അവബോധത്തിലേയ്ക്ക്

കണ്ണു മറ്റൊന്നിലുമൂന്നാത്തോരെല്ലാം
കണ്ണനെ കണ്ടറിയുന്നു. (ബാലാമണിയമ്മ)

നിങ്ങളൊരു മലമുകളില്‍ നില്‍ക്കുകയാണ്. ഇടക്കല്പം വിശ്രമിച്ചും, ചുറ്റുമുള്ളവ കണ്ടാനന്ദിച്ചുമാണ് അവിടെയെത്തിയത്. മൌനസാന്ദ്രമായ ഒരു കുളിര്‍കാറ്റ് വീശുന്നുണ്ട്. വിദൂരതയിലേയ്ക്കുള്ള നോട്ടം വിസ്മയാവഹമാകുന്നു. പര്‍വ്വതനിരകള്‍ ഒന്നിന് പിറകിലൊന്നായി നോക്കെത്താദൂരം നിരന്നുനില്‍ക്കുന്നു. ചില ഗിരിശൃംഗങ്ങള്‍ മഞ്ഞില്‍ മൂടിക്കിടക്കുന്നു. ഭൂമിയില്‍ നിന്നുയര്‍ത്തപ്പെട്ടതുപോലെ എത്രനേരം വേണമെങ്കിലും ദാഹവും വിശപ്പും മറന്ന്, അവിടെക്കഴിയാന്‍ നിങ്ങളാഗ്രഹിക്കുന്നു. കാരണം, നിശ്ചലതയും വിദൂരതയും ആത്മാവിന്റെ സമയമില്ലായ്മയുമായി ഒരുമിച്ചുകിടക്കുന്നു. ഒന്നിനെയും അളക്കാനാഗ്രഹിക്കാത്ത നിങ്ങളുടെയുള്ളും അളവിനതീതമാണെന്നു നിങ്ങളറിയുന്നു. പക്ഷേ, ഒരു കാര്യം നിങ്ങള്‍ തുടര്‍ന്നും ചെയ്തുകൊണ്ടിരിക്കുന്നു - ഉള്ളിലേക്ക് പ്രാണവായുവെടുക്കുക. ശ്വസിക്കുക എന്നത് എപ്പോഴും നിങ്ങളോടൊത്തുണ്ട്. അതാണ്‌ ഏറ്റവും അടിസ്ഥാനപരമായ താളം. നിങ്ങളെ സംബന്ധിച്ചിടത്തോളം, മറ്റെല്ലാ താളങ്ങളും ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഈ താളമാണ് പ്രാണനെ നിങ്ങളില്‍ നിലനിര്‍ത്തുന്നത്. പ്രപഞ്ചവുമായി നിങ്ങള്‍ക്കുള്ള ഈ പൊക്കിള്‍ക്കൊടിബന്ധത്തില്‍ നന്ദി തോന്നി നിങ്ങള്‍ സ്വയം മറക്കുന്നു.
അജിത്കുമാര്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലാണ്. യാത്രക്കാരില്‍ ചിലരൊക്കെ തമ്മില്‍ സംസാരിക്കുന്നുണ്ട്. ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ചിലപ്പോള്‍ വണ്ടി നിറുത്തുന്നു, വീണ്ടും ഒരിരപ്പോടെ വേഗം കൂട്ടുന്നു. അജിത്കുമാര്‍ വെളിയിലേയ്ക്കു നോക്കിരിയിക്കുകയാണ്. പ്രത്യേകിച്ചൊന്നിലേയ്ക്കും സൂക്ഷിച്ചു നോക്കുന്നില്ല. പുറകോട്ടു നീങ്ങുന്ന മരങ്ങള്‍, വീടുകള്‍; അങ്ങ് ദൂരെ, ഓടുന്ന വണ്ടിയോടൊപ്പം നീങ്ങുന്ന കുന്നിന്റെ ദൃശ്യങ്ങള്‍. എല്ലാം എത്ര സുന്ദരമെന്നയാള്‍ ഉള്ളിലറിയുന്നു. പക്ഷികള്‍ മരച്ചില്ലകളിലിരുന്ന് ഓരോന്ന് കൊത്തിപ്പെറുക്കുന്നു, പരസ്പരം കിളികൊഞ്ചല്‍ നടത്തുന്നു. അവ പറന്നുപോകുമ്പോള്‍, തനിക്കും ഇങ്ങനെ യഥേഷ്ടം വായുവില്‍ ചലിക്കാനാകുമായിരുന്നെങ്കില്‍ എന്നയാള്‍ ആഗ്രഹിക്കുന്നു. അതോടൊപ്പം, അയാളോര്‍ക്കുന്നു, തന്റെയുള്ളില്‍ എന്തോ ഒന്നുണ്ട്, അതിന് ഏത്‌ സമയത്തും, എത്ര വിദൂരതയിലേയ്ക്കും പറക്കാന്‍ കഴിയുന്നുണ്ടല്ലോ എന്ന്. അങ്ങനെ പറന്നുയര്‍ന്ന് മുകളില്‍ നിന്നുകൊണ്ട്, താഴെ നടക്കുന്ന ധൃതിപിടിച്ച പ്രവേഗങ്ങളെ നിസ്സംഗനായി ഒന്നു നോക്കിയിട്ട്, മറന്നുകളയാന്‍ കഴിയുക തനിക്കും ആകുന്നുണ്ടല്ലോ എന്നയാള്‍ കൃതാര്‍ത്ഥതയോടെ വിചാരിക്കുന്നു. ശരീരം യാത്രയിലാണ്; ആത്മാവ് പ്രശാന്തിയില്‍ മുഴുകിയിരിക്കുന്നു എന്നാണതിനര്‍ത്ഥം
 
കത്രിക്കുട്ടി തന്റെ കൊച്ചു മകളെയും മകനെയും കൊണ്ട് അടുത്തുള്ള പുഴയില്‍ നനച്ചുകുളിക്കാന്‍ പോയിരിക്കയാണ്‌. കുട്ടികള്‍ തീരത്ത്‌ മണലില്‍ കളിക്കുമ്പോള്‍, അവള്‍ അരയോളമെത്തുന്ന ശുദ്ധമായ വെള്ളത്തിലിറങ്ങി ഒന്നു മുങ്ങി നിവരുന്നു. ചെറിയ ചൂടോടെ സൂര്യന്‍ പ്രകാശിക്കുന്നുണ്ട്. ജലം ശരീരത്തിന് നല്‍കുന്ന ആനന്ദാനുഭൂതി അവളെ കുളിരണിയിക്കുന്നു. അവള്‍ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നു, അവളുടെ ചോരയും മാംസവും. ഇല്ലായ്മയില്‍ നിന്ന്, ജീവന്റെ വഴിയില്‍ അവളോട്‌ ചേര്‍ന്ന രണ്ടോമനകള്‍. എതോ ഒരനുഭൂതിയില്‍ അവള്‍ തിരിച്ചറിയുന്നു, ഈ കൊച്ചുങ്ങള്‍ മാത്രമല്ല, കാലങ്ങള്‍ക്കും ദൂരങ്ങള്‍ക്കുമപ്പുറത്ത്, എല്ലാ ജീവനും ഒന്നുതന്നെയല്ലേ, എന്ന്. അവളെച്ചുറ്റിനില്‍ക്കുകയും, അതേ സമയം ഒഴുകുകയും ചെയ്യുന്ന വെള്ളം ഈ ജീവന്റെ ഒരു പ്രതീകമല്ലേ? എവിടെ തുടങ്ങുന്നു, എങ്ങോട്ടൊഴുകുന്നു, എവിടെയെത്തും എന്നൊന്നും അറിയാനാഗ്രഹിക്കാത്ത ഒരു വികാരം അവളെപ്പൊതിയുന്നു. ഹൃദയം നിറഞ്ഞ്, അവള്‍ ഒരുവേള അതിലേയ്ക്ക് മുങ്ങിക്കിടക്കുന്നു. ജലത്തില്‍ ആമഗ്നയാകുകയെന്നാല്‍ ഏത്‌ വിധേനയും രൂപപ്പെടാന്‍ തയ്യാറായിരിക്കുന്നതുപോലെയാണ്. കുട്ടികള്‍ രണ്ടും ഓടിയെത്തി അവളോട്‌ ചേരുമ്പോള്‍, പ്രകൃതിയുടെ ലാളനയില്‍ മൂവരും ലയിക്കുന്നു. ലാളനയെന്നാല്‍, ചുറ്റുപാടുമൊത്തുള്ള ലയത്തില്‍ ആളിക്കുകയാണ്.


ഞങ്ങളുടെ  കുടുംബസുഹൃത്തായിരുന്ന ജാന്‍സി ഫിലിപ്പിന് അന്‍പത്തിമൂന്നാം വയസില്‍ സ്തനാര്‍ബുദം പിടിപെട്ടു. പ്രസരിപ്പും സ്നേഹവും നിറഞ്ഞ, എപ്പോഴും നിഷ്ക്കളങ്കയും നിസ്സ്വാര്‍ത്ഥയുമായി ജീവിച്ചിരുന്നയവള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്ന് അവളെ സ്നേഹിച്ചിരുന്നവരൊക്കെ സഹതാപം പൂണ്ടു. കിമോതെറപ്പിയുടെ ക്രൂരതകളും ശസ്ത്രക്രിയയുമൊന്നും അവള്‍ക്ക് ഗുണകരമായില്ല. രോഗം മറ്റ് അവയവങ്ങളിലേയ്ക്കും വ്യാപിക്കാന്‍ തുടങ്ങി. അപ്പോള്‍, എങ്ങനെയെന്നറിയില്ല, പെട്ടെന്നൊരുനാള്‍, താന്‍ സുഖപ്പെടാന്‍ പോകുകയാണ്, തന്റെ ചുറ്റും വ്യാപിച്ചിരിക്കുന്ന വളര്‍ച്ചയുടെയും സഹകരണത്തിന്റെയും ജീവചൈതന്യം തന്നിലേയ്ക്കും പ്രസരിക്കുന്നതായി അവള്‍ക്ക് തോന്നിത്തുടങ്ങി. ശക്തിയായി ഒന്നു പനിച്ചു. അതു വിട്ടപ്പോള്‍, താന്‍ ഇപ്പോള്‍ ഒരു രോഗിയല്ല എന്നവള്‍ക്ക് സ്വയം തീര്‍ച്ചതോന്നി. തുടര്‍ന്ന് നടത്തിയ പരിശോധനകള്‍ അവളുടെ രോഗവിമുക്തി സ്ഥിരീകരിച്ചു. വിരളമായിട്ടാണെങ്കിലും ഇത്തരം സുഖപ്രാപ്തികള്‍ സംഭവിക്കാറുണ്ട്. അവയ്ക്കൊരു വിശദീകരണം എളുപ്പമല്ല. ഈ രോഗികള്‍ പൊടുന്നനെ ഒരു സവിശേഷ അവബോധത്തിലെത്തുകയും, അതോടേ, തനിച്ചുനില്‍ക്കുന്ന അസ്തിത്വങ്ങളല്ല തങ്ങളെന്നും, ചുറ്റുമുള്ള പ്രതിരോധത്തിന്റെയും സുഖപ്പെടലിന്റെയും ധാരാളിത്തം നിറഞ്ഞ ശക്തികളില്‍ തങ്ങളും പങ്കാളികളാണെന്നും അവര്‍ തിരിച്ചറിയുകയും ചെയ്യുന്നു. രോഗഗ്രസ്തമായിരുന്ന ശരീരം അപ്രതീക്ഷിതമായ ചെറുത്തുനില്‍പ്പിന് ശക്തിനേടുന്നു.
 

ഇത്തരമൊരനുഭവമാണ് Quantum Healing എന്ന തന്റെ വിഖ്യാതമായ കൃതിയെഴുതാന്‍ ഡോ. ദീപക് ചോപ്ര M.D.ക്ക്‌ നിമിത്തമായിത്തീര്‍ന്നത്‌. Quantum is "the indivisible unit in which waves may be emitted or absorbed" (Stephen Hawking). In layman's terms, the quantum is a building block, the smallest element from which energy exudes, be it light, electricity, gravity or other forms of it. (Quantum Healing- Exploring the Frontiers of Mind/Body Medicine)
 
മനുഷ്യാവബോധത്തിന്റെ അങ്ങേയറ്റത്തെ വികാസത്തിനുള്ള ഏറ്റവും വലിയ തെളിവാണ് വേദാന്തം. Cosmic computer എന്നൊന്ന് സങ്കല്‍പ്പിക്കാമെങ്കില്‍, അതുതന്നെയാണ് വേദാന്തത്തിന്റെ ഉള്ളടക്കം എന്ന് പറയാം. (ദീപക് ചോപ്ര). പ്രാപഞ്ചികപ്രതിഭാസങ്ങള്‍ എല്ലാംതന്നെ അതിലേയ്ക്ക് സന്നിവേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഭാരതത്തിലെ ഋഷികള്‍ കരുതിയത്‌, നമ്മുടെ തലച്ചോറ് അത്രയൊന്നും പ്രധാനമല്ല എന്നാണ്. നമ്മുടെ വ്യഷ്ടിഗതമായ സാദ്ധ്യതകള്‍ അതിലൂടെ പ്രതിഫലിക്കപ്പെടുന്നു എന്നതു മാത്രമാണ് അതിന്റെ പ്രാധാന്യം. ഒട്ടു മിക്ക സമയവും, തലച്ചോറ് നമ്മെ കാണിക്കുന്ന ലോകം തന്നെയാണ് നമ്മള്‍. ഒരു താരതമ്യം ഇങ്ങനെയാവാം. ഒരു കണ്ണാടിയില്‍ പ്രതിഫലിക്കുന്ന ബിംബവും കണ്ണാടിയും ഒന്നായിത്തീരുന്നതുപോലെ നമ്മുടെയുള്ളില്‍ പ്രതിഫലിക്കുന്നത് മാത്രമാണ് നമുക്കറിയാന്‍ കഴിയുന്നത്‌. വേദം തന്നെ തരുന്ന നല്ല ഒരുദാഹരണമുണ്ട്. നാമോരോരുത്തരും, അല്ലെങ്കില്‍ നമ്മുടെ ബോധം, കടലിലെ തിരപോലെയാണ്. ഒരു തിര അതിനെ മാത്രമേ അറിയുന്നുള്ളൂ. അടിച്ചുകൊണ്ടിരിക്കുവോളം, "ഞാനൊരു തിരയാണ്" എന്ന് ഓരോ തിരയും കരുതുന്നു. എന്നാല്‍, ശാന്തമാകുന്ന നിമിഷത്തില്‍ അത് അനന്തവും നിശ്ചലവും മാറ്റമില്ലാത്തതുമായ സമുദ്രം തന്നെയാണെന്ന് തിരിച്ചറിയുന്നു. തിരയല്ലാതാകുക എന്നതാണ് ഈ തിരിച്ചറിയലിനു വേണ്ടിവരുന്ന വില. അതുപോലെ, നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മനസ്സിലെ തിരകളാകുന്ന ചിന്തകള്‍ എത്ര ശക്തിയായും വകതിരിവില്ലാതെയും അടിച്ചുകൊണ്ടിരിക്കുന്നുവോ, ബഹളംവച്ചുകൊണ്ടിരിക്കുന്നുവോ, അത്രയും വിരളമായേ ഒരാള്‍ വേദാന്തം കണ്ടെത്തിയ സത്യം, എല്ലാ വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളുന്ന ഒരേകത്വം ഉണ്ടെന്ന സത്യം, തിരിച്ചറിയാനിടയുള്ളൂ. ആ അനുഭവത്തിലേയ്ക്ക് വരാന്‍ ഒരു വഴിയേ ഉള്ളൂ, ആര്‍ത്തിരമ്പുന്ന തിര പതിയെപ്പതിയെ ശാന്തമാകുന്നതുപോലെ, ചിന്തയുടെ ബഹളങ്ങളെ അടങ്ങാനനുവദിക്കുക. എന്ന് വച്ചാല്‍, മനസ്സിനെ അങ്ങേയറ്റം നിശബ്ദമാക്കുക.      
              
അഹവും അതിന്റെ ലക്കില്ലാത്ത സവാരിക്കുപാധിയായ മനസ്സും തീര്‍ത്തും നിശബ്ദമാകുമ്പോള്‍ സംഭവിക്കുന്നതെന്തോ, അതാണ് ധ്യാനമെന്നയവസ്ഥ, അല്ലെങ്കില്‍ അവബോധം. അവബോധത്തിന്റെ ചില നിമിഷങ്ങളിലൂടെയാണ് നാം മുകളില്‍ കടന്നുപോയത്. ഈ അവസ്ഥയെപ്പറ്റി വളരെ കൃത്യമായി പറഞ്ഞിട്ടുള്ള ഒരാളാണ് ജെ. കൃഷ്ണമൂര്‍ത്തി. അദ്ദേഹത്തിന്റെ ചില വാക്യങ്ങള്‍ വളരെ പ്രകാശം പരത്തുന്നവയാണ്:

"ശീലിച്ചയാള്‍ക്ക് ഏത്‌ നേരത്തും എവിടെയും ധ്യാനനിരതനാകാം. പക്ഷേ, അവബോധത്തിന്റെ ശുഭദീപ്തിയില്‍ ചുറ്റുമുള്ള വസ്തുക്കള്‍ക്ക് അവയുടെ കല്പ്പിതാര്‍ത്ഥങ്ങള്‍ നഷ്ടപ്പെടുന്നു."


"അറിയാവുന്നവന്, അങ്ങേയറ്റം സാധാരണമായ ഒരു പ്രക്രിയയാണ് ധ്യാനം. അതിന് ആരംഭമോ അവസാനമോ ഇല്ല തന്നെ. അതൊരു മഴത്തുള്ളി പോലെയാണ്. അതില്‍ എല്ലാ അരുവികളും നദികളും തടാകങ്ങളും എല്ലാ ജലപതനങ്ങളും ഉള്‍കൊള്ളുന്നു. ഈ തുള്ളി മനുഷ്യരെയും ഭൂമിയെയും പരിപോഷിപ്പിക്കുന്നു. അതില്ലെന്നാല്‍ ഭൂമി വരണ്ടുപോകുന്നു. ധ്യാനമില്ലാത്ത ഹൃത്ത് വെറും മരുഭൂമിയാണ്."

"ധ്യാനിക്കുകയെന്നാല്‍
ചുറ്റുമുണ്ടാകുന്നവയെ
കണ്ടുകൊണ്ടിരിക്കുമ്പോഴും അതിനുമപ്പുറത്തേയ്ക്ക് നോക്കുകയാണ്."

"സംശുദ്ധമായ ധ്യാനത്തിലെത്താന്‍ നിസ്സംഗമായ ദൃഷ്ടിയാവശ്യമാണ്. അതായത്, അധികാരം, മോഹം, അസൂയ, ഭയം എന്നിവയില്‍നിന്നുള്ള പരമമായ സ്വാതന്ത്ര്യം. ഇവയെല്ലാം സംഘര്‍ഷങ്ങളെ സൃഷ്ടിക്കുന്നതിനാല്‍, ഉള്‍ക്കാഴ്ചയെ തടയുന്നു."

"നിശബ്ദതയും വിദൂരതയും ഒരുമിച്ച് പോകുന്നു. രണ്ടും ആത്മാവിന്റെ പരിധിയില്ലായ്മയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു."  


"ചിന്തിച്ചുകൊണ്ടിരിക്കുക എന്നത് ഒരു ദുരവസ്ഥയാണ്. കാരണം, അതെപ്പോഴും കഴിഞ്ഞവയെ ചുറ്റിപ്പറ്റിയാണ്. അതുവഴി എല്ലാ വ്യക്തതയും നമുക്ക് നഷ്ടപ്പെടുന്നു. എത്രയൊക്കെ ശ്രമിച്ചാലും, അറിയാത്തവയിലേയ്ക്ക് അറിഞ്ഞവയിലൂടെ ഒരിക്കലും ചെന്നെത്താനാവില്ല. ധ്യാനിക്കുക എന്നാല്‍ അറിഞ്ഞതിന്റെയെല്ലാം മരണമാണ്."

"ആളുന്ന തീയാണ് ധ്യാനം. അതില്‍ എല്ലാ ചിന്തയും കരിഞ്ഞുപോകുന്നു, അതോടൊപ്പം വികാരങ്ങളും. ഇവ രണ്ടും സ്നേഹമല്ല. സ്നേഹമില്ലാതെ ജ്ഞാനമില്ല. സ്നേഹമാകട്ടെ, ശൂന്യതയില്‍ നിന്നാണ് ജനിക്കുക."


"നീന്തലറിയാതെ വെള്ളത്തിലേയ്ക്ക് ചാടാന്‍ നീ ധൈര്യപ്പെടണം. ധ്യാനിക്കുന്നതിലെ സൌന്ദര്യമതാണ്.
" (
Meditationen: J. Krishnamurthi, Diogenes Verlag AG, Zürich, 2010)

ശ്രീബുദ്ധന്‍ ഇതെല്ലാം സംഗ്രഹിച്ചുപറഞ്ഞിട്ടുണ്ട്: "സത്യത്തെ സ്നേഹിക്കുന്നവന്‍ ആരുമായും ഒന്നുമായും ഇടയുന്നില്ല." 

0 comments: