വെളിച്ചം വിതറുന്ന യാമം

ഉറക്കത്തിനു തൊട്ടുമുമ്പോ ഉണരാറാകുമ്പോഴോ ഉള്ളില്‍ ചിതറിക്കിടന്ന ചില ആശയകോശങ്ങള്‍ തമ്മിലുരുകിച്ചേര്‍ന്ന് ഒന്നാകുന്നയനുഭവം ചിലര്‍ക്കെങ്കിലും ഉണ്ടാകാറുണ്ട്. ഇതാ അങ്ങനെ ചിലത്.

വിളയിക്കുക (പഞ്ചാരപ്പാനിയിലിട്ടു പലഹാരത്തെ മധുരിപ്പിക്കുക);വിളയുക (ഫലങ്ങള്‍ സൂര്യതാപമേറ്റ്); വിലയിക്കുക (പ്രാണനില്‍ നിന്നെല്ലാം ജനിക്കുന്നു, അതില്‍ത്തന്നെ വിലയിക്കുന്നു); വിളക്കുക (പൊട്ടിയ ആഭരണം); വിളക്ക്  (ദീപം - പ്രകാശം തെളിക്കുന്നയുപകരണം) എന്നീ വാക്കുകളിലെല്ലാം മൂലശബ്ദമൊന്നാണല്ലോ. ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ 'വില'യേറുന്ന രീതിയാണ് ഇതിലോരോന്നിലും തെളിഞ്ഞു വരുന്നത്. ചുറ്റുമുള്ളവയില്‍ വിലയിക്കുകയെന്നാല്‍ വീണ്ടും വിളയുകയാണ്, അതായത്, പക്വമാകുക. വിലയില്ലാത്തതൊന്നുമില്ല എന്നയറിവിലേയ്ക്ക് ചെന്നെത്തുന്നതും വിളയുകയാണല്ലോ. അങ്ങനെ വിളഞ്ഞു തെളിഞ്ഞ ഒരാളാണല്ലോ എഴുതിയത്:


സര്‍വ്വ ഭൂതവുമാത്മാവി-
ലെന്നപോല്‍ സര്‍വ്വഭൂത-
 

ത്തിലുമാത്മത്തെയും കാണുവ-
നെന്തുള്ളൂ പിന്നെ നിന്ദ്യമായ്?


കണ്പോളകളെ ബാധിച്ചുതുടങ്ങിയ ഗുരുത്ത്വാകര്‍ഷണം വകവയ്ക്കാതെ, ഇത്തരമവസരങ്ങളില്‍ ചെയ്യാറുള്ളതുപോലെ, എഴുന്നേറ്റിരുന്ന് ഈ ശബ്ദവിന്യാസങ്ങള്‍ കുറിച്ചുവച്ചു. നേരത്തേ എപ്പോഴോ എഴുതിയ ഒരാശയാങ്കുരത്തെ ഒന്നുകൂടി വികസിപ്പിക്കാന്‍ ഉള്ളിലെ ഭാഷാപ്രേമം ശ്രമിച്ചതാണെന്ന്‌ വഴിയേ മനസ്സിലായി. 
എല്ലാ നല്ല ഭാഷാപ്രയോഗങ്ങളും ഓരോ തരം ബിംബനിമ്മിതിയാണ്. ഒരു വാക്കില്‍ വല്ലാത്തൊരര്‍ത്ഥം അടങ്ങിയിരിക്കുന്നു എന്ന് കണ്ടെത്തിയാല്‍, ആ വാക്ക് പിന്നെയൊട്ടും അടങ്ങിയിരിക്കാത്ത ഒരു പവിഴമായി ഉള്ളില്‍ തിളങ്ങാന്‍ തുടങ്ങുന്നു. അത് വാക്കിനുള്ളിലേയ്ക്കിറങ്ങി ചെല്ലുകയാണോ, അതോ വാക്കിനപ്പുറത്തേയ്ക്ക് കടന്നു പോകുകയാണോ? രണ്ടുമാണ് എന്നതാണ് വിചിത്രം. ഒന്നിന്റെയും ഉള്ളിലിറങ്ങാതെ അതിനപ്പുറം കടക്കാനാവില്ലെന്നല്ലേ ഇതിനര്‍ത്ഥം? മരണം നിത്യവിസ്മൃതിയാണ്. ഉറക്കമാകട്ടെ, അതിലേയ്ക്കുള്ള അല്പനേരത്തെ ഇക്കമാണ്. എങ്കില്‍, പൂര്‍ണമായ വിസ്മൃതിയിലേയ്ക്കിറങ്ങുമ്പോള്‍ നാമതിനപ്പുറത്ത്  ചെന്നെത്തുകയാണെന്നതില്‍ എന്തിനു സംശയിക്കണം? അത് വിസ്മൃതിയല്ല, മറിച്ച് സുഷുപ്തിയാവാം.  

നേരത്തേ ഒരിക്കലെഴുതിയത് ഇങ്ങനെയായിരുന്നു:
വെറുതേ നടന്നുപോകവേ, വഴിയില്‍ കിടന്നൊരു രത്നത്തരി കിട്ടുമ്പോലെ, വായിച്ചുചെന്നപ്പോള്‍ ഒരു നല്ല ചൊല്ല്:
ജല്‍ സെമീന: "ഞാനെന്തിനു ജനിച്ചു; എന്നെക്കൊണ്ട് ആര്‍ക്കെന്തു പ്രയോജനം?"
വിദൂഷകന്‍: "എല്ലാറ്റിനുമുണ്ട് എന്തെങ്കിലും പ്രയോജനം; ഈ ചരലിനുപോലും."
ജല്‍ സെമീന: "ഈ ചരലിനോ? അതുകൊണ്ടെന്തു പ്രയോജനം?"

വിദൂഷകന്‍: "അതിനതിന്റേതായ ഉദ്ദേശ്യമുണ്ട്, എനിക്കോ നിനക്കോ അതറിയില്ലെങ്കിലും. അതുപയോഗശൂന്യമാണെങ്കില്‍, മറ്റെല്ലാവും ഉപയോഗശൂന്യമാവും, നക്ഷത്രങ്ങള്‍ പോലും."
(ഫെല്ലീനിയുടെ La strada (The Path) എന്ന സിനിമയില്‍ ഒരു നാടോടി സര്‍ക്കസ്ട്രൂപ്പിലെ ജോലിക്കാരി ജല്‍ സെമീനയെ അവളുടെ മേധാവി ഉപദ്രവിച്ചുകൊണ്ടിരുന്നു. എന്നാല്‍ ട്രൂപ്പിലെ വിദൂഷകന്‍ അവളോട്‌ വളരെ കരുണയോടെ ഇടപെടുന്നു. - ക്ലാസ്സിക്കുകളുടെ ലോകം.)

അത്യഗാധമായ സത്യമാണ് വിദൂഷകന്റെ വായില്‍നിന്ന് വീണത്‌. ഏറ്റവും ചെറുതിന് അതിന്റെ വില നിരസിക്കാമെങ്കില്‍, അത് ഉപയോഗശൂന്യമാണെന്ന് തെളിയിക്കാമെങ്കില്‍, അതോടെ, ഏറ്റം പ്രധാനമെന്ന് നാം കരുതുന്നതും ലക്ഷ്യവിഹീനവും അപ്രധാനവുമായിത്തീരും. ഏറ്റം വലുതിനോളം തന്നെ പ്രാധാന്യമില്ലാത്ത ഒന്നുമില്ല, ചെറുതും വലുതുമില്ല എന്നല്ലേ അപ്പോള്‍ അതിനര്‍ത്ഥം? എതെന്നുമെന്തെന്നും നിര്‍ണയിക്കാനുള്ള വിവരം ആര്‍ക്കാണുള്ളത്? താത്ത്വികമായി പഴുതില്ലാത്ത ഈ സത്യം എവിടേയ്ക്കും വ്യാപിപ്പിക്കാം.
വ്യക്തികളടക്കം, നാമറിയുന്ന നല്ലതും തീയതുമൊക്കെ അതിന്റേതായ കളി കളിക്കേണ്ടതുണ്ട്. നമ്മെ വെറുപ്പിക്കുന്ന, ദു:ഖിപ്പിക്കുന്ന, നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പോലും. ഇഷ്ടവും വെറുപ്പും ദു:ഖവും അരിശവുമെല്ലാം അതനുഭവിക്കുന്നവരുടെ പ്രതികരണങ്ങളാണ്. ഇന്നത്‌ ഇന്നതിനു കാരണമാകുന്നു എന്ന് ചിന്തിച്ചുപോകുന്നത് നമ്മുടെ പരിമിതവലയത്തിലെ മാത്രം കഥയാണ്‌. മുഴുവന്‍ കഥ പ്രപഞ്ചത്തോളം വ്യാപ്തിയുള്ള അരങ്ങിലാണ് കളിക്കപ്പെടുന്നത്. നാം കാണുന്നതല്ല ആരുടെയും ഒന്നിന്റെയും നാടകഭാഗം (role). "ആകമാനത്തില്‍ നിന്നൊറ്റതിരിച്ചു കാണുന്നതൊന്നും സത്യമായ വസ്തുതയല്ല." എന്ന് പറഞ്ഞത് മസനോബു ഫുക്കുവോക്കയാണ്.

ആകമാനം പോയിട്ട്, "സ്വയമറിയാന്‍ (പോലും) ഒരാള്‍ നൂറു ജന്മമെങ്കിലും കടന്നുപോകണം" എന്ന ചൊല്ലുണ്ടല്ലോ. നൂറു ജന്മമെന്നാല്‍ അനന്തമായ സമയമെന്നേ അര്‍ത്ഥമുള്ളൂ. സ്വയമറിയാന്‍ എന്നതുകൊണ്ട്‍, ആകമാനപ്രപഞ്ചത്തില്‍ തന്റെ സ്ഥാനമെന്തെന്നറിയാന്‍ എന്നുവേണം മനസ്സിലാക്കാന്‍. എന്നാല്‍ അത്ഭുതമതല്ല, ഈ നൂറു ജന്മങ്ങളും, ഭാഗ്യമുള്ളവര്‍ക്ക് മറ്റൊരാളുടെ ഒരു വിരല്‍സ്പര്‍ശത്താല്‍ മറികടക്കാനായെന്നു വരാം. ഇത് വായിക്കുന്നവരില്‍ ചിലരെങ്കിലും ഇങ്ങനെയുള്ള ഒരനുഭവം ഉണ്ടായിട്ടുള്ളവരായിക്കൂടെന്നില്ല. ചിലപ്പോളതിനു നിമിത്തമാകുന്നത്, ഏറെനാള്‍ കൂടെ കഴിഞ്ഞവര്‍ കാണാതെ പോയ, അല്ലെങ്കില്‍, കണ്ടിരുന്നെങ്കിലും അംഗീകരിക്കാനറിയാതെ പോയ, നന്മയുടെ ഒരംശമാകാം - ആത്മീയമോ, ബൌദ്ധികമോ ആയ ഒരു കഴിവാകാം - അതംഗീകരിക്കപ്പെടുകയെന്നത് ഈ പറഞ്ഞ വിരല്‍സ്പര്‍ശമായിത്തീരാം. അതുണ്ടാക്കുന്ന തരംഗങ്ങള്‍ ഔഷധിയായി പരിമിക്കാം, ആത്മാവിന്റെ ചെറിയ മുറിവുകള്‍ക്കും തീരാവ്യാധിക്ക് പോലും. സ്വയമറിയാന്‍ അതൊരു വെളിച്ചമാകാം. നഷ്ടജന്മങ്ങളില്‍ പുനര്‍ജന്മത്തിന്റെ നാമ്പായിത്തീരാം.

ഒരാളുടെയുള്ളിലെ പ്രകാശം മറ്റൊരാള്‍ക്ക് പങ്കുവയ്ക്കുന്നതിലെ അത്ഭുതമാണിത്. "ഒരാളുടെ സാന്നിധ്യം നിങ്ങളെ പൂര്‍ണമാക്കുന്നു എന്നയറിവ് സംജാതമായാല്‍, ഉള്ളിലപ്പോള്‍ കടലിരമ്പുന്നെങ്കില്‍, മനസ്സില്‍ ആയിരം പൂക്കള്‍ വിടരുന്നെങ്കില്‍; മറ്റൊന്നും വേണ്ടാ, ഈയടുപ്പം മതിയെന്ന് തോന്നുന്നെങ്കില്‍, എങ്കില്‍ നിങ്ങള്‍ അയാളുടെ പ്രകാശവലയത്തിലാണ്. ഏത്‌ പ്രായത്തിലും ഏത്‌ പ്രായത്തിലുള്ളവരില്‍ നിന്നും ഇത് വന്നുഭവിക്കാം. എന്നാല്‍, ഒരേയൊരു വ്യവസ്ഥയുണ്ട്; ഉള്ള് നിര്‍മലമായിരിക്കണം. പ്രകാശം സുതാര്യതയിലൂടെയേ കടന്നുപോകൂ.

അടുത്ത യാമത്തിലേയ്ക്ക് ബോധം മറയുന്നത് ഇങ്ങനെയാവാം:

അകലെയകലെയെവിടെയോ
അലിയുമോര്‍മ്മതന്നോളങ്ങളില്‍
അറിയാതെ വീണു മയങ്ങുമെ-
ന്നരികത്തു വന്നിടാന്‍ നീ കനിയുകില്‍

വ്യഥിതനാമെന്‍ മാനസച്ചരടില്‍
നിന്‍ വിരലൊന്നുരസിപ്പോകണേ!

അതു മതിയൊരു നവ കിരണമെന്നില്‍
പുതുജീവനേകി സ്ഫുരിക്കുവാന്‍  -
അതു മതി സരസ്വതീ, ദേവീ, യെന്‍
വീണതന്‍ തന്തികള്‍ മീട്ടുവാന്‍‍!

0 comments: