അഹന്തയുടെയഭാവമാണ് ആത്മീയത

ഏതാനും അടിസ്ഥാനതത്ത്വങ്ങള്‍ അംഗീകരിക്കാതെ ഒരു വിഷയവും വിശകലനം ചെയ്യാനാവില്ലല്ലോ. അതുകൊണ്ട്:

1. ദൈവം എല്ലാ വിപരീതങ്ങള്‍ക്കും അതീതനായിരിക്കണം.
2. ദൈവത്തോടടുക്കുക എന്നതാണ് ആത്മീയത. 
3. അഹന്ത ആത്മാവിന്റെ ശത്രുവാണ്. 

ഈ അടിത്തറയില്‍ നിലയുറയ്ക്കുന്നവര്‍ക്ക് ഇനി മുകളിലേയ്ക്ക് കയറാം. എന്താണ് നന്മ, എന്താണ് നന്മയല്ലാത്തത് എന്നത് വ്യക്തിപരമായ കാഴ്ചപ്പാടനുസരിച്ചുള്ള വിലയിരുത്തലാണ്. രണ്ടുതരത്തിലുള്ള മനുഷ്യരുണ്ട്‌. പുറത്തേയ്ക്ക് നോക്കുന്നവരും ഉള്ളിലേയ്ക്ക് നോക്കുന്നവരും. ആദ്യത്തെ കൂട്ടര്‍ക്ക് അംഗീകാരമാണാവശ്യം. അവര്‍ വളരെയെളുപ്പം ഭൂരിപക്ഷാഭിപ്രായത്തിനു വഴങ്ങും. ഇവര്‍ക്ക് നന്മതിന്മകള്‍ എന്നത് തങ്ങളുടെ ബാഹ്യലോകത്ത് എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാര്യങ്ങളുടെ അന്ത:സത്തയില്‍ അവര്‍ക്ക് താപര്യമില്ല. സ്വന്തം സുസ്ഥിതിയാണവര്‍ക്ക് നന്മ. മറ്റെല്ലാം തിന്മയും.

മറിച്ച്, ഉള്ളിലേയ്ക്ക് കാഴ്ചയുള്ളവര്‍ക്ക് പ്രധാനം വ്യക്തതയും ശാന്തിയുമാണ്. വ്യക്തതക്ക് തടസ്സം വരുത്തുന്നത് അവര്‍ തിന്മയായി കാണുന്നു. അന്യരുടെയംഗീകാരത്തി‌ന്‌ ഇവിടെ പ്രസക്തിയില്ല. അതുകൊണ്ട്, ശരിയല്ലെന്ന് തോന്നുന്നവയെ ചോദ്യംചെയ്യാന്‍ ധൈര്യപ്പെടുന്നത് ഇത്തരക്കാരാണ്. അവരുടെ മനോഗുണം വിരക്തിയാണ്. എന്ത് സംഭവിച്ചാലും അതിന് മുകളില്‍ നില്‍ക്കാനാവുമെന്ന മനോധൈര്യം അതോടൊത്തു പോകുന്നതാണ്. എന്നാല്‍ ഈ വിരക്തിയും അഹന്തക്കൊരു മൂടുപടമായിത്തീരാം. തനിക്കു മനസ്സിലാകുകയും മനസ്സിന് തൃപ്തി തരികയും ചെയ്യാത്തതിനെ നിരസ്സിക്കാനുള്ള പ്രവണതയാണത്. വിരക്തിക്ക് പലപ്പോഴും പരിത്യാഗത്തിന്റെ പരിവേഷമണിയാം. പരിത്യാഗം നിരസിക്കലിന് തുല്യമാവുമ്പോള്‍ അവിടെ ദൈവം സന്നിഹിതനല്ല. കാരണം, ദൈവം, ആത്മീയത എന്നീ ആശയങ്ങളില്‍ നിരസിക്കലല്ല, ഉള്‍ക്കൊള്ളലാണുണ്ടാവുക. സകലതിനെയും ആശ്ലേഷിക്കുന്ന സമഗ്രതയാണ് ദൈവികത. പൂര്‍ണതക്ക് മറ്റൊരു വ്യാഖ്യാനവും ചേരില്ല. ദ്വൈതത്തെ പിന്താങ്ങുന്നതൊക്കെ ദൈവത്തില്‍ നിന്നകലെയാണ്. സമസ്ത മാനങ്ങളും ഉള്‍ക്കൊള്ളാനാകുക എന്നതുപോലെ തന്നെ തന്റേതായ യാതൊരു മാനവും ആവശ്യമില്ലെന്ന് വരുന്നതും ദൈവമനസ്സിനോടടുക്കുകയാണ്. 

പരിഹാസമാണ് ആത്മീയതക്ക് വന്നുഭവിക്കാവുന്ന മറ്റൊരപകടം. പരിഹാസം ആന്തരികശൂന്യതയുടെ ലക്ഷണമാണ്. എന്നാല്‍  കര്‍മ്മനിരതയും നര്‍മ്മബോധവും ആന്തരികാന്വേഷണത്തിനു വിഘാതമാകണമെന്നില്ല. ബാഹ്യമായ പ്രതിഫലനങ്ങള്‍ വേഗം തെറ്റിദ്ധരിപ്പിക്കും. ഉദാ. ഉള്‍ക്കാഴ്ചയുള്ള ധനികനും പരിത്യാഗിയായി ജീവിക്കാനാകുമെന്ന് എത്രപേര്‍ അംഗീകരിക്കുന്നുണ്ട്? അതേ സമയം, എകാന്തവാസിയായ സന്യാസി സ്വാര്‍ത്ഥനും ദുരാഗ്രഹിയുമായിക്കൂടെന്നില്ല. യഥാര്‍ത്ഥ സുകൃതം, ഭൌതികമായ മൂടുപടങ്ങള്‍ക്ക് പിന്നിലും നന്മയുണ്ടെന്ന തിരിച്ചറിവാണ്. ഒരാളുടെ വിശ്വസ്തത ആന്തരികഫലത്തോടാണോ ബാഹ്യഫലത്തോടാണോ എന്നതാണ് ഇവിടെയൊക്കെ ശരിയായ മാനദണ്ഡം.

ദൈവികമായ കാഴ്ചപ്പാട് ശരി, തെറ്റ് എന്നിവയ്ക്കതീതമാണ്. അത്തരമൊരു മാനസികാവസ്ഥയില്‍ ചെന്നെത്തുക ശരാശരി മനുഷ്യനുള്ളതല്ല. കാരണം, വേദനാജനകമായ സത്യങ്ങളെ ഒഴിവാക്കാനാണ് അധികമാളുകളും അവരുടെ സമയത്തിലധികവും ചെലവിടുന്നത്. സത്യമെന്തോ, അതിനെ, അത് നോവിക്കുന്നതായാലും, നിഷ്പക്ഷമായി സ്വാഗതം ചെയ്യാനാകുക എന്നതാണ് ആത്മീയ ഉള്‍ക്കാഴ്ചയുടെ പൊരുള്‍. ആത്മീയതക്കുതകുന്ന ഉള്‍ക്കാഴ്ചയുടെ സമുച്ചയത്തില്‍ എന്തെല്ലാമുള്‍ക്കൊള്ളുന്നുവെന്ന് ദീപക് ചോപ്ര (How to know God) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്.

1. എല്ലാം നന്നായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. 
2. 'ആകസ്മിക സംഭവങ്ങള്‍' കൂടുതലുന്നതമായ ജ്ഞാനത്താല്‍ നിയന്ത്രിക്കപ്പെടുന്നു.
3. ക്രമരഹിതമായ അവസ്ഥയെന്നത് നമ്മുടെ മിഥ്യാധാരണയാണ്. സംഭവങ്ങള്‍ക്ക്, നാം കാണാത്ത, പൂര്‍ണമായ ക്രമമുണ്ട്. 
4. കാരണമില്ലാതെ ഒന്നും സംഭവിക്കുന്നില്ല. (ഇക്കൂടെ എന്റേതായി, ഇതുകൂടി ചേര്‍ക്കുന്നു: അദ്ഭുതം എന്നൊന്നില്ല; ഉണ്ടെങ്കില്‍, സംഭവിക്കുന്നതെല്ലാം അദ്ഭുതങ്ങളാണ്.) 

ഈ ആശയങ്ങളെല്ലാം ഓരോന്നായും സമഗ്രമായും ഒരുവന്റെ സാമാന്യഭാവമായിത്തീരുക എന്നതാണ് ദൈവാവബോധമെന്നു പറയുന്നത്. പ്രാര്‍ത്ഥിച്ചും ധ്യാനിച്ചും ഈ സ്ഥിതിയില്‍ എത്താമെന്ന് പറയുന്നത് ഒരു ഭാഷാശൈലിയെന്നു മാത്രം കരുതിയാല്‍ മതി. ഒരിക്കലും അങ്ങനെ സംഭവിക്കുന്നില്ല. കാരണം, ദൈവത്തെ രീതിശാസ്ത്രത്തിലൂടെ കണ്ടെത്താനാവില്ല. നമ്മെ സംബന്ധിച്ചിടത്തോളം, അതൊരു സാന്നിധ്യമാണ്; ആ സാന്നിധ്യം നമ്മില്‍ സംഭവിക്കുന്നത്‌ നാം പോലുമറിയാതെയായിരിക്കും. അതുണ്ടായിക്കഴിഞ്ഞവര്‍ ഉച്ചരിക്കുന്ന ഏത്‌ വാക്കിനും ഏറ്റം മഹത്വമാര്‍ന്ന ഒരര്‍ത്ഥം കൈവരും. അവര്‍ക്ക് ഒരില പഴുത്തുവീഴുന്നത്, പൂര്‍ണതയുടെ പ്രകടനമായി കാണാനാവും. അനിവാര്യതകളില്‍, പ്രശ്നങ്ങള്‍ക്ക് പകരം, അവര്‍ ഉത്തരങ്ങള്‍ കണ്ടെത്തിത്തുടങ്ങും. അവിടെവരെ എത്താത്തവര്‍ക്കോ, ഇതൊക്കെ വ്യര്‍ത്ഥഭാഷയാണ്‌.

മനുഷ്യചേതനയുടേതായി വ്യക്തിശരീരങ്ങളെ സ്വാധീനിക്കുന്ന മനസ്സിന്റെ ഒരു സാധാരണ മണ്ഡലവും അതിനതീതമായ സാര്‍വലൌകികമായ ഒരു മണ്ഡലവുമുണ്ട്. വ്യക്തിത്വം ആദ്യത്തേതിനോടും ഈ പ്രപഞ്ചം മൊത്തത്തില്‍ രണ്ടാമത്തേതിനോടും ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ സ്വത്വം അവനവന്റെ ചെറിയ ലോകത്തിന്റെ സൌകര്യാര്‍ത്ഥം ഓരോരുത്തരും നിര്‍മിക്കുന്ന ഒരാശയം മാത്രമാണ്. എന്നിട്ടതിനെ കാതലുള്ള പ്രപഞ്ചസത്യങ്ങളിലൊന്നായി കാണുക എന്നതാണ്, മായ എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ആത്യന്തികമായി അത് മിഥ്യയാണ്. നമ്മുടേതെന്ന് നാം അഭിമാനിക്കുന്ന വ്യക്തിത്വം ഒരു പുറംപൂച്ചാണ്. മായ ആ വ്യക്തിത്വത്തിന്റെ ഒളിച്ചുകളിയും. ഭക്തിമാര്‍ഗമുള്‍കൊള്ളുന്ന മതങ്ങളിലെല്ലാം മറ്റു മാനുഷഭാവങ്ങളോടൊപ്പം വ്യക്തിഭാവവും ഈശ്വരനില്‍ ആരോപിക്കുക സര്‍വസാധാരണമാണ്. ഈയിടെ ഒരു ഷാലോം പ്രഭാഷകന്‍ വിളിച്ചുപറയുന്നത് കേട്ടു: പരിശുദ്ധാരൂപിയേ, ത്രീത്ത്വത്തില്‍ മൂന്നാമനേ, അങ്ങയെ ഒരു വ്യക്തിയായി അറിയാനും സ്നേഹിക്കാനും ഞങ്ങളെ പഠിപ്പിക്കേണമേ എന്ന്! ദൈവജ്ഞരെന്നു സ്വയം കരുതുന്ന ഇത്തരക്കാരെ അവരുടെ ദൈവശാസ്ത്ര മിമിക്രികളുമായി വെറുതേ വിടുക. 

എന്താണ് മായ എന്ന് വിശദീകരിക്കുക പ്രയാസമാണ്. പൊതുജനത്തിന്റെ സംസാരഭാഷയില്‍ ധാരാളം പദങ്ങള്‍ക്ക് അവയുടെ ശുദ്ധമായ അര്‍ത്ഥം മാറി മറ്റൊന്ന് പറ്റിച്ചേര്‍ന്നിട്ടുണ്ട്. താത്ത്വികമായ വിചാരങ്ങളില്‍ അര്‍ത്ഥവ്യതിയാനത്തോടെ ഒരു വാക്കുപയോഗിക്കുക എന്നയപകടം പതിയിരിപ്പുണ്ട്. അതിലൊന്നാണ് 'മായ'.

ഭാരതീയ ചിന്തയില്‍ ഈ ശബ്ദം അതിപ്രധാനമായ ഒരാശയത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. പ്രപഞ്ചാസ്തിത്വത്തെയും പരിപൂര്‍ണ്ണത തന്നെയായ ഈശ്വരനെന്ന ശബ്ദത്തിലുള്‍ക്കൊണ്ടിരിക്കുന്ന പരമസത്തയെയും ഒരുമിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുന്ന യുക്തി ഋഗ്വേദഭാഷയില്‍ ഇങ്ങനെ ഒരു ശ്രമം നടത്തുന്നു. "That which is the finest essence - that is the soul of this whole reality. That is Atman. And that is you." (Translated by Fritjof Capra in his book, The Tao of Physics)

നിരന്തരമായ ഈശ്വരാവബോധത്തില്‍ എത്താത്തവര്‍ക്ക് ഇത് യുക്തിവൈരുദ്ധ്യമാണ്. അപൂര്‍ണമായതിനെ സമ്പൂര്‍ണതയുടെ ഭാഗമായി കരുതുക യുക്തിവൈരുദ്ധ്യം തന്നെയാണ്. എന്നാല്‍, ഈ വൈരുദ്ധ്യം നമ്മുടെ മനസ്സിലാണെന്ന് പറയാനാണ് 'മായ' എന്ന പദം സൃഷ്ടിക്കപ്പെട്ടത്. അതായത്, അനുഭവപ്രപഞ്ചത്തെ ആത്മത്തിന്റെ ഭാഗമായല്ലാതെ, അതില്‍ നിന്ന് വ്യത്യസ്തമായി കരുതുന്ന മനസ്സിന്റെ അവസ്ഥയെയാണ് 'മായ' കൊണ്ട് വ്യക്തമാക്കാന്‍ ഉദ്ദേശിക്കുന്നത്. "Maya does not mean that the world is an illusion, as is often wrongly stated. The illusion lies in our point of view, if we think that the shapes and structures, things and events, around us are realities of nature, instead of realizing that they are concepts of our measuring and categorizing minds. Maya is the illusion of taking these concepts for reality, of confusing the map with the territory." (The Tao of Physics, p.100) 

ഉപനിഷത്തുകളുടെ ഭാഷയില്‍ രണ്ട് അടിസ്ഥാനപദങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് 'തത്' ആണ്. അത് പരമമായ സത്തയെ ദ്യോതിപ്പിക്കാനുപയോഗിക്കുന്നു. രണ്ടാമത്തേത് 'മായ'യാണ്. പരമസത്തയെ വാക്കിനുള്ളിലാക്കുന്നതോടെ, അതുമായി കലരുന്ന പ്രച്ഛന്നതയെ ദ്യോതിപ്പിക്കുന്നു, 'മായ'. പരാശക്തിക്ക് പേരിടരുതെന്നു എല്ലാ പ്രാചീനമതങ്ങളും പറയുന്നെങ്കിലും മനുഷ്യരതുതന്നെ ചെയ്യും, വീണ്ടും വീണ്ടും. അവര്‍ക്ക് വേണ്ടത് കൈയിലൊതുങ്ങുന്ന ഒരീശ്വരനെയാണ്! ആരംഭവും അവസാനവുമില്ലാത്ത പരമസത്തയില്‍, പരിധിക്കു പര്യായമായ വ്യക്തിത്വം ആരോപിക്കുന്നതില്‍ക്കവിഞ്ഞ അയുക്തിയില്ല. അങ്ങനെയെങ്കില്‍, ഭക്തിയുടെ പേരിലാണെങ്കിലും, ദൈവം പിതാവും മാതാവും അങ്ങനെ പലതുമാണെന്ന് സങ്കല്പിക്കുന്നത് പരിതാപകരം തന്നെയാണ്.

നമുക്ക് മനുഷ്യവ്യക്തിയിലേയ്ക്ക് തിരിച്ചു പോകാം. വ്യത്യസ്തനായി, വേര്‍തിരിഞ്ഞു നില്‍ക്കുന്നയാളാണ് വ്യക്തി. പ്രാകൃത ജനസമൂഹങ്ങളില്‍ വ്യക്തിബോധം ഒട്ടുംതന്നെയില്ലായിരുന്നു. പൊതുനന്മയില്‍ കവിഞ്ഞതൊന്നും അവിടെ പ്രബലമായിരുന്നില്ല. ഇന്നും പല ആദിവാസിസമൂഹങ്ങളിലും ഇതാണ് സ്ഥിതി. പരിഷ്കൃത മനുഷ്യര്‍ സംസ്കാരമെന്ന് ഓമനിച്ചുവിളിക്കുന്ന ഏച്ചുകെട്ടുകള്‍ കണ്ടുപിടിച്ചതിന്റെകൂടെയാണ് വ്യക്തിവിചാരവും വികസിച്ചുവന്നത്. പാശ്ചാത്യഭാഷകളില്‍ person അല്ലെങ്കില്‍ തത്തുല്യമായ മറ്റൊരു വാക്കാണ്‌ വ്യക്തി എന്നതിനുപയോഗിക്കുന്നത്. അവയുടെ മൂലശബ്ദം 'persona' ആണ്. അതിനര്‍ത്ഥം മുഖാവരണമെന്നാണ്. അഭിനയകലയില്‍ character എന്നയാശയത്തോടാണ് ഇതിനു ബന്ധം. ലത്തീനില്‍ per എന്നാല്‍ 'അതിലൂടെ', 'sonare' എന്നാല്‍ ശബ്ദിക്കുക. അഭിനേതാക്കള്‍ ഏതിലൂടെ സംസാരിക്കുന്നോ, അതാണ്‌ persona (മുഖംമൂടി). ഗ്രീസില്‍ ഓരോ കഥാപാത്രവും തനിക്കു ചേരുന്ന മുഖംമൂടി ധരിച്ചാണ് നാടകം കളിച്ചിരുന്നത്. ഈ മൂലാര്‍ത്ഥം പിന്നീട് 'പരസ്പരം ബന്ധപ്പെടാന്‍ മനുഷ്യര്‍ ധരിക്കുന്ന, അല്ലെങ്കില്‍ ധരിക്കേണ്ട മുഖാവരണം' എന്ന സാമൂഹിക ആശയത്തിലേയ്ക്ക് വ്യാപിച്ചു. ഇന്ന് നമ്മള്‍ personality അല്ലെങ്കില്‍ വ്യക്തിത്വം എന്ന് പറയുമ്പോള്‍ ഈ അര്‍ത്ഥപരിണാമം അറിഞ്ഞിരിക്കണം. 

വ്യക്തിത്വം കൃത്രിമമാണെന്നാണ് പറഞ്ഞുവരുന്നത്. മനുഷ്യബന്ധങ്ങളില്‍ ഓരോ ഇടപെടലിലും നമ്മള്‍ ഓരോരോ മുഖംമൂടികള്‍ ധരിക്കുന്നുണ്ട്. എത്ര കിണഞ്ഞു പരിശ്രമിച്ചാലും എല്ലാവരോടും ഒരേപോലെ പെരുമാറാന്‍ കഴിയുന്നവര്‍ വിരളമാണ്; അത്രമാത്രം സത്യസന്ധതയും സ്വാവബോധവും ഉള്ളവര്‍ ഇല്ലെന്നു തീര്‍ത്തുപറയാനാവില്ലെങ്കിലും. അനുദിനജീവിതത്തില്‍, നൂറില്‍ തൊണ്ണൂറ്റിയൊന്‍പതു പേരും സ്വന്തമായ സ്ഥിരമുഖമില്ലാത്തവരാണ്. ആരോടിടപെടുന്നു എന്നതിനനുസരിച്ച്, നാം മുഖാവരണം മാറ്റുന്നു. സ്വന്തം മുഖം മറച്ചുവച്ചുള്ള ഒരൊളിച്ചുകളിയാണത്. ഇതേ ഒളിച്ചുകളി ഈശ്വരനുമുമ്പിലും നടത്താന്‍വേണ്ടിയാണ് ഈശ്വരനിലും വ്യക്തിത്വമുണ്ടെന്നു വരുത്തുന്നത്. എന്നിട്ട് അത് ആത്മീയതയായി തെറ്റിധരിക്കുന്നു. 

ഈ പരിചിന്തനങ്ങളില്‍ കാര്യമുണ്ടെങ്കില്‍, വ്യക്തിത്വമെന്ന കപടതയുടെ നിരാകരണത്തിലൂടെയല്ലാതെ ദൈവവുമായോ, മറ്റ് മനുഷ്യരുമായിപോലുമോ സത്യസന്ധമായ ബന്ധം സാധ്യമേയല്ല. പ്രാര്‍ത്ഥനയും ധ്യാനവും തമ്മിലുള്ള വ്യത്യാസവും ഇതിലൂടെ മനസ്സിലാക്കാം. മതങ്ങള്‍ പ്രാര്‍ത്ഥനയെ പ്രോത്സാഹിപ്പിക്കുന്നു. ഒരു വ്യക്തിയായി, അല്ലെങ്കില്‍ മദ്ധ്യസ്ഥനൊ/മദ്ധ്യസ്ഥയൊ ആയി അപ്പുറത്ത് നമുക്ക് മുമ്പില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ഇഷ്ടമൂര്‍ത്തിയുമായുള്ള ബന്ധപ്പെടലാണത് എന്നാണ് പൊതുവായ ധാരണ. എപ്പോഴുംതന്നെ ഇത് അനുഗ്രഹങ്ങള്‍ക്കായുള്ള യാചനയല്ലാതെ മറ്റൊന്നുമല്ലതാനും. ഇന്നത്തെ ഭക്തിക്കച്ചവടത്തിന്റെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അത്ഭുതങ്ങളില്‍ കുറഞ്ഞതൊന്നും വിശ്വാസികള്‍ക്ക് വേണ്ട! 

എന്നാല്‍, ഈശ്വരസ്പര്‍ശത്തിനായി ഉപനിഷത്തുക്കളും ബുദ്ധനും നിര്‍ദ്ദേശിക്കുന്നത് ധ്യാനമാണ്. പ്രകൃതിയുടെ അല്ലെങ്കില്‍ ഈശ്വരന്റെ മുമ്പില്‍ ഞാനും നീയും ഇല്ലാതാകുന്നതാണ് ധ്യാനം. ഞാനും നീയും അഹത്തിന്റെ ഭാവങ്ങളാണ്. അഹങ്ങള്‍ തമ്മില്‍ ഒരു ബന്ധവും സാധ്യമല്ല. ഒരഹം മറ്റൊരരഹത്തിന്റെ വിപരീതധൃവമാണ് എന്നതാണതിനു കാരണം. ധ്യാനത്തില്‍ സംഭവിക്കുന്നതെന്താണ്? എല്ലാ മുഖാവരണങ്ങളുമുപേക്ഷിച്ച്, അസ്തിത്വവുമായി ഒന്നുചേരുന്നതിനാണ് ധ്യാനമെന്നു പറയുന്നത്. അതുമാത്രമേ ആനന്ദം തരൂ. അതൊരു പൂവിന്റെ, പ്രണയിക്കുന്ന ആളിന്റെ, സാന്നിധ്യം തൊട്ട്‌ ദൈവസാന്നിധ്യം വരെയാകാം. ഇവിടെയെല്ലാം അടുപ്പം അല്ലെങ്കില്‍ തന്മയീഭാവം സാദ്ധ്യമാകുന്നത് സ്വയം മറക്കുന്നതിലൂടെയാണ്. നമ്മുടെ വ്യക്തിത്വം എപ്പോള്‍ വീണ്ടും തെളിയുന്നുവോ, അപ്പോള്‍ ബന്ധം തകരുന്നു. അസ്തിത്വം ഒന്നേയുള്ളൂ എന്നറിയുകയാണ് ധ്യാനത്തിന്റെ ഫലം. നിലനില്‍ക്കുന്നയാനന്ദം അങ്ങനെ മാത്രമേ ലഭ്യമാകൂ.

'ഞാന്‍' എന്ന ബോധത്തോടെ ഒരാള്‍ക്ക്‌ ഒരിക്കലും ഒരു പൂവിന്റെയദ്ഭുതം അനുഭവിക്കാനാവില്ല. 'ഞാന്‍' നിലനില്‍ക്കുവോളം ഒരാള്‍ക്ക്‌ മറ്റൊരാളെ പ്രണയിക്കാനാവില്ല. 'ഞാന്‍' എന്ന ഭാവേന, ഒരിക്കലും നമുക്ക് വിശുദ്ധിയുടെ സൌരഭ്യം കൈവരില്ല. അഹന്തയും ആത്മീയതയും വൈരുദ്ധ്യങ്ങളാണെന്ന്‌ പറയുന്നതും അതിനാല്‍ തന്നെ.

0 comments: