അഴിമതിയും സഭയും

കഴിഞ്ഞ ഞായറാഴ്ച (27.11.11) ഫാ. ഗുരുദാസിന്റെ സ്നേഹവാണിയും കേരള കത്തോലിക്കാ സഭാനവീകരണ പ്രസ്ഥാനവും ചേര്‍ന്ന്  പാലായില്‍ വച്ച് നടത്തിയ ഒരു സംഗമത്തില്‍ ഒരു പ്രഭാഷകന്‍ ഒരു വലിയ കാര്യം സൂചിപ്പിച്ചു. ഇതുവരെയും ഇന്നും നമ്മുടെ നാടിന്റെ ശാപമായിത്തീര്‍ന്നിരിക്കുന്ന അഴിമതിക്ക് സഭ എന്തു സംഭാവനയാണ് ചെയ്തിട്ടുള്ളത് എന്നതിലേയ്ക്ക് കൈചൂണ്ടുന്ന ഒരു നല്ല ചിന്തയായിരുന്നു അത്.  

സഭ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രാര്‍ത്ഥനാശൈലി തെണ്ടികളുടെയും കൌശലക്കാരുടെയുമാണ്. നേര്ച്ചകാഴ്ചകള്‍, ബലി, തുടങ്ങിയവയിലൂടെ മദ്ധ്യസ്ഥന്മാരെയും അവര്‍ വഴി ദൈവത്തെയും എങ്ങനെ പാട്ടിലാക്കാം, ഉദ്ദേശിക്കുന്ന കാര്യം എങ്ങനെ നേടിയെടുക്കാം എന്നതാണ് അതിന്റെ രീതി. അങ്ങോട്ട്‌ കൊടുക്കുന്ന കൈനീട്ടത്തിന്റെ കനമനുസരിച്ച് ഇങ്ങോട്ട് കിട്ടും എന്ന അനുനയ ചിന്താരീതി സഭയുടെ എല്ലാ കാര്യങ്ങളിലും കുടികൊള്ളുന്നുണ്ട്. മെത്രാന് ചോദിക്കുന്നത് കൊടുത്താല്‍ ഏത്‌ നിയമത്തെയും മറികടക്കാം. കൂടുതല്‍ കാശ് കൊടുത്ത് നീണ്ട കുര്‍ബാന ചൊല്ലിച്ചാല്‍ ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്ന് പോലും വേഗം ജാമ്യത്തിലിറക്കാം. കോഴകൊണ്ട് ഇവിടെ മാത്രമല്ല, പരലോകത്തും പലതും നേടാം.
 
ഇത് പാടേ തെറ്റാണെന്ന് അല്പമെങ്കിലും ദൈവാവബോധമോ ആത്മീയതയോ ഉള്ളവര്‍ക്കറിയാം. ദൈവം പരമമായ വിശുദ്ധിയും അളവില്ലാത്ത കരുണയുമാണെങ്കില്‍, അവിടുന്ന് കൊടുക്കുന്നത് അളവില്ലാതെയും, പക്ഷപാതമില്ലാതെയും ആയിരിക്കണം. മനുഷ്യന്റെ അര്‍ഹതയോ, പകരം കൊടുക്കാനുള്ള കഴിവോ അവിടുത്തെ ചെയ്തികള്‍ക്ക് അളവുകോലാകില്ല. മുട്ടുവിന്‍ തുറക്കപ്പെടും, ചോദിപ്പിന്‍, തരപ്പെടും എന്ന് എഴുതപ്പെട്ടിട്ടുണ്ടെകിലും, മുട്ടാതെയും ചോദിക്കാതെയും കൊടുക്കുന്ന അനന്തമായ നിറകുടമാണ്  ദൈവം എന്ന് യേശുവിന്റെ അവബോധത്തില്‍ അല്പമെങ്കിലും പങ്കുചേരാനായവര്‍ക്ക് ഉള്ളിലറിയാം. അവിടെവരെ എത്താത്തവരോടായിരിക്കണം  ചോദിച്ചുകൊണ്ടിരിക്കാന്‍ അവിടുന്ന് പറഞ്ഞത്. അപ്പോഴും, കോഴയുടെ കാര്യം അതിലൊരിടത്തും ഇല്ല. നമുക്ക് വേണ്ടതെന്തെന്ന് ദൈവത്തിനറിയാം എന്നറിയുന്നവര്‍ ഒന്നും ചോദിക്കാനേ തുനിയുകയില്ല. സ്നേഹമെന്നത് തെണ്ടലല്ല. ഭക്തിയെന്നത് കാണിക്കയല്ല. പഴയ നിയമത്തിലും  പുതിയ നിയമത്തിലും സൂചിതമാകുന്ന ബലി ദൈവത്തെ പ്രീതിപ്പെടുത്താനായുള്ള കാഴ്ചവയ്പ്പുകളായല്ല, മറിച്ച്, സ്വന്തം അഹന്തയെ ബലികഴിച്ചു മാത്രം ചെന്നെത്താവുന്ന സ്വയം ശുദ്ധീകരണത്തിലേയ്ക്കുള്ള ആഹ്വാനമായാണ് കാണേണ്ടത്.

ഇത്ര പ്രധാനമായ ഉള്‍ക്കാഴ്ച നഷ്ടപ്പെട്ട സഭ അശരണരായ മനുഷ്യരെ നിരന്തരം ചതിച്ചുകൊണ്ടിരിക്കുകയാണ്. ഏതെല്ലാം തരത്തില്‍ കോഴ കൈപ്പറ്റാമോ, ആ വിധത്തിലെല്ലാം കീശ നിറക്കുന്ന പരിപാടികളാണ് സഭയില്‍ എവിടെയും കളിച്ചുവയ്ക്കുന്നത്. ഈ ശീലം അനുദിനജീവിതത്തിലും എല്ലാ മനുഷ്യബന്ധങ്ങളിലും സാധുത നേടുന്നതില്‍ ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഇതൊക്കെ തുടരുകയും അതോടൊപ്പം അഴിമതിക്കെതിരെ പടപൊരുതുകയും അങ്ങേയറ്റം അര്‍ത്ഥശൂന്യമാണ്.   

0 comments: