ആകാശഗോളങ്ങള്‍ പഠിപ്പിക്കുന്നത്‌

ഞാനിതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ എനിക്ക് മുകളില്‍ ശുദ്ധമായ ആകാശമാണ്. നിറയെ നക്ഷത്രങ്ങള്‍. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മുടെ പൂര്‍വികര്‍ zodiac signs എന്ന് പേരിട്ടുവിളിച്ചിരുന്ന ആകാശഗോളങ്ങളെ അതേയാകൃതിയില്‍ ഇന്നും കാണാം. എന്നാല്‍, സൗരയൂഥങ്ങള്‍ അത്യധികമായ വേഗത്തില്‍ തമ്മിലകന്നുകൊണ്ടിരിക്കുകയാണെന്ന് വാനശാസ്ത്രം സ്ഥിരീകരിക്കുന്നു. അങ്ങനെയെങ്കില്‍, zodiac signsല്‍ ഉള്‍പ്പെടുന്ന നക്ഷത്രങ്ങള്‍ മാറ്റമില്ലാതെ ഇപ്പോഴും കാണപ്പെടുന്നതിന്റെ രഹസ്യമെന്തായിരിക്കും? നമ്മില്‍നിന്ന് പ്രപഞ്ചഗോളങ്ങള്‍ക്കുള്ള അനന്തമായ അകലമാണ് ഇതിന്‍റെ പിന്നിലെ വിശദീകരണം. അവയില്‍നിന്ന് പ്രകാശം ഇവിടെയെത്താന്‍ വേണ്ടിവരുന്ന സമയത്തിനിടക്ക് പല മനുഷ്യകുലങ്ങള്‍തന്നെ ജനിച്ചുവളര്‍ന്ന് നശിച്ചിരിക്കും. അപ്പോള്‍, നൂറു വര്‍ഷം മുമ്പും, ആയിരമായിരം വര്‍ഷങ്ങള്‍ക്കു മുമ്പും മനുഷ്യന്‍ കണ്ടിരുന്നതും ഇന്ന് കാണുന്നതും കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ഗോളങ്ങളുടെ സ്ഥാനവും, അന്ന് അവയില്‍നിന്ന് പുറപ്പെട്ട പ്രകാശവുമാണ്. യാഥാര്‍ത്ഥത്തില്‍ ഇന്നവയെല്ലാം മറ്റെവിടെയോ ആണ് ജ്വലിച്ചും ചലിച്ചുംകൊണ്ടിരിക്കുന്നത്. അവകള്‍ തമ്മിലുള്ള അകലവും അതില്‍ നിന്നുടലെടുക്കുന്ന ആകൃതിയും നാം കണ്ടുകൊണ്ടിരിക്കുന്നതില്‍ നിന്ന് തുലോം വ്യത്യസ്തവുമായിരിക്കും. ഇപ്പോള്‍ നാം കാണുന്നതായി കരുതുന്ന പല നക്ഷത്രങ്ങളും പണ്ടുപണ്ടേ കത്തിയെരിഞ്ഞ്‌ അപ്രത്യക്ഷമായിരിക്കാനും മതി.

ചന്ദ്രന്‍ ദിവസംതോറും മാറി മാറി ചരിക്കുന്നത് നമുക്ക് കണ്ടറിയാം. ചന്ദ്രനില്‍ തട്ടുന്ന സൂര്യപ്രകാശം ഓരോ സെക്കന്റിലും ഭൂമിയിലെത്തുന്നു എന്നതാണ് അതിനു കാരണം. ഒരു സെക്കന്റില്‍ പ്രകാശം പിന്നിടുന്ന ദൂരം തന്നെയാണ് ചന്ദ്രനില്‍ നിന്ന് നമ്മിലേയ്ക്കുള്ളത്. അതായത്, 300,000 km. ഒരു പ്രകാശവര്‍ഷമെന്നാല്‍, അപ്പോള്‍, ഈ തോതില്‍ പ്രകാശകിരണം ഒരു വര്‍ഷംകൊണ്ട് പിന്നിടുന്ന ദൂരമാണ്.

ഇനിയൊരു നിമിഷം നമുക്ക് കണ്ണുകള്‍ മണ്ണിലുറപ്പിക്കാം. എന്റെ മുറ്റത്ത്‌ നില്‍ക്കുന്ന മാവിന് അന്‍പത്തഞ്ച്‌ വയസ്സുണ്ട്. അതിനുമുമ്പ് അതെവിടെയായിരുന്നു? ഇതേ ചോദ്യം തന്നെ നിലത്തുകിടക്കുന്ന ഒരു ചരലിനെപ്പറ്റിയും നാമോരോരുത്തരെപ്പറ്റിയും ഇടക്കൊക്കെ ഉള്ളിലുദിക്കേണ്ടിയിരിക്കുന്നു. വിവിധ സ്രോതസ്സുകളില്‍ നിന്നെത്തുന്ന ഊര്‍ജ്ജത്തിന്റെ സംഭരണികളാണ് ഇവയോരോന്നും. കോടിക്കണക്കിനു സംവല്‍സരങ്ങള്‍ക്ക് മുമ്പ് വിവിധയാകാശഗോളങ്ങളില്‍നിന്ന് പുറപ്പെട്ടുവന്ന് ഭൂമിയില്‍ ശേഖരിക്കപ്പെട്ടിരുന്നതും അന്‍പത്തഞ്ച്‌ കൊല്ലംകൊണ്ട് സൂര്യനില്‍ നിന്ന് ലഭിച്ചതുമായ ഊര്‍ജ്ജം ഘനീഭവിച്ചു രൂപപ്പെട്ടതാണ് ഈ മാവ്! ഓരോ മാമ്പഴത്തിലൂടെയും അവളെനിക്കു തരുന്നത് അതിലൊരോഹരിയാണ്. അവള്‍ മണ്ണടിയുമ്പോള്‍ അവളിലെ ഊര്‍ജമെല്ലാം ചിതറിപ്പോകും, മറ്റു രൂപങ്ങളില്‍ വീണ്ടും പ്രത്യക്ഷമാകാന്‍. നമ്മുടെ ഗതിയും ഇതുതന്നെ. ഒരേയൂര്‍ജ്ജഖജനാവില്‍ നിന്നു വീതംപറ്റി വ്യത്യസ്ത രൂപങ്ങളാര്‍ജ്ജിക്കുന്നതാണ് ഓരോ അസ്തിത്വവും. നാമുള്‍പ്പെടെ എല്ലാം ഒന്നിന്‍റെതന്നെ വ്യത്യസ്തഭാവങ്ങള്‍ മാത്രമാണ്.

എങ്കില്‍, ഈ പ്രപഞ്ചത്തിലുള്ള ഒന്നുംതന്നെ അപ്രധാനമല്ല. ഒന്നും തീര്‍ത്തും അപ്രത്യക്ഷമാകുന്നുമില്ല. ബ്രഹ്മബോധമെന്നത് എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന സംഭരണിയാണ്‌. അതിന്‍റെ ഭാഗധേയങ്ങളാണ് നമ്മള്‍. എന്നിലേക്ക് ഒഴുകിക്കൂടിയ ഊര്‍ജ്ജസമ്പന്നത ഏതെല്ലാം രൂപഭാവങ്ങള്‍ക്ക് വിധേയപ്പെട്ടശേഷമാണ് സ്നേഹമായും ദയയായും, ക്രോധമായും ഭയമായും എന്നില്‍ വിലസ്സുന്നതെന്ന് എനിക്കുപോലുമറിയില്ല. എന്നാലും ഈ അല്പബോധത്തിന് എന്തെല്ലാം അറിയാനാകുന്നു! തീരാത്ത വിസ്മയത്തിനുള്ളയേതെല്ലാം കോപ്പുകള്‍!

ഉദാഹരണത്തിന്, നമ്മുടെയമ്മയായ ഭൂമി നമ്മുടെ സൗരയൂഥത്തിലെ ഒരു ഗ്രഹം മാത്രമാണല്ലോ. നമ്മുടെ സൂര്യന്‍ ആകാശഗംഗയിലുള്ള മുന്നൂറ് സഹസ്രകോടിയില്‍പരം നക്ഷത്രങ്ങളില്‍ ഒന്നുമാത്രമാണ്. നമ്മുടെ സൌരയൂഥത്തെപ്പോലെ മറ്റനേകായിരങ്ങളെ ഉള്‍ക്കൊള്ളുന്ന ആകാശഗംഗയോ, വിഹായസ്സിലുള്ള കോടിക്കണക്കിനു താരാശൃംഖലകളില്‍ ഒന്നുമാത്രവും. നമ്മുടെ ആവാസകേന്ദ്രമായ ആ പാലാഴിയുടെ വ്യാസമേതാണ്ട് ഒരു ലക്ഷത്തിലധികം പ്രകാശവര്‍ഷമാണ്. സൂര്യനില്‍ നിന്ന് ഭൂമിയില്‍ പ്രകാശമെത്താന്‍ എട്ടുമിനിറ്റെടുക്കുമ്പോള്‍, ആകാശഗംഗയുടെ നമ്മോടടുത്തുള്ള പുറംപരിധിയിലെ ഒരു നക്ഷത്രത്തില്‍നിന്നോ, അതിന്‍റെ (ഗാലക്സിയുടെ) മധ്യത്തിലുള്ളയൊന്നില്‍നിന്നോ, പുറപ്പെടുന്ന പ്രകാശം നാം കാണുന്നത് ഉദ്ദേശം 26,000 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. നമ്മുടെ ആവാസസ്ഥലമായ ക്ഷീരപഥത്തിന്റെ വ്യാസം 100'000 പ്രകാശവര്‍ഷങ്ങളാണ്. ഒരു ഗലക്സിസിയില്‍നിന്ന് മറ്റൊന്നിലേക്കുള്ള ദൂരമാകട്ടെ ഇതിലൊക്കെ പലമടങ്ങാണ്! നമ്മുടെയല്പബോധത്തെ അന്ധാളിപ്പിക്കാന്‍ അകലങ്ങളെപ്പറ്റിയുള്ള ഈ തുശ്ചമായ അറിവുകള്‍ മാത്രം പോരേ?

 ഇതു കൂടിയായാലോ? ഭൂമി സ്വയം കറങ്ങുന്നതു കൂടാതെ സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ അതിലുള്ളയെല്ലാ സൗരയൂഥങ്ങളെയും വഹിച്ചുകൊണ്ട് ആകാശഗംഗ മൊത്തത്തില്‍ വീണ്ടും ഭയാനകമായി കറങ്ങുകയാണ്, മണിക്കൂറില്‍ എട്ട് ലക്ഷം കി.മീ. വേഗത്തില്‍! ഇത്തരമൊരു കറക്കം പൂര്‍ത്തിയാകാന്‍ വേണ്ടിവരുന്ന സമയമോ, ഇരുന്നൂറ്റിയിരുപത് ദശലക്ഷം വര്‍ഷങ്ങള്‍!! ഈ സഞ്ചാരവേഗങ്ങളെല്ലാം ഓരോ നിമിഷവും നമ്മുടേതും ആണെന്നോര്‍ക്കുക. അവനവന്റെ വ്യഗ്രതകളുമായി കലപല വച്ചോ അടങ്ങിയൊതുങ്ങിയോ ഉറപ്പുള്ള ഈ മണ്ണില്‍ കഴിഞ്ഞുകൂടുന്നുവെന്ന് ധരിക്കുന്ന നാമോരോരോത്തരും ഓരോ നിമിഷത്തിലും ഈ അനന്തവേഗങ്ങളില്‍ പങ്കാളിയാണെന്നത് നമ്മുടെ അസ്തിത്വത്തിന്റെ സവിശേഷതയാണ്. നിരന്തരമായ വിസ്മയത്തിന് ഇനിയെന്തു വേണം?

'ആകാശഗോളങ്ങൾ പഠിപ്പിക്കുന്നത്' എന്ന എന്റെ ലേഖനത്തിന്റെ അവസാനത്തിൽ 'നിരന്തരമായ വിസ്മയത്തിന് ഇനിയെന്തു വേണം' എന്ന എൻറെ ചോദ്യത്തിന് ഒരു നല്ല സുഹൃത്ത് തിരിച്ചെഴുതി - "ഈ വിസ്മയമൊന്നും നിത്യവൃത്തിക്ക് ഉതകുന്നില്ല എന്നതാണ് മറ്റൊരു വിസ്മയം." അദ്ദേഹത്തിൻറെ ആ പ്രസ്താവനയിൽ എന്തോ പന്തികേടുണ്ട് എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം അംഗീകരിക്കുകയില്ല എന്നെനിക്കറിയാം. എന്നാലും ഇതേ സംശയം ഉള്ളിൽ വച്ചുകൊണ്ടുനടക്കുന്ന സുഹൃത്തുക്കൾക്കായി ഏതാനും വരികൾ കൂടെ ഞാൻ എഴുതിക്കൊള്ളട്ടെ. 

വിഹായസിന്റെ അനന്തവിസ്തൃതിയിൽ സംഭവിക്കുന്നതിന്റെ ഒരു നേരിയ അംശം മാത്രമേ ഊർജതന്ത്രവും അതിനോട് ബന്ധപ്പെട്ടു നില്ക്കുന്ന ഗണിതശാസ്ത്രവും നമുക്ക് വെളിപ്പെടുത്തിത്തരുന്നുള്ളൂ. ഞാൻ ലേഖനത്തിൽ കുറിച്ച അകലങ്ങളും ആകാശഗംഗകളുടെ വേഗം തൊട്ട് നമ്മുടെ മാതൃഗ്രഹം അതിന്റെ സാങ്കപിക അച്ചുതണ്ടിൽ നിന്നുകൊണ്ട് നടത്തുന്ന സ്വയം കറക്കവുംവരെയുള്ളവ വെറും നിഗമനങ്ങളല്ല; അതിസൂക്ഷ്മമവും വിപുലവുമായ ദൂരദര്ശിനികളും സൂര്യനും ഗ്രഹങ്ങൾക്കും ചുറ്റും ഭ്രമണം ചെയ്യാൻ വിട്ടിരിക്കുന്ന ആകാശയാനങ്ങളും വഴി ലഭ്യമായിട്ടുള്ള കണ്ടെത്തലുകളാണ്. വിസ്മയകരമായ ഈ വേഗാവേഗങ്ങൾ ഈ പ്രപഞ്ചത്തിൽ അനുനിമിഷം യാധാർഥ്യമാണെന്ന് ഒരു നിമിഷത്തേയ്ക്കുപോലും പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവിച്ചറിയാതെയും മാരകമായി പരിഭ്രാന്തരാകാതെയും നമ്മൾ അനുദിനചര്യകളിൽ മുഴുകുന്നുവെങ്കിൽ അതിനുത്തരവാദി ഭൂമിയെ ചുറ്റിയുള്ള അന്തരീക്ഷമാണ്. ഹാനികരമായ രശ്മികളിൽ നിന്നെന്നപോലെ തട്ടലും മുട്ടലും തലകറക്കവും മൂലം പീഡിതരാകാതെ നമ്മെ കാത്തുസൂക്ഷിക്കുന്നത് ഈ അന്തരീക്ഷമാണ്. ഒറ്റയടിക്ക് നമ്മെയും ഭൂമിയെയും കത്തിച്ചു ചാമ്പലാക്കാൻ കെല്പുള്ള ഉൽക്കകളും ദ്രവ്യ കഷണങ്ങളും ഈ അന്തരീക്ഷത്തിൽ വച്ച് ചിതറിപ്പിക്കപ്പെടുന്നു.


ദൈവമെന്നു നാം വിളിക്കുന്ന അനന്തസത്തയെ സച്ചിദാനന്ദമായി നാം മനസ്സിലാക്കുമ്പോഴും അതിന്റെ ഉള്പ്രകാശത്തിന്റെ തീക്ഷണതയെ അല്പം പോലും ഗ്രഹിക്കാനാവാതെ നാം സ്ഥലകാലങ്ങളിൽ കുടുങ്ങിപ്പോകുന്നത്‌ നമ്മുടെ അഹം എന്ന ആവരണം മൂലമാണ്. ഭൂമിയുടെ അന്തരീക്ഷവുമായി അതിനെ തുലനം ചെയ്യാം.   

സർവം (അനന്ത സത്ത) ആയി വികസിക്കാനുള്ള വിത്താണ് ഓരോ മനുഷ്യനും ഉൾക്കൊള്ളുന്നത് എന്ന നിരുപമമായ സത്യാവസ്ഥയിൽ നിന്ന് നമ്മെ മറയ്ക്കുന്നത് ഈ അഹമാണ്. അഹത്തിന്റെ കട്ടിമൂലമാണ് മുളപൊട്ടി, തഴച്ച്, ആർത്തിരമ്പി വളർന്ന് പുഷ്പിക്കുന്ന വ്യക്തിത്വങ്ങൾ ആയി വികസിക്കുന്നവർ വിരളമാകുന്നത്. അസത്യമെന്ന കീടങ്ങളും പ്രതികൂല ചുറ്റുപാടുകളും മിക്കവരെയും തളർത്തിക്കളയുന്നു. അതിജീവിക്കുക എന്നത് ഒരദ്ഭുതംതന്നെയാകുന്നു. പരമസത്ത എന്തിനിങ്ങനെ വേഷം മാറുന്നു എന്നത് നമുക്ക് എന്നും രഹസ്യമായിരിക്കും. എന്നാൽ ഈ രഹസ്യത്തെപ്പറ്റിയുള്ള വിസ്മയമാണ് ജീവിതത്തെ സുരഭിലവും മനോഹരവും ആക്കി നിലനിര്ത്തുന്നതെന്ന് എന്ന്‌ മിർദാദിന്റെ ഗ്രന്ഥത്തിൽ വായിക്കാം. (മിഖായേൽ നെയ്മി, തിയോ ബുക്സ്, കൊച്ചി)

മിർദാദ് പറയുന്നു: അതിനാൽ സ്ഥലകാലങ്ങൾ നിങ്ങളുടെ ഹൃദയങ്ങൾക്ക്‌ മേലേ പിടിമുറുക്കാതിരിക്കുന്നതിനുവേണ്ടി എല്ലാം കൈവെടിയുക. എത്ര കുറച്ചു കൈക്കലാക്കുന്നുവോ അത്ര കുറച്ചു മാത്രം നിങ്ങൾ കൈക്കലാക്കപ്പെടുന്നു.
കാലമെന്നാൽ അനന്തവ്യാപ്തിയുടെ ഫലകങ്ങളിൽ കൊത്തിവയ്ക്കപ്പെട്ട പ്രപഞ്ചസ്മരണയാണെന്ന് കാലത്തിന്റെയും സ്ഥലത്ത്ന്റെയും സന്തതികളായ നിങ്ങൾ ഇനിയും അറിയുന്നില്ല എന്നതാണ് വിചിത്രം.  "ഈ വിസ്മയമൊന്നും നിത്യവൃത്തിക്ക് ഉതകുന്നില്ല എന്നു പറയേണ്ടി വരിക അതിദയനീയമാണ്‌.

1 comments:

In the struggle for living, bread and a roof over head, who thinks about all this !
Everything is vanity. Time flies and in the expanse of the universe,our time is not even a blink.Shakespeare knew this when he said about life " as a tale told by an idiot,full of sound and fury,signifying nothing".