മനുഷ്യചേതനയും ആകാശവും

സംസ്കൃതത്തില്‍, കം = ശരീരം; ഖം = ആകാശം. മനുഷ്യശരീരം നിര്‍മ്മിച്ചിരിക്കുന്നത് എന്തെല്ലാംകൊണ്ടാണ് എന്ന ചോദ്യത്തിന് ജീവശാസ്ത്രജ്ഞന്റെ ഉത്തരമാവില്ല ആയുര്‍വേദം തരുന്നത്. ആധ്യാത്മികസാധനയിലൂടെയുള്ള ആയുര്‍വേദത്തിന്റെ കണ്ടെത്തലുകള്‍ വിസ്മയാവഹമാണ്. അതനുസരിച്ച്, ശരീരം പഞ്ചഭൂതനിര്‍മ്മിതിയാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചമഹാഭൂതങ്ങള്‍. ഇവയില്‍ ആദ്യത്തെ നാലിന്റെയും തന്മാത്രകളെ കണ്ടെത്താം. എന്നാല്‍ ഇടം (space) എന്നര്‍ത്ഥമുള്ള ആകാശത്തിന്റെ കാര്യത്തില്‍ അങ്ങനെയൊന്നില്ല. സ്ഥൂലശരീരത്തിന് സ്ഥിതിചെയ്യാന്‍ ഇടം വേണമെന്നയര്‍ത്ഥത്തിലല്ല, മറിച്ച്, ശരീരത്തിന്റെ ആന്തരികഘടനയില്‍തന്നെ ആകാശമുള്‍ക്കൊള്ളുന്നുണ്ട് എന്നുതന്നെയാണ് ആയുര്‍വേദപാഠം. ഈയാകാശം എന്നാല്‍ എന്തെന്ന് ഒരിടത്തും എഴുതികണ്ടിട്ടില്ല.

ആദ്യത്തെ നാലും മൂലകങ്ങളാണ്. അവയിലോരോന്നായി വിട്ടുപോകുമ്പോളാണ് ശരീരം മരണമടയുന്നത്. ആദ്യം വായു - (ജീവാംശം), പിന്നെ അഗ്നി - (ചൂട്), പിന്നെ ജലം. ബാക്കിയുള്ളത്, അതായത്, ഭൂമി (മണ്ണ്) മണ്ണോടുതന്നെ ചേരുന്നു. അപ്പോള്‍ ആകാശമോ? അത്  ഈശ്വരാംശമായിരിക്കണം. മരണത്തെ അതിജീവിക്കുന്ന ഏകഘടകം മനുഷ്യനിലെയാത്മാവ്  (ദൈവാംശം) ആണെന്ന വിശ്വാസമാണല്ലോ, മരണം ശൂന്യതയിലേയ്ക്കുള്ള കവാടമല്ലെന്നുവാദിക്കാന്‍ മതങ്ങളെ പ്രേരിപ്പിക്കുന്നത്.


ഹിന്ദുപൂജയില്‍ അര്‍ച്ചനയ്ക്കുപയോഗിക്കുന്ന വസ്തുക്കള്‍ പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണെന്നും, അവ ധൂപം (വായുവിന്റെ), ദീപം (അഗ്നിയുടെ), പുഷ്പം (ഭൂമിയുടെ) എന്നിവയാണെന്നും തിരുവന്തപുരത്തെ ഏകലവ്യാശ്രമമഠാധിപതി സ്വാമി അശ്വതിതിരുനാള്‍ ചൂണ്ടിക്കാണിക്കുന്നു. പൂജയിലെ തീര്‍ത്ഥം ജലംതന്നെ. എന്നാല്‍, ആകാശത്തിന്റെ സ്ഥാനത്ത് പൂജയില്‍ എന്തര്‍പ്പിക്കപ്പെടുന്നു എന്നദ്ദേഹമൊട്ടു പറയുന്നുമില്ല.


ഇത് മന്ത്രം (വാക്ക്) ആയിക്കൂടെ? കാരണം, ഓങ്കാരത്തിന്റെ പ്രതീകമായിട്ടാണ്‌ വിളക്കിനെയുപയോഗിക്കുന്നത്.* ഓം = ശബ്ദപ്രതീകം; വിളക്ക് = സ്ഥൂലപ്രതീകം. വിളക്കിലെ മൂന്നു തിരികളുടെയര്‍ത്ഥം ഇങ്ങനെയാണ്: ഒന്ന്, ശിവന്റെ ദേവിയായിരുന്നുകൊണ്ട് ലോകരക്ഷചെയ്യുന്ന പാര്‍വതി: രണ്ട്, ബ്രഹ്മാവിന്റെ ദേവിയായിരുന്ന് വിദ്യ നല്‍കുന്ന സരസ്വതി; മൂന്ന്, വിഷ്ണുവിന്റെ പത്നിയായിരുന്ന് ഐശ്വര്യം നല്‍കുന്ന ലക്ഷ്മിദേവി.

മനുഷ്യചേതനയില്‍ ആകാശത്തിന്റെ പൊരുളെന്തെന്നാണ് ഇവിടെ ചിന്തിക്കുന്നത്. ദീപം അഗ്നിയുടെ പ്രതീകമാകുന്നതിലൂടെ ചൂട് മാത്രമല്ല‍, പ്രകാശവും പ്രതിനിധീകരിക്കപ്പെടുന്നു. ആകാശം (ദ്യോവ്) പ്രകാശവുമാണ്, സംസ്കൃതഭാഷയില്‍. മരണത്തോടെ ഇതുമാത്രമാണ് ബാക്കിയാവുന്നതെങ്കില്‍, മനുഷ്യചേതനയുടെ സാരാംശം അതുതന്നെയായിരിക്കണം. എന്നാല്‍, പലരുമറിയാത്തയൊന്നുണ്ട് - ജീവിച്ചിരിക്കുമ്പോള്‍തന്നെ ഉള്ളില്‍നിന്ന് ആകാശം പുറന്തള്ളപ്പെടാം. അതായത്, സ്ഥൂലതയധികമാവുന്നതിലൂടെ. ഭൌതികമായതെല്ലാം സ്ഥൂലമാണ്, ഇടത്തെ നശിപ്പിക്കുന്നതാണ്. ഭൌതികതയിലാണ്ടുപോകുയെന്നതും പിണ്ഡത്തിന് മുന്തൂക്കമുള്ളവരായി മാറുകയെന്നതും ഒന്നുതന്നെയാണ്.


ഇത്രയൊക്കെ അര്‍ത്ഥസംപുഷ്ടതയോടെ, പഞ്ചഭൂതങ്ങളിലൊന്നായി ആകാശത്തെ ഉള്‍പ്പെടുത്തിയ ഋഷികളുടെ ഉള്‍ക്കണ്ണിന്റെ ശോഭ എത്ര പ്രശംസിച്ചാലും പോരാ. ഈ അഞ്ചില്‍ ബാക്കിയൊക്കെ സ്ഥൂലമായിരിക്കുമ്പോള്‍, ആകാശംമാത്രം സൂക്ഷ്മമാണ്‌. വ്യക്തിയിലെ ലാളിത്യം, നൈര്‍മല്യം, കരുണ എന്നിവയൊക്കെ ആകാശത്തിന്റെ അര്‍ത്ഥവിതാനങ്ങളില്‍പെടുന്നു. 


ആകാശമാണ്‌ മനുഷ്യനില്‍ ഇടമുണ്ടാക്കി മറ്റു ഭൂതങ്ങളെ വെറും പിണ്‍ഡാവസ്ഥയില്‍ നിന്നുയര്‍ത്തുന്നത്. ആകാശത്തിന്റെ ഈ ചേരുവയില്ലെങ്കില്‍, ഫലം ഗുരുത്വമാണ് - താങ്ങാനാവാത്ത കനം. ലോലതക്കാധാരം ഇടമാണ്. അതാണ്‌ ജീവനെ നമുക്ക് താങ്ങാവുന്നതാക്കുന്നത്. സത്തയില്‍ ആകാശത്തിന്റെയനുപാതം കുറയുമ്പോള്‍ കാണുന്നതിലേയ്ക്കെല്ലാം മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നു. ശമിക്കാത്തയാഗ്രഹങ്ങളായും അവയെ തൃപ്തിപ്പെടുത്താനുള്ള വസ്തുവകകളായും അവ വ്യക്തിയില്‍ വന്നുനിറഞ്ഞ്‌ ശ്വാസംമുട്ടിക്കുന്നു. അവ സൃഷ്ടിക്കുന്ന സ്ഥൂലത എല്ലാവിധയസുഖങ്ങള്‍ക്കും മുന്നോടിയായിത്തീരുന്നു. 

സുഖമെന്നാല്‍ നല്ലയാകാശം എന്നാണര്‍ത്ഥം. അസുഖം ആല്ലെങ്കില്‍ ദു:ഖം ദു:സഹമായ ആകാശവും. സുഖദു:ഖങ്ങള്‍ ഒരു ബിന്ദുവിലൊതുങ്ങിനില്‍ക്കില്ല. രണ്ടും ചുറ്റുമുള്ളയിടങ്ങളിലേയ്ക്ക്  വ്യാപിക്കും; പ്രകാശവും ഇരുട്ടും പോലെ. "വാതില്‍ തുറക്കുന്നേന്‍, വീട്ടിന്നകത്തേയ്ക്കു / വാനിന്‍വെളിച്ചമേ, നീയൊഴുകൂ" (ബാലാമണിയമ്മ) എന്ന പ്രാര്‍ത്ഥനയും, ഓം വിശ്വേശ്വരായ നമ: എന്ന മന്ത്രവും മഹാകാശത്തെ നമുക്കുള്ളിലേയ്ക്ക് (ഘടാകാശത്തിലേയ്ക്ക്) ക്ഷണിക്കുകയാണ് ചെയ്യുന്നത്.
ബ്രഹ്മസത്ത എന്നയര്‍ത്ഥത്തില്‍, മനുഷ്യാസ്തിത്വത്തിന്റെ മുഖ്യഘടകമായി ആകാശത്തെ മനസ്സിലാക്കണമെന്ന ഈ ആശയത്തെ അതേപടി സ്ഥിരീകരിക്കുന്ന ഒരു ലേഖനം, ഇത്രയും എഴുതിക്കഴിഞ്ഞ ശേഷം, ഈയിടെയാണ് കാണാനിടയായത്. അതൊരു വലിയ സന്തോഷമായിരുന്നു. ഭഗവത്ഗീതയില്‍ നിന്നുദ്ധരിച്ച്, പല ആധുനിക ശാസ്ത്രീയവീക്ഷണങ്ങളെയും ഖണ്‍ഡിച്ചുകൊണ്ട്, ശ്രീ E.C.G. സുദര്‍ശനാണ് പ്രസ്തുത ലേഖനമെഴുതിയിരിക്കുന്നത്. Space-നെപ്പറ്റിയാണ് അതില്‍ ചര്‍ച്ച. ഇതുവരെ ശൂന്യമെന്ന് ധരിച്ചിരുന്ന space ശൂന്യമല്ലെന്നും, അത് ബ്രഹ്മസാന്ദ്രമാണെന്നുമാണ് അദ്ദേഹം വാദിക്കുന്നത്. ഭൌതികശാസ്ത്രത്തിന്റെ വിഷയം സ്ഥൂലപാദാര്‍ത്ഥമായതിനാല്‍‍‍, പരീക്ഷണത്തിന് വിഷയമാകാത്തതൊന്നും സ്ഥിതിചെയ്യുന്നില്ലായെന്നു വാശിപിടിക്കുന്ന ശാസ്ത്രത്തിന്‌ ആകാശം ശൂന്യമാണ്. അവിടെയാണതിന് തെറ്റുപറ്റിയത്. അറിയാനാകാത്തതിനെ ശൂന്യമെന്ന് വിളിച്ച് ഇല്ലായ്മയാക്കുന്ന രീതി ഒട്ടും ശാസ്ത്രീയമല്ല, ബുദ്ധിസഹമല്ല. വിദ്യുദ്കാന്തതരംഗങ്ങളും ഗുരുത്വാകര്‍ഷണവും ആണവോര്‍ജ്ജവുമൊക്കെ പാദാര്‍ത്ഥപരമാണ്. ഇവയൊക്കെ ഇടത്തിലൂടെ (ആകാശത്തിലൂടെ) വിദൂരത്ത് ബലം പ്രയോഗിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍, ഈ ആകാശം ശൂന്യമായിരിക്കാനിടയില്ല. കാരണം, പാദാര്‍ത്ഥത്തിന്റെ സഞ്ചാരപഥം ശൂന്യമാവില്ല. ഈ ബലങ്ങളെല്ലാം ഒന്നിന്റെതന്നെ വിവിധ രൂപങ്ങളാണോയെന്നതും സ്ഥിരീകരിക്കപ്പെടാത്ത കാര്യമാണ്. വെറുമൊരു സാങ്കല്പികപ്രതിഭാസമായ സമയവും, ശൂന്യമെന്ന് ഭൌതികശാസ്ത്രം പറയുന്ന ആകാശവും കറുത്ത ദ്രവ്യത്തിന്റെ (dark matter) ഗുരുത്വാകര്‍ഷണത്താല്‍ വളയുമെന്ന ഐന്‍ഷ്റ്റൈന്റെ വാദവും മനസ്സിലാക്കാനാവുന്നില്ല. കാരണം, ഇല്ലാത്തത് എങ്ങനെ വളയും? ഇങ്ങനെ പോകുന്നു സുദര്‍ശന്റെ വാദഗതികള്‍‍.

തൊട്ടറിയാവുന്നവ മാത്രമാണ് ദ്രവ്യം എന്ന സങ്കുചിത ചിന്തയായിരിക്കാം ഈ കീറാമുട്ടിയുടെ പിന്നില്‍. ആകാശവും ദ്രവ്യത്തിന്റെ മറ്റൊരു രൂപമാണെന്ന് എന്തുകൊണ്ട് കരുതിക്കൂടാ എന്നാണ് സുദര്‍ശന്‍ ചോദിക്കുന്നത്. ഗീതയില്‍ നിന്ന് അദ്ദേഹം കണ്ടെത്തുന്ന വിശകലനങ്ങള്‍ ശ്രദ്ധേയമാണ്. ഗീത പഠിപ്പിക്കുന്നത് ശാസ്ത്രമല്ലെങ്കിലും, മനുഷ്യമനസ്സിലേയ്ക്ക് ജ്ഞാനപ്രകാശം പരത്തുന്ന കണ്ടെത്തലുകള്‍ അതിലുണ്ട്. ഉദാ. ബ്രഹ്മമെന്ന മാദ്ധ്യമം വിശ്വമാകെ വ്യാപിച്ചിരിക്കുന്നുവെന്ന് ഗീത പറയുന്നുണ്ട്. പരമമായ ശക്തിയെന്നാണ് വ്യംഗ്യം. അദൃശ്യമായ ഈ ബ്രഹ്മത്തില്‍നിന്നാണ് പ്രപഞ്ചം ഉളവായിരിക്കുന്നത്. അല്ലെങ്കില്‍, ബ്രഹ്മത്തിന്റെയൊരംശമായി ദൃശ്യപ്രപഞ്ചത്തെ മനസ്സിലാക്കാം. ബ്രഹ്മമെന്ന വാക്ക് തന്നെ വികാസമുള്ളത് എന്നാണല്ലോ.

ഗീതയോടൊപ്പം വിശ്വത്തെ മുഴുവന്‍ ബ്രഹ്മത്തിന്റെ സപന്ദനമായി കാണാനാവുക എന്നതിലേയ്ക്ക് വെളിച്ചംവീഴ്ത്താന്‍ സുദര്‍ശന്‍ ഇങ്ങനെ ശ്രമിക്കുന്നു: "ബ്രഹ്മസ്പന്ദനത്തിന്റെ പ്രതിസ്പന്ദനമാണ് പദാര്‍ത്ഥപരമായ പ്രപഞ്ചം. ഒരു കണികയുടെ സ്പന്ദനം നീണ്ടുനില്‍ക്കുന്നത്, ചുറ്റുമുള്ള ബ്രഹ്മവുമായിട്ടത്‌ അനുരണനം (resonance) നടത്തുന്നതിനാലാണ്. ആ സ്പന്ദനം ബ്രഹ്മത്തിലുളവാക്കുന്ന പ്രതിസ്പന്ദനമാണ് ഗുരുത്വാകര്‍ഷണം. വിദ്യുദ്‌-കാന്ത-ആണവ ബലങ്ങളെല്ലാം ഇതിന്റെ പ്രതിഭാസങ്ങള്‍ തന്നെ. ഈ സൂക്ഷ്മസ്പന്ദനങ്ങളുടെ സാന്ദ്രതയിലാണ് ആകാശഗോളങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്പന്ദനത്തിന്റെ സ്വാഭാവിക ഗുണങ്ങളാണ് വികസ്വരത, സമത, ഉള്‍വലിവ് (രജസ്, സത്ത്, തമസ്സ്). എല്ലാറ്റിന്റെയും സ്രോതസ്സ് വിശ്വചേതനയായ ആദിബ്രഹ്മം (ഓം) തന്നെ. ബ്രഹ്മത്തിന്റെ അതിസാന്ദ്രതയില്‍ നിന്നുത്ഭവിക്കുന്ന അനുരണനമാണ് ചതുര്‍മാനങ്ങളുള്ള ആകാശമായി, സകല സൃഷ്ടിയുടെയും ഇടമായി, ഭവിക്കുന്നത്. അതെങ്ങനെ ശൂന്യമാകും?"

ഈ ബ്രഹ്മ(പ്രപഞ്ച)സ്പന്ദനം വളര്‍ന്നുവികസിച്ച്, എരിഞ്ഞടങ്ങി, വീണ്ടും ഉത്ഭവിച്ച് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെയാണ് സൃഷ്ടിസംഹാരങ്ങളായി ഋഷികള്‍ മനസ്സിലാക്കിയത്. അപ്പോള്‍, space ഇല്ലായ്മയല്ല, സത്താണ്. ഈ ആകാശംതന്നെയാണ് പഞ്ചഭൂതങ്ങളിലൊന്നായി മനുഷ്യസത്തയിലും അടങ്ങിയിട്ടുള്ളതായി ആയുര്‍വേദം പഠിപ്പിക്കുന്നത്. ഈയാശയം ശാസ്ത്രത്തിന്‌ അംഗീകരിക്കാനാവില്ല. കാരണം, അതിന് space ശൂന്യമാണ്.
                                    ‌     
ഉള്ളതിന് ഇല്ലായ്മയില്ല. ഇല്ലാത്തതിന് ഉണ്മയുമില്ല. എല്ലാ അറിവിന്റെയും ഉള്ള് ഇതാണ്. അതു ശാസ്ത്രത്തെയും മറികടക്കുന്നതാണ്.


*ഭാരത- ഹൈന്ദവസംസ്കാരത്തില്‍ വിളക്ക് ഒരാത്മീയപ്രതീകമാണ്. ഭാരതവത്ക്കരണമെന്നൊക്കെ പേരുകൊടുത്ത്, ക്രിസ്ത്യാനികള്‍ വിളക്കിനെ പള്ളിയിലേയ്ക്കും കെട്ടിയെടുത്തു. എന്നാല്‍‍, അതിന്റെ സംശുദ്ധിയില്‍ സൂക്ഷിക്കുന്നതിന് പകരം, അവരതിനെ 'മാമോദീസ' മുക്കി അഗ്രത്തിലൊരു കുരിശും വിളക്കിച്ചേര്‍ത്തു. അതും പോരാഞ്ഞ്, സ്ഥൈര്യലേപനമെന്നോണം, സര്‍ക്കസ്കളിച്ചു തലകുത്തിനില്‍ക്കുന്ന ഒരു പ്രാവിനെയും (പരിശുദ്ധാത്മാവ്!) കുരിശിനു മുകളില്‍ സ്ഥാപിച്ചു. പ്രാചീനമായ ഓരോരോ പ്രതീകങ്ങളെടുത്ത് ഇങ്ങനെ തോന്നുംപടി 'ക്രിസ്തീയ'മാക്കുന്നതിലെ കലാശൂന്യതയും അശ്ലീകരണവും അറപ്പുളവാക്കുന്നതാണ്.

0 comments: