തിമിരം ബാധിച്ചവര്‍

ചുറ്റും വിന്യസിക്കപ്പെടുന്ന ജീവിതഭാവങ്ങളില്‍നിന്ന് മനുഷ്യരെന്തുകൊണ്ടാണ് തീര്‍ത്തും ലളിതമായ പാഠങ്ങള്‍പോലും കാണാതെപോകുന്നത്?  
കേള്‍ക്കുന്നതും വായിക്കുന്നതുമെല്ലാം പണ്ടത്തേതിലും വ്യഥയുള്ള വാര്‍ത്തകളാണ്. ഭയാനകമായ അന്തരീക്ഷത്തിലാണ് മിക്ക രാജ്യങ്ങളിലും ജനം ജീവിക്കുന്നത്. ചെറുത്തുനില്പിന് ശേഷിയുള്ള ഇന്ത്യപോലും ഹൃസ്വദൃഷ്ടികളും അത്യാഗ്രഹികളും മന്ദബുദ്ധികളുമായ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദിത്തംമൂലം രാജ്യത്തെ ഉപഭോഗകമ്പോളത്തിനും സാമ്രാജ്യത്വത്തിനും അടിമവയ്ക്കുന്നു. പ്രകൃതിയില്‍ നിന്നു ദാനമായി, ഏവര്‍ക്കുമായി, ലഭ്യമാകുന്നവയെങ്കിലും സ്വാര്‍ത്ഥതയില്ലാതെ പങ്കുവെയ്ക്കപ്പെടേണ്ടതാണെന്ന സത്യം ഇന്നൊരിടത്തും അംഗീകരിക്കപ്പെടുന്നില്ല. ഖനനക്കമ്പനികളുടെ ലാഭക്കൊയ്ത്തിനായി ആട്ടിയോടിക്കപ്പെടുന്ന പാവങ്ങള്‍ക്കും അത്മാഭിമാനമുണ്ടെന്ന് മന്മോഹനും ചിതംബരത്തിനെന്തേ തിരിയാത്തത്? കോവിലനെപ്പോലെ, ആദിവാസിസ്ത്രീകളുടെ നഗ്നവയറുകള്‍ കാണുമ്പോള്‍, അവരുടെ വിശപ്പിനെക്കുറിച്ചോര്‍ക്കാന്‍ നമ്മുടെ മന്ത്രിമാര്‍ക്കെന്തുകൊണ്ടാകുന്നില്ല? സ്വന്തം ജനതക്കെതിരെ, എന്ത് കാരണംപറഞ്ഞാണെങ്കിലും, ആരെ വിരട്ടാനാണെങ്കിലും, പട്ടാളത്തെയുപയോഗിക്കുന്നയധികാരികള്‍ രാജ്യസേവകരോ ജനദ്രോഹികളോ? അതിനുത്തരം അതറിയേണ്ടവരൊഴിച്ചുള്ള  ഏത്‌ സാധാരണ പൌരനുമറിയാം. തിമിരം ബാധിച്ചവരാണ് ഇന്ന് കേന്ദ്രത്തിലും കേരളമുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും  അധികാരക്കസേരകളില്‍ ബലംപിടിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത്മുഴുവന്‍ അവര്‍ക്കുള്ളതാണെന്ന മട്ടിലാണ് അവരുടെ പെരുമാറ്റം. അത് കൊള്ളയടിക്കാന്‍വേണ്ടി മണ്ണിന്റെ മക്കളെ മരണത്തിന്റെ താഴ്വരകളിലേക്ക് തുരത്തുന്ന നേതാക്കള്‍ ആരുടെ നേതാക്കളാണ്?
ഭോപാല്‍ദുരന്തം നടന്നിട്ട് കാല്‍നൂറ്റാണ്ടിനു ശേഷം, അര്‍ഹതപ്പെട്ടവരില്‍ ഭൂരിഭാഗവും മണ്ണടിഞ്ഞുകഴിഞ്ഞപ്പോള്‍, സ്വന്തം നാടിന്റെതന്നെ ന്യായപീഠം ഹൃദയമില്ലാത്ത വിധി പ്രസ്താവിച്ചതിന്റെ പേരില്‍, പ്രധാനമന്ത്രിയും കൂട്ടരും സഹതാപത്തിന്റെ മുതലക്കണ്ണീരുമായി, ഇതുവരെയില്ലായിരുന്നയലിവോടെ, പുതിയ പ്രസ്താവനകളിറക്കുന്നത് ആരെ ബോധ്യപ്പെടുത്താനാണ്? ഇത്രയും വൈകിപ്പിച്ചിട്ട്, ഇനി Anderson-നെ പിടിക്കാന്‍ പോകാതെ, രാജ്യത്തിനകത്തുള്ള ജനദ്രോഹികളെ തൂക്കിലേറ്റാനാണ് അതിന് നിയോഗിക്കപ്പെട്ടവര്‍ യത്നിക്കേണ്ടത്! ഇരുട്ടിനേക്കാള്‍ ഭയാനകം കുരുടതയാണ്.

0 comments: