ദാമ്പത്യനേട്ടം

മൂന്നര ദശാബ്ദദാമ്പത്യശേഷം
കെട്ട്യോള്‍ പറഞ്ഞു: കാന്താ,
ഒന്നു നില്‍ക്കൂ, എന്നിട്ട് ചൊല്ലൂ
എന്നെ കെട്ടിയതില്‍ നിന്റെ നേട്ടം?

വലിയ ഭാരമിറക്കിവയ്ക്കുമ്പോലെ 
അയാള്‍ പറഞ്ഞു: നേട്ടം മാത്രം -
നീ ചൊല്ലുമോരോ വാക്കും ഏറ്റം
വലിയ വിരക്തിയിലേയ്ക്കുള്ള
വഴി തുറക്കുന്നു, എനിക്കെപ്പോഴും.
അതെങ്ങനെ? ഏറിയ താല്പര്യത്തോടെ
അവള്‍ ചോദിച്ചു.

ചിന്തയില്‍ മുഴുകി അയാള്‍ പറഞ്ഞു:
നാമെല്ലാം വെറും കീടങ്ങളാണെന്നും
വിഡ്ഢിത്തമല്ലേ ഒരു കീടം മറ്റൊന്നിനോട്
തിമിര്‍ക്കുവതെന്നുമാണ് നിന്റെ-
യോരോ വാക്കുമെന്നെ പഠിപ്പിക്കുക.

എന്ത് കേട്ടാലും കാര്യമില്ലാത്ത പടാച്ചായി
തഴഞ്ഞുകളയാന്‍ ഇന്നെനിക്കാകുന്നു.
ഇതില്‍പ്പരം നേട്ടമെന്തുള്ളൂ, മനുഷ്യന്?
ഇതാണ് പ്രിയേ എന്റെ നിര്‍വൃതി.  ‌

ഇനി നിന്റെ നേട്ടം പറയൂ.
"ലക്ഷക്കണക്കിന്‌ പുരുഷപ്രജകളുണ്ടായിട്ടും
എന്റെ തലയില്‍ വന്നു കയറിയത്
ഈ ദുഷ്കീടമാണല്ലൊ' കടവുളേ!"

സ്വര്‍ഗം കിട്ടിയ വാശിയോടെ ഞാന്‍:

"മഹത്തായ സത്യം ചൊല്ലി നീ.
എന്റെ സര്‍വ്വഗ്രാഹ്യത്തിനു-
മപ്പുറത്തൊരു വെള്ളിവെളിച്ചം!
നന്ദി, നന്ദിയെന്നല്ലാതെ-
യോതുവതെന്തു ഞാന്‍, വേദാന്തീ!"

0 comments: