അന്ത്യാഭിലാഷം



സമയദൂരങ്ങള്‍ക്കെതിരെയുള്ളയോട്ടം 
അര്‍ഥമറ്റയീ പോരാട്ടമിതാ തീര്‍ന്നു.
തുടരട്ടെ ഞാനിനിയെന്‍ പ്രയാണം 
കാലയവനികയ്ക്കപ്പുറത്തായ്‌.

ഉപയോഗിച്ചുതീര്‍ന്നയെന്റെ ദേഹം 
എന്നെ ഞാനാക്കിയയീ പ്രത്യക്ഷം 
നിങ്ങള്‍ക്കുമെനിക്കുമിനി- 
യൊരു ഭാരമാകേന്ടതില്ല.

എങ്കിലുംപള്ളിസിമിത്തേരിയില്‍ 
അഴിയാത്തയസ്ഥികള്‍ക്കിടക്കും 
പിരിയാന്‍ മടിക്കുന്നവര്‍ക്കടുത്തും 
അതിനെ കൊണ്ടിടല്ലേ നിങ്ങള്‍.

പകരംഎനിക്കു സുപരിചിതമായ
ഈ മണ്ണില്‍, ഈ വീട്ടുവളപ്പില്‍
എന്റെ ദേഹം ഭൂമിക്കു നനവും 
വളവുമായി അലിഞ്ഞുചേരട്ടെ.

നിശ്ഛലമായ്‌തീര്‍ന്നയെന്നവയവങ്ങള്‍ 
പരിപൂര്‍ണ്ണ നഗ്നതയില്‍ ശയിക്കട്ടെ.
കൊന്തയും കുരിശും ചാര്‍ത്തിയുള്ള 
വ്യര്‍ഥഗോഷ്ടികളും പൂമാലകളണിയി-
ച്ചുള്ള കപടമാന്യതയുമവയ്ക്കു വേണ്ടാ.





ഗത്ഗതമുണര്‍ത്തുന്ന ചരമഗീതങ്ങളും 
വ്യജഭാവനകളില്‍ പൊതിഞ്ഞ ഭക്തിഗാനങ്ങളും
വെറുത്തിരുന്നുഞാന്‍ എന്നോര്‍ക്കുക. 
അല്‍പവിശ്വാസികളുടെ മന്ത്രോച്ചാരണങ്ങളും
സൂത്രോക്തികളുമെന്നെയലോസരപ്പെടുത്തുമെന്നും.

മണ്ണില്‍ പിളര്‍ന്ന പുതുനനവില്‍ 
തിരിച്ചമ്മയുടെ ഗര്‍ഭത്തിലേക്ക്,
പ്രിയതമയുടെ മാറിടത്തിലേയ്-
ക്കെന്നപോലെന്നെ വയ്ക്കുക.
മീനച്ചിലാറ്റിലെ ശിലാശകലങ്ങള്‍ 
പെറുക്കി നിരത്തിയെന്‍ വിശ്രമ-
സ്ഥാനമലങ്കരിച്ചാലും. 
കോട്യാനുകോടി സംവത്സരങ്ങളിലെ 
സന്ചാരകഥകള്‍ എന്നോടവര്‍ക്ക് 
പറയാനുണ്ടാവും.

ഉറവിടമോന്നു മാത്രം നമുക്കെല്ലാം
പരിണാമങ്ങളെന്നാല്‍ പലവിധേ...
മരിക്കുന്നെല്ലാ ജീവനുമൊരിക്കല്‍ 
വീണ്ടും തളിര്‍ത്തിടാനായ്‌ മാത്രം.



സക്കറിയാസ് നെടുങ്കനാല്‍ 






0 comments: