പരിധിക്കു പുറത്ത്!

ഇന്ത്യയില്‍ പൊതുവെയും, കേരളത്തില്‍ പ്രത്യേകിച്ചും മൊബൈല്‍ ഫോണിന്റെയുപയോഗം നാള്‍ക്കുനാള്‍ ഏറിവരുമ്പോള്‍, ലോകത്തിലെ ഏറ്റവും സമ്പന്നമെന്നു പറയാവുന്ന സ്വിറ്റ്സര്‍ലന്റില്‍ ഓരോരോ ഗ്രാമങ്ങള്‍ മൊബൈല്‍ കമ്പനികളെക്കൊണ്ട്‌ അവരുടെ റ്റവറുകള്‍ അഴിച്ചു മാറ്റിക്കുകയാണ്! വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും, സംഗതി സത്യമാണ്. ബാസല്‍ലാന്റ് കന്റോണിലുള്ള ഹേഫല്‍ഫിങ്ങന്‍ (Haefelfingen) ആണ് ഇങ്ങനെയൊരു നീക്കത്തിന് ആദ്യം മാതൃകയായത്. അതും, ഏഴു വര്‍ഷം മുമ്പെടുത്ത ഒരു തീരുമാനം.


1993 മുതല്‍ സ്വിറ്റ്സര്‍ലന്റില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം പ്രചരിക്കാന്‍ തുടങ്ങി. നാടിന്റെ 99% ഇന്ന് മൊബൈല്‍ പരിധിക്കുള്ളിലാണ്. കൃഷിക്കാരായ ഒന്നുരണ്ടു വനിതകളാണ്, മൊബൈലിന്റെ ഉപയോഗം ആരോഗ്യത്തിനു ഹാനികരമാണ്, തങ്ങള്‍ക്കു ലാന്റുഫോണ്‍ ധാരാളം മതി, എന്നൊക്കെ ചിന്തിച്ചു തുടങ്ങിയതും, ഗ്രാമത്തിലെ ഭൂരിഭാഗം നിവാസികളെക്കൊണ്ടും അങ്ങനെ ചിന്തിപ്പിക്കാന്‍ കാരണക്കാരാകുകയും ചെയ്തത്. ഗ്രാമവാസികളുടെ നിര്‍ബന്ധത്തിനു വഴങ്ങാതിരിക്കാന്‍ കഴിവത് നോക്കിയെങ്കിലും, അവസാനം, അന്റെന സ്ഥാപിച്ചവര്‍ അതഴിച്ചെടുത്ത് പോകേണ്ടിവന്നു. അടുത്തയൂഴം യൂറാ കന്റോണിലെ സുബേയ് (Soubey) എന്ന ഗ്രാമത്തിനാണ്. കൂടുതല്‍ ഗ്രാമങ്ങള്‍ ഈ വഴി പിന്തുടരാന്‍ തയ്യാറെടുക്കുന്നുമുണ്ട്. ഇങ്ങനെ 'പരിധിക്കു പുറത്താകുന്ന' സ്ഥലങ്ങളിലേയ്ക്ക് താമസം മാറ്റാന്‍ ആഗ്രഹിക്കുന്നവരും വളരെയാണ്.


മൊബൈല്‍ അന്റെനകള്‍ പുറത്തുവിടുന്ന  റേഡിയോപ്രസരം ജന്തു- സസ്യജാലങ്ങള്‍ക്ക് താല്ക്കാലികമായും ജനിതകമായും വളരെ ഉപദ്രവകരമാണെന്ന് വിശ്വസിക്കുന്നവര്‍ ഏറിവരുന്നു. പക്ഷികള്‍ക്കും തേനീച്ചകള്‍ക്കും ദിശാബോധനഷ്ടവും മനുഷ്യരില്‍ തലവേദന, വൈകാരികമായ മാറ്റങ്ങള്‍ എന്നിവയും ഇപ്പോള്‍ത്തന്നെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ടെലിഫോണ്‍ സിഗ്നലുകളുടെ അതിപ്രസരണം സസ്യങ്ങളുടെ ഫലപുഷ്ടിയെയും ജീവികളുടെ ആന്തരികാവയവങ്ങളെയും വിപരീതമായി ബാധിക്കുന്നില്ലേ എന്ന സംശയം കൂടിക്കൊണ്ടിരിക്കുന്നു. പല പരീക്ഷണങ്ങളും നല്‍കുന്ന കൃത്യമായ അറിവുകള്‍ മൊബൈലിന്റെ ഉപയോഗത്തിന് എതിരാണെങ്കില്‍തന്നെ അവയൊക്കെ സാധാരണക്കാരില്‍ എത്താതിരിക്കാനുള്ള പോംവഴികള്‍ ലാഭക്കൊതി പെരുത്ത മൊബൈല്‍ കമ്പനികള്‍ തേടുന്നുണ്ടാവണം.


മൊബൈലില്‍ നിന്ന് മോബൈലിലേയ്ക്കുള്ള വിളി കൂടുതല്‍ ലാഭകരമാക്കിയും ലാന്റുഫോണുകള്‍ കാര്യക്ഷമമല്ലാതാക്കിയും നമ്മള്‍ ഇന്ത്യാക്കാര്‍ ഇനിയൊരു തിരിച്ചുപോക്ക് അസ്സാധ്യമാക്കുകയാണ്. അജ്ഞാതമായ പലയസുഖങ്ങളും ഇന്ന് ചെറുപ്പക്കാരെ അപ്രതീക്ഷിതമായി അടിപ്പെടുത്തുന്നത് നാം ശ്രദ്ധിക്കുന്നു. ഇവയില്‍ ചിലതിനെങ്കിലും പിന്നില്‍ നമ്മുടെ നിതാന്തസഹചാരിയായ മൊബൈല്‍ ആയിരുന്നു എന്നൊരിക്കല്‍ കണ്ടെത്തുമ്പോള്‍, വളരെ വൈകിപ്പോയിരിക്കും. പുകവലിയുടെ കാര്യത്തിലെന്നപോലെ, ഇവിടെയും വെറും സാമീപ്യം മതി, അപകടം ദൂരെവ്യാപിയാകാന്‍. താല്‍കാലിക സൌകര്യങ്ങള്‍ അനാശാസ്യ ഭവിഷ്യത്തുകളെ മറക്കാന്‍ അല്ലെങ്കില്‍ അവഗണിക്കാന്‍ ഇടവരുത്തുകയെന്നാല്‍, അത് പക്വതയില്ലായ്മ തന്നെയാണ്. അല്ലെങ്കില്‍ത്തന്നെ എവിടെയാണ് നാം പക്വതയാര്‍ജ്ജിച്ചിട്ടുള്ളത്? പലര്‍ക്കും ഇപ്പോഴും മാന്യനായ നമ്മുടെ പ്രധാനമന്ത്രി പോലും എല്ലാ ജനാധിപത്യമര്യാദകളെയും ലംഘിച്ചുകൊണ്ടല്ലേ, വെള്ളക്കാര്‍ ഭയന്നുതുടങ്ങിയിട്ടുള്ള ആണവനിലയങ്ങള്‍ ഇന്ത്യക്ക്‌ അനിവാര്യമാണെന്ന ഭാവത്തില്‍ അമേരിക്കയുമായി ആണവോര്‍ജ്ജ ഉടമ്പടിയില്‍ ഒപ്പ് വച്ചത്! പ്രതിദിനം ആയിരക്കണക്കിനാണ് കേരളത്തില്‍ കൂടുതല്‍ വണ്ടികള്‍ നിരത്തിലിറക്കുന്നത്. റോഡിന്റെ മേന്മ്മയോ വീതിയോ ഒരു തരി പോലും കൂടുന്നില്ലെന്നു മാത്രമല്ല, പലേടത്തും കുഴികളുടെ ആഴംകൊണ്ട് റോഡും തോടും തമ്മില്‍ തിരിച്ചറിയാനാവാത്ത സ്ഥിതിയായി. സമ്പൂര്‍ണ്ണ വൈദ്യതീകരണം എന്ന മോടിവാക്കുമായി കേരളം ഇഴയാന്‍ തുടങ്ങിയിട്ട് പല ദശാബ്ദങ്ങളായി. മണിക്കൂറില്‍ കുറഞ്ഞത്‌ അഞ്ചുതവണ മുറിയാതെ വൈദ്യുതി കിട്ടുന്ന ഒറ്റ ഗ്രാമം ഈ നാട്ടിലുണ്ടോ? ഇതിനൊക്കെയുത്തരവാദികളായവര്‍ എല്ലാ മാന്യതയുടെയും പരിധിക്കു പുറത്താണ് കഴിയുന്നത്‌. ഏത്‌ മേഖലയിലും സ്ഥിതിഗതികള്‍ ഇതേപോലെ തന്നെ! ജീവന്റെ തന്നെ പരിധിക്കു പുറത്തേയ്ക്കാണ് ഈ പോക്ക് എന്ന് നാം റിഞ്ഞിരിക്കുകയെങ്കിലുമാകട്ടെ!

0 comments: