നീതിബോധമില്ലാതായാല്‍

വിശന്നു മരിക്കുന്ന ഒരു കുഞ്ഞിനു മുന്നില്‍ പുസ്തകത്തിനൊരു വിലയുമില്ല. (സാര്‍ത്ര്)
ദാഹിച്ചു മരിക്കുന്ന ഒരു മരത്തിനു മുന്നില്‍ ഒരു സംസ്കാരത്തിനും ഒരു മതത്തിനും വിലയില്ല. (പി.എന്‍.ദാസ്)
മനുഷ്യരുടെ ബഹളികള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ കുഴഞ്ഞുവീണു മരിക്കുന്ന ഒരാനയുടെ മുന്നില്‍ അഹിംസാ പാരമ്പര്യത്തിന്റെ സര്‍വ്വപുണ്യവും അഹന്തയും കപടമായിത്തീരുന്നു.
ചൂഷണം പതുക്കെപ്പതുക്കെയുള്ള കൊലയാണെന്ന്‌ പൂജ്യം എന്ന നോവലില്‍ സി. രാധാകൃഷ്ണന്റെ തുളച്ചുകയറുന്ന ഒരു നിരീക്ഷണമുണ്ട്. അന്ധവിശ്വാസങ്ങളിലൂടെയുള്ള അടിമത്തം, കോഴ, അയിത്തം, അഴിമതി എന്നതെല്ലാം മതത്തിന്റെ മറവിലും ഇന്ന് ധാരാളമായി നടത്തപ്പെടുന്ന കൊലകളാണ്. കൊല്ലുകയാണെന്ന് അറിയാതിരിക്കാന്‍, കൊലയാളികള്‍ രാമനാമവും യേശുനാമവും ജപിക്കുന്നു. വെട്ടിയോ കുത്തിയോ കൊല്ലുന്നവന് മരണശിക്ഷ കൊടുക്കാറുണ്ട്. പതുക്കെ കൊല്ലുന്നവര്‍ രക്ഷപ്പെടുന്നു. അടിമത്തത്തിന്റെ സുഖവും മതാന്ധതയും മൂലം, കൊലചെയ്യപ്പെടുന്നവര്‍ പോലും അതറിയുന്നില്ല.

തെറ്റുകാരനാണെങ്കില്‍ പോലും, നീതിപീത്തെ സമീപിക്കാന്‍ ഏത്‌ പൌരനും അവകാശമുണ്ട്‌. അതിനനുവദിക്കാതെ, എല്ലാ മനുഷ്യത്വവും നഷ്ടപ്പെട്ട, കിരാതരായ പോലീസ് സാഡിസ്റ്റുകര്‍ക്ക് ഒരു സഹജീവിയെ കൊല്ലാന്‍ കഴിയുന്ന ഈ നാട്ടില്‍ ഒരു മാനുഷികമൂല്യവും ബാക്കിയിരിപ്പില്ല എന്നാണര്‍ത്ഥം. സ്വന്തം കുഞ്ഞുങ്ങളേയും ഭാര്യയേയും വെറുക്കാതെ അവര്‍ക്കതിനാവുന്നതെങ്ങനെ? സ്വന്തം ഭാര്യയേയും കുഞ്ഞുങ്ങളേയും വെറുക്കുന്നവരുടെ സംസ്കാരം എന്തു സംസ്കാരമാണ്?

ഇതിന്റെയൊക്കെ തുടര്‍ക്കഥയാണ്‌ കാശ്മീരിലും ച്ഛത്തീസ്ഘട്ടിലും ച്ഛര്‍ഘണ്ടിലും മറ്റും കേന്ദ്രഗവര്‍ണ്മെന്റിന്റെ പട്ടാളം നടത്തുന്ന കൊലകള്‍. മന്ദബുദ്ധികളാണ് നമ്മുടെ നാട്ടില്‍ ഭരണമെന്ന നാടകം കളിക്കുന്നത്. തങ്ങളെ രക്ഷകരായി കണ്ട് ജനം അധികാരത്തിലേറ്റിയവര്‍തന്നെ അവരെ ചൂഷണം ചെയ്യുകയും അവരുടെ നാടിന്റെ സമ്പത്തെല്ലാം വിദേശ കുത്തകകള്‍ക്ക് വിറ്റഴിക്കുകയും ചെയ്യുന്നവരാണ് മരണശിക്ഷയര്‍ഹിക്കുന്ന രാജ്യദ്രോഹം ചെയ്യുന്നത്, അല്ലാതെ, കാഷ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമായിരുന്നിട്ടില്ലെന്നു തെളിവ് സഹിതം പറയുന്നവര്‍ അല്ല. അരുന്ധതി റോയിയെപ്പോലുള്ളവര്‍ അങ്ങനെ ചെയ്യേണ്ടിവരുന്നത്, അവിടെ നടമാടുന്ന മനുഷ്യക്കുരുതികള്‍ക്ക് അറുതിവരുത്താന്‍ ആരും അകമറിഞ്ഞ് ശ്രമിക്കുന്നില്ല എന്നതുകൊണ്ടാണ്. ഉള്ള വിസ്തീര്‍ണ്ണം തന്നെ കൈകാര്യം ചെയ്യാനോ അവിടുത്തെ ജനത്തിനു നീതിനല്‍കാനോ കഴിയാത്ത അധികാരികളാണോ, കാശ്മീരുംകൂടി കൂട്ടിവച്ചുള്ള ഇന്ത്യയെ തിളക്കമുള്ളതാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പോകുന്നത്? അവനവന്റെ ശുഷ്ക്കാഭിമാനത്തിനായി അന്യന്റെ ജീവനിട്ടു കളിക്കുന്നവര്‍ എന്നും എല്ലായിടത്തുമുണ്ട്. അവരൊക്കെ രാജ്യദ്രോഹികളുമാണ്. അവരെ കഴുവിലേറ്റാന്‍ ആരുമില്ലെന്നതാണ് മനുഷ്യകുലത്തിന്റെ എന്നും തുടരുന്ന ശാപം.


കോമണ്‍വെല്‍ത് ഗെയിംസ് നടത്തി ഞെളിയുന്നതിനേക്കാള്‍ അത്യാവശ്യമായ ഏതെല്ലാം അടിയന്തിരാവശ്യങ്ങള്‍ ഈ നാട്ടിലുണ്ടെന്ന് പറഞ്ഞുകൊടുത്താലേ ബൌദ്ധികതലത്തില്‍ പടുവൃദ്ധരായ നമ്മുടെ 'നേതാക്കള്‍ക്ക്' തിരിയുകയുള്ളോ? എന്താണിവരുടെ വളര്‍ച്ചാനിരക്കിന്റെ മാനദണ്ഡം? ഉള്ളവന്‍ വീണ്ടും ഉണ്ടാക്കുന്നതും, ഇല്ലാത്തവര്‍ വഴിയില്‍ തളര്‍ന്നുവീണു മരിക്കുന്നതുമാണോ? വിശപ്പ്‌ ഇവിടെ ചര്‍ച്ചാവിഷയമാകുന്നില്ല; കാരണം, വിശപ്പില്ലാത്തവരാണിവിടെ അധികാരത്തിന്റെ കസേരകളി നടത്തുന്നത്.       


അരുന്ധതി റോയിയും രാജ്യദ്രോഹവും എന്നൊരു എഡിറ്റോറിയല്‍ എസ്. ജയചന്ദ്രന്‍ നായര്‍ എഴുതിയിരിക്കുന്നത് ഇന്ത്യയെ സ്നേഹിക്കന്നവരെല്ലാം ഒന്നു വായിക്കണം. (മലയാളം വാരിക, നവ. 12, 2010 - malayalamvarikha.com).  "ജനങ്ങള്‍ കൊല്ലപ്പെടാതിരിക്കാനും മാനഭംഗം ചെയ്യപ്പെടാതിരിക്കാനും തടവിലാക്കപ്പെടുകയോ കൈനഖങ്ങള്‍ പിച്ചിച്ചീന്തപ്പെടുകയോ ചെയ്യാതിരിക്കാനും വേണ്ടിയാണ് താന്‍ സംസാരിക്കുന്നതെന്നും സ്വന്തം മനസ്സാക്ഷിക്കനുസരിച്ചു സംസാരിക്കുന്ന എഴുത്തുകാരെ നിശബ്ദരാക്കുന്ന രാജ്യം കരുണയര്‍ഹിക്കുന്നുവെന്നും" അവര്‍ പറയുന്നു. മലയാളം വാരികയുടെ അതേ ലക്കത്തില്‍ എസ്. ഗോപാലകൃഷ്ണന്റെ ആഴ്ച്ചപ്പാടുകള്‍ എന്ന കോളത്തിലും വിഷയം ഇത് തന്നെ. അരുന്ധതി പറഞ്ഞതില്‍ ഹൃദയം മുറിഞ്ഞ 'രാജ്യസ്നേഹികളോട്' കൊളമ്നിസ്റ്റ് ചോദിക്കുന്നു, "അരുന്ധതി റോയിയുടെ 'ദേശവിരുദ്ധ' പ്രസ്താവനയെയാണോ നിങ്ങള്‍ എത്തിര്‍ക്കുന്നത്, അതോ, അരുന്ധതിയെ ക്രൂശിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കീശകളില്‍ ഒളിച്ചിരിക്കുന്ന ആകാശചുംബികളായ രാജ്യദ്രോഹങ്ങളെയാണോ?  


പ്രതികരണങ്ങള്‍ 
1. അരുന്ധതി റോയിയുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്നില്ല. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം തന്നെ. ഇന്ത്യ വിഭജിച്ചപ്പോള്‍ പാകിസ്ഥാന്‍ കാശ്മീരിനെ ആക്രമിച്ചു. അപ്പോള്‍ കാശ്മീര്‍ രാജാവ്‌ ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കി, മറ്റു നാട്ടുരജ്യങ്ങളെപ്പോലെ ഇന്ത്യയില്‍ ലയിച്ചു. ഇത് ചരിത്രസത്യമാണ്. കേരളത്തിന്റെ അത്ര വിസ്തീര്‍ണം പോലുമില്ലാത്ത കാശ്മീരിന് സ്വാതന്ത്ര്യം നല്‍കിയാല്‍ അത് നമ്മുടെ രാജ്യത്തിന്‌ എല്ലാക്കാലവും ഭിഷണിയായിരിക്കും. പാകിസ്ഥാന്‍ കാശ്മീരില്‍ ഇടപെടാതിരുന്നാല്‍ എല്ലാ പ്രശ്നങ്ങളും തീരും. ഇപ്പോള്‍ ചീനക്കും, പാകിസ്ഥാനും കാശ്മീര്‍ സ്വന്തമാക്കണം. അതിനുവേണ്ടിയുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ പറ്റില്ല. 
കാശ്മീരില്‍ പട്ടാളം നടത്തുന്ന ക്രൂരതകളെ ഞാന്‍ നീതീകരിക്കുന്നില്ല. പക്ഷേ, ഒരു ന്യുനപക്ഷം കശ്മീരികള്‍ പാകിസ്താനില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നു. ഇവരെ കൈകാര്യം ചെയ്യാന്‍ അല്പം ബലപ്രയോഗം അല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഈ നാട്ടിലെ പോലീസിന്റെ ക്രൂരതകള്‍ കാണാന്‍ അന്യസംസ്ഥാനങ്ങളില്‍ പോകേണ്ട, നമ്മുടെ സാക്ഷരകേരളത്തില്‍ തന്നെ ഇത് ധാരാളം നടക്കുന്നുണ്ട്. നക്സല്‍ വര്‍ഗീസ്‌, രാജന്‍, ഉദയകുമാര്‍ കൊലക്കേസുകള്‍ എന്നിങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. അടുത്ത ദിവസം കോയമ്പത്തൂരില്‍ നടന്നതും പോലീസിന്റെ കയ്യാങ്കളി തന്നെ. അടുത്ത നാള്‍വരെ മുംബൈയില്‍ ഇത് സര്‍വസാധാരണമായിരുന്നു. md joseph, mumbai


2. എങ്കില്‍, 62 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്വന്തം നാടിന്റെ ഒരു ചെറുഭാഗത്ത് സമാധാനം ഉണ്ടാക്കാന്‍ കഴിയാത്ത അര്‍ദ്ധനേതാക്കള്‍ കാഷ്മീര്‍ ഇന്ത്യയുടെ ഭാഗം, ഇന്ത്യയുടെ ഭാഗം എന്നുരുവിട്ടു നടക്കുന്നതെന്തുകൊണ്ട്? വേണ്ട ശക്തി പ്രയോഗിച്ചു കാര്യം നടത്തണം. എത്ര നാളാണ് ഒരു ജനത ഇങ്ങനെ ദുരിതം തന്നെ അനുഭവിക്കുന്നത്? സ്വന്തം ഭൂഭാഗം പ്രതിരോധിക്കാന്‍ ഒരു യു.എന്‍. സെക്യൂരിറ്റി കൌണ്‍സിലിന്റെയും ഒത്താശ വേണ്ടാ എന്ന് പറയാന്‍ ഇവിടെ അധികാരം കൈയ്യാളുന്നവര്‍ ധൈര്യം കാണിക്കണം. അവിടെ ഭൂരിപക്ഷം മുസ്ലിംങ്ങള്‍ ആണ്. പാക്കിസ്ഥാന്‍ ഉണ്ടായത് മതത്തിന്റെ പേരിലാണ്. എങ്കില്‍, ഈ മുസ്ലിങ്ങള്‍ക്കും സ്വയം തീരുമാനമെടുക്കാന്‍ അവസരം കൊടുക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അത് ചെയ്യണം. ഞാന്‍ അരുന്ധതിയോടൊപ്പം തന്നെ. z.nedunkanal

3. അങ്ങനെയെങ്കില്‍ മലപ്പുറത്തും ഒരു പുതിയ രാജ്യം അനുവദിക്കേണ്ടി വരും. കാശ്മീരിലെ ഭൂരിപക്ഷം മുസ്ലിംങ്ങള്‍ക്കും പാക്കിസ്ഥാനില്‍ ലയിക്കാന്‍ താത്പര്യമില്ല. ഇന്ത്യ വിഭജിച്ചത് ജിഹ്നയുടെ അഹന്തകൊണ്ടും, അന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പിടിപ്പുകേടുകൊണ്ടും മാത്രമാണ്. മൌണ്ട്ബാറ്റന് ബ്രിട്ടന്റെ താല്പര്യം സംരക്ഷിക്കേണ്ടിയുമിരുന്നു. Dominic P.Germany

4. ഹാ.. ഹാ.. ഹാ!
ഞാന്‍ എന്റെ ബിരുദത്തിനു Political Science ആയിരുന്നു എടുത്തത്‌. കാശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതിനെപ്പറ്റിയും പഠിക്കേണ്ടിയിരുന്നു. അതുകൊണ്ടാണ് അരുന്ധതിയുടെ തീയറിയോട് യോജിപ്പില്ലായെന്നെഴുതിയത് . ബുക്കര്‍ പ്രൈസ് കിട്ടിയതിന്റെ അഹന്ത അവര്ക്കുണ്ട്. ക്രിസ്ത്യന്‍ പിന്തുടതുടര്‍ച്ചാവകാശക്കാര്യം വാദിച്ചു ജയിച്ച Mary Roy യുടെ മകളല്ലേ? അപ്പോള്‍ അഹന്ത കുറച്ചു കൂടുതല്‍ കാണും. j.mannancheri, mumbai

അരുന്ധതി അഹന്തയ്ക്ക് കീഴ്പ്പെടുന്നു എന്നെനിക്കു തോന്നുന്നില്ല. ചരിത്രത്തില്‍ ഇടപെടാന്‍ ധൈര്യമവര്‍ക്കുണ്ട്. വെറും വാചാടോപമല്ല അവര്‍ എഴുത്‌ന്നത്. എഴുതപ്പെടുന്ന ചരിത്രം എപ്പോഴും വിജയികളുടെതാണ് എന്നത് മറക്കരുത്. ഇത് ഏത്‌ രാജ്യത്തും കാണുന്ന വസ്തുതയാണ്. തോല്‍ക്കുന്നവര്‍ക്ക് ചരിത്രമില്ല; ഉണ്ടോ എന്ന് തെരയാന്‍ അരുന്ധതിയെപ്പോലുള്ളവരേ ഉള്ളൂ.  ZN 

0 comments: