ഉച്ചക്കഞ്ഞി

പെരിങ്ങുളത്താണ് ഞാൻ മിഡിൽ സ്കൂൾ വരെ പഠിച്ചത് ഉച്ചയൂണിന് ചുമട്ടുതൊഴിലാളി ശങ്കരേട്ടന്റെ മകൻ ഭാസ്കരനുമൊത്താണ് ഞാൻ വീട്ടിലേയ്ക്ക് പോയിരുന്നത്. അവന്റെ വീട് കഴിഞ്ഞ് അഞ്ച് മിനിറ്റ് കൂടെ എനിക്ക് നടക്കണം. ഊണ് കഴിഞ്ഞ് തിരികെ വരുമ്പോൾ ങ്കരൻ എന്നെയും കാത്ത് അവന്റെ വീടിന്റെ മുന്നിലുള്ള പാറപ്പുറത്ത് കാണും. ഒരിക്കൽ അവന്റെ അനിയത്തി ജാനു വലിയവായിൽ കാറുന്നതും അവന്റെ അപ്പൻ ജാള്യതയോടെ അവളുടെ അടുത്തിരിക്കുന്നതും കണ്ടു. എന്താ കാര്യം? ഞാൻ ചോദിച്ചു. അവൻ പറഞ്ഞ കഥ എൻറെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. ഇന്നും ആ ഓർമ എന്നെ മഥിക്കുന്നുണ്ട്. 
അപ്പനുണ്ണാൻ വരുമ്പോൾ, അവൻ പറഞ്ഞു തുടങ്ങി, ജാനു കാത്തിരിക്കും, അയാള് ബാക്കി വയ്ക്കുന്ന കഞ്ഞി കുടിക്കാൻ. വീട്ടിൽ അപ്പന് മാത്രമേ ഉച്ചക്കഞ്ഞിയുള്ളൂ. ഇന്ന് അപ്പൻ എന്തോ ഓർത്തിരുന്ന് കഞ്ഞി മുഴുവൻ കുടിച്ചു തീർന്നപ്പോഴാണ്‌ ജാനുവിനെ ഓർത്തത്. അവൾക്കു സഹിക്കാനായില്ല, കാറാനും തുടങ്ങി.
അപ്പോൾ നീയോ, നീയെന്നും എന്റെകൂടെ ഉണ്ണാൻ വരുന്നുണ്ടല്ലോ? ഞാൻ ചോദിച്ചു. ഓ, ഞാൻ വെറുതേ നിന്റെ കൂടെ നടക്കുന്നുവെന്നേയുള്ളൂ, അവൻ പറഞ്ഞു.  

0 comments: