മുന്നുര

മുന്നുര

ഈ കൃതിയുടെ ഉള്ളടക്കത്തെ ചിന്താപഥം, ഭാവ്യതാപഥം എന്ന് രണ്ടായി വിഭജിച്ചിരിക്കുന്നു: ആദ്യത്തേത് അധികം വിശദീകരണമാവശ്യപ്പെടുന്നില്ല. ജീവിതത്തെ സമ്പുഷ്ടവും സന്തുഷ്ടവുമാക്കിത്തീര്‍ക്കാന്‍ ഏവരും സ്വാഭാവികമായി ആഗ്രഹിക്കുകയും അതിനായി ചിന്താശക്തിയെ കഴിവതും ഉപയോഗിക്കുകയും ചെയ്യും. ആദ്യഭാഗത്തുള്ള വിചിന്തനങ്ങള്‍ ചിന്താലോകത്തിലേയ്ക്കുള്ള ചില എത്തിനോട്ടങ്ങളാണ്. ചിന്താലോകത്തിന്റെ ഉപാധി സത്യ(truth)മായതിനാല്‍, ഇവിടെ, പ്രത്യക്ഷമല്ലെങ്കില്‍ കൂടി, ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള സത്യാന്വേഷണമാണ് നടത്തിയിരിക്കുന്നതെന്ന് പറയാം.  

ഭാവ്യതാപഥമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അല്പം വിവരിച്ചുപറയേണ്ടിയിരിക്കുന്നു. ആയിത്തീരാനുള്ള സാദ്ധ്യതയാണ് ഭാവ്യത. തന്റെ ഇരുപത്തെട്ടാമത്തെ വയസ്സില്‍ എം.പി.പോള്‍ എന്ന മലയാളത്തിന്റെ പ്രഗത്ഭപുത്രന്‍ പ്രപഞ്ചം, നിയതി, സത്ത എന്നീ വിഷയങ്ങളെക്കുറിള്ള അതിഗഹനമായ കണ്ടെത്തലുകള്‍ അതിസരളമായി കുറിച്ചിട്ടതോടൊപ്പം ഇങ്ങനെയുമുണ്ടായിരുന്നു. ഒരു വസ്തുവിന്റെ സത്തയേക്കാള്‍ മൌലികവും നിത്യവുമായ ഒരു തത്ത്വമാണ് അതിന്റെ ഭാവ്യത. കാരണം, എന്തെങ്കിലും ഉണ്ടാകുന്നതിന് മുമ്പ് അതുണ്ടാവാന്‍ പാടുള്ളതായിരിക്കണം. സംഭാവ്യമായതേ ഭവമാകൂ. പക്ഷേ, ഭാവ്യമായതെല്ലാം ഭവിക്കണമെന്നില്ല. അവബോധം സംഭാവ്യമാണെന്നതിനുള്ള ഉദാഹരണങ്ങള്‍ ബുദ്ധന്‍, യേശു, രമണമഹര്‍ഷി, നാരായണഗുരു തുടങ്ങിയവരുടെയും അത്രയൊന്നും അറിയപ്പെടാത്ത മറ്റ് പലരുടെയും ജീവിതമാതൃകകളിലൂടെ നമുക്കുമുന്നിലുണ്ട്. അവരുടേതിനു സമാനമായ ഔന്നത്യമൊന്നും മോഹിക്കാതെതന്നെ അവബോധത്തിന്റെ പ്രകാശകിരണങ്ങള്‍ ഏറ്റുവാങ്ങാനാവുന്ന സൌഭാഗ്യത്തിലേയ്ക്കുള്ള ചില ചൂണ്ടുപലകകള്‍ ഈ കൃതിയുടെ ഭാവ്യതാപഥത്തില്‍ കാണാനാവുമെന്നു താല്പര്യപ്പെടുകയാണ്. ജീവിതസൌന്ദര്യം വികസ്വരമാവുകയെന്നാല്‍, വിചാരമണ്ഡലത്തില്‍ കണ്ടെത്തുന്ന സത്യത്തിലൂടെ കടന്നുചെന്ന് വാസ്തവികമണ്ഡലത്തില്‍ അവബോധമെന്ന സത്തയിലേയ്ക്ക് നാം പ്രവേശിക്കുകയെന്നാണ്. അത് സംഭവിക്കുന്നില്ലെങ്കില്‍, എത്ര വിപുലമായ സത്യാന്വേഷണവും, ജീവിതം തന്നെയും, നിഷ്ഫലമായിരിക്കും.


സക്കറിയാസ് നെടുങ്കനാല്‍ 
പെരിങ്ങുളം (via പൂഞ്ഞാര്‍)
കോട്ടയം ജില്ല - 686582
Tel. 9961544169 / 04822 271922   e-mail: znperingulam@gmail.com

0 comments: