശാസ്ത്രബോധവും സത്യസന്ധതയുമുള്ള ഗവേഷകര്‍ നിര്‍ബന്ധിതരായിത്തീരുന്നു. ഉദാഹരണത്തിന്, താന്‍ യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായിരുന്നു, യേശു സവിശേഷമായി സ്നേഹിച്ചിരുന്നവനായിരുന്നു എന്നൊക്കെ നാലാമത്തെ സുവിശേഷകര്‍ത്താവ് ആവര്‍ത്തിച്ചു സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, അതില്‍ സത്യമില്ല എന്നതാണ് വസ്തുത. ആ കൃതിയുടെ ഉദ്ഭവത്തിന് നാല്പതു വര്‍ഷം മുമ്പെങ്കിലും തന്റെ സഹോദരന്‍ യാക്കൊബിനോടൊപ്പം യേശു ശിഷ്യനായിരുന്ന യോഹന്നാന്‍ വധിക്കപ്പെട്ടിരുന്നു. ഈ സുവിശേഷമാകട്ടെ, ഒരു ദൈവജനത്തിന്റെ നീണ്ട ധ്യാനമാണ്, അല്ലാതെ, കൃതിയുടെ ഏറ്റവുമൊടുവില്‍ ഗ്രന്ഥകര്‍ത്താവ് പറയുന്നതുപോലെ, "യേശുവിന്റെ ചെയ്തികളില്‍ ചിലതു മാത്രമാണ് താന്‍ കുറിച്ചിരിക്കുന്നത്" എന്നതിലെ വാച്യാര്‍ത്ഥം അസ്ഥാനത്താണ്. ചരിത്രബന്ധിതമായതൊന്നും ഈ സുവിശേഷം ഉള്‍ക്കൊള്ളുന്നില്ല എന്നാണ് പണ്ഡിതമതം. ഒടുവിലത്തെ അത്താഴവേളയിലേതായി നാം വായിക്കുന്ന യേശുവിന്റെ ഹൃദയസ്പര്‍ശിയായ, അതിസുന്ദരമായ ആ സംഭാഷണം അതേവിധം നടന്നതല്ല. ഒരു രാത്രിയിലവിടുന്ന് നിക്കദെമുസുമായി നടത്തിയ സംസാരവും പൊള്ളുന്ന വെയിലത്ത് ഒരു കിണറിന്റെ അരികിലിരുന്ന് ഒരു സമേരിയക്കാരി സ്ത്രീയുമായി ഉണ്ടായ ചര്‍ച്ചയുമൊക്കെ പ്രത്യേക ലക്ഷ്യത്തോടെ ഗ്രന്ഥകര്‍ത്താക്കള്‍ പിന്നീട് നെയ്തെടുത്ത ഭാവനാസൃഷ്ടികളാണ്. അതുപോലെ കാനായിലെ കല്യാണവിരുന്നില്‍വച്ച് യേശു വെള്ളം വീഞ്ഞാക്കിയതും കുരിശിന്റെ ചുവട്ടില്‍ നിന്ന യോഹന്നാനെയും മറിയത്തെയും പരസ്പരം ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട് സംസാരിക്കുന്നതുമൊക്കെ തഥൈവ. - നല്ല ഭാവനകള്‍. പക്ഷേ, ഒന്നുണ്ട്; ഈ ഗ്രന്ഥകര്‍ത്താവിനെപ്പോലെ ഒരിക്കല്‍ യേശുവിനെ ക്രിസ്തുവായി ഉള്ളില്‍ സ്വീകരിച്ചുകഴിഞ്ഞാല്‍, ഇവയെല്ലാം സംഭവ്യവും ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നതുമായി കാണുവാന്‍ സാധിക്കും. അതുതന്നെയാണ് നമുക്കും സുവിശേഷങ്ങളിലെ യേശുവിനെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി. 

ഈ കാഴ്ചപ്പാടാണ് അതിപ്രധാനം. അതായത്, പുതിയനിയമ ഗ്രന്ഥങ്ങളില്‍ ഒരൊറ്റ വരിപോലും ചരിത്രപുരുഷനായ യേശുവിനെപ്പറ്റിയല്ല, മറിച്ച്, അവയെല്ലാം നാഥനും രക്ഷകനുമായി വിശ്വാസികളുടെയുള്ളില്‍ രൂപമെടുത്ത ക്രിസ്തുവിനെപ്പറ്റിയാണ്. ഈ മാറ്റം സംഭവിക്കുന്നതോ, അദ്ദേഹത്തിന്‍റെ മരണശേഷം മാത്രവും. ഇത്രയുമംഗീകരിക്കാനായാല്‍ സുവിശേഷങ്ങളില്‍ കാണുന്ന പരസ്പര വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ ചിത്രീകരണങ്ങള്‍ ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ വായനക്കാരനെ ശല്യപ്പെടുത്തുകയില്ല. കാരണം, ഐതിഹ്യരൂപത്തിലുള്ള സാഹിത്യ സംരംഭത്തില്‍ അതൊക്കെ അനുവദനീയമാണ്. യേശുവിന്റെ ജനനത്തെയും മരണത്തെയും ചുറ്റിപ്പറ്റിയുള്ള വിവരണങ്ങളൊക്കെ കാല്പനികങ്ങളാണ്. ദൃക്സാക്ഷികളുടെയോ കേട്ടുകേഴ്വിയുടെയോ യഥാതഥാ വിവരങ്ങളുമായി ഏതെങ്കിലും ബന്ധം അവയില്‍ തിരയേണ്ടതില്ല. ആദ്യക്രിസ്ത്യാനികള്‍ തങ്ങളുടെ എതിരാളികളായിത്തീര്‍ന്ന യഹൂദരെ ആശയപരമായി നേരിടുന്നതിനും യേശുവിന്റെ പ്രബോധനങ്ങള്‍ എതിര്‍ജാതീയരില്‍ എത്തിക്കുന്നതിനുമായി വേണ്ടിയിരുന്നതൊക്കെ യഥാര്‍ത്ഥ ചരിത്രസമയത്തില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്ന് പോലും, വേര്‍പെടുത്തി ഈ കൃതികളില്‍ തിരുകി ചേര്‍ത്തിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്.

ഇത്തരം സത്യവികലതകള്‍ക്ക് ഒരുത്തമോദാഹരണം യോഹന്നാന്റെ രചനയില്‍ നിന്ന് തന്നെയെടുത്തു കാണിക്കാം. റോമാക്കാരല്ല, മറിച്ച്, യഹൂദരാണ് യേശുവിന്റെ മരണത്തിനു കാരണക്കാരെന്ന് വായനക്കാരെ ബോദ്ധ്യപ്പെടുത്താന്‍ തന്ത്രം മെനയുന്നിടത്ത്, യഹൂദരെക്കൊണ്ട് പറയിപ്പിക്കുന്നുണ്ട്, "ആര്‍ക്കും വധശിക്ഷ നല്‍കാന്‍ ഞങ്ങള്‍ക്കധികാരമില്ല." (18,31) അപ്പോള്‍ പിന്നെയെങ്ങനെയാണ് യഹൂദര്‍ എസ്തഫാനെ മരണത്തിനു വിധിച്ചതും കല്ലെറിഞ്ഞു കൊന്നതും? അതുപോലെ, എന്തുകൊണ്ട് വലിയ പുരോഹിതരുടെ സമിതി പൌലോസിനെ കൊല്ലാനാഗ്രഹിച്ചു? (അപ്പ. നടപടി 5,31) തന്റെയാശയം സ്ഥിരീകരിച്ചുകിട്ടാന്‍ ഏത്‌ നുണയും എഴുതിപിടിപ്പിക്കാന്‍ മടിയില്ലാത്ത അതിഭക്തനും തീവ്രവാദിയുമായിരുന്നു, ഈ 'യോഹന്നാന്‍'. 

ആരായിരുന്നു യേശു? 
ജീവിച്ചിരുന്നപ്പോള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കോ അനുയായികള്‍ക്കോ മനസ്സിലാക്കാന്‍ കഴിയാതിരുന്ന, എന്നാല്‍ മരണശേഷം ഒരു പ്രത്യേക പരിവേഷത്തില്‍ അവര്‍ തിരിച്ചറിയുകയും തങ്ങളുടെ എല്ലാമായി കൊണ്ടാടുകയും ചെയ്ത ഈ യേശു ആരായിരുന്നു? യഹൂദരുടെയിടയില്‍ അക്കാലത്ത് സര്‍വ്വസാധാരണമായിരുന്ന ജോഷ്വ (= ദൈവം രക്ഷിക്കുന്നു) എന്ന പേരിന്റെ ഗ്രീക്ക് രൂപമായ ജീസസില്‍ നിന്നുണ്ടായതാണ് യേശു എന്ന നാമം. ലോകചരിത്രത്തിലിത്രയധികം സ്വാധീനം ചെലുത്തിയ മറ്റൊരു നാമമില്ല. വളരെ പുതുമനിറഞ്ഞ ഒരു ജീവിതസന്ദേശവും മനുഷ്യമഹിമയെ ഉയര്‍ത്താന്‍ പോരുന്ന ഒരാദര്‍ശവുമായിട്ടാണ് ചരിത്രത്തെ യേശു വശീകരിച്ചതെങ്കില്‍, കാലാന്തരേ പല സമൂഹങ്ങളിലും ഈ മഹത് വ്യക്തിത്വത്തിലൂന്നിയ സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ ഏറിവന്നുകൊണ്ടിരുന്നു. കാലത്തെ അതിജീവിക്കേണ്ട ഒരു സംഘടനയോ മതമോ ഒരിക്കല്‍പോലും യേശുവിന്റെ ലക്ഷ്യമായിരുന്നില്ല. 

നേരത്തേ പറഞ്ഞതുപോലെ, ബൈബിള്‍പഠനം ഒരു ശാസ്ത്രശാഖയായി ഉയര്‍ന്ന ഈയടുത്ത നാളുകള്‍ വരെ, വാച്യാര്‍ത്ഥത്തില്‍ സുവിശേഷഗ്രന്ഥങ്ങള്‍ വായിച്ചെടുക്കുകയും, ഈ കൃതികള്‍പോലുമനുവദിക്കാത്ത വ്യാഖ്യാനങ്ങളിലൂടെ മതാന്ധരായ പുരോഹിതരും പ്രഭാഷകരും രൂപവത്ക്കരിച്ചെടുത്ത തീര്‍ത്തും അലൌകികമായ പരിവേഷങ്ങളില്‍ പൊതിഞ്ഞും മാത്രമേ ജനത്തിനു യേശുവിനെ കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട്, യേശുവെന്ന വ്യക്തിയെപ്പറ്റി നമുക്ക് ലഭ്യമാകുന്ന എന്തറിവുകളാണ് സുവിശേഷങ്ങള്‍ സാധൂകരിക്കുന്നത് എന്ന് നോക്കാം. 

തീര്‍ച്ചയായും വളരെ അസ്സാധാരണവും വളരെ വശ്യവുമായ വ്യക്തിത്വത്തിനുടമയായിരുന്നിരിക്കണം യേശു. തങ്ങളുടെ ജീവിതമാര്‍ഗ്ഗം പോലും വിട്ടെറിഞ്ഞ്‌, അദ്ദേഹത്തിന്‍റെ കൂടെ കൂടിയ ഏതാനും പുരുഷന്മാരും സ്ത്രീകളുമുണ്ടായിരുന്നു എന്നതു വ്യക്തമാണ്. പത്രോസ്, യാക്കോബ്, ജോണ്‍, മുതല്‍പ്പേരുടെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന എഴുത്തുകാര്‍ സ്ത്രീകളുടെ വിവരങ്ങള്‍ വളരെ വിരളമായി മാത്രമേ കുറിച്ചുവച്ചുള്ളൂ. അത് അക്കാലത്തെ സാമൂഹിക ചട്ടങ്ങളോട് ഏതാണ്ടൊന്നു പൊരുത്തപ്പെടാനായിരിക്കണം. ഇതൊരു വലിയ കുറവായും ചരിത്രപരമായ തെറ്റായും കണ്ട്, ഈയിടെ ജര്‍മ്മനിയില്‍ വെളിച്ചം കണ്ട ബൈബിള്‍ പരിഭാഷയില്‍ തക്കതായ മാറ്റം വരുത്തിയിട്ടുണ്ട്. യേശുവിന്റെ അടുത്ത സഹചാരികളില്‍ സ്ത്രീകളുടെ സ്ഥാനം അതില്‍ പ്രാധാന്യത്തോടെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.


യഥാര്‍ത്ഥ യേശുവിനെ അറിയണമെങ്കില്‍, അദ്ദേഹത്തിന്‍റെ കാലത്തെപ്പറ്റി നല്ല പരിജ്ഞാനം നേടിയിരിക്കണം. അല്ലെങ്കില്‍, പിന്നോട്ടുള്ള ഒരമ്പതു വര്‍ഷത്തെയെങ്കിലും സൌത്താഫ്രിക്കന്‍ / ഭാരതീയ സാഹചര്യത്തെ മനസ്സിലാക്കാതെ ഗാന്ധിജിയെ അറിയാന്‍ ശ്രമിക്കുന്നതുപോലെ അതൊരു പാഴ്വേലയായിത്തീരും. നസ്രത്തിലെ യേശു എന്ന ഗ്രന്ഥത്തില്‍ യഹൂദപണ്ഡിതനായ ജോസഫ്‌ ക്ലൌസ്നര്‍ പറയുന്നു: "യേശു യഹൂദനായിരുന്നു, തന്റെ അവസാന ശ്വാസം വരെ. തന്റെ സമുദായം ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടതാണെന്ന് മറ്റേതു യാഹൂദനെയും പോലെ യേശുവും വിശ്വസിച്ചിരുന്നു." സ്വാഭാവികമായും, പഴയനിയമഗ്രന്ഥമായിരുന്നു (ഹീബ്രൂ ബൈബിള്‍) അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകളെ രൂപപ്പെടുത്തിയത്. "ആകാശവും ഭൂമിയും കടന്നുപോയാലും, അതിലെ ഒരു കോമയ്ക്ക് പോലും മാറ്റം വരില്ല" (ലൂക്കാ, 16,17) എന്ന് തന്നെയായിരുന്നു യേശുവിന്റെയും വിശ്വാസം. ഈ നിയമത്തെ മാറ്റിമറിക്കാനാവില്ല; അതിനെ പൂര്‍ത്തീകരിക്കാനാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് കുറിച്ചിട്ടയാള്‍ യേശുവിനോട് നീതി കാണിക്കുകയായിരുന്നു. (മ. 5,17) 

സംസാരിക്കുമ്പോള്‍ വാക്കുകള്‍ വിഴുങ്ങിയിരുന്ന നാട്ടുഭാഷയുള്ള ഗലീലിയാക്കാരനായിരുന്നു യേശു. അവിടെയുള്ള തന്റെ നസ്രത്ത് ഗ്രാമത്തിന്റെ പ്രകൃതിഭംഗികള്‍ അദ്ദേഹത്തെ വശീകരിച്ചിരുന്നു. അവിടത്തെ മലനിരകള്‍, ഉപവനങ്ങളും അവയിലെ കൂറ്റന്‍ മരങ്ങളും, കാരവാന്‍യാത്രികര്‍ ഉപയോഗിച്ചിരുന്ന ചുറ്റിവളഞ്ഞ വഴികള്‍, വസന്തത്തില്‍ നിറയെ പൂത്തുനില്‍ക്കുന്ന പച്ച വിരിപ്പുകള്‍ ഒക്കെ യേശുവിന്റെ കാവ്യഭാഷയെ രൂപപ്പെടുത്തിയിട്ടുണ്ടാവണം. ജീവിതത്തില്‍ കാപട്യം കാണിക്കുന്നവരെ രൂക്ഷമായി പരിഹസിച്ചിരുന്ന യേശു സാധാരണ സംസാരവേളകളില്‍ ഉത്പതിഷ്ണുവും സ്നേഹമയനുമായിരുന്നു. നിങ്ങള്‍ സ്വയം ഇങ്ങോട്ട് പ്രതീക്ഷിക്കുന്നതുപോലെ അന്യര്‍ക്ക് അങ്ങോട്ടും ചെയ്യുക എന്ന ലളിതമായ സത്യസന്ധത ആവര്‍ത്തിച്ചു പഠിപ്പിച്ചിരുന്ന യേശു സ്വയം അതുപോലെ പ്രവര്‍ത്തിച്ചു മാതൃകകാണിച്ചു. 

യേശുവിലെ സ്വഭാവസവിശേഷതകള്‍ 
ദൈവം കര്‍ക്കശക്കാരനായ നിയമദാതാവും വിധിയാളനുമാണെന്ന് യഹൂദര്‍ക്കുണ്ടായിരുന്ന സങ്കല്പത്തെ അങ്ങേയറ്റം മയപ്പെടുത്തി, സ്വന്തമപ്പനെ സാധാരണ സംബോധന ചെയ്യാനുപയോഗിക്കുന്ന 'അബ്ബാ' തന്റെ ദൈവത്തിനും ചേരുമെന്ന് കണ്ടെത്തിയ യേശു അസാമാന്യ ധൈര്യമാണ് പ്രദര്‍ശിപ്പിച്ചത്. യഹൂദരുടെ കാഴ്ചപ്പാടിന് ഘടകവിരുദ്ധവും ദൈവദൂഷണവുമായിരുന്നു അത്. എന്നാല്‍, വിധിയാളനോടുള്ളതല്ല, പകരം ആത്മാവില്‍ കുളിര്‍മ്മയും ശാന്തിയും നിറക്കുന്ന ഒരു ബന്ധമാണ് യേശുവിനു പരാശക്തിയുമായി തോന്നിയിരുന്നത്. അതുകൊണ്ട് 'അപ്പാ' എന്ന് വിളിക്കുന്നത്‌ ശരിയെന്നും അദ്ദേഹത്തിന് തോന്നി, അങ്ങനെ ചെയ്യുകയും ചെയ്തു, അത്ര തന്നെ. 

യഹൂദര്‍ സാധാരണ ചെയ്യാത്ത മറ്റൊരു കാര്യവും തന്റെ കൂട്ടുകാര്‍ നിരന്തരം ചെയ്യണമെന്നു യേശു പഠിപ്പിച്ചു. അന്യര്‍ക്കായി പ്രാര്‍ഥിക്കുക എന്നതായിരുന്നു അത്. ഇത് പുരോഹിതന്മാരുടെ കടമയായിരുന്നു. എന്നാല്‍, അന്യരുടെ നന്മയാഗ്രഹിക്കുകയും അതിനായി പ്രാര്‍ഥിക്കുകയുംവഴി പരസ്പരബന്ധം ഊട്ടിയുറപ്പിക്കപ്പെടുമെന്നദ്ദേഹം മനസ്സിലാക്കി. സ്വര്‍ഗസ്ഥനായ പിതാവേ, എന്ന പ്രാര്‍ത്ഥനയുടെ പ്രാക്തനരൂപം പഴയനിയമ ഗ്രന്ഥത്തിലുള്ളതാണെങ്കിലും അതു നിത്യേനയുള്ള പ്രാര്‍ത്ഥനയുടെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുക വഴി മനുഷ്യരെ പരസ്പരവും ദൈവവുമായും ബന്ധിപ്പിക്കുകയാണ് യേശു ചെയ്തത്. അതൊരു വലിയ ഉള്‍ക്കാഴ്ചയായിരുന്നു. 

യേശുവും സ്ത്രീകളും 
മറ്റേതു സമുദായത്തിലും ഉണ്ടായിരുന്നതിലൊട്ടും കുറവായിരുന്നില്ല യഹൂദരുടെയിടയിലെ പുരുഷമേധാവിത്വം. അത്തരമൊന്തരീക്ഷത്തില്‍ വളര്‍ന്ന യേശു സ്ത്രീകളോട് ഇടപെട്ടിരുന്ന രീതി വ്യത്യസ്തമായത് എങ്ങനെയെന്നു മനസ്സിലാക്കാന്‍ വിഷമമാണ്. സിനഗോഗുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നെങ്കില്‍ തന്നെ, യഥാര്‍ത്ഥ പ്രാര്‍ത്ഥന പുരുഷന്മാരുടേതായി കരുതപ്പെടുകയും, അവര്‍ വേര്‍തിരിഞ്ഞു നിന്ന് ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. "എന്നെയൊരു സ്ത്രീയായി സൃഷ്ടിക്കാതിരുന്നതിനു പ്രപഞ്ചനാഥനും ദൈവവുമായ നീ സ്തുതിക്കപ്പെടട്ടെ." പുരുഷഭാവങ്ങളായിരുന്നു യഹൂദരും ദൈവത്തില്‍ ദര്‍ശിച്ചിരുന്നത്. സ്ത്രീയുടെ ലിംഗവ്യത്യാസത്തെ താഴ്ത്തിക്കെട്ടുന്ന പലയാചാരങ്ങളും അന്ന് നിലനിന്നിരുന്നു. ദൈവവും മനുഷ്യനുമായുള്ള ഉടമ്പടി ഉറപ്പിച്ചിരുന്നത് പുരുഷശരീരത്തിലെ പരിേഛദന ചിഹ്നത്തിലൂടെയായിരുന്നു. ഇതെല്ലാമായിട്ടും സ്വന്തം സുഹൃത്തുക്കളില്‍ ധാരാളം സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ യേശു കാണിച്ച ധൈര്യം ഏത്‌ ഉള്‍ക്കാഴ്ചകൊണ്ടായിരുന്നു എന്നതു വിസ്മയകരമാണ്. അവരില്‍ ചിലരുമായെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷമായ അടുപ്പം അന്നത്തെക്കാള്‍ ഇന്ന് കൌതുകകരവും പഠനവിഷയവുമാണല്ലോ. വസ്തുതകളേക്കാള്‍ ദൈവശാസ്ത്ര വീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളുന്ന യേശുവിന്റെ സഹനകഥകളില്‍ മഗ്ദലെനക്കാരി മറിയത്തിന് ഒരു പ്രത്യേക സ്ഥാനം സുവിശേഷകര്‍ കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്. പുരുഷന്മാര്‍ ഭയന്നോടിയപ്പോഴും അവര്‍ യേശുവിനോടടുത്തുണ്ട്. അവരില്ലാതെ ഉയിര്‍പ്പിന്റെ സന്ദേശം ചിന്തനീയമേയല്ല. അപ്പോസ്തൊലന്മാരെപ്പോലും നയിക്കാനും നിയന്ത്രിക്കാനുമുള്ള സ്ഥാനമഹിമ അവര്‍ കരസ്ഥമാക്കിയതെങ്ങനെ? പുരുഷശിഷ്യന്മാരുടെ അസൂയയുണര്‍ത്താന്‍ പോരുംവിധം യേശു മഗ്ദലേനമറിയത്തെ പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു എന്നതിന് അപ്പോക്രിഫാ സുവിശേഷങ്ങളിലും ആവോളം പാഠങ്ങളുണ്ട്. 

കുടുംബബന്ധങ്ങള്‍ക്കോ സ്വന്തം മാതാവിനു പോലുമോ അധികമൊന്നും ശ്രദ്ധകൊടുക്കാന്‍ കൂട്ടാക്കാതിരുന്ന യേശു, പക്ഷേ, സ്ത്രീകളെ പൊതുവേ ബഹുമാനിച്ചിരുന്നു. അതുകൊണ്ടുതന്നെയാവണം, യേശുവിന്റെ പഠനങ്ങളെയവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും. സമുദായത്തില്‍ മാറ്റിനിറുത്തപ്പെട്ടവര്‍, പരസ്യപാപികള്‍, താഴ്ന്നതരം ജോലിക്കാര്‍ എന്നിവരെ ഗുരുസ്ഥാനീയനായ ഒരാള്‍ സ്വന്തം നിലയില്‍ കണ്ട് കൂട്ടുകാരാക്കിയത് അന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. ഒരു പക്ഷേ, അതിനുള്ള ഒരുത്തരം ഈ വാക്യത്തിലുണ്ട്: "ആരോഗ്യമുള്ളവര്ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം." (മാ. 2,18). മെച്ചപ്പെട്ട നിലയിലുള്ളവരോട്, സ്വന്തം ദയനീയതയെ മറച്ചുപിടിച്ചു നടക്കുന്ന നിങ്ങള്‍ക്ക് രക്ഷയസാദ്ധ്യമാണ്, സത്യസന്ധതയാണ് ദൈവത്തിലെയ്ക്കുള്ള വഴി എന്ന് തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. മനുഷ്യരെ ഞെരുക്കുന്ന എല്ലാ സങ്കുചിത നിലപാടുകള്‍ക്കും നിയമങ്ങള്‍ക്കും മുകളിലാണ്, സ്ത്രീപുരുഷഭേദമില്ലാതെ, മനുഷ്യന്റെ സ്ഥാനം എന്നതായിരുന്നു യേശുവിന്റെ സന്ദേശം. സ്നേഹമാണ് ഏറ്റവും വലിയ നിയമമെന്നതാണല്ലോ സുവിശേഷത്തിന്റെ സാരാംശം. 

യേശുവിന്റെ ആദ്ധ്യാത്മദര്‍ശനങ്ങളുടെ വ്യാഖ്യാനമുള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥമാണ് The Mustard Seed (ഓഷോ). തോമസിന്റെ സുവിശേഷത്തിന്റെ ഒരു പഠനമാണിത്. അതില്‍ വളരെ അര്‍ത്ഥവത്തായ ഒരു കണ്ടെത്തലുണ്ട്. യേശുവിന്റെയടുത്തു വന്ന സ്ത്രീകള്‍ ദൈവത്തെയന്വേഷിച്ച് പോയവരാകണമെന്നില്ല. അവര്‍ അവനെ വല്ലാതെ സ്നേഹിച്ചുപോയിരിക്കും. ഒരു സ്ത്രീ ബുദ്ധന്റെയടുത്തു വരുന്നത് സത്യം കണ്ടെത്താനല്ല, അവള്‍ ബുദ്ധനെ അറിയാതെ സ്നേഹിച്ചുപോയി എന്നതാകാം കാരണം. "അങ്ങ് പഠിപ്പിക്കുന്നവ എന്റെ ബോധതലത്തെ സ്പര്‍ശിക്കുന്നു; അതുകൊണ്ട് ഞാനങ്ങയെ സ്നേഹിച്ചുപോകുന്നു" എന്നതാണ് പുരുഷന്മാര്‍ക്കു ഗുരുവിനോടുള്ള പ്രതികരണമെങ്കില്‍, സ്ത്രീയുടേതു ഏതാണ്ട്‌ ഇങ്ങനെയായിരിക്കും: "ഞാന്‍ നിന്നില്‍ അനുരാഗയായിരിക്കുന്നു. അതുകൊണ്ട് നീ പറയുന്നതൊക്കെ എനിക്കു സ്വീകാര്യവും അസ്വാദ്യകരവുമായിത്തീര്‍ന്നിരിക്കുന്നു." അതിവശ്യമായ ഒരു വ്യക്തിത്വമുണ്ടായിരുന്ന യേശുവിന്റെ കാര്യത്തില്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വളരെ സംഭവ്യമായിരുന്നു താനും

യേശുവും രോഗശമനങ്ങളും 
യേശുവിന്റെ സാന്നിധ്യത്തില്‍ ആത്മീയവും ശാരീരികവുമായ ആവലാതികളില്‍ നിന്ന് ധാരളമാളുകള്‍ വിമുക്തരായി എന്നതു തര്‍ക്കമറ്റ കാര്യമാണ്. ഇന്ന് psychosomatic (വൈകാരിക നിമിത്തങ്ങളാല്‍ ഉണ്ടാകുന്ന ശാരീരിക തകരാറുകള്‍) എന്നയിനത്തില്‍പെടുന്ന അസുഖങ്ങളായിരുന്നിരിക്കാം അവയെല്ലാം. മനസ്സിന്റെ സുസ്ഥിതി തിരിച്ചെത്താന്‍ സഹായിക്കുകയാണ് ഇത്തരമവസ്ഥയില്‍ 'വൈദ്യന്' ചെയ്യാനുള്ളത്. നിരാശതയിലുഴറുന്നവര്‍ക്ക് അവനവനിലും ദൈവത്തിലുമുള്ള വിശ്വാസം പുന:സ്ഥാപിക്കാനുള്ള കഴിവ് യേശുവിനുണ്ടായിരുന്നിരിക്കണം. ഈ വിധത്തില്‍ അദ്ഭുതസിദ്ധിയുള്ളവര്‍ അക്കാലത്ത് വേറെയുമുണ്ടായിരുന്നു എന്ന് സുവിശേഷഗ്രന്ഥങ്ങളില്‍ തന്നെ വായിക്കാം. എന്നാല്‍, യേശുവിന്റെ കാര്യത്തില്‍, ഹീബ്രൂബൈബിളിലെ സമാനകഥകള്‍ കൂട്ടിയിണക്കാനുള്ള രചയിതാക്കളുടെ യത്നം ഒളിഞ്ഞിരിപ്പുണ്ട്. തന്റെ പരസ്യജീവിതത്തിന്റെ തുടക്കത്തില്‍ നസ്രത്തിലെ സിനഗോഗില്‍ വിശുദ്ധഗ്രന്ഥം തുറന്ന് ആദ്യമായി യേശു വായിക്കുന്ന രംഗം ലൂക്കാ (4,18) ചിത്രീകരിച്ചിട്ടുണ്ട്. യേശയ്യ പ്രവാചകന്റെ പുസ്തകത്തില്‍ അദ്ധ്യായം 61 ന്റെ ആരംഭമാണ് ഉദ്ധാരണം: "കര്‍ത്താവിന്റെ അരൂപി എന്റെമേലുണ്ട്. കാരണം, ദരിദ്രരോട് സുവിശേഷം പ്രഘോഷിക്കാന്‍ അവനെന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധികള്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും പ്രഖ്യാപിക്കാന്‍, മര്‍ദ്ദിതരെ സ്വതന്ത്രരാക്കാന്‍ അവന്‍ എന്നെ അയച്ചിരിക്കുന്നു." "ഈ വിശുദ്ധ ലിഖിതം ഇന്ന് നിറവേറ്റപ്പെട്ടിരിക്കുന്നു" എന്ന് പറഞ്ഞുകൊണ്ടാണ് യേശു തന്റെ പ്രഭാഷണം ആരംഭിക്കുന്നതെന്ന് ലൂക്കാ. യേശയ്യയുടെ ഗ്രന്ഥത്തിലെ വിവിധ ഭാഗങ്ങള്‍ യേശുവിനെപ്പറ്റിയുള്ളവയാണെന്ന വ്യാഖ്യാനം സുവിശേഷങ്ങളില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. ഇസ്രായേലിനെ എല്ലാ ദുരിതങ്ങളില്‍നിന്നും അടിമത്തത്തില്‍ നിന്നും മോചിപ്പിക്കേണ്ട മിശിഹാ ആയിരുന്നു യേശുവെന്ന ബോധോദയം എണ്ണത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്ന അനുയായികള്‍ക്ക് ഉണ്ടായതോടെ, ഒരു രക്ഷകന്റെ ലക്ഷണങ്ങളില്‍ പ്രധാനമായി വിശുദ്ധ ലിഖിതങ്ങളില്‍, പ്രത്യേകിച്ച്, പഴയ പ്രവാചകന്മാരില്‍ എന്തൊക്കെയുണ്ടായിരുന്നുവോ, അതെല്ലാം, യേശുവിലും ആരോപിക്കുക ആവശ്യമായിരുന്നു. തനിക്കു മുമ്പ്, ഏലിയാ ചെയ്തതുപോലെ, തളര്ന്നവരെയും ബധിരരെയും അന്ധരെയും കുഷ്ടം (ശരീരത്തിന്റെ ഏത്‌ ക്രമക്കേടും 'കുഷ്ടം' എന്ന വാക്കുകൊണ്ട് അന്ന് ദ്യോതിപ്പിച്ചിരുന്നു.) ബാധിച്ചവരെയും പൂര്‍ണ്ണരാക്കാന്‍ യേശുവിനു കഴിഞ്ഞുവെന്ന് വരുത്തുക ആവശ്യമായിരുന്നു. രോഗികളുടെ ആത്മവിശ്വാസത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നയദ്ദേഹത്തിന് രോഗശമനങ്ങള്‍ സുഗമമായിരുന്നു എന്നുവേണം കരുതാന്‍. രോഗിയുടെ ഭാഗത്ത് വിശ്വാസം പോരാതെ വരുന്നിടത്ത്, സുഖപ്പെടല്‍ നടക്കാതിരിക്കുന്നതിനും ഉദാഹരങ്ങള്‍ കാണുന്നുണ്ടല്ലോ. 

പ്രകൃതിനിയമങ്ങളെ മറികടന്നുള്ള അദ്ഭുതപ്രവൃത്തികള്‍ മറ്റൊരു വിഭാഗത്തില്‍ പെടുന്നു. ദൈവികത്വത്തിനും വിശുദ്ധിക്കും തെളിവുകളായി ചില വിശേഷവ്യക്തികളില്‍ അസാമാന്യ ശക്തികള്‍ കണ്ടെത്തുന്ന രീതി എല്ലാ ജനസമൂഹങ്ങളിലും ഉണ്ടായിരുന്നു. അതിന്നുമുണ്ട് എന്നെടുത്ത് പറയേണ്ടതില്ലല്ലോ. അതെല്ലാം മതങ്ങളുടെ ഐതിഹ്യ ചട്ടക്കൂട്ടിലുള്‍പ്പെടുന്ന സംഗതികളായി കരുതിയാല്‍ മതി. 

ബാധയൊഴിപ്പിക്കല്‍ 
സൂക്ഷ്മജീവികള്‍ (ബാക്റ്റീരിയ), രോഗവിഷാണുക്കള്‍ (വൈറസ്) എന്നിവയെപ്പറ്റിയോ സാധാരണ പ്രകൃതിനിയമങ്ങളെപ്പറ്റി പോലുമോ പരിജ്ഞാനമൊന്നും ഇല്ലാതിരുന്ന അക്കാലത്ത്, ശാരീരികമോ മാനസികമോ ആയ ക്രമക്കേടുകള്‍ക്കെല്ലാം ഉറവിടം ദുഷ്ടാരൂപികളാണെന്ന വിശ്വാസം വ്യാപകമായിരുന്നു. യേശുവും അങ്ങനെ ചിന്തിച്ചിരിക്കാനാണ് സാദ്ധ്യത. അദ്ദേഹത്തിനും രോഗശാന്തിയെന്നാല്‍ രോഗിയെ അടിപ്പെടുത്തുന്ന പിശാചിനെ ഉച്ചാടനം ചെയ്യുകയായിരുന്നു. "അവന്‍ ഗലീലിയായിലെങ്ങും ചുറ്റിസഞ്ചരിച്ച് സുനഗോഗുകളില്‍ പ്രസംഗിക്കുകയും പിശാചുക്കളെ പുറത്താക്കുകയും ചെയ്തു." (മാര്‍ക്ക് 1,39) ഹെരോദെസ് അന്തിപ്പാസ് തന്നെ വധിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് കേട്ട യേശു ഇങ്ങനെയാണ് പ്രതികരിച്ചത്: "ആ കുറുക്കനോട് ചെന്ന് പറഞ്ഞേയ്ക്കൂ, നോക്കൂ, ഞാന്‍ പിശാചുക്കളെ പുറത്താക്കി രോഗശാന്തി നല്‍കുന്നു. ... (ലൂ. 13, 31-32). യേശുവും തന്റെ കാലത്തിന്റെ സൃഷ്ടിയായിരുന്നുവെന്നും, അന്ന് പൊതുവേ ധരിച്ചിരുന്നതുപോലെ (ഇന്നും മനുഷ്യര്‍ ഇതില്‍നിന്ന് വിടുതല്‍ നേടിയിട്ടില്ല!) ദൈവത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ദുഷ്ടശക്തിയുടെ എതിര്‍ധ്രുവം ഉള്ളതായി കരുതിയിരുന്നുവെന്നും ഓര്‍ക്കണം. തന്റെ രോഗശുശ്രൂഷ പിശാചിനെതിരെയുള്ള യുദ്ധമായിട്ടാണ് നാട്ടുകാരും യേശുവും കണ്ടിരുന്നത്‌. പുതിയ ലോകക്രമമെന്നാല്‍, ദൈവത്തിനു പിശാചിന്മേലുള്ള വിജയമാണ്. ചുരുക്കത്തില്‍, മനസ്സിന്റെ കാലുഷ്യങ്ങളില്‍ നിന്നും കെട്ടുപിണച്ചിലില്‍ നിന്നും വിമുക്തനാകുമ്പോള്‍ മനുഷ്യര്‍ ദൈവപുത്രരും വരാനിരിക്കുന്ന ദൈവരാജ്യത്തിന് അര്‍ഹരുമായിത്തീരുമെന്ന് രത്നച്ചുരുക്കം. ഇന്നായിരുന്നെങ്കില്‍, ഈ പറഞ്ഞ രോഗികളെ ഏതെങ്കിലും മാനസികവിഭ്രാന്തിയില്‍ അകപ്പെട്ടിരുന്നവരായി തിരിച്ചറിയാനാണ് സാധ്യത. ഏതായാലും, ഒരു മികച്ച മന:ശാസ്ത്രജ്ഞന്റെ പാടവം യേശു ആദ്യാന്തം പ്രകടിപ്പിച്ചിരുന്നു. 

യേശുവിന്റെ സ്വജാതിപ്രേമം 
ഒന്നോടിച്ചുവായിച്ചാല്‍ തന്നെ സുവിശേഷങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണ് യേശുവിന്റെ യഹൂദസമുദായപക്ഷപാതം. ഒരു സാധാരണ ക്രിസ്ത്യാനിയെപ്പോലും ഞെട്ടിക്കുന്ന കണ്ടെത്തലാണിത്‌. യേശു ഒരു തീവ്രയഹൂദനായിരുന്നു. തങ്ങള്‍ മാത്രമാണ് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്നായിരുന്നു അന്നും ഇന്നും യഹൂദരുടെഹന്ത. ദൈവരാജ്യം ഉടനെ വന്നുഭവിക്കാന്‍ പോകുന്ന പ്രക്രിയയില്‍ താനും തന്റെ അടുത്തുള്ളവരും പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അനുയായികളേക്കൊണ്ട് വിശ്വസിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു എന്നതില്‍ തര്‍ക്കമില്ല. യേശുവും പുറംജാതിക്കാരെപ്പറ്റി അവജ്ഞയോടെ സംസാരിക്കുകയും അവരെ വേര്‍തിരിച്ചു കാണുകയും ചെയ്തതിനുദാഹരണങ്ങള്‍ പലതുണ്ട്. "നിങ്ങള്‍ വിജാതീയരുടെയിടയില്‍ പോകരുത്, ശമരിയാക്കാരുടെ പട്ടണങ്ങളില്‍ പ്രവേശിക്കരുത്" എന്നാണ് ശിഷ്യന്മാരോട് അദ്ദേഹം പറഞ്ഞിരുന്നത് (മ. 10, 5-6). "വിശുദ്ധമായത് നായ്ക്കള്‍ക്ക് കൊടുക്കരുത്, നിങ്ങളുടെ മുത്തുകള്‍ പന്നികളുടെ മുന്നില്‍ വിതറരുത്" (മ. 7,6) എന്ന താക്കീതില്‍ ഉദ്ദേശിച്ചിരിക്കുന്നത് യഹൂദരല്ലാത്തവരെയൊക്കെയാണ്. വിജാതീയര്‍ വസിച്ചിരുന്നിടത്തെത്തിയാല്‍ അസ്വസ്ഥനായിരുന്ന യേശുവിനെപ്പറ്റി മറ്റൊരിടത്ത് വായിക്കാം (മാര്‍ക്ക് 7,24). അതുപോലൊരു സന്ദര്‍ഭത്തിലാണ് ഒരു കാനാന്‍ദേശക്കാരി തന്റെ മകളെ സുഖപ്പെടുത്താനപേക്ഷിച്ച്, യേശുവിനെ സമീപിക്കുന്നത്. അവരെ തീര്‍ത്തും അവഗണിച്ച അദ്ദേഹത്തെ ശിഷ്യര്‍ നിര്‍ബന്ധിച്ചപ്പോള്‍ വായില്‍ നിന്ന് വീണ വാക്യം അങ്ങേയറ്റം പരിഹാസച്ചുവയുള്ളതായിരുന്നു. "മക്കള്‍ക്കുള്ള അപ്പമെടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുക്കുന്നത് ഉചിതമല്ല!" (മ. 15, 22-28) 

യേശുവിന്റെ മരണശേഷം വികസിച്ചുവന്ന സഭയില്‍ ഗ്രീക് ഭാഷക്കാര്‍ ഏറെയുണ്ടായിരുന്നു. മുകളില്‍ കുറിച്ച, ജാതിവിവേചനത്തെ സൂചിപ്പിക്കുന്നതരം രചനകള്‍ ഒരു കീറാമുട്ടിയായി തിരിച്ചറിഞ്ഞ ഗ്രന്ഥകര്‍ത്താക്കള്‍ അതൊന്നു മയപ്പെടുത്താന്‍ ചില മിനുക്കുപണികള്‍ ചെയ്തു. യേശു യഹൂദരുടെ മാത്രം മിശിഹായല്ലാ, പുറംജാതിക്കാരും ദൈവരാജ്യത്തിലേയ്ക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ക്ക് കാണിക്കേണ്ടതുണ്ടായിരുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ ഒടുവിലത്തെ ഭാഗം ഇതിലൊരു ശ്രമമാണ്. "പോയി എല്ലാ ജാതികളെയും ശിഷ്യരാക്കുക; പിതാവിന്റെയും ... നാമത്തില്‍ അവര്‍ക്ക് സ്നാപനം നല്‍കുക ..." (മ. 28, 18-20). മത്തായി തന്നെയല്ലെങ്കില്‍, മറ്റാരെങ്കിലും മനപ്പൂര്‍വ്വം  തിരുകിച്ചേര്‍ത്തതുമാകാം ഈ ഭാഗം. അതായത്, ഉരുത്തിരിഞ്ഞുവന്ന സഭയുടെ ഉദ്ദേശ്യലബ്ധിക്കായി മൂലകൃതിയില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നു സാരം. അതുപോലെ, നിത്യേന പള്ളികളിലും മറ്റും ഉദ്ധരിക്കപ്പെടുന്ന യേശുവചനങ്ങളില്‍ പലതും സഭയുടെ സ്വന്തം വ്യാഖ്യാനങ്ങളുടെ ബലത്തിനായി കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണെന്ന കാര്യം മറന്നുകൂടാ. ഒരു ലോകരക്ഷകനോ ദൈവപുത്രനോ ചേരാത്ത ദേശീയ തീവ്രവാദത്തെ മായിച്ചുകളയാന്‍, കുറഞ്ഞത്‌, മയപ്പെടുത്തുകയെങ്കിലും ചെയ്യാന്‍ വേണ്ടി, ഓര്‍ക്കാപ്പുറത്ത് എന്നപോലെ യേശു വിദേശീയരെ കണ്ടുമുട്ടുന്ന രംഗങ്ങള്‍ കല്പിച്ചെടുത്തതിനുദാഹരണമാണ് റോമാക്കാരന്‍ ശതാധിപന്റെ അടിമയെ സുഖപ്പെടുത്തല്‍ ( ലൂ. 7,2 ). ശതാധിപന് വേണ്ടി യഹൂദമൂപ്പന്മാരാണ് വക്കാലത്തുമായി എത്തുന്നത്. "കര്‍ത്താവേ, നീയെന്റെ ഭവനത്തില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല..." എന്ന എളിമപ്രകടനം ഭൃത്യന്മാര്‍ വഴിയാണ് ശതാധിപന്‍ നടത്തുന്നത്. "ഇസ്രായേലില്‍ പോലും ഇത്ര വലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല" എന്ന് പറഞ്ഞ്, ദൂരെനിന്ന് തന്നെ യേശു രോഗിയെ സുഖപ്പെടുത്തുന്നു. അതുപോലെ നേരിട്ട് സംഭവസ്ഥലത്ത് എത്താതെയാണ് സീറോ-ഫിനീഷ്യക്കാരിയുടെ മകളെ സുഖപ്പെടുത്തുന്നതും. ഈ കഥകളോട് ചേര്‍ത്ത് വായിക്കേണ്ടതും വിജാതീയവിദ്വേഷം വിളിച്ചറിയിക്കുന്നതുമായ ഒന്നാണ് തെറ്റുകാരെ തിരുത്താനുള്ള കടമയെപ്പറ്റി പറയുന്നിടത്ത് ഉപയോഗിക്കുന്ന വാക്കുകള്‍. അവസാനഭാഗം ശ്രദ്ധിക്കുക: "... അയാള്‍ അവരെയും ചെവിക്കൊള്ളുന്നില്ലെങ്കില്‍, സഭയോട് പറയുക. അയാള്‍ സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കയാള്‍ വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ." (മ.18, 15-17). വിജാതീയര്‍ ഏറ്റവും വെറുക്കപ്പെടേണ്ടവരുടെ കൂട്ടത്തിലാണെന്ന് സ്പഷ്ടം. യേശുവിന്റെ സ്വാഭാവികരീതി ഇവിടെ തുറിച്ചു നില്‍ക്കുമ്പോള്‍ തന്നെ 'സഭ' രൂപംകൊണ്ടതിനു ശേഷം അപ്പോഴത്തെ ആവശ്യത്തിനു ചേരുംപടി മെനഞ്ഞെടുത്ത വാക്യമാണിതെന്നും വളരെ വ്യക്തമാണ്. 

പലപ്പോഴും ഇങ്ങനെ വിജാതീയരെ അകത്തിനിറുത്തിയെങ്കിലും, ക്രിസ്തുവായി രൂപാന്തരം കല്‍പ്പിക്കപ്പെട്ട ഗുരുവിന്‍റെ രക്ഷാവലയത്തില്‍ അവരും പങ്കുചേരേണ്ടതുണ്ട് എന്ന ദൈവശാസ്ത്രപരമായ ആവശ്യം വ്യക്തമായതോടെ, ഔദ്യോഗിക രചനകള്‍ അതിനനുസരിച്ചു മാറ്റിയെഴുതേണ്ടി വന്നു. അങ്ങനെ റോമാക്കാരെ അനുനയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചമച്ചതായിരിക്കാം പീലാത്തോസിന്റെ രംഗപ്രവേശം. യേശു നിര്‍ദോഷിയാണെന്ന്‌ അയാളെക്കൊണ്ട് പറയിപ്പിക്കുന്നതും, "സത്യമായും ഇവന്‍ ദൈവത്തിന്റെ പുത്രനായിരുന്നു" (ഒരു ദൈവപുത്രനായിരുന്നു എന്നുമാകാം എന്ന്‌ ഓശാന ബൈബിള്‍) എന്ന് കുരിശിങ്കല്‍ നിന്നിരുന്ന റോമന്‍ പടയാളിയെക്കൊണ്ട് ഉരുവിടുവിക്കുന്നതും ഇത്തരം പരോക്ഷലക്ഷ്യം വച്ചായിരിക്കാം. ഇവരുടെ വായില്‍ ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനായി ചേരുന്ന വാക്യങ്ങള്‍ തിരുകുന്നതുപോലെ തന്നെ, ലോകരക്ഷകനും സവ്വജ്ഞാനിയുമായ ഗുരുവെന്ന നിലയില്‍ യേശു അരുളി ചെയ്തിരിക്കേണ്ടതെന്നു കരുതിയ "യേശുവാക്യങ്ങളും" സുവിശേഷത്തിലുടനീളമുണ്ട്. തന്റെ പ്രത്യേക ദൌത്യത്തെപ്പറ്റി ബോധവാനായിരുന്നെങ്കിലും, സ്വയം മനുഷ്യനായി മാത്രം കണ്ടിരുന്ന ഒരാളില്‍നിന്ന് ഒരിക്കലും വരില്ലാത്ത വാക്യങ്ങളാണ് "ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു" തുടങ്ങിയവ. പക്ഷേ, സഭയുടെ നിലനില്‍പ്പിന് അവ ആവശ്യമാണെന്ന്‌ തോന്നിയപ്പോള്‍ കൂട്ടിച്ചേര്‍ത്തവയാണ് അവ എന്ന് ന്യായമായും വിചാരിക്കാം. 

പിഴച്ചുപോയ കണക്കുകൂട്ടല്‍ 
നേരത്തെ സൂചിപ്പിച്ചതുപോലെ, തന്റെ സാമുദായികാന്തരീക്ഷം യേശുവിന്റെ വ്യക്തിത്വത്തെയും ചിന്തയേയും സാരമായി സ്വാധീനിച്ചിരുന്നു. ആദ്യ നൂറ്റാണ്ടില്‍ പലസ്തീനയിലെങ്ങും പടര്‍ന്നുപിടിച്ച ചിന്തയായിരുന്നു ലോകാവസാനം അടുത്തുവരുന്നു എന്നത്. ചാവുകടലിന്റെ തീരത്തുനിന്ന് കണ്ടെടുത്ത, ഇപ്പോള്‍ പ്രഖ്യാതമായ, ഖുംറാന്‍ ചുരുളുകള്‍ ഇതിനു തെളിവ് തരുന്നുണ്ട്. ഏതാണ്ട് നാലായിരം അംഗങ്ങളുണ്ടായിരുന്ന ഈ മതവിഭാഗത്തില്‍ ധനസമ്പാദനം, വിവാഹം തുടങ്ങിയവ അര്‍ത്ഥശൂന്യമായി കരുതപ്പെട്ടിരുന്നു. ഉടനെതന്നെ അവസാനിക്കാന്‍ പോകുന്ന ലോകത്ത് ഇവകള്‍ക്ക് എന്തു പ്രസക്തി എന്നതായിരുന്നു ഇതിനു പിന്നില്‍. പണത്തെയും അധികാരത്തെയും കുടുംബബന്ധങ്ങളെയുംപറ്റിയൊക്കെ യേശു ചിന്തിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും ഇതിനു സമാനമായ രീതിയിലായിരുന്നു. ദൈവം ഉടനെതന്നെ പ്രപഞ്ചത്തില്‍ ഇടപെട്ട്, തിന്മയെ തോല്‍പ്പിച്ച്, തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കായി സ്വതന്ത്രവും സന്തുഷ്ടവുമായ രാജ്യം വരുത്തിത്തീര്‍ക്കുമെന്ന വിശ്വാസത്തിലാണ് യേശുവും ജീവിച്ചത്. അന്നത്തെയറിവുവച്ച്, പ്രപഞ്ചം ഭൂമിയെ കേന്ദ്രീകരിച്ചതും അതിലെ സംഭവങ്ങളെല്ലാം മനുഷ്യര്‍ക്കായുള്ളതും, മനുഷ്യരില്‍തന്നെ യഹൂദര്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും ബാക്കിയുള്ളവര്‍ തഴയപ്പെട്ടവരുമായിരുന്നു. യേശു സങ്കല്പിച്ചെടുത്ത ഉപമകളില്‍ പലതും ഇത്തരം ആശയങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ഉതകുന്നവയായിരുന്നു. അവസാനനാളുകളെപ്പറ്റി ദാനിയേലിന്റെ പുസ്തകത്തില്‍ വളരെ കാവ്യാത്മകമായി കുറിച്ചിരുന്നവ അദ്ദേഹം എടുത്തുപയോഗിച്ചു. (മ.11, 21-24; മാര്‍ക്ക് 9,1; 13,30;16,28; ലൂ.10,13-15; 17,29) 

എന്നാല്‍, സംഭവിച്ചതോ? യേശു പ്രവചിച്ച ലോകാവസാനം വന്നെത്തിയില്ല. യേശുവും അപ്രതീക്ഷിതമായി മണ്മറഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ രണ്ടാംവരവിനായി ശിഷ്യന്മാര്‍ കുറേക്കാലം കാത്തിരുന്നു. അതും സാക്ഷാത്ക്കരിക്കാതെ പോകയും, അതേ തുടര്‍ന്ന്, ശിഷ്യന്മാരും മരിച്ചുകഴിഞ്ഞതോടെ, ബാക്കിയുള്ളവര്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ മൊത്തത്തില്‍ തിരുത്തി വ്യാഖ്യാനിക്കേണ്ടിവന്നു. ഒരിക്കല്‍പോലും താന്‍ ലോകരക്ഷകനാണെന്നോ യഹൂദരുടെ രാജാവാണെന്നോ കരുതിയിട്ടും പറഞ്ഞിട്ടുമില്ലാതിരുന്ന യേശുവിനെ അവര്‍ അതിമാനുഷനായ ദൈവസുതനും, സകല മഹിമയോടും സ്വര്‍ഗ്ഗത്തില്‍ വാഴുന്ന ദൈവത്തിന്റെ കുഞ്ഞാടും, മേഘങ്ങളില്‍ ഇനിയുമൊരിക്കല്‍ വരാനിരിക്കുന്ന വിധിയാളനുമൊക്കെയായി ചിത്രീകരിക്കാന്‍ തുടങ്ങി. ഇത്തരം വ്യാഖ്യാനങ്ങളുടെ സമാഹാരമാണ് യോഹന്നാന്റെ സുവിശേഷവും വെളിപാടെന്ന പുസ്തകവും. എന്നാല്‍ ആദ്യക്രിസ്തീയര്‍ക്ക് ലോകാവസാനം വീണ്ടും വീണ്ടും മുന്നോട്ടു മാറ്റി പ്രതിഷ്ഠിക്കേണ്ടി വന്നു. പോളിന്റെ കത്തുകളില്‍ ഈ പ്രക്രിയ തുടങ്ങിയതായി കാണാം. രണ്ടാം വരവിന്റെ കാര്യത്തിലും ആശയറ്റപ്പോള്‍, ഇനിയതൊന്നുമല്ല പ്രധാനം, മരിച്ചെഴുന്നേറ്റ യേശു നിത്യസാന്നിദ്ധ്യമായി നമ്മോടൊപ്പമുണ്ട്, അവസാനവിധിയെന്നാല്‍, അതിപ്പോള്‍ തന്നെയാണ്, രക്ഷയോ നാശമോ എന്നതു ഓരോരുത്തരുടെയും ഇപ്പോഴുള്ള, സ്വന്തം തീരുമാനമാണ് എന്നൊക്കെയുള്ള അസ്ഥിത്വപരമായ യുക്തിവരെയെത്തി, വിശ്വാസവ്യാഖ്യാനങ്ങള്‍

ക്രിസ്തുവര്‍ഷം 68 ല്‍ വെസ്പാസ്യന്‍ ചക്രവര്‍ത്തി ഖുംറാന്‍ സമൂഹത്തെ നശിപ്പിച്ചു. സഭയോ, എന്നാല്‍, ഭൌതികശക്തികളുമായി കൈകോര്‍ത്തുകൊണ്ട് ഭൂമിയില്‍ തന്നെ വേരുറപ്പിച്ചു. അവസാന നാളുകളെപ്പറ്റിയുള്ള ചിന്തക്ക് പിന്നെ സ്ഥാനമില്ലാതായി. സഭയുടെ വിപുലീകരണത്തിനും കെട്ടുറപ്പിനുമായുള്ള കാര്യങ്ങളിലായി തുടര്‍ന്നുള്ള ശ്രദ്ധ മുഴുവന്‍. ഒരു സംഘടനക്കോ സ്ഥാപനത്തിനോ, അവയെ ഉറപ്പിച്ചു നിറുത്തുന്ന നിയമസംഹിതക്കോ മനസ്സില്‍ സ്ഥാനമില്ലാതിരുന്ന യേശുവിന്റെ വചനങ്ങളായി സഭയുടെ ഭാവിയെ തുണയ്ക്കുന്ന രീതിയില്‍, പലതും എഴുതിച്ചേര്‍ക്കപ്പെട്ടു. അപ്പോസ്തോലരില്‍ ഒരാള്‍ പ്രമാണിയാക്കപ്പെടുന്നതും ആ പാറയില്‍ പള്ളി പണിയപ്പെടുന്നതുമൊക്കെ ഇത്തരം തുടര്‍ചിന്തകളുടെ ഭാഗമായിരുന്നു. പിന്തുടര്‍ച്ച സഭയില്‍ പ്രധാന വിഷയമായിത്തീര്‍ന്നു. പിന്നീങ്ങോട്ടു സംഭവിച്ചതൊന്നും യേശു സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നതായിരുന്നില്ല.

ഉപസംഹാരം 
താല്മുദില്‍ ഒരു ചൊല്ലുണ്ട്. പാരമ്പര്യവാദികള്‍ക്ക് ചിന്തയിലൊരു മാറ്റം വരുത്തുന്നതിലുമെളുപ്പം ഒരു മല കിളച്ചു മാറ്റുന്നതായിരിക്കും എന്ന്. ഈ ഭൂമി അനങ്ങാതെ നില്‍ക്കുന്നത് കണ്ടിരിക്കേ, അത് മണിക്കൂറില്‍ 189'000 km വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞാല്‍ എങ്ങനെ സമ്മതിക്കാന്‍, എന്നേ അവര്‍ ചോദിക്കൂ. ബൌദ്ധികമായി ഇത്തരം അനങ്ങാപ്പാറകളാണ് മിക്ക ക്രിസ്തീയ സഭകളിലെയും 'ഇടയന്മാര്‍'. ജനസമ്മതിദായപ്രക്രിയയുടെയും അധികാരവികേന്ദ്രീകരണത്തിന്റെയും കാലത്തും അവര്‍ ദൈവരാജ്യത്തെപ്പറ്റിയും ക്രിസ്തുരാജനെപ്പറ്റിയും വാചാലരാകും; റോമാക്കാരുടെ അധികാരചിഹ്നങ്ങളും ചെങ്കോലും ഉടയാടകളും എടുത്തണിഞ്ഞുകൊണ്ട് പാവം വിശ്വാസികളെ നടുക്കും. ജന്മനാ പാപികളാണ് നാമെല്ലാം എന്ന കടുംപിടുത്തം മൂലം, സ്വയം വെറുക്കാനും, അന്യനെ സ്നേഹിക്കുന്നതിനു പകരം അവനെ ഭയക്കാനും, ശിക്ഷിക്കാന്‍ തീവാളുമായി നില്‍ക്കുന്ന ദൈവത്തെ ഭയന്ന് ഒളിച്ചുജീവിക്കാനും വിശ്വാസികള്‍ ശീലിപ്പിക്കപ്പെടുന്നു. ജനങ്ങളില്‍ ബുദ്ധിയും പക്വതയും പരിപോഷിപ്പിക്കേണ്ട ഇവര്‍ കാട്ടിക്കൂട്ടുന്ന കൊടുംപാതകങ്ങള്‍ക്കു കണക്കുണ്ടോ? എത്രയോ മിടുക്കരായ ചിന്തകരുടെ വായ്‌ ഇവര്‍ വരിഞ്ഞുകെട്ടിയിരിക്കുന്നു. ക്രിസ്തീയചിന്തയെ ആധുനിക ബൈബിള്‍പഠനങ്ങളുടെ വെളിച്ചത്തില്‍ പുതുക്കിയെടുക്കാത്ത ഒരു സഭക്കും അതിജീവനം ഇനി സാദ്ധ്യമാവില്ല. 

പഴയ കര്‍ദ്ദിനാള്‍ റാററ്സിംഗര്‍ മുതല്‍ റ്റി.വി.യില്‍ വേദവാക്യവ്യാഖ്യാനങ്ങള്‍ വഴി വിശ്വാസികളുടെ സംശയങ്ങള്‍ക്ക് ഉത്തരം പറയുന്ന ബിലാത്തങ്ങാടി മെത്രാന്‍ ലോറെന്‍സ് മുക്കുഴി ഉള്‍പ്പെടെയുള്ളവരുടെ ദൈവശാസ്ത്രം രോഗഗ്രസ്തമാണ്. ഇവക്കു പിന്നിലെല്ലാം നില്‍ക്കുന്നത് തെറ്റിദ്ധരിക്കപ്പെട്ട ബൈബിള്‍വചനങ്ങളാണ്. മനുഷ്യമനസ്സുകളില്‍ ബൌദ്ധികവിഭ്രാന്തിയും ആഗോളവ്യഗ്രതയും വളര്‍ത്തുകയാണ്  അതിന്റെ ഫലങ്ങള്‍. ഒരു ഗ്രാം സാഹിത്യവിമര്‍ശം കൊണ്ട് ഒരു ടണ്‍ സ്കൊളാസ്റ്റിക് കസര്‍ത്തുകള്‍ ഒഴിവാക്കാമെന്നത് അനുഭവപാഠം. ഇപ്പോഴത്തെ പോക്ക് കണ്ടാല്‍, സഭയില്‍ സുബോധം ശക്തിപ്രാപിക്കുക, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതിലും വിഷമമേറിയതാണ്. മുന്നോട്ടു നീങ്ങാന്‍ മടിക്കുന്ന ഒട്ടകങ്ങളെ വഴിയില്‍ വിട്ടിട്ട്, ധൈര്യശാലികള്‍, യേശുവിനെപ്പോലെ, അവരുടെ സ്വന്തം വഴിയിലൂടെ നടന്നുപോകും

1 comments:

സഹോദരാ ഇന്ന് നീ മരിച്ചാല്‍ നിന്റെ നിത്യത എവിടെ ചിലവഴിക്കും ?