അനന്തതയുടെ ചുരുളുകള്‍

കോതമംഗലംകാരന്‍ മുണ്ടക്കല്‍ ഔസേപ്പച്ചന്‍ എന്നൊരു സുഹൃത്ത്‌ ചോദ്യംചെയ്യാത്ത വിഷയങ്ങളില്ല. ഏഴെട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പൊരിക്കല്‍ അദ്ദേഹമെന്നോട് ചോദിച്ചു, ഗുരുത്വാകര്‍ഷണമാണ് താങ്ങില്ലാത്തതെല്ലാം താഴേയ്ക്ക് വീഴാന്‍ ഇടവരുത്തുന്നതെങ്കില്‍, എന്തുകൊണ്ടാണ്, വീഴുന്നതെല്ലാം ഭൂമദ്ധ്യത്തിലേയ്ക്കെത്താത്തത്? എങ്ങനെയാണ് ഒരു കൊമ്പനാന അതിന്റെ ഭയാനകമായ ഭാരത്തെ അനായാസം താങ്ങിക്കൊണ്ടുനടക്കുന്നത്? പരാമൃഷ്ട വിഷയത്തെപ്പറ്റി പഠിക്കാന്‍ അദ്ദേഹത്തിന്റെ ആരായലുകള്‍ എനിക്കുത്തേജനമായിത്തീര്‍ന്നിട്ടുണ്ട്.

Electromagnetism ആണ് ഈ സമസ്യയുടെ വിശദീകരണത്തിനുള്ള വഴിതെളിച്ചത്. എല്ലാം അണുക്കളാല്‍ നിര്‍
മ്മിതമാണ്. ഓരോ ആറ്റവും അതിന്റെ പരിധിയില്‍ ഋണാത്മക (negative) ഊര്‍ജ്ജത്തെ വഹിക്കുന്നുണ്ട്. വീഴുന്ന വസ്തുവിലെ ആറ്റവും, പ്രതിരോധിക്കുന്നതിലെ (ഏറ്റുവാങ്ങുന്നതിലെ) ആറ്റവും തമ്മില്‍ സംഘട്ടനമുണ്ടാവുമ്പോള്‍, രണ്ടിലെയും electrical charge പരസ്പരം ചെറുത്തുനില്‍ക്കുന്നു. അതുകൊണ്ട്, എത്ര ഭാരമുള്ളവ നിലംപതിച്ചാലും, അവള്‍ക്കുണ്ടാകുന്ന അല്പസ്വല്പ ചതവുകളോടെ ഭൂമിയതിനെ ഏറ്റുവാങ്ങും, ഭൂമദ്ധ്യത്തിലേയ്ക്കവ തുരന്നിറങ്ങാതെ.

ഇത് കേട്ടിട്ട് ഔസേപ്പച്ചന് തൃപ്തിയായില്ല. ഇത് വായിക്കുന്നവര്‍ക്കും തൃപ്തിയാകണമെന്നില്ല. പക്ഷേ, ധിഷണയെന്നും അറിയാനുള്ള തൃഷ്ണ
യെന്നും പറയുന്ന, നമ്മെ മനുഷ്യരാക്കുന്ന ആ സവിശേഷത ഉള്ളിടത്തോളംകാലം ചോദ്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരിക്കും, ഉത്തരങ്ങള്‍ അത്രയൊന്നും തൃപ്തികരമായില്ലെങ്കിലും.

ചിന്തിക്കാന്‍ പഠിച്ച കാലം മുതല്‍ തന്റെയും തനിക്കു ചുറ്റുമുള്ളവയുടെയും, തുടര്‍ന്ന്, തന്റെ കാഴ്ചയ്ക്കപ്പുറത്തുള്ളവയുടെയും കാരണങ്ങളെ തിരഞ്ഞിറങ്ങിത്തിരിച്ച മനുഷ്യന് ഇന്നും അവയിലൊന്നിന്റെയും തന്നെ സംശയരഹിതമായ വിശദീകരണങ്ങള്‍ കൈവശമായിട്ടില്ല. ആധുനിക ശാസ്ത്രവിഭാഗങ്ങള്‍ നിഗമനങ്ങളും ഫോര്‍മ്യുലകളുമൊക്കെ മുന്നോട്ടുവയ്ക്കുന്നുണ്ട്‌ - ഗുരുത്വാകര്‍ഷണം, വിദ്യുത്-കാന്തികശക്തി, ക്വാണ്ടം വ്യാഖ്യാനങ്ങള്‍, സ്ട്രിംഗ്- ബ്രെയിന്‍ (brane) തീയറികള്‍ തുടങ്ങിയവ. എന്നാലിവയിലൊന്നിലൂടെയും പ്രപഞ്ചമെന്താണെന്നോ, അതിന്റെ ആരംഭമെങ്ങനെയെന്നോ ശാസ്ത്രത്തിനു തീര്‍ത്തുപറയാറായിട്ടില്ല. എന്നാലും, ബൈബ്ള്‍ എഴുതപ്പെട്ട കാലംമുതല്‍ മനുഷ്യന് അവന്‍ സ്വയം പ്രപഞ്ചദ്ധ്യത്തില്‍ കല്പിച്ചിരുന്ന സ്ഥാനം അവിടെനിന്ന് മാറി ഇപ്പോള്‍ അതിന്റെ പ്രാന്തങ്ങളിലെവിടെയോ നില്‍ക്കുന്ന, അത്രയൊന്നും സാരമല്ലാത്ത ഒന്നായിത്തീര്‍ന്നിട്ടുണ്ടെന്നുള്ളത് അത്ര ചെറിയ കാര്യമല്ല. അറിയുന്തോറും പ്രപഞ്ചവ്യാപ്തി കൂടുകയും അതില്‍ മനുഷ്യന്റെ സ്ഥാനം അത്രകണ്ട്‌ നിസ്സാരമായിത്തീരുകയും ചെയ്യുന്നു എന്നത് അവന്റെ അഹന്തയെ ഞെട്ടിക്കുന്നുണ്ട്. മറ്റേതെങ്കിലും ഒരു സൌരയൂഥത്തിലെ ഒരു ഗ്രഹത്തില്‍, നമ്മുടേതുപോലെയോ, ഒരുപക്ഷേ, അതിലും വികസിച്ച ധിഷണയോ ഉള്ളവര്‍ പാര്‍ക്കുന്നുണ്ടാവാം എന്നതും ഒരു സാധ്യതതന്നെയാണ്. എന്നിരുന്നാലും, ഭൂമിയിലെ മനുഷ്യന്റെ അന്വേഷണത്വര കടന്നുപോയ ഊടുവഴികളിലൂടെ കണ്ണോടിക്കുന്നത് രസാവഹമാണ്.


ഊര്‍ജ്ജതന്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും വശമില്ലാത്തവര്‍ക്ക്, പരതിപ്പരതിയേ ഈ വഴികളെ തേടിപ്പിടിക്കാനാവൂ. നാം സാധാരണ വ്യവഹാരങ്ങളില്‍ പ്രയോഗിക്കുന്ന ത്രിമാനങ്ങളും (നീളം, വീതി, ഉയരം) നാലാമത്തെ മാനമായ സമയവും മാത്രമുപയോഗിച്ചുകൊണ്ട് പ്രപഞ്ചവിസ്മയങ്ങളിലേയ്ക്ക് ഒളിഞ്ഞുനോക്കാനാവില്ല. കാരണം, യഥാര്‍ത്ഥത്തിലുള്ളതിന്റെ ഒരു തരി മാത്രമാണ് ഈ മാനങ്ങളുപയോഗിച്ച് അളക്കാനാവുന്നത്. അതുപോലും വസ്തുനിഷ്ഠമല്ലെന്നുള്ള സത്യം ശാസ്ത്രം വളരുന്തോറും കൂടുതലായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

ആദ്യമൊരു നിഗമനത്തിലെത്തുക, എന്നിട്ട്‌ അത് തെളിയിക്കാനുള്ള പരീക്ഷണങ്ങള്‍ നടത്തുക, അതില്‍ വിജയിക്കുന്നെങ്കില്‍, അതൊരു പൊതുതതത്ത്വമായി അംഗീകരിക്കുക, എന്നതാണ് തീയറെട്ടിക്കല്‍ ഫിസിക്സിന്റെ രീതി. ഇങ്ങനെ, ഭൌതികശാസ്ത്രം കടന്നുപോയ ഏതാണ്ട് മൂന്നു ശതാബ്ദങ്ങളിലെ കണ്ടെത്തലുകളെ സമന്വയിപ്പിച്ചാല്‍, Einsteinന്റെ ആപേക്ഷിക
താസിദ്ധാന്തംതൊട്ട് സ്ട്രിംഗ് തീയറി വരെയുള്ള സങ്കീര്‍ണതത്ത്വങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ഇവയെയെല്ലാം കൂട്ടിയിണക്കി, ഏറ്റവും ചെറുതിനെയും ബ്രഹ്മാണ്ഡമെന്ന മൊത്തത്തെയും ഒരു സമഗ്രതയില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

ആധുനിക ശാസ്ത്രജ്ഞരില്‍ പ്രമുഖനായ Isaac Newton പറഞ്ഞു: "കടല്‍തീരത്തിരുന്നു കളിക്കുന്ന ഒരു കുട്ടിയാണ് ഞാന്‍. എന്നെയാകര്‍ഷിക്കുന്ന ഒരു മണല്‍ത്തരി ഞാന്‍ ഇടയ്ക്കു കണ്ടെത്തുന്നു. അറിവിന്റെ അനന്തമായ ആഴിയും മണല്‍പ്പരപ്പും നോക്കെത്താത്തതാണ്." 250ല്‍ പരം വര്‍ഷങ്ങള്‍ക്കുശേഷം ഇന്നും ഏതാനും തിളങ്ങുന്ന മണല്‍ത്തരികളേ മനുഷ്യന്റെ കൈയിലുള്ളൂ. അവയെല്ലാംചേര്‍ത്ത് ഒരു മാലകോര്‍ക്കാന്‍ - ഒരു സമഗ്രസിദ്ധാന്തമുണ്ടാക്കാന്‍ - ശ്രമിച്ച  Einstein പോയിട്ടുതന്നെ അമ്പത് കൊല്ലത്തിലേറെയായി. ഇതുവരെയുള്ള ശാസ്ത്രവിചാരധാരയിലൂടെ ഒരു ശീഘ്രപര്യടനത്തിനുള്ള എളിയ ശ്രമമാണ് ഈ ലേഖനം.

ശാസ്ത്രശാഖകള്‍ മനുഷ്യന്റെ ജിജ്ഞാസയുടെ വ്യത്യസ്ത വഴികളാണ്. അടുത്തകാലംവരെ ഇവയില്‍ സ്ഥൂലപ്രപഞ്ചത്തെ സംബന്ധിക്കുന്നവ (natural sciences) ഒരു വശത്തും, സൂക്ഷ്മപ്രപഞ്ചത്തെ ബാധിക്കുന്നവ (philosophical sciences) മറുവശത്തും വളര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാലിനിയങ്ങോട്ട്, അറിവിന്റെ ഉത്ഗ്രഥനത്തിനുവേണ്ടി, ഇവയ്ക്ക് ഒരുമിച്ചല്ലാതെ തുടരാനാവില്ലെന്നത് ഏവരും ഇന്ന് സമ്മതിക്കുന്നുണ്ട്.

മാനുഷികജിജ്ഞാസയുടെ ലഘുചരിത്രത്തില്‍ മൂന്നു ഘട്ടങ്ങളെ വേര്‍തിരിച്ചു കാണാം. പാശ്ചാത്യലോകത്ത് നടന്ന ചിന്താഗവേഷണങ്ങളാണ് ഇവിടെയുദ്ദേശിക്കുന്നത്. അവയെ നയിച്ചത്, 1) ദെകാര്‍ത് (Rene Descartes), ഗലിലെയി (Galileo Galilei), 2) ന്യൂ ട്ടന്‍ (Isaac Newton), 3) ഹൈസെന്‍ബര്‍ഗ് (Werner Heisenberg), ബോര്‍ (Niel Bohr)‍, ഐന്‍ഷ്റ്റയിന്‍ (Albert Einstein) എന്നിവരാണ്.  



ഒന്നാം ഘട്ടം: ഭൌതികത്തിന്റെ തുടക്കം 
കഴിഞ്ഞ മൂന്നു ശതാബ്ദങ്ങളിലൂടെ മനുഷജിജ്ഞാസക്ക് മാര്‍ഗദര്‍ശിയായി തെളിഞ്ഞുനിന്ന ചിന്തകനാണ് ഫ്രാന്‍സുകാരനായ റെനെ ദെകാര്‍ത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ ദൃശ്യപ്രപഞ്ചത്തെ ജൈവവും അജൈവവുമായി തിരിക്കാം. ശാസ്ത്രമെന്നാല്‍ പദാര്‍ത്ഥപരമായ സ്ഥൂലപ്രപഞ്ചത്തെ അളന്നറിയുക മാത്രമാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലൂടെ യൂറോപ്പില്‍ അലയടിച്ച അറിവിന്റെ പുത്തനുണര്‍വ് (Rebirth എന്നര്‍ത്ഥമുള്ള Renaissance) വരെ ജനജീവിതം മതത്തിന്റെ പിടിയിലമര്‍ന്നിരുന്നു. ദെകാര്‍ത് തുടക്കമിട്ടത്, ആത്മാവിന്റെയും മനസ്സിന്റെയും തലങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്ഥൂലപ്രപഞ്ചത്തെ കാണുന്നതിനാണ്. ചിന്തയുടെ ലോകവും തൊട്ടറിയാവുന്ന ലോകവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നു ചുരുക്കം. ശാസ്ത്രമെന്നാല്‍, സ്ഥൂലപ്രപഞ്ചത്തെ ഒരു യന്ത്രമെന്നപോലെ പഠിക്കുകയാണ്. അതിനുപാധിയായി ദെകാര്‍ത് ഉപയോഗിച്ചത് ഗണിതമായിരുന്നു. 


പുറകെയെത്തിയ ഗലിലെയിയും ഗണിതജ്ഞനായിരുന്നു. പുറത്തുള്ളവയെ അളന്നുതിട്ടപ്പെടുത്തുന്നതിലായിരുന്നു അദ്ദേഹത്തിന്റെയും ശ്രദ്ധ. അളക്കാവുന്നതിനെ കീഴ്പ്പെടുത്തുകയുമാവാം എന്നതായി ആധുനിക യന്ത്രവത്ക്കണത്തിന്റെ യുക്തി. അതിന് തുടക്കമിട്ടത് ഇവര്‍ രണ്ടുമാണ്. ഭൌതികശാസ്ത്രത്തില്‍ വസ്തുനിഷ്ഠമെന്നു പറയുമ്പോള്‍ സ്ഥൂലതയെ (based on quantity) ആണുദ്ദേശിക്കുന്നത്. ബാക്കിയുള്ളവ - കല, കവിത, സംഗീതം, മതം, ധാര്‍മികത എന്നിത്യാദി - അളക്കാനാവില്ലാത്തതിനാല്‍ ശാസ്ത്രത്തിനു വെളിയിലാണ്. അതേസമയം അവ തീര്‍ത്തും വ്യക്തിപരവുമാണ്. 

രണ്ടാം ഘട്ടം: ന്യൂട്ടന്റെ ഊര്‍ജ്ജതന്ത്ര സിദ്ധാന്തങ്ങള്‍: ഊര്‍ജ്ജതന്ത്രത്തെ - പദാര്‍ത്ഥപരമായ ലോകത്തെ പഠിക്കുന്ന ശാഖ - മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ക്കെല്ലാം അടിസ്ഥാനമാക്കിയത് ഇദ്ദേഹമാണ്. പദാര്‍ത്ഥത്തിന്റെ അങ്ങേയറ്റത്തെ ഘടകം ആറ്റമാണെന്നും അതിനെ അളക്കാനുള്ള വിദ്യയറിഞ്ഞാല്‍‍, പ്രപഞ്ചജ്ഞാനമായെന്നുമുള്ള വിശ്വാസം ഗവേഷകരെ വശീകരിച്ചു. കണത്തെ ഇനിയും വിഭജിക്കാനാവില്ല എന്ന ധാരണയില്‍, അണുവിദ്യക്കപ്പുറത്ത് ഒന്നുമില്ലെന്നയഹങ്കാരം ശാസ്ത്രജ്ഞരെ ബാധിച്ചു.

രണ്ട് നൂറ്റാണ്ടുകാലത്തേയ്ക്ക് ശക്തിപ്രകടിപ്പിച്ച ന്യൂട്ടോണിയന്‍ നിയമങ്ങള്‍ തകര്‍ന്ന് വീണത്‌, ആറ്റം വിഭജിക്കപ്പെട്ടതോടെയാണ്. ഭൌതികശാസ്ത്രങ്ങളുടെ 'അധ:പതനം' ഇവിടെ തുടങ്ങുകയായി. മിക്ക ശാസ്ത്രനിയമവും തിരുത്തിക്കുറിക്കേണ്ടിവന്നു.



മൂന്നാം ഘട്ടം: The Theory of General Relativity
ആപേക്ഷികതാസിദ്ധാന്തം വ്യക്തമാക്കാന്‍ ശ്രമിച്ചത്, ഗുരുത്വാകര്‍ഷണം എങ്ങനെയാണ് വസ്തുക്കളില്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ്. ഭൂമിയില്‍ നിലയുറപ്പിക്കാന്‍ നമ്മെയനുവദിക്കുന്നതും ഗ്രഹങ്ങള്‍ സൂര്യനുചുറ്റും കറങ്ങുന്നതും പിണ്ഡങ്ങള്‍ തമ്മിലുള്ള ആകര്‍ഷണംകൊണ്ടാണെന്ന് Einsteinന്റെ General Relativity Theory പറയുന്നു. മുഴുത്ത വസ്തുക്കളുടെ കാര്യത്തില്‍ ഇത് കുറ്റമില്ലാതെ തെളിയിക്കാം. എന്നാല്‍ നിത്യാനുഭവങ്ങളില്‍നിന്ന് കോടിക്കണക്കിന് പടികള്‍ താഴെ, സബ്അറ്റോമിക്/മൈക്രോകോസ്മിക് സൂക്ഷ്മതലങ്ങളില്‍ ഗുരുത്വാകര്‍ഷണം ഫലിക്കുന്നില്ല. ആകെപ്പാടെ ഒരലങ്കോലം, ശിഥിലത, ആണവിടെയുള്ളത്. ആ കെയ്യോസില്‍ (chaos)‍, നമ്മുടെ പരിചിതമാനങ്ങളും ഗണിതങ്ങളും അര്‍ത്ഥശൂന്യമാകുന്നു. വന്യവും ക്രമരഹിതവുമാണ് ക്വാണ്ടത്തിന്റെ ലോകം. കാര്യകാരണങ്ങള്‍ക്കും ഭാവിഭൂതങ്ങള്‍ക്കും പ്രസക്തിയില്ലാത്ത ഒരവസ്ഥയാണവിടെയുള്ളത്.

നാലാം ഘട്ടം: ഹൈസെന്‍ബര്‍ഗിന്റെ അനിശ്ചിതത്വസിദ്ധാന്തം.
1920 തോടെ ഉരുത്തിരിഞ്ഞു വന്ന ക്വാണ്ടം നിയമങ്ങളിലൂടെ ഹൈസന്‍ബര്‍ഗ്, ബോര്‍ എന്നിവര്‍ വ്യക്തമാക്കിയത്, പദാര്‍ത്ഥത്തിനു സ്ഥിരത (solidity) എന്നൊന്നില്ലെന്നാണ്. ആറ്റത്തിനുള്ളിലേത് വളരെ ചലനാത്മകമായ ഒരു പ്രപഞ്ചമാണ്‌. ഇലെക്ട്രോണുകളും ന്യൂട്രോണുകളും പ്രോടോണുകളുമൊക്കെ ഭാവനാതീതമായ വേഗത്തില്‍ ചലിച്ചുകൊണ്ടിരിക്കുകയാണ്. വ്യത്യസ്ത രീതിയില്‍ പെരുമാറുന്ന ഊര്‍ജ്ജസ്ഫുരണങ്ങളോ, അവയുത്പാദിപ്പിക്കുന്ന തരംഗങ്ങളോ ആണിവയെന്നായിരുന്നു അനുമാനം. ഖരമായതെല്ലാം ഘനീഭവിച്ച ഊര്‍ജ്ജമാണ്. എന്നാല്‍, നമ്മുടെ കാഴ്ചയില്‍ മാത്രമാണത് നിശ്ചലമായിരിക്കുന്നത്. സത്യത്തില്‍, തികച്ചും ചലനാത്മകമായ ഊര്‍ജ്ജസമുച്ചയങ്ങളാണ് അവയെല്ലാം! ഐന്‍ഷ്റ്റയിന്റെ E = mc² എന്ന മാജിക് ഫോര്‍മ്യുല ഇപ്പറഞ്ഞതിന്റെയെല്ലാം സ്ഥിരീകരണമായി. സമയം, ഇടം എന്നിവയെപ്പറ്റിയുള്ള ന്യൂട്ടോണിയന്‍ സങ്കല്‍പ്പങ്ങളും അസാധുവാക്കപ്പെട്ടു. മറ്റെന്തുംപോലെ, ഇവ രണ്ടും ആപേക്ഷികങ്ങളായി. ഭൌതികശാസ്ത്രത്തിന്റെ പഴയ കണ്ടെത്തലുകളെല്ലാം അതോടേ തിരുത്തേണ്ടിവന്നു. 

E = mc² കഴിഞ്ഞാല്‍ ഭൌതിക ശാസ്ത്രകുതുകികളെ ഏറ്റവുമധികമാകര്‍ഷിച്ച നിഗമനം the uncertainty principle ആണ്. അതിനര്‍ത്ഥമിതാണ്. പരസ്പരാശ്രിതങ്ങളായ രണ്ട് ഗുണങ്ങളെ ഒരിക്കലും കൃത്യമായി അളക്കാനാവില്ല. Quantum mechanicsലെ പരീക്ഷണങ്ങളിലൂടെയാണ് ഈ തത്ത്വം രൂപപ്പെട്ടുവന്നത്. ഉദാഹരണത്തിന്, ഒരിലക്ട്രോണിന്റെ വേഗം കണ്ടുപിടിക്കാനുദ്യമിച്ചാല്‍, ഒരു നിശ്ചിത സമയത്തെ അതിന്റെ സ്ഥാനം സ്ഥിരീകരിക്കുക അസാധ്യമാണ്. അതുപോലെ തിരിച്ചും. position, momentum എന്നിവ പരസ്പരബന്ധിതങ്ങളാണ് എന്നതാണിതിനു കാരണം. 


അതിദ്രുതമായ ചലനമാണ് അനിശ്ചിതത്വത്തിനു പിന്നിലെ കാരണം. ഇത് പിണ്ഡത്തിന്റെ തലത്തിലെന്നപോലെ മനസ്സിന്റെ പ്രപഞ്ചത്തിലും അര്‍ത്ഥവത്താണ്. സ്ഥൂലസൂക്ഷ്മങ്ങളുടെ പ്രതിപ്രകരങ്ങളാണ് പ്രപഞ്ചത്തിന്റെ സത്ത. അതിനുള്ളില്‍ ചലിക്കുന്ന ഒരു ഫോട്ടോണ്‍, അതാണൊരു മനുഷ്യവ്യക്തി എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല. അത്രയേയുള്ളൂ നാം; എന്നാല്‍ അത്രയും ഉണ്ട് എന്ന് നാം ഒരിക്കലും വിസ്മരിക്കരുത്. പ്രകാശത്തെപ്പറ്റിയുള്ള ചില നിരീക്ഷണങ്ങള്‍ ഭൌതികപ്രപഞ്ചത്തിലെന്നല്ല, ആത്മതലത്തിലും സഹായകരമാകും. എല്ലാ അറിവിനും നിദാനമാകുന്നത് വെളിച്ചമാണ്. വീശിയെറിഞ്ഞ ചൈനാവലപോലെ എല്ലാറ്റിലും ചെന്നുവീഴുന്ന എന്തോ ആയിട്ടാണല്ലോ പ്രകാശം പരക്കുന്നത്. പക്ഷേ, ശരിക്കും അതിസൂക്ഷ്മമായ കണാംശങ്ങള്‍ (photons) ഒന്നോടൊന്നു ചേര്‍ന്ന് തരംഗരൂപത്തിലാണ് പ്രകാശം, സെക്കന്റില്‍ മൂന്നു ലക്ഷം കി.മീ. എന്ന വേഗത്തില്‍, സഞ്ചരിക്കുന്നത്. ഓരോ ഫോട്ടോണിനും അതിന്റേതായ കനവും വേഗവുമുണ്ട്. ഭൌതികപ്രപഞ്ചത്തിലെ ഏറ്റവും കൂടിയ വേഗത്തില്‍ പ്രസരിക്കുന്നതിനാല്‍, ഒരൊഴുക്കായിട്ടാണ് നാം പ്രകാശത്തെ അനുഭവിക്കുന്നത്. തരംഗവ്യതിയാനം അതിന്റെ ഊര്‍ജ്ജത്തിലും അതുവഴി അളവിലും മാറ്റംവരുത്തും. ഒരുതരത്തില്‍, നമ്മുടെ നിത്യസത്യം അനിശ്ചിതത്വമാണ്!

അഞ്ചാം ഘട്ടം: The 
String Theory 
Chaos ആണെന്ന്‌ നാം കരുതിയാലും, നിശ്ചിത നിയമങ്ങളില്ലാതെ പ്രപഞ്ചം നിലനില്‍ക്കില്ലല്ലോ. അവിടെ ഉണ്ടെന്നറിയാമെങ്കിലും, അതെന്തെന്ന് അറിയാത്ത ആ നിയമങ്ങള്‍ക്കാണ് string theory എന്ന് പേരിട്ടിരിക്കുന്നത്. അവിടെവരെ എത്തിച്ചേര്‍ന്നതോ, ക്വാണ്ടം മെക്കാനിക്സിലെ ഈ മൂന്നു നിയമങ്ങളിലൂടെയാണ്. 
1. The strong nuclear force:  ആറ്റത്തിനുള്ളില്‍ പ്രോടോണുകളെയും യൂട്രോണുകളെയും ബന്ധിപ്പിക്കുന്ന ബലമാണിത്.
2. Electromagnetism: പ്രകാശം, വൈദ്യുതി, കാന്തശക്തി എന്നിവയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ബലം. 
3. The weak nuclear force: അണുപ്രസരം ഉണ്ടാകുന്നതിനു കാരണമായ ബലം. 
ഗുരുത്വാകര്‍ഷണവും ഈ മൂന്നു ബലങ്ങളുംകൂടിയുള്ള പിണ്ഡത്തിന്റെ നാല് ശക്തികളിലൂടെ അണുവിഘടനം മുതല്‍ നക്ഷത്രങ്ങളുടെ ജനനമരണങ്ങള്‍ വരെ വിശദീകരിക്കാമെന്നാണ് ശാസ്ത്രമവകാശപ്പെടുന്നത്. 


ഓരോ സ്ടിങ്ങും, വയലിന്റെയോ ചെല്ലോയുടെയോ തന്തികള്‍ ചെയ്യുന്നതുപോലെ, ഊര്‍ജ്ജതരംഗങ്ങളെ വിക്ഷേപിക്കുന്നു. അതൊരു കാക്കഫോണി ആയിത്തീരാതെ, ഒന്നാന്തരമൊരു സിംഫണിയായി രൂപമെടുക്കണമെങ്കില്‍ സംഗീതത്തിലെന്നവണ്ണം അതൊരു രാഗത്തിന്റെ നിയമങ്ങള അസരിച്ചായിരിക്കണം പെരുമാറുക. ഈ രാഗമേതെന്നുള്ള തിരയലാണ് string theory എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രപഞ്ചസംവിധാനത്തിന്റെ മാസ്റ്റര്‍ ഫോര്‍മ്യുല ആയിരിക്കുമത് എന്നാണ് ശാസ്ത്രപ്രവചനം. പ്രപഞ്ചങ്ങള്‍ തന്നെ പലതുണ്ടെന്നും, ഓരോന്നിലും അതാതിന്റെ മാനങ്ങള്‍ക്കേ സാംഗത്യമുള്ളൂവെന്നും കരുതുന്ന ശാസ്ത്രം ഇങ്ങനെയൊരു മാസ്റ്റര്‍ ഫോര്‍മ്യുലയെപ്പറ്റി പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നു ചോദിക്കാം.


അതിനൊരുത്തരം ഇങ്ങനെയാകാം. കണ്ണില്ലാത്ത എറുമ്പുകളുണ്ട്. പല മീറ്റര്‍ ഉയര്‍ന്ന അവരുടെ പുറ്റുകളില്‍ സകല ജൈവസജ്ജീകരണങ്ങളോടും കൂടി, സ്വരുമയോടെ, ഒരു സാമ്രാജ്യമായി ലക്ഷക്കണക്കിന്‌ ജീവികള്‍ കഴിയുന്നു, പെറ്റുപെരുകുന്നു. ആകെ അവയെ നയിക്കാനുള്ളത്, പരസ്പരമുള്ള രാസാകര്‍ഷണങ്ങളാണ്. ഒരു നേതാവ്പോലും അവര്‍ക്കുണ്ടാവില്ല. അവയെ നയിക്കുന്ന നിയമങ്ങളെപ്പറ്റി അവയ്ക്ക് ബോധമില്ലെങ്കിലും, അതില്‍ നിന്നൊഴിവാകാനാവാതെ, ഈ കൂട്ടായ്മ ഭംഗിയായി തുടര്‍ന്നുപോകുന്നു. അതുപോലെ എത്രയോ പറ്റം ജീവികള്‍. മനുഷ്യരും അവരെ നയിക്കുന്ന ആത്യന്തികമായ രാസസവിശേഷതകളെപ്പറ്റി അത്രയൊന്നും ബോധവാന്മാരല്ലാതിരുന്നിട്ടും, ഈ പ്രപഞ്ചഘടനയുടെ ഭാഗമായി വര്‍ത്തിക്കുന്നു. ജിജ്ഞാസയൊന്നുമാത്രമാണ് അവനെ മറ്റുള്ളവയില്‍നിന്ന് വേര്‍തിരിക്കുന്നത്.   


ഒരു സമഗ്രസിദ്ധാന്തത്തിനായി ആദ്യം ശ്രമിച്ചത് Einstein ആണ്. അദ്ദേഹത്തിന്റെ theory of relativity വലിയ പ്രപഞ്ചസംഭവങ്ങളെ പഠിക്കാനുള്ള ഒരു കരുവായി കരുതാം. ഉദാ: സൌരയൂഥപ്രക്രിയകള്‍. എന്നാല്‍, കണങ്ങളുടെ സൂക്ഷ്മലോകത്തിലെ ക്രയവിക്രിയകള്‍ മനസിലാക്കാന്‍ quantum mechanics തന്നെ വേണം. ഈ രണ്ട് തലങ്ങളെയും ബന്ധിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രപഞ്ചവിസ്ത്രുതി സ്ഥിരമാണെന്നായിരുന്നു Einstein ആദ്യം വിശ്വസിച്ചിരുന്നത്. അത് അദ്ദേഹം തന്നെ തിരുത്തി. പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ്. വികസിച്ചുകൊണ്ടിരിക്കുന്നതിനെല്ലാം പുറകോട്ടുള്ള ഒരു ചരിത്രമുണ്ട്. അതിലൂടെ ചെന്നാല്‍, ഏറ്റവും ചെറുതായിരുന്ന ഒരവസ്ഥ കണ്ടെത്താം. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം അതു സ്വാഭാവികമായും ഊര്‍ജ്ജത്തിന്റെ അതിസാന്ദ്രവും അതേസമയം അത്യുഗ്രവുമായ അവസ്ഥയായിരിക്കും. ആ അവസ്ഥയുടെ വികാസമാണിന്നു കാണുന്നതൊക്കെയുമെങ്കില്‍, ആദ്യത്തേതിനെ നയിച്ചിരുന്ന നിയമം ഇപ്പോഴും ബാധകമായിരിക്കണം. എല്ലാ ശക്തികളെയും ബലങ്ങളെയും പിണ്ഡങ്ങളെയും സ്വരുമിപ്പിക്കുന്ന ആ നിയമം എന്തായാലും അതിന് ശാസ്ത്രഞ്ഞര്‍ string theory (strings = tiny vibrating strands of energy)എന്ന് പേരിട്ടിരിക്കുന്നു. 

ഇങ്ങനെയൊരു  സമഗ്രസിദ്ധാന്തം സാധ്യമായിരിക്കാം. പക്ഷേ, അതിലേയ്ക്കുള്ള വഴി അതിദുര്‍ഘടമാണ്, കാരണം, പരീക്ഷണങ്ങളിലൂടെ വിലയിരുത്താതെ, ശാസ്ത്രനിഗമനങ്ങള്‍ക്ക് വിലയില്ല. എന്നാല്‍, strings എന്ന് വിളിക്കുന്ന ഈ അടിസ്ഥാനഘടകം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാവുന്നതിലും സൂക്ഷ്മമാണ്‌. ആറ്റത്തിന്റെയുള്ള് point particles ആണെന്നായിരുന്നു ഏറെനാളത്തെ വിശ്വാസം. അതായത്, electrons പുറംപരിധിയില്‍ ചലിക്കുന്നു; പ്രോടോന്‍സും ന്യൂട്രോന്‍സും ഉള്ളിന്റെയുള്ളിലും. ഇവയോരോന്നും ഒരേസമയം ക്വാര്‍ക്കുകളുടെ കൂട്ടങ്ങളാണ്. ഈ ക്വാര്‍ക്കുകളുടെ നിര്‍മിതി അവയെക്കാള്‍ സൂക്ഷ്മമായ നിത്യ പ്രകമ്പനങ്ങളായ strings കൊണ്ടാണ്. അവയ്ക്ക് ഏത്‌ രൂപവുമാകാം. ശാസ്ത്രജ്ഞരുടെ സങ്കല്പലോകത്തില്‍ അവയ്ക്ക് അവയുടെ നൃത്തത്തിന്റെ താളങ്ങള്‍ക്കനുസരിച്ച്, നൂഡിലിന്റെ കഷണങ്ങള്‍ പോലെ വളഞ്ഞും പുളഞ്ഞും, വളയമായും കുഴലായും പാടയായും രൂപം മാറാം. ഈ താളനൃത്തങ്ങളാണ്, പ്രപഞ്ചത്തെ ഒരു മനോഹര സിംഫൊണിയാക്കിത്തീര്‍ക്കുന്നത്. 

അതിസൂക്ഷ്മമായവയ്ക്ക്, സ്ഥൂലഭാവനകളിലൂടെ നിറംകൊടുക്കുന്നതിന്‌ ഉദാഹരണമാണിതൊക്കെ. ഈ ബ്രഹ്മാണ്ഡത്തിന്റെ  ഉള്ളിന്റെയുള്ള് എന്തെന്ന് ഇതൊന്നും പക്ഷേ, സൂചിപ്പിക്കുന്നുപോലുമില്ലായിരിക്കാം. മനുഷ്യന്റെ  ഓരോരോ വ്യഗ്രതകള്‍! 

"എന്റെ ചിന്താരീതികളെപ്പറ്റി പറഞ്ഞാല്‍, പരമമായ ജ്ഞാനം ആര്‍ജ്ജിക്കുന്നതിനുള്ള തൃഷ്ണയെക്കാള്‍ എനിക്കുപരകിച്ചിട്ടുള്ളത് ഭാവനക്കുള്ള എന്റെ കഴിവാണ് " എന്നാണ് Einstein പറഞ്ഞത്. ഒരിക്കലും അറിയാനാവാത്ത നിഗൂഢതകളുടെ സാന്നിധ്യത്തെപ്പറ്റിയുള്ള ബോധമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. ഏറ്റവും പുതിയ അറിവുകള്‍ പറയുന്നത്, ശാസ്ത്രപഠനത്തിനു വിധേയമാക്കപ്പെടുന്ന പ്രപഞ്ചം മൊത്തത്തിന്റെ വെറും 4% മാത്രമേയുള്ളൂ; ബാക്കിയൊക്കെ 'Dark Matter' എന്ന് വിളിക്കപ്പെടുന്ന ഊര്‍ജ്ജപ്രതിഭാസത്തില്‍പെടുന്നു എന്നാണ്!

0 comments: