ഇഷ്ടം ജീവനിലേയ്ക്കുള്ള വഴിയാകുന്നു

ആര്‍ദ്രമായ തന്റെ കണ്ണുകള്‍ എന്റേതില്‍ മൃദുലമായി തറച്ചുനിറുത്തി വള്‍ ചോദിക്കുന്നു:
"എന്നെയിഷ്ടമാണോ?"
"ഉവ്വല്ലോ!"
"എന്തേരെ?"
കൈവിരല്‍കൊണ്ടൊരു വൃത്തം വരച്ച്, "ഇത്രമാത്രം?"
"അല്ല, ഭൂഗോളത്തോളം!"
"അത്രയും മാത്രം?"
"അല്ല മോളേ , ബ്രഹ്മാണ്ഡത്തോളം - ബ്രഹ്മത്തോളം."

ഇത്തരം ചോദ്യങ്ങളുന്നയിച്ചിട്ട് അവയ്ക്കു കിട്ടുന്നയുത്തരങ്ങളെ ഗൗരവമായിട്ടെടുക്കുന്നയൊരുവളെ ആരാണിഷ്ടപ്പെട്ടുപോകാതിരിക്കുന്നത്?
ഈ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജീവസ്പന്ദനം അനുഭവിക്കുന്ന രണ്ടുപേരുടെ ഇഷ്ടമാണത്.

ആ ഇഷ്ടത്തിനു വിലയുണ്ടെന്നും അതിനു മാറ്റം വരില്ലെന്നുമറിഞ്ഞുകൊണ്ട്;
നിഷ്‌ക്കളങ്കതയുടെ പാരമ്യമാണതില്‍ ഇരുവരും അനുഭവിക്കുന്നത്.
അവിടെയെത്തിനില്ക്കുമ്പോള്‍ അതിനു കാര്യകാരണങ്ങളുടെയാവശ്യമില്ലാതാകുന്നു.
ഇഷ്ടമാണെന്ന സ്ഥിരീകരണം മാത്രമാകുന്നു, അങ്ങനെയായിരിക്കുന്നതിന്റെ പൊരുള്‍.
അതില്‍ പഞ്ചേന്ദ്രിയങ്ങളാല്‍ പരീക്ഷിക്കപ്പെടേണ്ടതൊന്നുമില്ല. സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യമായി,
ഈ ഇഷ്ടം നിറഞ്ഞു നില്ക്കുന്നു.
പ്രകാശം പോലെ സുതാര്യവും ദൃഢവുമാണത് -
അതു മോക്ഷാനുഭവമായതുകൊണ്ട്,
വീണ്ടും ഒരേ ചോദ്യം ആവര്‍ത്തിക്കപ്പെടുന്നു -
ഒരേ ഉത്തരത്തിനായി.
യുക്തിക്കല്ല അതാവശ്യം - ഇഷ്ടമെന്ന പ്രക്രിയക്കാണ്.
ആണോ എന്നതിന് ആണ് എന്ന ഉത്തരം നിശ്ചയമായതുകൊണ്ടാണ് അതാവര്‍ത്തിക്കപ്പെടാന്‍ കൊതിച്ചുപോകുന്നത്.

ആ ചോദ്യത്തിലൂടെയവള്‍ എന്റെ തങ്കക്കുടമായിത്തീരുന്നു, ഓരോ തവണയും.
ആ ചോദ്യത്തിലൂടെയവളെന്റെ മുത്താകുന്നു.
ഓരോ തവണയും.
മുത്തെനിക്കു വിലയുള്ളതല്ല, എറ്റം മൗലികമായ പവിഴം പോലും. പക്ഷേ, അവളെന്റെ മുത്താകുമ്പോള്‍ അത് അതുല്യമാകുന്നു. ആ മുത്തെന്റെ ജീവനാകുന്നു!

"എന്നെയിഷ്ടമാണോ?"
ആ ചോദ്യത്തിലൂടെ ഉയരുന്നതവളല്ല, ഞാനാണ്. എന്റെ ഇഷ്ടപ്പെടലാണതിലൂടെ വിലയുറ്റതായിത്തീരുന്നത്.
ഇതിലും മധുരതരമായ ഒരു ചോദ്യം മറ്റൊരു നാവില്‍നിന്നും ഉണ്ടാകാനാവില്ല.
അതിലൂടെ എല്ലാം പുതുതായി സ്ഥിരീകരിക്കപ്പെടുകയാണ് - അവള്‍, ഞാന്‍, ദൈവം; 
ഇവയെല്ലാം ഒന്നായി നിലനില്ക്കുന്നു; അല്ലെങ്കില്‍ എല്ലാം ഒരുമിച്ച് അര്‍ത്ഥശൂന്യമായിത്തീരുന്നു.

"എന്നെ ഇഷ്ടമാണോ?" എന്നത്  സൃഷ്ടിയുടെയും സൗന്ദര്യത്തിന്റെയും  പരകോടിയായിത്തീരുന്നു. അതിലൂടെയവളെന്നെ സത്യവും ശിവവും സുന്ദരവുമാക്കുന്നു.
"ഉവ്വല്ലോ!" എന്ന എന്റെ ഉത്തരത്തിലൂടെ അവ
ള്‍ സത്യവും ശിവവും സുന്ദരവുമാകുന്നു.

ആത്മൈക്യത്തിന്റെ നിശബ്ദരഹസ്യമാണിത്. 


0 comments: