ഈനാശു അറിയുന്ന യേശു

പ്രിയ സക്കറിയാസ്,
"അറിയുമോ, ഈ യേശുവിനെ?" എന്ന താങ്കളുടെ ലേഖനത്തിനൊരു ചുരുങ്ങിയ മറുപടിയിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണിത്. വിശ്വാസം ഒരു ദാനവും വരവുമല്ലേ? ചോദ്യങ്ങളുയര്‍ത്താത്ത മനസ്സിനും ആശങ്കകള്‍ ആകുലപ്പെടുത്താത്തയാത്മാവിനും സിദ്ധിക്കുന്ന ഒരു ഗുണമല്ലേ അത്? അമ്മൂമ്മക്കും അമ്മയ്ക്കും മകള്‍ക്കും - സ്ത്രീകള്‍ക്കെല്ലാവര്‍ക്കും - കിട്ടിയിട്ടുള്ള സഹജാവസ്ഥയല്ലേ അത്? വരവണ്ണം തെറ്റാത്ത വിശ്വാസത്തിന്റെ അവതാരമായി പഴയ നിയമത്തില്‍ നിന്ന് അബ്രാഹാമിനെ പൊക്കിക്കാണിക്കാറുണ്ട്. എന്നാല്‍ അങ്ങേരുടേതിനെക്കാള്‍ ശുദ്ധമായ (positive) വിശ്വാസമല്ലേ ഹവ്വയുടെ, മറിയത്തിന്റെ, മഗ്നലെനയുടേത്? ചരിത്രത്തില്‍ അവര്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ബൈബിള്‍കഥകളില്‍ നാമവരെ കാണുന്നത് ചോദ്യങ്ങളുയര്‍ത്താത്ത, ആശങ്കകള്‍ തീണ്ടാത്ത, വിശ്വാസത്തിന്റെ പ്രതിനിധികളായിട്ടാണ്. അറിവിന്റെ കനി പറിച്ചുതിന്നാല്‍ നിങ്ങള്‍ക്ക് ഗുണമേ വരൂ എന്ന് പാമ്പ് പറഞ്ഞപ്പോള്‍, ഹവ്വ അതേപടി അതങ്ങ് വിഴുങ്ങി. മറിയത്തിന്റെ "fiat" (നടക്കട്ടെ, അവിടുത്തെ ഇഷ്ടം!) അതിനേക്കാള്‍ ശക്തിയേറിയതായിട്ടല്ലേ വരച്ചുവച്ചിരിക്കുന്നത്? മഗ്ദലേന ഒട്ടുമേ മോശക്കാരിയായിരുന്നില്ല. അവളുടെ 'റബ്ബൂണി' ഉയര്‍ത്തെഴുന്നേറ്റു എന്ന ന്യൂസ്‌ പുള്ളിക്കാരി കമാന്നൊരക്ഷരം മിണ്ടാതെ ശരിവച്ചില്ലേ? വിശ്വാസം ദൈവത്തിന്റെ ദാനമാണെന്നാല്ലോ പോള്‍ എഴുതിയത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, മലയോടു മാറിപ്പോകാന്‍ പറഞ്ഞാല്‍, അത് മാറിപ്പോകും എന്നല്ലേ യേശുവും പറഞ്ഞത്? സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്ന ഒരാള്‍ക്ക്‌ ആരാണ് ഉത്തരം തരിക?

സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ഘടനയില്‍നിന്നും അതിന്റെ ഉദ്യോഗസ്ഥരില്‍നിന്നും വിശ്വാസത്തില്‍ ഒരാളെ ഉറപ്പിക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ പ്രതീക്ഷിക്കാന്‍ വയ്യ. സ്വയം ശ്രമിക്കുക, ശ്രദ്ധ ചെലുത്തുക, സ്രഷ്ടാവുമായി, ഒരിടനിലക്കാരന്റെ സഹായമില്ലാതെ, നേരിട്ട് ബന്ധപ്പെടാന്‍ കഴിയും, കഴിയണം, എന്നതാണല്ലോ യേശു നടപ്പിലാക്കിയ വിപ്ലവം. ബുദ്ധനും, മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റൊരു സമൂഹത്തില്‍, ഇതേ വിപ്ലവം കൊണ്ടുവന്നു. Ernest Renanന്റെ ഒരു ഗ്രന്ഥമുണ്ട്‌. The Life of Jesus. അന്നും ഇന്നും അത് ക്രിസ്തുവിനെപ്പറ്റി പഠിക്കുന്നവരുടെ സൂചികാഗ്രന്ഥങ്ങളിലൊന്നാണ്. റെനാന്റെ വാദമുഖങ്ങളിലൊന്ന്, സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ സൃഷ്ടിക്ക് ഒരിടനിലക്കാരന്റെയും ആവശ്യമില്ല്ലാ എന്നാണ്. ഇത് ഊന്നിപ്പറയുകയും സ്വന്തം ജീവിതത്തില്‍ നടപ്പാക്കി കാണിക്കുകയും ചെയ്ത യേശുവിനെത്തന്നെ ഇപ്പോള്‍ ക്രിസ്തുസഭകളെല്ലാം ഏറ്റവും വലിയ ഇടനിലക്കാരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്‌!
 
യേശു, പാശ്ചാത്യബുദ്ധന്‍ (Jesus, la Boudha d'Occident) എന്നൊരു ഗവേഷണഗ്രന്ഥം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഫ്രെഞ്ചില്‍ ഇറങ്ങുകയുണ്ടായി. Institute of political and religious Studies, Marseille -ല്‍ അദ്ധ്യാപകനായ Rafaël Liogier (റഫായേല്‍ ലിയോഷിയെ) ആണ് ഗ്രന്ഥകര്‍ത്താവ്. യേശുവിന്റെ ജനനത്തിനു മുമ്പുതന്നെ അഞ്ചാറു നൂറ്റാണ്ടുകള്‍ ഗ്രീസ് തൊട്ട്‌ ഗാന്ധാരം വരെയും, ഈജിപ്ത് തൊട്ട്‌ പാടലീപുത്രം വരെയും ബുദ്ധപ്രബോധനങ്ങളുടെ പ്രഭാവകാലമായിരുന്നു. മഹായാനബുദ്ധിസവും ക്രിസ്ത്യന്‍പ്രബോധനങ്ങളും തമ്മിലുള്ള അടുപ്പവും സാമ്യവും ഗ്രന്ഥകാരന്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഈജിപ്തും ഇസ്രയെലും ഗ്രീസും കിടക്കുന്ന മെഡിറ്ററേയ്നിയന്‍ പ്രദേശങ്ങളും, പേര്‍ഷ്യയും ഇറാക്കും മുതല്‍ ഗാന്ധാരവും മഗധയും  സിന്ധുനദീതടവും ഗംഗാതടത്തിന്റെ വലിയൊരു ഭാഗവുടങ്ങുന്ന ഭൂപ്രദേശങ്ങളും തമ്മില്‍ അന്ന് നിലവിലിരുന്ന വിനിമയങ്ങളും ആദാനപ്രദാനങ്ങളും വെട്ടിപ്പിടുത്തങ്ങളും കണക്കിലെടുക്കുമ്പോള്‍, യഹൂദ- യവനചിന്താസരണികളും ഹൈന്ദവ- ബൌദ്ധദര്‍ശനങ്ങളുമായി ഗാഢമായ വേഴ്ചയുണ്ടായിരുന്നു എന്നനുമാനിക്കാം. അതിന്റെ ഫലമാകാം, യേശുവിന്റെ പ്രബോധനങ്ങളും സമീപനങ്ങളും വീക്ഷണങ്ങളും ബുദ്ധന്റേതിനോട് സാമ്യമുള്ളവയായത്‌ - രണ്ടുപേരും വിഭാവനം ചെയ്ത മനുഷ്യസമൂഹം വിവേചനങ്ങളില്ലാത്ത, ജാതിയോ വര്‍ണ്ണമോ ഇല്ലാത്ത ഒന്നായിരുന്നു താനും. ആനന്ദം, രക്ഷ, മോക്ഷം എന്നിവ നമ്മുടെ ഉള്ളില്‍ തന്നെയാണ് എന്നതാണതിന്റെ സാരം. പാശ്ചാത്യക്രൈസ്തവരില്‍ മഹായാനബുദ്ധിസത്തോട് പ്രതിപത്തിയും ആകര്‍ഷണവും ഉണ്ടാകുന്നതിനു കാരണവും ഇതായിരിക്കാം എന്നു ഗ്രന്ഥകാരന്‍.


കുറേ മുന്‍പ് തന്നെ ഇക്കാര്യം ഞാന്‍ കുറേക്കൂടി മുന്നോട്ടു കൊണ്ടുപോയി ചിന്തിച്ചിട്ടുണ്ട്. പുതിയ നിയമം പൊതുവെയും, ഔദ്യോഗിക സുവിശേഷങ്ങള്‍ വിശേഷിച്ചും, കാഴ്ചവയ്ക്കുന്ന ലോകവീക്ഷണവും ദൈവ- മനുഷ്യസങ്കല്പങ്ങളും പഴയ നിയമത്തിന്റേതില്‍നിന്ന് ഭിന്നമാണ്‌. ഇതൊക്കെ ഒന്നുകൂടി വ്യക്തമാണ്, അംഗീകൃതമല്ലാത്ത അപോക്രിഫകളില്‍. അന്ന് പ്രാബല്യത്തിലിരുന്ന യഹൂദധാരണകളോട് ഒട്ടുംതന്നെ പൊരുത്തമുള്ളതായിരുന്നില്ല യേശു പഠിപ്പിച്ചത്. കല്ലുപോലെ ഉറച്ചുപോയിരുന്ന യഹൂദപൌരോഹിത്യ മൂരാച്ചിത്തത്തെയും ജാതിമേല്‍ക്കോയ്മയെയും, അനുഷ്ഠാനവിദഗ്ദ്ധരുടെയും നിയമപ്രഭുക്കളുടെയും കടുമ്പിടുത്തങ്ങളെയും സത്യസന്ധതയുടെ (integrity) കണ്ണാടിക്കു മുമ്പിലേയ്ക്കാനയിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ കഴിഞ്ഞു? എവിടെ നിന്നാണ് ആ പ്രചോദനം?

എന്റെ നോട്ടത്തില്‍, യേശു ഇന്ത്യയിളോളം വന്നു. പന്ത്രണ്ടു വയസു മുതല്‍ ഒരു പതിനെട്ടു കൊല്ലം ഒരവധൂതനെപ്പോലെ അദ്ദേഹം ജ്ഞാനം തേടി യാത്രചെയ്തു, തപസ്സിരുന്നു, ശിഷ്യപ്പെട്ടു. എന്നിട്ട് തിരിച്ചെത്തി ഒരു പുതിയ ചൈതന്യത്തില്‍, പുതിയ ഭാഷയില്‍, പുതിയ രീതിയില്‍, സംസാരിച്ചു തുടങ്ങി. ജ്ഞാനികളും ഗുരുക്കന്മാരും ആശ്രമങ്ങളും വിഹാരങ്ങളും ധാരാളമുണ്ടായിരുന്ന ഒരിടമായിരുന്നല്ലോ അന്ന് സിന്ധു-ഗംഗാതടം. വാദത്തില്‍ പണ്ഡിതന്മാരെ കൊമ്പുകുത്തിക്കാന്‍ കഴിയുന്ന കുശാഗ്രബുദ്ധിയും ജ്ഞാനോത്സുകതയും കൌമാരപ്രായത്തില്‍ തന്നെ യേശുവിനുണ്ടായിരുന്നു എന്ന് നാം വായിക്കുന്നു. An extremely sensitive, intelligent and precocious adolescent genius ആയിരുന്ന അദ്ദേഹം അങ്ങനെയൊരു യാത്ര നടത്തിയില്ലെന്ന് എങ്ങനെ പറയാനാകും? കാരണം, മൂന്നു കൊല്ലത്തെ പരസ്യജീവിതത്തില്‍ നാം കാണുന്ന യേശു ജിജ്ഞാസയും ജ്ഞാനതൃഷ്ണയും ദൈവോന്മുഖതയും മഥിക്കുന്ന ഒരാളാണ്. അങ്ങനെയൊരു വ്യക്തിത്വം അത്രയും നാള്‍ അടങ്ങിയൊതുങ്ങി ഒരു ഗ്രാമത്തില്‍ കഴിഞ്ഞിരിക്കാനിടയില്ല. 

ജീവാത്മാവിന് പ്രാപിക്കാവുന്ന ഏറ്റവും ഉദാത്തവും ഉത്തുംഗവുമായ രൂപം യേശു തന്നില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചു. ജന്മംകൊണ്ടല്ല, മറിച്ച്, ആ ജീവിതത്തിന്റെ ആകെത്തുകകൊണ്ടാണ് യേശുവില്‍ ദൈവത്വം ആരോപിക്കേണ്ടിവരുന്നത്. ഈജിപ്ത്, ഇസ്രയേല്‍, ഗ്രീസ്, ഇന്ത്യ എന്നിവിടങ്ങളില്‍ അന്നോളം നിലവിലുണ്ടായിരുന്ന ദൈവ- മനുഷ്യസങ്കല്പങ്ങളെ സമീകരിച്ച്, സ്ഫുടം ചെയ്ത്, എല്ലാ മനുഷ്യര്‍ക്കുമെന്നല്ല, പ്രപഞ്ചത്തിലെ ഓരോ തരിക്കും സ്വീകാര്യമായ ഒരു ദൈവസങ്കല്പത്തെ സമ്മാനിച്ചു എന്നതാണ് യേശുവിന്റെ നേട്ടം.


ഇനി, യേശു-ഇന്ത്യാ ബന്ധം കെട്ടുകഥയായി തള്ളിക്കളഞ്ഞാലും, അന്നത്തെ മെഡിറ്ററേയ്നിയന്‍ തീരദേശ ഭൂവിഭാഗങ്ങള്‍ ബൌദ്ധദര്‍ശനങ്ങളുടെ സ്പര്‍ശം അറിഞ്ഞിരുന്നുവെന്നതാണ് ചരിത്രസത്യം. ഈജിപ്തിലെ അലെക്സാണ്ട്റിയ പട്ടണം അന്ന് വലിയ ജ്ഞാനകേന്ദ്രമായിരുന്നു. ബുദ്ധഭിക്ഷുക്കളും -വിഹാരങ്ങളും അവിടെയുമുണ്ടായിരുന്നു. അശോകന്റെ കാലം തൊട്ടേ, ഏഷ്യ മുഴുവന്‍ നടന്നു ധര്‍മ്മപ്രചാരണം നടത്തിയിരുന്ന ബുദ്ധസന്യാസികള്‍ പലസ്തീനിലും എത്തിയിരുന്നിരിക്കാം. അങ്ങനെയും യേശുവിന് ബുദ്ധപ്രബോധനത്തിന്റെ കാമ്പും കരുണയും ഉള്‍ക്കൊള്ളാനായി എന്നും വരാം. ഏതായാലും, ഇന്ത്യയില്‍ വന്നോ അല്ലാതെയോ, അദ്ദേഹം ഹൈന്ദവ അല്ലെങ്കില്‍ ബൌദ്ധജ്ഞാനികള്‍ക്കു ശിഷ്യപ്പെട്ടിട്ടുണ്ട് എന്നു സമ്മതിച്ചാല്‍, യേശുക്രിസ്തു ഗ്രെകോ-റോമന്‍ ചട്ടക്കൂട് പൊട്ടിച്ച് ഒരു പൌരസ്ത്യനായിത്തീരും. മാത്രമല്ല, ആദിപാപം, മനുഷ്യാവതാരം, ഉത്ഥാനം തുടങ്ങിയ വിശ്വാസ ''സത്യങ്ങളെ''ക്കുറിച്ച് ഔദ്യോഗിക സഭ പുറത്തിറക്കിയ ചാക്രികലേഖനങ്ങളിലെ വക്രബുദ്ധിയും വികൃതികളും പുറത്ത് ചാടും. ക്രൈസ്തവതക്ക് കഴിഞ്ഞ ഇരുപതു നൂറ്റാണ്ടുകളിലൂടെ വന്നുപെട്ടിട്ടുള്ള യൂറോപ്യതയുടെ പടം താനേ പൊഴിഞ്ഞുപോകും. 

Inasu Thalak, Paris - poetinasu@gmail.com - ഫോണ്‍: 0175575721 / 0623461254
ഈ വിഷയത്തില്‍ താല്പര്യമുള്ളവര്‍ വായിക്കേണ്ട ഒരു നല്ല പുസ്തകമുണ്ട്.  Jesus lived in India (His unknown life before and after the crucifixion) by Holger Kersten, Penguinn Books. ithu DCBook ല്‍ കിട്ടും. സക്കറിയാസ് നെടുങ്കനാല്‍ 

2 comments:

അറിയണം .അരിവാണാനന്ദമെന്നും അറിയണം ..സകരിയാഛാഇന്റെ ഈ അറിവുകള്‍ അറിയാന്‍ മലയാളവും അറിയണം ..ആ അറിവുണ്ടെങ്കില്‍ നാം ഈ അറിവ് പലര്‍ക്കും പകര്‍ന്നു കൊടുക്കണം .ആ പകരലാണു സുവിശേഷം എന്നും അറിയണം .അറിയാതെ പോയ പലരെക്കാളും അറിഞ്ഞ നമ്മള്‍ ഭാഗ്യവാന്മാര്‍ എന്നും അറിഞ്ഞു ആനന്ദിക്കുവീന്‌ ..ആമ്മേന്‍

 
This comment has been removed by the author.