ശാന്തമായ നിസ്സംഗത, സമാശ്വസിപ്പിക്കുന്ന ശാന്തി

എന്താണ് സത്യം എന്ന് പീലാത്തോസിന് മുമ്പും പിന്‍പും മനുഷ്യന്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അയാളെപ്പോലെ തന്നെ ഒരുത്തരത്തിനായി അല്പം കാത്തിരുന്നു ശ്രദ്ധിക്കാന്‍ മാത്രം ക്ഷമയില്ലാത്തവരാണ് ഏറെയും. പക്ഷേ, കാത്തിരുന്നാല്‍ വന്നെത്തുന്ന ഒന്നല്ല സത്യം. അതിനൊരു കാരണം, സത്യം എന്നേ വെളിപ്പെടുത്തപ്പെട്ടു കഴിഞ്ഞു എന്നതാണ്. സംഗതി അല്പം താത്ത്വികമായിട്ടേ പറഞ്ഞുപിടിപ്പിക്കാനാവൂ. അതായത്, സത്യം എന്നത് അസ്തിത്വം തന്നെയാണ്. അത് ഉണ്ടായിക്കൊണ്ടിരിക്കുന്നതല്ല, എന്നും ഉള്ളതാണ്. അസ്തിത്വത്തെ സത്യവുമായി അഭേദ്യപ്പെടുത്തി വിചാരിക്കുമ്പോള്‍ പ്രപഞ്ചത്തെപ്പറ്റി ശാസ്ത്രം നിഗമിച്ചെടുത്തിട്ടുള്ള moment of singularity എന്നൊന്ന് ഇല്ലതന്നെ. ദൈവം എന്ന സാര്‍വത്രിക ശക്തി അനാദിയായിരിക്കുന്നതുപോലെ തന്നെ സത്യവും അനാദിയാണ്. ആ അസ്തിത്വം കാലത്തിനു മുമ്പുള്ളതാണ്‌. കാലത്തില്‍ കഴിയേണ്ടിവരുന്ന മനുഷ്യബുദ്ധിക്കാകട്ടെ, അനന്തതയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്ന അതിന്റെ കിരണങ്ങളെ ഉള്‍ക്കണ്ണുകൊണ്ട് ഇടയ്ക്കിടയ്ക്ക് തിരിച്ചറിയുക മാത്രമാണ് സാദ്ധ്യമാകുക.


സത്യമെന്നത് (അസ്തിത്വം) സമയത്തിനപ്പുറത്തുള്ളതും നിത്യവുമായതിനാല്‍, അതിനിപ്പുറത്ത് എത്ര പ്രപഞ്ചങ്ങളുണ്ടോ അവയൊക്കെയും നമ്മെപ്പോലെ മിഥ്യാസ്തിത്വങ്ങള്‍ മാത്രമാണ്. സത്യം അറിയുക എന്നതുകൊണ്ട്‌ മനസ്സിലാക്കേണ്ടത് ഇത്രമാത്രം. അനന്തത വരെ ഒന്നും പുതുതായി സംഭവിക്കുന്നില്ല. നാമനുഭവിച്ചുകൊണ്ടിരിക്കുന്നതും ഇനി അനുഭവിക്കാനിരിക്കുന്നതുമായ ചെറുതും വലുതുമായ ഓരോ കാര്യവും പണ്ടുപണ്ടേ സംഭവിച്ചതിനെ ഓര്‍ത്തെടുക്കുക മാത്രമാണ്. അതുകൊണ്ട് ഒന്നിനും ഒരിക്കലുമൊരു മാറ്റവുമൊട്ട് ഉണ്ടാകുന്നുമില്ല. "ഓ, അതപ്പോള്‍ അങ്ങനെയാണ്, അല്ലേ" എന്ന ശാന്തമായ നിസ്സംഗതയാണ് സത്യത്തെ ഓരോ നിമിഷവുമറിയുക എന്നതുകൊണ്ട്‌ മനസ്സിലാക്കേണ്ടത്. നടക്കേണ്ടിയിരുന്നത് നടന്നില്ലെന്നും നടക്കരുതാത്തവ നടന്നെന്നുമൊക്കെ നമ്മള്‍ വിധി കല്പ്പിക്കുമ്പോള്‍, സത്യത്തെ അറിയുന്നതിന് പകരം നമ്മള്‍ സത്യത്തെ മോടി പിടിപ്പിക്കാന്‍ ഉദ്യമിക്കുകയാണ് ചെയ്യുന്നത്. പക്ഷേ, എന്ത് സംഭവിക്കുമ്പോളും, സംഭവിച്ചു കഴിഞ്ഞതിനെത്തന്നെ നമ്മള്‍, സമയമെന്ന കണ്ണാടിയില്‍ വീണ്ടും ഒന്ന് കാണുക മാത്രമാണ്, ഒന്നും മാറ്റിമാറിക്കപ്പെടുന്നില്ല എന്നതാണ് സാരം. ഇത്രയും അംഗീകരിക്കാനായാല്‍, നിതാന്ത ശാന്തിയാണ് ഫലം.

ചുരുക്കിക്കുറിക്കട്ടെ: നിത്യമായത് ഉണ്ടെന്നും, സാരമായതെല്ലാം നിത്യമാണെന്നും അറിഞ്ഞുകഴിഞ്ഞാല്‍, അതാണ്‌ എല്ലാം. അറിവും അറിയുന്നവനും ഒന്നാകുന്ന അദ്ഭുതം അതാണ്‌. ഈ അറിവാകട്ടെ, ശാസ്ത്രം തരുന്നതല്ല, മറിച്ച്, ആത്മാവിന്റെ ഉണ്മതന്നെയാണ്.

ആശയപരമായി വിശദീകരിച്ചാല്‍, ഇത് ദ്വന്ദ്വം ഇല്ലാതിരിക്കുക എന്ന അവസ്ഥയാണ്. അത് ശാസ്ത്രത്തിന് ഒരിക്കലും സ്വീകാര്യമല്ല. കാരണം, കാര്യകാരണങ്ങള്‍ മാറ്റിവച്ചിട്ട് അതിനൊന്നും ചെയ്യാനാവില്ല. ഏതു കാരണത്തിനും ഒരു മുന്കാരണം വേണമെന്ന യുക്തി നിലനില്‍ക്കുവോളം, ആദികാരണം എന്നത് അശാസ്ത്രീയമാണ്. "ആയിത്തീരട്ടെ എന്ന് ദൈവം സങ്കല്പിച്ചപ്പോള്‍ അങ്ങനെയായി" എന്ന് ഉപനിഷത്തിലും ബൈബിളിലും കാണുന്നിടത്ത് ആദികാരണത്തെയാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ മുകളില്‍ വിശദീകരിക്കാന്‍ ശ്രമിച്ചത് അതിനുമപ്പുറത്താണ്: കാരണസത്തയില്‍ നിന്ന് ഭിന്നമായി ഒരു കാര്യസത്തയും ഇല്ലെന്നുള്ള സ്ഥിരീകരണമാണ് സത്യത്തിന്റെ ഉള്ള്. അത് കണ്ടെത്തുന്നതാണ് ഒരിക്കലും ഒന്നുകൊണ്ടും ഹനിക്കപ്പെടാത്ത ശാന്തിക്ക് നിദാനം.

0 comments: