വായന സുഗമമാകാന്‍

നൂറുകണക്കിന് പുസ്തകങ്ങളും വായനക്കുള്ള മറ്റ് കോപ്പുകളും ആഴ്ചതോറും നമ്മുടെ നാട്ടില്‍ വെളിച്ചം കാണുന്നുണ്ട്. ഭക്ഷ്യ- ഗൃഹ- സുഖഭോഗവസ്തുക്കളുടെ കാര്യത്തിലെന്നപോലെ അച്ചടിച്ചു കിട്ടുന്നവയുടെയും ഗുണമേന്മയില്‍ നിര്‍ബന്ധം പിടിക്കേണ്ടത്‌ നിര്‍മ്മാതാക്കളേക്കാള്‍ അവയുടെ ഉപഭോക്താക്കളാണ് എന്ന സ്ഥിതിയാണ് നമ്മുടെ നാട്ടിലുള്ളത്. ഉപഭോക്താക്കള്‍ അത് ചെയ്യാത്തതുകൊണ്ട്, ഗുണമേന്മയില്ലാത്തതാണ് പുറത്തിറങ്ങുന്നതെന്തും. മുദ്രണം ചെയ്യപ്പെടുന്നവയുടെ ഉള്ളടക്കത്തെപ്പറ്റിയല്ല, എഴുത്തിന്റെ രീതിയില്‍ കണ്ടുവരുന്ന അശ്രദ്ധയെക്കുറിച്ചുള്ള ഏതാനും നിരീക്ഷണങ്ങളാണ് ഇവിടെ ഉദ്ദേശ്യം.

സന്ധിസമാസങ്ങള്‍
'മലയാള ഭാഷാധ്യാപനം' എന്നൊരു കൃതിയുടെ താളുകളില്‍നിന്ന് ഏതാനും വാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്നമാണ് ബോധന മാധ്യമം എന്തായിരിക്കണം എന്നത്.
മാതൃഭാഷ സ്വാഭാവികമായ അധ്യയന മാധ്യമമാണ്. മാതൃഭാഷ ബോധന മാധ്യമം ആക്കിയാല്‍ നിലവാരത്തിനു താഴ്ച ഉണ്ടാകാതെ തന്നെ വിദ്യാഭ്യാസകാലം ചുരുക്കാം.
അറിവ് സ്വീകരിക്കുന്ന ആള്‍.
ഈ ഘടകങ്ങള്‍ക്കു പരസ്പര ബന്ധം ഉണ്ട്.

ഇങ്ങനെ എത്രയുദാഹരണങ്ങള്‍ വേണമെങ്കിലും എടുത്തെഴുതാം.

2007 ല്‍ ഇറക്കിയ revised 18th edition എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു തരത്തിലുള്ള റിവിഷനും എഡിറ്റിങ്ങും ഇതില്‍ നടത്തിയതായി തോന്നുന്നില്ല. (Prof. Erumeli Parameswaran Pillai, Prathibha Books, Mavelikkara)

18th, 2007 എന്നിവ വെട്ടിയൊട്ടിച്ചശേഷം പ്രിന്റെടുത്തതാണെന്ന് കണ്ടാലറിയാം. അതു പോകട്ടെ. പക്ഷേ, സന്ധിയുടെയും സമാസത്തിന്റെയും ധാരാളമായ ഉപയോഗത്തിലൂടെ സരളമായിയൊഴുകേണ്ട മലയാളഭാഷയ്ക്ക്‌ യോജിക്കുന്നില്ല മുകളില്‍ പകര്‍ത്തിയ വാക്യങ്ങള്‍ . ചേര്‍ന്നുനില്കേണ്ട പല വാക്കുകളും വിട്ടുവിട്ടുനില്‍ക്കുന്നതായി അവയില്‍ നാം കാണുന്നു. വരമൊഴിയിലായാലും സ്വരമൊഴിയിലായാലും അത് നമ്മുടെ ഭാഷയുടെ ശൈലിയല്ല. ഈ വാക്യങ്ങളോരോന്നും ഇങ്ങനെ മെച്ചപ്പെടുത്താം - (അടിവരയിട്ടവ ശ്രദ്ധിക്കുക):

വിദ്യാഭ്യാസത്തിന്റെ പ്രധാന പ്രശ്നമാണ് ബോധനമാധ്യമം എന്തായിരിക്കണമെന്നത്.
മാതൃഭാഷ സ്വാഭാവികമായ അധ്യയനമാധ്യമമാണ്. മാതൃഭാഷ ബോധനമാധ്യമമാക്കിയാല്‍ നിലവാരത്തിനു താഴ്ചയുണ്ടാകാതെതന്നെ വിദ്യാഭ്യാസകാലം ചുരുക്കാം.
അറിവ് സ്വീകരിക്കുന്നയാള്‍.
ഈ ഘടകങ്ങള്‍ക്കു പരസ്പരബന്ധമുണ്ട്.

പുസ്തകത്തിന്റെ പേരും മലയാളഭാഷാധ്യാപനം എന്ന് ഒറ്റ വാക്കായി എഴുതേണ്ടതാണ്.

ഭാഷാധ്യാപനത്തെക്കുറിച്ചുള്ള ഒരു കൃതിയില്‍ ഇങ്ങനെയാണ് ഭാഷയെങ്കില്‍, ബാക്കിയുള്ളവയുടെ കാര്യം പറയേണ്ടതുണ്ടോ? പേരുകേട്ടയെഴുത്തുകാര്‍ പോലും തീരെയവഗണിക്കുന്ന കാര്യങ്ങളാണിവയൊക്കെ. എന്നാല്‍ ഇതൊന്നും ഒരു കുറവായി പാഠപുസ്തകരചയിതാക്കളോ നിരൂപകാരോ ഒരിക്കലും ചൂണ്ടിക്കാണിക്കാറില്ല. സന്ധിയും (വര്‍ണ്ണങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുക) സമാസവുമൊക്കെ (പദങ്ങള്‍ തമ്മില്‍ യോജിപ്പിക്കുക) വ്യാകരണക്ക്ലാസുകളില്‍ ഒതുങ്ങിപ്പോകുന്നത് ഭാഷയോട് ചെയ്യുന്ന വല്ലാത്തയനീതിയാണ്. ഗദ്യത്തില്‍ മാത്രമല്ല, പദ്യത്തിലും പദങ്ങള്‍ പെറുക്കിപ്പെറുക്കിവച്ച്‌, വായനയുടെയൊഴുക്കിന് തടസ്സംവരുത്തുന്നവിധത്തില്‍ കവനം നടത്തുന്നവര്‍ ഒട്ടും വിരളമല്ലതന്നെ. സന്ധിയും സമാസവും ചുരുക്കിപ്പറയാനും പാരായണസുഖമുണ്ടാക്കാനുമുള്ള വിദ്യകളാണ്. അതിന് കഴിയുകയെന്നത് ഭാഷയിലുള്ള ഒരാളുടെ പ്രാഗല്ഭ്യത്തിന്റെ തെളിവുകൂടിയാണ്. ആശയപ്രകടനം ലളിതവും കഴിവത് ഹൃസ്വവുമാകുകയെന്നത് ഒരു ഭാഷയുടെ വികാസത്തിന്റെ ലക്ഷണമാണ്. അങ്ങനെയെങ്കില്‍, പഴക്കം കൂടിയിട്ടും, നമ്മുടെ പാവം മലയാളം ഒട്ടുംതന്നെ മെച്ചപ്പെടുന്നില്ലെന്നു വേണം പറയാന്‍.

വിരാമചിഹ്നങ്ങള്‍

മലയാളത്തിലടിച്ചിറങ്ങുന്ന എന്തിലുമേതിലും വിരാമചിഹ്നങ്ങളുടെ തെറ്റായ പ്രയോഗങ്ങള്‍ ക്ഷമിക്കാവുന്നതിലുമധികമാണ്. ഇക്കാര്യത്തില്‍ അപവാദമില്ലെന്നുതന്നെ പറയാം. വായനയെന്ന പ്രക്രിയയെ അത്യന്തം ക്ളിഷ്ടമാക്കുന്ന പോരായ്മയാണിത്. സ്ഥിരപ്രതിഷ്ഠ നേടിയ രചയിതാക്കള്‍ പോലും ചിഹ്നനത്തെ ഗൌരവമായി കാണുന്നില്ലെന്ന് ഏത്‌ കൃതിയെടുത്തു മറിച്ചുനോക്കിയാലും വ്യക്തമാകും. രണ്ടു ചിഹ്നങ്ങളെപ്പറ്റി മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ.

പൊതുവേ എല്ലായെഴുത്തുകാരും നിസ്സന്ദേഹം വിട്ടുകളയുന്ന കാര്യമാണ് വിരാമചിഹ്നങ്ങളായ ശൃംഖലവും (hyphen) രേഖയും (dash) തമ്മിലുള്ള വ്യത്യാസം. (ശൃംഖലം, ശൃംഖല -- രണ്ടും അനുവദനീയമാണ്.) കയ്യെഴുത്തുപ്രതിയിലില്ലാത്ത വ്യക്തതയുണ്ടാക്കാന്‍ അക്ഷരവിന്യാസം (typesetting), തിരുത്ത്, (proof reading) എന്നീ പ്രക്രിയകളില്‍ ഏര്‍പ്പെടുന്നവരെ ചുമതലപ്പെടുത്താനാവില്ല. സത്യത്തില്‍, ഈ പറഞ്ഞ മൂന്നു കൂട്ടര്‍ക്കും ഈ രണ്ട് വിരാമചിഹ്നങ്ങള്‍ തമ്മിലുള്ള അന്തരമോ അവയുടെ ശരിയായ ഉപയോഗമോ അറിയില്ലതന്നെ. രണ്ടും മാറിമാറിയുപയോഗിക്കുക കേരളത്തിലെന്നല്ല, ഇന്ത്യയില്‍തന്നെ സര്‍വ്വസാധാരണമാണ്. അതായത്, മലയാളത്തെ മാത്രം ബാധിക്കുന്ന ഒരു ദുശ്ശീലമല്ലിത്. ഇന്ത്യയിലുപയോഗിക്കുന്ന, ഇംഗ്ലീഷുള്‍പ്പെടെയുള്ള ഒരു ഭാഷയിലും ഇക്കാര്യത്തില്‍ ശ്രദ്ധയില്ല. രേഖക്കായി ഒരു പ്രത്യേക ചിഹ്നം നിലവിലില്ലാത്ത കീബോര്‍ഡും (ഞാനിപ്പോള്‍ ഉപയോഗിക്കുന്നതുല്‍പ്പെടെ -- അതുകൊണ്ട്, രണ്ട് ഹൈഫെന്‍ ചേര്‍ത്താണ് ഞാന്‍ രേഖയുണ്ടാക്കിയിരിക്കുന്നത്, അതൊട്ടും ശരിയല്ലെങ്കിലും!) പ്രസ്സുകളുമുണ്ട്! ഇപ്പോള്‍ പിന്നെ എല്ലാംതന്നെ കമ്പ്യൂട്ടറുയോഗിച്ചുള്ള ടൈപ്-സെറ്റിംഗ് ആണല്ലൊ. പക്ഷേ, തെറ്റെന്തെന്നറിയാതെ എങ്ങനെയത് തിരുത്തപ്പെടും?

ശൃംഖലത്തിന്റെ സാധാരണ പ്രയോഗം ലളിതമാണ്. ഉദാഹരണങ്ങള്‍:

1) ഇന്തോ-പാക് ചര്‍ച്ചകള്‍, ഇംഗ്ലീഷ്-മലയാളം നിഘണ്ടു എന്നൊക്കെ പോലെ രണ്ട് വാക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുകയാണ് പ്രഥമോപയോഗം.

2) പദ്യത്തില്‍ ഒരു പാദത്തിന്റെ അന്ത്യമാത്രയും അടുത്തതിന്റെ ആദ്യമാത്രയും തമ്മില്‍ ചേര്‍ത്ത് വായിക്കണമെന്ന് കാണിക്കാന്‍.

ഉദാ: വിട്ടയക്കുക കൂട്ടില്‍ നിന്നെന്നെ ഞാ-
നൊട്ടു വാനില്‍ പറന്നു നടക്കട്ടെ.

3) സാമാന്യനിയമപ്രകാരം, ശൃംഖലത്തിനും ബന്ധിക്കപ്പെടുന്ന വാക്കുകള്‍ക്കുമിടയില്‍ വിടവ് പാടില്ല. അല്ലെന്നാല്‍ അത് രേഖയായി തെറ്റിധരിക്കപ്പെടാം. എന്നാല്‍, ചിലയവസരങ്ങളില്‍, അതായത്, പല വാക്കുകളെ ഒരു പൊതുഘടകവുമായി ബന്ധിപ്പിക്കേണ്ടിവരുമ്പോള്‍, ചിഹ്നനത്തിനു ശേഷം അല്പം ഇടം വേണം. ഉദാ: ഋഗ്വേദത്തിന്റെ ശാകല- ബാഷ്ക്കലശാഖകള്‍ക്ക് ബ്രാഹ്മണങ്ങളില്ല. ഇവിടെ ശാഖ എന്ന ശബ്ദം ശാകല, ബാഷ്ക്കല എന്ന ശബ്ദങ്ങളുമായി ബന്ധിപ്പിക്കാന്‍ ഒരു ശൃംഖലയുടെ ആവശ്യമേയുള്ളൂ. ഈ ഉദാഹരണം ശ്രീ സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസിയില്‍നിന്നാണ്. അതില്‍ കാണുന്നത് പക്ഷേ, ശാഖല-ഭാഷ്ക്കല ശാഖകള്‍ക്ക് എന്നാണ്! അപ്പോള്‍ അര്‍ത്ഥംതന്നെ മാറിപ്പോകുന്നു. സത്യം പറഞ്ഞാല്‍, അപ്പോളവിടെ ഒരര്‍ത്ഥവുമില്ല. മഹത്തായ ഈ പുസ്തകം നിറയെ ഇത്തരം തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട് എന്നത് പരിതാപകരം തന്നെ. ഈ ലേഖനത്തിന്റെയാരംഭത്തിലെ രണ്ടാംവാക്യം ഒന്നുകൂടി ശ്രദ്ധിക്കുക. അതില്‍ മൂന്നു വാക്കുകളെ രണ്ട് തവണ ശൃംഖലമുപയോഗിച്ചും ഒരിക്കല്‍ സന്ധിയുപയോഗിച്ചും മറ്റൊരു പൊതുഘടകവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഭക്ഷ്യ- ഗൃഹ- സുഖഭോഗവസ്തുക്കളുടെ എന്ന് വായിക്കുമ്പോള്‍ കിട്ടുന്നയാശയം ഭക്ഷ്യോപഭോഗവസ്തുക്കളുടെ, ഗൃഹോപഭോഗവസ്തുക്കളുടെ, സുഖോപഭോഗവസ്തുക്കളുടെ എന്നാണല്ലോ. ഇവിടെ അതിനുപകരം ഭക്ഷ്യ-ഗൃഹ-സുഖ ഉപഭോഗവസ്തുക്കളുടെ എന്നെഴുതുന്നത് വലിയ തെറ്റു തന്നെയാണ്. കാരണം, ഈ മൂന്ന് വാക്കുകള്‍ തമ്മില്‍ ആന്തരികമായ ആശയബന്ധമില്ല. അതുകൊണ്ട് അവയെ ശൃംഖലമിട്ടു ബന്ധിപ്പിക്കുന്നതില്‍ കാര്യമില്ല.

വേറൊരു തരത്തിലും ഇങ്ങനെ സ്ഥലം ലാഭിക്കാം. ഉദാ: അപേക്ഷാഫാറത്തോടൊപ്പം നിങ്ങളുടെ ബി.എഡ്-മാര്‍ക് ലിസ്റ്റും -സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുത്തണം. ഈ വാക്യത്തില്‍ ബി.എഡ്-സര്‍ട്ടിഫിക്കറ്റും എന്ന ആവര്‍ത്തനം ഒഴിവാക്കാന്‍ ഒരു ശൃംഖലമേ വേണ്ടൂ. പക്ഷേ, ഇടം (space) എവിടെ കൊടുത്താലാണ് ആശയം ശരിയായി തെളിഞ്ഞുകിട്ടുക എന്നത്, തഴക്കമില്ലാത്തവര്‍, അല്പം ശ്രദ്ധിച്ചുചെയ്യേണ്ട കാര്യമാണ്. ഈ വിധത്തിലുള്ള ശ്രദ്ധയോ ഇത്തരം ഉപയോഗങ്ങളെപ്പറ്റിയുള്ളയറിവോ നമ്മുടെ വലിയ എഴുത്തുകാര്‍പോലും പ്രകടിപ്പിച്ചുകാണുന്നില്ല.

ഇനി രേഖ. അതിന്റെയുപയോഗം ഒരു വലയത്തിന്റേതിനു (brackets), ആവരണ- അല്ലെങ്കില്‍ കോഷ്‌ഠചിഹ്നത്തിനു സമാനമാണ്. പറഞ്ഞു വരുന്നതിന് ഒരു വിശകലനമായിട്ടോ, കൂട്ടിച്ചേര്‍ക്കലായിട്ടോ മറ്റെന്തെങ്കിലും കുറിക്കുമ്പോളാണ് രേഖ വേണ്ടിവരുന്നത്. എന്നാല്‍, രേഖയുടെ ഫലം കിട്ടുക, അതിനിരുവശത്തും നിര്‍ബന്ധമായി ഇടം ഉണ്ടായിരിക്കുമ്പോള്‍ മാത്രമാണ്. അത് മറന്നാല്‍, രേഖ ശൃംഖലം പോലെ വാക്കുകളെ കൂട്ടിയോജിപ്പിക്കയായിരിക്കും ചെയ്യുക. അതോടേ വാക്യത്തിന്റെ അര്‍ത്ഥം തെറ്റുന്നു. ശീലക്കുറവ് മൂലം, അച്ചടിക്കുന്നവരും ടൈപ്പ് ചെയ്യുന്നവരും മറ്റൊരു പ്രധാന കാര്യവും മറക്കുന്നുണ്ട്‌: രേഖക്ക് ശൃംഖലത്തെക്കാള്‍ അല്പം നീളം കൂടുതലുണ്ടായിരിക്കണം. 'രേഖാഖണ്‌ഡം' എന്ന് ഹൈഫെന് ഒരു ഭാഷന്തരമുള്ളത് തന്നെ അതുകൊണ്ടാണല്ലോ. ഇന്ത്യയില്‍ മാത്രമാണ് ഈ വ്യത്യാസം അവഗണിക്കപ്പെടുന്നത്. വായനയെ അത് വല്ലാതെ ക്ളിഷ്ടതരമാക്കുന്നു. ഉദാ: ചുരുക്കത്തില്‍ ഇതാണ് മാണ്‍ഡൂക്യോപനിഷത്തിന്റെ പ്രബോധനം -- അയമാത്മാ ബ്രഹ്മ. വേറൊരുദാഹരണം: ജിഹ്വാമേ മധുമത്തമാ -- നാക്ക് മാധുര്യമൂറുന്നതാവണം. ഈ രണ്ടുദാഹരണങ്ങളിലും, ആദ്യം പറഞ്ഞതിന് ഒരു വിശദീകരണമാണ് രേഖ കഴിഞ്ഞു പറയുന്നത്. അടുത്ത ഉദാഹരണത്തില്‍, രണ്ട് രേഖകള്‍ ഒരു വലയത്തിന്റെ പണി ചെയ്യുന്നു: ഏത്‌ വിദ്യയില്‍ ശ്രേയസ് -- ബ്രഹ്മസാക്ഷാത്ക്കാരം -- ഉപനിഷ്ഠമായിരിക്കുന്നുവോ, അതത്രേ, ഉപനിഷത്ത്.

അശ്രദ്ധകൊണ്ട് വന്നുഭവിക്കുന്ന ഹാനിയെത്രയെന്ന്‌ ഇനി കുറിക്കുന്നയുദാഹരണം വ്യക്തമാക്കും. One World Publishing, Ernakulam പുറത്തിറക്കിയ ഒരു കൃതിയുടെ പേരാണ് "താവോ-ഗുരുവിന്‍റെ വഴി". കണ്ടാല്‍ തോന്നും, താവോ എന്ന് പേരുള്ള ഏതോ ഗുരുവിന്‍റെ വഴിയെപ്പറ്റിയാണ്‌ എഴുത്ത് എന്ന്. പുസ്തകത്തിന്റെ ഓരോ താളിലും ഇങ്ങനെ മുദ്രണം ചെയ്തിരിക്കുന്നു. എന്നാല്‍, വേണ്ടിയിരുന്നതോ, "താവോ -- ഗുരുവിന്‍റെ വഴി" എന്നും! താവോ എന്താണെന്നാണ് (അതാണ്‌ എന്റെ ഗുരുവിന്‍റെ വഴി) കൃതിയില്‍ വിശദമാക്കാന്‍ ശ്രമിച്ചിരിക്കുന്നത്. പക്ഷേ, രേഖക്ക് പകരം ഇട്ടത് ശൃംഖലം! മൂലഗ്രന്ഥത്തിന്റെ സ്വതന്ത്രാവിഷ്ക്കാരം നടത്തിയ അഷിത പോലും ഇത് ശ്രദ്ധിച്ചിട്ടുണ്ടോ, ആവോ!

DCBooksന്റെ ശബ്ദസാഗരത്തില്‍ രേഖ, ശൃംഖലം (ശൃംഖല) എന്ന ചിഹ്നങ്ങള്‍ തെറ്റായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്!

ബഹുമാന്യരായ എഴുത്തുകാര്‍ ജാഗ്രതൈ!

0 comments: