കാവേരി


വി.എസ്. ഖാണ്ഡേക്കര്‍ എഴുതിയ യയാതിയില്‍നിന്നുള്ള ഈ ഉദ്ധാരണം തുടര്‍ന്നുള്ള ഗദ്യകവിതയുടെ അന്തരാര്‍ത്ഥങ്ങളിലേയ് ക്ക്  വഴി തെളിക്കട്ടെ. 

"പ്രേമമെന്തെന്ന്  ഒരു ധാരണയും ഇല്ലാതിരുന്നിട്ടും ഞാന്‍ പ്രേമഗീതങ്ങള്‍ രചിച്ചിരുന്നു. അപ്പോള്‍ കിട്ടിയ ആനന്ദം ബ്രഹ്മാനന്ദത്തിന്റെ നിഴല്‍ മാത്രമായിരുന്നു. യഥാര്‍ത്ഥ പ്രേമമെന്തെന്നറിയണമെങ്കില്‍ പ്രേമിക്കുക തന്നെ വേണം. ചന്ദ്രന്റെ ശീതളത്വവും സൂര്യന്റെ തീക്ഷണതയും അമൃതിന്റെ സഞ്ജീവനശക്തിയും കാളകൂടത്തിന്റെ ജീവാപായപരമായ കഴിവും ഒന്നുചേര്‍ന്ന് . . .  ഇല്ല, പ്രേമത്തെ വര്‍ണ്ണിക്കുക അത്ര എളുപ്പമല്ല.
     
ഒരു ഹൃദയത്തില്‍ ഉത്ഭവിച്ച് മറ്റൊരു ഹൃദയത്തില്‍ ചെന്നുചേരുന്ന മഹാനദിയാണ് പ്രേമം. വഴിയില്‍ എത്രയോ ഉയര്‍ന്ന കൊടുമുടികള്‍ പ്രത്യക്ഷപ്പെടട്ടെ, അവയെയെല്ലാം ചുറ്റി അത് മുന്നോട്ടു പോകുന്നു. ഒരാളെ പ്രേമിച്ചുകഴിഞ്ഞാല്‍, അയാളുടെ ഗുണദോഷങ്ങളുടെ കണക്കുകൂട്ടല്‍ അവസാനിക്കുന്നു. നിഷ്ക്കാമപ്രേമം മാത്രം ബാക്കിനില്‍ക്കുന്നു. 

രണ്ട് നദികളുടെ ആലിംഗനം, ഭൂമിയുടെയും ആകാശത്തിന്റെയും ചുംബനം, സമാഗമനോത്സുകമായ മനസ്സുകള്‍, ഇവയെ വര്‍ണ്ണിക്കുക മഹാകവികള്‍ക്ക് പോലും അസാദ്ധ്യമാണ്." 

  
വസന്തനിശീഥിനിയുടെ വിശ്രമയാമങ്ങളില്‍ 
മുഖാമുഖമിരുന്നവര്‍ അനുരമിച്ചു - ബ്രഹ്മപുത്രയും കാവേരിയും.*
പര്‍വ്വതനിരകളുടെയും ദേശസംസ്കാരങ്ങളുടെയും 
ജന്മാന്തരങ്ങളുടെയും ഉത്ഭവസ്രോതസ്സുകളുടെ  
വ്യത്യസ്തഭാവങ്ങളെ മറികടന്ന് 
ഉള്‍ത്തടത്തിലുടലെടുത്ത ആന്തരീയ ചോദനകളിലൂടെ
ഇഴുകിയുരുകിച്ചേര്‍ന്ന് , ആരുമാരുമറിയാതെ
നിശ്ശബ്ദ നീര്‍ത്താരകളുടെ അടിയൊഴുക്കുകളിലാണവര്‍
സംഗമിച്ചത് - ബ്രഹ്മപുത്രയും കാവേരിയും.

അനന്യസാധാരണമാമൊരു നദീസംഗമം.
അഭൌമമായ ഒരു പ്രേമാലിംഗനം -
സ്ത്രീപുരുഷസംയോജനത്തിനൊരു മാദകപ്രതീകം!

കരിഞ്ഞു തുടങ്ങിയിരുന്ന സരോവരതീരങ്ങളിലതാ 
ഹരിതദൃശ്യങ്ങളെയവര്‍ പൊട്ടിക്കിളിര്‍പ്പിച്ചു. 
കതിരിട്ടുറഞ്ഞുനിന്നുലഞ്ഞാടുന്ന
കുട്ടനാടന്‍ നെല്പ്പാടങ്ങളെപ്പോലെ ഉന്മേഷിതരായി  
പുതുഭൂമിയിലെത്തിയതിന്‍ ക്ഷീണാഹ്ലാദത്തിലും 
പുളകചഞ്ചലരാകുന്ന ദേശാടനപ്പക്ഷികളെപ്പോലെ 
രോമാഞ്ചമണിഞ്ഞ് ലയിച്ചൊഴുകുന്നു ഈ നദീമിഥുനങ്ങള്‍ -
കാവേരിയും ബ്രഹ്മപുത്രയും. 

കണ്ടെത്തലിന്റെ പരിമളം
ചന്ദ്രക്കല ജലാശയത്തിലെന്നപോലെ 
അവരുടെ മുഖതാവില്‍ തത്തിക്കളിച്ചു. 
കാല്യം പോലെ മനമോഹനമാം
ബാല്യം തിരിച്ചെത്തിയതില്‍ 
തരിച്ചുനിന്നു, അവരിരുവരും.
പരിസരബോധം പുനര്‍ഭവിച്ചതേ 
തമ്മിലിടഞ്ഞ കൃഷ്ണമണികള്‍ 
വികസിച്ചു തിളങ്ങി. മാനസ-
ക്കുളിര്‍മ്മയില്‍ കൂമ്പിച്ചുരുങ്ങി
കാവേരിയുടെ ശോണാധരങ്ങള്‍.

സ്നേഹവിസ്മയങ്ങള്‍
വിരല്‍ത്തുമ്പുകളില്‍
അലമാലകളുതിര്‍ത്തപ്പോള്‍
അനുപൂരകങ്ങളായ ആത്മശൈലികളില്‍ 
കാവ്യമെഴുതാന്‍
ബ്രഹ്മപുത്രയുടെ മനം കൊതിച്ചു.

വീഞ്ഞിന്റെ വീര്യം ഒരിക്കലും
നുണഞ്ഞിട്ടില്ലാത്ത കാവേരിയെ
ഇഷ്ടതോഴന്റെ വാത്സല്യവശ്യത
കാമാതുരയും വിവശയുമാക്കി.

അവളുടെ ഹൃദയകുമുദം 
ആനന്ദരാഗങ്ങളാല്‍ ത്രസിച്ചു. 
വികാരബാഹുല്യത്താല്‍ ആഹ്ലാദിയായി
അവളുടെയാത്മം.

അവരുടെ കൈവിരലുകള്‍ കോര്‍ത്തിറുകി,
കണ്ണിണകള്‍ തമ്മിലിടഞ്ഞു,
അന്തരാത്മാവുകളുടെ ഭൂതകാലരൂപങ്ങള്‍ക്ക് 
നിറവും ചിറകും വച്ചു. 

ഭാഷയുടെ കനമേശാത്ത സംവാദങ്ങളാല്‍
വ്യത്യസ്തതകളുടെ ഗുരുത്വങ്ങളെ 
ഊതിപ്പറപ്പിച്ചു, ഉന്മാദവാത്സല്യം 

കണ്ണിമകളുടെ കടമ്പകടന്ന്  
പിന്നിട്ടുപോന്ന പൂര്‍വജന്മമുദ്രകളുടെ 
നിസ്തന്ദ്രനിദ്രയിലേയ്ക്കവര്‍
വഴുതിവീണു.

നിര്‍വൃതിയുടെ ഹൃദയാഴങ്ങളില്‍
നിന്നുണര്‍ന്നപ്പോള്‍
കാവേരി: വസന്തമെത്തിയെന്ന് , ബ്രഹ്മപുത്രാ,
ആരോതി നിന്റെ കാതില്‍?
ബ്രഹ്മപുത്ര: എന്റെ ജീവിതോഷസിലുദിച്ച 
നിന്റെ മുഖസൂര്യന്‍.
കാവേരി: എന്റെ സര്‍വസുഗന്ധ സ്വര്‍ഗീയതയായിരിക്കുന്നു നീ.  
ബ്രഹ്മപുത്ര:  എന്റെ ദിനരാത്രങ്ങളെ ധവളസമൃദ്ധമാക്കുന്ന പൂനിലാവ്‌ നീയും.
കാവേരി: ആല്‍മരം പോലെ വിരിഞ്ഞുയര്‍ന്ന് നീയെനിക്ക് ശീതളച്ഹായ പകരുന്നു. 
ബ്രഹ്മപുത്ര: നീയോ, അടിമുടി പൂത്തുലഞ്ഞുനില്‍ക്കുന്ന വാകമരം കണക്കേ. 
കാവേരി: നീയാകുന്ന പൊയ്കത്തിട്ടയിലിരുന്ന്  മണല്‍ വാരിക്കളിക്കട്ടേ ഞാന്‍?
ബ്രഹ്മപുത്ര: നിന്റെ സാന്നിദ്ധ്യസുഗന്ധശീതളതയില്‍ വിജ്ഞാനത്തിന്റെ ശാദ്വലഭൂമികളിലൂടെ അര്‍ത്ഥസാന്ദ്രത തേടിയലയട്ടേ ഞാന്‍?
    
ശരീരത്തിന്റെ അനുരതികള്‍
ആത്മാവിന്റെ അനുരഞ്ജനങ്ങളില്‍
അലിഞ്ഞുചേര്‍ന്നപ്പോള്‍
വിധേയത്വത്തിന്റെ വീഴ്ചകള്‍ക്കടിമയാകാതെ
തീഷ്ണയൌവനത്തിന്റെ ഗന്ധര്‍വ 
ഭാവനകളിലേയ്ക്ക് അവനെയവള്‍ തിരികെവിളിച്ചു. 

കാവേരി: നിന്റെ ചിന്തകളെവിടെ, ബ്രഹ്മപുത്രാ? 
ബ്രഹ്മപുത്ര: എത്രനാള്‍ നമ്മുടെ ഈ യൌവനോത്സവം?  
കാവേരി: നിന്റെ പ്രണയഗീതങ്ങള്‍ എന്റെ കാതുകളെ കുളിര്‍പ്പിക്കുവോളം.
ബ്രഹ്മപുത്ര: അനന്തമാണ്‌ എന്റെ ഈ പ്രേമം.  
കാവേരി: അനന്തമെന്നാല്‍?
ബ്രഹ്മപുത്ര: അന്നും ഇന്നും എന്നും ഒന്ന് മാത്രമായിരിക്കുക.
കാവേരി: ഇന്ന് എന്നും ഇന്നുതന്നെ ആയിരിക്കുക?
ബ്രഹ്മപുത്ര: അതേ, എന്നുമെന്നേയ്ക്കും ഇന്നേപ്പൊലെ ഒന്നായിരിക്കുക. 

പുതപ്പു വലിച്ച്  മുഖം മൂടിയിട്ട് , അവള്‍ മന്ത്രിച്ചുകൊണ്ടേയിരുന്നു: എന്നുമെന്നുമെന്നും!

*കാവേരി: ദക്ഷിണേന്ത്യയിലെ പുണ്യ നദി. അതിലെ ജലം ഓര്‍മ്മ, ബുദ്ധി, രുചി എന്നിവയെ വര്‍ദ്ധിപ്പിക്കും എന്നാണു വിശ്വാസം.
ബ്രഹ്മപുത്ര: ഉത്തരേന്ത്യയിലെ മൂന്ന് പുണ്യനദികളിലൊന്ന്. പുല്ലിംഗനാമമുള്ള ഒരേയൊരു ഭാരതനദി.  

0 comments: