മായയുടെ പ്രതിഭാസങ്ങള്‍

ചെറുപ്പക്കാരനായ നാരദന് ഒരു സംശയം. ശ്രീകൃഷ്ണനോട് അദ്ദേഹം ചോദിച്ചു: "മായയെന്നാല്‍ എന്താണ്, പ്രഭോ?" "നല്ല ചോദ്യം", കൃഷ്ണന്‍ പറഞ്ഞു. "പക്ഷേ, ഒരുപകാരം ചെയ്യൂ, നാരദാ. എനിക്ക് വല്ലാതെ ദാഹിക്കുന്നു, ചെന്നല്പം വെള്ളം കൊണ്ടുവരൂ.നാരദന്‍ അടുത്തുള്ള നദിക്കരയിലേയ്ക്കോടി. അവിടെയതാ ഒരു   സുന്ദരി കുളിക്കുന്നു. പതിയെ അടുത്തുകൂടിയ നാരദനും അവളുമായുള്ള ബന്ധം ഒരു കുടുംബവും കുട്ടികളുമായി വളരുന്നതുവരെ കാര്യങ്ങള്‍ നീണ്ടുപോയി. അങ്ങനെയിരിക്കേ, കവിഞ്ഞൊഴുകിയ നദി നാരദന്റെ പെണ്ണിനേയും കുഞ്ഞുങ്ങളേയുമെടുത്തു. വ്യസനാന്വിതനായി കൃഷ്ണന്റെയടുത്തെത്തിയ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു: "സംഭവങ്ങളൊക്കെയറിഞ്ഞു. പഴയ ആ ചോദ്യത്തിന് ഉത്തരവുമായി. ഇതൊക്കെയാണ്, നാരദാ, മായ."  

ചില ഏകാന്തനിമിഷങ്ങളില്‍, ഏതോ സത്യത്തിന്റെ ഒരു ചീള്പോലെ മനസ്സിലൊരു മിന്നലാട്ടം ആര്‍ക്കുമുണ്ടാകാം. എല്ലാം മായയല്ലേ, നമ്മെ നിരന്തരം അലട്ടിക്കൊണ്ടിരിക്കുന്ന കോപ്രായങ്ങളൊക്കെ നമ്മുടെ അല്പബോധത്തിന്റെ സങ്കല്പസൃഷ്ടികളല്ലേ; എങ്കില്‍, ബോധം നിശ്ചലമാകുന്ന നിമിഷത്തില്‍, എന്നോടൊത്ത്‌ ഇതെല്ലാം കെട്ടടങ്ങില്ലേ, എന്നൊരു സംശയം.



ബൈബിളിലെ സഭാപ്രസംഗകന്‍ എന്ന പുസ്തകം തുടങ്ങുന്നതിങ്ങനെ: "മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ; .  . . സൂര്യനു കീഴെ നടക്കുന്ന എല്ലാ പ്രവൃത്തികളും ഞാന്‍ വീക്ഷിച്ചു; എല്ലാം മിഥ്യയും പാഴ്വേലയുമത്രേ . . .
ജീവിതത്തിന്റെ പ്രഭാതവും യുവത്വവും മിഥ്യയാണ്‌."(അ.11) സഭാപ്രസംഗകനില്‍ ആകെയുള്ള പന്ത്രണ്ടദ്ധ്യായങ്ങളും ഇത്തരം ചിന്തകള്‍ കൊണ്ട് നിറഞ്ഞവയാണ്. (ഇത് ഗ്രീക്ക്ചിന്തയുടെ സ്വാധീനമാണെന്നും ഗ്രന്ഥകാരന്റെ പര്യവേക്ഷണങ്ങള്‍ വികലമാണെന്നും K.C.B.C.യുടെ വിവര്‍ത്തനക്കമ്മിറ്റി ആമുഖത്തില്‍ താക്കീത് ചെയ്തിട്ടുണ്ട്.)
 
ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തുള്ള കാഴ്ച്ചയുടെ പൊരുള്‍ എന്ന ലേഖനം അവസാനിക്കുന്നത് ഇങ്ങനെ: നമ്മുടെ ലോകം നമ്മുടെ മാത്രം സൃഷ്ടിയാണ്. നമ്മുടെയഅളവുകോലുകളും നമ്മുടേത്‌ മാത്രമാണ്. അവ പ്രകൃതിയെ മൊത്തത്തില്‍ ബാധിക്കുന്നേയില്ല. ചരാചരങ്ങളായി, ചേതനാചേതനങ്ങളായി, പ്രകൃതിയിലുള്ളതെല്ലാം ഒരേയൊരു ഊര്‍ജ്ജത്തിന്റെ (electro-magnetic energy) ഭാവഭേദങ്ങളാണ്. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ അവയിലെ തീരെ ചെറിയ ഒരംശവുമായി പ്രതികരിക്കുന്നതില്‍നിന്നാണ് നമ്മുടെ ലോകം ഉരുത്തിരിയുന്നത്. ഇതിലും സുപ്രധാനമായ മറ്റൊരു വസ്തുതയും അംഗീകാരമര്‍ഹിക്കുന്നു. അതായത്, പുറത്തുനിന്നും തുടര്‍ച്ചയായി എത്തുന്ന ഊര്‍ജ്ജപ്രസരങ്ങളെ വ്യാഖ്യാനിച്ചാണ് നാം യാഥാര്‍ത്ഥ്യത്തെ കണ്ടെത്തുന്നതെങ്കില്‍, നാമനുഭവിക്കുന്ന ജീവന്‍, ബോധം, അറിവ് എന്നിവയൊന്നും സുസ്ഥിരമല്ല, തുടര്‍ച്ചയാണ്. സ്ഥിരവും സുനിശ്ചിതവുമായിടത്ത്, ജീവനില്ല. നമ്മുടെ യാഥാര്‍ഥ്യം (അവിടെ നാം കണ്ടെത്തുന്ന അര്‍ത്ഥമെന്തോ, അത്) അനുനിമിഷം നമ്മള്‍ സൃഷ്ടിക്കുന്ന ഇന്ദ്രിയാനുഭവങ്ങളാണ്, അവിടെ നമുക്ക് വെളിയിലുള്ള അസ്തിത്വഭാവങ്ങളല്ല! ഉണ്മയെന്നത് നൈമിഷികമാണ്, ഓരോ നിമിഷത്തിന്റെയുമാണ്.

ഈ ചിന്താസരണി പൂര്‍ത്തീകരിക്കാനായാല്‍, ഞാനും എന്നെ ചുറ്റിപ്പറ്റി നിലക്കുന്നതെല്ലാവും എന്റെ ബോധപ്രക്രിയയുടെ സൃഷ്ടിയല്ലേ എന്ന് ചോദിക്കേണ്ടിവരും. ഇതൊരു ഭ്രാന്തന്‍ ചോദ്യമല്ല, മറിച്ച്, സത്യമാണ് എന്ന് സ്ഥിരീകരിക്കാനായാല്‍, എത്ര വ്യത്യസ്തമായിരിക്കും ഓരോരുത്തരുടെയും ജീവിതവ്യാപാരം! അപ്പോള്‍ താരതമ്യങ്ങള്‍ അര്‍ത്ഥശൂന്യമാവും. സ്പര്‍ദ്ധ, വൈരാഗ്യം, മത്സരം എന്നതൊക്കെ പോഴത്തങ്ങളായി തിരിച്ചറിയപ്പെടും. നാമെത്തിപ്പിടിക്കാനാഗ്രഹിച്ചിട്ട്‌ നടക്കാതെ നിരാശതയിലാണ്ടുപോകുന്നതിനൊന്നും സങ്കല്പത്തിലല്ലാതെ ഒരര്‍ത്ഥവുമില്ലെന്നു വന്നാല്‍, മാനം, മഹത്വം, ആദരവ്, വിജയം എന്നിവയും അവയുടെ എതിര്‍ധ്രുവങ്ങളും നമ്മെ ശല്യം ചെയ്യാതാവും. ഫലമോ, സുഖദായകമായ മന:ശാന്തി.


എങ്കില്‍, മായയെപ്പറ്റി ഒരു സൂക്ഷ്മപഠനം സാരവത്താണ്. ഒറ്റ വൈക്കോല്‍ വിപ്ലവം എന്ന തന്റെ ലോകപ്രശസ്തിയാര്‍ജ്ജിച്ച സുന്ദരകൃതിയില്‍ മസനോബു ഫുക്കുവോക്ക പറയുന്നു: "ധൈഷണികമായ കാഴ്ചപ്പാടിലാണ്‌ പ്രബലരും ദുര്‍ബലരും, വലുതും ചെറുതുമുള്ളത്. ... എല്ലാം ശൂന്യമെന്ന് പറയുമ്പോള്‍ ബുദ്ധന്‍ ഉദ്ദേശിക്കുന്നത്, മനുഷ്യധിഷണയുടെ സൃഷ്ടിയായ ഒന്നിനും സഹജമായ ഉണ്മയില്ലെന്നാണ്." അപ്രസക്തങ്ങളായ കാര്യകാരണബന്ധങ്ങളെ സൃഷ്ടിച്ചാണ് നമ്മുടെ മനസ്സ് യാഥാര്‍ത്ഥ്യങ്ങളെന്ന പ്രത്യക്ഷഭാവങ്ങളെയുണ്ടാക്കുന്നത്. യാഥാര്‍ഥ്യമെന്നാല്‍ 'അവിടെയുള്ളതായി നാം കരുതുന്നതെന്തോ, അതാണ് '‌'. ലളിതമായ ഭാഷയില്‍, അവിടെയുള്ളത് പരമാര്‍ത്ഥമല്ല, മറിച്ച്, നമുക്കുമുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കുന്ന പ്രകൃതിയെ നാം അളന്നെടുക്കുന്ന ഒരു രീതി മാത്രമാണ്. പരമാര്‍ത്ഥത്തെയറിയാന്‍ ഇന്ദ്രിയങ്ങള്‍ക്കു യാതൊരു കഴിവുമില്ല. 

രസകരമായ ഒരു പരീക്ഷണത്തില്‍ (lesion studies) ഭൌതിക ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തി: യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി മനസ്സിലുണ്ടാകുന്ന ബിംബങ്ങള്‍ തലച്ചോറിന്റെ വ്യത്യസ്ത കേന്ദ്രഭാഗങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഈ കേന്ദ്രഭാഗങ്ങള്‍ക്ക് ക്ഷതംപറ്റുകയോ, അവ മുറിച്ചുമാറ്റുകയോ ചെയ്താല്‍ അതുമായി ബന്ധപ്പെട്ട ഐന്ദ്രികാനുഭവം അപ്രത്യക്ഷമാകും. ഉദാഹരണത്തിന്, സ്ഥാനവ്യതിയാനവും വേഗവുമാണ് നമുക്ക് ഇടത്തെപ്പറ്റിയുള്ള ബോധംതരുന്നത്. അതുമായി ബന്ധപ്പെട്ട ഭാഗം തലച്ചോറില്‍ നിന്ന് നീക്കം ചെയ്താല്‍, ഈ മാനസികാനുഭവങ്ങളും ഇല്ലാതാകും. (നാഡീശാസ്ത്രത്തിന്റെ ഇത്തരം വിവിധ പരീക്ഷണങ്ങളെപ്പറ്റി വിശദീകരിച്ചെഴുതുന്ന ഡോ. കെ. രാജശേഖരന്‍നായരുടെ തുടര്‍ലേഖനങ്ങള്‍ മലയാളം സമകാലിക വാരികയില്‍ വന്നിരുന്നു. 2009 ജൂലൈ 30ലെ ലക്കത്തിലേത് വളരെ നീണ്ടതും രസകരവുമാണ്‌.) ഇങ്ങനെ നോക്കിയാല്‍, ഇന്ദ്രിയാനുഭവം ഇല്ലാതാകുന്നതോടേ, ഒരുവന് ജീവന്‍ (ആന്തരികാവബോധം) തന്നെ അന്യമായിത്തീരുന്നു. അതായത്, യാഥാര്‍ത്ഥ്യബോധത്തിന്റെ നഷ്ടം. അങ്ങനെയെങ്കില്‍, നമ്മുടെ യാഥാര്‍ത്ഥ്യങ്ങളും അവയുടെ സഹജഭാവങ്ങളായ ഇടവും സമയവും (space and time), നിറവും സ്വരവും മണവുമൊക്കെപ്പോലെതന്നെ, അസ്തിത്വത്തിന്റെ സ്ഥായിയായ ഗുണങ്ങളേയല്ല. "Space and time are modes by which we think, and not conditions in which we live." (Albert Einstein) നമ്മുടെ ജീവിതംതന്നെ എന്തിന്റെയോ ഒക്കെ പാര്‍ശ്വഫലങ്ങളും അതിനാല്‍ താല്ക്കാലികവുമാണ്! അപ്പോള്‍, നാം ജീവിതത്തില്‍ വിലമതിക്കുന്ന കാര്യകാരണങ്ങളും ചരിത്രപാരമ്പര്യാദികളുമെല്ലാം വെറും മായ മാത്രമാണ്. യാഥാര്‍ത്ഥ്യത്തിന്റെ പിന്നിലെ പരമാര്‍ത്ഥമെന്തെന്നു നമുക്കറിയില്ലതന്നെ. പരമാര്‍ത്ഥത്തെപ്പറ്റി ഇന്ദ്രിയാതീതമായ അറിവുണ്ടാവാമെന്നും അതിലെത്തിയവരുണ്ടെന്നും നാം വായിക്കാറുണ്ട്. എന്നാല്‍ ഇതിലെത്രമാത്രം സത്യമുണ്ടെന്ന് എങ്ങനെ നിശ്ചയിക്കും? അതിന് മാനുഷികമായ മാനങ്ങളില്ല. മനുഷ്യനും അവന്റെ വിലപ്പെട്ട ജീവനും അപ്പോള്‍ എന്താണ്? മായ, മഹാമായ!


നമ്മുടെ പൂര്‍വ്വികര്‍ എത്രയോ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു, നമ്മുടെ ലോകം ഒരു പ്രതിഭാസമാണെന്നും, അതിനെയവലംബിച്ചുള്ള ജീവിതം മായയാണെന്നും.
അവര്‍ക്കതിനു സാധിച്ചത് ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള പഠനത്തിലൂടെയാണ്.  


ഇന്ദ്രിയാണാം തു സര്‍വേഷാം
യദ്യേകം ക്ഷരതീന്ദ്രീയം  
തേ നാസ്യ ക്ഷരതി പ്രജ്ഞാം   
ദൃത്യെ പാദാദിവോദകം . (മനുസ്മൃതി 2,99)


അതായത്, ഇന്ദ്രിയങ്ങളിലൊന്ന് അതിന്റെ വിഷയങ്ങളില്‍ നിന്ന് ഊര്‍ന്നുപോയാല്‍ (സ്വാധീനമാകാതിരുന്നാല്‍), അയാളുടെ പ്രജ്ഞപോലും തോല്ത്തുരുത്തിലെ ദ്വാരത്തിലൂടെ വെള്ളം ചോര്‍ന്നുപോകുന്നതുപോലെ നഷ്ടപ്രായമായിത്തീരുന്നു. 


കുറേ നാളത്തെ സമ്പുഷ്ടമായ ഇന്ദ്രിയപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഒന്നൊന്നായി അവയെ നഷ്ടപ്പെടുന്നയാളിനു ബോധപ്രക്രിയ ഇല്ലാതാവുമോ? യുക്ത്യാനുസൃതമായി, ഒരിക്കല്‍ രൂപംകൊണ്ട ആന്തരികാവബോധങ്ങള്‍ ഇല്ലാതാകണമെന്നില്ല. എന്നാല്‍, ഇന്ദ്രിയപ്രക്രിയ ശരീരത്തിന്റെ പൊതുവായ ആരോഗ്യനിലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ആരോഗ്യനഷ്ടം ഇന്ദ്രിയങ്ങളെയെന്നപോലെ ബോധപ്രക്രിയയെയും ബാധിക്കും. ജീവന്‍ ആരോഗ്യവുമായും ബോധാവസ്ഥ ജീവനുമായും പരസ്പരാശ്രിതത്വം പുലര്‍ത്തുന്നതിനാല്‍, ആദ്യത്തെ രണ്ടിന്റെയും നാശത്തോടെ ബോധവൃത്തിയും നിശ്ചലമാകണം. എങ്കില്‍, മരണശേഷം ഇവയിലെന്തെങ്കിലും ബാക്കിയിരിക്കുന്നത്, യുക്തിക്ക് നിരക്കുന്നതല്ല. പക്ഷേ, യുക്തിയും മനുഷ്യന്റെ ഒരപൂര്‍ണയുപകരണം മാത്രമാണെന്നോര്‍ക്കണം. തീര്‍ത്തും യുക്ത്യാവലംബമായ വഴികളിലൂടെ പ്രപഞ്ചരഹസ്യങ്ങളെ ഗ്രഹിക്കാനാവില്ലെന്ന് ആധുനിക ശാസ്ത്രംപോലും ഇന്നംഗീകരിച്ചുപോരുന്നു.


മായ എന്ന വാക്കുകൊണ്ട് ഭാരതഋഷികള്‍ ഉദ്ദേശിച്ചതെന്താണ്? നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്ക്, അതായത്, നമ്മള്‍ അളന്നെടുക്കുന്നവയ്ക്ക്, (യഥാ = എങ്ങനെ: എങ്ങനെ കാണുന്നുവോ അങ്ങനെയുള്ളത്) പരമാര്‍ത്ഥവുമായി സാധര്‍മ്യം ഉണ്ടാവാനാവില്ല. പരമമായ അര്‍ത്ഥം പരമമായ സത്തയുടേത് മാത്രമാണ്. പരിമിതമായതിന് അപാരമായതിനെ അളക്കാനാവില്ല. അതിന്റെ ചില മായികലീലകളുമായി നമ്മള്‍ നടത്തുന്ന electro-magnetic interactionsന്റെ ഫലമാണ് നാം കാണുന്നതിനും അനുഭവിക്കുന്നതിനും പിന്നിലുള്ളത്. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, നമ്മോട്  അവ നടത്തുന്ന electro-magnetic interactionsന്റെ പ്രതിഫലനമാണ് നമ്മുടെ ലോകം. അതിനപ്പുറത്തൊരു ജ്ഞാനമുണ്ടെങ്കില്‍, അത് മാത്രമേ സത്യവും സ്ഥിരവുമായിട്ടുള്ളൂ. പ്രകാശമാണ് എല്ലാറ്റിനും ആധാരം. വെളിച്ചമുണ്ടാകട്ടെ എന്നാണ് ആദിവചനം. എല്ലാ അറിവും പ്രകാശമാണെങ്കിലും അനന്തമായ അറിവ് പ്രകാശത്തെതന്നെ അറിയുകയാണ്. അതായത്, പ്രകാശമായിത്തീരുകയാണ്. അറിയുന്നവന്‍ അറിയുന്നതുമായി ഒന്നുചേരാത്തയറിവ് പൂര്‍ണമല്ല. ബാക്കിയെല്ലാം ഇന്ദ്രിയനഷ്ടത്തോടെ, അല്ലെങ്കില്‍ മരണത്തോടെ, തീര്‍ച്ചയായും, ഇല്ലാതാകും. 


Cognitive Neuroscience എന്ന ശാസ്ത്രശാഖയുടെ നിഗമനങ്ങളനുസരിച്ച്, നമ്മുടെ ജീവിതത്തെ ബാധിക്കുന്നതെല്ലാം - കാഴ്ച, വികാരം, ചിന്ത - electro-magnetic waves തലച്ചോറിലുണ്ടാക്കുന്ന വ്യതിചലനങ്ങളല്ലാതൊന്നുമല്ല. മതവിശ്വാസങ്ങള്‍, ഭക്തി, ആത്മീയത, ബോധോദയം എന്നിവയും അതിലപ്പുറമൊന്നുമല്ലെന്നു കരുതുന്നവര്‍ ഏറിവരുന്നു. അതായത്, ഇവയും മനസ്സ് നിര്‍മ്മിക്കുന്ന ഭാവനകളത്രേ. 

എല്ലാം മായ എന്ന് നിരീക്ഷിക്കുമ്പോഴും, ജീവന്റെ ഒരു കണിക നമ്മില്‍ കത്തിനില്‍ക്കുന്നു എന്ന സത്യം ബാക്കിയുണ്ട്. ആ ജീവന് മാത്രമാണ് ജീവനെ കാണാനാവുന്നതും അത് വിവരിക്കാനാവാത്ത ഒരദ്ഭുതമാണെന്ന് അറിയാനാവുന്നതും. അതുമാത്രമാണ് കാതല്‍. "മറ്റെന്തിനേക്കാള്‍ വിലകൊടുക്കേണ്ടത് ജീവനാണ്. കാരണം, ജീവന്‍ പരിശുദ്ധമാണ്." (Einstein‍) അതിനപ്പുറവുംമിപ്പുറവും ഭാവനാസൃഷ്ടികളാണ്; അവ കുമിളകള്‍ പോലെ പൊട്ടുമ്പോള്‍ ശൂന്യതയാണ് ബാക്കി. 

വൈവിധ്യത്തിലേകത്വം കണ്ടുകൊണ്ട് അതാസ്വദിക്കാനായാല്‍ ജ്ഞാനമായി. അപ്പോള്‍, ചെറുതും വലുതും, ഇന്നും ഇന്നലെയും, നീയും ഞാനും പോലും അപ്രത്യക്ഷമാകും. ഋഗ്വേദത്തില്‍ ഇങ്ങനെ കാണുന്നു: സമാനോ മന്ത്ര: സമിതിസ്സമിനീ  സമാനം മനസ്സഹ ചിത്തമഷാം. (ജീവന്റെ എല്ലാ കണികകളേയും ഒരേ കടലിലെ വെള്ളത്തുള്ളികളെപ്പോലെ കാണുക.)

0 comments: