ഗർഭം രോഗമല്ല







ഗര്ഭണികൾ ഗ്ലാസ്കൊണ്ട് ഉണ്ടാക്കിയ എന്തോ ആണ്, തൊടരുത്, കുലുങ്ങരുത്, മുട്ടരുത് എന്നൊക്കെയാണ് നമ്മുടെ, പ്രത്യേകിച്ച് മലയാളികളുടെ, നാട്ടുനടപ്പ്. ഈ സമയത്തും പ്രസവം കഴിഞ്ഞും കഴിക്കുന്ന
ഭക്ഷണത്തിന്റെ ആധിക്യംമൂലം ചാണകപ്പുഴുക്കളെപ്പോലെ ആയിത്തീര്ന്ന സ്ത്രീകളെ പല വീടുകളിലും കാണാം. അവരുടെ ദേഹത്തെ കൊഴുപ്പ് പിന്നീടൊരിക്കലും ഇറങ്ങില്ല. ഇതൊക്കെ അറിവുകേടുകൊണ്ട് സംഭവിക്കുന്നതാണ്. ഇങ്ങനെ, കുഞ്ഞുങ്ങളെ പരിപാലിക്കാൻപോലും കഴിവില്ലാതാകുന്ന സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും ഒരു വല്ലാത്ത ബാദ്ധ്യതയായി അവശേഷിക്കുന്നു.
ഗർഭം ഏതാനും മാസമായിക്കഴിഞ്ഞാൽ പെണ്ണിനെ സ്വന്തം അമ്മയുടെ അടുത്തേക്ക് വിടുന്ന രീതിയാണ് മലയാളികൾക്കുള്ളത്. വല്ലപ്പോഴും കിട്ടുന്ന അവസരമല്ലേ, മുതലാക്കിക്കളയാം എന്ന് കണക്കുകൂട്ടുന്ന ഭാര്യമാർ ധാരാളം. പണ്ട്, അംഗങ്ങൾ കൂടിയ കുടുംബങ്ങളുടെ കാലത്ത്, ഈ രീതിക്ക് പല ന്യായീകരണങ്ങളും ഉണ്ടായിരുന്നു. ഇന്നതല്ല സ്ഥിതി. വേണ്ടാ, നീയെന്റെയടുത്തുതന്നെ നിലക്ക്, ഈ സമയം നമുക്കൊരുമിച്ച്  തരണം ചെയ്യാം എന്ന് പറയാൻമാത്രം ആർജ്ജവമുള്ള ഭർത്താക്കന്മാർ ഇപ്പോൾ വിരളമല്ല. മറ്റൊരുകാര്യവും മറക്കരുത്. തന്നെയും തന്റെ അമ്മയെയും ജീവനുതുല്യം സ്നേഹിക്കുന്ന ഒരച്ഛൻ തനിക്കുണ്ടെന്ന് വയറ്റിൽ കിടക്കുമ്പോഴേ അറിഞ്ഞുതുടങ്ങുന്ന പൈതലിനു കിട്ടുന്നത് അപാരമായ സ്നേഹമാണ്. അത് ജീവിതത്തിൽ പ്രതിഫലിക്കും, തീർച്ചയാണ്. എതു വീട്ടിലായാലും ഗർഭിണി രോഗിയാണെന്ന ധാരണ വച്ചുപുലർത്തുന്നവരാണ് പഴയ ആളുകളിൽ കൂടുതലും. പുറത്തേക്ക് ഒന്നിറങ്ങാൻപോലും സമ്മതിക്കുകയില്ല. വെയിലേറ്റാൽ വാടും , മഴ നനഞ്ഞാൽ അലിയും. തുമ്മിയാൽ മമ്മിക്കു പേടി. ചുമച്ചാൽ ഉത്കണ്ഠ. വല്ലതും സംഭവിച്ചാൽ! പുറംലോകത്തിന്റെ ചൂടും കാറ്റും വെളിച്ചവും അമ്മയ്ക്കെന്നപോലെ അകത്തു വളരുന്ന കുഞ്ഞിനും ആരോഗ്യകരമാണെന്ന വസ്തുത ഇവർ അവഗണിക്കുന്നു.

ധർവാഡു് (കർണാടക) യൂണിവേർസിറ്റിയിൽ സാമൂഹ്യമനശാസ്ത്രത്തിൽ ബിരുദാനന്ത ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾ ആറുപേർ - മൂന്നു മഹാരാഷ്ട്രക്കാരും രണ്ട് മൈസൂറ്കാരും ഞാനൊരാൾ മലയാളിയും - ചേർന്ന് ഒരു പഠനം നടത്തി. വിഷയം ഗർഭിണികളും അവരുടെ കായിക മാനസിക വ്യാപാരങ്ങളും. ഓരോരുത്തരും സ്വന്തം സംസ്ഥാനത്തും ഏതെങ്കിലും അയൽ സംസ്ഥാനത്തുനിന്നുമായി ആറ് സ്ത്രീകളെ വീതം പഠനത്തിനായി തിരഞ്ഞെടുത്തു. കൂടുതലും തപാൽ വഴി ബന്ധപ്പെട്ട് ആശയവിനിമയം നടത്തേണ്ട പഠനമായതിനാൽ അങ്ങനെ സഹകരിക്കാൻ തയ്യാറുള്ളവരെ കിട്ടാൻ എനിക്കായിരുന്നു കൂടുതൽ ബുദ്ധിമുട്ട്. എന്റെ ഒരു കസിൻ ജർമനിയിൽ ഉണ്ടായിരുന്നതിനാൽ രണ്ടു മലയാളികളെ അവിടെനിന്നു കണ്ടെത്താനായി. കൂടുതൽ വിസ്തൃതസ്വഭാവം കാണിക്കട്ടെ എന്നത് ഒരു കാരണമായിരുന്നു. രണ്ടുപേർ തമിഴർ. എന്റെ സഹപാഠികൾ മൈസൂർ, മദ്ധ്യപ്രദേശ്‌, രാജസ്ഥാൻ, ഗോവ എന്നിവിടങ്ങളിൽ നിന്നും ഗർഭിണികളെ ഉൾപ്പെടുത്തി. ബോംബെയിൽ ജോലി ചെയ്തിരുന്ന ഒരിസ്രായേലിയും ലിസ്റ്റിൽ സ്ഥാനം പിടിച്ചു.

ഗര്ഭതുടക്കം മുതൽ ഇവർ വിശദമായ ദിനസരിക്കുറിപ്പുകൾ സൂക്ഷിക്കണമെന്നുണ്ടായിരുന്നു - അനുദിനവൃത്തികളുടെ, ചെയ്യുന്ന ജോലിയുടെ, കഴിക്കുന്ന ഭക്ഷണത്തിന്റെ, ഹോസ്പിറ്റൽ സന്ദർശനത്തിന്റെ, കഴിക്കുന്ന മരുന്നുകളുടെ, പരിപോഷിപ്പിക്കുന്ന വിനോദവൃത്തികളുടെ, ധ്യാനത്തിനോ പ്രാർഥനക്കോ ചെലവഴിക്കുന്ന സമയത്തിന്റെ ഒക്കെ. ചെയ്യുന്ന ജോലിയുടെ തരവും അനുപാതവും ഗർഭത്തെയും പ്രസവത്തെയും എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു ഞങ്ങൾ കണ്ടെത്താനിരുന്ന കേന്ദ്രബിന്ദു. അത് പക്ഷേ, അവരെ അറിയിച്ചിരുന്നില്ല. വിപുലമായ ഞങ്ങളുടെ പഠന റിപ്പോർട്ടിൽ വളരെയധികം വിവരങ്ങൾ കണ്ടെത്തി സംഭരിക്കാനായി. പ്രതീക്ഷയിൽ കവിഞ്ഞ സഹകരണമാണ് 20നും 35 നും ഇടയ്ക്കു പ്രായമുള്ള ഈ സ്ത്രീകൾ കാഴ്ചവച്ചത്. 36 പരീക്ഷണാർഥികളിൽ 29 പേർക്ക് സാധാരണ പ്രസവവും ആറുപേർക്ക് സിസേറിയനും ആയിരുന്നു. ഒരാൾ പ്രസവസംബന്ധമല്ലാത്ത രോഗത്താലും ഒരാൾ പ്രസവത്തോടെയും മരിച്ചു.

അന്തിമവിശകലനത്തിൽ ഞങ്ങൾ എത്തിച്ചേർന്ന നിർണായമായ കാര്യങ്ങൾ അദ്ഭുതപ്പെടുത്തി. അവയോരോന്നും ഇവിടെ പകർത്തേണ്ടതില്ല. സമാനപഠനങ്ങൾ വിദേശത്ത്‌ ധാരാളം നടന്നിട്ടുണ്ട്. അവിടുത്തെയപേക്ഷിച്ച്, നമ്മുടെ രാജ്യത്ത് ഗർഭകാലത്തിന് അമിതമായ പ്രാധാന്യം കൊടുക്കാറുണ്ട്. അതായത്, വിദേശത്തുള്ളവർ ഗർഭാവസ്ഥയെ ഒരു സാധാരണ ജീവിതഭാഗമായി കണ്ട് പുറംലോകവുമായി സമ്പർക്കത്തിൽ കഴിയുമ്പോൾ, നമ്മുടെ സ്ത്രീകൾ അതൊരു രോഗാവസ്ഥയായും ശരീരം കഴിവതും അനക്കരുതാത്ത സമയമായും കരുതി വീടിനുള്ളിലേയ്ക്ക് ഒതുങ്ങുന്നു. വിദേശികളും അവിടങ്ങളിൽ ജോലിചെയ്യുന്ന ഇന്ത്യാക്കാരും കഠിനമായവയൊഴിച്ച് എല്ലാ ജോലിയും ഗർഭാവസ്ഥയിലും തുടരുന്നു. പ്രസവത്തോട് തൊട്ടടുത്ത സമയം വരെ ജോലിയിൽ തുടരുക എന്നത് അവിടങ്ങളിൽ ഒരപവാദമേയല്ല. അത്തരക്കാർക്ക് വയറ് കീറേണ്ടതായി വരിക വളരെ വിരളമാണ് താനും. ഇന്നാകട്ടെ, ഗർഭിണികൾ ജോലിയുപേക്ഷിച്ച്‌ അലസരായി വീട്ടിലിരിക്കുന്ന പ്രവണത ഏറിവരുന്നു.

ഓർത്തിരിക്കേണ്ട ഏതാനും കാര്യങ്ങൾ ഇവിടെ കുറിക്കുന്നത് പലർക്കും ഉപകരിച്ചേയ്ക്കാം. ഭ്രൂണത്തിന്റെ വളർച്ചക്കായി വളരെയധികം കലോറി ഉള്ളിൽ ചെല്ലേണ്ടതില്ല. ഒരാൾക്ക് സാധാരണ ആവശ്യമായ 1800 - 2000 കലോറിയുടെകൂടെ ഒരു 300 അധികമായി ചെന്നാൽ ധാരാളമാണ്. അതില്കൂടുതൽ അപകടകരമാകാം. അധിക പോഷണം preeclampsia, gestational diabetes എന്നിവയ്ക്ക് കാരണമാകുകയും പ്രകൃത്യാ നടക്കേണ്ട സുഖപ്രസവം അസ്സാദ്ധ്യമാക്കുകയും ചെയ്യാം. ആറ് തവണയായി, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ചേർന്ന ലഘുഭക്ഷണമാണ് ഉചിതം. ഉറക്കത്തിനു മുമ്പുള്ള ഭക്ഷണം വേണ്ടെന്നുവയ്ക്കുകയോ തീരെ കുറയ്ക്കുകയോ ചെയ്യണം. മുറ്റത്തുകൂടെ അല്പം ഉലാത്തുന്നത്‌ ഉറക്കത്തെ പെട്ടെന്ന് ക്ഷണിച്ചു വരുത്തും. ഓരോ രണ്ട് മണിക്കൂറിലും ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക ഗർഭാവസ്ഥയിൽ സൂക്ഷിക്കേണ്ട ആരോഗ്യത്തിന്റെ ഒരു രഹസ്യമാണ്.

മരുന്നുകൾ.  antacids, paracetamol, acne creams എന്നിവ ഭ്രൂണത്തിന്റെ വളര്ച്ചയെ ബാധിക്കും. ഇരുമ്പിന്റെയും വിറ്റമിനുകളുടെയും ആവശ്യം ഡോക്ടർ നിർദ്ദേശിക്കുന്നതനുസരിച്ചു മാത്രം നികത്തുക.

ആവശ്യത്തിനു ഉറക്കം കിട്ടാൻ കാപ്പിയുടെയും ചായയുടെയും ഉപയോഗം കുറയ്ക്കുക. തുളസി, കറിവേപ്പില തുടങ്ങിയ സുഗന്ധയിലകൾ ഇട്ടു തിളപ്പിച്ച വെള്ളം ഉത്തേജനം നല്കും.

ഉള്ളിൽ വളരുന്ന കുഞ്ഞിന്റെ ശ്രവണേന്ദ്രിയം 14 ലാമത്തെ ആഴ്ച മുതൽ പ്രവർത്തനക്ഷമമാകും. പുറമേ തലോടുക, അതിനോട് സംസാരിക്കുക എന്നത് അമ്മയെപ്പോലെ അച്ഛനും ചെയ്യാവുന്നതാണ്. കുഞ്ഞിനുവേണ്ടിക്കൂടെ നല്ല സംഗീതം ആസ്വദിക്കുക. വായനയും ചിന്തയും പ്രകൃതിയോടുള്ള അടുപ്പവും ഉള്ളിലെ ജീവനെയും സ്വാധീനിക്കും എന്നത് തെളിയിക്കപ്പെട്ട സത്യമാണ്.


1 comments:

The best games to play at casinos | DrmCD
The best games to play at casinos. A collection of best casino games 삼척 출장안마 from the 대전광역 출장마사지 best slot providers 충청북도 출장마사지 and providers 광주광역 출장샵 to keep your casino experience 시흥 출장마사지 fresh.