സ്വവർഗവിവാഹവും പൌരോഹിത്യശ്രേണിയും

സ്വവർഗവിവാഹവും പൌരോഹിത്യശ്രേണിയും


 Displaying DSC03020a.jpg

അയർലണ്ടുകാർ സ്വവർഗവിവാഹത്തിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തി. അങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യം. ജപ്പാനിലും ഇതുതന്നെ ഉടൻ സംഭവിക്കും എന്നാണറിയുന്നത്. മറ്റു ചില രാജ്യങ്ങൾ നിയമം വഴി സ്വവർഗവിവാഹത്തെയും എകലിംഗ കുടുംബബന്ധത്തെയും അംഗീകരിച്ചിട്ടുണ്ട്. കത്തോലിക്കർ കൂടുതലുള്ള അമേരിക്കയിലും അവരാണ് അകത്തോലിക്കരെക്കാൾ ഈ വിഷയത്തിൽ മുന്നോട്ട് ചിന്തിക്കുന്നത് എന്നാണ് നാം കാണുന്നത്. എന്നാൽ, ഇവിടങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന വളരെ വിചിത്രമായ ഒരു കാര്യം എന്തെന്നാൽ, മെത്രാന്മാരുടെ ഭൂരിപക്ഷാഭിപ്രായം സ്വവർഗവിവാഹത്തിന് എതിരാണെന്നതാണ്.

തന്റെ ഇമെയിൽ സുഹൃത്തുക്കളുമായി ഈ വിഷയം ചർച്ച ചെയ്തപ്പോൾ Dr. ജെയിംസ്‌ കോട്ടൂർ (Chief editor, www.almayasabdam.com  - Church Citizens' voice) ചൂണ്ടിക്കാട്ടിയ ചില നിരീക്ഷണങ്ങൾ ഇത്തരുണത്തിൽ വളരെ പ്രാഥമികമായി എനിക്ക് തോന്നുന്നു.

1. വിധിക്കേണ്ടവർ നമ്മളല്ല. അത് പറയുമ്പോൾ നമ്മുടെ പുരോഹിത ശ്രേഷ്ഠരെയും വിധിക്കാൻ നാം ധൃതി കൂട്ടരുത് എന്ന് കൂട്ടിച്ചേർക്കട്ടെ. കാരണം പട്ടം കിട്ടുന്നതോടെ എല്ലാ തുടർപഠനങ്ങളും നിറുത്തി വച്ച് അജ്ഞതയുടെ സുഖത്തിലേയ്ക്ക് ആണ്ടുപോകുന്ന ഒരു കൂട്ടരാണവർ. അവരെ വെളിച്ചത്തേയ്ക്ക് കൊണ്ടുവരാൻ വല്ല വഴിയും ഉണ്ടോ? അല്മായർ എഴുതുന്ന വെബ്‌ സൈറ്റുകൾ വഴി അവരെ പലതും പഠിപ്പിക്കാമെന്നാണ് ജെയിംസ്‌ജി വിചാരിക്കുന്നത്. www.almayasabdam.com എന്ന ഇംഗ്ലീഷ് സൈറ്റും www.almayasabdam.blogspot.com എന്ന ഗ്രൂപ്പ് ബ്ലോഗും ഉത്തമോദാഹരണങ്ങളാണ്. ക്ലെർജി മുൻകൈയെടുത്തു നടത്തുന്ന വെബ്‌ സൈറ്റുകൾ പലതുണ്ടെങ്കിലും അവയെല്ലാം പഴങ്കഥകളും അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും വ്യക്തിപരമായ വിശേഷങ്ങളും പരസ്പര സ്തോത്രഗീതങ്ങളുംകൊണ്ട് നിറഞ്ഞിരിക്കും. (Church media will always be caged parrots, nor will they sit with lay discussion groups to listen and learn. james kottoor)

2. ക്ലെർജിക്ക് സ്വവർഗബന്ധങ്ങളെപ്പറ്റി പോയിട്ട് സാധാരണ കുടുംബബന്ധങ്ങളെപ്പറ്റിപ്പോലും ഒരു ചുക്കും അറിയില്ല. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതായിട്ടും, പ്രകൃത്യാ നിയന്ത്രിക്കപ്പെടുന്ന മറ്റ് ആകർഷണങ്ങൾ പോലെ സ്വാഭാവികമാണ് ഏകലിംഗാകർഷണവും എന്ന് ചിന്തിക്കാനുള്ള സാമാന്യബുദ്ധി അവർക്കില്ല. സ്ത്രീപുരുഷാകർഷണംപോലെ ഇതും ദൈവസൃഷ്ടിയുടെ ഭാഗമായിട്ടു വേണം കാണാൻ എന്നാണ് സമകാലിക നിരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഏവരാലും വിശുദ്ധനെന്നു വിളിക്കപ്പെടുന്ന, കത്തോലിക്കാ സഭയിലേയ്ക്ക് വന്ന ആംഗ്ലിക്കൻ കർദിനാൾ, ന്യൂമാൻ gay ആയിരുന്നു; തന്റെ വത്സല സുഹൃത്തിന്റെ കല്ലറയിൽ അടക്കപ്പെടണമെന്നദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു എന്നത് പരക്കെ അറിവുള്ളതാണ്.

3. ഏതെങ്കിലും വിഷയത്തിൽ സഭാനവീകരണം സാദ്ധ്യമാകണമെന്നുണ്ടെങ്കിൽ സഭാനേതൃത്വത്തെ നോക്കിയിരുന്നിട്ടു കാര്യമില്ല. അല്മായർ മുന്നോട്ടു പോകുക തന്നെ വേണം. അതിനിടെ സാമം, ദാനം, ഭേദം, ദണ്ഡം എന്നീ ഉപാധികളിലൂടെ ഇപ്പോഴത്തെ നേതൃത്വത്തെ ബോധവത്ക്കരിക്കാൻ ശ്രമിക്കുകയും വേണം. (Through peaceful means, giving them enticing gifts, showing indifference to them, and finally caning them as Jesus would have done. jk)


മെത്രാന്മാരല്ല സഭ എന്നത് അവർതന്നെ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സഭയിൽ ഭൂരിഭാഗം വരുന്ന അല്മായർ 
(സഭാപൗരർ) ഒരു കാര്യം ശരിയെന്നു തീരുമാനിക്കുന്നിടത്ത് തലകുനിക്കാൻ മെത്രാന്മാർ നിര്ബന്ധിക്കപ്പെടുന്ന ഒരവസ്ഥ യേശു തീർച്ചയായും അംഗീകരിക്കും. പുരോഹിതരെയോ മെത്രാന്മാരെയോ അല്ല, സാധാരണ മനുഷ്യരെയാണ് അവിടുന്ന് ദൈവജനം എന്ന് വിളിച്ചത്. രണ്ടാം വത്തിക്കാന് ശേഷം യൂറോപ്പിൽ അലയടിച്ച കാഹളമായിരുന്നു 'ഞങ്ങളാണ് സഭ' എന്നത്. എന്നാൽ മാറിമാറി വന്ന യാഥാസ്ഥിതികരായ പാപ്പാമാർ ദൈവജനത്തിന്റെ ഈ സ്വരത്തെ അവഗണിക്കുകയും അടിച്ചമർത്തുകയും ആണ് ചെയ്തത്. ദൈവകൃപയാൽ ഇപ്പോഴത്തെ പോപ്പിന്റെ സന്മനസ്സ് അല്മായർക്ക് സഭാപൗരർ എന്ന അർഹമായ സ്ഥാനം അതിന്റെ എല്ലാ അംഗീകാരങ്ങളോടെയും തിരികെക്കൊടുത്തിരിക്കുകയാണ്. 

അയർലണ്ട്കാർ തൊട്ട് ജപ്പാൻകാർ വരെ ചെയ്യുന്നത് സഭയിൽ നിന്ന് പഠിച്ച പാഠം പ്രവൃത്തിയിൽ കൊണ്ടുവരിക എന്നതാണ്. അതായത്, അവഗണനയ്ക്കും പീഡനത്തിനും ഇരയായ ന്യൂനപക്ഷങ്ങളോട് ദൈവികവും മാനുഷികവുമായ അനുകമ്പ കാണിക്കുക. അവരെ അടിച്ചമർത്താതിരിക്കുക. കാരണം, വ്യത്യസ്തമായി സൃഷ്ടിക്കപ്പെട്ടെങ്കിൽ, നമ്മെപ്പോലെ അവരും തേടുന്നത് ദൈവഹിതം തന്നെയായിരിക്കും.

ഇതോടോത്തു വിചിന്തനമർഹിക്കുന്ന ഒരു വിഷയമാണ് അല്മായരോടോത്തു ചിന്തിക്കാൻ കഴിവുള്ളവരെ സഭയുടെ നേതൃസ്ഥാനത്ത് എത്തിക്കുക എന്നത്. അതുണ്ടാവണമെങ്കിൽ ഏകപക്ഷീയമായ ഇപ്പോഴത്തെ 'വാഴിക്കൽ' രീതി മാറ്റി, ജനങ്ങൾ ഇടപെട്ട് വൈദികാർഥികളെയും മെത്രാന്മാരെയും മാത്രമല്ല, പോപ്പിനെപോലും തിരഞ്ഞെടുക്കുന്ന ഒരു ജനസമ്മതി പ്രക്രിയയ്ക്ക് രൂപം കൊടുക്കണം. കാരണം, ദൈവാരൂപിയുടെ സാന്നിദ്ധ്യം ആഗോളസഭയിലാണ്, ഏതെങ്കിലും വൈദിക ശ്രേഷ്ഠരിലോ, മെത്രാന്മാരുടെയോ കർദിനാളന്മാരുടെയോ കൂട്ടായ്മകളിലോ അല്ല എന്ന സത്യം ആദിമസഭയിലെന്നപോലെ വീണ്ടും സജീവമാകണം. "Voice of the people, voice of God" (ജനഹിതം ദൈവഹിതം)  എന്നത് സഭയിൽ പരക്കെ അംഗീകരിച്ചിരുന്ന ഒരു തത്ത്വമായിരുന്നു. കാലക്രമേണ പൌരോഹിത്യകൌശലം ഈ മഹത് സത്യത്തെ കൊന്നു കുഴിച്ചുമൂടി. എന്നാൽ ഇനിയങ്ങോട്ട് അല്മായർ, പുരോഹിതർ എന്ന തരംതിരിവ് ഇല്ലാതാകണം. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ ആ വഴിയ്ക്കാണ് മുന്നേറുന്നത് എന്നത് ശുഭലക്ഷണമാണ്. ഇനിയൊരു പിന്നാക്കം സംഭവ്യമല്ല. ക്ലേർജിയുടെ ബോധവത്ക്കരണം അനിവാര്യമാണ്. അതിലേയ്ക്ക് നിസ്സാരമല്ലാത്ത സംഭാവന ചെയ്യാൻ KCRMൻറെ നേതൃത്വത്തിലുള്ള മുകളിൽ പറഞ്ഞ വെബ്‌ സൈറ്റിനും ബ്ലോഗിനും സാധിക്കും എന്നത് അനുദിനം വളരെ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

0 comments: