എന്റെ വിധി

കര്‍ത്താവൊരിക്കല്‍ നടക്കാനിറങ്ങി.
ഗബ്രിയേല്‍ മാലാഖാ കൂട്ടിനുണ്ട്.
അവരുടെ നീണ്ട നിഴലുകള്‍-
ക്കോരം പറ്റി,  പമ്മി പമ്മി ഞാനും.

പിന്നിലേയ്ക്ക് തിരിഞ്ഞ മാലാഖാ എന്നെ കണ്ടു.
"ങാ, എന്തു വേണം സക്കറിയാസേ?"
വിക്കിയും വിറച്ചും ഞാന്‍: "നീട്ടിത്തരണേ ഈ ജീവിത-
നിത്ധരി ഒരു രണ്ട് കൊല്ലം, വെറും രണ്ട് കൊല്ലം!"

വിറയലും ആകാംക്ഷയും എന്റെ വേഗം കുറച്ചു.
അപ്പോഴതാ കര്‍ത്താവിന്റെ കനത്ത ശബ്ദം:
"കാര്യമെന്തെന്ന് തെരയൂ, ഗബ്രിയേല്‍."
കേട്ടതേ, തളര്‍ന്നു ഞാന്‍ മുട്ടിന്മേല്‍ വീണു.

വിങ്ങി മിടിച്ചുകൊണ്ടിരുന്നയെന്‍ ചങ്കിലെ
വിടര്‍ന്ന മുറിവും അതില്‍ തറച്ചു നിന്നിരുന്ന
ഇരുവായന്‍ ഖഡ്ഗവും ചൂണ്ടിക്കാണിച്ച്,
പറഞ്ഞൊപ്പിച്ചു ഞാന്‍ എങ്ങനെയോ ‍:

"ഇതൂരിയാലെന്‍ ചങ്ക് കഷണം രണ്ട്;
ഇല്ലെങ്കിലോ,
നിലച്ചീടുമതിന്‍ മിടി-
പ്പിതാ, ഈ നിമിഷം!"
സംഗതിയുടെ കിടപ്പ് പിടികിട്ടാത്ത
ഭൃത്യനോട് കര്‍ത്താവിന്റെ കല്പന:
"വലിച്ചതൂരൂ, ഗബ്രിയേല്‍"
ബാക്കി എന്നോടായിരുന്നു:

രണ്ട് കഷണമെങ്കില്‍, രണ്ട്,
മനുഷ്യഹൃദയങ്ങളെ അസ്വസ്ഥമാക്കാന്‍,
അതിലനുരാഗം വിതച്ചത് നാം തന്നെ.
കഷണങ്ങളിലൊന്ന് ഇതുവരെ
നിന്റെ കൂടെ നടന്നവള്‍ക്ക്;
മറ്റേത്, ഇപ്പോഴും നിന്നെ പ്രേമിച്ചും
കരഞ്ഞും ദൂരെ കഴിയുന്നവള്‍ക്ക്."
"ഇരു പാതികളുമൊന്നായിടാന്‍
നിന്റെ ഭാഗിനിഭാമിനിമാര്‍ വി-
സമ്മതിക്കുവോളം, തങ്ങൂ നീ
കൊതിപ്പിക്കുമീ ധരണിയില്‍. 
രണ്ട് സ്ത്രീമനസ്സുകളുടെ നിരൂഹ-
സമസ്യകള്‍ക്ക് എന്നുമെന്നും
അടിമപ്പെട്ടിരിക്കും നിന്റെ പ്രാണന്‍."

അമേന്‍ എന്നുരിയാടാനെന്‍ നാവനങ്ങിയില്ല.
ആകെയൊരു ചിദാനന്ദലഹരി -
നീട്ടി കിട്ടിയ ജീവന്റെ ചിത് സുഖ ലാഘവത്വം.
നീണ്ട നിഴലുകള്‍ പണ്ടേ മറഞ്ഞിരുന്നു.

0 comments: