ഞാനെന്ന ഫലിതം

ഹെര്‍മന്‍ ഹെസ്സെയെഴുതിയ 'Demian - The story of Emil Sinclair's youth' എന്ന കൃതിയില്‍ ഏതാണ്ടിങ്ങനെ ഒരാശയമുണ്ട്. സാമാന്യബുദ്ധിയുള്ള ഒരൊറ്റ കുട്ടിയെ മാത്രം ബാക്കിയാക്കി, മനുഷ്യകുലം മൊത്തത്തില്‍ നശിച്ചുപോയാലും, പരിണാമത്തിന്റെ മുഴുവന്‍ സഞ്ചാരഗതിയും വീണ്ടും കണ്ടെടുക്കാനും, പുനര്നിര്‍മ്മിക്കാനും വേണ്ട കോപ്പ് അവനില്‍ ഉണ്ടായിരിക്കും. ദൈവങ്ങളെയും പിശാചുക്കളെയും പറുദീസകളെയും, അവ യവനരുടെയോ ഇന്ത്യാക്കാരുടെയോ ചീനക്കാരുടെയോ സുലുകളുടെയോ ആകട്ടെ, അവന്‍ വീണ്ടും കണ്ടെത്തും. ഗീതയും ബൈബിളും ഖുറാനും അവന്‍ വീണ്ടും എഴുതിയുണ്ടാക്കും. ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് മറ്റൊന്നുമല്ല, പ്രപഞ്ചത്തിലുള്ളതിന്റെയെല്ലാം ഒരംശം, വന്നുപോയിട്ടുള്ളതിന്റെയെല്ലാം ആത്മാംശം, നമ്മിലോരോരുത്തരിലും പ്രകൃതി സംഗ്രഹിച്ചുവച്ചിട്ടുണ്ട്; ആഗ്രഹങ്ങളും സാദ്ധ്യതകളുമായി അവ എന്നും നമുക്കുള്ളിലുണ്ട് എന്നാണ്.

പക്ഷേ, ഇത്ര വിപുലമായ സാദ്ധ്യതകളെ നാമോരോരുത്തരും ചുമന്നുകൊണ്ടു നടക്കുന്നു എന്നതും അതേപ്പറ്റി അല്പമെങ്കിലും ബോധമുണ്ടായിരിക്കുക എന്നതും അസ്തിത്വത്തിന്റെ രണ്ട് തലങ്ങളാണ്. ആദ്യത്തേതില്‍ ഒരാള്‍ ഒരു കല്ലോ മരമോ മൃഗമോ വരേയെ ഉയരുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ മനുഷ്യനായിരിക്കുക എന്നത് രണ്ടാമത്തെ തലത്തില്‍ മാത്രമാണ് സംഭവിക്കുക. അങ്ങനെയെങ്കില്‍, നാം കാണുന്ന മനുഷ്യരില്‍ ഏറെയും മനുഷ്യരല്ല എന്നതാണ് തമാശ പിടിച്ച സത്യം. തനിക്കു ലഭ്യമായ സാദ്ധ്യതകളെ പ്രാവര്‍ത്തികമാക്കാത്തവര്‍ മാനുഷിക തലത്തിലേയ്ക്ക് ഉയരുന്നേയില്ല.
 
ദൈവമേ, ഞാന്‍ നിന്നെപ്പറ്റി പറയുന്ന കൊച്ചു കൊച്ചു തമാശകള്‍ പൊറുക്കണേ; എങ്കില്‍, നീ തൊടുത്തുവിട്ട ഞാനെന്ന ഈ വലിയ തമാശ ഞാനും ക്ഷമിക്കാം എന്ന് റോബര്‍ട്ട് ഫ്രോസ്റ്റ് നര്‍മ്മബുദ്ധ്യാ എഴുതിയിട്ടുണ്ട്. സ്രഷ്ടാവ് നമ്മെ സാദ്ധ്യതകളുടെ നിറകുടമായിട്ടാണ് പടച്ചതെങ്കിലും, നാമാകട്ടെ സ്വന്തം താത്ക്കാലിക ലാഭനഷ്ടങ്ങളുടെയും സുഖാസുഖങ്ങളുടെയും മുകളില്‍ ഒട്ടിനിന്നിട്ട് പൊടുന്നനെ പൊട്ടിപ്പോകുന്ന കുമിളകളായി സ്വയം തരംതാഴ്ത്തുകയാണ്. എന്നെ വികൃതമായ ഒരു ഫലിതമോ നര്‍മ്മം നിറഞ്ഞ സുകൃതമോ ആക്കിത്തീര്‍ക്കുന്നത് ഞാന്‍ തന്നെയാണ്.

അഹങ്കരണത്തിന്റെ നിറം കൊടുത്ത കണ്ണാടിയില്‍കൂടിയല്ലാതെ, സ്വന്തം വക്തിത്വത്തെ നേര്‍ക്കുനേര്‍ നോക്കി വിലയിരുത്താന്‍ മാത്രം ആര്ജ്ജവമുള്ളവര്‍ക്ക് രസകരമായതും, എന്നാല്‍ പലപ്പോഴും ലജ്ജിപ്പിക്കുന്നതുമായ പലതും കണ്ടെത്താനാവും. സാധാരണ ഗതിയില്‍, അന്യരില്‍ നിന്ന് നമ്മെ വ്യതിരിക്തരാക്കുന്ന ശീലങ്ങളെയാണ് നമ്മുടെ തനതായ അടയാളങ്ങളായി നാം ഓര്‍മ്മയില്‍ വയ്ക്കുക. അവയില്‍ എളിമപ്പെടുത്തുന്നവയെ മറച്ചുവയ്ക്കാനും നല്ലത് മാത്രം അന്യരെക്കൊണ്ട് അംഗീകരിപ്പിക്കാനുമാണ് ഏവരും ഏത്‌ നേരവും കിണഞ്ഞുപരിശ്രമിക്കുന്നത്. വാസ്തവത്തില്‍ ഓരോരുത്തരിലും ഏറെയുള്ളത് തനി നോണ്‍സെന്‍സും അനിശ്ചിതത്വങ്ങളുമാണ്.

തുടക്കത്തില്‍ സൂചിപ്പിച്ച പുസ്തകത്തില്‍ സാങ്ഗ്ക്ലേയറിന്റെ ഒരു സ്വപ്നമുണ്ട്. അവന്‍ പറക്കുകയാണ്. ഇടയ്ക്ക്, സര്‍വ്വ നിയന്ത്രണവും നഷ്ടപ്പെടുന്ന ഒരു നിമിഷം വരുന്നു. താഴേയ്ക്ക് വീഴുമെന്ന ഭയം ബോധനഷ്ടത്തില്‍ കലാശിക്കുമെന്നായപ്പോള്‍, പെട്ടെന്നാണവന്‍ കണ്ടുപിടിക്കുന്നത്, ശ്വാസത്തിന്റെ നിയന്ത്രണത്തിലൂടെ ശരീരത്തിന്റെ ഉയര്‍ച്ചയും താഴ്ചയും സ്വയം തീരുമാനിക്കാനാകുമെന്ന്! പറക്കണമെന്ന ആഗ്രഹം എല്ലാ മനുഷ്യരിലും ജന്മസിദ്ധമായി കുടികൊള്ളുന്നുണ്ട് എന്നപോലെതന്നെ ഒരു സത്യമാണ്, സ്വയം നിയന്ത്രിക്കാനുള്ള ശ്വാസകോശമെന്ന ഉപകരണവും, മത്സ്യങ്ങളുടെ പരിണാമദശതൊട്ട്‌, ജൈവാസ്തിത്വത്തിന്റെ ഭാഗമാണ് എന്നതും. എന്നാല്‍ മനുഷ്യചൈതന്യത്തിന്റെ അനന്ത സാദ്ധ്യതകളെപ്പറ്റി പറയുമ്പോള്‍, ശ്വാസകോശത്തിനു പകരം ധാര്‍മികബോധം എന്ന് മനസ്സിലാക്കണം. അതെടുത്തുപയോഗിക്കുന്നതിലെ സാഹസികതയെ സ്വാഗതം ചെയ്യാന്‍ തയ്യാറുള്ളവര്‍ ഇന്ന് വിരളമായിക്കൊണ്ടിരിക്കുന്നു. ഈ ഭയമാണ് സ്വയം ഭരിക്കാനുള്ളയവസരങ്ങളെ പാടേ ഉപേക്ഷിച്ചിട്ട്, മനുഷ്യരില്‍ ഏറെ ഭാഗവും, അന്യരുടെ സങ്കുചിത വീക്ഷണങ്ങളുടെയും അവയെ താലോലിക്കുന്ന താത്ക്കാലിക നിയമങ്ങളുടെയും വരുതിയില്‍ ജീവാന്ത്യംവരെ നിന്നുകൊടുക്കാന്‍ ഇടയാക്കുന്നത്. വ്യക്തിത്വത്തിന്റെ ആഴത്തില്‍ പലര്‍ക്കും സ്വന്തമായി ഒന്നുമില്ല എന്നത് ഒരു പച്ചസത്യമാണ്. അങ്ങനെയുള്ളവര്‍ കഴമ്പില്ലാത്ത ഒരു തമാശയായി ഒടുങ്ങാന്‍ സ്വയം അനുവദിക്കുന്ന പാവങ്ങളാണ്, വട്ടപ്പൂജ്യങ്ങളാണ്.

1 comments:

സാധാരണ ഗതിയില്‍ നമ്മുടെ അനുഭവലോകത്ത് ശരീരം മേല്‍ക്കൈ നേടുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ളതൊക്കെ "എന്റെ" ഭാഗമായി കരുതപ്പെടുന്നു. മനുഷ്യര്‍ അവരുടെ ശരീരത്തിന്റെ വിശേഷണങ്ങളിലൂടെയും ബാഹ്യ ചേഷ്ടകളിലൂടെയും വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് അവരുടെ ശരിയായ സത്ത കൈവിട്ടുപോകാന്‍ ഇടയാക്കുന്നത്. ശരീരത്തിന്റെ രൂപം, നിറം, ആംഗ്യങ്ങള്‍, ഉടയാടകള്‍, ആരോഗ്യം, അനാരോഗ്യം എന്നതൊന്നും കാതലായ എന്റെ ഉണ്മയെ ബാധിക്കുന്ന കാര്യങ്ങളേയല്ല. എന്നാല്‍, ശ്രദ്ധ അവയിലാകുമ്പോള്‍, ശരിക്കുള്ള "ഞാന്‍" അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത്‍, എന്റെയും അന്യരുടെയും അനുമാനങ്ങളുടെ ആകെത്തുക ഞാനായി വിരാജിക്കുകയും ചെയ്യുന്നു. ഞാന്‍ സ്ഥിരതയില്ലാത്ത വെറുമൊരു താത്ക്കാലിക പ്രത്യക്ഷമായിത്തീരുന്നു.

its wisdome