എന്തൊരു മനസ്സ്!

നോവലും കഥയും രസത്തോടെ വായിക്കാനുള്ള സഹൃദയത്വം വികസിപ്പിച്ചെടുക്കാന്‍ എനിക്കായിട്ടില്ലെങ്കിലും, വായിച്ചതുകൊണ്ട് എനിക്ക് നഷ്ടബോധം തോന്നിയിട്ടില്ലാത്ത രചനകള്‍, എം.റ്റി. വാസുദേവന്‍ നായരുടെയാണ്. അനുഭവവും അനുകമ്പയും സ്വരുമിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ രചനകള്‍ അനന്യമെന്നു തന്നെ പറയണം. 'അയല്‍ക്കാര്‍' എന്ന കഥയിലെ സന്ദര്‍ഭങ്ങള്‍ ആരുടേയും മനസ്സലിയിക്കും. അഞ്ചാറു കുഞ്ഞുങ്ങളുമായി ഒരു കുടുംബം വിശപ്പിനും അത്യാവശ്യങ്ങള്‍ക്കുമായി പേറുന്ന പ്രയാസങ്ങള്‍ നല്ല നിലയില്‍ കഴിയുന്ന അയല്‍ക്കാര്‍ അറിയുന്നേയില്ല! അനുദിനജീവിതത്തില്‍ ഈ വിടവ്, ഇന്നുമെത്രയോ അധികമാണ്, കേരളത്തില്‍. നാട്ടില്‍ പോയി വന്നിട്ട്, കൂട്ടുകാരുടെ മുമ്പില്‍ ചിലര്‍ വിളമ്പുന്ന നിരീക്ഷണങ്ങള്‍ ഇങ്ങനെയാണ്: 'നാട്ടിലിപ്പോള്‍ എല്ലാര്‍ക്കും ഇഷ്ടം പോലെ കാശാന്നേ. പട്ടിണിക്കാരാരും ഞങ്ങളുടെ ആ ഭാഗത്തൊന്നും ഇല്ല.' കൈയിലൊരു മൊബൈല്‍ ഫോണ്‍ കണ്ടെന്നു വച്ച്, പട്ടിണിയും നിറവേറ്റാനാവാത്ത അത്യാവശ്യങ്ങളും ഇല്ലാത്തവരാണവര്‍ എന്നു തീരുമാനിക്കുക മനുഷ്യത്വത്തിന്റെ ഉറവ വറ്റിപ്പോയതിന്റെ ലക്ഷണമാണ്. അവനവന്റെ കാര്യങ്ങള്‍ ഗംഭീരമായി നടക്കുമ്പോള്‍, മറ്റുള്ളവരെ മറന്നുപോകുന്നതിനെപ്പറ്റിയാണ്‌ 'അയല്‍ക്കാര്‍' പ്രതിപാദിക്കുന്നത്.


കഥയില്‍ തിരുകിയിരിക്കുന്ന വ്യക്തിബന്ധങ്ങള്‍, കൌമാരചാപല്യങ്ങള്‍, ആദ്യപ്രണയത്തിന്റെ നിഷ്ക്കളങ്ക മാധുര്യം എന്നിവയൊക്കെ എത്ര തന്മയത്വത്തോടെയും കലാഭംഗിയോടെയുമാണ് അദ്ദേഹം ആവിഷ്ക്കരിച്ചിരിക്കുന്നത്. ഓര്‍മ്മയില്‍ ബാക്കിനില്‍ക്കുന്നതിലും ആസ്വാദ്യകരമാകേണ്ടിയിരുന്ന എത്രയോ മുഹൂര്‍ത്തങ്ങള്‍ കൌമാരകാലത്ത് നഷ്ടപ്പെട്ടുപോയെന്ന നൈരാശ്യം എന്നെപ്പോലെ പല വായനക്കാര്‍ക്കും ബാക്കി നിന്നേക്കാം. "വാടിക്കരിഞ്ഞു നില്‍ക്കുന്ന പെണ്കിടാവേ, പ്രേമംകൊണ്ട് പന്താടി, എല്ലാം നഷ്ടപ്പെട്ട്, ഒരു പിടിയോര്‍മ്മകളുമായി നില്‍ക്കുന്ന ഞാന്‍ ഒരു സത്യം നിശബ്ദമായി പ്രഖ്യാപിക്കുന്നു. എന്റെ മനസ്സില്‍ കോരിത്തരിപ്പിക്കുന്ന വികാരങ്ങളുണര്‍ത്തിയ ആദ്യത്തെ സ്ത്രീ നീയാകുന്നു." ഇങ്ങനെയോരാളോട് പറയാന്‍ എനിക്കവസരമുണ്ടാകാതിരുന്നതില്‍ ദു:ഖം അസ്ഥാനത്തല്ലെ? കൂടുതല്‍ പക്വമായ ഒരു സമയത്ത് ഇത് പറയാനും, ആദ്യത്തെ ആ സ്ത്രീ തന്നെ തുടര്‍ന്നും അത് ചെയ്യാനുള്ള അടുപ്പം നിലനിര്‍ത്തുകയും ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവര്‍ ആരുണ്ട്‌? ഇവ രണ്ടിനും ഇനിയൊരവസരമില്ലെങ്കിലോ?എങ്കില്‍ ജീവിതം ഇനിയും തുടങ്ങിയിട്ടില്ല എന്നുംകൂടി ഈ കഥ വിരല്‍ചൂണ്ടിപ്പറയുന്നു.


എം.റ്റി.യുടെ മറ്റൊരു സുകൃതരചനയാണ് 'വാരാണസി'. മലയാളം സമകാലിക വാരികയില്‍ വന്നപ്പോള്‍ വായിച്ചെങ്കിലും, ഡസന്‍കണക്കിന് തെറ്റുകളോടെയുള്ള അതിന്റെ പതിനൊന്നാമത്തെ മുദ്രണത്തില്‍ നിന്ന് മറക്കാനാവാത്ത ഏതാനും വികാരകുസുമങ്ങള്‍: "അവള്‍ പതുക്കെ ചിരിച്ചു. ആ ചിരി ചെറിയ ഓളങ്ങളായി നുണക്കുഴിയില്‍ ചെന്നൊളിക്കുന്നത് നോക്കിനിന്നു."


"മനസ്സില്‍ കുറിച്ചിട്ടു: എന്റെ നനുത്ത ചുംബനം നിന്റെ ജീവിതരേഖയിലെ ഒപ്പും മുദ്രയുമാണ്. എന്റെ കരവലയത്തില്‍ നീയൊതുങ്ങിനിന്ന നിമിഷംതൊട്ട്‌ ഞാന്‍ നിന്റെ രക്ഷകനായി."


"ഭാവനാശീലമുള്ളതുകൊണ്ട് ചില താളക്കേടുകളുണ്ടാവുമെന്നു സൈകയാട്രിസ്റ്റു പറഞ്ഞു. ഭയപ്പെടേണ്ടതില്ല. ഭാവനക്കുള്ള സ്വാതന്ത്ര്യം ഭ്രാന്തിനുള്ള അവകാശമാണ്. സാല്‍വഡോര്‍ ദാലിയാണത്‌ പറഞ്ഞത്. അല്പം ഭ്രാന്തുള്ളതുകൊണ്ടല്ലേ, സുധാകര്‍, ഞാനിങ്ങനെ എന്റെകൂടെ കിടക്കാന്‍ നിന്നെയനുവദിക്കുന്നത്. എന്റെ ഭ്രാന്തിഷ്ടമല്ലേ നിനക്ക്, അല്ലേ?, അല്ലേ?"


"ഗംഗയുണരുന്നത് കണ്ടിട്ടുണ്ടോ? ആദിപ്രകാശത്തിന്റെ കുഞ്ഞിക്കൈകള്‍ തട്ടിവിളിക്കുന്നു, അമ്മയുണരുന്നു. അലകളിളകാന്‍ തുടങ്ങുന്നു. ഉടയാടകളൊതുക്കുകയാണ്."


"ഓടിയാലുമോടിയാലും മനുഷ്യന് ഒളിക്കാന്‍ സ്ഥലമെവിടെ? തഥാഗതന്‍ പറഞ്ഞില്ലേ? സ്വര്‍ഗ്ഗത്തിലോ കടലിന്റെ മദ്ധ്യത്തിലോ പര്‍വ്വതങ്ങളുടെ വിള്ളലുകളിലോ ഭൂമിയില്‍ത്തന്നെയോ മനുഷ്യര്‍ സ്വന്തം കര്‍മ്മങ്ങളുടെ ഫലത്തില്‍ നിന്നു രക്ഷപ്പെടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുകയില്ല."


അനുബന്ധം: കൂട്ടുകാരന്‍ നാട്ടില്‍ നിര്‍മ്മിച്ച, അരയേക്കര്‍ നിറഞ്ഞുനില്‍ക്കുന്ന, ബ്രഹ്മാണ്‍ന്‍ ബംഗ്ലാവിന്റെ ഫോട്ടോ അയച്ചുതന്നിട്ട്, വിദേശത്തുള്ള ഒരു സുഹൃത്ത് ചോദിച്ചു: മലയാളികളെന്തുകൊണ്ടാണ് ഇത്തരം അശ്രീകരങ്ങള്‍ പടുത്തുയര്‍ത്താന്‍ മാത്രം വിഡ്ഢികളാവുന്നത്? ഒരു പക്ഷേ, അവരുടെ അളിഞ്ഞുനാറുന്ന മനസ്സാക്ഷിക്ക് ഒരൊളിസ്ഥലം ഒരുക്കുന്നതാവാം...

ആവാം!

0 comments: