അനുരാഗത്തിന്റെ ഹയറഗ്ളിഫുകള്‍


ഹൃസ്വദൃഷ്ടിയാം  ഞാനെന്നുടെ
നിസ്വമായ്  മങ്ങിയ നേത്രങ്ങളെ
മെല്ലെയടുപ്പിച്ചവള്‍ക്കു നേരേ-
യനര്‍ഘമാമൊരു താളെന്നപോല്‍

കടുംകല്ലായ്  കിടന്നയെന്‍ കിടില- 
ജീവനിലെവിടെയോ തന്‍ വിരലിന്‍
തുമ്പുകൊണ്ടാദ്യമായവള്‍ കോറി -
"ഇഷ്ടമാണിഷ്ടമാണെനിക്കു നിന്നെ" 

പിന്നെയെന്നെ കളിമണ്‍കട്ടപോല്‍
തേച്ചു മയംവരുത്തി നാവുകൊണ്ടതില്‍
നിക്ഷേപിച്ചു തങ്കസ്വരൂപങ്ങളനവധി
- ആനന്ദത്തിനിനിയെന്തുവേണം?

പരസ്പരം ചൊല്ലിയതൊക്കെ
സഹസ്രനാമം പോലല്ലികളിട്ട്
ഹരമാര്‍ന്നിതളിച്ചതും പിന്നെയതി-
ലൊരു തേന്‍കണമായവള്‍  കിനിഞ്ഞതും

അവളുടെ കണ്ണിമകള്‍  മെല്ലെ തുടിച്ചതും
നാസാരന്ധ്രങ്ങള്‍ ഹര്ഷിച്ചതും
കണ്ടതേ ഇയന്നൂ ഭാവകല്പനക-
ളെന്നുള്ളില്‍ ഹയറഗ്ലിഫുകളായി*

ഈജിപ്തരുടെയോജസ്സേറും പുരാ-
ചിത്രലിപിതന്നഴകോടെയെന്നില്‍
ചിരകാലയോര്‍മ്മകളുറഞ്ഞുകൂടി -
ഒരു മലര്‍വാടിയായെന്‍ മാനസം

നശ്വരത്തെയനശ്വരവും
ഭിജ്ഞനെയഭിജ്ഞനുമാക്കുമീ-
മൃതധാരക്കു, ഹാ, നന്ദി 
ശുഭേ, യെന്‍ പ്രിയദര്ശനീ!

* Hieroglyph: ഈജിപ്തുകാരുടെ പുരാതന  ചിത്രലിഖിതം.


0 comments: