ഒരേ ദൈവം, പലതരം മനുഷ്യർ

ബാൾട്ടിക് കടലിന്റെ വിരിമാറിലൂടെ അവരുടെ ഉല്ലാസബോട്ട് അതിവേഗം നീങ്ങിക്കൊണ്ടിരുന്നു. വേറെയും ബോട്ടുകളുടെ മുരളൽ കേൾക്കാമായിരുന്നു. മിക്കതിലും കുട്ടികളും സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. 

ഐസക് ജോയിയുടെ കുടുംബത്തോടൊപ്പം ഒരു സുഹൃത്ത്, റെനി പോളും അയാളുടെ കുടുംബവും ഉണ്ടായിരുന്നു. റെനി എറണാകുളംകാരനാണ്, വലിയ ഭക്തനും. സ്റ്റോക്ക്ഹോമിലെ പതിമ്മൂന്നാം നൂറ്റാണ്ടിലെ കതീദ്രലിൽ ഒന്ന് കയറിയാൽതന്നെ വിശേഷഫലം കിട്ടുമെന്നങ്ങേരു വിശ്വസിക്കുന്നു. ഐസക്
കിന്റെ കമ്പനിയിലാണ് റെനിയും ജോലി ചെയ്യുന്നത്. ഒരിക്കൽ കുടുംബസമേതം അവൻറെ വീട്ടിൽ പോയിട്ടുണ്ട് എന്നതല്ലാതെ കൂടുതലൊന്നും അവരെപ്പറ്റി ഐസക്കിനറിയില്ലായിരുന്നു. ഈ ഉല്ലാസയാത്രക്ക്‌ ഒരുമിച്ചു പൊയ്കളയാമെന്നു നിശ്ചയിച്ചത് പെട്ടെന്നാണ്.

കുട്ടികൾ ബോട്ടിനുള്ളിൽ തകർത്ത് കളിച്ച് സന്തോഷിക്കുന്നതു കണ്ട്, അവരെ നോക്കാൻ അമ്മമാരെ ഏല്പിച്ചിട്ട്, ഐസക്കും റെനിയും ഒരു ചാരുബഞ്ചിൽ അടുത്തടുത്തിരുന്നു.
"അടുത്ത ഞായറാഴ്ച്ച പ്രാർത്ഥനാ കൂട്ടായ്മയുണ്ട്. എന്നാ പിന്നെ
ഇന്നാകട്ടെന്നു ഭാര്യക്കും പിള്ളേർക്കും നിർബന്ധം." റെനി പറഞ്ഞു.
"പ്രാർത്ഥനയും ഭക്തിയുമൊക്കെ മുറക്ക് നടന്നോട്ടെ", ഐസക്ക് ഒന്ന് തോണ്ടി.
"ജീവിതത്തിൽ നല്ലതു വരണമെങ്കിൽ പ്രാർത്ഥന വേണം എന്നത് ഞങ്ങളുടെ വിശ്വാസമാണ്", ജോണി സ്വയം പ്രതിരോധിച്ചു. ഐസക്കത് നിഷേധിക്കാൻ പോയില്ല. അയാൾ ഓർക്കുകയായിരുന്നു: താനൊരിക്കലും എന്തിനെങ്കിലും വേണ്ടി പ്രാർഥിക്കാറില്ല. എന്നാലും സംഭവിക്കുന്നതെല്ലാം നല്ലത്. നല്ലതല്ലെന്ന് തീര്ച്ചതോന്നുന്നതുപോലും 'അതു നന്നായിപ്പോയല്ലോ' എന്ന് പിന്നൊരിക്കൽ പറയിപ്പിക്കുന്നു. എത്രയോ ഉദാഹരണങ്ങൾ. പണ്ട്, മുംബൈയിലൂടെ മതിമറന്നു നടന്ന കാലത്തെ ഒരനുഭവം പെട്ടെന്ന് ഓടിയെത്തി. ആനി എന്നൊരു പെൺകുട്ടി തന്റെ ജീവിതത്തിലേക്ക് പൊടുന്നനെ കടന്നുവന്ന കഥ. അതിന്റെ പരിസമാപ്തി രുചികരമായിരുന്നില്ലെങ്കിലും തനിക്കതൊരു നല്ല പാഠമായി.
"ശരിയാണ്.... മനുഷ്യനു വഴി തെറ്റിയാലും എന്തെല്ലാം മാർഗ്ഗങ്ങളാണ് അവന്റെ രക്ഷക്ക് വേണ്ടി ദൈവം ഒരുക്കുന്നത്", അയാൾ ഉറക്കെ ചിന്തിച്ചു. "ഞാൻ ഇവിടെ ഇപ്പോൾ സന്തോഷത്തോടെ
ആയിരിക്കുന്നതിന്റെ പിന്നിലും പ്രൊവിഡൻസ് ഉണ്ട്", അയാൾ കൂട്ടിച്ചേർത്തു.
ഐസക്ക് പറയാതെപോയെന്നതെന്തെന്നു തിരക്കി റെനി ആകാംഷയോടെ അവന്റെ മുഖത്തേക്കു നോക്കിയിരുന്നു. ഭാര്യമാർ കുട്ടികളിലും തീരത്തെ മഹാസൗധങ്ങളുടെ ആകാരത്തിലും ശ്രദ്ധിക്കുകയാണെന്ന് മനസ്സിലായപ്പോൾ, ഐസക് അതുവരെ ആരോടും പങ്കുവെച്ചിട്ടില്ലാത്ത സ്വന്തം കഥ പറഞ്ഞുതുടങ്ങി.

"ഒരുപാടു മോഹങ്ങളുമായി ഞാൻ മുംബൈയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഒരു കല്യാണാലോചനയുടെ കുരുക്കിൽ പെട്ടത്. താനുൾപ്പെടെ നാലഞ്ചുപേർ സ്വിറ്റ്സർലന്റിൽ
നിന്ന് കാനഡക്കു പോവുന്ന കാര്യം എന്റെ കസിൻ റോസ് എനിക്കെഴുതി. അക്കൂട്ടത്തിൽ തൊടുപുഴക്കാരി ഒരു ആനിയും ഉണ്ടെന്നും അവൾക്കൊരു ചെറുക്കനെ വേണമെന്നും ഒപ്പം പറഞ്ഞിരുന്നു. അവളുടെ വിശദാംശങ്ങളൊക്കെ കേട്ടപ്പോൾ കൊള്ളാമെന്നു തോന്നി. എങ്കിൽ പരസ്പരം പരിചയപ്പെടണമല്ലോ. ഒത്തിരി കത്തുകളും ഫോട്ടോകളുമൊക്കെ കൈമാറി. കല്യാണം കഴിക്കാൻ ഇരുവരും പരസ്പരം വാക്കുപറയുകയും ചെയ്തു. അപ്രാവശ്യം അവൾ വീട്ടിലേക്കു മടങ്ങുന്ന വഴി മുംബൈയിലിറങ്ങി. രണ്ടു ദിവസങ്ങൾ ഒപ്പം മുംബൈയിൽ കറങ്ങിയിട്ടാണ് അവളെ കൊച്ചിക്ക് കയറ്റിവിട്ടത്. ഒരു മാസം കഴിഞ്ഞ് ഞാനുമെത്താം, അപ്പോഴെയ്ക്ക് വേണ്ടതൊക്കെ ഒരുക്കുക എന്നതായിരുന്നു ഇരുവരുടെയും മനസ്സിൽ. ആറു മാസത്തിനകം കാനഡയിൽ എത്തിയിരിക്കണമെന്നേയുള്ളൂ. കല്യാണം കഴിഞ്ഞ് ഡൽഹിയിൽ പോയി വരനുംകൂടെ വീസ തരപ്പെടുത്താനും മറ്റും സമയമുണ്ട്.

ഞാനാകെ ആഹ്ലാദത്തിലായിരുന്നു. എന്നാൽ ഓർക്കാപുറത്ത് തൊടുപുഴയിൽ കാറ്റ് മാറിവീശിയത് ഞാനുണ്ടോ അറിയുന്നു. നാട്ടിൽ ചെന്ന് മൂന്നാമത്തെ ആഴ്ചയിൽ ആനിയുടെ ഒരു കത്ത്. ഒരു എന്ജിനീയറുമായി അടുത്തയാഴ്ച തന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നു, വീട്ടുകാരുടെ തീരുമാനമാണ്. ക്ഷണക്കത്ത് ഉൾക്കൊള്ളിക്കുന്നു. യാതൊരുവിധത്തിലുള്ള കുറ്റബോധമോ ക്ഷമാപണമോ ഇശ്ചാഭംഗമോ കത്തിലില്ല. വഴിയേപോയ ഒരു പെണ്ണിന്റെ അടി ചോദിച്ചുവാങ്ങിയതുപോലെയായിരുന്നു എനിക്ക് ഈ അനുഭവം". ഐസക്ക് പറഞ്ഞു നിർത്തി.

അൽപ്പ നേരത്തെ നിശ്ശബ്ദതക്കു ശേഷം അയാൾ തുടർന്നു.
"അത് നന്നായെന്ന് പിന്നീടെനിക്ക് നല്ല ബോധ്യം വന്നു. ശരിക്കുപറഞ്ഞാൽ, എനിക്ക് ദൈവപരിപാലനയിലുള്ള വിശ്വാസം കൂടാൻ ഒരു കാരണം തന്നെ അന്നത്തെ അവളുടെ കബളിപ്പിക്കലാണ്."
"അതെന്താ അങ്ങനെ പറയാൻ?" റെനി ചോദിച്ചു.
"ഒരു വാശിയെന്ന നിലക്ക് സ്വന്തം വഴിക്ക് ഞാനും കാനഡയിൽ എത്തുകയും വിവാഹിതനാവുകയും ചെയ്തു. കാനഡക്കാരുടെ യാഥാസ്ഥിതികത്വവും ഉപരിപ്ലവതയും സഹിക്കാനാവാതെ, വെറും രണ്ടര വർഷം കഴിഞ്ഞ് സ്വതന്ത്ര ചിന്തയുടെ നാടായ സ്വീഡനിലേക്ക് പോന്ന് ഇവിടെ ഞാനും കുടുംബവും സ്ഥിരതാമസമാക്കിയിട്ട് പല ദശാബ്ദങ്ങളായി. ആനിയെപ്പറ്റി ഞാനൊന്നും അന്വേഷിച്ചിക്കാൻ പോയില്ല. എങ്കിലും, റോസ് പറഞ്ഞ് പലതും അറിഞ്ഞു. ധനാർത്തിയും ആഡംഭരപ്രിയവും പയ്യാരവും അവളിൽ ഒളിഞ്ഞുകിടന്നിരുന്നു. അതൊക്കെ ദാമ്പത്യത്തിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചു. രണ്ട് മക്കൾ ചില പാരമ്പരീണാവശതകളോട് മല്ലിട്ട് കഴിയുന്നു. ബുദ്ധിമാന്ദ്യമുള്ള ഒരാങ്ങള അവൾക്കുണ്ടായിരുന്നെന്ന് ആനിയെന്നോട് പറഞ്ഞിരുന്നില്ല. അവളും കുടുംബവും ഇപ്പോൾ മിസ്സിസോഗയിൽ കഴിയുന്നുണ്ടത്രെ."

കഥ കേട്ടിരുന്ന റെനി ഐസക്കിനെ മറന്നെന്നപോലെ ബാൾട്ടിക് കടലിലേക്ക് തന്നെ നോക്കിയിരുന്നു. കടലിലെയോളവും കരളിലെ മോഹവും .... ഒരീണംപോലെ അയാൾ സ്വന്തം ഓർമയിൽ എന്തോ ചികയുകയായിരുന്നോ, അറിയില്ല.
"ഇതായിരിക്കും ലോകഗതി, കണ്ണടച്ചു പാഠം പഠിക്കുന്ന ഒരു കാലം എല്ലാവർക്കുമുണ്ടാവുമല്ലേ" എന്ന റെനിയുടെ ചോദ്യത്തിന് ഐസക് ജോയ് മറുപടി പറഞ്ഞതേയില്ല.