അന്നുമിന്നും

അമ്മതന്‍ തോളിലെന്‍ കവിളമര്‍ത്തി
ചെമ്മേയെന്‍ കണ്ണിണ പൂട്ടി, യെല്ലാം
ഉണ്മയില്‍ പൊട്ടിക്കിളിര്‍ക്കുംവരെ-
യങ്ങനെയെത്രനാള്‍ രമിച്ചുവോ ഞാന്‍!



പാങ്ങോടെ കൈകളാല്‍ മെല്ലെത്തലോടി
താങ്ങുവതെന്നെയീ നന്മകൂമ്പാരം;
എങ്ങുമെങ്ങാനുമെന്‍ മെയ്യൊന്നനങ്ങിയോ
അംഗുലി പത്തുമേ താളം പിടിക്കയായ്.


ആ താളലയനത്തിലാമഗ്നനാ-
യാവോളം ലാളനയേറ്റുവാങ്ങി;
ഉണരുവാനിഷ്ടമില്ലൊട്ടുമേയമ്മയൊ-
രണയാത്ത നാളമായ് ജ്വലിച്ചുനില്‍ക്കേ.


മതിവരാസന്തുഷ്ടി, യാനന്ദശാന്തിയു-
മതിയായിരുന്നെന്‍ സുഭഗസ്ഥിതി;
ശല്യമായ്ത്തീരുവാനില്ലയൊന്നും, കൈ-
വല്യംതന്നെ ഹാ, നുകര്‍ന്നതെത്ര!


ബാല്യത്തിലീസ്വര്‍ഗ്ഗമമ്മയില്‍നിന്നെങ്കി-
ലില്ലിന്നുമെനിക്കതിന്‍ നൂനമൊട്ടും;
അന്നെന്നപോലിന്നുമെന്നുമെന്നു-
മൊന്നത്രേ മാനസ്സാനന്ദലബ്ധി!


ചിത്രത്തെപ്പറ്റി
സര്‍വ്വസംഗ്രാഹിയായ പരബ്രഹ്മത്തില്‍ സുഷുപ്തിയണയുന്ന
പ്രാണാത്മാവിന്റെ  ഉത്തമ പ്രതീകമാണ് അമ്മയെന്ന
സര്‍വ്വസംരക്ഷണ വലയത്തില്‍ സ്വച്ഛന്ദവിലയം കൊള്ളുന്ന
ശിശുവിന്റേത്. ഈ ശൈശവദശയില്‍ തിരിച്ചെത്തുക
എന്നതിലടങ്ങിയിരിക്കുന്നു, സര്‍വ്വജ്ഞാനവും അന്തിമമോക്ഷവും. 

0 comments: